കര്‍ഷകനുന്യായവില,ഉപഭോക്താവിനുമിതവില-ഇതുവെജ്‌കോ മന്ത്രം

moonamvazhi

45 കൊല്ലമായി പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പിലെ റീജിയണല്‍ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി (വെജ്കോ) ക്കു കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി പഴം, പച്ചക്കറികള്‍ക്കായി 19 സംഭരണ-വില്‍പ്പന ഡിപ്പോകളുണ്ട്. ഒരു വര്‍ഷം 15 കോടി രൂപയുടെ വില്‍പ്പന നടത്തുന്ന സംഘത്തിന് ഇത്തവണ മികച്ച മാര്‍ക്കറ്റിംഗ് സംഘത്തിനുള്ള പ്രോത്സാഹന സമ്മാനം ലഭിച്ചു.

 

പഴം-പച്ചക്കറി സംഭരണ- വിതരണ രംഗത്തു നാല്‍പ്പത്തിയഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പിലെ റീജിയണല്‍ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി (വെജ്കോ) യെത്തേടി വീണ്ടും പുരസ്‌കാരം. സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗീകാരമാണ് ഇത്തവണ ലഭിച്ചത്. സംസ്ഥാനത്തെ മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങളില്‍ 2020-21 വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയതിനു പ്രോത്സാഹന സമ്മാനമാണു ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാര്‍ക്കറ്റിംഗ് സംഘങ്ങള്‍ക്കുള്ള ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡും ഈ സംഘം നേടിയിട്ടുണ്ട്. 2017-18 വര്‍ഷം പലവക സംഘങ്ങള്‍ക്കുളള സഹകരണ വകുപ്പിന്റെ ഒന്നാം സ്ഥാനം വെജ്കോക്കായിരുന്നു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പഴം-പച്ചക്കറി സംഭരണ-വിതരണ രംഗത്തു 1977 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണിത്. പൊതുജനങ്ങള്‍ക്കു മിതമായ നിരക്കില്‍ പഴം-പച്ചക്കറികള്‍ വിതരണം നടത്തുക വഴി മാര്‍ക്കറ്റ്‌വില നിയന്ത്രിക്കാന്‍ സംഘത്തിനു സാധിച്ചതായി സൊസൈറ്റി ഭാരവാഹികള്‍ അവകാശപ്പെടുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ പ്രവര്‍ത്തന പരിധിയായുള്ള സംഘത്തിനു കീഴില്‍ 19 സംഭരണ-വില്‍പ്പന ഡിപ്പോകളും ഹെഡ്ഓഫീസിനോടനുബന്ധിച്ച് ഒരു നീതി സ്റ്റോറും പ്രവര്‍ത്തിച്ചുവരുന്നു.

നിത്യജീവിതത്തിന് അവശ്യം വേണ്ടതായ പഴം-പച്ചക്കറി വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സ്ഥാപനമെന്ന നിലയില്‍ ഈ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും അമിതവില ഈടാക്കിയുളള കച്ചവടവും തടയാന്‍ സൊസൈറ്റിയുടെ സാന്നിധ്യം കൊണ്ട് ഒരു പരിധിവരെ സാധിക്കുന്നുണ്ടെന്നു പ്രസിഡന്റ് എം.കെ. മോഹനന്‍ പറഞ്ഞു. പഴം -പച്ചക്കറിക്കൃഷി മേഖലയിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായവില നല്‍കി ശേഖരിച്ച് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു നല്ല വിപണി കണ്ടെത്തിക്കൊടുക്കാനും സൊസൈറ്റിക്കു സാധിക്കുന്നുണ്ട്. ഈ രംഗത്ത് ആംഭിച്ച പല സംഘങ്ങളും പാതിവഴിയില്‍ പൂട്ടിപ്പോവുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണു നാലര ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന വെജ്കോയെ വിലയിരുത്തേണ്ടത്.

തുടക്കം
1977 ല്‍

സ്വകാര്യ മാര്‍ക്കറ്റിലെ വിലവര്‍ധനയും കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്കു ന്യായവില കിട്ടാതിരിക്കുകയും ചെയ്ത സമയത്തു തളിപ്പറമ്പിലെ ഏതാനും സഹകാരികള്‍ ചേര്‍ന്നാണു 1977 ഒക്ടോബര്‍ പത്തിനു വെജ്കോ എന്ന ചുരുക്കപ്പേരില്‍ റീജിയണല്‍ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തത്. 1977 നവംബര്‍ ഒന്നിനു സംഘം പ്രവര്‍ത്തനം ആരംഭിച്ചു. തളിപ്പറമ്പ് ടൗണില്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ ഒരു താല്‍ക്കാലിക ഷെഡ് കെട്ടിയാണു സംഘം പ്രവര്‍ത്തിച്ചുതുടങ്ങിയത്. കെ.വി. കണ്ണനായിരുന്നു സംഘത്തിന്റെ ആദ്യ പ്രസിഡന്റ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണു പ്രവര്‍ത്തനപരിധി.

1994 ല്‍ തളിപ്പറമ്പില്‍ സ്വന്തമായി സ്ഥലം വാങ്ങി ഹെഡ്ഓഫീസ് കെട്ടിടം പണിതു. 2001 വരെ സംഘത്തിന്റെ പ്രസിഡന്റ് കെ.വി. കണ്ണനായിരുന്നു. ഭരണസമിതികള്‍ ഇടക്കാലത്തു മാറിമാറി വന്നിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ സംഘത്തിന് എട്ടു വില്‍പ്പന ഡിപ്പോകളാണുണ്ടായിരുന്നത്. ആദ്യകാലത്തു ലാഭത്തിലായിരുന്ന സംഘത്തിന്റെ പ്രവര്‍ത്തനം പലവിധ കാരണങ്ങളാല്‍ ഒരു ഇടക്കാലത്തു നഷ്ടത്തിലേക്കു പോയിരുന്നു. 2008 ല്‍ കെ. കുഞ്ഞപ്പ പ്രസിഡന്റായി വന്ന ഭരണസമിതിയുടെ പ്രവര്‍ത്തനഫലമായി സംഘത്തിന്റെ നില മെച്ചപ്പെടുകയും പുരോഗതിയിലേക്കു മെല്ലെ കയറിവരികയും ചെയ്തു. ഏഴു ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി എഴുപതോളം ജീവനക്കാരുണ്ട്. ജീവനക്കാര്‍ക്കു മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ അനുവദിക്കുന്നുണ്ട്. അതതു കാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ഡി.എ. ആനുകൂല്യങ്ങളെല്ലാം ജീവനക്കാര്‍ക്കു നല്‍കുന്നുണ്ട്. അതേപോലെ ബോണസ്, ഗ്രാറ്റ്വിറ്റി, പി.എഫ.് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 2260 അംഗങ്ങളാണിപ്പോള്‍ സംഘത്തിലുള്ളത്.

സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഭരണസമിതി സ്വീകരിച്ചുവരുന്നു. സംഘത്തിന്റെ മുഴുവന്‍ ഡിപ്പോകള്‍ വഴിയും കര്‍ഷകരില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ നേരിട്ടുവാങ്ങി പൊതുജനങ്ങള്‍ക്കു നല്‍കാന്‍ പ്രത്യേകം പരിഗണന നല്‍കുന്നുണ്ട്. കൂടാതെ, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറികള്‍ നേരിട്ടു സംഭരിക്കാനും അവ വില കുറച്ചു ജനങ്ങള്‍ക്കു നല്‍കാനുമാവശ്യമായ നടപടികളും ഭരണസമിതി സ്വീകരിച്ചുവരുന്നുണ്ട്.

കോവിഡ്കാലത്തെ
ജാഗ്രത

കോവിഡ് മഹാമാരിയുടെ കാലത്തു നാടാകെ അടച്ചിട്ടപ്പോഴും കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വെജ്കോ ഡിപ്പോകള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി തുറന്നു പ്രവര്‍ത്തിച്ചു. പൊതുഗതാഗത സൗകര്യങ്ങള്‍ ഇല്ലാതിരിക്കുകയും സ്വകാര്യ വാഹന യാത്രകള്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്ന ആ സമയത്തു സംഘത്തിലെ മുഴുവന്‍ ജീവനക്കാരും പ്രയാസങ്ങള്‍ തരണം ചെയ്തു ജോലിക്കെത്തുകയും പഴം-പച്ചക്കറി സംഭരണവും വ്യാപാരവും സുഗമമാക്കുകയും ചെയ്തിരുന്നു. ലോക്ഡൌണ്‍ കാലത്തു ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഹോം ഡെലിവറി സംവിധാനമുപയോഗിച്ച് വീടുകളില്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചു. വിവിധ അഗതി മന്ദിരങ്ങള്‍, മഹിളാ മന്ദിരങ്ങള്‍, വയോജന കേന്ദ്രങ്ങള്‍, കൊറോണ ബാധിതരുള്ള വീടുകള്‍ എന്നിവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടത്തിയ കിറ്റ്‌വിതരണ പ്രവര്‍ത്തനത്തിലും സംഘം ജീവനക്കാര്‍ സജീവ പങ്കാളികളായി. കിറ്റുകള്‍ തയാറാക്കുന്നതിലും അവ കൃത്യമായി വിതരണം ചെയ്യുന്നതിലുമെല്ലാം നല്ലനിലയിലുള്ള സേവനം നടത്താന്‍ സംഘത്തിന്റെ എല്ലാ ഡിപ്പോകളിലും സൗകര്യമൊരുക്കിയിരുന്നു. അടച്ചുപൂട്ടല്‍ കാരണം വില്‍ക്കാന്‍ സാധിക്കാതിരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നു നേരിട്ട് സംഭരിക്കാനും അവര്‍ക്കു ന്യായവില ഉറപ്പാക്കാനും സംഘം മുന്നിട്ടു പ്രവര്‍ത്തിച്ചു.

എം.കെ. മോഹനന്‍ പ്രസിഡന്റും കെ.സി. സുമിത്രന്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ടി.കെ. സജേഷാണു സെക്രട്ടറി. എം. കണ്ണന്‍, എന്‍.കെ. ഭാരതി, എം. ശ്രീദേവി, എം. വിജയന്‍, സി. ബാലകൃഷ്ണന്‍, ടി.വി. കൃഷ്ണന്‍, എന്‍.വി. സൂരജ്, ടി.വി. ലക്ഷ്മി, എം. കുഞ്ഞിരാമന്‍ എന്നിവര്‍ ഡയരക്ടര്‍മാരാണ്.

കൊറോണ കാലത്തിനു മുമ്പ് 2019-20 ല്‍ 15 കോടി 80 ലക്ഷത്തിന്റെ വില്‍പ്പന സംഘം നടത്തിയിരുന്നു. എന്നാല്‍, കോവിഡ്കാല പ്രതിസന്ധിയെത്തുടര്‍ന്നു വില്‍പ്പന 11 കോടി രൂപയായി കുറഞ്ഞു. ഇപ്പോള്‍ സൊസൈറ്റി വീണ്ടും മുന്നേറുകയാണ്. 2021-22 ല്‍ 14 കോടി 50 ലക്ഷത്തിന്റെ വില്‍പ്പന നടത്തി.

Leave a Reply

Your email address will not be published.

Latest News