കൃഷിക്കൊപ്പം കളമശ്ശേരിയില്‍ പതിനേഴ് സഹകരണ ബാങ്കുകള്‍

-വി.എന്‍. പ്രസന്നന്‍

വ്യവസായമന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയില്‍
നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ എന്ന പദ്ധതിയില്‍
പതിനേഴ് സഹകരണ ബാങ്കുകള്‍ കൈകോര്‍ക്കുന്നു. തദ്ദേശ
സ്ഥാപനങ്ങളും ഇതിനോടു സഹകരിക്കുന്നുണ്ട്. നെല്ല്, പച്ചക്കറി,
പഴങ്ങള്‍, തെങ്ങ് എന്നിവയുടെയും പാല്‍, മുട്ട, മത്സ്യം,
മാംസം എന്നിവയുടെയും ഉല്‍പ്പാദനം വര്‍ധിപ്പിച്ചു
ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുക, ജനങ്ങള്‍ക്കു
സുരക്ഷിത ഭക്ഷണം നല്‍കുക, കടുതല്‍ തൊഴിലും വരുമാനവും
സൃഷ്ടിക്കുക തുടങ്ങിയവയാണു പ്രധാന ലക്ഷ്യങ്ങള്‍.

 

ഒരു നിയമസഭാമണ്ഡലത്തിലെ 17 സഹകരണ ബാങ്കുകള്‍ കൃഷിക്കായി കൈകോര്‍ക്കുന്നു. എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തിലാണിത്. വ്യവസായമന്ത്രി പി. രാജീവിന്റെ മണ്ഡലമായ ഇവിടെ അദ്ദേഹം നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ എന്ന പദ്ധതിയിലാണിത്. സംസ്ഥാന സര്‍ക്കാര്‍ നവകേരളസൃഷ്ടിക്കായി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സുഭിക്ഷം, സുരക്ഷിതം, കളമശ്ശേരി എന്ന പരിപാടിയുടെ ഭാഗമാണിത്. ‘ ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന സംസ്ഥാനതല പരിപാടിയോടു ചേര്‍ന്നാണിതു നടപ്പാക്കുന്നത്.

കരുമാല്ലൂര്‍, ഈസ്റ്റ് കടുങ്ങല്ലൂര്‍, പടിഞ്ഞാറേ കടുങ്ങല്ലൂര്‍, മുപ്പത്തടം, വെളിയത്തുനാട്, മാഞ്ഞാലി, കുന്നുകര, അയിരൂര്‍, ആലങ്ങാട്, നീറിക്കോട്, കൊങ്ങോര്‍പ്പിള്ളി, കളമശ്ശേരി, ഏലൂര്‍, ഏലൂക്കര, ഇടപ്പള്ളി വടക്കുംഭാഗം, തൃക്കാക്കര, ചെറുകടപ്പുറം എന്നീ സര്‍വീസ് സഹകരണ ബാങ്കുകളാണ് പദ്ധതിയില്‍ പങ്കെടുക്കുന്ന സഹകരണ സ്ഥാപനങ്ങള്‍. കടുങ്ങല്ലൂര്‍, ആലങ്ങാട്, കരുമാല്ലൂര്‍, കുന്നുകര ഗ്രാമപ്പഞ്ചായത്തുകളും ആലങ്ങാട്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്തുകളും കളമശ്ശേരി, ഏലൂര്‍ നഗരസഭകളും പദ്ധതിയില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ കൃഷിഭവനുകള്‍, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് വകുപ്പുകളുടെ ഓഫീസുകള്‍, കുടുംബശ്രീ സി.ഡി.എസ്സുകള്‍, സ്വയംസഹായ സംഘങ്ങള്‍, കമ്യൂണിറ്റി പോളിടെക്‌നിക്, വനിതാ പോളിടെക്‌നിക്ക്, കൃഷിവിജ്ഞാന കേന്ദ്രം, വി.എച്ച്.പി.സി.കെ, മില്‍മ, ജില്ലാ വ്യവസായകേന്ദ്രം, നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരുടെ സംഘടനകള്‍, കൊച്ചി സര്‍വകലാശാലയുടെ പഠനഗവേഷണ സ്ഥാപനങ്ങള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെയും പങ്കാളിത്തം പദ്ധതിയില്‍ ഉറപ്പാക്കും.

155 സ്വയംസഹായ
സംഘങ്ങള്‍

പദ്ധതിയുടെ ഭാഗമായി 17 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കു കീഴിലായി കര്‍ഷകരുടെ 155 സ്വയം സഹായസംഘങ്ങള്‍ രൂപവത്കരിച്ചു. ഈ സംഘങ്ങളുടെ ഏകദിന ശില്‍പശാലകളുടെ മണ്ഡലംതല ഉദ്ഘാടനം സെപ്റ്റംബര്‍ 15 നു കുന്നുകര അഹാന ഓഡിറ്റോറിയത്തില്‍ മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. കുന്നുകര സര്‍വീസ് സഹകരണ ബാങ്കിനു കീഴിലെ സംഘങ്ങളുടെ ശില്‍പശാലയായിരുന്നു അത്. മണ്ഡലത്തിലെ എല്ലാ കര്‍ഷകരെയും യോജിപ്പിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും വിപണന സംവിധാനം ശക്തിപ്പെടുത്തുകയും സംഭരണശാലകള്‍ ആരംഭിക്കുകയും ചെയ്യുമെന്നു മന്ത്രി പറഞ്ഞു. സമര്‍പ്പണമനസ്സോടെ കാര്യങ്ങള്‍ നടപ്പാക്കണമെന്നും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ടി.വി. പ്രദീഷ് അധ്യക്ഷനായിരുന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് രമ്യ തോമസ്, കുന്നുകര ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് സൈന ബാബു, ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി.എം. വര്‍ഗീസ്, കുന്നുകര ഗ്രാമപ്പഞ്ചായത്തു വൈസ് ്പ്രസിഡന്റ് എം.എ. അബ്ദുള്‍ ജബ്ബാര്‍, കുന്നുകര സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് വി.എസ്. വേണു, അയിരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഒ. ജോണി, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍ പള്ളിയാക്കല്‍, കുന്നുകര കൃഷി ഓഫീസര്‍ സാബിറ ബീവി തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ പ്രദേശങ്ങളില്‍ പദ്ധതിയുടെ ശില്‍പശാലകള്‍ നടന്നുവരികയാണ്. ഈ ശില്‍പശാലകള്‍ക്കു മുന്നോടിയായി നീറിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കാര്‍ഷിക നേതൃത്വ പരിശീലന ശില്‍പശാല നടത്തിയിരുന്നു. മന്ത്രി പി. രാജീവാണ് അത് ഉദ്ഘാടനം ചെയ്തത്. മികച്ച കര്‍ഷകര്‍ക്ക് അദ്ദേഹം പുരസ്‌കാരങ്ങളും നല്‍കി. മുന്‍ വിദ്യഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ആലങ്ങാട് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് പി.എം. മനാഫ്, കണ്ണൂര്‍ ഐ.സി.എം. ഡയറക്ടര്‍ എം.വി. ശശികുമാര്‍, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ വിദ്യാഗോപിനാഥ്, പി.എച്ച്. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതി കോ-ഓര്‍ഡിനേറ്ററും പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ എ.പി. വിജയന്‍ പള്ളിയാക്കല്‍, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, കാര്‍ഷിക സ്വയംസഹായ സംഘങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പച്ചക്കറിക്കൃഷി,
നെല്‍ക്കൃഷി

കാര്‍ഷിക നേതൃത്വ പരിശീലന ശില്‍പശാലയ്ക്കു മുമ്പ് പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ സ്വയംസഹായഗ്രൂപ്പുകള്‍ രൂപവത്കരിച്ചത്. ഈ ഗ്രൂപ്പുകളുടെ യോഗങ്ങളും നടന്നിരുന്നു. പല ഗ്രൂപ്പുകളും വിവിധ കാര്‍ഷിക പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിനു കീഴിലെ ഗ്രൂപ്പ് കൊച്ചി സര്‍വകലാശാലയിലെ മൂന്നേക്കറില്‍ പച്ചക്കറിക്കൃഷി തുടങ്ങിയിട്ടുണ്ട്. കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് 19-ാംവാര്‍ഡില്‍ നാലിടത്തു പച്ചക്കറിക്കൃഷി ആരംഭിച്ചു. തൊഴിലുറപ്പു തൊഴിലാളികളാണു നിലം ഒരുക്കിയത്. ആലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ ആനപ്പിള്ളി പാടശേഖരത്തില്‍ നെല്‍ക്കൃഷി തുടങ്ങി. ആലങ്ങാട് കാര്‍ഷിക കര്‍മസേനയാണു കൃഷി നടത്തുന്നത്. ഈ പഞ്ചായത്തിലെ വടക്കുംപാടത്തും നെല്‍ക്കൃഷിക്കു തുടക്കമായിട്ടുണ്ട്.

പല സഹകരണ ബാങ്ക് പരിധിയിലും നേരത്തേത്തന്നെ കാര്‍ഷിക പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഉദാഹരണമായി ഓണക്കാലത്ത് പല സഹകരണ ബാങ്ക് പരിധിയിലും കര്‍ഷകര്‍ പൂക്കൃഷി നടത്തിയിരുന്നു. കരുമാല്ലൂര്‍ പഞ്ചായത്ത് 10-ാംവാര്‍ഡില്‍ പഞ്ചായത്തിന്റെയും വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹായത്തോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവിധ പ്ലോട്ടുകളിലായി രണ്ടേക്കറില്‍ ചെണ്ടുമല്ലി കൃഷി ചെയ്തു. നീറിക്കോട് സര്‍വീസ് സഹകരണ ബാങ്കിനു കീഴിലും കര്‍ഷകര്‍ ഓണക്കാലത്തു പുഷ്പക്കൃഷി നടത്തിയിരുന്നു. ഇതിന്റെ വിളവെടുപ്പ് മന്ത്രി പി. രാജീവാണ് ഉദ്ഘാടനം ചെയ്തത്. നീറിക്കോട് ഒന്നാം വാര്‍ഡില്‍ കുടുംബശ്രീയുടെ പൊലി അഗ്രി ന്യൂട്രിഗാര്‍ഡന്‍ പദ്ധതിയുണ്ട്. കുന്നുകര സര്‍വീസ് സഹകരണ ബാങ്കിനു കീഴിലുള്ള തെക്കേ അടുവാശ്ശേരി പഴം-പച്ചക്കറി സ്വാശ്രയ ഗ്രൂപ്പ്് പച്ചക്കറിക്കൃഷി ചെയ്തുവരുന്നു. കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് 16-ാംവാര്‍ഡില്‍ മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ സൗഭാഗ്യ പഴം-പച്ചക്കറി കര്‍ഷക സ്വാശ്രയഗ്രൂപ്പിന്റെ കൃഷിയുണ്ട്. ഏലൂര്‍ നഗരസഭ നാലാം വാര്‍ഡില്‍ കേരള കര്‍ഷക സംഘം കൃഷിയിടം ഒരുക്കി. ആലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ തിരുവാലൂരില്‍ മഞ്ഞള്‍ക്കൃഷി നടന്നുവരുന്നു. ആലങ്ങാട്ട് കാര്‍ഷിക കര്‍മസേന പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

കരുമാല്ലൂര്‍ പഞ്ചായത്തിലെ നാട്ടുനന്മ സ്വയംസഹായ ഗ്രൂപ്പില്‍ അംഗമായ മാസ്റ്റര്‍ കര്‍ഷകനായ കെ.എം. ലാലു കോട്ടുവള്ളി പഞ്ചായത്തിലെ നാലേക്കറില്‍ നടത്തിയ പച്ചക്കറിക്കൃഷി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഓണ്‍ലൈനില്‍ വിത്തു വരുത്തി കൃഷി ചെയ്ത അമേരിക്കന്‍ ഇനമായ ബട്ടര്‍നട്‌സ് സ്‌ക്വാഷ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നന്നായി വിളഞ്ഞതാണു ശ്രദ്ധേയമായത്. പഴുക്കുംമുമ്പു മത്തങ്ങയുടെ രുചിയുള്ള ഇതു കറിക്ക് ഉപയോഗിക്കാം. പഴുത്താല്‍ പപ്പായയുടെ രുചിയുള്ള ഇതു പഴവര്‍ഗമായും ഉപയോഗിക്കാം. തത്തപ്പിള്ളിയില്‍ ഷൈന്‍ എന്ന കര്‍ഷകന്‍ അസമില്‍നിന്നെത്തിച്ച കന്റോല എന്ന കയ്പില്ലാത്ത പാവല്‍ കൃഷി ചെയ്തതും ശ്രദ്ധ നേടി. കുന്നുകര ചാലാക്കയില്‍ വി.എഫ്.പി.സി.കെ.യുടെ പഴം-പച്ചക്കറിസംഭരണം നടക്കുന്നുണ്ട്. എത്ര ചെറിയ അളവിലും ഇവിടെക്കൊണ്ടുവന്നു പഴം-പച്ചക്കറികള്‍ വില്‍ക്കാം. കരുമാല്ലൂരിലും കര്‍ഷക സമിതിയിലൂടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്കു വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ഒരു കോടി രൂപയുടെ വില്‍പനയാണു ലക്ഷ്യം. വി.എഫ്.പി.സി.കെ. ഇടപെട്ടാണു കരുമാല്ലൂരില്‍ കര്‍ഷകരുടെ സമിതിയുണ്ടാക്കി വിപണി ഒരുക്കിയത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്കു കാര്‍ഷികോല്‍പ്പന്നങ്ങള്‍ വരുന്നുണ്ട്. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ആസൂത്രണവും വിലയടക്കമുള്ള കാര്യങ്ങളില്‍ ഏകോപനവും ഉണ്ടാവും. ഗ്രാമ, ബ്ലോക്ക്, മുനിസിപ്പല്‍ ഭരണാധികാരികളുടെയും കൃഷിവിദഗ്ധരുടെയും വര്‍ധിച്ച സഹായവും ലഭിക്കും. വിപണി ഉറപ്പാക്കാനുള്ള നടപടികള്‍ കൂടുതല്‍ പുരോഗമിക്കും.

തോടുകള്‍
ആഴം കൂട്ടുന്നു

കൃഷിക്കുപയുക്തമായ രീതിയില്‍ വിവിധ പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏലൂര്‍ നഗരസഭയില്‍ ഓപ്പറേഷന്‍ വാഹിനി പദ്ധതി നടപ്പാക്കി. 12 തോടുകള്‍ ആഴം കൂട്ടി നവീകരിക്കുകയാണു ചെയതത്. കയര്‍ഭൂവസ്ത്രവും വിരിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണു ദേവസ്വംപാടം തോട്, ഈരേഴ്ചാല്‍ പുഞ്ചത്തോട് എന്നിവ ആഴം കൂട്ടിയത്. ഓപ്പറേഷന്‍ വാഹിനിയും നഗരസഭയും ചേര്‍ന്നു പനച്ചിത്തോട്, വലിയചാല്‍ത്തോട്, ഉന്തിത്തോട്, കുഴിക്കണ്ടം തോട്, ആമന്തുരുത്ത് തോട്, കാഞ്ഞിരക്കാട് തോട്, വാടപ്പാട് തോട്, ഇടംപാടം തോട്, വട്ടപ്പൂന്തോളില്‍ തോട്, മര്‍ക്കം തോട് എന്നിവ ശുചീകരിച്ചു. 19 ലക്ഷം രൂപ ചെലവില്‍ 13 കിലോമീറ്റര്‍ നീളത്തില്‍ തോടുകള്‍ നവീകരിച്ചു പെരിയാറിലേക്കുള്ള ആഴം കൂട്ടുകയാണുണ്ടായത്. പെരിയാര്‍-ടു-പെരിയാര്‍ എന്ന പേരില്‍ നര്‍ണിത്തോട് വീണ്ടെടുക്കല്‍ പദ്ധതിയുമുണ്ട്. കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോടാണിത്. 1.35 കോടി രൂപ ചെലവില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിവഴി വേനലില്‍ പെരിയാറില്‍നിന്നു തടസ്സമില്ലാതെ ശുദ്ധജലം ഒഴുകാനും സമീപപ്രദേശങ്ങളില്‍ ഭൂഗര്‍ഭജലം സംരക്ഷിക്കാനും സാധിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ബണ്ട് നിര്‍മിച്ചു തോടിന്റെ വശങ്ങളില്‍ കയര്‍ഭൂവസ്ത്രം വിരിച്ചു സംരക്ഷിക്കും.

പദ്ധതിയുടെ
ലക്ഷ്യങ്ങള്‍

നെല്ല്, പച്ചക്കറി, പഴങ്ങള്‍, തെങ്ങ് എന്നിവയുടെയും പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവയുടെയും ഉല്‍പ്പാദനം വര്‍ധിപ്പിച്ചു ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുക, ജനങ്ങള്‍ക്കു സുരക്ഷിതഭക്ഷണം ലഭ്യമാക്കുക, കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളെ വളര്‍ത്തിയും വിവിധ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണത്തിലൂടെയും കൂടുതല്‍ തൊഴിലും വരുമാനവും സൃഷ്ടിക്കുക, പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുക, ജലസംരക്ഷണവും ജലസേചനവും ശക്തമാക്കി ജനസമ്പത്തു സംരക്ഷിക്കുകയും കുടിവെള്ളം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയവയാണു കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

കരുമാല്ലൂര്‍, കുന്നുകര, ആലങ്ങാട്, കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ എല്ലാ പാടത്തും നെല്‍ക്കൃഷി നടത്തുക, കരുമാല്ലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര പഞ്ചായത്തുകളില്‍ ഏത്തവാഴക്കൃഷി പ്രോത്സാഹിപ്പിക്കുക, കുന്നുകര, കരുമാല്ലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍ പഞ്ചായത്തുകളിലും ഏലൂര്‍, കളമശ്ശേരി നഗരസഭകളിലും കര്‍ഷകരെ സംഘടിപ്പിച്ചു പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുക, കടുങ്ങല്ലൂര്‍, ആലങ്ങാട്, കരുമാല്ലൂര്‍, കുന്നുകര പഞ്ചായത്തുകളിലെ ക്ഷീരവികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തി പാലുല്‍പ്പാദനം കൂട്ടുക, കളമശ്ശേരി മണ്ഡലത്തിലെ ജലാശയങ്ങള്‍ പ്രയോജനപ്പെടുത്തി മത്സ്യക്കൃഷി വ്യാപിപ്പിക്കുകയും ശാസ്ത്രീയ മത്സ്യക്കൃഷി വഴി മത്സ്യോല്‍പ്പാദനം കൂട്ടുകയും ചെയ്യുക, നെല്ല്, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, പാല്‍ എന്നിവ സംസ്‌കരിച്ചു മൂല്യവര്‍ധിതോല്‍പ്പന്നങ്ങളുണ്ടാക്കി തൊഴിലവസരം വര്‍ധിപ്പിക്കുക, കാര്‍ഷികവിള സംഭരണം, വിപണനം, സംസ്‌കരണം എന്നിവ വഴി കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും പ്രയോജനപ്പെടുത്തി കൃഷിവികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുതകുംവിധം യുവാക്കളുടെ നൈപുണ്യം വികസിപ്പിച്ചും കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ചും യുവാക്കളെയും സംരംഭകരെയും കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണു പ്രവര്‍ത്തനങ്ങള്‍.

വിവിധ വിഭാഗങ്ങളുടെ യോഗങ്ങളായിരുന്നു ആദ്യപടി. കര്‍ഷക ഗ്രൂപ്പുകളുടെയും സ്വയംസഹായ സംഘങ്ങളുടെയും രൂപവത്കരണം അടുത്ത പടിയും. 155 ഗ്രൂപ്പുകള്‍ രൂപവത്കരിച്ചു. സഹകരണ ബാങ്കുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ തുടങ്ങിയവയുടെ സഹായത്തോടെ കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭക ഗ്രൂപ്പുകള്‍ക്കും പരിശീലനങ്ങള്‍ നല്‍കും. വേണ്ടത്ര വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കാന്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളും കാര്‍ഷിക കര്‍മസേനകളും രൂപവത്കരിക്കും. ഓരോ സഹകരണ സ്ഥാപനത്തിന്റെയും നേതൃത്വത്തില്‍ അഗ്രോ സര്‍വീസ് ക്ലിനിക്കുകള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ വിദഗ്ധ കര്‍ഷകരുടെയും കൃഷിശാസ്ത്രജ്ഞരുടെയും സഹായം ലഭ്യമാക്കും. വിത്ത്, വളം, ജൈവ കീടനാശിനി, വിളസംരക്ഷണ സാമഗ്രികള്‍ എന്നിവ സൗജന്യനിരക്കില്‍ നല്‍കും.

കാര്‍ഷിക
സേവനകേന്ദ്രങ്ങള്‍

മണ്ഡലത്തിലെ സഹകരണ ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിക്കും. കണ്‍സോര്‍ഷ്യത്തിന്റെയും വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹായത്തോടെ രണ്ടോ മൂന്നോ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിക്കും. യന്ത്രസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാനാണിത്. പോളിടെക്‌നിക്കുകളുടെയും ഉന്നതശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹായം ഈ കേന്ദ്രങ്ങള്‍ക്കുണ്ടാവും. സഹായത്തിനായി നബാര്‍ഡിനെയും എറണാകുളം ജില്ലാ പഞ്ചായത്തിനെയും സമീപിക്കും. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹായത്തോടെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും കവലകളിലും കൊച്ചി നഗരത്തിലും നെല്ല്, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം, പാല്‍ എന്നിവയ്ക്കു ന്യായവില ഉറപ്പാക്കുന്ന സ്ഥിരം വിപണനസൗകര്യങ്ങള്‍ ഒരുക്കും. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവരുമായി ധാരണാപത്രം ഒപ്പിട്ട് ഉല്‍പ്പന്നങ്ങള്‍ക്കു ന്യായവിലയും സുരക്ഷിത വിപണിയും ഉറപ്പാക്കും.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിതമാക്കാന്‍ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കും. ഇതിനു വ്യവസായ വകുപ്പിനെയും കമ്യൂണിറ്റി പോളിടെക്‌നിക്കിനെയും പ്രയോജനപ്പെടുത്തും. മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ സാങ്കേതിക വൈദഗ്ധ്യത്തിനു പുറമെ, സര്‍ട്ടിഫിക്കേഷന്‍, കയറ്റുമതി എന്നിവയ്ക്കും പിന്തുണസംവിധാനം ഉറപ്പാക്കും.

വായ്പ,
ധനസഹായങ്ങള്‍

സഹകരണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം വഴി കൃഷിവായ്പകളും കാര്‍ഷിക മേഖലയിലെ വായ്പാ അനുപാതവും വര്‍ധിപ്പിക്കും. സഹകരണ സ്ഥാപനങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ കൃഷിവായ്പകള്‍ ലഭ്യമാക്കും. വിവിധ വകുപ്പുകളുടെ പദ്ധതിസഹായങ്ങള്‍ യഥാസമയം കിട്ടാന്‍ സംവിധാനം ഏര്‍പ്പെടുത്തും. തൊഴിലുറപ്പു പദ്ധതിയെ കൃഷിക്കു പ്രയോജനപ്പെടുത്തും. കര്‍ഷകര്‍ക്കു കുടുംബശ്രീ, നവകേരള മിഷന്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയുടെ സഹായം ലഭ്യമാക്കും.

കുന്നുകരയിലെ അടുവാശ്ശേരി, ചാലാക്കല്‍ തോടുകളും അങ്കമാലി-മാഞ്ഞാലിത്തോടും താഴ്ത്തി നീരൊഴുക്കു സുഗമമാക്കും. കടുങ്ങല്ലൂര്‍ ചാല്‍, എടയാറ്റുചാല്‍, ചെണ്‍മണിക്കര ചാല്‍, കച്ചപ്പളളി ചാല്‍, മുണ്ടക്കപ്പാടം, ഏലപ്പാടം എന്നീ തോടുകള്‍ നവീകരിച്ചു വെള്ളക്കെട്ട് ഒഴിവാക്കും. വേണ്ടിടങ്ങളില്‍ പെട്ടിയും പറയും സ്ഥാപിക്കും. കരുമാല്ലൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഓരുവെള്ളം കയറി കൃഷി നശിക്കുന്നതു തടയാന്‍ ചുങ്കം ബണ്ടു നിര്‍മാണം ഏറ്റെടുക്കും. കളമശ്ശേരിയിലെ ഇടപ്പള്ളി തോട്, തൂമ്പുങ്കല്‍ തോട്, പോട്ടച്ചാല്‍ തോട്, പരുത്തേലി തോട് എന്നിവ സംരക്ഷിക്കും. പാടശേഖരസമിതികളെ സജ്ജമാക്കി എഞ്ചിനിയറിംഗ് കോളേജുകളുടെയും പോളിടെക്‌നിക്കുകളുടെയും സഹായത്തോടെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ കാര്യക്ഷമമാക്കും.

ജൈവക്കൃഷി
പ്രോത്സാഹിപ്പിക്കും

വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിയും വീട്ടുമാലിന്യം ഉറവിടത്തില്‍ സംസ്‌കരിച്ച് ഇതിനു പ്രയോജനപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെക്കൊണ്ട് ജൈവവളവും കീടനാശിനിയും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കും. കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ക്കു സ്ഥിരം വിപണന സംവിധാനവും ഓണ്‍ലൈന്‍ വിപണന ശൃംഖലയും ഒരുക്കും. കാര്‍ഷിക സര്‍വകലാശാല, കൃഷിവിജ്ഞാന്‍ കേന്ദ്ര, കൃഷിവകുപ്പ് എന്നിവയുമായി സഹകരിച്ചു സ്ഥിരം കൃഷിപരിശീലന കേന്ദ്രം സ്ഥാപിക്കും. ഓരോ തദ്ദേശഭരണ പ്രദേശത്തും മാതൃകാകൃഷിത്തോട്ടം സ്ഥാപിക്കും. തൊഴിലുറപ്പുപദ്ധതികളുടെ സഹായത്തോടെ പുല്‍ക്കൃഷി വ്യാപിപ്പിച്ചു കാലിത്തീറ്റ ഉറപ്പാക്കും. ചാണകവും മൂത്രവും ശേഖരിച്ചു ജൈവവള യൂണിറ്റുകള്‍ ആരംഭിക്കും. ക്ഷീരസംഘങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പാലിനു താങ്ങുവില ഉറപ്പാക്കും. പ്രധാന കേന്ദ്രങ്ങളില്‍ മില്‍ക്ക് എ.ടി.എം. സ്ഥാപിക്കും. കോഴിവളര്‍ത്തലിനും ആടുവളര്‍ത്തലിനും സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കും.

കരുമാല്ലൂര്‍, കുന്നുകര, ആലങ്ങാട് കടുങ്ങല്ലൂര്‍ പ്രദേശങ്ങളില്‍ ഇഷ്ടികനിര്‍മാണത്തിനു മണ്ണെടുത്തുണ്ടായ കുളങ്ങളില്‍ മത്സ്യക്കൃഷി നടത്താന്‍ സഹായം നല്‍കും. കൂടുകൃഷി, ബയോഫ്‌ളോക് മത്സ്യക്കൃഷി, അക്വാപോണിക്‌സ് മത്സ്യക്കൃഷി എന്നിവ വഴി മത്സ്യസമ്പത്തും തൊഴിലവസരവും വര്‍ധിപ്പിക്കും.

സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകളുടെ ബജറ്റുവിഹിതം, മഹാത്മാഗാന്ധി-അയ്യങ്കാളി തൊഴിലുറപ്പു പദ്ധതികള്‍, കുടുംബശ്രീ, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, നബാര്‍ഡ് പോലുള്ള ഏജന്‍സികള്‍, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സി.എസ്.ആര്‍. ഫണ്ടുകള്‍ എന്നിവ വഴിയായിരിക്കും വിഭവസമാഹരണം. സാങ്കേതികപിന്തുണയ്ക്കു വിരമിച്ചവരും അല്ലാത്തവരുമായ സാങ്കേതികവിദഗ്ധരും മാതൃകാകര്‍ഷകരുമുള്ള ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാവും. മന്ത്രി രാജീവിന്റെ നേതൃത്വത്തില്‍ മേല്‍നോട്ടസമിതിയും പ്രവര്‍ത്തിക്കും.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!