സഹ്യ തേയിലപ്പൊടിയെ സഹകരണ കൂട്ടായ്മ ഏറ്റെടുക്കണം

[email protected]

ഇടുക്കി തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ സംരംഭമായ തേയില ഫാക്ടറി ഉല്‍പാദിപ്പിക്കുന്ന സഹ്യ തേയിലപ്പൊടി സഹകരണ സ്റ്റോറുകള്‍ വഴി വില്പന നടത്തണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറിക്കി. 200 തൊഴിലാളികളും 3500 തേയില കര്‍ഷകരും ഉള്‍പ്പെടുന്നതാണ് തങ്കമണി ബാങ്കിന്റെ തേയില ഫാക്ടറി. ഇതിലേറെ തൊഴിലവസരം നല്‍കുന്നതിനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട തൊഴിലും കൂലിയും ഉറപ്പാക്കുന്നതിനും മറ്റ് സഹകരണ കൂട്ടായ്മയുടെ സഹായം അനിവാര്യമാണെന്നാണ് ഭരണസമിതി സഹകരണ സംഘം രജിസ്ട്രാറെ അറിയിച്ചത്. അത് അംഗീകരിച്ചാണ് രജിസ്ട്രാര്‍ സര്‍ക്കുലറിറക്കിയത്.

ഗുണനിലവാരമുള്ള സഹ്യ ബ്രാന്‍ഡ് തേയിലപ്പൊടി സംസ്ഥാനത്തെ എല്ലാ സഹകരണ സ്റ്റോറുകള്‍ വഴിയും വില്‍പന നടത്തണമെന്നാണ് രജിസ്ട്രാറുടെ നിര്‍ദ്ദേശം. പൊതുവിപണയില്‍ വന്‍കിട കമ്പനികളോടാണ് തങ്കമണി തേയില ഫാക്ടറി മത്സരിക്കേണ്ടത്. അതിന് പണമെറിഞ്ഞുള്ള പരസ്യം വേണം. ഇതിനേക്കളുപരി ഗുണനിലവാരത്തില്‍ മത്സരിക്കാമെന്നാണ് തങ്കമണിയുടെ ഉറപ്പ്. നാലുടണ്‍ തേയിലയാണ് ഒരു ദിവസം തങ്കമണി ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്നത്. വില്പന സഹകരണ സ്റ്റോറുകള്‍ ഏറ്റെടുത്താല്‍ ‘സഹ്യ’ ജനകീയമാകും. മായം കലരാത്തതും നല്ല ഗുണനിലവാരമുള്ളതുമാണ് ചായപ്പൊടി എന്നത് സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് ആക്കം പകരും.

സഹകരണമേഖലയ്ക്ക് വികസന കുതിപ്പാകുന്നതിനൊപ്പം വിലതകര്‍ച്ച നേരിട്ടിരുന്ന ജില്ലയിലെ ചെറുകിട തേയിലകര്‍ഷകര്‍ക്ക് ആശ്വാസവുമാണ് സഹകരണബാങ്കിന്റെ ഈ തേയില ഫാക്ടറി. എട്ട് കോടിയോളം രൂപ മുതല്‍ മുടക്കുളള ഫാക്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം 2017 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. മഴക്കാലമാകുന്ന ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ തേയില കൊളുന്തിന്റെ ഉല്പ്പാദനം വര്‍ദ്ധിക്കും. ഈ സീസണില്‍ കൊളുന്ത് എടുക്കുന്ന സ്വകാര്യ ഏജന്‍സികളും വന്‍കിട കമ്പനികളും വിലപരമാവധി കുറയ്ക്കുകയും എടുക്കല്‍ കൂലിയായി കിലോയ്ക്ക് അഞ്ചുരൂപ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍് തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍കൈ എടുത്ത് തേയിലഫാക്ടറി സ്ഥാപിച്ചത് കര്‍ഷകര്‍ക്ക് സഹായമായി. ഈ സീസണ്‍ സമയത്ത് കിലോയ്ക്ക് 15 രൂപയ്ക്കാണ് കൊളുന്ത് ഫാക്ടറിയില്‍ എടുക്കുന്നത്. ഉല്പ്പാദനം കുറഞ്ഞ കാലയളവില്‍ കിലോയ്ക്ക് 20 രൂപവരെ മുന്‍പ് കര്‍ഷകര്‍ക്ക് നല്കിയിരുന്നു. അതുകൊണ്ടണ്ടു തന്നെ മറ്റു വന്‍കിടകമ്പനികളും കര്‍ഷകര്‍ക്ക് ന്യായമായ വിലനല്കാന്‍ നിര്‍ബന്ധിതരായി.

സര്‍ക്കാരിന്റെ പൊതുവിപണികള്‍, സഹകരണ സംഘങ്ങളുടെ നീതി,നന്മ സ്റ്റോറുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഇലേലം തുടങ്ങിയവയിലൂടെ സഹ്യ ടീ ജനങ്ങളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനാണ് ഇപ്പോള്‍ സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലറിറക്കി സഹകരണ വകുപ്പിന്റെ പിന്തണ നല്‍കിയത്.് റോമിയോ സൊബാസ്റ്റ്യനാണ് ഈ സഹകരണ കൂട്ടായ്മയ്ക്ക് നായകത്വം വഹിക്കുന്ന ബാങ്ക് പ്രസിഡന്റ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!