കേരളബാങ്കിന്‌ ഒരുവര്‍ഷ കര്‍മപദ്ധതി:മന്ത്രി വാസവന്‍ വീടുജപ്‌തി ഒഴിവാക്കും: മുഖ്യമന്ത്രി

Deepthi Vipin lal
  • നെല്ലുസംഭരണം തിരികെ കേരളബാങ്കിലേക്ക്‌ ആക്കാന്‍ യത്‌നം
  • കേരളബാങ്ക്‌-പാകസ്‌ പലിശനിരക്കു പ്രശ്‌നത്തില്‍ ചര്‍ച്ച
  • തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നിക്ഷേപം കിട്ടാന്‍ ശ്രമം

ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണവര്‍ഷാചരണത്തിന്റെയും കേരളബാങ്കിന്റെ അഞ്ചാംവാര്‍ഷികത്തിന്റെയും ഭാഗമായി ഒരുവര്‍ഷകര്‍മപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിവരികയാണെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. ബിസിനസ്‌ വര്‍ധിപ്പിക്കല്‍, പുതിയ സേവനങ്ങള്‍ നല്‍കല്‍, റിക്കവറി ശക്തിപ്പെടുത്തല്‍ തുടങ്ങിയവയ്‌ക്കുള്ള പദ്ധതികള്‍ കര്‍മപരിപാടിയിലുണ്ട്‌. വീട്‌ ജാമ്യമായി നല്‍കി വായ്‌പയെടുത്താലും ജപ്‌തി വേണ്ടിവന്നാല്‍ വീട്ടില്‍ താമസിക്കാനുള്ള അവകാശം ഉണ്ടെന്നും വഴിയാധാരമാക്കരുതെന്നുമുള്ള ാരണ കര്‍ശനമായി പാലിക്കാന്‍ എല്ലാ സഹകരണസ്ഥാപനങ്ങള്‍ക്കും പൊതുവേ നിര്‍ദേശം നല്‍കുമെന്ന്‌ സഹകരണവകുപ്പു സംബന്ധിച്ച ചോദ്യോത്തരവേളയില്‍ ഇടപെട്ടുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

വി.ആര്‍. സുനില്‍കുമാര്‍, ജി.എസ്‌. ജയലാല്‍, മുഹമ്മദ്‌ മുഹ്‌സിന്‍, സി.ആര്‍. മഹേഷ്‌, സി.എച്ച്‌. കുഞ്ഞമ്പു, തോമസ്‌ കെ തോമസ്‌, കെ.ഡി. പ്രസേനന്‍, പി.ടി.എ. റഹീം തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു സഹകരണമന്ത്രി.വാണിജ്യ-സ്വകാര്യബാങ്കുകള്‍ നല്‍കുന്ന എല്ലാ നൂതനബാങ്കിങ്‌ സേവനങ്ങളും കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും കുറഞ്ഞനിരക്കില്‍ നല്‍കുക, കര്‍ഷകര്‍ക്കും ചെറുകിടസംരംഭകര്‍ക്കും കുറഞ്ഞനിരക്കില്‍ വായ്‌പ ലഭ്യമാക്കുക, കാര്‍ഷിക-വ്യാവസായികമേഖലയില്‍ വന്‍പുരോഗതി സാധ്യമാക്കുക, പ്രാഥമികവായ്‌പാസംഘങ്ങളെ ശക്തിപ്പെടുത്തി കേരളത്തിലെ സഹകരണമേഖലയുടെ സമഗ്രപുരോഗതി ഉറപ്പുവരുത്തുക, കേരളത്തിലെ അടിസ്ഥാനസൗകര്യമേഖലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടു സഹകരിച്ചു ത്വരിതവികസനം സധ്യമാക്കുക തുടങ്ങിയ ബഹുമുഖലക്ഷ്യങ്ങളോടെയാണു സംസ്ഥാന,ജില്ലാസഹകരണബാങ്കുകളെ യോജിപ്പിച്ചു കേരളബാങ്ക്‌ രൂപവല്‍ക്കരിച്ചിട്ടുള്ളത്‌. കാര്‍ഷികാവശ്യങ്ങള്‍ക്കായി കെബി കിസാന്‍മിത്ര, മൂല്യവര്‍ധിതോല്‍ന്ന സംരംഭങ്ങള്‍ക്കും കാര്‍ഷികവരുമാനവര്‍ധിനവിനും കെബി എഫ്‌പിഒ എന്ന പ്രത്യേകവായ്‌പാദ്ധതി എന്നിവ കേരളബാങ്കിനുണ്ട്‌.

കേരളബാങ്ക്‌ മുഖേന കാര്‍ഷികമേഖലയിലും മൂല്യവര്‍ധിതോല്‍പന്നനങ്ങളുടെ നിര്‍മാണസംരംഭങ്ങള്‍ക്കും കെബി മൈക്രോപ്രോസസിങ്‌ വായ്‌പാപദ്ധതി നടപ്പാക്കുന്നുണ്ട്‌. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ടു കേരളത്തിലെ അടിസ്ഥാനജനവിഭാഗങ്ങളുടെ മുഖ്യാശ്രയമായിമാറാന്‍ കേരളബാങ്കിനു കഴിഞ്ഞു. ലോകത്താകമാനം ബാങ്കിങ്‌മേഖല സാങ്കേതികവിദ്യയിലധിഷ്‌ഠിതമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. സഹകരണബാങ്കുകള്‍ക്ക്‌ ഈ രംഗത്തു പിടിച്ചുനില്‍ക്കണമെങ്കില്‍ മൂലധനം വര്‍ധിപ്പിക്കുകയും സാങ്കേതികവിദ്യയുടെ ആധുനികീകരണം നടപ്പാക്കുകയും വേണം. എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രിയപ്പെട്ടതും കേരളത്തിലെ ഏറ്റവും ജനകീയവുമായ സഹകരണസ്ഥാപനമായി കേരളബാങ്കിനെ മാറ്റാനും ബാങ്കിന്റെ ജനകീയത നിലനിര്‍ത്താനും പ്രൊഫഷണലിസം അനിവാര്യമാണ്‌. കോവിഡ്‌ വ്യാപനം മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി ബാങ്കിങ്‌മേഖലയെ ബാധിച്ച പ്രതികൂലസാഹചര്യത്തിലാണു കേരളബാങ്ക്‌ ബീ ദി നമ്പര്‍ വണ്‍ എന്ന ക്യംപെയ്‌ന്‍ ആരംഭിച്ചത്‌. സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ മുഴുവന്‍ ജീവനക്കാരെയും ഭരണസമിതിയംഗങ്ങളെയും സംഘടിപ്പിച്ചു സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ബീ ദി നമ്പര്‍ വണ്‍ കാംപെയ്‌ന്‍ പ്രവര്‍ത്തനമികവുകൊണ്ടു ശ്രദ്ധേയമായി. 2021 ഡിസംബര്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച്‌ 31 വരെ നാലുമാസം നീണ്ടുനിന്ന ക്യാംപെയ്‌ന്‍ ബാങ്കിന്റ ബിസിനസ്‌ വളര്‍ച്ചയില്‍ ഗണ്യമായ പുരോഗതിയുണ്ടാക്കി.

14ജില്ലകളിലെ ജില്ലാസഹകരണബാങ്കുകളിലെ വ്യത്യസ്‌ത കോര്‍ബാങ്കിങ്‌ സംവിധാനം ഏകീകൃതമായ ഒറ്റസംവിധാനമാക്കി മാറ്റാനുള്ള പ്രക്രിയ പൂര്‍ത്തിയാക്കി. ഡജിറ്റല്‍ സേവനങ്ങള്‍ ഇടപാടുകാരിലേക്ക്‌ എത്തിക്കാന്‍ കെബി പ്ലസ്‌, കൂടാതെ ആധുനികബാങ്കിങ്‌ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനായി കെബി പ്രൈംപ്ലസ്‌ എന്നീ മൊബൈല്‍ ാങ്കിങ്‌ ആപ്ലേിക്കേഷനുകള്‍ സജ്ജമാക്കി. മൊബൈല്‍ ബാങ്കിങ്‌, ഐഎംബിഎസ്‌, എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്‌ എന്നിവയിലൂടെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുംവിധമുള്ള സംവിധാനവും ുപിഐ സംവിധാനത്തിലൂടെ ഗൂഗിള്‍ പേമെന്റ്‌ ഇടപാടുകള്‍ നടത്താനുള്ള സംവിധാനവും പ്രവര്‍ത്തനസജ്ജമാക്കി. ഇടാപടുകാര്‍ക്ക്‌ ഇബിപിഎസ്‌ എന്ന സംവിനത്തിലൂടെ ബില്ലുകള്‍ അടയ്‌ക്കുന്നതിനുള്ള സംവിധാനവും മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നിലവില്‍ കേരളത്തില്‍ 120 ഏടിഎമ്മുകള്‍ കേരളബാങ്ക്‌ പ്രവര്‍ത്തിപ്പിക്കുന്നു.
ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്‌ത അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെയും കേരളബാങ്ക്‌ രൂപവല്‍കരിച്ചിട്ട്‌ അഞ്ചുവര്‍ഷമാകുന്നതും കണക്കിലെടുത്ത്‌ ഒരുവര്‍ഷത്തെ കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌.

കേരളബാങ്കിന്റെയും പ്രാഥമികാര്‍ഷിക സഹകരണസംഘങ്ങളുടെയും ബിസിനസ്‌ വര്‍ധിപ്പിച്ച്‌ സഹകരണമേഖലയെ ശക്തമാക്കി സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയുടെ വികസനത്തിനുള്ള ചാലകശക്തിയായി മാറുകയാണു ലക്ഷ്യം.യുവാക്കളെ സഹകരണരംഗത്തേക്ക്‌ ആകര്‍ഷിക്കണമെന്നത്‌ അന്താരാഷ്ട്രസഹകരണവര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണ്‌. അതിനനുസൃതമായ ബാങ്കിങ്‌ ഉല്‍പന്നങ്ങളും സേവനങ്ങളും കേരളബാങ്ക്‌ രൂപവകല്‍പന ചെയ്‌തുവരികയാണ്‌. ഇതിനായി എല്ലാവിഭാഗം കറന്റ്‌, സേവിങ്‌സ്‌ അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ്‌, പ്രതിമാസശാശരി ബാലന്‍സ്‌ എന്നീ നിബന്ധനകള്‍ പൂര്‍ണമായി ഒഴിവാക്കി. സ്വകാര്യബാങ്കുകള്‍ ഉയര്‍ന്ന പ്രതിമാസശരാശരി ബാലന്‍സ്‌ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കുകയും വീഴ്‌ചവരുത്തിയാല്‍ വലിയതുക പിഴയായി ഈടാക്കുകയും ചെയ്യുമ്പോഴാണ്‌ കേരളബാങ്ക്‌ ഒരു ചാര്‍ജും ഈടാക്കാതെ ഈ നിബന്ധനങ്ങള്‍ പൂര്‍ണമായി ഒവിവാക്കിയിരിക്കുന്നത്‌.കേരളബാങ്കിന്റെ പ്രാദേശികവാടക ഗ്രാമീണമമേഖലയില്‍ പ്രതിവര്‍ഷം 500 രൂപ മാത്രമാണ്‌. ഇത്‌ ഇക്കാര്യത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ്‌.

കാര്‍ഷികമേഖലയുടെ ശാക്തീകരണത്തിനായി പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ക്കു കേരളബാങ്ക്‌ നല്‍കുന്ന വായ്‌പയുടെ പലിശനിരക്കു കുറച്ചു. ഇതുമൂലം കര്‍ഷകര്‍ക്ക്‌ ആറുശതമാനം മാത്രം പലിശയ്‌ക്കു കാര്‍ഷികവായ്‌പ നല്‍കാന്‍ പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങള്‍ക്കു കഴിയുന്നു.കേരളബാങ്ക്‌ രൂപവല്‍കരണത്തെത്തുടര്‍ന്നു വായ്‌പാപദ്ധതികള്‍ ഏകീകരിക്കുകയും എല്ലാവിഭാഗത്തിനും അനുയോജ്യമായരീതിയില്‍ പുതിയവായ്‌പാപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു. ഗ്രാമീണമേഖലയിലേക്കു പുതിയ ബാങ്കിങ്‌ സേവനങ്ങള്‍, പ്രത്യേകിച്ചു ഡിജിറ്റല്‍ സേവനങ്ങള്‍ എത്തിച്ചുവരികയും ചെയ്യുകയാണ്‌.നബാര്‍ഡ്‌ കേരളബാങ്കിന്റെ ഗ്രേഡ്‌ ബിയില്‍നിന്നു സിയിലേക്കു മാറ്റിയതു പരിഹരിക്കാനെടുത്ത നടപടികള്‍ സംബന്ധിച്ച ചോദ്യത്തിന്‌ നബാര്‍ഡിന്റെ ഇടപെടലിനിടയാക്കിയ കാര്യങ്ങളുടെ 95ശതമാനവും പരിഹരിച്ചതായും നബാര്‍ഡ്‌ അത്‌ അംഗീകരിച്ചതായും പ്രശ്‌നം പരിഹരിക്കുന്നനിലയിലേക്കു കാര്യങ്ങള്‍ എത്തിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ആധുനികീകരണവും പ്രൊഫഷണലിസവും സംബന്ധിച്ച ചോദ്യത്തിന്‌ ന്യൂജെന്‍ ബാങ്കുകള്‍ക്കൊപ്പം മല്‍സരിക്കാവുന്ന എല്ലാ ആധുനികബാങ്കിങ്‌ സംവിധാനങ്ങളും കേരളാബാങ്കില്‍ നടപ്പാക്കിക്കഴിഞ്ഞുവെന്നു മന്ത്രി പറഞ്ഞു. മൊബൈല്‍ ബാങ്കിങ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, ആര്‍ടിജിഎസ്‌, എന്‍ഇഎഫ്‌ടി, ഗഗുള്‍പേ തുടങ്ങിയവയെല്ലാം കേരളബാങ്കിന്റെ സേവനനിരയില്‍ ലഭ്യമാണ്‌. ഒപ്പം ബിസിനസ്‌ രംഗത്തു വന്‍പുരോഗതിനേടി. കേരളബാങ്ക്‌ ഇന്ത്യയിലെ ഒന്നാമത്തെ സഹകരണബാങ്കാണ.്‌ 50,50200കോടിരൂപ വായ്‌പ നല്‍കാന്‍ കേരളബാങ്കിനു കഴിഞ്ഞു. കേരളത്തിലെ 45 ബാങ്കുകളില്‍ കേരളബാങ്കടക്കം അഞ്ചുബാങ്കുകള്‍ക്കുമാത്രമാണ്‌ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായുള്ള സഹകരണംസംബന്ധിച്ച ചോദ്യത്തിന്‌ കേരളബാങ്ക്‌ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസനസാധ്യതകള്‍ ആരായുന്നതിനു നിയമത്തില്‍ വ്യവസ്ഥ ചെയ്‌തുകഴിഞ്ഞുവെന്നു മന്ത്രി അറിയിച്ചു. ഒപ്പം ഭാവനാസമ്പന്നമായി ബിസിനസുകളും ആസൂത്രണം ചെയ്‌തു നടപ്പാക്കിവരുന്നു.
യുവാക്കള്‍ക്കായുള്ള പ്രത്യേകപരിപാടികളെയും വിദ്യാഭ്യാസവായ്‌പകളെയും സംബന്ധിച്ചും സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട പ്രത്യേകപാക്കേജ്‌ ഉണ്ടോ എന്നുമുള്ള ചോദ്യത്തിന്‌ ഇത്തരം വായ്‌പകള്‍ നിലവില്‍ ഉണ്ടെന്നും പ്രതീക്ഷാനിര്‍ഭരമായ പദ്ധതികള്‍ക്കായി തുടര്‍ന്നും സംരംഭകവായ്‌പാപദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അഞ്ചുംപത്തുംസെന്റും ഭൂമിയില്‍ കഴിയുന്ന പാവപ്പെട്ടവരുടെ വീട്‌ ജപ്‌തി ചെയ്യുമ്പോള്‍ വലിയ ബോര്‍ഡുകളുംമറ്റുംവച്ച്‌ അവരെ അപമാനിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതു സംബന്ധിച്ച ചോദ്യത്തിന്‌ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേകനയമുണ്ടെന്നു മന്ത്രി വിശദീകരിച്ചു. മൂന്നുസെന്റില്‍താഴെ ഭൂമിയുള്ള കിടപ്പാടമുള്ളയാളിന്റെ വീടു ജപ്‌തി ചെയ്യുമ്പോള്‍ ബോര്‍ഡുവയ്‌ക്കുകയോ ഇറക്കിവിടുകയോ ചെയ്യുമ്പോള്‍ പകരം ഷെല്‍റ്റര്‍ ഉണ്ടാക്കിക്കൊണ്ടായിരിക്കണം അതു ചെയ്യേണ്ടത്‌. സര്‍ഫാസി നിയമം ബാധകമാകുന്ന ഷെഡ്യൂള്‍ഡ്‌ ബാങ്കുകളിലും ദേശസാല്‍കൃതബാങ്കുകളിലുമൊക്കെയാണു ബോര്‍ഡ്‌ സ്ഥാപിക്കലും ജപ്‌തിനടപടികളിലേക്കു പോകലുമൊക്കെ സംഭവിക്കുന്നത്‌. കോടതിനടപടികള്‍കൂടിയാണവ. അതേസമയം, സഹകരണബാങ്കുകള്‍ അതു ചെയ്യുന്നില്ല എന്നു മന്ത്രി പറഞ്ഞു.

സഹകരണബാങ്കുകളിലെ നിക്ഷേപത്തിന്റെ 80ശതമാനവും പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങളുടെതായതിനാല്‍ നിക്ഷേപച്ചെലവ്‌ കൂടുന്ന പ്രശ്‌നം പരിഹരിക്കുന്നതു സംബന്ധിച്ചും സര്‍ക്കാര്‍സ്ഥാപനങ്ങളുടെയും കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും നിക്ഷേപം കേരളബാങ്കിലേക്കു കൊണ്ടുവരുന്നതിനായി നടത്തുന്ന ശ്രമങ്ങളെയും പറ്റിയുള്ള ചോദ്യത്തിന്‌ നിക്ഷേപച്ചെലവു കുറഞ്ഞതരം അക്കൗണ്ടുകള്‍ക്കായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.കാസനിക്ഷേപങ്ങളില്‍ വലിയ വര്‍ധന അടുത്ത കാലത്തുണ്ടായി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെതടക്കമുള്ളവയുടെ നിക്ഷേപം കേരളബാങ്കിലേക്കു കൊണ്ടുവരാന്‍ ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
കുട്ടനാടിനായി വായ്‌പക്കാര്യത്തില്‍ പ്രത്യേകപാക്കേജ്‌ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കഴിയുന്ന ആശ്വസനടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ഈ സന്ദര്‍ഭത്തിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു സംസാരിച്ചത്‌. സര്‍ഫാസി നിയമം നടപ്പാക്കലിന്റെ ഭാഗമായി വീടുകള്‍ ജപ്‌തി ചെയ്യുന്ന വലിയൊരു പ്രസ്‌ഥാനംതന്നെ ഉയര്‍ന്നുവന്നിരിക്കുന്നു. ഇക്കാര്യത്തില്‍ സഹകരണമേഖല മാതൃകകാണിക്കണം എന്ന സമീപനം നാം പൊതുവില്‍ സ്വീകരിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം വീട്‌ ജാമ്യമായി നല്‍കിയിട്ടുള്ള സംഭവങ്ങളിലാണ്‌. വീട്‌ ജാമ്യമായി നനല്‍കിയിട്ടുണ്ടെങ്കില്‍ ആ വീട്‌ ജപ്‌തി ചെയ്യുന്ന നില സാധാരണഗതിയില്‍ സ്വീകരിക്കാന്‍ പാടില്ല. അവിടെ താമസിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്‌. അവരെ വഴിയാധാരമാക്കുന്ന നിലപാട്‌ സ്വീകരിക്കരുത്‌. ഇതു സഹകരണമേഖലയാകെ സ്വീകരിക്കണമെന്ന ധാരണ നേരത്തേതന്നെയുള്ളതാണ്‌. അതു കര്‍ശനമായി പാലിക്കാന്‍ എല്ലാ സഹകരണസ്ഥാപനങ്ങളും തയ്യാറാകാനണം. അതിനുള്ള നിര്‍ദേശം പൊതുവേ കൊടുക്കുന്നതാണ്‌ – മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പാലക്കാട്‌ ജില്ലയിലെ നെല്ലുസംഭരണകാര്യത്തില്‍ കര്‍ഷകര്‍ക്കു പണം കിട്ടാന്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ പഴയതുപോലെ കേരളബാങ്ക്‌ ഈ ചുമതല ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്‌ അതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്നു സഹകരണമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിതന്നെ ഇതിന്‌ അനുകൂലമായ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എസ്‌.ബി.ഐ, കാനറാബാങ്ക്‌, ഫെഡറല്‍ബാങ്ക്‌ എന്നിവ ചേര്‍ന്ന കോണ്‍സോര്‍ഷ്യമാണ്‌ ഇപ്പോള്‍ ആ ചുമതല നര്‍വഹിക്കുന്നത്‌. ആ രീതിയില്‍ ചുമതല മാറിയപ്പോഴുണ്ടായ പ്രശ്‌നമാണ്‌. ആ ചുമതല തിരിച്ചു കേരളബാങ്കിലേക്കു വരണമെന്നാണു സര്‍ക്കാരിന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളുടെ പലിശനിരക്കിനെക്കാള്‍ ഉയര്‍ന്ന പലിശനിരക്കു കേരളബാങ്കിന്‌ ഉളളതുകൊണ്ടുണ്ടായ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളെസംബന്ധിച്ച ചോദ്യത്തിന്‌ ഇതു പരിഹരിക്കാന്‍ കൂടിയലോചന നടത്താനുള്ള തിയതി നിശ്ചയിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. നേരത്തേ സംസ്ഥാനസഹകരണരജിസ്‌ട്രാറുടെ നിയന്ത്രണത്തിലുള്ള പലിശനിര്‍ണയസമിതിയാണു പിലശനിരക്കുകള്‍ നിശ്ചയിച്ചിരുന്നത്‌. പക്ഷേ, കേരളബാങ്ക്‌ സ്വതന്ത്രമായി പലിശനിരക്കു നിശ്ചയിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന നിര്‍ദേശം വന്നു. അതനുസരിച്ചു കേരളബാങ്ക്‌ പലിശ നിരക്കു നിശ്ചയിച്ചു. എന്തായാലും പ്രശ്‌നം പരിഹരിക്കാന്‍ കൂടിയാലോചനക്കുള്ള തിയതി നിശ്ചയിച്ചു- മന്ത്രി വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News