ഒഡിഷയില്‍ സംഘങ്ങളുടെ സ്ഥാവരസ്വത്ത് വില്‍ക്കുന്നതില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി

moonamvazhi
സഹകരണസംഘങ്ങള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ സ്ഥാവരവസ്തുക്കള്‍ ( Immovable property ) വില്‍ക്കരുതെന്നു ഒഡിഷയിലെ ബിജു ജനതാ ദള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ചില സംഘങ്ങളുടെ ഭരണസമിതികള്‍ അവരുടെ ഭൂമിയും കെട്ടിടങ്ങളും വില്‍ക്കുന്നതില്‍ ക്രമക്കേടുകള്‍ കാട്ടുന്നതായി പരാതികളുയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ നടപടി.

സഹകരണസംഘങ്ങളുടെ താല്‍പ്പര്യം നോക്കാതെ ചില സംഘങ്ങളുടെ ഭരണസമിതികള്‍ ക്രമരഹിതമായ രീതിയില്‍ വസ്തുവകകള്‍ വില്‍ക്കുന്നതായി സംസ്ഥാന സഹകരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരബിന്ദ പഥീയുടെ ഉത്തരവില്‍ പറയുന്നു. 1962 ലെ ഒഡിഷ സഹകരണസംഘംനിയമം അനുശാസിക്കുന്ന അധികാരമുപയോഗിച്ച് പൊതുതാല്‍പ്പര്യം സംരക്ഷിക്കാനാണു പുതിയ ഉത്തരവ്. ഏതെങ്കിലും സഹകരണസംഘമോ ലിക്വിഡേറ്ററോ സംഘത്തിന്റെ ഇളകാത്ത സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയുടെ അംഗീകാരമില്ലാതെ വില്‍ക്കാനോ കരാറിന്റെയോ പാട്ടത്തിന്റെയോ അതുപോലെ മറ്റു വ്യവസ്ഥകളുടെയോ അടിസ്ഥാനത്തില്‍ കൈമാറാനോ പാടില്ല- ഉത്തരവില്‍ പറയുന്നു.

1956 ലെ ഒഡിഷ സഹകരണസംഘം ചട്ടങ്ങളനുസരിച്ചു ഒരു സഹകരണസംഘത്തിനു ജനറല്‍ ബോഡിയില്‍ പ്രമേയം പാസാക്കി സ്ഥാവരസ്വത്തുക്കള്‍ വില്‍ക്കാനോ വാങ്ങാനോ അവകാശമുണ്ട്. അതിനാണിപ്പോള്‍ വിലക്ക് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!