സഹകരണവകുപ്പ് സംഭരിക്കാന്‍ ഇറങ്ങിയപ്പോള്‍ തക്കാളിയുടെ വിലകൂടി; കര്‍ഷകര്‍ക്ക് ആശ്വാസം

moonamvazhi

വിലയിടിവില്‍ നട്ടം തിരിഞ്ഞ പാലക്കാട്ടെ കര്‍ഷകര്‍ക്ക് സഹകരണ വകുപ്പിന്റെ ഇടപെടല്‍ ആശ്വാസമായി . തക്കാളിവില ഉയര്‍ന്നു . കര്‍ഷകരില്‍ നിന്ന് 15 നിരക്കില്‍ തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക കര്‍മ്മപദ്ധതി സഹകരണവകുപ്പ് അടിയന്തിര പ്രാധാന്യത്തോടു കൂടി ശനിയാഴ്ച്ച മുതല്‍ നടപ്പിലാക്കി തുടങ്ങിയതോടെയാണ് ഉയര്‍ന്ന വില വാഗ്ദാനം ചെയ്ത് വ്യാപാരികള്‍ എത്തിത്തുടങ്ങിയത്.

പാലക്കാട് ജില്ലയിലെ വടകരപ്പതി പഞ്ചായത്തില്‍ നിന്നും എരിത്തിയാംപതി പഞ്ചായത്തില്‍ നിന്നുമാണ് ബാങ്കുകള്‍ തക്കാളി സംഭരിച്ച് തുടങ്ങിയത്. ഇതോടെയാണ് മികച്ച വില നല്‍കാന്‍ കച്ചവടക്കാര്‍ തയാറായത്. തക്കാളി കര്‍ഷകര്‍ക്ക് ഒരു കിലോക്ക് ഒരുരൂപ എന്ന നിരക്കില്‍ മാത്രമേ വിലനല്‍കാന്‍ സാധിക്കു എന്ന നിലപാട് ഇടത്തട്ടുകാര്‍ സ്വീകരിച്ച വിവരം അറിഞ്ഞ സഹകരണമന്ത്രി വി.എന്‍ വാസവന്‍ കര്‍ഷകര്‍ക്ക് വേണ്ടി വിപണിയില്‍ ഇടപെടാന്‍ സഹകരണ വകുപ്പിന് അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു.

ഒന്നര ടണ്‍ തക്കാളിയാണ് ശനിയാഴ്ച്ച വാങ്ങിയത്. പാലക്കാട് തൃശൂര്‍ എറണാകുളം ജില്ലകള ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടണ്‍ തക്കാളി 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടിസഹകരണവകുപ്പ് സ്വീകരിച്ചു. ഇതില്‍ ഒന്‍പത് ടണ്‍ തക്കാളി ഞായറാഴ്ച രാവിലെ 15 രൂപ വില നല്‍കി സംഭരിച്ച് പാലക്കാടേയ്ക്ക് ഒരു ടണ്‍ തൃശൂര്‍ രണ്ട് ടണ്‍ എറണാകുളം ആറ് ടണ്‍ എന്നിങ്ങനെ സഹകരണ സംഘങ്ങള്‍ മുഖാന്തിരം വിപണനം ചെയ്യും.

സഹകരണ സംഘങ്ങള്‍ തക്കാളി എടുത്തത്തോടെ ഇന്നലെ 15 രൂപയും അതില്‍ കൂടുതലും നല്‍കാന്‍ വന്‍കിടമൊത്ത വ്യാപാരികളും ഇടനിലക്കാരും തയാറായി വന്നിട്ടുണ്ട്. ആവശ്യമെന്നു കണ്ടാല്‍ തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!