ചരിത്രചുരം കയറി കല്‍പ്പറ്റ ബാങ്ക്

moonamvazhi

– അനില്‍ വള്ളിക്കാട്

1921 ല്‍ 53 അംഗങ്ങളില്‍ നിന്നുള്ള 500 രൂപ മൂലധനവുമായി തുടങ്ങിയതാണു
കല്‍പ്പറ്റ സഹകരണ ബാങ്ക്. കല്‍പ്പറ്റക്കാരെ ഉയര്‍ച്ചയിലേക്കെത്തിച്ച ബാങ്കിന്റെ
ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷ പരിപാടികള്‍ കഴിഞ്ഞ ആഗസ്റ്റില്‍
തുടങ്ങി.

 

ബ്രിട്ടീഷ് അടിമത്തകാലത്തെ വീറും വേദനയും വീണുയര്‍ന്ന നൂറ്റാണ്ടില്‍ ചരിത്രത്തിന്റെ നൂറേടുകളിലായി കാലം രചിച്ച സേവനാധ്യായം ഒന്നുണ്ട് വയനാട്ടില്‍ – കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക്. പട്ടിണിയും രോഗവും ഒഴിയാദുരിതം തീര്‍ത്ത ജീവിതയാത്രകള്‍ക്കൊപ്പം സഹനവും സാന്ത്വനവുമായി കല്‍പ്പറ്റക്കാരെ ഉയര്‍ച്ചയുടെ ചുരം കയറ്റിയ സഹകരണ ബാങ്കിന് ഇതു ശതാബ്ദി ആഘോഷ വര്‍ഷം. കല്‍പ്പറ്റയില്‍ ആദ്യത്തെ രാഷ്ട്രീയ സമ്മേളനം നടന്ന 1921 ലാണു സഹകരണ ബാങ്കും പിറന്നതെന്നതു നാട്ടുകാരുടെ ജീവിത പോരാട്ടങ്ങള്‍ക്കു കരുത്തേകാനാകാം. ഡിസംബറില്‍ ഐക്യ നാണയ സംഘമായി രജിസ്റ്റര്‍ ചെയ്ത സംഘത്തിന്റെ പ്രഥമലക്ഷ്യം സ്വകാര്യ പണമിടപാടുകാരുടെ നീരാളിപ്പിടിത്തത്തില്‍ നിന്നു കര്‍ഷകരെ രക്ഷപ്പെടുത്തുക എന്നതായിരുന്നു. 21 പേരാണു സംഘം രൂപവത്കരിക്കുന്നതിനു മുന്‍കൈയെടുത്തത്. ഡയരക്ടര്‍മാരായി എന്‍.സി. ധര്‍മരാജയ്യര്‍, കെ.ഗോവിന്ദന്‍ നായര്‍, എ. മൊയ്തീന്‍, എം. രാമുണ്ണി മേനോന്‍, പി.എസ്. സുബ്ബന്‍ പിള്ള എന്നിവരെ ആദ്യപൊതുയോഗം തിരഞ്ഞെടുത്തു. എന്‍.സി. ധര്‍മരാജയ്യര്‍ പ്രസിഡന്റായും എം. രാമുണ്ണി മേനോന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ആദ്യ രാഷ്ട്രീയ സമ്മേളനത്തിനു നേതൃത്വം നല്‍കിയ കെ.പി. കേശവമേനോനും എ.കെ.ജി.ക്കുമൊപ്പം ധര്‍മരാജ അയ്യരുമുണ്ടായിരുന്നു. മാത്രമല്ല, 1934 ജനുവരി 14 നു ഗാന്ധിജി കല്‍പ്പറ്റയില്‍ വന്നപ്പോള്‍ സ്വീകരണ പരിപാടികള്‍ക്കു സംഘാടക നേതൃത്വം വഹിച്ചതും ധര്‍മ്മരാജയ്യരായിരുന്നു. സമരവും സേവനവും സമാന്തര പ്രവര്‍ത്തനങ്ങളായി ബാങ്ക് അന്നേ ശീലം കൊണ്ടിരുന്നു എന്നു ചുരുക്കം.

ചരിത്രം
സാക്ഷി

ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിനപ്പുറവും ഇപ്പുറവും എന്നതു രണ്ടധ്യായങ്ങളാണ്. വറുതിയുടെ കനലേറ്റു പിടഞ്ഞ ദുരിതങ്ങളും കനവിന്റെ പൂക്കാല വസന്തവുമായി അതു വേര്‍തിരിക്കപ്പെടും. ഇതിനിടയില്‍ കനിവിന്റെ തൂവല്‍മഞ്ഞായി നാടിനെ തഴുകിയൊഴുകി എന്നതാണു കല്‍പ്പറ്റ ബാങ്കിന്റെ ചരിത്രത്തിലെ കമനീയ രേഖകളിലൊന്ന്. 1897 നു മുമ്പേ കല്‍പ്പറ്റയില്‍ ജയില്‍, രജിസ്ട്രാര്‍ ഓഫീസ്, പോലീസ് സ്റ്റേഷന്‍, പോസ്റ്റാഫീസ് എന്നിവ ഉണ്ടായിരുന്നതായി വില്യം ലോഗന്റെ ‘മലബാര്‍ മാന്വലില്‍’ പറയുന്നുണ്ട്. 1916 ല്‍ കല്‍പ്പറ്റയിലെ ആദ്യവിദ്യാലയമായി എല്‍.പി. സ്‌കൂള്‍ തുറന്നു. 1918 ല്‍ പടര്‍ന്നു പിടിച്ച കോളറയില്‍ നിരവധി മരണമുണ്ടായി. ധാരാളം കുടുംബങ്ങള്‍ തീര്‍ത്തും ഇല്ലാതായി. 1920 ആയപ്പോഴേക്കും തോട്ടം ഓഫീസുകളും ബ്ലോക്ക്, മലേറിയ, ലേബര്‍ ഓഫീസുകളും കോടതിയും പ്രവര്‍ത്തനം തുടങ്ങി. 1904 ല്‍ രാജ്യത്തു നിലവില്‍ വന്ന സഹകരണ നിയമം ഭേദഗതികള്‍ക്കു ശേഷം 1919 ല്‍ സംസ്ഥാന വിഷയമായി ഭരണഘടനയില്‍ ഉള്‍പ്പെട്ടു.

സമരവും സഹനവുമായി മലയോരം ഉഴുതുമറിയുമ്പോള്‍ സഹകരണത്തിന്റെ പിടിവള്ളിയായായാണ് ഐക്യനാണയ സംഘം 1921 ല്‍ പിറവിയെടുക്കുന്നത്. അന്നു കല്‍പ്പറ്റയിലെ ആകെ ജനസംഖ്യ 2469 മാത്രം. 5591 ഏക്കര്‍ സ്ഥലത്തിന്റെ അവകാശികളായി 116 കുടുംബങ്ങളില്‍ നിന്നു 71 പേരും. കുരുമുളക്, കാപ്പി, ചായ, റബ്ബര്‍, നെല്ല്, റാഗി, വാഴ, പച്ചക്കറി തുടങ്ങിയ വിളകള്‍ ധാരാളം കൃഷി ചെയ്തിരുന്നു. യാത്രക്കും ചരക്കുനീക്കത്തിനുമായി 35 കാളവണ്ടികള്‍. 1921 ലാണു കോഴിക്കോട്-പുതുപ്പാടി ബസ് സര്‍വീസ് കല്‍പ്പറ്റക്ക് നീട്ടിയത്. അതിനടുത്ത വര്‍ഷംതന്നെ സ്വാതന്ത്ര്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റക്കുള്ള ബസ്സോട്ടം നിലച്ചു. പിന്നീടതു പുനരാരംഭിച്ചത് 1927 ലാണ്.

സുസ്ഥിര
അടിത്തറ

ചെറുകിട കര്‍ഷകര്‍ക്കു ധനസഹായം നല്‍കുകയായിരുന്നു ആരംഭത്തില്‍ ഐക്യ നാണയ സംഘത്തിന്റെ മുഖ്യ കര്‍ത്തവ്യം. 53 അംഗങ്ങളില്‍ നിന്നുള്ള 500 രൂപ മൂലധനവുമായി തുടങ്ങിയ സംഘത്തിന്റെ അന്നത്തെ പ്രവര്‍ത്തനപരിധി കല്‍പ്പറ്റ, വെങ്ങപ്പള്ളി, കുന്നത്തിടവക, അച്ചുരാനോം എന്നീ അംശങ്ങളായിരുന്നു. രാജ്യത്തെ ബാങ്കിങ് മേഖലയിലുണ്ടായ വളര്‍ച്ചയുടെ ചുവടുപിടിച്ച് സംഘം അര്‍ബന്‍ സഹകരണ ബാങ്കായി പിന്നീട് രജിസ്റ്റര്‍ ചെയ്തു. എം.കെ. ജിനചന്ദ്രനെ ബാങ്കിന്റെ പ്രസിഡന്റായി 1947 ല്‍ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ച്ചയായി 23 വര്‍ഷം ബാങ്കിനെ നയിച്ച ജിനചന്ദ്രന്റെ ഭരണകാലയളവില്‍ മികച്ച പുരോഗതിയും വര്‍ധിത ജനവിശ്വാസവും നേടിയെടുക്കാന്‍ കഴിഞ്ഞു. 1964 മുതല്‍ സര്‍വീസ് സഹകരണ ബാങ്കായി പ്രവര്‍ത്തനം തുടങ്ങി. അതോടെ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് കര്‍ഷകരെ സഹായിക്കാമെന്നായി. 1965 ല്‍ ഭക്ഷ്യക്ഷാമം വന്നപ്പോള്‍ റേഷന്‍ വിതരണം ബാങ്ക് ഏറ്റെടുത്തിരുന്നു. പിന്നീട് ബാങ്കിന്റെ പ്രവര്‍ത്തനപരിധി കല്‍പ്പറ്റ അംശം മാത്രമായി പരിമിതപ്പെടുത്തി. ഇന്നു കല്‍പ്പറ്റ നഗരപ്രദേശം മുഴുവനായും ബാങ്കിന്റെ പ്രവര്‍ത്തന മേഖലയില്‍ വരും.

95 കോടിയിലേറെ രൂപയുടെ പ്രവര്‍ത്തന മൂലധനമുള്ള ബാങ്കിനു 83 കോടി രൂപയുടെ നിക്ഷേപക്കരുത്തുണ്ട്. 68 കോടി രൂപയുടെ വായ്പാ ബാക്കിയും. ജില്ലാ ബാങ്കില്‍ നിന്നു ലഭിക്കുന്ന ഫണ്ടുപയോഗിച്ച് നല്‍കുന്ന കാര്‍ഷിക വായ്പ തീര്‍ത്തും പലിശരഹിതമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അതിനു മുന്‍പിലേതിനേക്കാള്‍ അഞ്ചു ശതമാനത്തോളം വര്‍ധന കാര്‍ഷിക വായ്പാ ഇനത്തിലുണ്ടായി. പുതിയ മൈക്രോ വായ്പകള്‍ ആരംഭിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപ വരെ കാഷ് ക്രെഡിറ്റ് വായ്പയും നല്‍കുന്നു. ഗ്രൂപ്പ് ലോണ്‍, ഗൃഹോപകരണ വായ്പകള്‍, വാഹന വായ്പകള്‍ എന്നിവയുമുണ്ട്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് സ്വയംസഹായ സംഘങ്ങള്‍ക്കും പത്തു ലക്ഷം രൂപ വരെ വായ്പ നല്‍കി വരുന്നു.

വളരുന്ന
വാണിജ്യം

തോട്ടംകൃഷി കൈവിടാതെ കൊണ്ടുനടക്കുന്ന വലിയൊരു കര്‍ഷകസമൂഹം കല്‍പ്പറ്റയിലുണ്ട്. മലഞ്ചരക്ക് വ്യാപാരത്തോടൊപ്പംതന്നെ ടെക് ്‌സ്‌റ്റൈല്‍ ഉള്‍പ്പടെ വിവിധ വാണിജ്യ സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ വാണിജ്യ വായ്പകള്‍, സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായുള്ള നിക്ഷേപ പദ്ധതികള്‍ തുടങ്ങി നിരവധി കാര്‍ഷികേതര വായ്പകള്‍ നല്‍കുന്നുണ്ടെന്നു ബാങ്ക് സെക്രട്ടറി സാജോണ്‍ പറഞ്ഞു. അംഗങ്ങള്‍ക്കു കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. കിസാന്‍ വായ്പകള്‍ക്കും സ്വര്‍ണപ്പണയ വായ്പകള്‍ക്കും രണ്ടു ലക്ഷം രൂപയുടെ റിസ്‌ക് ഫണ്ട് കവറേജ് ഏര്‍പ്പെടുത്തി. മാറുന്ന കാലത്തിനനുസരിച്ച് ധനവിനിമയത്തിനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

ചിട്ടി നടത്തിപ്പിലൂടെയും ബാങ്കിനു നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. പത്തു ലക്ഷം രൂപ വരെ നല്‍കുന്ന ചിട്ടികള്‍ നടത്തുന്നുണ്ട്. 28 സ്ഥിരം ജീവനക്കാരും അഞ്ചു കളക്ഷന്‍ ഏജന്റുമാരും ജോലിചെയ്യുന്നു. എല്ലാ ജീവനക്കാര്‍ക്കും മൂന്നു വര്‍ഷത്തിലൊരിക്കല്‍ പരിശീലനം നല്‍കിവരുന്നു. ഹെഡ് ഓഫീസിനു പുറമെ കല്‍പ്പറ്റ നോര്‍ത്ത്, മണിയങ്കോട് എന്നിവിടങ്ങളിലും ബാങ്കിനു ശാഖകളുണ്ട്. ഹെഡ് ഓഫീസ് കെട്ടിടത്തിനു മുകളില്‍ മിനി ഓഡിറ്റോറിയമുണ്ട്. അത്യാവശ്യം പരിപാടികള്‍ ഇവിടെ നടത്താന്‍ കഴിയും.

ശതാബ്ദി
പദ്ധതികള്‍

ബാങ്കിന്റെ ശതാബ്ദിവര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നു പ്രസിഡന്റ് ടി. സുരേഷ്ചന്ദ്രന്‍ പറഞ്ഞു. മണിയങ്കോട് ശാഖയോടു ചേര്‍ന്നുള്ള മള്‍ട്ടിപര്‍പ്പസ് ഗോഡൗണില്‍ ‘ഹില്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് യൂണിറ്റ്’ ആരംഭിക്കും. വയനാട്ടിലെ കര്‍ഷകര്‍ക്കു വലിയ ആശ്വാസമാകുന്ന വിപണനകേന്ദ്രമാകും ഇത്. കല്‍പ്പറ്റ നഗരസഭയിലെ 28 വാര്‍ഡുകളിലും സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ചു കഴിഞ്ഞു. ഓരോ സംഘത്തിന്റെയും ചുമതല ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി നിശ്ചയിച്ചു നല്‍കി. പുതുതായി ആയിരം എസ്.ബി. അക്കൗണ്ടുകള്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി ഹോം സേഫ് ഡെപ്പോസിറ്റ്, റെക്കറിംഗ് നിക്ഷേപ പദ്ധതികള്‍ എന്നിവ ശതാബ്ദി വര്‍ഷത്തില്‍ തുടങ്ങിയെന്നും പ്രസിഡന്റ് പറഞ്ഞു. ഒരു ജനസേവന കേന്ദ്രവും ബാങ്ക് പുതുതായി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണു സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ അതോടെ തുടങ്ങി. നൂറാണ്ടിന്റെ നിറവ് പകര്‍ന്നു പുതുതലമുറയുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാന്‍ നിരവധി നിക്ഷേപ പദ്ധതികള്‍ ബാങ്ക് ആരംഭിച്ചു കഴിഞ്ഞു. നിത്യനിധി, ശ്രീവര്‍ധന, മംഗല്യനിധി, വാത്സല്യനിധി, സുവിദ്യ, ത്രിഫ്റ്റ് എന്നിവ അവയില്‍ ചിലതാണ്.

സേവന
താല്‍പ്പര്യം

വായ്പാ സഹായത്തിനു പുറമെ ബഹുമുഖമായ ജനസേവനവും ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് പത്തു ലക്ഷം രൂപയും ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും വിഹിതമായി നാല് ലക്ഷത്തിലേറെ രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാങ്കിന്റെ ‘മാനുഷി’ പദ്ധതിയില്‍ പണം നിക്ഷേപിച്ചവരുടെ പലിശത്തുക സാന്ത്വനം അക്കൗണ്ടിലൂടെ മാരക രോഗബാധിതര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കിവരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നതിനു നെടുങ്ങോട്, ചോലവയല്‍ എന്നിവിടങ്ങളിലെ അംഗനവാടികള്‍ക്കു ടെലിവിഷന്‍ വാങ്ങി നല്‍കി.

സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം ബാങ്ക് ഏറ്റെടുത്തു നടത്തിവരുന്നു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷനും ബാങ്ക് മുഖേന നല്‍കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ സഹായത്തോടെ ഉത്സവകാലങ്ങളില്‍ ബാങ്ക് ചന്തകള്‍ നടത്താറുണ്ട്. ബാങ്കിലെ ‘എ’ ക്ലാസ് അംഗങ്ങളുടെ മരണാനന്തരച്ചെലവുകള്‍ക്കായി മെംബേഴ്‌സ് ഫ്യൂണറല്‍ ഫണ്ട് നിക്ഷേപം വഴി പതിനായിരം രൂപ നല്‍കിവരുന്നു.

ഇ.കെ. ബിജുജന്‍ വൈസ് പ്രസിഡന്റായുള്ള ഭരണ സമിതിയില്‍ പി.പി. അനിത, സി.എം. ലതിക, പി.കെ. വനജ, എ. ഗിരീഷ്, വി.എം. റഷീദ്, പി. വിശ്വനാഥന്‍, കെ.ബി. രാജേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!