ബാങ്കിങ്ങ് നിയന്ത്രണ ഭേദഗതി നിയമം അകവും പുറവും – ഹനീഫ പെരിഞ്ചേരിയുടെ ലേഖനം.

adminmoonam

ബാങ്കിംഗ്‌ നിയന്ത്രണ ഭേദഗതി നിയമം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് കോ.ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡൻ്റ് ഹനീഫ പെരിഞ്ചീരി അഭിപ്രായപ്പെട്ടു.
കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ സെപ്റ്റംബർ 16 ന് ലോകസഭയിൽ പാസ്സാക്കിയെടുത്ത ബാങ്കിങ്ങ് നിയന്ത്രണ ഭേദഗതി നിയമം കേരത്തിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളെ ബാധിക്കില്ലെന്നും എന്നാൽ ദീർഘകാല വായ്പ നൽകുന്ന കാർഷികവികസന ബാങ്കുകള (ഭൂപണയ ബാങ്കുകളെ പ്രതികുലമായി ബാധിക്കുമെന്നും അതോടപ്പം ആർ.ബി.ഐ. ലൈസൻസിലും ബാങ്കിങ്ങ് നിയന്ത്രണ നിയമത്തിന് കീഴിലും പ്രവർത്തിക്കുന്ന ബാങ്കിങ്ങ് സ്ഥാപനങ്ങളുടെ ഭരണത്തിലും പ്രവർത്തനത്തിലും കേന്ദ്രത്തിനും റിസർവ്വ് ബാങ്കിനും ഇടപെടാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ഓർഡിനൻസും ബില്ലും തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 26 ന് രാഷ്ട്രപതി ഒപ്പു് വെച്ച് ഓർഡിനൻസായി ഇറക്കിയ ബാങ്കിംഗ്‌ നിയന്ത്രണ നിയമം ഒരു മാറ്റവുമില്ലാതെ ലോകസഭയിൽ സെപ്തംബർ 16ന് പാസ്സാക്കി രാജ്യസഭയും കടന്നു രാഷ്ടപതി ഒപ്പു് വെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. ഇത് കേരളത്തിലെ പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിൽ പ്രചരണം നടക്കുന്നു ഇത് വാസ്‌തവ വിരുദ്ധമാണ്. 2020 മാര്‍ച്ച് മൂന്നിനാണ്‌ പാര്‍ലമെന്റില്‍ ബാങ്കിംഗ്‌ നിയന്ത്രണ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്‌. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ്‌ സമ്മേളനം നിര്‍ത്തി വെച്ചിരുന്നതിനാല്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂണ്‍ 26 ന്‌ ആദരണീയനായ രാഷ്ട്രപതി ഒപ്പ്‌ വെച്ച ഓര്‍ഡിനന്‍സിൽ പറഞ്ഞ വ്യവസ്ഥകൾ അതേപടി ലോക സഭയിൽ പാസ്സാക്കി എടുത്തു എന്നല്ലാതെ കേരളത്തിൽ സര്‍വ്വീസ്‌ സഹകരണ ബാങ്കുകൾക്ക് ഇനി മുതൽ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനും ചെക്ക് കലക്ഷൻ നടത്തുന്നതിനും ബാങ്ക് എന്ന പദം പേരിനോടപ്പം ചേർക്കാനാവില്ല എന്നും മെമ്പർമാരിൽ നിന്ന് മാത്രമെ നിക്ഷേപം സ്വീകരിക്കാൻ കഴിയൂ എന്ന രുപത്തിലുള്ള തെറ്റായ പ്രചരണങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട് .ഓർഡിനൻസിലും ബില്ലിലും പറയാത്ത കാര്യങ്ങളാണിത്.ജൂൺ26 മുതൽ ഈ നിയമം ഓർഡിനൻസ് വഴി രാജ്യത്ത് നിയമമാക്കി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. രണ്ടര മാസം കഴിഞ്ഞ് ലോകസഭ ബിൽ പാസ്സാക്കുന്നത് വരേ ഓർഡിനൻസിന് നിയമത്തിന് പ്രാബല്യമുണ്ടായിരുന്നു.പ്രാഥമിക കാഷിക വായ്പാ സഹകരണ സംഘങ്ങളെ ഇത് പ്രതികൂലമായി ബാധിക്കില്ല. എന്നാൽ കേരളത്തിൽ ദീർഘകാല വായ്പ നൽകുന്ന കാർഷിക വികസന ബാങ്കുകളെ [ലാൻ്റ്മോർട്ട്ഗേജ് ബാങ്കുകളെ ] പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പു് 7 (f) പ്രകാരം നിയമ ഭേദഗതിക്ക് മുമ്പ് കർഷിക വികസന ബാങ്കുകൾക്ക് പേരിനോടപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നു. ആ ഇളവ് ഓർഡിനൻസിൽ തന്നെ നീക്കം ചെയ്തിരുന്നു. നിയമത്തിലെ മൂന്നാം വകുപ്പില്‍ പ്രതിപാദിക്കുന്ന ബാങ്ക്‌,  ബാങ്കര്‍, ബാങ്കിംഗ്‌ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന്‌ റിസര്‍വ്വ്‌ ബാങ്കിന്റെ ലൈസന്‍സ്‌ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഉപയോഗിക്കരുതെന്ന്‌ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ ചെക്ക്‌ ഇഷ്യൂ ചെയ്യുന്നതിനും പൊതുജനങ്ങളില്‍ നിന്ന്‌ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വിലക്കുകളുണ്ട്‌. എന്നാല്‍ ഈ വിലക്കുകള്‍ സംസ്ഥാനത്ത്‌ സഹകരണ സംഘം രജിസ്‌ട്രാറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കുകയില്ല എന്നാണ് മനസ്സിലാക്കുന്നത്. ബാങ്കിംഗ്‌ റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ കേരളത്തിലെ പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങളോ PACS (സര്‍വ്വീസ്‌ സഹകരണ ബാങ്കുകള്‍) സഹകരണ സൊസൈറ്റികളോ വരുന്നില്ല. മാത്രമല്ല കേരളത്തിലെ സര്‍വ്വീസ്‌ സഹകരണ ബാങ്കുകള്‍ നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌ ആക്ടിന്റെ പരിധിയിലോ ചെക്ക്‌ ട്രങ്കേഷന്‍ സിസ്റ്റത്തിലോ (സി.ടി.എസ്‌) വരുന്നില്ല. അതുകൊണ്ട്‌ തന്നെ റിസര്‍വ്വ്‌ ബാങ്കിന്റെ ലൈസന്‍സോടെയല്ല സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ആര്‍.ബി.ഐ. ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ക്കും വാണിജ്യ ബാങ്കുകള്‍ക്കും സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകള്‍ക്കും മറ്റു ബാങ്കുകള്‍ക്കും മാസത്തില്‍ രണ്ടാം ശനിയും നാലാം ശനിയും പൊതു അവധിയാണ്‌. എന്നാല്‍ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക്‌ ഈ അവധി ബാധകമല്ല. കാരണം ആര്‍.ബി.ഐ. ലൈസന്‍സിനും ബി.ആര്‍. ആക്ടിനും നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌ ആകിടനും പുറത്താണ്‌ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. അതേ സമയം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണമുണ്ട്‌.

2012 ൽ ബാങ്കിംഗ്‌ റെഗുലേഷന്‍ ആക്ടില്‍ വരുത്തിയ ഭേദഗതികളില്‍ പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങള്‍ ബാങ്ക്‌ എന്ന പദം ഉപയോഗിക്കരുതെന്നും ചെക്ക്‌ ഇഷ്യൂ ചെയ്യരുതെന്നും പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരുതെന്നും ബാങ്കിംഗ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കണെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. 2012 ലെ പ്രകാശ്‌ബക്ഷി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുണ്ടായ നിയമഭേദഗതിക്ക്‌ ശേഷവും സഹകരണ സംഘങ്ങള്‍ ബാങ്ക്‌ എന്ന പദം ഉപയോഗിക്കുന്നത്‌ തുടര്‍ന്നിരുന്നു. റിസര്‍വ്വ്‌ ബാങ്കോ കേന്ദ്രസര്‍ക്കാരോ ഇതുവരെ ഇതിന്‌ വിലക്ക്‌ ഏര്‍പെടുത്തിയിട്ടില്ല.
1949 ലെ ബാങ്കിംഗ്‌ റഗുലേഷന്‍ ആക്ടില്‍ വരുത്തിയ പുതിയ നിയമ ഭേദഗതി ഇപ്രകാരമാണ്‌. Section 3 – Notwithstanding anything contained in the National Bank for Agriculture and Rural Development Act, 1981, this Act shall not apply to –
(a) a Primary agricultural credit society; or
(b) a Co-operative society whose primary object and principal business is providing of long-term finance for agricultural development,
if such society does not use as part of its name, or in connection with its business, the words “bank”, “banker” or “banking” and does not act as drawee of cheques.”
മേല്‍ ഭേദഗതി പ്രകാരം നിയമം ലക്ഷ്യമാക്കുന്നത്‌ പ്രത്യക്ഷത്തില്‍ പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങള്‍ അല്ലെന്ന്‌ വ്യക്തം. എന്നാല്‍ കേരളത്തിലെ ദീര്‍ഘകാല കാര്‍ഷിക വായ്‌പ നല്‍കുന്ന പ്രാഥമിക കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ (ഭൂപണയ ബാങ്ക്‌) ഒന്നില്‍കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന പരിധിയുള്ള മള്‍ട്ടി സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്കുകളുള്‍പ്പെടെയുള്ള മറ്റു ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ പുതിയ ഭേദഗതി പ്രതികൂലമായി ബാധിക്കും. മള്‍ട്ടി സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്കുകളുടെ ക്രമക്കേടുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും വ്യാപകമായതിനാല്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കടിഞ്ഞാണിടാനാണ്‌ ഈ നിയമം കൊണ്ടുവന്നിട്ടുള്ളത്‌.
അര്‍ബ്ബന്‍ ബാങ്കുകള്‍, മള്‍ട്ടി സ്റ്റേറ്റ്‌ സഹകരണ ബാങ്കുകള്‍, പാക്‌സ്‌ അല്ലാത്ത മറ്റു എല്ലാ ബാങ്കുകള്‍ക്കും ബാങ്കിംഗ്‌ പ്രവര്‍ത്തനം നടത്തണമെങ്കില്‍ റിസര്‍വ്വ്‌ ബാങ്കിന്റെ ലൈസന്‍സ്‌ ഇനി നിര്‍ബന്ധമാണ്‌. കൂടാതെ ബാങ്കുകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളിലും ഭരണകാര്യങ്ങളിലും ഇടപെടാന്‍ ഈ നിയമഭേദഗതികൊണ്ട്‌ ആര്‍.ബി.ഐ.ക്കും കേന്ദ്ര ഗവണ്‍മെന്റിനും സാധ്യമാകുമെന്നും ഹനീഫ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകളെ (പി.സി.ആര്‍.ഡി.ബി.) ഇത്‌ പ്രതികൂലമായി ബാധിക്കുമെങ്കിലും തുടര്‍ന്ന്‌ ബാങ്കിംഗ്‌ ആക്ടിവിറ്റീസ്‌ നടത്തുന്നില്ലെങ്കില്‍ അവയുടെ നിലവില്‍ പേരിനോടൊപ്പമുള്ള ബാങ്ക്‌ എന്ന പദം മാറ്റേണ്ടി വരില്ല. എന്നാല്‍ ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്ന്‌ നിക്ഷേപം സ്വീകരിക്കുന്നതിനോ, ചെക്ക്‌ ഇഷ്യൂ ചെയ്യുന്നതിനോ, ബാങ്കിംഗ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനോ ഭൂപണയ ബാങ്കുകൾക്ക് സാധ്യമല്ല.
ബാങ്കിംഗ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ആര്‍.ബി.ഐ.യുടെ ലൈസന്‍സ്‌ നിര്‍ബന്ധമാകും. ഇത്‌ കേരളത്തില്‍ ദീര്‍ഘകാല കാര്‍ഷിക വായ്‌പ നല്‍കുന്ന ഭൂപണയ ബാങ്കുകളെ പ്രതിസന്ധിയിലേക്ക്‌ നയിക്കും. നേരത്തെ ഭൂപണയ ബാങ്കുകള്‍ക്ക്‌ ബാങ്കിംഗ്‌ ആക്ടിവിറ്റീസ്‌ നടത്തുന്നതിനോ നിക്ഷേപം സ്വീകരിക്കുന്നതിനോ അനുമതി ഉണ്ടായിരുന്നില്ല. ബോണ്ടുകള്‍ ഇഷ്യൂ ചെയ്‌തും കടപ്പത്രം ഇറക്കിയുമാണ്‌ ഭൂപണയ ബാങ്കുകള്‍ ഫണ്ട്‌ സമാഹരിച്ചിരുന്നത്‌. ആ രീതിയിലേക്ക്‌ ഗ്രാമവികസന ബാങ്കുകള്‍ക്ക്‌ തിരിച്ചുപോകേണ്ടി വരും. കേരളത്തില്‍ ഈ മേഖലക്ക്‌ ഇത്‌ തിരിച്ചടിയാകും. അല്ലാതെ പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങളെ മേല്‍ ഭേദഗതി നിയമം പ്രതികൂലമായി ബാധിക്കില്ല. നിലവിലുള്ള നിയമഭേദഗതിയില്‍ തന്നെ പാക്‌സുകള്‍ക്ക്‌ പരിരക്ഷയുണ്ട്‌. ബഹുമാനപ്പെട്ട കോടതികളെ സമീപിച്ചാല്‍ ഇതില്‍ വ്യക്തത വരുത്താനാകും.
ഭാഗികമായിട്ടാണെങ്കിലും കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക്‌ വിഘാതമാകുന്ന നിലവിലെ നിയമ ഭേദഗതികളും കേന്ദ്ര നിയമങ്ങളും സഹകരണ മേഖലക്ക്‌ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സമസ്‌ത മേഖലകളിലും പ്രവര്‍ത്തിച്ചു വരുന്ന സഹകരണ സംഘങ്ങള്‍ സാമ്പത്തിക സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ സേവന മേഖലകളിലെ ശക്തമായ സാന്നിദ്ധ്യമാണ്‌. സേവന മേഖലകളിലും ബാങ്കിംഗ്‌ രംഗത്തും സഹകരണ മേഖല കൂടുതല്‍ ജനപ്രീതി നേടിയിട്ടുണ്ട്‌. കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. വായ്‌പ വിതരണ പ്രക്രിയയില്‍ സര്‍വ്വകാല റെക്കോര്‍ഡ്‌ സൃഷ്ടിച്ച്‌ രാജ്യത്തിനു തന്നെ മാതൃക സൃഷ്ടിച്ച സഹകരണ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേരളീയ സമൂഹവും സര്‍ക്കാറും കൈകോര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹനീഫ പെരിഞ്ചീരി (9447157611)
[email protected]
(ലേഖകന്‍, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ സെക്രട്ടറീസ്‌ സെന്റര്‍ സംസ്ഥാന പ്രസിഡന്റും നിയമ ബിരുദധാരിയുമാണ്‌.)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!