പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍

moonamvazhi
ബി.പി. പിള്ള

( മുന്‍ ഡയരക്ടര്‍, എ.സി.എസ്.ടി.ഐ,
തിരുവനന്തപുരം )

(2021 ജൂണ്‍ ലക്കം)

ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം എന്നാണു വ്യവസ്ഥ. ആദ്യത്തെ തരംതിരിവു മാനദണ്ഡങ്ങള്‍ വന്നതു 1974 ജനുവരി ഒന്നിനാണ്. എന്നാല്‍, പിന്നീട് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതു പതിനെട്ടു വര്‍ഷം കഴിഞ്ഞാണ്.

കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 80 ഉപവകുപ്പ് (1) സംസ്ഥാനത്തുള്ള സഹകരണ സംഘങ്ങളെ അവയുടെ സ്വഭാവത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തരംതിരിവ് നടത്തുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംഘങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിവാണു സഹകരണച്ചട്ടം 15 ല്‍ നല്‍കിയിട്ടുള്ളത്. ചട്ടം 15 ല്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സംഘങ്ങളെയും വകുപ്പ് രണ്ടില്‍ നിര്‍വചിച്ചിട്ടില്ല എന്നു മാത്രമല്ല വകുപ്പു രണ്ടില്‍ നിര്‍വചിച്ചിട്ടുള്ള സംഘങ്ങളെ ചട്ടം 15 ല്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ചട്ടം 15 ലെ ക്ലോസ് എ.എ. യില്‍ ഇന്‍ഷ്വേര്‍ഡ് സഹകരണ ബാങ്ക് എന്ന വിഭാഗത്തില്‍ പ്രാഥമിക ബാങ്കുകളും അപ്പെക്സ് ബാങ്കും എന്ന രണ്ടു വിഭാഗങ്ങള്‍ ഉണ്ടായിരുന്നത് 2017 ഡിസംബറില്‍ വന്ന ചട്ടഭേദഗതിയിലൂടെ അപ്പെക്സ് വിഭാഗം നീക്കം ചെയ്യപ്പെടുകയുണ്ടായി. ഇപ്പോള്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ മാത്രമാണു പ്രാഥമിക ഇന്‍ഷ്വേര്‍ഡ് സഹകരണ ബാങ്ക് വിഭാഗത്തില്‍ ചട്ടത്തിലുള്ളത്. 1961 ലെ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ നിയമപ്രകാരം രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളും 351 ജില്ലാ സഹകരണ ബാങ്കുകളും 1537 അര്‍ബന്‍ സഹകരണ ബാങ്കുകളും ഇന്‍ഷ്വേര്‍ഡ് സഹകരണ ബാങ്കുകളാണ്. ഈ നിയമത്തില്‍ പ്രാഥമിക ഇന്‍ഷ്വേര്‍ഡ് സഹകരണ ബാങ്ക് എന്ന ഒരു വിഭാഗം ഇല്ല എന്നിരിക്കെ കേരള സഹകരണ സംഘ ചട്ടം 15 ലെ ക്ലോസ് എ.എ.യിലെ പ്രൈമറി ഇന്‍ഷ്വേര്‍ഡ് സഹകരണ ബാങ്ക് എന്ന വിഭാഗം ഒഴിവാക്കേണ്ടതാണ്. ചട്ടം 185 (10) ല്‍ പ്രാഥമിക സഹകരണ സംഘങ്ങളിലെ / ബാങ്കുകളിലെയും പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളിലെയും ക്ലര്‍ക്ക് തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് 1: 4 അനുപാതത്തില്‍ പ്രൊമോഷനും നേരിട്ടു നിയമനവും നടത്തിവേണം നികത്തേണ്ടതെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയിലെ പ്രാഥമിക സഹകരണ സംഘം എന്നതിനു വകുപ്പ് രണ്ടിലെ ക്ലോസ് (ഒ.ഡി.) യില്‍ വ്യക്തികളോ അല്ലെങ്കില്‍ വ്യക്തികളും സംഘങ്ങളുമോ അംഗങ്ങളായിട്ടുള്ളതും ഒരു റെവന്യൂ ജില്ല പൂര്‍ണമായോ അല്ലെങ്കില്‍ റെവന്യൂ ജില്ലയ്ക്കുള്ളില്‍ വ്യക്തമാക്കിയിട്ടുള്ള പ്രവര്‍ത്തന മേഖലയായിട്ടുള്ളതുമായ ഒരു സംഘം എന്നതാണു നല്‍കിയിട്ടുള്ള നിര്‍വചനം. ചട്ടം 15 ലാകട്ടെ പ്രാഥമിക സഹകരണ സംഘം എന്ന ഒരു വിഭാഗം പ്രത്യേകമായിട്ടില്ല. ചട്ടം 15 ലെ എല്ലാ വിഭാഗം സംഘങ്ങള്‍ക്കും അപ്പെക്സ് സംഘങ്ങളും പ്രൈമറി സംഘങ്ങളുമുണ്ട്. വായ്പാ സംഘങ്ങള്‍ക്കും വായ്പേതര സംഘങ്ങള്‍ക്കും ക്ലര്‍ക്ക് തസ്തികയിലേക്കുള്ള നിയമനത്തില്‍ 1:4 അനുപാതം പാലിക്കണമെന്നാണു ഉദ്ദേശിക്കുന്നതെങ്കില്‍ പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നു പ്രത്യേകം പറയേണ്ട കാര്യമില്ല.


80-ാം വകുപ്പിന്റെ അനുബന്ധ ചട്ടങ്ങളിലൊന്നായ 182-ാം ചട്ടത്തില്‍ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിലുള്ള സംഘങ്ങളുടെ തരം തിരിവ് അപ്പെന്റിക്സ് മൂന്നു പ്രകാരമായിരിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ തരംതിരിവ് മാനദണ്ഡങ്ങള്‍ 1974 ജനുവരി ഒന്നിനാണ് ആദ്യമായി പ്രാവര്‍ത്തികമാക്കിയത്. ക്ലാസ് ഒന്നു മുതല്‍ ക്ലാസ് ആറു വരെയുള്ള വായ്പാ സംഘങ്ങള്‍ക്കു പ്രവര്‍ത്തന മൂലധനവും വായ്പയും മാത്രമാണു തരംതിരിവിനുള്ള മാനദണ്ഡമായി ഉപയോഗിച്ചത്. ക്ലാസ് ഒന്നു സംഘത്തിനു 50 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും 25 ലക്ഷം രൂപയില്‍ കുറയാതെ വായ്പകളും ഉണ്ടായിരിക്കണമെങ്കില്‍ ക്ലാസ് രണ്ടിലെ സംഘത്തിനു പ്രവര്‍ത്തന മൂലധനവും വായ്പകളും യഥാക്രമം 25 ലക്ഷം രൂപയും 15 ലക്ഷം രൂപയും മതിയായിരുന്നു. നിക്ഷേപം, ഓഡിറ്റ് ക്ലാസ്, കുടിശ്ശിക നിലവാരം, ലാഭത്തില്‍ പ്രവര്‍ത്തിക്കുക, ലാഭവീതം നല്‍കുക തുടങ്ങിയ മാനദണ്ഡങ്ങളൊന്നും ആദ്യം ഉണ്ടായിരുന്നില്ല.

18 വര്‍ഷത്തിനു ശേഷം പരിഷ്‌കരണം

182-ാം ചട്ടത്തിന്റെ ഉപ ചട്ടം (1) ന്റെ പ്രൊവിസോയില്‍ സഹകരണ സംഘം രജിസ്ട്രാറുമായി കൂടിയാലോചിച്ച ശേഷം ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1974 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വന്ന ആദ്യ തരംതിരിവു മാനദണ്ഡങ്ങള്‍ 18 വര്‍ഷങ്ങള്‍ക്കു ശേഷം 1992 ജൂലായ് 14 നാണു പിന്നീട് പരിഷ്‌കരിക്കുന്നത്. ഈ രണ്ടു ഭേദഗതികള്‍ക്കിടയില്‍ 1974, 1979, 1984, 1989 വര്‍ഷങ്ങളിലെ ഏപ്രിലുകളിലായി നാല് ശമ്പള പരിഷ്‌കരണങ്ങള്‍ നടത്തുകയുണ്ടായെങ്കിലും ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ മാറ്റമൊന്നും ഉണ്ടായില്ല.

1992 ജൂലായ് 14 നു പ്രാബല്യത്തില്‍ വന്ന തരംതിരിവ് മാനദണ്ഡങ്ങളിലാണു ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ് സംഘം ഉള്‍പ്പെടാന്‍ തുടങ്ങിയത്. അഞ്ച് കോടി രൂപ പ്രവര്‍ത്തന മൂലധനവും നാല് കോടി രൂപ വായ്പയും നാല് കോടി രൂപയുടെ നിക്ഷേപവും ഉണ്ടായിരിക്കുകയും തൊട്ടുമുന്‍പുള്ള അഞ്ചു വര്‍ഷങ്ങളില്‍ ഏതെങ്കിലും രണ്ടു വര്‍ഷമെങ്കിലും ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും തൊട്ടുമുന്‍പുള്ള അഞ്ചു വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു വര്‍ഷം ലാഭവീതം നല്‍കുകയും തൊട്ടുമുന്‍പുള്ള മൂന്നു വര്‍ഷങ്ങളില്‍ ഓഡിറ്റ് ക്ലാസ് ‘ബി ‘യില്‍ കുറയാതിരിക്കുകയും വായ്പയില്‍ മുതലിലെ കുടിശ്ശിക തൊട്ടു മുന്‍പുള്ള മൂന്നു വര്‍ഷങ്ങളില്‍ ഡിമാന്റിന്റെ 20 ശതമാനത്തില്‍ അധികരിക്കാതിരിക്കുകയും ചെയ്യുന്ന പ്രാഥമിക വായ്പാ സംഘം ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡില്‍പ്പെടുന്നതാണ്. ക്ലാസ് ഒന്നു സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം 50 ലക്ഷം രൂപയില്‍ നിന്നു നാല് കോടി രൂപയായും വായ്പകള്‍ 25 ലക്ഷം രൂപയില്‍ നിന്നു നാല് കോടി രൂപയായും 1992 ലെ തരംതിരിവു മാനദണ്ഡങ്ങളില്‍ വര്‍ധന വരുത്തി. എല്ലാ ക്ലാസിലുംപെടുന്ന സംഘങ്ങള്‍ക്കു ചുരുങ്ങിയ നിക്ഷേപത്തുകയും ( ക്ലാസ് ഒന്നിനു നാല് കോടി രൂപ ) തൊട്ടുമുന്‍പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കേണ്ടതും ലാഭവീതം നല്‍കേണ്ടതുമായ ചുരുങ്ങിയ വര്‍ഷങ്ങള്‍ ക്ലാസ് ഒന്നു, രണ്ടു സംഘങ്ങള്‍ക്കും ബാധകമാക്കി. എല്ലാ ക്ലാസിലുമുള്ള സംഘങ്ങള്‍ക്ക് ഓഡിറ്റ് ക്ലാസും വായ്പാ മുതലിലെ പരമാവധി കുടിശ്ശിക നിലവാരവും 1992 മുതല്‍ ക്ലാസിഫിക്കേഷന്‍ യോഗ്യതകളാക്കി.


1998 ഏപ്രില്‍ 28 നു ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ് വിഭാഗത്തില്‍പ്പെടുന്ന സംഘങ്ങളുടെ പ്രവര്‍ത്തന മൂലധനം, നിക്ഷേപം, വായ്പ എന്നിവയില്‍ വര്‍ധന വരുത്തിയും ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ്, ക്ലാസ് ഒന്നു , ക്ലാസ് രണ്ട് എന്നിവയുടെ കുടിശ്ശിക ശതമാനം ഇരുപതില്‍ നിന്നു 25 ശതമാനമായി വര്‍ധിപ്പിച്ചും തരംതിരിവ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുകയുണ്ടായി. ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ് സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം അഞ്ചു കോടി രൂപയില്‍ നിന്നു 10 കോടി രൂപയായും നിക്ഷേപങ്ങള്‍ നാല് കോടിയില്‍ നിന്നു അഞ്ച് കോടിയായും വായ്പകള്‍ നാല് കോടിയില്‍ നിന്നു ആറ് കോടിയായും വര്‍ധിപ്പിച്ചപ്പോള്‍ ക്ലാസ് ഒന്നു സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം നാല് കോടിയില്‍ നിന്നു അഞ്ച് കോടിയാക്കുകയുണ്ടായി. ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ മറ്റു ഭേദഗതികള്‍ ഒന്നും 1998 ഏപ്രില്‍ 28 ലെ ഭേദഗതിയില്‍ കൊണ്ടുവന്നില്ല.

അവസാനത്തെ മാറ്റം വന്നതു 2010 ല്‍

2010 ജനുവരി നാലിനാണു സഹകരണ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ തരംതിരിവ് മാനദണ്ഡങ്ങളില്‍ സമഗ്ര മാറ്റങ്ങള്‍ അവസാനമായി ഉണ്ടായത്. 1992 ജൂലായിക്കുശേഷം വീണ്ടും 18 വര്‍ഷങ്ങള്‍ വേണ്ടിവന്നു ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍. 1994, 1999, 2004, 2009 എന്നീ വര്‍ഷങ്ങളിലായി നാലു ശമ്പള പരിഷ്‌കരണങ്ങള്‍ ഈ കാലയളവില്‍ നടക്കുകയും സംഘങ്ങളിലെ ശമ്പള ച്ചെലവിലും തന്‍ചെലവിലും പലമടങ്ങ് വര്‍ധന ഉണ്ടാവുകയും ചെയ്തു. സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംഘങ്ങളുടെ തരംതിരിവ് മാനദണ്ഡങ്ങള്‍ ഓരോ മൂന്നു വര്‍ഷം കുടുമ്പോള്‍ പരിഷ്‌കരിക്കും എന്ന 182 (1) ചട്ട വ്യവസ്ഥ കേരള സഹകരണ സംഘ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഒരിക്കല്‍ പോലും പാലിക്കപ്പെട്ടിട്ടില്ല എന്നത് ഒരു ദു:ഖ സത്യമാണ്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണത്തിനു സംഘം ജീവനക്കാരുടെ സംഘടനകള്‍ മുറവിളി കൂട്ടുന്നതു പോലെ സംഘങ്ങളുടെ മാനേജ്മെന്റുകളോ മാനേജ്മെന്റ് സംഘടനയായ ജഅഇട അസോസിയേഷനോ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാരിലോ സഹകരണ വകുപ്പിലോ സമ്മര്‍ദം ചെലുത്തുകയുണ്ടായില്ല. 2013 ജനുവരി 19 നു ക്ലാസ് ഒന്നു സൂപ്പര്‍ ഗ്രേഡ് എന്ന ഒരു പുതിയ വിഭാഗം ക്ലാസ് മാനദണ്ഡങ്ങളില്‍ കൂട്ടിച്ചേര്‍ത്തു എന്നതല്ലാതെ 2010 ജനുവരി നാലിനു ശേഷം നില്‍പു വായ്പ, പ്രവര്‍ത്തന മൂലധനം, നിക്ഷേപം തുടങ്ങിയ അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങളില്‍ പതിനൊന്നു വര്‍ഷവും അഞ്ച് മാസവും പൂര്‍ത്തിയായ കാലയളവില്‍ മാറ്റങ്ങളൊന്നും വരുത്തുകയുണ്ടായില്ല.

ക്ലാസ് ഒന്നു സൂപ്പര്‍ ഗ്രേഡ് സംഘത്തിനു 80 കോടി രൂപ പ്രവര്‍ത്തന മൂലധനം, 60 കോടി രൂപ നിക്ഷേപം, 50 കോടി രൂപ വായ്പ എന്നിവയാണു വേണ്ടതെങ്കില്‍ ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ് സംഘത്തിനു 30 കോടി രൂപ പ്രവര്‍ത്തന മൂലധനവും 26 കോടി രൂപ നിക്ഷേപവും 22 കോടി രൂപ വായ്പയും ഉണ്ടായിരിക്കണം. സ്പെഷ്യല്‍ ഗ്രേഡ് സംഘത്തിന്റെ വായ്പ ആറ് കോടി രൂപയില്‍ നിന്നു 22 കോടി രൂപയായി 367 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. എന്നാല്‍, ഈ 18 വര്‍ഷ കാലയളവില്‍ മാനേജ്മെന്റ് ചെലവില്‍ ( ശമ്പളച്ചെലവും തന്‍ചെലവും ) ഉണ്ടായ വര്‍ധന 367 ശതമാനത്തിലധികമായിരുന്നു. 2010 ല്‍ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചപ്പോള്‍ സംഘങ്ങളുടെ ബാക്കിപത്രത്തിലെ നിക്ഷേപം, വായ്പ എന്നിവയോ 31 – 03 ലെ പ്രവര്‍ത്തന മൂലധനമോ അല്ല നിശ്ചയിച്ചത്. ഓരോ സഹകരണ വര്‍ഷത്തിലും ഏപ്രില്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെയുള്ള 12 മാസങ്ങളിലെ മാസാവസാന ദിവസത്തെ തുകകളുടെ ശരാശരിയാണു പ്രവര്‍ത്തന മൂലധനം, നിക്ഷേപം, വായ്പ എന്നിവയായി പരിഗണിക്കുക എന്ന ആരോഗ്യകരവും ശാസ്ത്രീയവുമായ നിബന്ധന കൊണ്ടുവരികയുണ്ടായി. സ്വാധീനിക്കാവുന്ന നിക്ഷേപകരെക്കൊണ്ട് നിക്ഷേപ ഈടിന്മേല്‍ വായ്പ എടുപ്പിച്ച് ഈ വായ്പത്തുക അവിടെത്തന്നെ വീണ്ടും നിക്ഷേപം നടത്തിച്ച് നിക്ഷേപത്തിലും വായ്പയിലും പ്രവര്‍ത്തന മൂലധനത്തിലും കൃത്രിമമായി വര്‍ധന വരുത്താവുന്ന സാഹചര്യം 2010 ലെ ഭേദഗതിയോടെ ഇല്ലാതാക്കാന്‍ കഴിഞ്ഞു.

ക്ലാസ് ഒന്നു സൂപ്പര്‍ ഗ്രേഡ് എന്ന ഒരു പുതിയ വിഭാഗം വായ്പാ സംഘം രൂപവത്കരിച്ചതിന്റെ ആവശ്യകത മനസിലാകുന്നില്ല. സംഘങ്ങളുടെ നിക്ഷേപവും പ്രവര്‍ത്തന മൂലധനവും വായ്പയും വര്‍ധിക്കുന്നതനുസരിച്ച് മാനേജ്മെന്റ് ചെലവുകളും വര്‍ധിക്കാറുണ്ട്. പ്രവര്‍ത്തന മൂലധനം വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ ക്ലര്‍ക്കുമാരെയും ഹെഡ് ക്ലര്‍ക്കുമാരെയും നിയമിക്കുന്നതിനു വ്യവസ്ഥയുണ്ട്. അതുപോലെത്തന്നെ പുതിയ ശാഖകള്‍ക്കു മാനേജര്‍, ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കും നിയമനം നടത്താന്‍ അനുവാദമുണ്ട്. 2013 ല്‍ സൂപ്പര്‍ ഗ്രേഡ് എന്ന പുതിയ ക്ലാസ് ഒന്നു വിഭാഗം ഉണ്ടായതുപോലെ മേലിലും ക്ലാസ് ഒന്നു സൂപ്പര്‍ ഗ്രേഡിനു മുകളില്‍ പുതിയ ഗ്രേഡുകള്‍ ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു.

പലിശമിച്ചം നെഗറ്റീവ്

വായ്പാ സംഘങ്ങളുടെ തരംതിരിവിനായി പ്രവര്‍ത്തന മൂലധനം, വായ്പ, നിക്ഷേപം, കുടിശ്ശിക നിലവാരം തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങള്‍ സംഘപ്രവര്‍ത്തനം നഷ്ടമില്ലാതെ കൊണ്ടുപോകുന്നതിനുള്ള കാഴ്ചപ്പാടിലാണു തയാറാക്കിയത്. വായ്പാ സംഘങ്ങളുടെ പ്രധാന വരുമാന സ്രോതസ് പലിശ വരവാണ്. അംഗങ്ങള്‍ക്കു നല്‍കുന്ന വായ്പകളില്‍ നിന്നും തരള ധനത്തിന്റെയും മിച്ച ഫണ്ടിന്റെയും ഇന്‍വെസ്ററ്മെന്റില്‍ നിന്നുമാണ് പലിശ ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്കുണ്ടാകുന്ന ശരാശരി പലിശച്ചെലവ് നിരക്കില്‍ കൂടുതലായി ഇന്‍വെസ്റ്റ്മെന്റില്‍ നിന്നും പലിശ ലഭിച്ചിരുന്നതിനാല്‍ വായ്പകളില്‍ നിന്നു ലഭിക്കുന്നതുപോലെ ഇന്‍വെസ്റ്റ്മെന്റില്‍ നിന്നു പലിശമിച്ചം ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒട്ടുമിക്ക വായ്പാ സംഘങ്ങള്‍ക്കും ഇന്‍വെസ്റ്റ്മെന്റില്‍ നിന്നുള്ള ശരാശരി പലിശവരവു നിരക്ക് നിക്ഷേപപ്പലിശ ചെലവു നിരക്കിനെക്കാള്‍ കുറവും പലിശമിച്ചം നെഗറ്റീവുമാണ്. ആയതിനാല്‍ ശമ്പളച്ചെലവും തന്‍ചെലവും ഉള്‍പ്പെടുന്ന മാനേജ്മെന്റ് ചെലവുകള്‍ വായ്പകളില്‍ നിന്നുള്ള പലിശമിച്ചം കൊണ്ടുതന്നെ വഹിക്കേണ്ടിയിരിക്കുന്നു. 2010 ജനുവരി നാലിനു പ്രാബല്യത്തില്‍ വന്ന ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ ഒരു വായ്പാ സംഘത്തിനു നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ പര്യാപ്തമാണോ എന്നു പരിശോധിക്കാം.

ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ് സംഘത്തിനു 22 കോടി രൂപ വായ്പയാണു ചുരുങ്ങിയ നിലവാരമായി നിശ്ചയിച്ചിട്ടുള്ളത്. ശാഖകളിലെ ജീവനക്കാരെ ഒഴിവാക്കി ഹെഡ് ഓഫീസിലെ മാത്രം ജീവനക്കാരെ പരിഗണിച്ചാല്‍ 30 പേരാകാം. അതായത്, 73.3 ലക്ഷം രൂപയുടെ മാസശരാശരി വായ്പ മാത്രമാണ് ആളോഹരി വായ്പയായിട്ടുണ്ടായിരിക്കുക. ഒരു ജീവനക്കാരന് ഒരു വര്‍ഷം 73.3 ലക്ഷം രൂപ വായ്പയില്‍ നിന്നു സംഘത്തിനു ലഭ്യമാക്കാന്‍ കഴിയുന്ന പരമാവധി പലിശമിച്ചം 2.2 ലക്ഷം രൂപയാണ് (ഓരോ നൂറു രൂപ വായ്പയില്‍ നിന്നും ലഭിക്കുന്ന പലിശ വരവും ഓരോ നൂറു രൂപ നിക്ഷേപത്തിനുണ്ടാകുന്ന പലിശച്ചെലവും തമ്മിലുള്ള വ്യത്യാസം പരമാവധി മൂന്നു രൂപ – 73.3 ത3/100=2.2 ). നിക്ഷേപം ഉപയോഗിക്കാന്‍ കഴിയാതെ കേരള ബാങ്കില്‍ നിന്നുള്ള കടംകൊള്ളലാണു ഉപയോഗിക്കുന്നതെങ്കില്‍ പലിശമിച്ചം ഓരോ നൂറു രൂപ വായ്പയില്‍ നിന്നും ഒരു രൂപയില്‍ താഴെ മാത്രമായിരിക്കും. നല്‍കുന്ന വായ്പയില്‍ കുടിശ്ശിക ഉണ്ടാകാതെ പൂര്‍ണമായി തിരിച്ചടവുണ്ടായാല്‍ മാത്രമാണ് ഒരു ജീവനക്കാരന്‍ 2.2 ലക്ഷം രൂപ പലിശമിച്ചം ഉണ്ടാക്കുക. ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ് ബാങ്കിനു 25 ശതമാനം വരെ കുടിശ്ശിക ആകാമെന്നതിനാല്‍ 2.2 ലക്ഷം രൂപയുടെ 75 ശതമാനമേ അടവുണ്ടാവുകയുള്ളൂ. അതാകട്ടെ ആളോഹരി 1.65 ലക്ഷം രൂപ മാത്രമാണ്. ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ് സംഘത്തിലെ ഓരോ ജീവനക്കാരനും 1.65 ലക്ഷം രൂപയുടെ വരുമാനം സംഘത്തിനുണ്ടാക്കിക്കൊടുക്കുമ്പോള്‍ സമീപകാല ശമ്പള പരിഷ്‌കരണത്തിനു ശേഷമുള്ള അവരുടെ ആളോഹരി ശമ്പളച്ചെലവും തന്‍ചെലവും കൂടി 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഉണ്ടാകുന്നത്. ജൂനിയര്‍ ജീവനക്കാര്‍ കുറവും സീനിയര്‍ ജീവനക്കാര്‍ കൂടുതലുമുള്ള സംഘങ്ങളിലെ മാനേജ്മെന്റ് ചെലവുകള്‍ 10 ലക്ഷം രൂപയില്‍
കൂടുതലായിരിക്കും.

യഥാര്‍ഥ പലിശമിച്ചം 3.27 ലക്ഷം രൂപ

ക്ലാസ് ഒന്നു സൂപ്പര്‍ ഗ്രേഡ് സംഘത്തിനു നിശ്ചയിച്ചിട്ടുള്ള ചുരുങ്ങിയ വായ്പ 50 കോടി രൂപയാണ്. 39 ജീവനക്കാര്‍ ആകാവുന്ന സൂപ്പര്‍ ഗ്രേഡ് സംഘത്തിലെ ജീവനക്കാരുടെ ആളോഹരി വായ്പ 128 ലക്ഷം രൂപയാണ്. ആളോഹരി 128 ലക്ഷം രൂപ വായ്പയില്‍ നിന്നു സംഘത്തിനു ലഭിക്കുന്ന പലിശമിച്ചം 3.85 ലക്ഷം രൂപയാണ് എന്നിരിക്കെ ഈ സംഘത്തിലെ ആളോഹരി ശമ്പളച്ചെലവും തന്‍ചെലവും ശരാശരി 10 ലക്ഷം രൂപയ്ക്കു മുകളിലാണ്. അനുവദനീയ 15 ശതമാനം കുടിശ്ശിക കഴിച്ചാല്‍ യഥാര്‍ഥ പലിശമിച്ചം 3.27 ലക്ഷം രൂപ മാത്രമായിരിക്കും ഒരു സൂപ്പര്‍ ഗ്രേഡ് സംഘത്തിലെ ജീവനക്കാരന് ഒരു വര്‍ഷം നല്‍കാന്‍ കഴിയുന്ന പരമാവധി ആദായ സംഭാവന. ക്ലാസ് ഒന്നു മുതല്‍ ക്ലാസ് ആറു വരെയുള്ള വിവിധ വിഭാഗം സംഘങ്ങളിലെ ജീവനക്കാര്‍ക്കുണ്ടാകാവുന്ന ശരാശരി ആളോഹരി വായ്പ 67 ലക്ഷം രൂപ മുതല്‍ 12.5 ലക്ഷം രൂപ വരെയാണ്. ഈ വായ്പത്തുകയില്‍ നിന്നു ലഭിക്കാവുന്ന പലിശമിച്ചം ഒരു വിഭാഗത്തിലുള്ള സംഘത്തിനും അതിന്റെ ആളോഹരി ശമ്പളച്ചെലവും തന്‍ ചെലവും വഹിക്കാന്‍ പര്യാപ്തമല്ല.


ശമ്പള പരിഷ്‌കരണത്തിനു ശേഷമുള്ള ശമ്പളച്ചെലവും തന്‍ചെലവുകളും വിലയിരുത്തുമ്പോള്‍ ക്ലാസ് ഒന്നു സൂപ്പര്‍ ഗ്രേഡ് സംഘത്തിലെ ജീവനക്കാര്‍ക്ക് ആളോഹരി 350 ലക്ഷം രൂപ വായ്പ മാസശരാശരി വായ്പയായി 2021 – 22ല്‍ ഉണ്ടായിരിക്കണം. ക്ലാസ് ഒന്നു സ്പെഷ്യല്‍ ഗ്രേഡ് സംഘത്തിന് 325 ലക്ഷം രൂപയും ക്ലാസ് ഒന്നിന് 300 ലക്ഷം രൂപയും ക്ലാസ് രണ്ടിനു 275 ലക്ഷം രൂപയും ക്ലാസ് മൂന്നിനു 250 ലക്ഷം രൂപയും ജീവനക്കാരുടെ ആളോഹരി വായ്പയായിട്ടുണ്ടായിരിക്കണം. ക്ലാസ് ആറിനു ചുരുങ്ങിയത് 175 ലക്ഷം രൂപയാണ് മാസശരാശരി വായ്പയായിട്ട് ഉണ്ടായിരിക്കേണ്ടത്. ഈ വായ്പ നിക്ഷേപം ഉപയോഗിച്ചുതന്നെ നല്‍കേണ്ടതായതിനാല്‍ ആളോഹരി വായ്പത്തുകയുടെ 125 ശതമാനം നിക്ഷേപം ആളോഹരി ഉണ്ടാകണം. 2021 – 22 വര്‍ഷം ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയാണെങ്കില്‍ ക്ലാസ് ഒന്നു സൂപ്പര്‍ ഗ്രേഡ് മുതല്‍ ക്ലാസ് ആറു വരെയുള്ള വിവിധ വിഭാഗം വായ്പാ സംഘങ്ങള്‍ക്ക് നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മാസശരാശരി വായ്പയും മാസശരാശരി നിക്ഷേപവും പ്രവര്‍ത്തന ഫണ്ടും ചുവടെ കൊടുക്കും പ്രകാരമായിരിക്കണം.

ക്ലാസ് മാസശരാശരി വായ്പ മാസ ശരാശരി നിക്ഷേപം  

പ്രവര്‍ത്തന ഫണ്ട്

 

  ക്ലാസ്
ഒന്നു
സൂപ്പര്‍
ഗ്രേഡ്

 

136 കോടി രൂപ 170 കോടി രൂപ 204 കോടി രൂപ
ക്ലാസ്
ഒന്നു
സ്‌പെഷല്‍
ഗ്രേഡ്
98 കോടി 122 കോടി 146 കോടി
ക്ലാസ്
ഒന്ന്

  

 

72 കോടി 90 കോടി 108 കോടി
ക്ലാസ്
രണ്ട്

 

47 കോടി 59 കോടി 71 കോടി
 

ക്ലാസ്
മൂന്ന്

 

38 കോടി 48 കോടി 58 കോടി
ക്ലാസ്
നാല്
16 കോടി 20 കോടി

 

24 കോടി
ക്ലാസ്
അഞ്ച്
 
12 കോടി 15 കോടി 18 കോടി
ക്ലാസ്
ആറ്

 

07 കോടി 09 കോടി 11 കോടി

മാസശരാശരി പ്രവര്‍ത്തന മൂലധനത്തിനു പകരം പ്രവര്‍ത്തന ഫണ്ടാണു പരിഗണിക്കേണ്ടത്. ബാക്കിപത്രത്തിലെ ആസ്തി ഇനങ്ങളുടെയോ ബാധ്യത ഇനങ്ങളുടെയോ മാസശരാശരി തുകകള്‍ കൂടുന്നതാണിത.് ( കോണ്‍ട്ര ഇനങ്ങള്‍, സ്ഥിര ആസ്തികള്‍, സഞ്ചിത നഷ്ടം ഇവ ഒഴിവാക്കണം ). സൂപ്പര്‍ ഗ്രേഡ് മുതല്‍ ക്ലാസ് ആറു വരെയുള്ള എല്ലാ വിഭാഗം സംഘങ്ങള്‍ക്കും മുതലിലും പലിശയിലും കുടിശ്ശിക ഡിമാന്റിന്റെ 25 ശതമാനത്തില്‍ അധികരിച്ചുകൂടാ. ലാഭത്തില്‍ പ്രവര്‍ത്തിക്കണം എന്നത് ഒരു മാനദണ്ഡമാകാം. ലാഭവീതം നല്‍കണം എന്നത് ഒഴിവാക്കേണ്ടതാണ്. ഓഹരി മൂലധനത്തിനു നല്‍കേണ്ട ലാഭവീതം സംഘത്തിന്റെ കെട്ടിടഫണ്ടിലേക്ക് മാറ്റുന്നതിനും മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനും പൊതുയോഗത്തിനു തീരുമാനിക്കാന്‍ അധികാരമുണ്ട്. അങ്ങനെ തീരുമാനം എടുത്തിട്ടുണ്ട്. പലിശവരവിന്റെ 30 ശതമാനത്തില്‍ കുറയാതെ പലിശമിച്ചം ഉണ്ടായിരിക്കുക, പലിശവരവും പലവക വരുമാനവും കൂടുന്ന തുകയുടെ 25 ശതമാനത്തില്‍ അധികരിക്കാതെ ശമ്പളച്ചെലവും തന്‍ചെലവും കൂടുന്ന മാനേജ്മെന്റ് ചെലവുകള്‍ നിയന്ത്രിക്കുക തുടങ്ങിയ യോഗ്യതകള്‍കൂടി മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഉപരിയായി ഓരോ വര്‍ഷവും 15 ശതമാനത്തില്‍ കുറയാത്ത വര്‍ധന മാസശരാശരി നില്‍പു വായ്പയിലും മാസശരാശരി നിക്ഷേപത്തിലും ഉണ്ടാകണമെന്നതും സംഘത്തിന്റെ ജീവനക്ഷമതയും ലാഭക്ഷമതയും നഷ്ടപ്പെടാതെ നിലനിര്‍ത്താനായി ഉള്‍പ്പെടുത്താവുന്നതാണ്.

ഓഡിറ്റ് ക്ലാസ് എ അല്ലെങ്കില്‍ ബി ആയിരിക്കണമെന്ന മാനദണ്ഡം ഒഴിവാക്കാവുന്നതാണ്. കാരണം, ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ നടത്തുന്നതിനായി പരിഗണിക്കുന്ന നല്‍കിയ വായ്പ, മുതലിലെ കുടിശ്ശിക, പലിശയിലെ കൂടിശ്ശിക, മൊത്തം വായ്പക്കാരില്‍ കുടിശ്ശികവായ്പക്കാരുടെ ശതമാനം തുടങ്ങിയവയെല്ലാം ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ ഒരു ആവര്‍ത്തന യോഗ്യതയായിട്ടു മാറുന്നു.

സംഘങ്ങളുടെ മൊത്തം നില്‍പുവായ്പയില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍, കാര്‍ഷികാനുബന്ധ വായ്പകള്‍, ചെറുകിട സംരംഭകര്‍ക്കുള്ള വായ്പകള്‍, ദരിദ്രവിഭാഗം ജനങ്ങള്‍ക്കുള്ള ഭവന നിര്‍മാണ വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, സ്വയം തൊഴില്‍ വായ്പകള്‍ , സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള വായ്പകള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലക്കുള്ള വായ്പകളുടെ ചുരുങ്ങിയ നിലവാരവും മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കാവുന്നതാണ്. ക്ലാസ് ഒന്നു സൂപ്പര്‍ ഗ്രേഡ് , സ്പെഷ്യല്‍ ഗ്രേഡ് സംഘങ്ങള്‍ക്കും ക്ലാസ് ഒന്നു സംഘങ്ങള്‍ക്കും പരിമിതമായെങ്കിലും ശാഖകള്‍ തുടങ്ങാനും ഒരംഗത്തിനു നല്‍കാവുന്ന പരമാവധി വായ്പത്തുക വര്‍ധിപ്പിക്കാനും പുതിയ വായ്പാ പദ്ധതികളും നിക്ഷേപ പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കാനും കെട്ടിട ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം പണിയാനും സ്ഥലം വാങ്ങാനും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!