സഹകരണ സംഘം സമഗ്ര ഭേദഗതിബില്ലിനു മന്ത്രിസഭയുടെ അംഗീകാരം

moonamvazhi

1969 ലെ കേരള സഹകരണ സംഘം നിയമത്തില്‍ സമഗ്രഭേദഗതി കൊണ്ടുവരാനുള്ള ബില്ല് ഇന്നു ( ബുധനാഴ്ച ) ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. ഡിസംബര്‍ അഞ്ചിനാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമഭേദഗതിനിര്‍ദേശങ്ങള്‍ ബില്ലായി അവതരിപ്പിക്കും.

സഹകരണ സംഘം നിയമം സമഗ്രമായി പരിഷ്‌കരിച്ച് ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങളാണു മന്ത്രിസഭായോഗം അംഗീകരിച്ചത്.  സഹകരണമേഖലയിലെ ഭരണസംവിധാനത്തില്‍ കാതലായ മാറ്റം നിര്‍ദേശിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. ഈ ബില്‍ കഴിഞ്ഞാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍, ബില്ല് പഠിച്ചശേഷം പരിഗണിക്കാമെന്നു മന്ത്രിമാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്നു മാറ്റിവെക്കുകയാണുണ്ടായത്.

സഹകാരികളുമായുള്ള ചര്‍ച്ചക്കുശേഷമാകും കരടുബില്ല് തയാറാക്കുകയെന്നാണു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നേരത്തേ പറഞ്ഞിരുന്നത്. മൂന്നു മേഖലകളായി തിരിച്ചു ചര്‍ച്ച നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ സമ്മേളനത്തില്‍ത്തന്നെ ബില്ല് അവതരിപ്പിക്കുന്നതിനാല്‍ ഇത്തരമൊരു ചര്‍ച്ച ഇനി ഉണ്ടാവാനിടയില്ല.

സഹകരണ സംഘം ഭരണസമിതിയംഗങ്ങള്‍ക്കു രണ്ടു ടേം വ്യവസ്ഥ, സംഘം രൂപവത്കരിക്കാന്‍ മൂലധനം മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ എന്നിങ്ങനെയുള്ളവ കരടുഭേദഗതിയിലുണ്ട്. ഇതൊക്കെ നിയമപരമായി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. അതിനാല്‍, ഇത്തരം മുന്നൊരുക്കങ്ങള്‍ ഒഴിവാക്കാനാണു സഹകാരികളുമായുള്ള ചര്‍ച്ച ഒഴിവാക്കുന്നതെന്നു വിമര്‍ശനമുണ്ട്.

ഡിസംബറിലെ നിയമസഭാ സമ്മേളനം പതിന്നാലുവരെയുണ്ടാകും.

Leave a Reply

Your email address will not be published.

Latest News