വി.എന്‍. വാസവന്‍: സഹകാരിയായ അമരക്കാരന്‍

moonamvazhi

കിരണ്‍ വാസു

(2020 ജൂണ്‍ ലക്കം)

പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുകയല്ല, പൊരുതിനിന്ന് അതിജീവിക്കുക എന്നതാണു വാസവന്റെ ശൈലി. ജീവിതവും രാഷ്ട്രീയവും പകര്‍ന്നു നല്‍കിയ ഈ കരുത്ത് സഹകരണ വകുപ്പിന്റെ അമരക്കാരനു പ്രശ്‌നങ്ങളെ നേരിടാനുള്ള ഊര്‍ജമാകും.

മണ്ണു തൊട്ട് ജീവിക്കുകയും മനസ്സുവെച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത രാഷ്ട്രീയ നായകനാണു വി.എന്‍.വാസവന്‍. സഹകരണത്തിന്റെ കരുത്തും സാധ്യതകളും അറിയുന്ന സഹകാരിയായ രാഷ്ട്രീയ നേതാവ്. അദ്ദേഹം സഹകരണ വകുപ്പിന്റെ നാഥനായെത്തുമ്പോള്‍ ഒട്ടേറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കു ശേഷം കേരളത്തിലെ സഹകരണ മേഖലയിലുണ്ടാകുന്ന മാറ്റം, കേരള ബാങ്കിലും പ്രാഥമിക സഹകരണ ബാങ്കുകളിലും വരുത്തേണ്ട സാങ്കേതിക സംവിധാനങ്ങളുടെ ഏകോപനം, പ്രളയവും കോവിഡും തകര്‍ത്തെറിഞ്ഞ സഹകരണ സാമ്പത്തികസ്ഥിതി – ഇതെല്ലാം വാസവന്‍ ഏറ്റെടുക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണ്. പ്രതിസന്ധികളില്‍നിന്ന് ഒളിച്ചോടി രക്ഷപ്പെടുകയല്ല, പൊരുതിനിന്ന് അതിജീവിക്കുകയെന്നതാണു വാസവന്റെ ശീലം. അതു ജീവിതം പഠിപ്പിച്ചതാണ്. അതിനാല്‍, സഹകരണ മേഖലയെ കരുത്തോടെ നയിക്കാന്‍ വാസവനു കഴിയുമെന്നതില്‍ സംശയിക്കേണ്ടതില്ല.

കഷ്ടതകള്‍ നിറഞ്ഞ ഒരു സാധാരണ കുടുംബത്തില്‍നിന്നു സാധാരണക്കാരുടെ നായകനായി മാറിയ വാസവന്റേത് ആറു പതിറ്റാണ്ടിന്റെ ജീവിതകഥയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അറിയുകയും ഇടപെടുകയും ചെയ്യുകയെന്നതാണു സഖാക്കളുടെ വി.എന്‍.വി.യായ വാസവന്റെ രീതി. ‘നാട്ടിലെന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരാളെ അറിയിച്ചാല്‍ മതി. പോലീസും ഫയര്‍ഫോഴ്‌സും അവിടെ പാഞ്ഞെത്തിക്കോളും’ – കോട്ടയത്ത് നാട്ടുകാര്‍ക്കിടയിലെ സംസാരമാണിത്. ഈ ഇടപെടല്‍രീതിയാണ് ഇനി സഹകരണ മേഖലയും കാത്തിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തിലാണു വാസവന്‍ സഹകരണ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് എന്നതുകൂടി ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

പൊരുതി നേടിയ ജീവിതം

വാസവന്‍ വളര്‍ന്നുവന്ന വഴികളൊന്നും അത്ര സുഖമുള്ളതായിരുന്നില്ല. ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് ഒറ്റവാക്കില്‍ പറയാം. പൊരുതി ജീവിക്കാന്‍ പഠിപ്പിക്കുന്ന അനുഭവമാണു കുട്ടിക്കാലം മുതലേ അദ്ദേഹത്തിനുണ്ടായിരുന്നത്. കുടുംബം പുലര്‍ത്താന്‍ തൊഴില്‍ നേടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനത്തിന്റെ ലക്ഷ്യംപോലും. അങ്ങനെയാണ് ഏറ്റുമാനൂര്‍ ഐ.ടി. ഐ.യില്‍ ചേര്‍ന്നത്. ജന്മനാടായ കോട്ടയം മറ്റക്കരയിലെ ജ്ഞാനപ്രബോധിനി വായനശാലയാണു വാസവന്റെ വാക്കുകള്‍ക്കു മൂര്‍ച്ചയും തിളക്കവും കൂട്ടിയത്. ഒരുപക്ഷേ, വാസവനിലെ കമ്യൂണിസ്റ്റുകാരനെ വളര്‍ത്തിയതും ഈ വായനശാലയാണെന്നു പറയാം. ചരിത്രവും കവിതയും സഞ്ചാരസാഹിത്യവും ഇഷ്ടപ്പെടുന്ന അദ്ദേഹം ഏതു കാര്യത്തെക്കുറിച്ചും പഠിച്ചുപറയുക എന്ന രീതിയാണു സ്വീകരിച്ചത്. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച അംഗത്തിനുള്ള സമ്മാനം അന്നു വാസവനായിരുന്നു. അതിനൊപ്പം, ജീവിതാനുഭവവും സംഘടനാപാടവവും വാസവനെ മികച്ച നേതാവാക്കിത്തീര്‍ത്തു.

അടിയന്തരാവസ്ഥക്കാലത്ത് പാമ്പാടിയിലെ ചെത്തുതൊഴിലാളി യൂണിയന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴാണു പാര്‍ട്ടി നിര്‍ദേശ പ്രകാരം മറ്റക്കരയില്‍ നിന്നു പാമ്പാടിയിലെത്തി വാസവന്‍ അതിന്റെ ചുമതലക്കാരനായത്. ഓഫീസിലെ താമസത്തിനിടയില്‍ നിരന്തര ആക്രമണത്തിനു വിധേയനായി. ബോബാക്രമണംവരെ ഉണ്ടായി. രണ്ടുപേര്‍ അന്നു മരിച്ചു. പാര്‍ട്ടി ഓഫീസില്‍ വാസവനെ തേടിയെത്തിയ ഗുണ്ടാസംഘം ഓഫീസ് തകര്‍ത്തു മേശപ്പുറത്ത് കത്തി കുത്തിയിറക്കി വെച്ചാണു മടങ്ങിയത്. ഇതിനെ നേരിട്ടാണ് വാസവന്‍ പാമ്പാടിയുടെ രാഷ്ട്രീയം ചുവപ്പിച്ചത്. ആശുപത്രി ജീവനക്കാരുടെ ആദ്യ സംഘടനയായി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയിസ് ഫെഡറേഷന്‍ രൂപവത്കരിച്ച് സ്ഥാപക ജനറല്‍ സെക്രട്ടറിയായി.

പതിറ്റാണ്ടിന്റെ സഹകരണാനുഭവം

പഠിച്ചുപറയുകയും ഉറച്ചുനിന്നു നയിക്കുകയും ചെയ്യുന്ന സഹകാരിയായ രാഷ്ട്രീയ നേതാവാണ് വി.എന്‍.വാസവന്‍. ആ രീതിയും ശൈലിയും കൈമുതലായാണു കോട്ടയം പാമ്പാടിയിലെ ഹിമഭവന്‍ വീട്ടില്‍നിന്നു വാസവന്‍ സംസ്ഥാനത്തിന്റെ സഹകരണ മേഖലയുടെ നിയന്ത്രണ നായകനായി അനന്തപുരിയിലേക്കെത്തുന്നത്. പാമ്പാടി ചെത്തുതൊഴിലാളി സഹകരണ സംഘം മുതല്‍ റബ്‌കോവരെ നീളുന്ന ‘സഹകരണ’ അനുഭവം ഇതിന് അദ്ദേഹത്തിന് തുണയാകും. വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണനിയന്ത്രണത്തില്‍ പങ്കാളിയായാണു വാസവന്റെ സഹകരണ നായകത്വം തുടങ്ങുന്നത്. പാമ്പാടി റൂറല്‍ ഹൗസിങ് സഹകരണ സംഘം തുടങ്ങിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഈ സംഘത്തിന്റെയും പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റേയും പ്രസിഡന്റ് സ്ഥാനത്തു വാസവനുണ്ടായിരുന്നു. പിന്നീട്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി. സഹകരണ മേഖലയില്‍ റബ്ബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്കും ഫര്‍ണീച്ചര്‍ നിര്‍മാണത്തിനും സംരംഭങ്ങള്‍ തുടങ്ങുകയെന്ന ആദ്യ ചുവടുവെപ്പ് നടത്തിയ റബ്‌കോയുടെ രൂപവത്കരണത്തില്‍ തുടക്കം മുതല്‍ നേതൃത്വം നല്‍കിയവരില്‍ വാസവനുമുണ്ടായിരുന്നു. ഇ. നാരായണന്‍ എന്ന മികച്ച സഹകാരിക്കൊപ്പം തുടക്കം മുതല്‍ റബ്‌കോ ഡയരക്ടര്‍ ബോര്‍ഡില്‍ വാസവന്‍ അംഗമായിരുന്നു. പിന്നീട് വൈസ് ചെയര്‍മാനായി. നാരായണന്റെ വിയോഗത്തോടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. കോട്ടയം പാമ്പാടിയിലെ കിടക്ക നിര്‍മാണ യൂണിറ്റ് തുടങ്ങിയതും വളര്‍ത്തിയതും വാസവനാണ്. മാര്‍ക്കറ്റിങ് തന്ത്രവും വിപണനരീതിക്കു പുതിയ കാഴ്ചപ്പാടും അദ്ദേഹം കൊണ്ടുവന്നു.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിലും വാസവന്റെ പങ്ക് വലുതാണ്. പൊന്‍കുന്നം വര്‍ക്കി ജീവിച്ചിരുന്ന കാലത്ത് ആരംഭിച്ച എസ്.പി.സി.എസ്സിനെ നഷ്ടത്തില്‍ നിന്നു കരകയറ്റിയതില്‍ വാസവന്‍ നിര്‍ണായക ഘടകമായി. കോട്ടയത്ത് അക്ഷര മ്യൂസിയം എന്ന ബൃഹത് പദ്ധതിക്കു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടക്കമിട്ടിട്ടുണ്ട്. അതിനു തുടര്‍ച്ചയും പൂര്‍ണതയും ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ വാസവനിലാണ്. അക്ഷര മ്യൂസിയത്തിന്റെ കാഴ്ചപ്പാട് രൂപവത്കരിച്ചയാള്‍ അതിന്റെ നിര്‍വഹണച്ചുമതലയില്‍ എത്തുന്നതിന്റെ നേട്ടം തീര്‍ച്ചയായും എസ്.പി.സി.എസ്സിനുണ്ടാകും.

ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമേറെ

സഹകരണ മേഖലയില്‍ വാസവന് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ഏറെയാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ടതിനൊക്കെ തുടര്‍ച്ചയുണ്ടാക്കി പൂര്‍ണതയിലെത്തിക്കണം. പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തണം – സഹകരണ മന്ത്രിയുടെ പുതിയ ഉത്തരവാദിത്തങ്ങളെ ചുരുക്കത്തില്‍ ഇങ്ങനെ വിലയിരുത്താം.

കേരള ബാങ്ക് രൂപവത്കരണം പൂര്‍ത്തിയായെങ്കിലും പൂര്‍ണതയിലെത്തിയിട്ടില്ല. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിനൊപ്പം ചേര്‍ക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കണം. 14 ജില്ലാ ബാങ്കുകളും ഒരു സംസ്ഥാന സഹകരണ ബാങ്കും എന്ന നിലയിലാണു കേരള ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പേരില്‍ മാത്രമാണു കേരള ബാങ്ക് എന്ന ഒറ്റ സ്ഥാപനമുള്ളത്. പ്രവര്‍ത്തനത്തില്‍ ആയിട്ടില്ല. അതിനു കോര്‍ബാങ്കിങ് പൂര്‍ത്തിയാക്കണം. ലയനത്തോടെ ജില്ലാ ബാങ്കുകള്‍ക്കു നഷ്ടമായ പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി കേരള ബാങ്കിനു നേടിയെടുക്കണം. ഇതിനേക്കാളുപരി, കേരള ബാങ്കിനു സഹകരണ ജനകീയ മുഖം ഉണ്ടാക്കേണ്ടതുമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളെ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തന രീതിയല്ല ഇപ്പോള്‍ കേരള ബാങ്കിനുള്ളത്. പ്രാഥമിക സംഘങ്ങളെ വായ്പാ വിതരണത്തിനുള്ള ഉപാധിയാക്കി മാറ്റുകയും കേരള ബാങ്കിനു കുടിശ്ശികയില്ലാതെ മികച്ച ലാഭം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അവരുടെ പ്രവര്‍ത്തന രീതി. ഇതുവഴി കേരള ബാങ്കിനു താല്‍ക്കാലിക നേട്ടമുണ്ടാക്കാനാകുമെങ്കിലും ഭാവിയില്‍ സഹകരണ മേഖലയുടെ ദുരന്തത്തിനു വഴിവെക്കാനിടയുണ്ട്.

ഹൗസിങ് ഫെഡറേഷനിലും സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലും കേരള ബാങ്കിന്റെ ഇപ്പോഴത്തെ രീതിയുടെ ഉദാഹരണമുണ്ട്. പ്രാഥമിക ഹൗസിങ് സംഘങ്ങള്‍ക്കാണു ഫെഡറേഷന്‍ വായ്പ നല്‍കുന്നത്. സംഘങ്ങള്‍ വ്യക്തികള്‍ക്കും. വ്യക്തികള്‍ കുടിശ്ശിക വരുത്തിയാലും സംഘം ഫെഡറേഷനു കൃത്യമായ തിരിച്ചടവ് ഉറപ്പാക്കണം. ഫലത്തില്‍, പ്രാഥമിക സംഘങ്ങള്‍ നഷ്ടത്തിലും പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാതെയും നിലനില്‍ക്കും. അവരിലൂടെ ലാഭം നേടുന്ന ഫെഡറേഷന്‍ ലാഭകരമാണെന്നു അഭിമാനിക്കും. ഇതേരീതിയാണു കാര്‍ഷിക ഗ്രാമവികസന ബാങ്കിലുമുള്ളത്. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുന്നതുപോലും അപ്പക്‌സ് സ്ഥാപനത്തിനു വേണ്ടിയാണ്. അതുകൊണ്ട്, 68 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും നഷ്ടത്തിലാണ്. സംസ്ഥാന ബാങ്ക് ലാഭത്തിലും. ഈ രീതി, ഇതുപോലെയല്ലെങ്കിലും , കേരള ബാങ്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന സൂചനകള്‍ അവരുടെ പ്രവര്‍ത്തനത്തിലുണ്ട്. നബാര്‍ഡ് വഴി നല്‍കിയ 1500 കോടി രൂപ പ്രാഥമിക സംഘങ്ങള്‍ വഴിയാണു കേരള ബാങ്ക് നല്‍കിയത്. ഈ പണമുപയോഗിച്ച് പ്രാഥമിക സംഘങ്ങള്‍ നല്‍കിയ വ്യക്തിഗത വായ്പകള്‍ ഭൂരിഭാഗവും കുടിശ്ശികയാണ്. പക്ഷേ, കേരള ബാങ്കിന് സംഘങ്ങള്‍ പലിശ സഹിതം തിരിച്ചുനല്‍കിയിട്ടുണ്ട്.

പ്രാഥമിക സഹകരണ ബാങ്കുകളാണു കേരളത്തിന്റെ സഹകരണ മേഖലയുടെ നട്ടെല്ല്. ഇവയില്‍ ഭൂരിഭാഗവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മാത്രവുമല്ല, ആ ലാഭമുപയോഗിച്ച് ഒട്ടേറെ സേവന സംരംഭങ്ങള്‍ അവര്‍ നടത്തുന്നുമുണ്ട്. സൗജന്യ ഡയാലിസിസ് കേന്ദ്രം മുതല്‍ ആംബുലന്‍സ് സര്‍വീസ് വരെ അതിലുണ്ട്. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടേതിനു സമാനമായി കുടിശ്ശിക വര്‍ധിച്ച് ഇവയും നഷ്ടത്തിലേക്കു പോയാല്‍ അതോടെ ജനങ്ങള്‍ക്കുള്ള സേവനവും സഹായവും ഇല്ലാതാകും. അതിനാല്‍, കേരള ബാങ്ക് സ്വീകരിക്കുന്ന നടപടികളില്‍ ഈ കരുതല്‍ വേണ്ടതുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയര്‍ ഏകോപനം, സഹകരണ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, സഹകരണ നിയമത്തിലെ കാലോചിതമായ പരിഷ്‌കാരം – അങ്ങനെ ഏറ്റെടുക്കേണ്ട ചുമതലകള്‍ ഏറെയുണ്ട്. അതെല്ലാം ഭംഗിയായി നിര്‍വഹിക്കാനും നേരായി നയിക്കാനും വാസവനു കഴിയട്ടെയെന്നു ആശംസിക്കാം. കഴിയുമെന്നു പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published.

Latest News