ഡൊണാല്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് കുരുക്കില്‍

Deepthi Vipin lal

മിര്‍ ഗാലിബ്

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. 2020-ലെ തിരഞ്ഞെടുപ്പില്‍ എതിര്‍കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ജോ ബൈഡനും മകന്‍ ഹണ്ടറിനുമെതിരെ ( മുന്‍ യു.എസ്. വൈസ് പ്രസിഡന്റാണ് ജോ ബൈഡന്‍ ) കേസെടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം.

ഉക്രൈനിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു ജോ ബൈഡന്റ മകന്‍ ഹണ്ടര്‍. ഇരുവര്‍ക്കുമെതിരെ പ്രതികൂലമായ വിവരങ്ങള്‍ പുറത്തുവിടാനും കേസെടുക്കാനും സമ്മര്‍ദം ചെലുത്തുക വഴി ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നാണ് ആരോപണം. മാത്രമല്ല, ഉക്രൈനുള്ള സൈനിക സാമ്പത്തിക സഹായം യു.എസ്. നിര്‍ത്തിവെക്കുകയും ചെയ്തു. ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്തുമെങ്കില്‍ മാത്രമേ സഹായം പുന:സ്ഥാപിക്കൂവെന്ന് ട്രംപ് വ്യവസ്ഥ വെച്ചെന്നും ആരോപണമുണ്ട്.

ജോ ബൈഡന്റെ പ്രതിച്ഛായ തകര്‍ത്ത് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയസാധ്യത വര്‍ധിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് ഡെമോക്രാറ്റുകാര്‍ പറയുന്നത്. അതിനായി അവലംബിച്ച മാര്‍ഗം അധികാര ദുര്‍വിനിയോഗത്തോടൊപ്പം അഴിമതിയുമാണെന്നാണ് അവര്‍ പറയുന്നത്. ഈ വര്‍ഷം ജൂലായ് 25 ന് ഡൊണാള്‍ഡ് ട്രംപും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് വിവാദത്തിനാധാരം. അജ്ഞാതനായ ഇന്റലിജന്‍സ് ഓഫീസറാണ് ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, ഉക്രൈന്‍ പ്രസിഡന്ററുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തെറ്റൊന്നുമില്ലെന്നാണ് ട്രംപ് പറയുന്നത്. യു.എസ്. ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാടലാണ് തനിക്കെതിരെ നടക്കുന്നതെന്ന് ഇംപീച്ച്മെന്റിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇംപീച്ച്‌മെന്റ് എന്തിന്?

യു.എസ്. ഭരണഘടനയില്‍ രാഷ്ട്രത്തലവനായ പ്രസിഡന്റിന് വിപുലമായ അധികാരങ്ങളാണ് നല്‍കുന്നത്. എന്നാല്‍, ഈ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യാനുള്ള സാധ്യതകളും ഭരണഘടനാ നിര്‍മാതാക്കള്‍ മുന്‍കൂട്ടിക്കണ്ടു. ഇതു തടയാനാണ് പ്രത്യേക സാഹചര്യങ്ങളില്‍ പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടിക്രമം എന്ന നിലയില്‍ ഇംപീച്ച്‌മെന്റ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.

എന്താണ് ആ സാഹചര്യങ്ങള്‍?

രാജ്യദ്രോഹം, അഴിമതി, മറ്റ് ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍, സ്വഭാവദൂഷ്യങ്ങള്‍ എന്നിവയാണ് ഇംപീച്ച്‌മെന്റിന് ആധാരമാക്കേണ്ടതെന്ന് ഭരണഘടനയില്‍ പറയുന്നു. ഗൗരവമേറിയ കുറ്റകൃത്യങ്ങളും സ്വഭാവദൂഷ്യങ്ങളും എന്താണെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. എന്നാല്‍, രാജ്യത്തിന്റെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വിദേശരാജ്യത്തെ ആശ്രയിക്കുന്നത് ഇംപീച്ച് ചെയ്യാന്‍ പര്യാപ്തമായ കുറ്റകൃത്യമാണെന്ന് ഒട്ടേറെ നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇംപീച്ച്‌മെന്റ് എങ്ങനെ?

ഇംപീച്ച്‌മെന്റ് എന്നത് മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ നേരിടുന്ന പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടിക്രമമാണ്. ഇംപീച്ച്‌മെന്റ് തുടങ്ങി എന്നതുകൊണ്ട് ആരോപണ വിധേയനായ പ്രസിഡന്റ് പുറത്താക്കപ്പെടണമെന്നില്ല. അതിനു നിയതമായ നടപടിക്രമങ്ങള്‍ പാലിച്ച് കോണ്‍ഗ്രസിന്റെ (യു.എസില്‍ കോണ്‍ഗ്രസ് എന്നാല്‍ പാര്‍ലമെന്റ് എന്നര്‍ഥം) ഇരു സഭകളില്‍ വോട്ടിനിട്ട് പാസാക്കുകയും വേണം. ഇംപീച്ച്‌മെന്റ് നടപടി തുടങ്ങുന്നത് കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ ( ഹൗസ് ഓഫ് റെപ്രസെന്റിറ്റീവ്‌സ് )യിലാണ്. സഭ നിശ്ചയിക്കുന്ന ജുഡീഷ്യറി കമ്മിറ്റി ഇംപീച്ച്‌മെന്റ് സംബന്ധിച്ച അന്വേഷണം നടത്തും. പ്രസിഡന്റിനെതിരായ ആരോപണം ശരിയാണോ എന്നറിയുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് തെളിവെടുപ്പ് നടത്തും. അന്വേഷണം പൂര്‍ത്തിയായാല്‍ പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് ചെയ്യണമോ എന്ന കാര്യം വോട്ടിനിടും. കേവല ഭൂരിപക്ഷം അഥവാ ഒരു വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടിയാല്‍ ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയതായി കണക്കാക്കും.

ജനപ്രതിനിധി സഭയില്‍ ആകെ 435 അംഗങ്ങളാണുള്ളത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 235 അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 199 അംഗ ങ്ങളുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കുക എളുപ്പമാകും. ജനപ്രതിനിധി സഭ പാസാക്കിയാല്‍ തുടര്‍ന്നുള ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങള്‍ ഉപരിസഭയായ സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ വിചാരണ നടപടികളാണ് നടത്തേണ്ടത്. യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അതിന് മേല്‍നോട്ടം വഹിക്കേണ്ടത്. വിചാരണയ്ക്ക് ശേഷം ഇംപീച്ച്‌മെന്റ് പ്രമേയം വോട്ടിനിടും. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലേ പ്രമേയം പാസാവുകയുള്ളൂ. അങ്ങനെ പാസായാല്‍ യു.എസ്. പ്രസിഡന്റ് പുറത്താക്കപ്പെടും. സെനറ്റിന്റെ അംഗബലം 100 ആണ്. നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 45 അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണുളളത്. ഈ രണ്ട് സ്വതന്ത്രരും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് ഇതുവരെ പിന്തുണ നല്‍കിവന്നത്. പ്രമേയം പാസാകണമെങ്കില്‍ 67 അംഗങ്ങളുടെ പിന്തുണ വേണം. അതായത്, ഡെമോക്രാറ്റുകളുടെയും സ്വതന്ത്രരുടെയും മുഴുവന്‍ വോട്ടുകള്‍ക്ക് പുറമെ ഡൊണാള്‍ഡ് ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍മാരില്‍ 20 പേര്‍ മാറി വോട്ടു ചെയ്യണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കിടയിലും പല കാര്യങ്ങളില്‍ ട്രംപിനോട് വിയോജിപ്പുണ്ട്. എന്നാല്‍ ഇംപീച്ച്‌മെന്റ് നടപടി പോലുള്ള സുപ്രധാന കാര്യങ്ങളില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പാര്‍ട്ടി മാറി വോട്ടു ചെയ്യുമോ എന്നത് കാത്തിരുന്നു കാണണം. അങ്ങനെ നടന്നാല്‍ അതൊരു ചരിത്രസംഭവമായി മാറും.

ഫലം കാണാത്ത ഇംപീച്ച്‌മെന്റുകള്‍

യു.എസ്. ചരിത്രത്തില്‍ ഇംപീച്ച്‌മെന്റിനുളള മൂന്ന് അവസരങ്ങളാണുണ്ടായിരുന്നത്. എന്നാല്‍, രണ്ട് പ്രസിഡന്റുമാര്‍ മാത്രമാണ് ഇംപീച്ച്‌മെന്റ് നടപടി നേരിട്ടത്. 1974-ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങും മുമ്പേ രാജിവെച്ചു. 1868 ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ ഇംപീച്ച്‌മെന്റ് നടപടി നേരിട്ടെങ്കിലും സെനറ്റില്‍ ഒരു വോട്ട് വ്യത്യാസത്തില്‍ രക്ഷപ്പെടുകയായിരുന്നു. 1998-ല്‍ ബില്‍ ക്ലിന്റണും ഇംപീച്ച്‌മെന്റ് നേരിട്ടു. സെനറ്റില്‍ പരാജയപ്പെട്ടതിനാല്‍ ക്ലിന്റനും പുറത്താകാതെ രക്ഷപ്പെട്ടു.

സംഘര്‍ഷത്തിനിടയില്‍ ഒരു സമാധാന പാത

സംഘര്‍ഷം മുറ്റിനില്‍ക്കുമ്പോഴും സമാധാനത്തിലേക്ക് ഒരു പാത തുറന്നിരിക്കയാണ് ഇന്ത്യയും പാക്കിസ്താനും. കര്‍ത്താര്‍പുരിലെ സൗഹാര്‍ദ ഇടനാഴിയാണത്. ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകരുടെ നീണ്ടകാലത്തെ സ്വപ്നമാണ് അതുവഴി യാഥാര്‍ഥ്യമായത്. ഈ പാത തുറന്നതോടെ ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് പാക്കിസ്താനിലെ ഗുരുനാനാക്ക് ദേവ് ഗുരുദ്വാരയിലേക്ക് എളുപ്പത്തില്‍ പോയി പ്രാര്‍ത്ഥിച്ചുവരാം.

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാബാബ നാനാക്ക് ഗുരുദ്വാരയെയും പാക്കിസ്താനിലെ നരോവല്‍ ജില്ലയിലെ ഗുരുനാനാക്ക് ദേവ് ഗുരുദ്വാരയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. ദേശീയപാത 354 ഉം കടന്നാണ് പുതിയ പാതയിലേക്ക് പ്രവേശിക്കുന്നത്. എട്ട് കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ഇതില്‍ നാല് കിലോമീറ്ററിലേറെ പാക്കിസ്താനിലും ബാക്കി ഇന്ത്യയിലുമാണ്. റാവി നദിയിലെ നൂറു മീറ്റര്‍ നീളമുള്ള പാലവും ഇതിന്റെ ഭാഗമാണ്. ശ്രദ്ധേയമായ കാര്യം, പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് 125 കിലോമീറ്റര്‍ ചുറ്റി വേണമായിരുന്നു പാക്കിസ്താനിലെ ഗുരുനാനാക്ക് ദേവ് ഗുരുദ്വാരയിലെത്താന്‍. പഞ്ചാബില്‍ നിന്ന് പാക്കിസ്താനിലെ ഗുരുനാനാക്ക് ദേവ് ഗുരുദ്വാര കാണാമെങ്കിലും അവിടെയെത്താന്‍ ഇത്രയും ദൂരം ബസ്സില്‍ പോകണമായിരുന്നു. പുതിയ ഇടനാഴി തുറന്നതോടെ ഇത് എട്ട് കിലോമീറ്ററിലേക്ക് ചുരുങ്ങി. മാത്രമല്ല, അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങളിലും ഇളവുവന്നു. എന്നാല്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് പാസ്‌പോര്‍ട്ടും വിസയും വേണ്ട എന്ന മുന്‍നിലപാടില്‍നിന്ന് പാക്കിസ്താന്‍ പിന്നാക്കംപോയിട്ടുണ്ട്. എങ്കിലും പുതിയ ഇടനാഴി ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് വളരെയേറെ എളുപ്പമുള്ള പാതയാണ്. ഗുരുനാനാക്ക് ദേവ് ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ 1400 രൂപ ഫീസ് നല്‍കണം.

പദ്ധതി പ്രഖ്യാപനം 1999 ല്‍

സിഖുകാരുടെ ആത്മീയ ഗുരുവായ നാനാക്കിന്റെ 550-ാം ജ•ദിനം ആഘോഷിക്കുന്ന വേളയിലാണ് വിശ്വാസികള്‍ക്ക് ഈ സൗഭാഗ്യം കൈവന്നത്. 1999-ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയാണ് കര്‍ത്താര്‍പുര്‍ ഇടനാഴി പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. 2018 നവംബര്‍ 26 നാണ് ഇന്ത്യന്‍ ഭാഗത്തെ ഇടനാഴിയുടെ തറക്കല്ലിട്ടത്. ഉപരാഷ്ട്രപതി വെങ്കയ്യാനായിഡുവാണ് തറക്കല്ലിട്ടത്. നവംബര്‍ 28 ന് പാക്കിസ്താന്‍ ഭാഗത്ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തറക്കല്ലിട്ടു. ഒരു വര്‍ഷം തികയും മുമ്പേ നിര്‍മാണം പൂര്‍ത്തിയാക്കി 2019 നവംബര്‍ ഒമ്പതിന് ഇടനാഴി തുറന്നുകൊടുത്തു. ഇടനാഴിയുടെ ഉദ്ഘാടനം പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കര്‍ത്താര്‍പുരില്‍ നിര്‍വഹിച്ചു. അതിര്‍ത്തി മാത്രമല്ല, സിഖുകാരുടെ ഹൃദയം കൂടിയാണ് തുറന്നതെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. വരും കാലത്ത് സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വഴിയൊരുക്കുന്ന പാതയാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ജര്‍മനിയിലെ ബര്‍ലിന്‍ മതില്‍ തകര്‍ന്നതിനോടാണ് അദ്ദേഹം ഇതിനെ ഉപമിച്ചത്. ഇന്ത്യക്കാരുടെ വികാരം ഉള്‍ക്കൊണ്ടതില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് മോദി നന്ദിയും പറഞ്ഞു. സിഖ് ആചാര്യന്‍ ജിതേന്ദര്‍ ഗിയാനി ഹര്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ തീര്‍ഥാടക സംഘത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ധു, സണ്ണി ഡിയോള്‍ തുടങ്ങിയവരുണ്ടായിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെയും ജമ്മു കശ്മീരിന്റെയുമൊക്കെ പേരില്‍ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ച ഘട്ടത്തില്‍ത്തന്നെയാണ് പുതിയ സൗഹാര്‍ദ ഇടനാഴി തുറന്നു കൊടുത്തതെന്നത് ശ്രദ്ധേയമായ വസ്തുത കൂടിയാണ്.

ജസിന്തയുടെ ജനപ്രീതി

ഒറ്റ ശ്വാസത്തിലെന്ന പോലെ 2.56 മിനിറ്റില്‍ തന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേനിന്റെ യൂട്യൂബ് വീഡിയോ ഒരു ദിവസത്തിനകം കണ്ടത് 23 ലക്ഷത്തിലേറെ പേര്‍. ലോകത്തെ വനിതാ ഭരണാധികാരികളില്‍ ഏറ്റവും ആകര്‍ഷക വ്യക്തിത്വത്തിനുടമയായ ജസിന്ത തന്റെ രണ്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ അസാധാരണമായ രീതിയില്‍ എണ്ണിപ്പറയുകയായിരുന്നു.

ഫേസ്ബുക്ക് വീഡിയോ ചാറ്റില്‍ വന്ന ഒരു വെല്ലുവിളിയാണ് ജസിന്ത ഏറ്റെടുത്തത്. രണ്ട് മിനിറ്റില്‍ ഭരണ നേട്ടങ്ങളെല്ലാം പറയാമോ എന്നായിരുന്നു ചോദ്യം. 56 സെക്കന്‍ഡ് കൂടി അധികമെടുത്ത് അവര്‍ നേട്ടങ്ങള്‍ എടുത്തുപറഞ്ഞു. അതോടെ, ന്യൂസിലാന്‍ഡില്‍ ഒതുങ്ങേണ്ട രാഷ്ട്രീയ വിശദീകരണം അന്തര്‍ദേശീയ ശ്രദ്ധ നേടി. രണ്ടു വര്‍ഷത്തെ എല്ലാ ഭരണനേട്ടങ്ങളും ഉള്‍പ്പെടുത്താനാവില്ലെന്ന ആമുഖത്തോടെ അവര്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്: 92,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, 2200 വീടുകള്‍ നിര്‍മിച്ചു, 14 കോടി മരങ്ങള്‍ നട്ടു, കാര്‍ബണ്‍രഹിത രാഷ്ട്രം ലക്ഷ്യമിട്ട് ബില്ലവതരിപ്പിക്കുകയും നടപടി തുടങ്ങുകയും ചെയ്തു, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചു, ഹൈവേകള്‍ അപകടരഹിതമാക്കി, ജയില്‍ തടവുകാരുടെ എണ്ണം ഗണ്യമായി കുറച്ചു, അര്‍ബുദ രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി, കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മിച്ചു, തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറച്ചു, അടിസ്ഥാന ശമ്പളം കൂട്ടി തുടങ്ങിയവയാണ് ആ നേട്ടങ്ങള്‍. ബ്രിട്ടന്‍, പാക്കിസ്താന്‍, ലബനന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ വീഡിയോക്ക് കൂടുതല്‍ പ്രചാരം കിട്ടി.

ജസിന്തയെന്ന വ്യക്തിപ്രഭാവം

മികവുറ്റ ഭരണവും മാനവികമായ കാഴ്ചപ്പാടുംകൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഭരണാധികാരിയാണ് ജസിന്ത ആര്‍ഡേന്‍. 37- ാം വയസ്സിലാണ് അവര്‍ പ്രധാനമന്ത്രിപദത്തിലെത്തിയത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഭരണാധികാരിയായ അവര്‍ രണ്ടു വര്‍ഷത്തിനകം തന്നെ തന്റെ ഉറച്ച നയനിലപാടുകള്‍ക്കൊണ്ട് കരുത്തുറ്റ ഭരണാധികാരിയാണെന്ന് തെളിയിച്ചുകഴിഞ്ഞു. ചര്‍ച്ച് സ്ട്രീറ്റിലെ രണ്ടു മസ്ജിദുകളില്‍ 51 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഘട്ടത്തില്‍ അവര്‍ സ്വീകരിച്ച നിലപാട് ലോകത്തിന്റെ കൈയടി നേടി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും അവര്‍ നേരിട്ടു പോയി ആശ്വസിപ്പിച്ചു. സൗഹൃദ കൂട്ടായ്മകള്‍ നടത്തി. മുസ്ലിം സമുദായത്തിന് ആത്മവിശ്വാസം പകരാന്‍ പ്രതീകാത്മകമായി തല മറച്ചായിരുന്നു അവര്‍ ഇരകള്‍ക്കരികിലെത്തിയത്. താന്‍ ഒരു പുരോഗമന ചിന്താഗതിക്കാരിയാണെന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സ്വവര്‍ഗ വിവാഹത്തെ അവര്‍ അനുകൂലിക്കുന്നു. സ്വവര്‍ഗ വിഭാഗത്തിന്റെ മാര്‍ച്ചിലും അവര്‍ പങ്കെടുത്തിരുന്നു. ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാക്കരുതെന്നാണ് അവരുടെ നിലപാട്. മതവിശ്വാസം വെടിഞ്ഞ് നിരീശ്വരവാദിയായ അവര്‍ സമൂഹത്തിന്റെ ബഹുസ്വരതയില്‍ വിശ്വസിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശകയായ ജസിന്ത പലസ്തീനികള്‍ക്കു നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. പലസ്തീനികള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം യാഥാര്‍ഥ്യമാക്കണമെന്നും വാദിക്കുന്നു.

അതിവേഗ രാഷ്ട്രീയ വളര്‍ച്ച

1980-ല്‍ ന്യൂസിലാന്‍ഡിലെ ഹാമില്‍ട്ടണിലാണ് ജസിന്ത ജനിച്ചത്. അച്ഛന്‍ റോസ് ആര്‍ഡേന്‍ പോലീസ് ഓഫീസറായിരുന്നു. അമ്മ ലോറല്‍ ആര്‍ഡേന്‍ കാറ്ററിങ് അസിസ്റ്റന്‍ഡായിരിന്നു. വെയ്ക്കാത്തോ സര്‍വകലാശാലയില്‍നിന്ന് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ ബിരുദം നേടിയ അവര്‍ 17-ാം വയസ്സിലാണ് ലേബര്‍ പാര്‍ട്ടി വഴി രാഷ്ട്രീയത്തിലേക്ക് കടന്നത്. ഓക് ലാന്‍ഡ് മേയറായിരുന്ന ഫില്‍ ഗോഫിന്റെയും പ്രധാന മന്ത്രിയായിരുന്ന ഹെലന്‍ ക്ലാര്‍ക്കിന്റെയും ഓഫീസുകളില്‍ ഗവേഷകയായി പ്രവര്‍ത്തിച്ചു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നയ ഉപദേശകസംഘത്തിലും പ്രവര്‍ത്തിച്ചു. 2008-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2008 മുതല്‍ ലേബര്‍ പാര്‍ട്ടി എം.പി.യാണ്. 2008, 2011, 2014 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വെയ്ക്കാത്തോ, ഓക് ലാന്‍ഡ് സെന്‍ട്രല്‍ മണ്ഡലങ്ങളില്‍നിന്ന് അവര്‍ തോല്‍ക്കുകയായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ പ്രതിനിധിയെന്ന നിലയില്‍ അവര്‍ എം.പി.യായി. ലിസ്റ്റ് എം.പി. എന്നാണ് ഇതറിയപ്പെടുന്നത്. 2017-ല്‍ അവര്‍ ലേബര്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറും പ്രധാന നേതാവും പ്രതിപക്ഷ നേതാവുമായി. മൗണ്ട് ആല്‍ബര്‍ട്ടില്‍നിന്ന് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട ജസിന്ത 2017 ഒക്ടോബറിലാണ് ന്യൂസിലാന്‍ഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാവുന്നത്.

ടി.വി. അവതാരകനായ ക്ലാര്‍ക്ക് റേ ഫോര്‍ഡാണ് ജസിന്തയുടെ ജീവിതപങ്കാളി. 2018 ലാണ് അവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പാക്കിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം പ്രധാനമന്ത്രി പദത്തിലിരിക്കെ പ്രസവിച്ച ആദ്യ വ്യക്തിയാണ് ജസിന്ത. ആറാഴ്ചത്തെ പ്രസവാവധിക്ക് ശേഷം അവര്‍ ഓഫീസില്‍ തിരിച്ചെത്തി. മകള്‍ നീവുമൊത്ത് പാര്‍ലമെന്റിലും ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിലും ജസിന്ത പങ്കെടുത്തത് ലോകത്തിന് കൗതുകക്കാഴ്ചയായിരുന്നു.

Leave a Reply

Your email address will not be published.

Latest News