കേന്ദ്ര പരീക്ഷണം അര്‍ബന്‍ ബാങ്കുകളില്‍

moonamvazhi

ആഗസ്റ്റ് ലക്കം – 2021

“ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തതിനു പിന്നാലെ അര്‍ബന്‍ ബാങ്കുകളില്‍ കേന്ദ്രത്തിന്റെ
പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ഭരണസമിതികളുടെ അധികാരം പരിമിതപ്പെടുത്തുന്നതും ജനാധിപത്യ
ഭരണക്രമം ദുര്‍ബലപ്പെടുത്തുന്നതുമായപരിഷ്‌കാരങ്ങളുമായി റിസര്‍വ് ബാങ്ക് മുന്നോട്ടു പോവുകയാണ്.
സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ മരവിപ്പിച്ചാണുഅര്‍ബന്‍ ബാങ്കുകളില്‍
റിസര്‍വ് ബാങ്ക് പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നത്.”

സഹകരണ മേഖലയിലേക്കു കേന്ദ്രത്തിന്റെ ഇടപെടല്‍ ഓരോ തലത്തിലായി നടപ്പായി വരികയാണ്. കേരള ബാങ്ക് രൂപവത്കരണ ഘട്ടത്തില്‍ അതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് തുടങ്ങിയിരുന്നു. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് സ്ഥാപിക്കാന്‍ നിര്‍ദേശിച്ചതും ഇനി പുതിയ സഹകരണ ബാങ്കുകള്‍ കേരളത്തില്‍ തുടങ്ങില്ലെന്ന് ഉറപ്പുവാങ്ങിയതുമെല്ലാം ഇതിന്റെ മുന്നോടിയായിരുന്നു. പിന്നാലെ, ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തു പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നു. ഈ ഭേദഗതി കേരളത്തിലെ സഹകരണ മേഖലയിലുണ്ടാക്കുന്ന ആഘാതം എന്തൊക്കെയാണെന്ന് ഇനി തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ, കേന്ദ്രത്തിന്റെ പരീക്ഷണങ്ങള്‍ അര്‍ബന്‍ ബാങ്കുകളില്‍ തുടങ്ങിക്കഴിഞ്ഞു.

കേരള ബാങ്കിനു പിന്നാലെ എല്ലാ അര്‍ബന്‍ ബാങ്കുകളിലും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ്. ഇതിനൊപ്പം സി.ഇ.ഒ. നിയമനം നടത്തണമെന്നും നിര്‍ദേശിച്ചു. റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന ഫിറ്റ് ആന്റ് പ്രോപ്പര്‍ മാനദണ്ഡമനുസരിച്ചായിരിക്കണം സി.ഇ.ഒ.യെ നിയമിക്കേണ്ടത് എന്നായിരുന്നു നിര്‍ദേശം. ബാങ്ക് ചെയര്‍മാനും യോഗ്യത നിശ്ചയിച്ചു. ബാങ്കിങ്, സഹകരണം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരാണു ബാങ്ക് ചെയര്‍മാനാകുന്നത്. ഇത്തരം യോഗ്യതയില്ലാത്തവരെ പാര്‍ട്ട് ടൈം ചെയര്‍മാനായാണു കണക്കാക്കുക. 100 കോടിക്കു മുകളില്‍ നിക്ഷേപമുള്ള സഹകരണ അര്‍ബന്‍ ബാങ്കുകളിലാണു സി.ഇ.ഒ. നിയമനം നിര്‍ബന്ധമാക്കിയത്. ബാങ്ക് തയാറാക്കിയ യോഗ്യരുടെ പട്ടികയില്‍നിന്നു റിസര്‍വ് ബാങ്ക് അംഗീകരിക്കുന്നയാളെയാണു സി.ഇ.ഒ. ആയി നിയമിക്കേണ്ടത്. അഞ്ചു വര്‍ഷമായിരിക്കും കാലാവധി. ബാങ്ക് ഭരണസമിതിക്കു റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ സി.ഇ.ഒ.യെ പിരിച്ചുവിടാനാവില്ല. ഇതിനൊപ്പം, സി.ഇ.ഒ. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുമാകും. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണു ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന പ്രൊഫഷണല്‍ ഘടന.

ഈ വ്യവസ്ഥകള്‍ കൊണ്ടുവന്ന ഘട്ടത്തില്‍ത്തന്നെ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് പിടിമുറുക്കുന്നുവെന്ന ബോധ്യം നമുക്കുണ്ടായിരുന്നു. അടുത്ത നടപടി എന്താകുമെന്ന ആശങ്കയുമുണ്ടായിരുന്നു. ദേശീയതലത്തില്‍ത്തന്നെ അര്‍ബന്‍ ബാങ്കുകളില്‍ കൊണ്ടുവരുന്ന പരിഷ്‌കാരത്തിനെതിരെ സഹകാരികള്‍ പ്രതിഷേധം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതികള്‍ അര്‍ബന്‍ ബാങ്കുകളിലുണ്ടാക്കുന്ന മാറ്റം പഠിക്കാന്‍ റിസര്‍വ് ബാങ്ക് ഒരു സമിതിയെ നിയോഗിച്ചു. ആഗസ്റ്റിലാണ് സമിതി റിപ്പോര്‍ട്ട് നല്‍കാനുള്ള കാലാവധി അവസാനിക്കുന്നത്. എന്നാല്‍, ആ പഠന റിപ്പോര്‍ട്ടിനു കാത്തുനില്‍ക്കാതെ റിസര്‍വ് ബാങ്ക് അതിന്റെ നടപടികളുമായി മുന്നോട്ടുപോകാനാണു തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വ്യവസ്ഥകള്‍ ഓരോന്നായി ബാങ്കുകളില്‍ നടപ്പാക്കിത്തുടങ്ങി. ഭരണസമിതിയുടെ അധികാരം പരിമിതപ്പെടുത്തുന്നതും ജനാധിപത്യ ഭരണക്രമം ദുര്‍ബലപ്പെടുത്തുന്നതുമാണ് ഈ പരിഷ്‌കാരങ്ങളെല്ലാം.

എം.ഡി. എന്ന പുതിയ അധികാര കേന്ദ്രം

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ച് കേരളത്തിലെ അര്‍ബന്‍ ബാങ്കുകളിലും കേരള ബാങ്കിലും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റും സി.ഇ.ഒ. നിയമനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണു റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം വരുന്നത്. സി.ഇ.ഒ.യെയല്ല മാനേജിങ് ഡയരക്ടറെയാണ് ഇനിമുതല്‍ അര്‍ബന്‍ ബാങ്കുകളില്‍ നിയമിക്കേണ്ടത് എന്നതായിരുന്നു അത്. മാത്രവുമല്ല, ജനപ്രതിനിധികള്‍ക്കു ബാങ്ക് ഭരണസമിതികളില്‍ അംഗമാകുന്നതിനു അയോഗ്യതയും കൊണ്ടുവന്നു. സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ ‘മരവിപ്പിച്ചാണ ് ‘ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് പുതിയ പരിഷ്‌കാരങ്ങളെല്ലാം നിര്‍ദേശിച്ചിട്ടുള്ളത്. .

മാനേജിങ് ഡയരക്ടര്‍ ഉദ്യോഗസ്ഥമേധാവി മാത്രമല്ല ബാങ്ക് ഭരണസമിതിയംഗം കൂടിയായിരിക്കുമെന്നതാണു പുതിയ വ്യവസ്ഥ. സഹകരണ ബാങ്കുകളുടെ ഓഹരി ഉടമകളായ എ ക്ലാസ് അംഗങ്ങള്‍ വോട്ടുചെയ്തു തിരഞ്ഞെടുക്കുന്ന ജനാധിപത്യ ഭരണ സംവിധാനമാണു ഭരണസമിതി. അതില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പൊന്നും ബാധകമല്ലാത്ത വിധത്തില്‍ ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തുന്നതാണു റിസര്‍വ് ബാങ്കിന്റെ തീരുമാനം. ബാങ്കിന്റെ ഭരണ – നിര്‍വഹണാധികാരം മാനേജിങ് ഡയരക്ടര്‍ക്കായിരിക്കും. ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങള്‍ക്കു ബാങ്കിന്റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നു ആര്‍.ബി.ഐ. നിര്‍ദേശിക്കുന്നു.

സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കും പ്രസിഡന്റിനുമുള്ള അധികാരാവകാശങ്ങള്‍ സംസ്ഥാന സഹകരണ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ രണ്ട് അധികാര സംവിധാനത്തെയും കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചുപണിയുകയാണു പുതിയ സര്‍ക്കുലറിലൂടെ റിസര്‍വ് ബാങ്ക് ചെയ്യുന്നത്. ഇനി വായ്പാ അപേക്ഷകളില്‍പ്പോലും ഭരണസമിതിയുടെ ഇടപെടല്‍ പരിമിതപ്പെടും.

നേരത്തെ സി.ഇ.ഒ.യെ നിയമിക്കുന്നതു 100 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകളില്‍ മാത്രമായിരുന്നു. ഈ വ്യവസ്ഥയും റിസര്‍വ് ബാങ്ക് മാറ്റി. സി.ഇ.ഒ.യ്ക്കു പകരം മാനേജിങ് ഡയരക്ടറെ നിയമിക്കുമ്പോള്‍ അതിനു നിക്ഷേപത്തിന്റെ തോതു മാനദണ്ഡമാക്കിയിട്ടില്ല. അതായത്, എം.ഡി.യെ നിയമിക്കണമെന്ന വ്യവസ്ഥ എല്ലാ ബാങ്കുകള്‍ക്കും ബാധകമാണ്. സി.ഇ.ഒ. വന്നാലും റിസര്‍വ് ബാങ്ക് നിശ്ചയിച്ച യോഗ്യതയുള്ള ഭരണസമിതി ചെയര്‍മാനെ ഫുള്‍ടൈം ചെയര്‍മാനായി കണക്കാക്കിയിരുന്നു. അതും മാറ്റി. എം.ഡി.യെ ഭരണസമിതി അംഗമാക്കുന്നതോടെ ചെയര്‍മാന്‍ എന്നതു ‘പാര്‍ട്ട് ടൈം ചെയര്‍മാന്‍ ‘ എന്ന ആലങ്കാരിക പദവിയിലേക്ക് ഒതുങ്ങും. മാത്രവുമല്ല, ഉദ്യോഗസ്ഥമേധാവിക്കു മാനേജ്മെന്റ് അധികാരം കൂടി നല്‍കുകയും ചെയ്യുന്നു.

രണ്ടു മാസത്തിനുള്ളില്‍ എം.ഡി.

പുതിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള നടപടിയും റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. നേരത്തെ സി.ഇ.ഒ.യെ നിയമിച്ചിട്ടുള്ളതിനാല്‍ അവര്‍ക്കു പകരം മാനേജിങ് ഡയരക്ടറെ എങ്ങനെ പെട്ടെന്നു നിയമിക്കുമെന്ന ആശയക്കുഴപ്പം ബാങ്കുകള്‍ക്കുണ്ടാകാനിടയുണ്ട്. ഇതു മനസ്സിലാക്കി എങ്ങനെയാണു എം.ഡി.യെ നിയമിക്കേണ്ടതെന്നു റിസര്‍വ് ബാങ്ക്തന്നെ വിശദീകരിച്ചിട്ടുണ്ട്. 100 കോടിക്കു താഴെ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകളില്‍ നിലവില്‍ സി.ഇ.ഒ.യെ നിയമിച്ചിട്ടില്ലാത്തതിനാല്‍ രണ്ടു മാസത്തിനുള്ളില്‍ എം.ഡി.യെ നിയമിക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇനി നിലവിലുള്ള സി.ഇ.ഒ. അഞ്ചു വര്‍ഷത്തിലധികമായി തുടരുകയാണെങ്കില്‍ നാലു മാസത്തിനുള്ളില്‍ അവരെ മാറ്റി പുതിയ എം.ഡി.യെ നിയമിക്കണം. നിലവിലെ സി.ഇ.ഒ.യ്ക്കു യോഗ്യതയുണ്ടെങ്കില്‍ അവര്‍ക്കു എം.ഡി.യായി നിയമനം നല്‍കാവുന്നതാണ്. പക്ഷേ, അതു റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെയാവണമെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്.

സി.ഇ.ഒ.യ്ക്കു മൂന്നു വര്‍ഷം കാലാവധിയാണു റിസര്‍വ് ബാങ്ക് നിശ്ചയിച്ചിരുന്നത്. ബാങ്കിനു വേണമെങ്കില്‍ ഈ കാലയളവ് കുറയ്ക്കാം. ഒരു വര്‍ഷത്തേക്കും രണ്ടു വര്‍ഷത്തേക്കും കരാറടിസ്ഥാനത്തില്‍ ബാങ്കുകള്‍ക്കു നിയമനം നല്‍കുന്നതിനു തടസ്സമുണ്ടായിരുന്നില്ല. അങ്ങനെ സി.ഇ.ഒ.മാരെ നിയമിച്ച ബാങ്കുകളില്‍ അവരുടെ കാലാവധി മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോഴോ അതില്‍ കുറഞ്ഞ കാലത്തേക്കാണ് നിയമിച്ചതെങ്കില്‍ ആ കാലാവധി തികയുമ്പോഴോ , ഏതാണോ ആദ്യം സംഭവിക്കുന്നത് ആ ഘട്ടത്തില്‍ , എം.ഡി.യെ നിയമിക്കണമെന്നാണു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്.

സംസ്ഥാന സഹകരണ നിയമമനുസരിച്ച് ഒരു സഹകരണ സംഘത്തിന്റെ അംഗമാണു ഭരണസമിതിയിലേക്കു വരുന്നത്. ആ വ്യവസ്ഥ അസാധുവാക്കിയാണു മാനേജിങ് ഡയരക്ടര്‍ക്കു നേരിട്ട് ഭരണസമിതി അംഗത്വം നല്‍കുന്നത്. മാനേജിങ് ഡയരക്ടറെ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണു നിയമിക്കേണ്ടത്. അവരെ പദവിയില്‍നിന്നു ഒഴിവാക്കുന്നതിനും ആര്‍.ബി.ഐ.യുടെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, റിസര്‍വ് ബാങ്കിനു ഭരണസമിതി അറിയാതെതന്നെ എം.ഡി.ക്കെതിരെ പുറത്താക്കല്‍ നടപടിയടക്കം സ്വീകരിക്കാം. പരമാവധി അഞ്ചു വര്‍ഷമാണു എം.ഡി.യുടെ കാലാവധി. രണ്ടു തവണ പുതുക്കി നല്‍കാം. ഇതിനെല്ലാം ആര്‍.ബി.ഐ.യുടെ മുന്‍കൂര്‍ അനുമതി വേണം. ഇതു കേരള ബാങ്കിനു ബാധകമാണെന്ന് ഇതുവരെ റിസര്‍വ് ബാങ്ക് അറിയിച്ചിട്ടില്ല. പക്ഷേ, അര്‍ബന്‍ ബാങ്കുകള്‍ക്കായി കൊണ്ടുവരുന്ന വ്യവസ്ഥകളെല്ലാം കേരള ബാങ്കിനു ബാധകമാക്കുമെന്നു നേരത്തെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതാണ്. കേരള ബാങ്ക് രൂപവത്കരണ ഘട്ടത്തില്‍ ഈ വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമുണ്ട്.

ഓഹരിയും വില്‍പ്പനയ്ക്ക്

സഹകരണ തത്വത്തിനും അവയുടെ ജനകീയ രീതിയ്ക്കുമല്ല സഹകരണ ബാങ്കുകളുടെ സാമ്പത്തിക പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്നതാണു റിസര്‍വ് ബാങ്കിന്റെ കാഴ്ചപ്പാട്. ലാഭമില്ലാത്ത ബിസിനസ് എത്ര ജനകീയമാണെങ്കിലും സഹകരണ ബാങ്കുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് കാലത്തു നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹകരണ ബാങ്കുകള്‍ പലിശരഹിത വായ്പകള്‍ നല്‍കണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത്തരം വായ്പ നല്‍കരുതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. പലിശരഹിത വായ്പ എന്നതു ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന ഇടപാട് രീതിയാണെന്നതാണു റിസര്‍വ് ബാങ്കിന്റെ കാഴ്ചപ്പാട്. പലിശ നല്‍കി വാങ്ങുന്ന നിക്ഷേപം പലിശയില്ലാതെ വായ്പയായി നല്‍കുന്നതു സ്ഥാപനത്തിന്റെ നിലനില്‍പ്പ് പരിഗണിക്കാത്ത ബാങ്കിങ് രീതിയാണെന്നു റിസര്‍വ് ബാങ്ക് പറയുന്നു. ആര്‍.ബി.ഐ. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരള ബാങ്കും അര്‍ബന്‍ ബാങ്കുകളും വിദ്യാര്‍ഥികള്‍ക്കുള്ള പലിശരഹിത വായ്പകള്‍ നല്‍കിയില്ല.

ഇതിനു പിന്നാലെയാണു സഹകരണ ബാങ്കുകള്‍ക്ക് ഓഹരി മൂലധനം സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥയും മാറ്റാന്‍ തീരുമാനിച്ചത്. ഇതിനുള്ള നിര്‍ദേശങ്ങളടങ്ങിയ കരട് വിജ്ഞാപനം റിസര്‍വ് ബാങ്ക് പുറത്തിറക്കി. ബാങ്കിങ് കമ്പനികളുടെ മാതൃകയില്‍ സഹകരണ ബാങ്കുകളുടെ ഓഹരി വില്‍ക്കാമെന്ന വ്യവസ്ഥയാണു വരുന്നത്. ഇങ്ങനെ ഓഹരിയെടുക്കുന്നവര്‍ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാകണമെന്നില്ല. ഓഹരി ഉടമകള്‍ അംഗങ്ങളാവുകയും അവര്‍ വോട്ടുചെയ്തു ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണു സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇതു നിരാകരിച്ചാണു റിസര്‍വ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. അര്‍ബന്‍ ബാങ്കുകളിലെ പരിഷ്‌കരണമാണു കരട് വിജ്ഞാപനത്തില്‍ പറയുന്നതെങ്കിലും അന്തിമ വിജ്ഞാപനം വരുന്നതോടെ ഇതു കേരള ബാങ്കിനും ബാധകമാകാനാണു സാധ്യത.

ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ സഹകരണ ബാങ്കുകളുടെ ഓഹരി വില്‍ക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നിരുന്നു. ഇത് എങ്ങനെയാണെന്നു നിയമത്തില്‍ വ്യക്തമാക്കിയിരുന്നില്ല. അതിനാലാണ് ഇപ്പോള്‍ വിജ്ഞാപനമായി പുതിയ നിര്‍ദേശം റിസര്‍വ് ബാങ്ക് ഇറക്കിയിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് ഇത്തരത്തിലുള്ള ഓഹരി വില്‍പ്പന നടത്തേണ്ടതെന്നു കരട് വിജ്ഞാപനത്തില്‍ പറയുന്നു. ഓഹരി പിന്‍വലിക്കുന്നതിനും റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പതു ശതമാനം മൂലധന പര്യാപ്തതയില്ലാത്ത സഹകരണ ബാങ്കുകളിലെ ഓഹരി പിന്‍വലിക്കാനാവില്ല. റിസര്‍വ് ബാങ്ക് അംഗീകരിച്ച ഓഡിറ്റനുസരിച്ചായിരിക്കണം മൂലധന പര്യാപ്തത കണക്കാക്കേണ്ടത്. ഓഹരി പിന്‍വലിക്കുമ്പോള്‍ മൂലധന പര്യാപ്തതയില്‍ കുറവുവരാനും പാടില്ല. ഇതാണു വ്യവസ്ഥ.

ഓഹരി വില്‍പ്പനയുടെ രീതി

നാലു രീതിയിലാണു ഓഹരി വില്‍പ്പന കൊണ്ടുവരുന്നത്. വോട്ടവകാശമുള്ള സ്ഥിരം അംഗങ്ങളുടെ ഓഹരി പോലെയല്ല ഇത്. ബാങ്കിനു മൂലധനം ശേഖരിക്കാന്‍ സ്‌കീം അടിസ്ഥാനത്തിലുള്ള ഓഹരിയിടപാടാണ് ഇത്. നിശ്ചിത ശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പില്‍ ഓഹരി വില്‍ക്കുന്നതാണ് ആദ്യത്തെ രീതി. പത്തു ശതമാനം ലാഭവിഹിതം നല്‍കാമെന്നാണു ബാങ്ക് ഓഫര്‍ ചെയ്തതെങ്കില്‍ ആ ഓഹരി ഉടമയ്ക്കു ബാങ്കിന്റെ ലാഭവിഹിതം വിഭജിക്കുമ്പോള്‍ പത്തു ശതമാനം കൃത്യമായി നല്‍കണം. ബാങ്കിന്റെ സ്ഥിരം ഓഹരി ഉടമകള്‍ക്ക് എത്ര വിഹിതം കിട്ടുന്നുവെന്നത് ഇതിനു ബാധകമല്ല. എന്നാല്‍, ബാങ്കിനു ലാഭമുണ്ടെങ്കില്‍ മാത്രമേ ലാഭവിഹിതം നല്‍കാന്‍ ബാധ്യതയുള്ളൂ. ഇത്തരത്തില്‍ ഓഹരിയെടുക്കുന്നയാള്‍ക്കു നിശ്ചിത കാലത്തേക്കു മാത്രമായി വ്യവസ്ഥ ചെയ്യാം. ഇതാണു രണ്ടാമത്തെ രീതി. പത്തു വര്‍ഷത്തേക്കാണ് ഓഹരി എടുക്കുന്നതെങ്കില്‍ ആ വ്യവസ്ഥ ബാങ്കുമായി ഉണ്ടാക്കാനാകും. പത്തു വര്‍ഷത്തില്‍ ലാഭമുള്ള എല്ലാ വര്‍ഷത്തിലും നേരത്തെ നിശ്ചയിച്ച ശതമാനത്തില്‍ ലാഭവിഹിതം കിട്ടും. പത്തു വര്‍ഷം കഴിഞ്ഞാല്‍ ഓഹരി പിന്‍വലിക്കുകയും ചെയ്യാം.

നിശ്ചിത ശതമാനം ലാഭവിഹിതം നിര്‍ബന്ധമായും നല്‍കുമെന്ന ഉറപ്പില്‍ വില്‍ക്കുന്നതാണു മൂന്നാമത്തെ രീതി. ബാങ്കിനു ലാഭമില്ലാത്ത വര്‍ഷത്തിലും ലാഭവിഹിതം നല്‍കാനുള്ള ബാധ്യത ഉണ്ടാകുമെന്നതാണ് ഈ സ്‌കീമിന്റെ പ്രത്യേകത. ഇതിലും എത്ര ശതമാനം ലാഭവിഹിതം നല്‍കുമെന്നു നേരത്തെ നിശ്ചയിക്കും. ബാങ്കിനു ലാഭം നേടാന്‍ കഴിയാത്ത വര്‍ഷമുണ്ടായിട്ടുണ്ടെങ്കില്‍ നിശ്ചയിച്ച ലാഭവിഹിതം ആ വര്‍ഷം നല്‍കേണ്ടതില്ല. പക്ഷേ, തുടര്‍ന്നുള്ള വര്‍ഷം ലാഭത്തിലാകുമ്പോള്‍ കുടിശ്ശിക സഹിതം നല്‍കണം. ഈ സ്‌കീമിലും നിശ്ചിത കാലത്തേക്കു മാത്രമായി ഓഹരിയെടുക്കാനുള്ള വ്യവസ്ഥയുണ്ട്. അതാണു നാലാമത്തെ രീതിയായി റിസര്‍വ് ബാങ്ക് അവതരിപ്പിക്കുന്നത്. നിശ്ചിത ശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പില്‍ നിശ്ചിത കാലത്തേക്കു മാത്രം ഓഹരി എടുക്കുന്നതാണിത്. ഇതില്‍ കാലാവധി കഴിയുന്നതുവരെ ലാഭവിഹിതം കിട്ടും. കാലാവധി കഴിയുമ്പോള്‍ ഓഹരി പിന്‍വലിക്കാനും കഴിയും.

ഏതു വിഭാഗത്തിലുള്ള ഓഹരിയാണെങ്കിലും അതു പിന്‍വലിക്കുന്നതിനു ബാങ്കിന് ഒമ്പതു ശതമാനം മൂലധനപര്യാപ്തതയുണ്ടാകണം. എന്നാല്‍, ഓരോ വര്‍ഷം ലാഭം വിഭജിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രത്യേകം സ്‌കീമിലൂടെ ഓഹരി വാങ്ങിയവര്‍ക്കായിരിക്കും ആദ്യപരിഗണന. ബാക്കിയുള്ള തുക മാത്രമായിരിക്കും വോട്ടവകാശമുള്ള സ്ഥിരം അംഗങ്ങള്‍ക്കു നല്‍കുക. പൊതുജനങ്ങളില്‍ നിന്നടക്കം അഭിപ്രായം തേടിക്കൊണ്ടാണു കരട് വിജ്ഞാപനം റിസര്‍വ് ബാങ്ക് ഇറക്കിയിട്ടുള്ളത്. കേരളത്തിലെ സഹകരണ മേഖലയുടെ ഘടനയെത്തന്നെ മാറ്റുന്ന പരിഷ്‌കാരമാണിത്. അതിനാല്‍, ഇതിനോടു കടുത്ത എതിര്‍പ്പാണു സഹകാരികള്‍ പുലര്‍ത്തുന്നത്. കരട് വിജ്ഞാപനത്തിനോടു വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് റിസര്‍വ് ബാങ്കിനെ കേരളത്തിന്റെ വിയോജിപ്പ് അറിയിക്കണമെന്നാണു സഹകാരികളുടെ ആവശ്യം. റിസര്‍വ് ബാങ്കിന്റെ പുതിയ വ്യവസ്ഥ വരുന്നതോടെ അര്‍ബന്‍ ബാങ്കുകളുടെയും കേരള ബാങ്കിന്റെയും സഹകരണ സ്വഭാവം നഷ്ടമാകും. സംസ്ഥാനത്തെ ഭൂരിപക്ഷം അര്‍ബന്‍ ബാങ്കുകള്‍ക്കും കേരള ബാങ്കിനും നിലവില്‍ ഒമ്പതു ശതമാനം മൂലധന പര്യാപ്തതയില്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കോടികളുടെ ഓഹരികളാണു കേരള ബാങ്കിലുള്ളത്. അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ ഈ ഓഹരികള്‍ പിന്‍വലിക്കാന്‍ കഴിയില്ല.

Leave a Reply

Your email address will not be published.