ഓര്‍മകളില്‍ മറഞ്ഞ നെടുങ്ങാടി ബാങ്കും എസ്.ബി.ടി. യും

Deepthi Vipin lal
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

 

കേരളപ്പിറവിക്കു മുമ്പും ഇവിടെ ബാങ്കിങ് മേഖല സജീവമായിരുന്നു. 1893 ല്‍ തിരുവിതാംകൂര്‍ ബാങ്ക് സ്ഥാപിതമായി. 1899 ല്‍ നെടുങ്ങാടി ബാങ്കും 1915 ല്‍ ട്രിവാന്‍ഡ്രം സെന്‍ട്രല്‍ സഹകരണ ബാങ്കും 1945 ല്‍ എസ്.ബി.ടി. യും ജന്മംകൊണ്ടു.

കേരളത്തിലാദ്യം തുടങ്ങിയ നെടുങ്ങാടി ബാങ്കും ഏതാനും വര്‍ഷം മുമ്പുവരെ മലയാളികളുടെ അഭിമാനമായി നിലനിന്നിരുന്ന ‘സ്റ്റേറ്റ്് ബാങ്ക് ഓഫ് ട്രവന്‍കൂറും’ ഇന്ന് ഓര്‍മ മാത്രമായി. അതേസമയം, സഹകരണ രംഗത്ത് മലയാളികളുടെ സ്വന്തം ബാങ്കായി ‘ കേരളാ ബാങ്ക് ‘ വരുന്നു. അതിന്റെ ഭാവി ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല. ബാങ്കിംഗ് രംഗത്ത് പുതിയ പരിഷ്‌കാരങ്ങളും പരിവര്‍ത്തനങ്ങളും വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് കേരളത്തിലെ ഈ രംഗത്തെ ഇന്നലെകളുടെ ലഘുചരിത്രം ഒന്നു പരിശോധിക്കാം.

മലബാര്‍, തിരുവിതാകൂര്‍, കൊച്ചി എന്നീ ഭാഗങ്ങളായി വേര്‍പിരിഞ്ഞുകിടന്നിരുന്ന കാലത്തും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെക്കാള്‍ ബാങ്കിംഗ് രംഗം സജീവമായിരുന്ന നാടാണ് മലയാളക്കര. കമേഴ്‌സ്യല്‍ ബാങ്കുകളായാലും സഹകരണ ബാങ്കുകളായാലും കൂടുതല്‍ വായ്പ നല്‍കിയിരുന്നത് ഇവിടത്തെ ബാങ്കുകളായിരുന്നു.

കേരളത്തില്‍ ബാങ്കുകള്‍ക്ക് തുടക്കം കുറിച്ചത് വാണിജ്യ-വ്യവസായിക മേഖലയില്‍ പ്രാമൂഖ്യമുണ്ടായിരുന്ന ചില ക്രിസ്ത്യന്‍ കുടുംബങ്ങളായിരുന്നു. നാടന്‍ ബാങ്കുകളായി ആരംഭിച്ച ഇത്തരം സ്ഥാപനങ്ങള്‍ പില്‍ക്കാലത്ത് വാണിജ്യ ബാങ്കുകളായി മാറി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തിരുവിതാംകൂറിലെ തിരുവല്ലയിലും കൊച്ചി പ്രദേശത്തെ തൂശ്ശൂരിലും നാടന്‍ ബാങ്കുകള്‍ രുപം കൊണ്ടു. കിട്ടുന്ന വിവരമനുസരിച്ച് 1893-ല്‍ തിരുവിതാംകൂറില്‍ സ്ഥാപിച്ച ‘ തിരുവിതാംകൂര്‍ ബാങ്ക് ‘ ആണ് കേരളത്തിലെ ആദ്യത്തെ ബാങ്ക് എന്നു പറയാം. അതേസമയം, ബാങ്കിംഗ് നിയമങ്ങളെല്ലാം പാലിച്ചുകൊണ്ട് തുടങ്ങിയ ലക്ഷണമൊത്ത ബാങ്ക് കോഴിക്കോട്ട് 1899 ല്‍ അപ്പു നെടുങ്ങാടി സ്ഥാപിച്ച നെടുങ്ങാടി ബാങ്കാണ്. ഇതിനെയാണ് കേരളത്തിലെ ആദ്യ ബാങ്കായി കണക്കാക്കുന്നത്. ( മലയാളത്തിലെ ആദ്യത്തെ നോവലായി അറിയപ്പെടുന്ന ‘ കുന്ദലത ‘ യുടെ കര്‍ത്താവാണ് അപ്പു നെടുങ്ങാടി. കേരള പത്രിക, കേരള സഞ്ചാരി, വിദ്യാവിനോദിനി എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനും കൂടിയാണിദ്ദേഹം ). അന്ന് രാജ്യമാട്ടാകെ നെടുങ്ങാടി ബാങ്കിന് 174 ശാഖകളുണ്ടായിരുന്നു. അന്നത്തെ കാലത്ത് മറ്റ് സംസ്ഥാനങ്ങളിലെ വലിയ ബാങ്കുകള്‍ക്ക് തുല്യമായിരുന്നു നെടുങ്ങാടി ബാങ്കും. ( 2003 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു ).

അക്കാലത്ത് കേരളത്തിലെ സഹകരണ രംഗവും ഒട്ടും പിന്നിലായിരുന്നില്ല. 1915 നവംബര്‍ 23 ന് രജിസ്റ്റര്‍ ചെയ്ത ‘ ട്രിവാന്‍ഡ്രം സെന്‍ട്രല്‍ സഹകരണ ബാങ്ക് ‘ ആണ് സഹകരണരംഗത്ത് തിരുവിതാംകൂറിലെ ആദ്യ ബാങ്ക്. സഹകരണ നിയമ പ്രകാരമാണ് ഇത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, സംഘങ്ങളുട ധനസ്ഥിതി മെച്ചപ്പെടുത്തി വായ്പാസൗകര്യം വര്‍ധിപ്പിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

1917 ല്‍ വെറും അഞ്ച് ജോയിന്റ് സ്‌റ്റോക്ക് ബാങ്കുകളാണ് തിരുവിതാംകൂര്‍ പ്രദേശത്ത് ഉണ്ടായിരുന്നത്. 1933 ആയപ്പോഴേക്കും ഇത് 275 ആയി ഉയര്‍ന്നു. 1936 മുതല്‍ 39 വരെ കേരളത്തിലും പൊതുവേ ബാങ്കിംഗ് രംഗം തളര്‍ച്ചയിലായിരുന്നു. എന്നാല്‍, രണ്ടാം ലോകയുദ്ധം ശക്തിപ്പെട്ടതോടെ കേരളത്തിലെ ബാങ്കുകള്‍ വീണ്ടും സജീവമായി. യുദ്ധകാലത്തുണ്ടായ വില വര്‍ധനവും പട്ടാളത്തിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് അയച്ച പണവുമാണ് തളര്‍ന്നു കിടന്ന ബാങ്കിങ് മേഖലയെ ഉണര്‍ത്തിയെടുത്തത്. ഈ കാലത്ത് സഹകരണ രംഗവും കൂടുതല്‍ വളര്‍ച്ച നേടി. കേരളത്തിന്റെ പല ഭാഗത്തും വിലക്കയറ്റം തടയാനും നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലക്ക് നല്‍കാനും സഹകരണ രംഗം കുടുതല്‍ സംഘങ്ങളുണ്ടാക്കി .1941 നും 47 നുമിടയ്ക്ക് തിരുവിതാംകൂര്‍ പ്രദേശത്ത് മാത്രം 235 ബാങ്ക് ശാഖകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതായി തിരുവിതാംകൂര്‍-കൊച്ചി ബാങ്കിംഗ് എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇംപീരിയല്‍ ബാങ്കിന്റെ പിറവി

ബാങ്കിംഗ് രംഗത്ത് വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചത് ‘ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ ‘യുടെ വരവോടെയാണ്. 1921 ജനവരി 27 നാണ് ബോംബെ ആസ്ഥാനമായി ഈ ബാങ്ക് രൂപം കൊണ്ടത്. കല്‍ക്കത്ത, ബോംബെ , മദ്രാസ് എന്നിവിടങ്ങളിലെ പ്രസിഡന്‍സി ബാങ്കുകള്‍ സംയോജിപ്പിച്ചാണ് ഇംപീരിയല്‍ ബാങ്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ രുപവത്കരിച്ചത്. 1935 ല്‍ റിസര്‍വ് ബാങ്ക് രൂപം കൊള്ളുന്നതുവരെ സര്‍ക്കാരിന്റെ ഔദ്യോഗിക ബാങ്കായിരുന്നു ഇത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതിന് ശാഖകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഇപ്പോഴത്തെ ഏജീസ് ഓഫീസിന് എതിര്‍വശത്താണ് ഇതിന്റെ ശാഖ പ്രവര്‍ത്തിച്ചിരുന്നത്.

ഇംപീരിയല്‍ ബാങ്കിന്റെ മാനേജര്‍മാര്‍ക്ക് പ്രത്യേക പദവിയും സര്‍ക്കാര്‍ പലേടത്തും അനുവദിച്ചിരുന്നു. സ്വാതന്ത്യലബ്ധിക്കു ശേഷം ഇംപീരിയല്‍ ബാങ്ക് ‘ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘ യായിമാറി. 1940 കാലത്തെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ വിദേശബാങ്കുകളടക്കം ധാരാളം ബാങ്കുകളും സഹകരണ ബാങ്കുകളും പ്രവര്‍ത്തിച്ചിരുന്നതായി കാണാം ഇതില്‍ ദി സെട്രല്‍ ബാങ്ക് ഓഫ് ഇന്ത്യക്കും ഇന്ത്യന്‍ ബാങ്കിനും ധാരാളം ശാഖകള്‍ ഉണ്ടായിരുന്നു. തിരുനല്‍വേലിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ദി ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, മെട്രോപോളിറ്റന്‍ ബാങ്ക്, ദി കേരള മര്‍ക്കന്റയില്‍ ബാങ്ക്, പെരിനാട് ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, ബാങ്ക് ഓഫ് ഡക്കാന്‍, പ്രസിഡന്‍സി ബാങ്ക്, ട്രാവന്‍കൂര്‍ ഫോര്‍വേഡ് ബാങ്ക്, കോട്ടയം ബാങ്ക്, വിജയലക്ഷ്മി ബാങ്ക് എന്നിവയായിരുന്നു അക്കാലത്തെ പ്രധാന ബാങ്കുകള്‍. ഇവയില്‍ പലതും പില്‍ക്കാലത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ മറ്റ് വലിയ ബാങ്കുകളില്‍ ലയിക്കുകയോ ചെയ്തു.

തിരുവിതാംകൂറിലെ എസ്.ബി.ടി

തിരുവിതാംകൂറിന് സ്വന്തമായി ഒരു ബാങ്ക് വേണമെന്ന ദിവാന്‍ സര്‍. സി.പി. യുടെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നാണ് ഏതാനും വര്‍ഷം മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്ന എസ്.ബി.ടി. ( സ് റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ) യുടെ പിറവി. അന്ന് തിരുവിതാംകൂറിലെ വ്യവസായങ്ങളില്‍ ഭൂരിഭാഗവും ഇംപീരിയല്‍ ബാങ്കിലോ പുറത്തുള്ള ബാങ്കുകളിലോ ആണ് പണം നിക്ഷേപിച്ചിരുന്നത്്. അതുവഴി സംസ്ഥാനത്തുനിന്ന് പത്ത് കോടി മുതല്‍ പതിനഞ്ചു കോടി രൂപ വരെ പുറത്തു പോകുന്നതായി സര്‍ക്കാരിന് കണക്ക് കിട്ടി. മാത്രവുമല്ല, യുദ്ധാനന്തരം തിരുവിതാംകൂറിലെ പുനര്‍ നിര്‍മാണങ്ങള്‍ക്ക് വന്‍തുക ആവശ്യമായി വന്നിരുന്നു. ഈ സാഹചര്യത്തില്‍ തിരുവിതാംകൂറിന് ശക്തമായ ഒരു ബാങ്ക് വേണമെന്ന് സര്‍. സി.പി. മഹാരാജാവ് ശ്രീചിത്തിരത്തിരുനാളിനെ ധരിപ്പിച്ചു. അദ്ദേഹം അതിന് അനുമതി നല്‍കിയതോടെ ‘ ട്രാവന്‍കൂര്‍ ബാങ്കി ‘ ന്റെ രൂപവത്കരണവുമായി സര്‍. സി. പി. മുന്നോട്ടുപോയി.

രാഷ്്്ട്രാന്തര ഇടപാടുകള്‍ക്കും വിദേശവിനിമയത്തിനും സൗകര്യമുള്ള ഒരു വന്‍കിട ബാങ്കായിരുന്നു സി. പി. യുടെ ലക്ഷ്യം. ഇതിനു വേണ്ടി പ്രമുഖ ബാങ്കര്‍മാരും വ്യവസായ പ്രമുഖരുമായി സി.പി. ചര്‍ച്ച നടത്തി. 1945 ല്‍ ഓഹരി മൂലധനം സമാഹരിക്കാന്‍ ഇന്ത്യാ സര്‍ക്കാരിന്റെ അനുവാദം ലഭിച്ചു. തിരുവനന്തപുരം ആസ്ഥാനമായി 1945 സെപ്തംബര്‍ 12 ന് ട്രാവന്‍കൂര്‍ ബാങ്ക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയിലെ പ്രമുഖ മുതലാളിമാരായിരുന്നു ഇതിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. 15 ന് ബോര്‍ഡിന്റെ ആദ്യയോഗം കൂടി. പ്രോസ് പെക്ടസ് പ്രസിദ്ധപ്പെടുത്താനും ഒരു കോടി രൂപക്കുള്ള ഓഹരികള്‍ വില്‍ക്കാനും തീരുമാനിച്ചു. 25 രൂപ വിലയുള്ള 1,20,000 ഓഹരികള്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വാങ്ങി. ഒക്‌ടോബര്‍ എട്ടിന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ 60 ലക്ഷം രൂപക്കുള്ള ഓഹരികള്‍ വാങ്ങാന്‍ ആള്‍ക്കാരുണ്ടായി. മദ്രാസ് മദ്രാസ് സ്‌റ്റോക്ക് എക്‌ചേഞ്ചിന്റെ ചരിത്രത്തിലാദ്യമായിരുന്നു ഇത്തരമൊരു തള്ളിക്കയറ്റം.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു സമീപത്തുള്ള ആനക്കച്ചേരിയിലാണ് ട്രാവന്‍കൂര്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഇത് ‘ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ‘ ആയി. പിന്നീട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!