നെല്ലറയുടെ നട്ടെല്ലായി പൊല്‍പ്പുള്ളി ബാങ്ക്

moonamvazhi

– അനില്‍ വള്ളിക്കാട്

കാര്‍ഷിക മേഖലയ്ക്കു കൈത്താങ്ങായി 1956 ല്‍ തുടക്കമിട്ട
പൊല്‍പ്പുള്ളി സര്‍വീസ് ബാങ്കിനു ഇന്നു 25,000 അംഗങ്ങള്‍.
മൂന്നു ശാഖകള്‍. ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവി. വായ്പാ,
സാന്ത്വന, സഹായ, ക്ഷേമ പദ്ധതികളുമായി ബാങ്കിന്റെ
പ്രവര്‍ത്തനം കര്‍ഷകരെ ചേര്‍ത്തു പിടിച്ചുകൊണ്ട്
മുന്നേറുകയാണ്.

സ്വര്‍ണവര്‍ണം വിതറുന്ന നെന്മണിപ്പാടം പോലെയാണു നാട്ടുകാര്‍ക്കു പൊല്‍പ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക്. വിതച്ചാലും കൊതിച്ചാലും മനസ്സില്‍ ആശ്വാസത്തിന്റെ കതിരുയരും. ആറര പതിറ്റാണ്ടായി കര്‍ഷകരെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ നെല്ലറയുടെ നട്ടെല്ലായി ബാങ്ക് മാറിക്കഴിഞ്ഞു.

പാലക്കാട്, ചിറ്റൂര്‍ മുനിസിപ്പാലിറ്റികള്‍ക്കിടയിലെ ഗ്രാമപ്പഞ്ചായത്താണു പൊല്‍പ്പുള്ളി. ഇരു നഗരങ്ങളിലേക്കും എളുപ്പമെത്താം എന്നതിനു പുറമെ കൊടുമ്പ്, എലപ്പുള്ളി, നല്ലേപ്പുള്ളി പഞ്ചായത്തുകളുമായി അതിര്‍ത്തിയടുപ്പവുമുണ്ട്. വിസ്തൃതവും വികസനോന്മുഖവുമായ ഈ പ്രദേശങ്ങളുടെ ഇടയ്ക്കു നിന്നുകൊണ്ട് ഒരു കാര്‍ഷിക ഹബ്ബായി പൊല്‍പ്പുള്ളി പ്രസിദ്ധമാവുകയാണ്. ധാരാളം കുളങ്ങളുള്ള നാട്. പുഴയും തോടുകളും തലങ്ങും വിലങ്ങും. ആയിരത്തോളം ഹെക്ടറില്‍ നെല്‍ക്കൃഷി മാത്രമുണ്ട്. തെങ്ങുകൃഷിയും മീന്‍വളര്‍ത്തലും സജീവം. പച്ചപ്പാണെങ്ങും. പൊല്‍പ്പുള്ളിയെ പച്ചച്ചേല ചുറ്റിക്കാന്‍ സഹകരണ ബാങ്ക് നടത്തുന്ന പ്രവര്‍ത്തനം നിസ്തുലം.

കാര്‍ഷിക
സേവനം

കാര്‍ഷിക മേഖലക്കു കൈത്താങ്ങ് എന്ന നിലയില്‍ത്തന്നെയാണു ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 1956 ല്‍ ഐക്യനാണയ സംഘമായി രജിസ്റ്റര്‍ ചെയ്തു. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടാണു സംഘത്തിന്റെ ആദ്യ പ്രസിഡന്റ്. പൊല്‍പ്പുള്ളി പഞ്ചായത്ത് മുഴുവനും കൊടുമ്പ് പഞ്ചായത്ത് ഭാഗികമായും അടങ്ങുന്നതാണു ബാങ്കിന്റെ പ്രവര്‍ത്തന മേഖല. കല്ലുകൂട്ടിയാലിലാണു ബാങ്കിന്റെ ഹെഡ്ഓഫീസ്. ഇതിനു പുറമെ അത്തിക്കോട്, കൊടുമ്പ്, ഇരട്ടയാല്‍ എന്നിവിടങ്ങളില്‍ ശാഖകളും. ഇതില്‍ ഇരട്ടയാലിലൊഴിച്ച് എല്ലായിടത്തും സ്വന്തം കെട്ടിടമാണ്.

ഹെഡ് ഓഫീസിനോടു ചേര്‍ന്നു സഹകരണ നീതി കാര്‍ഷിക വികസനകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സേവനങ്ങളും ഒരു കുടക്കീഴില്‍ നല്‍കുക എന്ന ലക്ഷ്യത്തിലാണ് ഈ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 13,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയില്‍ ഗോഡൗണ്‍ സൗകര്യം ഇവിടെയുണ്ട്. എല്ലാവിധ രാസ-ജൈവ വളങ്ങളും വില്‍പ്പനക്കായി സംഭരിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് എത്രവേണമെങ്കിലും നെല്ല് സംഭരിച്ചുവെക്കാനുള്ള സൗകര്യമുണ്ട്. സിമന്റ് വില്‍പ്പനശാലയും മാവേലി സ്റ്റോറും ഇതോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നു. വളം, സിമന്റ് എന്നീ ഇനങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു കോടിയിലേറെ രൂപയുടെ വിറ്റുവരവാണുള്ളത്. അരിക്കടയ്ക്കു പ്രത്യേകമായി വിസ്തൃതമായ സ്ഥലം ഒരുക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ പാലക്കാട് കണ്ണമ്പ്രയില്‍ ഒരുങ്ങുന്ന ആധുനിക റൈസ് മില്ലില്‍ നിന്നുള്ള അരിയുള്‍പ്പടെ സഹകരണ സ്ഥാപനങ്ങളുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ബാങ്ക് പ്രസിഡന്റ് എം.എ. അരുണ്‍കുമാര്‍ പറഞ്ഞു.

കാര്‍ഷിക ഗവേഷണ കേന്ദ്രത്തോടു ചേര്‍ന്നു 60 മെട്രിക് ടണ്‍ ശേഷിയുള്ള ഇലക്ട്രോണിക് വേ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കു നെല്ലുസംഭരണ കാലത്ത് ഇത് ഏറെ പ്രയോജനപ്രദമാണ്. വയനാട്ടിലെ ബ്രഹ്മഗിരി പദ്ധതിയുമായി സഹകരിച്ച് സസ്യേതര ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിതരണ കേന്ദ്രം, മത്സ്യ ഫെഡുമായി ചേര്‍ന്ന് അവരുടെ ഉല്‍പ്പന്ന കേന്ദ്രം, കൃഷിക്കാരുടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണ – വില്‍പ്പന കേന്ദ്രം, കാര്‍ഷിക ക്ലബ്ബുകള്‍ രൂപവത്കരിച്ച് അവയിലൂടെ ഈ മേഖലയിലെ യന്ത്രവല്‍ക്കരണം തുടങ്ങിയ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ സഹകരണ നീതി കാര്‍ഷിക സേവന കേന്ദ്രത്തിലൂടെ ലഭ്യമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ബ്രഹ്മഗിരി പദ്ധതിയുടെ ഭാഗമായി പൊല്‍പ്പുള്ളിയില്‍ വ്യാപകമായി കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. സഹായധനവും നല്‍കും. അത്തിക്കോട് ബ്രാഞ്ചില്‍ നീതി സ്റ്റോറും മിനി സൂപ്പര്‍ മാര്‍ക്കറ്റും നല്ല രീതിയില്‍ നടന്നുപോകുന്നുണ്ട്. ഓണ്‍ലൈന്‍ ഡെലിവറി ഉള്‍പ്പടെയുള്ള സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായ്പാ
വലയം

ആശ്വാസത്തിന്റെ വലിയൊരു വായ്പാ വലയമാണു ബാങ്ക് നാട്ടില്‍ തീര്‍ത്തിട്ടുള്ളത്. കാര്‍ഷിക വായ്പ നല്‍കുന്നതിനായി ജീവനക്കാര്‍ക്കു ടാര്‍ജറ്റ് കൊടുത്തിരുന്നു. ഇതിന്റെ ഫലമായി പരമാവധി കൃഷിക്കാര്‍ക്കു പലിശരഹിത വായ്പ നല്‍കാന്‍ സാധിച്ചുവെന്നു ബാങ്ക് സെക്രട്ടറി ജി. ജെസ്സി പറഞ്ഞു. നെല്‍ക്കൃഷിക്കു പുറമെ മറ്റു കൃഷികള്‍ക്കും മൃഗ പരിപാലനത്തിനും കാര്‍ഷിക വായ്പയുടെ ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്. നെല്ലിന്റെ സംഭരണ വില പെട്ടെന്നു നല്‍കുന്നതിനുള്ള നടപടികള്‍ എടുത്തുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കുടുംബശ്രീ അംഗങ്ങളുടെ വരുമാനവര്‍ധനയ്ക്കായി ധാരാളം ലഘുവായ്പകള്‍ ബാങ്ക് നല്‍കിവരുന്നു. ഭൂരിഭാഗം പേര്‍ക്കും ഒരു ലക്ഷം രൂപവരെ വ്യക്തിഗത വായ്പയും നല്‍കി. കുടുംബശ്രീ വായ്പ വ്യാപകമാക്കിയതിന്റെ ഭാഗമായി പൊല്‍പ്പുള്ളി, കൊടുമ്പ് പഞ്ചായത്തുകളിലെ അനവധി കുടുംബങ്ങളെ അമിത പലിശക്കാരില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവ് കൂടിയായ ബാങ്ക് പ്രസിഡന്റ് എം.എ. അരുണ്‍കുമാര്‍ പറഞ്ഞു. മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുടെ തൊഴില്‍, കച്ചവടം, വിദ്യാഭ്യാസം, വിവാഹം ഉള്‍പ്പടെ മറ്റു ചടങ്ങുകള്‍ എന്നിവയ്ക്ക് ആവശ്യമായ ധനസഹായം എന്ന നിലയില്‍ കുടുംബശ്രീയെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതായും കാണുന്നുണ്ട്. വായ്പകള്‍ക്കു പുറമെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി പ്രകാരം 66 കുടുംബശ്രീ അംഗങ്ങള്‍ക്ക് 60 ലക്ഷത്തോളം രൂപയും നല്‍കി. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു വിദ്യാതരംഗിണി പദ്ധതിയിലൂടെ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി എട്ടര ലക്ഷത്തോളം രൂപ പലിശരഹിത വായ്പയായി നല്‍കി.

ബാങ്കിന്റെ ധനവ്യാപാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പത്തു വര്‍ഷ കാലാവധിവരെയുള്ള വീട് നിര്‍മാണം, പുനരുദ്ധാരണം, വാഹനം വാങ്ങല്‍, വിദ്യാഭ്യാസച്ചെലവ് എന്നിവക്കും വിവിധതരം കാര്‍ഷിക വൃത്തികള്‍ക്കും വായ്പകള്‍ നല്‍കുന്നുണ്ട്.

സാന്ത്വന – സഹായ
ക്ഷേമ പദ്ധതികള്‍

കാല്‍ ലക്ഷത്തോളം അംഗങ്ങളാണു ബാങ്കിനുള്ളത്. ഇവരിലാര്‍ക്കെങ്കിലും അപകടത്തില്‍ മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ബാങ്കിന്റെ പൊതുനന്മാ ഫണ്ടില്‍ നിന്നാണ് അടച്ചത്. അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവിഹിതം കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തു. അംഗങ്ങള്‍ക്കായി പുതിയ സാന്ത്വന സഹായ ക്ഷേമ പദ്ധതി നടപ്പാക്കാന്‍ ബാങ്ക് ഉദ്ദേശിക്കുന്നു. കൊടുമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളിലെ 28 വാര്‍ഡുകളിലായി രണ്ടായിരത്തോളം പേര്‍ക്കുള്ള സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബാങ്ക് ഏറ്റെടുത്തു വിതരണം ചെയ്യുന്നുണ്ട്.

ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് പദവിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനു 210 കോടി രൂപയുടെ നിക്ഷേപവും 129 കോടി രൂപയുടെ വായ്പയുമുണ്ട്. താത്കാലിക ജോലിക്കാരുള്‍പ്പടെ 50 ജീവനക്കാരാണുള്ളത്. കെ. സുന്ദരന്‍ വൈസ് പ്രസിഡന്റായുള്ള ഭരണ സമിതിയില്‍ ടി.ആര്‍. സന്തോഷ്‌കുമാര്‍, ശ്രീകുമാരന്‍, എ. സെയ്തുമുഹമ്മദ്, ടി. കാശു, ജി. കലാധരന്‍, ടി. സുരേഷ് ബാബു, ജി. വിശ്വനാഥന്‍, എം.കെ. രാമകൃഷ്ണന്‍, വി.ആര്‍. ബിന്ദു, കെ.എസ്. സുനിതാഭായ്, സി. ബിന്ദു എന്നിവര്‍ അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!