സഹകരണ എക്സ്പോ 2023′ ഏപ്രില്‍ 22 മുതല്‍ 30 വരെ എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും

moonamvazhi

കേരളത്തിന്റെ സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും കരുത്തും വ്യക്തമാക്കുന്ന ‘സഹകരണ എക്സ്പോ 2023’ ഏപ്രില്‍ 22 മുതല്‍ 30 വരെ എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഏപ്രില്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ എക്സ്പോ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യാന്തര, ദേശീയ തലത്തില്‍ അംഗീകാരം നേടുന്ന കാലമാണിത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും കേരള ബാങ്കും ഈ അംഗീകാരങ്ങള്‍ക്ക് അര്‍ഹമായി. 23000 ല്‍ പരം സംഘങ്ങളുള്ള സഹകരണ മേഖലയുടെ നേട്ടങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം. പുതിയ ആശയങ്ങള്‍ എക്‌സ്‌പോയിലെ ചര്‍ച്ചാ വേദിയില്‍ അവതരിപ്പിക്കും. സംഘങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കൂടുതലായി എക്‌സ്‌പോയില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ എക്സ്പോ സംഘാടക സമിതി രൂപീകരണയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് സഹകരണ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകാരിമാരുടെയും പൊതുജനങ്ങളുടെയും നിയമജ്ഞന്‍മാരുടെയും അഭിപ്രായം തേടുന്നതിനാണ് ഇതു സംബന്ധിച്ച ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്. നിയമ ഭേദഗതി സംബന്ധിച്ച് അഭിപ്രായങ്ങള്‍ സമാഹരിക്കുന്നതിനായി സെലക്ട് കമ്മിറ്റിയുടെ ആദ്യ സിറ്റിംഗ് തിരുവനന്തപുരത്ത് നടന്നു. മറ്റ് ജില്ലകളിലും ഉടനെ സിറ്റിംഗ് നടത്തും. സഹകരണ എക്‌സ്‌പോയിലും ഒരു സെഷന്‍ ഈ വിഷയത്തില്‍ ഉണ്ടാകും. 1969ല്‍ നിലവില്‍ വന്ന സഹകരണ നിയമത്തില്‍ കാലോചിതമായ പരിഷ്‌കരണത്തിന് നിയമ ഭേദഗതി വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായി. കെ ജെ മാക്‌സി എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ആര്‍ ജ്യോതിപ്രസാദ്, എം എസ് ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!