ആദായനികുതി Vs സംഘങ്ങള്‍

[email protected]

സഹകരണ സംഘങ്ങളും ആദായനികുതി വകുപ്പും തമ്മില്‍ വീണ്ടും യുദ്ധം തുടങ്ങിയിരിക്കുകയാണ്. ആദായനികുതി അടച്ചില്ലെന്ന കുറ്റം ചാര്‍ത്തി ലക്ഷങ്ങള്‍ പിഴ ചുമത്തി ഓരോ സംഘത്തിനും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയതോടെയാണിത്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്ന പ്രചരണം ശക്തമാക്കാന്‍ ആദായനികുതി വകുപ്പിന്‍റെ നടപടി ചെറിയ സംഭാവനയൊന്നുമല്ല നല്‍കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന ഏതു വിവരവും കൈമാറാമെന്നു സഹകരണ സംഘങ്ങള്‍ നേരത്തെ അറിയിച്ചതാണ്. പ്രശ്നം അതിലല്ല. സംഘങ്ങളില്‍നിന്ന് എങ്ങനെയൊക്കെ ആദായനികുതി ഈടാക്കാമെന്ന വ്യവസ്ഥയെച്ചൊല്ലിയാണ് തര്‍ക്കം. ആദായനികുതി വകുപ്പ് പിഴ ചുമത്തി നോട്ടീസ് നല്‍കിയാല്‍ അതിനെ നിയമപരമായി നേരിടുകയല്ലാതെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വേറെ വഴിയില്ല. അതിന് ലക്ഷങ്ങള്‍ ചെലവഴിക്കണം. അനാവശ്യ കോടതി വ്യവഹാരങ്ങളും അതുവഴിയുള്ള സാമ്പത്തിക നഷ്ടവും മാത്രമാണ് ഇതിന്‍റെ അന്തിമഫലം.

ആദായനികുതി നിയമത്തിലെ 80 (പി) വകുപ്പനുസരിച്ച് സഹകരണ സ്ഥാപനങ്ങള്‍ക്ക് ആദായനികുതിയില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ വകുപ്പിലെ മൂന്ന് ഉപവകുപ്പുകളിലായി ഏതൊക്കെ കാര്യങ്ങളില്‍നിന്നുള്ള വരുമാനത്തിനാണ് നികുതിയിളവ് നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2006-ല്‍ ഈ നിയമത്തിന് ഭേദഗതി വന്നു. നാലാമത് ഒരു വകുപ്പ് കൂടി ഉള്‍പ്പെടുത്തി. അതിലൂടെ സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്ന ആദായനികുതി ഇളവിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കിങ് റഗുലേഷന്‍ ആക്ടിലെ അഞ്ചാം വിഭാഗത്തില്‍ വരുന്ന സഹകരണ സ്ഥാപനങ്ങളെ നികുതിയിളവിന്‍റെ ആനുകൂല്യം ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയുള്ളതായിരുന്നു ഈ ഭേദഗതി. അതായത് ബാങ്കിങ് ബിസിനസ് ചെയ്യുന്ന സഹകരണ ബാങ്കുകള്‍ അവയുടെ വരുമാനത്തിന് നികുതി നല്‍കണമെന്ന വ്യവസ്ഥയുണ്ടായി. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവ ഒഴികെയുള്ളവയ്ക്ക് നികുതി ഇളവ് ആനുകൂല്യം കിട്ടില്ലെന്നായിരുന്നു 80 ( പി ) ( 4 ) വകുപ്പിലെ വ്യവസ്ഥ. 2007-08 സാമ്പത്തിക വര്‍ഷം മുതല്‍ ഇത്തരം സംഘങ്ങള്‍ നികുതി നല്‍കണം.

നികുതിയിളവില്‍ തുടങ്ങുന്ന തര്‍ക്കം

ആദായനികുതി നിയമത്തില്‍ 80 ( പി ) വകുപ്പ് പ്രകാരമുള്ള നികുതിയിളവ് ലഭിക്കേണ്ട പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കേരളത്തില്‍ സഹകരണ ബാങ്കുകള്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ ബാങ്കിങ് ബിസിനസ്സാണ് ചെയ്യുന്നതെന്നു വിലയിരുത്തി, നികുതിയിളവ് ആനുകൂല്യം നല്‍കാനാവില്ലെന്ന് കാണിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിത്തുടങ്ങി. ഇവിടെയാണ് തര്‍ക്കം തുടങ്ങുന്നത്. പ്രത്യക്ഷ നികുതി കേന്ദ്ര ബോര്‍ഡ് 133/6/2007 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളെയാണ് ബാങ്കുകളായി കണക്കാക്കുന്നത് എന്ന് പറയുന്നുണ്ട്. അതായത് , സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും. എന്നിട്ടും ഇതിലുള്‍പ്പെടാത്ത പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നികുതി അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കി.

പ്രാഥമിക സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ ഏറെയൊന്നും നല്‍കുന്നില്ലെന്നും അര്‍ബന്‍ ബാങ്കുകളെപ്പോലെ ബാങ്കിങ് ബിസിനസ് തന്നെയാണ് ചെയ്യുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്‍റെ വാദം. അതിനാല്‍, നികുതിയിളവ് നല്‍കാനാവില്ലെന്നാണ് നിലപാട.് ഇതിനെതിരെ ഒട്ടേറെ സംഘങ്ങള്‍ ഇന്‍കം ടാക്സ് അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. മാടായി സഹകരണ റൂറല്‍ ബാങ്ക്, മാവിലായി സര്‍വ്വീസ് സഹകരണ ബാങ്ക്, പിണറായി സര്‍വീസ് സഹകരണ ബാങ്ക്, കോടിയേരി സര്‍വീസ് സഹകരണ ബാങ്ക്, കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിങ്ങനെ കണ്ണൂര്‍ ജില്ലയിലെ ബാങ്കുകളാണ് ആദ്യഘട്ടത്തില്‍ ട്രിബ്യൂണലിനെ സമീപിച്ചത്. ഇതില്‍ കരിവെള്ളൂരിനൊഴികെ ട്രിബ്യൂണലിന്‍റെ വിധി ഒരുപരിധി വരെ അനുകൂലമായിരുന്നുവെന്ന് പറയാം. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നെങ്കില്‍ 80 ( പി ) പ്രകാരമുള്ള നികുതി യിളവ് കിട്ടുമായിരുന്നുവെന്നാണ് വിധിയുണ്ടായത്. അതായത്, നടപടിക്രമത്തിലെ പോരായ്മ മാത്രമാണ് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, കരിവെള്ളൂരിന്‍റെ കാര്യത്തില്‍ ബാങ്കായി പരിഗണിക്കണമെന്നും 80 ( പി ) ആനുകൂല്യം നല്‍കാനാവില്ലെന്നുമാണ് ട്രിബ്യൂണല്‍ വിധിച്ചത്.

ഇതിനുപിന്നാലെ ഇതേ വിഷയം ഉന്നയിച്ച് തത്തമംഗലം സര്‍വീസ് സഹകരണ ബാങ്കുള്‍പ്പടെ 25 സഹകരണ ബാങ്കുകളുടെ കേസുകള്‍ ഹൈക്കോടതിയില്‍ വന്നു. ഇതില്‍ സിംഗിള്‍ ബെഞ്ചിന്‍റെ വിധി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് 80 ( പി ) അനുസരിച്ചുള്ള നികുതിയിളവ് കിട്ടണമെങ്കില്‍ അവ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണെന്ന് തെളിയിക്കണമെന്നായിരുന്നു. അതായത് സഹകരണ സംഘം നിയമമനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തുവെന്ന കാരണം കൊണ്ടുമാത്രം അങ്ങനെ കണക്കാക്കാനാവില്ലെന്നായിരുന്നു വിധിയുടെ സാരം. ഇതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. കുന്നമംഗലം സര്‍വീസ് സഹകരണ ബാങ്കിന്‍റെ കേസില്‍ ട്രിബ്യൂണലും ഹൈക്കോടതിയുടെ സമാനമായ നിരീക്ഷണം നടത്തി. ഈ രണ്ടു വിധികളും പരാമര്‍ശിച്ചാണ് പിന്നീട് ആദായനികുതി വകുപ്പ് സഹകരണ സംഘങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ തുടങ്ങിയത്. 2014 -ല്‍ പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഒരു പരിധി കൂടി കടന്ന് ആദായനികുതിവകുപ്പിനു സഹായകമായ വിധി നല്‍കി. രജിസ്ട്രേഷന്‍ കൊണ്ടുമാത്രം ഒരു സംഘത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘമായി കണക്കാക്കാനാവില്ലെന്നും പ്രവര്‍ത്തനം പരിശോധിച്ച് അത് നിര്‍ണയിക്കാന്‍ ആദായനികുതി വകുപ്പിന് അധികാരമുണ്ടെന്നുമായിരുന്നു ഈ വിധി.

ചിറക്കല്‍ ബാങ്ക് കേസിലെ നിര്‍ണായകവിധി

കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ഇളവുണ്ടോയെന്ന കാര്യത്തില്‍ നിര്‍ണായകമായ വിധി ഹൈക്കോടതിയില്‍നിന്നുണ്ടായത് ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ കേസിലാണ്. കേരള സഹകരണ സംഘം നിയമത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്ത എല്ലാ സംഘങ്ങള്‍ക്കും ആദായനികുതി നിയമത്തിലെ 80 ( പി ) അനുസരിച്ച് നികുതിയിളവിന് അര്‍ഹതയുണ്ടെന്നായിരുന്നു ഈ വിധി. ഇത്തരം ബാങ്കുകള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണോയെന്ന് പരിശോധിക്കേണ്ടത് ആദായനികുതി വകുപ്പല്ലെന്നും ഈ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ സഹകരണ ബാങ്കുകളിലേറെയും കാര്‍ഷിക വായ്പകള്‍ അധികമൊന്നും നല്‍കുന്നില്ലെന്നും മറ്റ് ബാങ്കിങ് ബിസിനസാണ് നടത്തുന്നതെന്നുമായിരുന്നു ആദായനികുതി വകുപ്പിന്‍റെ വാദം. ഇത് കോടതി പൂര്‍ണമായും തള്ളി. ബാങ്കിങ് ബിസിനസ് നടത്താന്‍ റിസര്‍വ് ബാങ്കാണ് അനുമതി നല്‍കുന്നതെന്നും അത് പരിശോധിക്കേണ്ട ബാധ്യത ആദായനികുതി വകുപ്പിനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിക്ക് ശേഷം അതുവരെ ആദായനികുതി വകുപ്പ് സഹകരണ ബാങ്കുകളില്‍നിന്ന് ഈടാക്കിയ തുക തിരിച്ചുനല്‍കേണ്ടിവന്നു.

ഇന്ത്യയിലെ മറ്റ് ഹൈക്കോടതികളില്‍നിന്നും ട്രിബ്യൂണലുകളില്‍നിന്നും സമാനമായ വിധികള്‍ ഉണ്ടായിട്ടുണ്ട്. ഈ വിധികളിലെല്ലാം പ്രധാനമായും രണ്ടുകാര്യങ്ങളാണ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. ഒന്ന്, റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ ബാങ്കുകളെല്ലാം ആദായനികുതി നിയമത്തിലെ 80 ( പി ) വകുപ്പ് അനുസരിച്ചുള്ള നികുതിയിളവിന് അര്‍ഹതയുള്ളവയാണ്. രണ്ട്, റിസര്‍വ് ബാങ്കിന്‍റെ അനുമതിയുള്ള സഹകരണ ബാങ്കുകള്‍ നടത്തുന്ന ബാങ്കിങ് ബിസിനസ്സിന് തുല്യമായി മറ്റ് സഹകരണ സംഘങ്ങളുടെ ഇടപാടുകളെ കാണാനാവില്ല. ഇങ്ങനെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും ട്രിബ്യൂണലും വിധിച്ച കേസുകളുടെ വിവരങ്ങള്‍ ചുവടെ നല്‍കുന്നു:

  • ബാംഗളൂര്‍ കമേഴ്സ്യല്‍ ട്രാന്‍സ്പോര്‍ട്ട് ക്രഡിറ്റ് സൊസൈറ്റിയും ആദായനികുതിവിഭാഗവും തമ്മിലുള്ള കേസില്‍ കര്‍ണാടക ഹൈക്കോടതി ( 598/2013)
  • ജഫറി മോമിന്‍ വികാസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയും ആദായനികുതി വിഭാഗവും തമ്മിലുള്ള കേസില്‍ ഗുജറാത്ത് ഹൈക്കോടതി ( 442/2103, 443/2013, 863/2013 )
  • അതാനി താലൂക്ക പ്രൈമറി ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയും ആദായനികുതി വിഭാഗവും തമ്മിലുള്ള കേസില്‍ പനാജി ട്രിബ്യൂണല്‍ ( 06/പി.എന്‍.ജെ./2014 )
  • ജന്‍കല്യാണ്‍ നഗരി സഹകാരി പട് ശാന്‍സ്തയും ആദായനികുതി വിഭാഗവും തമ്മിലുള്ള കേസില്‍ പൂണെ ട്രിബ്യൂണല്‍.
  • ജഫറി മോമിന്‍ വികാസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സസൈറ്റിയും ആദായനികുതി വിഭാഗവും തമ്മിലുള്ള കേസില്‍ അഹമ്മദാബാദ് ട്രിബ്യൂണല്‍ (31/10/2012 )
  • ബീ ത്രിഫ്റ്റ് ആന്‍ഡ് ക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ആദായനികുതി വിഭാഗവും തമ്മിലുള്ള കേസില്‍ ഇന്‍ഡോര്‍ ട്രിബ്യൂണല്‍ (06/08/2012 )
  • യശ്വന്ത്പുര്‍ ക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ആദായനികുതി വിഭാഗവും തമ്മിലുള്ള കേസില്‍ ബാഗ്ളൂര്‍ ട്രിബ്യൂണല്‍ (11/04/2012)
  • സര്‍വോദയ ക്രഡിറ്റ് കം കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ആദായനികുതി വിഭാഗവും തമ്മിലുള്ള കേസില്‍ അഹമ്മദാബാദ് ട്രിബ്യൂണല്‍ ( 03/05/2013 )
  • ജയിന്‍ നാഗരി സഹകാരി പട് ശാന്‍സ്തയും ആദായനികുതി വകുപ്പും തമ്മിലുള്ള കേസില്‍ പുണെ ട്രിബ്യൂണല്‍ ( 04/09/2012 )
  • ധരശൂര്‍ മര്‍ദിനി നഗര്‍ സഹകാരി കേസില്‍ പുണെ ട്രിബ്യൂണല്‍ ( 20/11/2012 )
  • വര്‍ദ്ധമാന്‍ നഗരി സഹകാരി പട് ശാന്‍സ്ത കേസില്‍ പുണെ ട്രിബ്യൂണല്‍ (22/11/2012)
  • ബിലൂരു ഗുരുബാസവ പട്ടിന സഹകാരി സംഘ നിയമിത ബംഗല്‍ക്കോട്ട് -ഇന്‍കം ടാക്സ് ഓഫീസര്‍ കേസില്‍ കര്‍ണാടക ഹൈക്കോടതി ( 05/02/2014 )
  • ക്യൂപെം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി-അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് കേസില്‍ ബോംബെ ഹൈക്കോടതി ( 17/04/2015 )
  • എന്‍.എല്‍.സി. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി-ഇന്‍കം ടാക്സ് കമ്മീഷണര്‍ കേസില്‍ മദ്രാസ് ഹൈക്കോടതി (10/08/2016)
വിടാതെ പിന്തുടര്‍ന്ന് ആദായനികുതി വകുപ്പ്

സംഘങ്ങള്‍ക്ക് അനുകൂലമായ കോടതിവിധികള്‍ ഇനിയും ഒട്ടേറെയുണ്ട്. എന്നാല്‍, എല്ലാവിധികളും ഓരോ കേസില്‍ മാത്രമായി പരിമിതപ്പെടുത്തുന്ന നിലപാടാണ് ആദായനികുതി വകുപ്പ് സ്വീകരിച്ചത്. പ്രത്യേകിച്ച് കേരളത്തില്‍ . ചിറക്കല്‍ ബാങ്ക് കേസില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ ഉത്തരവ് മറികടക്കാന്‍ ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്. അതില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നത്. പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് കേസില്‍ ഹൈക്കോടതി നല്‍കിയ വിധി നിലനിര്‍ത്തണമെന്നതാണ് ഇതിലൊന്ന്. അതായത് രജിസ്ട്രേഷന്‍ കൊണ്ടുമാത്രമല്ല ഒരു സംഘത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘമായി കണക്കാക്കേണ്ടത് എന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കണം. ഈ സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ചാവണം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘമാണോയെന്ന് കണക്കാക്കേണ്ടത്. കാര്‍ഷിക വായ്പയേക്കാള്‍ മറ്റ് ബാങ്കിങ് ബിസിനസുകളാണ് സംഘം ചെയ്യുന്നതെങ്കില്‍ അവയെ അര്‍ബന്‍ ബാങ്കുകള്‍ക്ക് തുല്യമായി കണക്കാക്കണം. അല്ലെങ്കില്‍ , കാര്‍ഷിക വായ്പയില്‍നിന്നുള്ള വരുമാനത്തിനൊഴികെ ബാക്കിയെല്ലാത്തിനും നികുതി ചുമത്തണം.

ബാങ്ക് എന്ന നിലയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്‍റെ സഹായത്തോടെ നിര്‍ണയിക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം. സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവ മറ്റ് ബാങ്കുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനം പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും റിസര്‍വ് ബാങ്കാണ്. അതിനാല്‍, സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ച് ബാങ്കിങ് പ്രവര്‍ത്തനം ഏതുവിധത്തിലാണ് നടത്തുന്നതെന്ന് നിര്‍ണയിക്കുന്നത് റിസര്‍വ് ബാങ്കിന്‍റെ സഹായത്തോടെ വേണമെന്നതാണ് ഈ ആവശ്യത്തിന്‍റെ കാതല്‍.

സഹകരണ വകുപ്പിന്‍റെ ക്ലാസിഫിക്കേഷന്‍ മാത്രം വെച്ച് നികുതി നിര്‍ണയിക്കുന്ന രീതിയില്‍ മാറ്റം വേണമെന്നതാണ് മൂന്നാമത്തെ ആവശ്യം. അതായത് ആദായനികുതി വകുപ്പിന് സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ അധികാരം നല്‍കണം. ആദായനികുതി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന് കടലാസുമാത്രം നോക്കിയല്ല, പ്രവര്‍ത്തനം കൂടി പരിശോധിച്ച് നികുതി നിര്‍ണയിക്കാന്‍ അനുമതിയും അധികാരവും നല്‍കണമെന്നാണ് ആവശ്യം.

ഇക്കാര്യത്തില്‍ സപ്രീംകോടതി വിധി ഏറെ നിര്‍ണായകമാകും. ആദായനികുതി വകുപ്പിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെത്തന്നെ അത് ബാധിക്കും. പക്ഷേ, നിലവിലുള്ള വിധികളില്‍ എല്ലാ ഹൈക്കോടതികളും ഒട്ടേറെ ട്രിബ്യൂണലുകളും അന്തിമമായി സംഘങ്ങള്‍ക്ക് ഒപ്പമാണ് നിന്നിട്ടുള്ളത്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് മാത്രമല്ല, റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്‍പ്പെടാത്ത എല്ലാ വിഭാഗം സഹകരണ സംഘങ്ങള്‍ക്കും നികുതിയിളവ് ബാധകമാണെന്ന് ബോംബെ ഹൈക്കോടതിയടക്കം വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് , ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന നിയമത്തിനനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ അംഗീകരിക്കാതെ ആദായനികുതി വിഭാഗത്തിന് നിര്‍ണയാധികാരം നല്‍കിയാല്‍ അത് വലിയ നിയമപ്രശ്നമായി മാറും.

നിക്ഷേപം വരുമാനമാക്കിയുള്ള പുതിയ നീക്കം

സഹകരണ ബാങ്കുകളെല്ലാം കള്ളപ്പണത്തിന്‍റെ കേന്ദ്രമാണെന്നാണ് ആദായനികുതി വകുപ്പിന്‍റെ മനോഭാവം. പ്രത്യേകിച്ച് കേരളത്തില്‍. കള്ളപ്പണം പിടിക്കാനും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും അധികാരമുള്ള സ്ഥാപനത്തിനാണ് ഈ സംശയമെന്നതാണ് അതിശയകരം. ഈ മനോഭാവത്തോടെയാണ് സഹകരണ ബാങ്കുകള്‍ നിക്ഷേപകരുടെ വിവരം നല്‍കുന്നില്ലെന്ന പരാതി ഉയര്‍ത്തിയത്. നിക്ഷേപകരുടെ വിവരം നല്‍കുന്നതിന് നേരത്തെ സഹകരണ ബാങ്കുകള്‍ എതിര്‍പ്പറിയിച്ചുവെന്നത് വാസ്തവമാണ്. ആദായനികുതി വകുപ്പ് സഹകരണ ബാങ്കുകളെ സംശയത്തോടെ കാണുന്നതിലുള്ള ആശങ്കയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത് . എന്നാല്‍, ആദായനികുതി വകുപ്പിന് നിക്ഷേപകരുടെ വിവരം ആവശ്യപ്പെടാനുള്ള അധികാരമുണ്ടെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഈ വിവരങ്ങള്‍ കൈമാറാമെന്ന് ബാങ്കുകള്‍ സമ്മതിച്ചിട്ടുമുണ്ട്. നോട്ട് നിരോധനത്തിന്‍റെ ഘട്ടത്തില്‍ സഹകരണ ബാങ്കുകളെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയത് ആദായനികുതി വകുപ്പില്‍നിന്ന് നിക്ഷേപകരെ ഒളിപ്പിച്ചുനിര്‍ത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്.

ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് എന്തെങ്കിലും ഒളിപ്പിക്കേണ്ട കാര്യമില്ല. കാരണം, ഒരു നിക്ഷേപത്തിന്‍റെ ഉറവിടം കാണിക്കേണ്ടത് ഇടപാടുകാരന്‍റെ ഉത്തരവാദിത്തമാണ്. കള്ളപ്പണക്കാരന്‍റെ പണം കൊണ്ടല്ല കേരളത്തിലെ സഹകരണ ബാങ്കുകളാകെ നിലനില്‍ക്കുന്നതെന്ന് വ്യക്തവുമാണ്. പക്ഷേ, ഒരു സഹകരണ ബാങ്കില്‍ നിക്ഷേപിച്ച എല്ലാവരുടെയും വിവരം ശേഖരിക്കാനാണ് ആദായനികുതി വകുപ്പ് തുനിയുന്നത്. ഈ വിവരങ്ങളാകെ നല്‍കിയാല്‍, അവര്‍ക്കൊക്കെ നോട്ടീസ് അയക്കും. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരായി നിക്ഷേപത്തിന്‍റെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. 2000 രൂപ നിക്ഷേപമുള്ള എറണാകുളത്തെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് പോലും ഇത്തരത്തില്‍ ആദായനികുതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു കൂട്ടം നിക്ഷേപകരെ വിളിച്ചുവരുത്തി, അവര്‍ക്കിടയില്‍നിന്ന് ഇരയെ കണ്ടെത്തുന്ന രീതി സഹകരണ ബാങ്കുകളുടെ കാര്യത്തിലല്ലാതെ മറ്റൊരിടത്തും കാണാനില്ല. ഇങ്ങനെ വന്നാല്‍, സഹകരണ ബാങ്കുകളില്‍ നിക്ഷേപവുമായി എത്തുന്നവര്‍ കുറയും. കള്ളപ്പണമല്ലെങ്കില്‍ പോലും ആദായനികുതി വകുപ്പിന്‍റെ വേട്ടയാടല്‍ ഒഴിവാക്കാന്‍ അവര്‍ നിക്ഷേപത്തില്‍നിന്ന് പിډാറും. ഇതാണ് എതിര്‍ക്കപ്പെടേണ്ട കാര്യം.

ഈ രീതിയില്‍ നികുതിവെട്ടിപ്പുകാരെ പിടിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജി.എം. ബ്ലൂവറീസും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിലും റിനാസന്‍ വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലും സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്. പകരം, ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന നിക്ഷേപകന്‍റെ വിവരം കൈമാറുകയും വേണം.

ഇപ്പോള്‍, ഇത് പുതിയ രീതിയിലാണ് ആദായനികുതി വിഭാഗം സഹകരണ ബാങ്കുകളില്‍ പ്രയോഗിച്ചിട്ടുള്ളത്. നിക്ഷേപകരുടെ വിവരം കൈമാറാത്ത സഹകരണ ബാങ്കുകളിലെ വ്യക്തിഗത നിക്ഷേപത്തെ സംഘത്തിന്‍റെ വരുമാനമാക്കി കാണിച്ച് നികുതി ചുമത്തുന്നതാണ് പുതിയ രീതി. അതായത് നിക്ഷേപകരുടെ വിവരം നല്‍കിയില്ലെങ്കില്‍ അവിടെയുള്ള വ്യക്തിഗത നിക്ഷേപങ്ങളെല്ലാം ആദായനികുതി നിയമം 68-ാം വകുപ്പ് അനുസരിച്ച് ഉറവിടം വെളിപ്പെടുത്താത്ത വരുമാനമായി കാണക്കാക്കും. ഇതിന് 30 ശതമാനം നികുതി ചുമത്തും. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം, ആനാട്, മുണ്ടേല, വെഞ്ഞാറമൂട്, പാലോട് എന്നീ സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ഇങ്ങനെയാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇങ്ങനെ കണക്കാക്കിയ നികുതി ലക്ഷങ്ങള്‍ വരും. പലിശ നല്‍കുന്ന നിക്ഷേപത്തിനാണ്, നല്‍കുന്ന പലിശയുടെ മൂന്നിരട്ടിയിലേറെ നികുതി കൂടി ബാങ്ക് നല്‍കേണ്ടിവരുന്നത്. ഇത് അടയ്ക്കേണ്ടിവന്നാല്‍ സഹകരണ സ്ഥാപനം തകരാന്‍ വേറെ കാരണമൊന്നും വേണ്ടിവരില്ല.

ഈ വിഷയത്തില്‍ രണ്ടുപ്രശ്നങ്ങളാണുള്ളത്. ഒന്ന് വ്യക്തിഗത നിക്ഷേപം ഉറവിടം വെളിപ്പെടുത്താത്ത തുകയായി കണക്കാക്കിയെന്നത്. എല്ലാ സഹകരണ ബാങ്കുകളും കെ.വൈ.സി. മാനദണ്ഡം പാലിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കിയതാണ്. അതായത്, നിക്ഷേപകന്‍റെ വിവരങ്ങള്‍ സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നുണ്ട്. അത് പാലിക്കുന്നില്ലെങ്കില്‍, ആ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. അത്തരത്തില്‍ ഇടപാടുകാരന്‍റെ വിവരങ്ങള്‍ ശേഖരിച്ചുള്ള നിക്ഷേപങ്ങള്‍ എങ്ങനെ ഉറവിടം വെളിപ്പെടുത്താത്ത വരുമാനമാകും ? ഇതില്‍ ഏതെങ്കിലും നിക്ഷേപകന്‍റെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ സഹകരണ ബാങ്കുകള്‍ അത് ആദായനികുതി വകുപ്പിന് കൈമാറേണ്ടതുണ്ട്. അതിനുപകരം, മൊത്തം പട്ടിക തേടുകയും അത് കിട്ടിയില്ലെങ്കില്‍ 68-ാം വകുപ്പ് ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന രീതിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. വിവരം കൈമാറാതിരിക്കുന്ന സഹകരണ ബാങ്കുകളുടെ രീതി ഒഴിവാക്കേണ്ടതാണെന്ന് അംഗീകരിക്കാം. എങ്കില്‍പ്പോലും , ആദായനികുതി വകുപ്പിന്‍റെ നടപടി ഒട്ടും ന്യായീകരിക്കാവുന്നതല്ല.

ഈ നിക്ഷേപം മുഴുവന്‍ സഹകരണ ബാങ്കുകളുടെ വരുമാനമായി കണക്കാക്കി നികുതി ചുമത്തിയെന്നതാണ് രണ്ടാമത്തെ പ്രശ്നം. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ, അതായത് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ വരുമാനത്തിന് ആദായനികുതി വകുപ്പിലെ 80 ( പി ) അനുസരിച്ച് നികുതിയിളവുണ്ട്. ഉറവിടം വെളിപ്പെടുത്താത്ത നിക്ഷേപം വരുമാനമായി കണക്കാക്കിയാലും സഹകരണ ബാങ്കുകള്‍ നികുതി നല്‍കേണ്ടതില്ല. അതാണ് നേരത്തെ വിശദീകരിച്ച കോടതി-ട്രിബ്യൂണല്‍ വിധികളിലും പ്രത്യക്ഷ നികുതി കേന്ദ്ര ബോര്‍ഡിന്‍റെ സര്‍ക്കുലറിലും വ്യക്തമാക്കിയിട്ടുള്ളത്. ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ കേസില്‍ കേരള ഹൈക്കോടതി തര്‍ക്കത്തിനിടയില്ലാത്തവിധം വിശദീകരിച്ചത്. പിന്നെ, എങ്ങനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 30 ശതമാനം നികുതി ചുമത്തിയെന്നതിന് ഇതുവരെ വിശദീകരണമില്ല.

ആദായനികുതി ഉദ്യോഗസ്ഥന്‍റെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ അഞ്ചു ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ കോടതി രണ്ടുകാര്യങ്ങള്‍ നിര്‍ദ്ദേശിച്ചു. ഒന്ന് , നിക്ഷേപകരുടെ വിവരം ബാങ്ക് കൈമാറണം. രണ്ട്, ഒരുശതമാനം നികുതി ബാങ്കുകള്‍ അടയ്ക്കണം. സ്റ്റേ ആവശ്യപ്പെട്ട് നല്‍കിയ ഹരജി ആയതിനാലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ആദായനികുതി വകുപ്പിന്‍റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ വിധിയുണ്ടായിട്ടില്ല.

20,000 രൂപയെന്ന പരിധി

പണമിടപാടില്‍ 20,000 രൂപയെന്ന പരിധി ലംഘിച്ചുവെന്നു കാണിച്ച് ഇപ്പോള്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ സഹകരണ ബാങ്കുകള്‍ക്ക് ലക്ഷങ്ങള്‍ പിഴയിട്ട് നോട്ടീസുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. ആദായനികുതി നിയമത്തിലെ 269-ാം വകുപ്പ് അനുസരിച്ച് 20,000 രൂപയ്ക്ക് മുകളിലുള്ള ഇടപാട് പണമായി നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇതില്‍ ട്രഷറികള്‍, വാണിജ്യ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാസഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയ്ക്ക് ഇളവുണ്ട്. ഇത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ബാധകമാണോയെന്ന കാര്യത്തില്‍ നിയമത്തില്‍ പ്രത്യേകിച്ചു പരാമര്‍ശമില്ല. ഈ വ്യവസ്ഥ ലംഘിച്ചാല്‍ ഇടപാട് നടത്തിയ തുകയ്ക്ക് തുല്യമായ തുകയാണ് പിഴ. ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടികള്‍ പിഴ ഒടുക്കണമെന്ന് കാണിച്ച് ആദായനികുതി വിഭാഗം കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കടക്കം വയനാട് ജില്ലയിലെ ഏഴ് ബാങ്കുകള്‍ക്ക് ഇങ്ങനെ പിഴ ചുമത്തി നോട്ടീസ് അയച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ ബാങ്കുകള്‍ക്ക് 20,000 എന്ന പരിധിയില്‍ ഇളവുണ്ടോയെന്ന തര്‍ക്കം നേരത്തെത്തന്നെ ഉയര്‍ന്നിരുന്നു. മുസ്ലിം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയും ആദായനികുതി ജോയിന്‍റ് കമ്മീഷണറും തമ്മിലുള്ള കേസില്‍ പുണെ ഇന്‍കം ടാക്സ് അപ്പലറ്റ് ട്രിബ്യൂണല്‍ നല്‍കിയ വിധി ഇത്തരത്തില്‍ പിഴ ഈടാക്കാന്‍ പാടില്ലെന്നാണ്. സഹകരണ സംഘത്തിന്‍റെ ഇടപാടുകള്‍ സംശയകരമായി നോക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ ട്രിബ്യൂണല്‍, ഈടാക്കിയ പിഴ തിരിച്ചുനല്‍കാനും നിര്‍ദ്ദേശിച്ചു. സാല്‍ഗോണ്‍ സാന്‍മിത്ര സഹകാരി നല്‍കിയ കേസില്‍ മുംബൈ ട്രിബ്യൂണലും സമാനമായ നിരീക്ഷണമാണ് നടത്തിയത്. ഏറ്റവും ഒടുവില്‍ ഡല്‍ഹി ട്രിബ്യൂണല്‍ ഒരു പടികൂടി കടന്ന നടപടിയാണ് നികുതിവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചത്. സഹകരണ സംഘത്തില്‍നിന്ന് 20,000 രൂപയെന്ന പരിധി ലംഘിച്ചതിന്‍റെ പേരില്‍ പിഴ ഈടാക്കിയതിന് 5000 രൂപ റവന്യൂവിഭാഗം പിഴ നല്‍കണമെന്ന് ട്രിബ്യൂണല്‍ വിധിച്ചു. ഇത്രയും ട്രിബ്യൂണലുകളുടെ വിധിയും നടപടികളും മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരിക്കെയാണ് കേരളത്തില്‍ അതേപോലുള്ള വാളുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സഹകരണ സ്ഥാപനങ്ങളുടെ നേരെ ഇറങ്ങിയിരിക്കുന്നത്.

( വിവരങ്ങള്‍ക്ക് കടപ്പാട്: കെ.വി. രാധാകൃഷ്ണന്‍ റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍, തൃശ്ശൂര്‍)

Leave a Reply

Your email address will not be published.

Latest News