ജി.എസ്.ടി: ആറാം വര്‍ഷം ഭിന്നത ഏറെ

പി. ആര്‍. പരമേശ്വരന്‍

ഒരൊറ്റ രാഷ്ട്രം, ഒരൊറ്റ നികുതി എന്ന ലക്ഷ്യത്തോടെ രാജ്യമാകെ ഏകീകൃത ചരക്കു സേവന നികുതിനിയമം നടപ്പായിട്ട് ആറു വര്‍ഷം തികയുന്നു. പെട്രോള്‍, ഡീസല്‍ തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മദ്യം, വൈദ്യുതി എന്നിവയൊഴികെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും രാജ്യമാകെ ഒരൊറ്റ നികുതിനിരക്കു നടപ്പാക്കി സാമ്പത്തിക വികസനവും ഏകീകൃതമായ വ്യാപാര- വാണിജ്യ വ്യവസ്ഥയും നിലവില്‍ വരുത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടത്. മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നു പത്തു വര്‍ഷത്തിലേറെ നടത്തിയ കൂട്ടായ ചര്‍ച്ചകളുടെ ഫലമായിരുന്നു ജി.എസ്.ടി. വ്യവസ്ഥകളുടെ അന്തിമരൂപം. ആദ്യത്തെ ജി.എസ്.ടി. സമിതിയോഗം ചേര്‍ന്നിട്ട് ഈ സെപ്റ്റംബറില്‍ ആറു വര്‍ഷം തികയും. 2016 സെപ്റ്റംബര്‍ 22, 23 തീയതികളിലായിരുന്നു സാമ്പത്തിക ചരിത്രഗതി മാറ്റിമറിച്ച ജി.എസ്.ടി. സമിതിയുടെ ആദ്യയോഗം. ഈ വര്‍ഷം ഇനി നടക്കുക 48 -ാമത്തെ ജി.എസ്.ടി. സമിതിയോഗമാവും. വ്യത്യസ്ത താല്‍പ്പര്യങ്ങളും സാമ്പത്തികാവസ്ഥകളും സാമൂഹികാവശ്യങ്ങളും ഉല്‍പ്പാദന-ഉപഭോഗ രീതികളുമുള്ള, വിവിധ ഭാഷാ-സംസ്‌കാര ശൈലികള്‍ പ്രതിഫലിക്കുന്ന അത്യപൂര്‍വമായ ഒരു സംയോജിത വ്യവസ്ഥയാണു ജി.എസ്.ടി. എന്ന സങ്കല്‍പ്പം. വലിയൊരു പരിധിവരെ ഓരോ സംസ്ഥാനത്തിന്റെയും നികുതിസ്വാതന്ത്ര്യത്തെ പൂര്‍ണമായും ഹനിക്കുന്ന ഒന്നാണിത്. കേന്ദ്രസര്‍ക്കാരിനും ഇക്കാര്യത്തില്‍ പൂര്‍ണമായ സ്വാതന്ത്ര്യമില്ലെന്നു ആശ്വസിക്കാമെന്നുമാത്രം. എന്നാല്‍, കേന്ദ്രത്തിനു ജി.എസ്.ടി.സമിതി തീരുമാനങ്ങളുടെ മേല്‍ എപ്പോഴും മേല്‍ക്കൈയുണ്ടാകും എന്നതു തര്‍ക്കമറ്റ വസ്തുതയാണ്.

തീരുമാനങ്ങളിലെ
സമവായം

ആറു വര്‍ഷവും നാല്‍പ്പത്തിയേഴ് ജി.എസ്.ടി. സമിതിയോഗങ്ങളും. ഒരു പുതിയ കൂടിച്ചേരലില്‍ ജനിക്കുന്ന താല്‍ക്കാലിക സന്തോഷമെന്ന ‘ ഹണിമൂണ്‍ ‘ കാലം കഴിഞ്ഞ് ഒരുമിച്ചുള്ള ജീവിതത്തിന്റെ അടിത്തറ ഭദ്രമാക്കി, അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ത്ത്, ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും സമവായ തീരുമാനങ്ങളില്‍ സഹജീവനം ഉറപ്പാക്കിയാണു ജി.എസ്.ടി.യുടെ മുന്നോട്ടുള്ള പോക്ക്. ഇതുവരെ ചേര്‍ന്ന എല്ലാ ജി.എസ്.ടി. സമിതിയോഗങ്ങളിലും ഓരോ സംസ്ഥാനത്തിനും അഭിപ്രായഭേദങ്ങള്‍ നിലനില്‍ക്കേത്തന്നെ സമവായത്തില്‍ തീരുമാനങ്ങളിലെത്താന്‍ എപ്പോഴും സാധിച്ചിരുന്നു. ഒരവസരത്തില്‍ മാത്രമാണു സമവായശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വോട്ടെടുപ്പിലൂടെ ( മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം എല്ലാ തീരുമാനങ്ങള്‍ക്കും ) പരിഹാരം കണ്ടെത്തിയത്. അന്നു സ്വകാര്യ ലോട്ടറികള്‍ക്കു ഉയര്‍ന്ന നികുതിയും ( 28 % ) സര്‍ക്കാര്‍ ലോട്ടറികള്‍ക്കു കുറഞ്ഞ നികുതിയും എന്ന കേരളത്തിന്റെ നിര്‍ദേശം തള്ളുകയാണുണ്ടായത്.

 

മുമ്പെങ്ങും കാണാത്തവിധം കഴിഞ്ഞ ജി.എസ്.ടി. കൗണ്‍സിലിലെ തീരുമാനങ്ങള്‍ ഏറെ പൊതുചര്‍ച്ചകള്‍ക്കും പാര്‍ലമെന്റില്‍ തര്‍ക്കത്തിനും വഴിവെക്കുകയുണ്ടായി. അഞ്ചു കിലോയില്‍ താഴെ, ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള പാക്ക് ചെയ്ത എല്ലാ ചരക്കുകള്‍ക്കും അഞ്ചു ശതമാനം നികുതി ചുമത്താമെന്ന തീരുമാനമാണു വിവാദത്തിനു വഴിവെച്ചത്. കേരളവും രാജസ്ഥാനുമുള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തിനു പിന്നാലെ പൊതുവേദികളില്‍ ഇവയെ തള്ളിപ്പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും എതിര്‍പ്പില്ലാതില്ല. കര്‍ണാടകയില്‍ ഇന്‍പുട്ട് നികുതിയിളവ് ഉപയോഗപ്പെടുത്തി പരിഹാരം കാണാന്‍ വ്യാപാരികളെ ഉപദേശിക്കുകയാണ് അവിടത്തെ സര്‍ക്കാര്‍ ചെയ്തത്. കേരളത്തിന്റെയും രാജസ്ഥാന്റെയും മറ്റും എതിര്‍പ്പുകള്‍ക്കു മറുപടിയായി, തങ്ങളല്ല ഈ തീരുമാനത്തിനു പിന്നില്‍ എല്ലാ സംസ്ഥാനങ്ങളുടെയും യോജിച്ച തീരുമാനമാണല്ലോ എന്നാണു കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. തങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയുണ്ടായി എന്ന പ്രതിരോധം തീര്‍ക്കാനേ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു കഴിഞ്ഞുള്ളു.

അംഗീകൃത ബ്രാന്‍ഡുകളുടെ പാക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്കു അഞ്ചു ശതമാനം നികുതി ചുമത്തി വരുമാനം വര്‍ധിപ്പിക്കാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. എന്നാല്‍, അംഗീകൃത വന്‍കുത്തക ബ്രാന്‍ഡുകള്‍ ഏവ എന്ന നിര്‍വചനത്തെച്ചൊല്ലി നികുതിനിരക്കില്‍ നിന്നു രക്ഷപ്പെടലും ഒഴിവാകലും സാധാരണയായതോടെ നികുതിവരുമാനം കുറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുടുംബശ്രീപോലുള്ള സാമൂഹിക കൂട്ടായ്മകളുടെ ഉല്‍പ്പന്നങ്ങള്‍, ചെറുകച്ചവടക്കാര്‍തന്നെ സ്വയംസംരംഭകരായി പാക്ക് ചെയ്തു ബ്രാന്‍ഡ് ചെയ്യാതെ ഇറക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മറവില്‍ വലിയ ബ്രാന്‍ഡുകളും നികുതിയില്‍ നിന്നു സുരക്ഷ തേടുന്നതൊഴിവാക്കാന്‍ പാക്ക് ചെയ്ത എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി എന്ന നിബന്ധന ഏര്‍പ്പെടുത്തുകയാണു സമിതി ചെയ്തത്. ഇതോടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളും പാലുല്‍പ്പന്നങ്ങളും തൈരും മറ്റും ജി.എസ്.ടി. നിരക്കില്‍ ഉള്‍പ്പെടുന്ന വസ്തുക്കളായി മാറി. ജി.എസ്.ടി. വിഭാവനം ചെയ്തപ്പോള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന നിത്യോപയോഗവസ്തുക്കളെയും ഭക്ഷ്യവസ്തുക്കളെയും ഒഴിവാക്കിയാകും നിയമനിര്‍മാണം എന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ വ്യവസ്ഥ ഇതിനെയെല്ലാം ബാധിക്കുമെന്നാണു വിമര്‍ശനം. കേന്ദ്ര ധനമന്ത്രി എന്നാല്‍ ഈ വാദം അംഗീകരിക്കുന്നില്ല. ഭക്ഷ്യവസ്തുക്കളായാലും ലൂസായുള്ള ചില്ലറവില്‍പ്പനയ്ക്കു നികുതിയില്ലല്ലോ എന്നാണു അവരുടെ വാദം. 25 കിലോയ്ക്കു മുകളിലുള്ള പാക്കറ്റുകള്‍ക്കു നികുതി ബാധകവുമല്ല എന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

 

കേരളത്തില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഈ വ്യവസ്ഥയില്‍ നിന്നു ചെറുകിട സംരംഭകരെയും കുടുംബശ്രീ ഉല്‍പ്പന്നങ്ങളെയും ഒഴിവാക്കുമെന്നു പത്രപ്രസ്താവനയിറക്കി. പക്ഷേ, പൊതുവായ ഒരു നിയമം നിലവിലിരിക്കെ ധനമന്ത്രിയുടെ ഒരു പ്രസ്താവന കൊണ്ടുമാത്രം ഇതെങ്ങനെ നടപ്പാവും എന്നു വ്യക്തമാവുന്നില്ല. എല്ലാ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു മുതല്‍ 28 ശതമാനംവരെ നികുതിസ്ലാബുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇപ്പോള്‍ 28 ശതമാനം എന്ന നിരക്ക് താഴ്ത്തി നികുതിപിരിവ് കൂടുതല്‍ വ്യാപകമാക്കാനാണു ലക്ഷ്യമിടുന്നത്. ആഡംബരവസ്തുക്കളുടെ നികുതി 28 ല്‍ നിന്നു പടിപടിയായി താഴ്ത്തി പതിനഞ്ചിലേക്കോ ഇരുപതിലേക്കോ എത്തിച്ചാല്‍ നികുതി ഒടുക്കല്‍ വര്‍ധിക്കുമെന്നും നികുതിയില്‍ നിന്നൊഴിവാകാനുള്ള ശ്രമങ്ങള്‍ കുറയുമെന്നുമാണു വിദഗ്ധരുടെ മതം. നികുതിനിരക്ക് കുറവെങ്കില്‍ അതു കൊടുക്കാനുള്ള സന്നദ്ധത കൂടുമെന്നാണു ന്യായം. ആഡംബരവസ്തുക്കളെ തൊടാതെ നിത്യോപയോഗത്തിനുള്ളതും സാധാരണക്കാര്‍ക്ക് അത്യന്താപേക്ഷിതവുമായവയെ നികുതിവലയില്‍ വരുത്തുന്നതാണു പല സംസ്ഥാനങ്ങളും ചോദ്യം ചെയ്യുന്നത്. പാലുല്‍പ്പന്നങ്ങളായ തൈരിനും മറ്റും ചരക്കുസേവനനികുതി ചുമത്തിയതു പാലുല്‍പ്പാദന സംസ്ഥാനങ്ങളില്‍ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.

ഇനി ട്യൂഷനും
വരും നികുതി

 

വിദ്യാഭ്യാസത്തെ സേവനനികുതിയില്‍ നിന്നൊഴിവാക്കിയാണു ചരക്കുസേവന നികുതിക്കു രൂപം നല്‍കിയത്. എന്നാല്‍, സ്വകാര്യ ട്യൂഷന്‍ നല്‍കുന്ന പരിശീലനസ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ സംരംഭങ്ങള്‍ എന്നിവയ്ക്കു തങ്ങളുടെ സേവനത്തെ ജി.എസ്.ടി. നിയമത്തില്‍ വ്യവച്ഛേദിക്കുന്ന വിദ്യാഭ്യാസ സംരംഭമായി കാണാനാവില്ലെന്നു ജി.എസ്.ടി. തര്‍ക്കങ്ങള്‍ക്കും നികുതി സംബന്ധിച്ച പരാതികള്‍ക്കും പരിഹാരം കാണുന്ന തര്‍ക്കപരിഹാര സമിതി ഉത്തരവു പുറപ്പെടുവിച്ചു. സ്വകാര്യ പരിശീലനസ്ഥാപനങ്ങളും കോച്ചിങ് കേന്ദ്രങ്ങളും തങ്ങളുടെ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസിനു ചരക്കുസേവന നികുതി നല്‍കണമെന്നാണു ജി.എസ്.ടി. സംബന്ധിച്ച അഡ്വാന്‍സ് റൂളിങ് നല്‍കുന്ന അതോറിറ്റിയുടെ ഉത്തരവ്. കേരളം കേന്ദ്രമായ സമിതിയാണ് ഇങ്ങനെ ഉത്തരവായത്.

ബൈജൂസ്, വേദാന്തു, യുഡേമി എന്നിങ്ങനെ സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങള്‍, ഓണ്‍ലൈനായോ നേരിട്ടോ നല്‍കുന്ന ട്യൂഷന്‍, കോച്ചിങ് ഏര്‍പ്പാടുകളെ സാധാരണ രീതിയിലുള്ള സര്‍ക്കാര്‍ അംഗീകൃതമായ ഔപചാരിക വിദ്യാഭ്യാസ സംരംഭമായി കണക്കാക്കാനാവില്ല. ഒരു വിദ്യാര്‍ഥിക്ക് ഒറ്റയ്ക്കായോ ഒട്ടേറെപ്പേര്‍ക്കു കൂട്ടായോ നല്‍കുന്ന ഇത്തരം പഠന, പരിശീലന പദ്ധതികളെ ഒരു സാധാരണക്കാരന്റെ ദൃഷ്ടിയില്‍ ഔപചാരിക സ്‌കൂളായി കണ്ടേക്കാം. പക്ഷേ, ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂളുകളിലും മറ്റും ചേര്‍ന്നു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വാണിജ്യതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രത്യേക കോച്ചിങ്ങും ട്യൂഷനും നല്‍കി പരിപോഷിപ്പിക്കുന്ന ഒന്നായേ ഇതിനെ കാണാനാവൂ. 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച വിദ്യാഭ്യാസ സംരംഭ മാനദണ്ഡങ്ങളില്‍ ഒരിക്കലും ഇടപെടില്ല എന്നാണു തര്‍ക്കപരിഹാര അതോറിറ്റി ഉത്തരവിട്ടത്. കൊച്ചി കേന്ദ്രമായ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ട്യൂട്ടര്‍ കോംപ് ഇന്‍ഫോടെക് എന്ന, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ കേന്ദ്രമായുള്ള കമ്പനിയുടെ അപേക്ഷയിലാണ് ഈ ഉത്തരവ്. ഈ ഉത്തരവ് ബൈജൂസ് ആപ്പ്, വേദാന്തു, യു ഡേമി എന്നിവക്കും ബാധകമാണെന്നു നികുതിവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാത്ത എല്ലാ ട്യൂഷന്‍ സംരംഭങ്ങളെയും ചരക്കു സേവന നികുതിക്കു കീഴിലാക്കുന്നതാണ് ഈ റൂളിംഗ്.

ചരക്കു സേവന നികുതിനിയമം പരസ്പര ചര്‍ച്ചകളിലൂടെയും സമവായങ്ങളിലൂടെയും മുന്നേറുന്ന ഒന്നാണ്. വിവിധങ്ങളായ സാമൂഹിക-സാമ്പത്തികധാരകളാല്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുള്ള സംസ്ഥാനങ്ങള്‍ക്കു നികുതിസങ്കല്‍പ്പങ്ങളിലും കാണും ഈ വ്യത്യസ്തത എന്നതാണു പുതുതായി ഉയര്‍ന്നുവരുന്ന വിവാദങ്ങളുടെ കാതല്‍. ഇന്ത്യപോലെ വിശാലമായ, വൈവിധ്യങ്ങളേറിയ ഒരു രാജ്യത്ത് ഒരൊറ്റ നികുതി ഏല്‍പ്പിക്കുന്ന ബാലാരിഷ്ടതകളായും ഒരുമിച്ചു ചേരുമ്പോഴുള്ള ഹണിമൂണ്‍ കാലം കഴിഞ്ഞുള്ള അസ്വാരസ്യങ്ങളായും ഇവയെ കാണാം. എങ്കിലും, ഇനിയും തേച്ചുമിനുക്കേണ്ട ഒന്നുതന്നെയാണു ജി.എസ്.ടി. സമിതിസമ്പ്രദായവും വോട്ടെടുപ്പു രീതിയും സമവായശ്രമങ്ങളും എന്നുതന്നെ ഇവയെല്ലാം എടുത്തുകാട്ടുന്നു.

 

ഇടിവിലും
പതറാതെ

സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോഴും ഡോളറിനെതിരെ രൂപ 79-80 നിലയില്‍ തുടരുകതന്നെയാണ്. ഡോളറിനെതിരെ കാര്യമായ ചെറുത്തുനില്‍പ്പ് രൂപ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം തുടക്കത്തിലെ 74-75 നിലയിലേക്ക് ഒരു തിരിച്ചുപോക്ക് ആരും പ്രതീക്ഷിക്കുന്നില്ല. രൂപ അതിന്റെ യഥാര്‍ഥവില വിപണിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കണ്ടെത്തുകയാണു വേണ്ടതെന്നും മന:പൂര്‍വം രൂപയെ പിടിച്ചുനിര്‍ത്തുന്നത് ആശാസ്യമല്ല എന്നും കരുതുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. യാഥാര്‍ഥ്യവും അതുതന്നെയാണ്. റിസര്‍വ് ബാങ്ക് പലപ്പോഴും നാണയവിപണിയില്‍ ഡോളര്‍ വിറ്റഴിച്ച് രൂപയുടെ ചാഞ്ചാട്ടത്തെ മയപ്പെടുത്താറുണ്ട്. ഇതിന് ഒരൊറ്റ ലക്ഷ്യമേയുള്ളു. വിപണിസാഹചര്യങ്ങള്‍ ചൂടുപിടിച്ച് അനിശ്ചിതത്വം അനുവദിക്കാന്‍ ഒരിക്കലും ഭദ്രമായ ഒരു രാഷ്ട്രവും അതിന്റെ കേന്ദ്രബാങ്കും അനുവദിക്കില്ല.

രൂപയുടെ നിലതന്നെ നോക്കൂ. 2021 ഡിസംബര്‍ 31 ന് ഒരു ഡോളറിനു 74.34 രൂപ എന്നതായിരുന്നു വിനിമയവില. റഷ്യ യുക്രൈനെ ആക്രമിച്ച് യൂറോപ്യന്‍ ശക്തിനിലയിലും അന്താരാഷ്ട്ര സമ്പദ്‌സാഹചര്യങ്ങളിലും ഉല്‍പ്പന്ന വിപണിയിലും ആഘാതമേല്‍പ്പിക്കുംവരെ അതിന്റെ ചാഞ്ചാട്ടം തുലോം തുച്ഛമായിരുന്നു. 0.23 ശതമാനം മാത്രം. എന്നാല്‍, തുടര്‍ന്ന് ആഗസ്റ്റ് പകുതിവരെ ലോകത്തെ മിക്ക നാണയങ്ങളും ഏറെ തിരിച്ചടികള്‍ക്കിരയായി. ഇവയ്ക്കിടയിലെല്ലാം ആണിക്കല്ലായി ഉയര്‍ന്നുനിന്നതു യു.എസ്. ഡോളര്‍ മാത്രമാണ്. എല്ലാ അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാഷ്ട്രീയ-ഭരണസ്ഥിരതയും സൈനികശക്തിയും വിപണീകരുത്തുമുള്ള യു.എസ്. ആഭ്യന്തരമായുള്ള മാന്ദ്യത്തെയും പണപ്പെരുപ്പത്തെയും നേരിടുന്നതിനായി പലിശനിരക്കുകളുയര്‍ത്തി. മെച്ചപ്പെട്ട പലിശനിരക്കുകള്‍ ഇന്ത്യന്‍വിപണിയിലും മറ്റു മേഖലകളിലുമുള്ള ഡോളര്‍ നിക്ഷേപങ്ങളെ യു.എസ്സിലേക്കൊഴുക്കി. നാണയത്തിന്റെ കാര്യത്തിലായാലും എപ്പോഴും ഡിമാന്‍ഡും സപ്ലൈയും ( ആവശ്യവും ലഭ്യതയും ) തന്നെയാണു വലിയൊരു പരിധിവരെ എന്തിന്റെയും വില നിശ്ചയിക്കുന്നത്. ഇന്ത്യയിലേതുള്‍പ്പെടെ വികസ്വര രാഷ്ട്രങ്ങളുടെയും പല വികസിത രാഷ്ട്രങ്ങളുടെയും നാണയങ്ങളുടെ വിലയിടിവാണു തുടര്‍ന്നു കണ്ടത്.

രൂപയുടെ
നില ഭേദം

കഴിഞ്ഞ നാലു മാസത്തെ ഈ വിലയിടിവില്‍ ഇന്ത്യന്‍ രൂപയുടെ നില മറ്റു രാഷ്ട്രങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഭേദമാണെന്നതാണു യാഥാര്‍ഥ്യം. തുര്‍ക്കി ലിറ ( 22 % ), ജപ്പാന്‍ യെന്‍ ( 16 % ), സ്വീഡിഷ് ക്രോണെ ( 13 % ), ബ്രിട്ടീഷ് പൗണ്ട് ( 12 % ), യൂറോ ( 11.3 % ) എന്നിങ്ങനെയായിരുന്നു വീഴ്ചയുടെ നിരക്ക്. എന്നാല്‍, ഇന്ത്യന്‍ രൂപ ഡോളറിനെതിരെ കൂടുതല്‍ കരുത്തു കാട്ടിയിരുന്നു. 6.9 ശതമാനംവരെയേ വീഴ്ചയുണ്ടായുള്ളു. യുദ്ധവും ലോകരാഷ്ട്രങ്ങളുടെ ബഹിഷ്‌കരണവും ചില രാജ്യങ്ങളെ ബാധിക്കുന്നതു വിചിത്രമായ രീതിയിലാണ്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ യൂറോപ്പും യു.എസ്സും മറ്റു മിക്ക പ്രമുഖ ലോകരാഷ്ട്രങ്ങളും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ റഷ്യന്‍ റൂബിള്‍ ഡോളറിനെതിരെ കരുത്തു നേടുകയാണുണ്ടായത്. യൂറോപ്പും യു.എസ്സും റഷ്യന്‍ നിക്ഷേപങ്ങള്‍ മരവിപ്പിച്ചത് അവരെ മറ്റു വിപണികള്‍ തേടാന്‍ പ്രേരിപ്പിച്ചു. ചൈനയും ഇന്ത്യയുമുള്‍പ്പെടെ വിവിധ രാജ്യങ്ങളുമായി അവരുടെ നാണയങ്ങളില്‍ വ്യാപാര ഇടപാടുകള്‍ ശക്തിപ്പെടുത്തി ഡോളറിന്മേലുള്ള റഷ്യയുടെ ആശ്രയത്വത്തെ നിഷ്പ്രഭമാക്കുകയാണു റഷ്യ ചെയ്തത്. അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും മറ്റു ഖനിജ സമ്പത്തും കാര്‍ഷിക സമ്പത്തുമുള്ള റഷ്യയ്ക്ക് അവയുടെ പിന്‍ബലംതന്നെയാണ് അവരുടെ നാണയത്തിന്റെ വിലയെ ശക്തിപ്പെടുത്തിയത്. ഈ വര്‍ഷം തുടങ്ങുമ്പോള്‍ ഒരു ഡോളറിനു 75.17 റൂബിളായിരുന്നു വിനിമയ മൂല്യം. ജൂലായില്‍ അതു 57 റൂബിളായി മെച്ചപ്പെടുകയാണുണ്ടായത്. ബ്രസീലിന്റെ നാണയമായ റിയാലും ഇത്തവണത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നില മെച്ചപ്പെടുത്തിയ നാണയമാണ്.

 

രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം കുറയുമ്പോഴും ഇന്ത്യ അത്രയേറെ ആശങ്കപ്പെടേണ്ട എന്നു പറയാന്‍ കാരണങ്ങളേറെയുണ്ട്. നാണയവിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാന്‍ രാജ്യത്തിനു വളരെ ഭദ്രമായ വിദേശനാണ്യ ശേഖരമുണ്ട് എന്നതാണു പ്രധാനപ്പെട്ട ഒരു ഘടകം. രാജ്യത്തെ കേന്ദ്രബാങ്കായ ആര്‍.ബി.ഐ. അന്താരാഷ്ട്ര വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി 2017 നും 2019 നുമിടയില്‍ തങ്ങളുടെ വിദേശനാണ്യശേഖരം ഭദ്രമാക്കി. 2021 സെപ്റ്റംബറില്‍ ആര്‍.ബി.ഐ.യുടെ കൈയിലെ ഡോളര്‍ശേഖരം 64,250 കോടിയായിരുന്നു. അതായത്, ഇന്ത്യയുടെ ശരാശരി പ്രതിമാസ ആവശ്യം പരിഗണിച്ചാല്‍ പുതിയ വരവില്ലെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ 15 മാസം പിടിച്ചുനില്‍ക്കാനുള്ള ശേഷി രാജ്യത്തിനുണ്ട് എന്നര്‍ഥം. 2022 ജൂലായില്‍ ഇതു 58,030 കോടി ഡോളറായി കുറഞ്ഞു. ആഗസ്റ്റ് ആദ്യം 57,250 കോടിയിലേക്കും താഴ്ന്നു. എങ്കിലും, ഒമ്പതു മാസത്തിലേറെയുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യക്കു വിദേശനാണ്യം കരുതല്‍ശേഖരമായുണ്ടെന്നര്‍ഥം.

സാമ്പത്തിക
അരാജകത്വം

സാമ്പത്തിക അരാജകത്വത്തെക്കുറിച്ചു പറയുമ്പോള്‍ അടുത്തിടെ എല്ലാവരും എടുത്തിടുന്ന പേരാണു ശ്രീലങ്കയുടേത്. ശ്രീലങ്കക്കു സംഭവിച്ചത് ഏതു മണ്ടനും പറ്റുന്ന ഒന്നുതന്നെ. ആഭ്യന്തരമായി നികുതിവരുമാനം വര്‍ധിപ്പിക്കാതെ, ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാതെ, വിദേശവായ്പകളെ മാത്രം ആശ്രയിച്ചുള്ള വികസന നടപടികളാണ് അവരെ അരാജകത്വത്തിലേക്കു തള്ളിവിട്ടത്. ഇതില്‍ ചൈനയേയോ മറ്റു വിദേശരാജ്യങ്ങളെയോ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. വായ്പ നല്‍കുന്നവര്‍ അവരുടെ ലാഭത്തിനാണല്ലോ ശ്രമിക്കുക? വാങ്ങുന്നവരാണു ശ്രദ്ധിക്കേണ്ടത് എന്ന സാമാന്യയുക്തി മാത്രമേ ഇവിടെ ബാധകമാവൂ. രാസവളങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യേണ്ട ശ്രിലങ്കയ്ക്കു സാമ്പത്തിക പ്രതിസന്ധിക്കും ആഭ്യന്തര കലഹത്തിനും ഇതിലും യോജിച്ച സാഹചര്യം വേറെന്തുണ്ട് ? ശ്രീലങ്ക തങ്ങളുടെ വിദേശനാണ്യശേഖരത്തിനു ഏറ്റവും ആശ്രയിക്കുന്നതു വിനോദ സഞ്ചാരത്തെയും തേയില കയറ്റുമതിയേയുമാണ്. കോവിഡ് സാഹചര്യങ്ങള്‍ വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരവ് ഇല്ലാതാക്കിയതാണ് അവരുടെ സ്ഥിതി വഷളാക്കിയത്. ഒപ്പം, വീണ്ടും അധികാരത്തിലെത്തിയ രാജപക്‌സെ സര്‍ക്കാര്‍ ഒട്ടേറെ നികുതിയിളവുകള്‍ പ്രഖ്യാപിച്ചത് ആഭ്യന്തര വരുമാനത്തെ സാരമായി ബാധിച്ചു.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഇതില്‍ നിന്നെത്രയോ അകലെയാണ്. മലേഷ്യ, ദക്ഷിണാഫ്രിക്ക, ചൈന, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ്, മെക്‌സിക്കോ, ക്യൂബ എന്നിവയാണു നമ്മളേക്കാള്‍ നല്ല പ്രകടനം കാഴ്ചവെച്ചത് എന്നു മാത്രം. അനുകൂല സാഹചര്യങ്ങളില്‍ ഡോളര്‍ വാങ്ങി പ്രതികൂല സാഹചര്യങ്ങളില്‍ രൂപയുടെ അധികമായ ചാഞ്ചാട്ടമൊഴിവാക്കാന്‍ ഈ ഡോളര്‍ശേഖരം വിറ്റഴിക്കുക എന്ന റിസര്‍വ് ബാങ്കിന്റെ ബുദ്ധിപരമായ നീക്കം രാജ്യത്തിന്റെ രക്ഷയ്‌ക്കെത്തുകയാണുണ്ടായത്.

രൂപയെ രക്ഷിക്കാന്‍
റിസര്‍വ് ബാങ്ക്

 

യഥാര്‍ഥത്തില്‍ ഇതുമാത്രമല്ല രൂപയെ രക്ഷിക്കാന്‍ ആര്‍.ബി.ഐ. കൈക്കൊണ്ടത്. കൂടുതല്‍ മൂലധന നിക്ഷേപവും വിദേശനാണ്യ നിക്ഷേപവും വര്‍ധിപ്പിക്കാന്‍ സാധ്യമായതെല്ലാം റിസര്‍വ് ബാങ്ക് നടപ്പാക്കി. വിദേശനാണ്യത്തില്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് ഇതിനു സഹായകമായി ഒട്ടേറെ നിയന്ത്രണങ്ങള്‍ നീക്കി. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം സ്വീകരിക്കുന്നതില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിക്കുകയാണ് ആദ്യം ചെയ്തത്. ഒപ്പം, മത്സരാധിഷ്ഠിതമായി പലിശ നല്‍കി നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അനുവദിച്ചു. നേരത്തേ, പ്രവാസികളുടെ വിദേശനാണ്യ, രൂപ നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പലിശ ആഭ്യന്തര നിക്ഷേപകര്‍ക്കു നല്‍കുന്നതിനു സമാനമാകണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതു നീക്കം ചെയ്തു. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കേണ്ട വിഹിതം ജൂലായ് 30 മുതലുള്ള നിക്ഷേപങ്ങള്‍ക്ക് ഒഴിവാക്കിക്കൊടുത്തു എന്നതാണു മറ്റൊന്ന്. ഇതുകൊണ്ട് നിക്ഷേപങ്ങള്‍ക്കു ചെലവിടേണ്ട തുക ബാങ്കുകള്‍ക്കു ലാഭിക്കാനായി. ഇങ്ങനെ ലഭിക്കുന്ന വിദേശനാണ്യശേഖരം യോജ്യമായ പദ്ധതികള്‍ക്കു വായ്പയായി നല്‍കാനും ആര്‍.ബി.ഐ. അനുവാദം നല്‍കി. ഒക്ടോബര്‍ 31 വരെയാണ് ഈ അനുമതിയുണ്ടാവുക. വിദേശവിപണിയില്‍ നിന്നു സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ കടപ്പത്രങ്ങള്‍ സ്വീകരിക്കാനും കടം വാങ്ങാനും സാഹചര്യമൊരുക്കാനും ആര്‍.ബി.ഐ. നടപടികളെടുത്തു. ഇന്ത്യയുടെ കടപ്പത്രങ്ങള്‍ വിദേശവിപണിയില്‍ വില്‍ക്കുന്നതിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതും ഒരു സുപ്രധാന നീക്കമാണ്.

സമൂഹമാധ്യമങ്ങളില്‍ രൂപയുടെ വിലയെപ്പറ്റി ഒട്ടേറെ അബദ്ധങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതു 1947 ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഒരു ഡോളറിനു തുല്യമായിരുന്നു ഇന്ത്യന്‍ രൂപ എന്നതാണ്. എന്നാല്‍, അക്കാലത്ത് ഇന്ത്യന്‍ രൂപ ബ്രിട്ടീഷ് പൗണ്ടുമായാണു ബന്ധപ്പെട്ടു നിന്നിരുന്നത് എന്ന അടിസ്ഥാനയാഥാര്‍ഥ്യം ആരുമറിയുന്നില്ല. ഇതിനു പിന്നാലെ രൂപയുടെ ചരിത്രത്തില്‍ ഒട്ടേറെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്കു നമ്മള്‍ സാക്ഷിയായി. കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഡോളറിനെതിരെ രൂപ മെച്ചപ്പെടുന്നതും തളരുന്നതും പല തവണ ആവര്‍ത്തിച്ചു. 2002 നും 2007 നുമിടയില്‍ ഒരു ഡോളറിനു 49 രൂപ എന്നതില്‍ നിന്നു 40 രൂപ എന്ന നിലയിലേക്കു രൂപ കരുത്താര്‍ജിച്ചതാണ്. എന്നാല്‍, 2008 ലെ ആഗോളമാന്ദ്യത്തില്‍ ഈ നേട്ടങ്ങളെല്ലാം ഒലിച്ചുപോയി. അപ്പോള്‍ രാജ്യത്തെ കയറ്റുമതിക്കാര്‍ക്കുണ്ടായ നഷ്ടം ഏറെ വലുതായിരുന്നു. രൂപ 52 ലേക്കു താഴാനും അധികസമയമെടുത്തില്ല. പിന്നീടുള്ള ചാഞ്ചാട്ടങ്ങളില്‍ 20 കൊല്ലത്തിനിടയില്‍ 40 രൂപയുടെ ഇടിവുണ്ടായിട്ടും അതു രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിച്ചത് അപൂര്‍വാവസരങ്ങളില്‍ മാത്രമാണ്.

2008 ല്‍ രൂപയ്ക്കു 23 ശതമാനത്തിലേറെ വിലയിടിവുണ്ടായി. 2013 ല്‍ 12 ശതമാനത്തിലേറെയായിരുന്നു ഇത്. 2018 ല്‍ 9.2 ശതമാനം വിലയിടിഞ്ഞു. 2017 ല്‍ ആഗോളതലത്തില്‍ പെട്രോള്‍വില ഏറെ താഴ്ന്നുനിന്നപ്പോള്‍ രൂപയ്ക്കു ആറു ശതമാനം നേട്ടമാണുണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തെ ആകെ ശരാശരിയെടുത്താല്‍ 50 ശതമാനത്തിലേറെയാണു രൂപയുടെ വിലയിടിവ്. യഥാര്‍ഥത്തില്‍ രൂപയുടെ വിലയിടിവ് കയറ്റുമതിക്ക് അനുകൂലമാണ്. കൃത്രിമമായി രൂപയുടെ മൂല്യം ഉയര്‍ത്തിനിര്‍ത്തുന്നതു വിദേശവിപണിയില്‍ ആശാസ്യമല്ല. എന്നാല്‍, ചെറിയ കാലയളവിനുള്ളിലെ വലുതായ ചാഞ്ചാട്ടങ്ങളെയാണ് ഒഴിവാക്കേണ്ടത് എന്നതാണു പ്രധാനമായും പരിഗണിക്കേണ്ടത്.

വിദേശമൂലധന
നിക്ഷേപത്തില്‍ പിറകിലല്ല

രൂപ എണ്‍പതിലേക്കു കുതിക്കുമ്പോഴും നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ പിന്നോട്ടുപോയിട്ടില്ല. വിദേശത്തുനിന്നുള്ള മറ്റു നിക്ഷേപങ്ങളും ( പ്രവാസി ഇന്ത്യക്കാരുടേത് ) ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ( 2021-22 ) നേരിട്ടുള്ള വിദേശനിക്ഷേപം 8350 കോടി ഡോളറായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി വിദേശ മൂലധന നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതു രൂപയുടെ വിലയിടിവ് പരിഭ്രാന്തിയുളവാക്കുന്ന ഒന്നല്ല എന്നോര്‍മിപ്പിക്കുന്ന വസ്തുതയാണ്. രൂപ ഇനിയും തന്റെ മൂല്യത്തിലെ അധികകൊഴുപ്പ് കളയുന്നത് ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും സമ്പദ്ഘടനയ്ക്കും കയറ്റുമതിമേഖലയ്ക്കും സര്‍വീസ് മേഖലയ്ക്കും ഏറ്റവും അനുയോജ്യമാണെന്നു കരുതുന്നവരാണു സാമ്പത്തിക വിദഗ്ധരില്‍ ഭൂരിപക്ഷവും.

Leave a Reply

Your email address will not be published.

Latest News