സഹകരണമേഖലയിലെ ആദ്യത്തെ അഗ്രോ മാളിനു കര്‍ണാടകത്തില്‍ തറക്കല്ലിട്ടു

moonamvazhi
സഹകരണമേഖലയിലെ ആദ്യത്തെ അഗ്രോ മാളിനു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ കര്‍ണാടകത്തിലെ പുത്തൂരില്‍ തറക്കല്ലിട്ടു. കേരളത്തിലെയും കര്‍ണാടകത്തിലെയും അടയ്ക്ക-കൊക്കോ കര്‍ഷകരുടെ ഉന്നമനത്തിനായി ദീര്‍ഘദര്‍ശിയായ വാരണാസി സുബ്രയ്യ ഭട്ട് എന്ന കര്‍ഷകന്‍ 1973 ല്‍ തുടക്കമിട്ട സഹകരണസ്ഥാപനമായ കാംപ്‌കോ ( സെന്‍ട്രല്‍ അരിക്കനട്ട് ആന്റ് കൊക്കോ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ) യാണു 1,50,000 ചതുരശ്ര അടിയില്‍ അഗ്രോ മാള്‍ നിര്‍മിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, കീടനാശിനികള്‍, രാസവളങ്ങള്‍, വിത്തുകള്‍ എന്നിവ ഇവിടെ സംഭരിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സ്റ്റോറേജിനും സൗകര്യമുണ്ടാകും. കാംപ്‌കോയുടെ സുവര്‍ണജൂബിലിയാഘോഷച്ചടങ്ങിനും അമിത് ഷായാണു തുടക്കം കുറിച്ചത്.

തങ്ങളുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി കാംപ്‌കോ കര്‍ഷകരെയും അതിലെ അംഗങ്ങളെയും സേവിച്ചതിന്റെ സാക്ഷ്യപത്രമാണു ഈ സുവര്‍ണജൂബിലിയെന്നു അമിത് ഷാ അഭിപ്രായപ്പെട്ടു. 1973 ല്‍ തുടങ്ങുമ്പോള്‍ കാംപ്‌കോയില്‍ 3000 അംഗങ്ങളാണുണ്ടായിരുന്നത്. ഇന്നാകട്ടെ 1,38,000 അഗങ്ങളുണ്ട്. വാര്‍ഷിക വിറ്റുവരവ് 3000 കോടി രൂപയാണ് – അദ്ദേഹം പറഞ്ഞു.

വിന്‍ഡ്മില്‍ യൂണിറ്റും 500 മെഗാവാട്ട് സോളാര്‍ പാനലുകളുംവരെ സ്ഥാപിച്ചിട്ടുള്ള കാംപ്‌കോ എന്ന സഹകരണസ്ഥാപനത്തിനു 107 ശാഖകളും രണ്ടായിരം ജീവനക്കാരുമുണ്ടെന്നു മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാന്‍മന്ത്രി മത്സ്യ സമ്പദ് യോജനവഴി തീരദേശജില്ലകളില്‍ ആഴക്കടല്‍ മീന്‍പിടിത്തത്തിനു കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കിവരികയാണ്. ബംഗളൂരുവും മംഗളൂരുവും സ്റ്റര്‍ട്ടപ്പ് ഹബ്ബുകളായി മാറിക്കഴിഞ്ഞു. ഇതോടൊപ്പം ശ്രീനാരായണഗുരു റസിഡന്‍ഷ്യല്‍ സ്‌കൂളും സ്ഥാപിച്ചു – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!