കേരള ബാങ്കിലെ ഓഡിറ്റ് സ്വകാര്യവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധം

Deepthi Vipin lal

കേരള ബാങ്കിലെ ഓഡിറ്റ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികയിലേക്ക് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് പി.എസ്.സി. നിയമനം പ്രതീക്ഷിച്ചു കഴിയുന്ന ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. നിലവില്‍ അര്‍ബന്‍ ബാങ്കുകളിലെ ഓഡിറ്റ് സഹകരണ മേഖലയില്‍ നിന്നും ഒഴിവാക്കിയതും കേരള ബാങ്കിലെ ഓഡിറ്റ് പിന്‍വാതിലിലൂടെ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കവും സഹകരണ മേഖലയിലുള്ള സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹകരണ മേഖലയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതിനും കാരണമാകുമെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരള ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്തുന്നതിനും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതിനും സഹകരണ വകുപ്പ് ഓഡിറ്റ് നിലനിര്‍ത്തണമെന്നും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം രാജേഷ് കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!