സഹകരണ വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം

Deepthi Vipin lal

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബർ 14 ഞായറാഴ്ച രാവിലെ ഓൺലൈനായി നിർവഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരുവനന്തപുരത്ത് ആര്‍.ഡി.ആര്‍. ഹാളിലാണ് ഉദ്ഘാടന ച്ചടങ്ങ് നടക്കുക.

68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിമ്പോസിയങ്ങള്‍, സെമിനാറുകള്‍ എന്നിവ താലൂക്ക് തലത്തില്‍ നടക്കും. സഹകരണ യൂണിയനാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 14 ന് എല്ലാ സ്ഥാപനങ്ങളിലും സഹകരണ പതാക ഉയര്‍ത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

സഹകരണ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയ വേളയിലാണ് ഇത്തവണത്തെ സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണ ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തില്‍ നടപ്പിലായിട്ടുള്ളത്. മാറി നിന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക്കൂടി കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്. ആദ്യഘട്ടത്തില്‍ കേരള ബാങ്കിലേയ്ക്കുള്ള മലപ്പുറം ജില്ലാ ബാങ്കിൻ്റെ പ്രവേശനത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷം നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ പിന്തുണയ്ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഐകകണ്ഠ്യേന ബില്‍ പാസാക്കാനായി. സഹകരണ രംഗത്ത് ഭരണ – പ്രതിപക്ഷ ഐക്യം എല്ലാക്കാലത്തും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അതാണ് കേരളത്തിലെ സഹകരണ മേഖല വലിയ മുന്നേറ്റം നടത്തുന്നതിനു കാരണമായത്.


മഹാപ്രളയവും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോള്‍ സമൂഹത്തിന് കൈത്താങ്ങായി സഹകരണ മേഖല നിന്നു. മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയായാലും ഭവനരഹിതര്‍ക്കു പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കാര്യത്തിലായാലും വാക്‌സിന്‍ ചലഞ്ചിന്റെ കാര്യത്തിലായാലും വലിയ ഇടപെടലുകളാണ് സഹകരണ മേഖല നടത്തിയിട്ടുള്ളത്. മാതൃകാപരമായ ഈ ഇടപെടലുകളില്‍ നിന്നും സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധത വ്യക്തമാണ്. വനിതാ സംരംഭകത്വം, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള സഹായം, യുവജന സഹകരണ സംഘങ്ങള്‍ – ഇത്തരത്തില്‍ സജീവമായി സഹകരണ മേഖല കുതിപ്പ് തുടരുകയാണ് – മന്ത്രി പറഞ്ഞു.

ഗുണകരമായ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പുതിയ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചുള്ള ചര്‍ച്ചകളും സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുമെന്ന് മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.30 ന് സഹകരണ സംഘം രജിസ്ട്രാര് പി.ബി. നൂഹ് പതാക ഉയര്‍ത്തുന്നതോടെ വാരാഘോഷ പരിപാടികള്‍ ആരംഭിക്കും. പത്തിന് ഇടപ്പഴിഞ്ഞി ആര്‍.ഡി.ആര്‍. ഓഡിറ്റോറിയത്തില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷനായിരിക്കും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണിരാജു, ജി.ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മികച്ച സഹകരണ പരിശീലന കോളെജിനുള്ള സമ്മാനം സഹകരണ മന്ത്രി നൽകും. മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.പി.മാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എ.മാരായ ഒ.എസ്. അംബിക, കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, വി.ജോയ്, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, വി.ശശി, ഐ.ബി. സതീഷ്,. അഡ്വ. ജി. സ്റ്റീഫന്‍, എം.വിന്‍സന്റ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാറും പങ്കെടുക്കും.

സഹകരണ മേഖല : പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ ഉദ്ഘാടനച്ചടങ്ങിനു ശേഷം സെമിനാര്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും വിവിധ സെമിനാറുകള്‍ നടക്കും. പ്രമുഖ വ്യക്തികള്‍ സംസാരിക്കും. നംവബര്‍ 20ന് കോഴിക്കോട്ട് സമാപന സമ്മേളനം ചേരും.

Leave a Reply

Your email address will not be published.

Latest News