അര്‍ച്ചനയിലെ വനിതാ മുന്നേറ്റം

moonamvazhi


പാഴാക്കാന്‍ നമുക്ക് സമയമോ അധ്വാനമോ ഇല്ല എന്ന തിരിച്ചറിവിലാണ് കോട്ടയം കടുത്തുരുത്തി മേഖലയിലെ ഒരു പറ്റം സ്ത്രീകള്‍ പ്രവര്‍ത്തിക്കാനിറങ്ങിയത്. അത് അവരെ എത്തിച്ചതോ, ജീവിതത്തിലെ മഹാവിജയത്തിലേക്കും. ആ ജൈത്രയാത്രക്ക് തുടക്കമിട്ട് ഒപ്പം നിന്നതാകട്ടെ അര്‍ച്ചന വിമെന്‍സ് സെന്ററെന്ന സ്ത്രീ ശാക്തീകരണ പ്രസ്ഥാനവും.
സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയത്ത് അര്‍ച്ചന വിമെന്‍സ് സെന്റര്‍ രൂപംകൊണ്ടത്. തമിഴ്നാട് ആസ്ഥാനമായ ജ്യോതി ജീവപൂര്‍ണ ട്രസ്റ്റിന്റെ കേരള ഘടകമാണ് അര്‍ച്ചന. സ്ത്രീകള്‍ക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന പല തൊഴിലുകളിലും ഇന്ന് അര്‍ച്ചനയിലെ അംഗങ്ങള്‍ സജീവമാണ്. ജ്യോതി ജീവപൂര്‍ണ ട്രസ്റ്റ് 1970 ല്‍ ആണ് രൂപം കൊണ്ടത്. ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ( OMMI ) സാമൂഹിക സേവന വിഭാഗമാണ് ജ്യോതി ജീവപൂര്‍ണ ട്രസ്റ്റ്. 1992 ല്‍ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിച്ചു.

സ്ത്രീകള്‍ക്ക് പരിശീലനവും പിന്തുണയും നല്‍്കി ശാക്തീകരിച്ച് സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് 2004 ല്‍ രൂപം കൊണ്ട അര്‍ച്ചന സെന്ററിലൂടെ ചെയ്യുന്നത്. കേരളത്തില്‍ ജ്യോതി ട്രസ്റ്റിന്റെയും അര്‍ച്ചനയുടെയും അമരത്തുള്ളത് സാമൂഹിക സേവനം ജീവിതവ്രതമാക്കിയ ത്രേസ്യാമ്മ മാത്യു ( OMMI അംഗം ) വാണ്. സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള കേന്ദ്രം ഏറ്റുമാനൂരിലാണ്.

പ്രവര്‍ത്തനങ്ങള്‍

പഴയ കാലത്ത് സ്ത്രീകളെ അകറ്റിനിര്‍ത്തിയിരുന്ന രംഗങ്ങളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തി തുല്യനീതി ഉറപ്പാക്കിയാണ് അര്‍ച്ചന ഒരു സാമൂഹിക മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. വിവിധ മേഖലകളില്‍ , പ്രത്യേകിച്ചും നിര്‍മാണ മേഖലയില്‍ , ആണ് അര്‍ച്ചനയിലെ സ്ത്രീകള്‍ക്ക് പരിശീലനം ലഭിക്കുന്നത്. കെട്ടിട നിര്‍മാണത്തില്‍ പരിശീലനം നേടിയ അര്‍ച്ചനയിലെ സ്ത്രീകളാണ് ഏറ്റുമാനൂരിലെ അര്‍ച്ചനയുടെ ആസ്ഥാനമന്ദിരം പണിതത്. ഇത് നാട്ടുകാര്‍ക്കിപ്പൊഴും വിസ്മയമായി നിലനില്‍ക്കുന്നു. കൗണ്‍സലിംഗ്, നിയമസഹായം , നേതൃത്വശില്‍്പശാലകള്‍, കുടുംബ ശാക്തീകരണ പരിപാടികള്‍ എന്നിവയെല്ലാം അര്‍ച്ചനയുടെ കീഴില്‍ നടക്കുന്നുണ്ട്. ഇത് വെറും കടലാസിലോ പ്രഭാഷണങ്ങളിലോ അല്ലെന്ന് അര്‍ച്ചനയുടെ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ നിന്നറിയാം. കോട്ടയം ജില്ലയുടെ വിവിധ പഞ്ചായത്തുകളില്‍ അര്‍ച്ചനയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സ്വയംസഹായ സംഘങ്ങളാണ് ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നത്. തികച്ചും സംഘടിതമായ ഇവരുടെ പ്രവര്‍ത്തനത്തിന് അധികാരികളില്‍ നിന്നു നല്ല പിന്തുണയും കിട്ടുന്നുണ്ട്.

പരിശീലനം തൊട്ട് ഒപ്പം

അര്‍ച്ചനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം തൊട്ട് ഒപ്പം നില്ക്കുകയാണ് സംഘടന. തയ്യല്‍ യൂണിറ്റുകളില്‍ പരിശീലനത്തിന് ധാരാളം സ്ത്രീകള്‍ എത്തുന്നുണ്ട്. കടുത്തുരുത്തി ശാഖയില്‍ ഡല്‍ഹി ആസ്ഥാനമായ ഗൂഞ്ച് എന്ന സംഘടനയുടെ സഹായത്തോടെ 40 തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. ‘ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരായാണ് അവര്‍ സഹായം നല്‍കിയത്. അത് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നു,’ – കടുത്തുരുത്തി മേഖലാ ശാഖയ്ക്കു നേതൃത്വം നല്കുന്ന ഷൈനി ജോഷി പറയുന്നു.

തയ്യല്‍ യൂണിറ്റുകളില്‍ ബാക്കിവരുന്ന തുണി വച്ച് മനോഹരമായ ചവിട്ടികളും ടേബിള്‍ മാറ്റുകളും ഇവര്‍ നിര്‍മിക്കുന്നു. മെഴുകുതിരി നിര്‍മാണം, മീന്‍വളര്‍ത്തല്‍ തുടങ്ങിയ വിവിധ സംരംഭങ്ങള്‍ കടുത്തുരുത്തി മേഖലയുടെ കീഴില്‍ നടക്കുന്നുണ്ട്.

തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ പേപ്പര്‍ബാഗ്, ബിഗ്ഷോപ്പര്‍, ജൂട്ട് ബാഗുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നു. വിവിധ സ്ഥാപനങ്ങള്‍ ഇവ ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നുണ്ട്. ഇവിടുത്തെ പ്രവര്‍ത്തകര്‍ സ്ഥാപനങ്ങളില്‍ ചെന്ന് ഓര്‍ഡര്‍ വാങ്ങിയാണ് സാധനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്.

സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പ്രവര്‍ത്തകരെ എല്ലാവരെയും ഇരുചക്ര വാഹനമോടിക്കാന്‍ പ്രാപ്തരാക്കിയിട്ടുണ്ട്. ‘ഒട്ടും സമയം പാഴാക്കാനില്ല. അതിനാലാണ് എല്ലാവര്‍ക്കും ഇരുചക്രവാഹനം നിര്‍ബന്ധമാക്കിയത്,’- ഷൈനി പറയുന്നു.

കെട്ടിട നിര്‍മാണമെന്നപോലെ അര്‍ച്ചനയിലെ സ്ത്രീകള്‍ എത്തിച്ചേര്‍ന്ന വ്യത്യസ്തമായ മേഖലയാണ് കാര്‍പ്പെന്ററി. മരം കൊണ്ട് ഉരുപ്പടികള്‍ ആവശ്യാനുസരണം നിര്‍മിച്ച് വിപണനം ചെയ്യുന്നു. അതുപോലെ , സിമന്റ്ുകട്ട നിര്‍മാണവും നടക്കുന്നു. ഇതിലെല്ലാം താല്‍പര്യമുള്ള വനിതകള്‍ക്ക് പരിശീലനം നല്‍കി അവര്‍ക്ക് ആവശ്യമായ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. നിര്‍മാണ മേഖലയില്‍ മുളകൊണ്ടുളള ജോലികളിലും ഇവര്‍ പരിശീലനം നേടുന്നു.

പച്ചക്കറി കൃഷിയിലും മീന്‍വളര്‍ത്തല്‍,വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എന്നീ മേഖലയിലും അര്‍ച്ചനയിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ഡ്രൈവിങ് പരിശീലനം നേടിയ പലരും ടാക്സി ഡ്രൈവര്‍മാരായും പ്രവര്‍ത്തിക്കുന്നു

സ്ത്രീകളുടെ അവകാശസംരക്ഷണത്തിലും

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനൊപ്പം തന്നെ അവരുടെ അവകാശങ്ങള്‍ക്കും തുല്യതയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അര്‍ച്ചനയുടെ ഇടപെടലുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ക്ലാസുകള്‍ ഇവര്‍ ഏര്‍പ്പെടുത്താറുണ്ട്. ദുരിതബാധിതരായ സ്ത്രീകള്‍ക്ക് സാമ്പത്തികമോ അല്ലാത്തതോ ആയ സഹായങ്ങള്‍ നല്‍്കി, അവര്‍ സ്വന്തം കാലില്‍ നില്‍ക്കാറാകുന്നതുവരെ കൂടെനില്‍ക്കും. വനിതകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി മദ്യത്തിന്റെ ദൂഷ്യവശങ്ങളെ അടിസ്ഥാനമാക്കിയ ഒരു നാടകം കടുത്തുരുത്തി മേഖലാ സെന്റര്‍ അരങ്ങിലെത്തിച്ചു. ‘ സുഭദ്രയുടെ ജീവിതം ‘ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്. ഹെഡ് ഓഫീസിന്റെയും ഡയരക്ടറായ ത്രേസ്യാമ്മ മാത്യുവിന്റെയും പൂര്‍ണ പിന്തുണയോടെയായാണിത്.

പ്രകൃതി സംരക്ഷണത്തിനുള്ള പ്രവര്‍ത്തങ്ങളിലും ഇവര്‍ സജീവമാണ്. പ്രളയശേഷം മാലിന്യം അടിഞ്ഞുകൂടിയ നദികളും തോടുകളും മറ്റും കടുത്തുരുത്തി മേഖലാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. കടുത്തുരുത്തി, വൈക്കം, പാമ്പാക്കുട തുടങ്ങിയ മേഖലകളിലാണ് ഈ പ്രവര്‍ത്തനം നടന്നത്. പ്രളയദുരിതം അനുഭവിച്ച മുണ്ടാര്‍ മേഖലയില്‍ അര്‍ച്ചനയുടെ പ്രവര്‍ത്തകരുടെ ഇടപെടല്‍ വളരെ ഫലപ്രദമായിരുന്നു.
‘വരുമാനം വര്‍ദ്ധിപ്പിക്കുകയോ പങ്കുവയ്ക്കുകയോ എന്നതല്ല ഞങ്ങള്‍ക്ക് പ്രധാനം. എല്ലാവര്‍ക്കും വരുമാനം ഉറപ്പാക്കുക എന്നതാണ്, – ഷൈനി പറയുന്നു.

നൂറ്റമ്പതിലധികം ഗ്രൂപ്പുകളിലായി രണ്ടായിരത്തിലധികം പ്രവര്‍ത്തകരുള്ള കടുത്തുരുത്തി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പകലന്തിയോളം ഓട്ടത്തിലാണ് ഷൈനിയും സഹപ്രവര്‍ത്തകരും. ഏറ്റവുമൊടുവില്‍, മലയാള മനോരമയുടേതുള്‍പ്പെടെ അംഗീകാരങ്ങള്‍ പലതും തേടിവന്നതോടെ പ്രതീക്ഷകളോടെ കുറേയധികം പേര്‍ കേന്ദ്രത്തില്‍ എത്തിയതായി ഷൈനി പറയുന്നു.

വരുമാനത്തിന്റെ ഒരു ഭാഗം അവശരായ രോഗികള്‍ക്കായി ഇവര്‍ ചെലവഴിക്കുന്നു. വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇവരെ ഈ നിലയില്‍ എത്തിച്ചത്. ക്യാന്‍സര്‍ രോഗികളുടെ പുനരധിവാസത്തിനായി കാരുണ്യാര്‍ച്ചന എന്ന പേരില്‍ ഒരു പദ്ധതിയും ഇപ്പോള്‍ ഇവരുടെ മനസ്സിലുണ്ട്.

 

Leave a Reply

Your email address will not be published.

Latest News