സഹകരണ സംഘങ്ങള്‍ക്ക് പിന്തുണയുമായി റിട്ട: അഡീഷണല്‍ രജിസ്ട്രാര്‍ വി. നൗഷാദ്

Deepthi Vipin lal

സഹകരണ സംഘങ്ങളില്‍ ചിലത് പ്രതിനന്ധിയിലാണ് എന്നത് സത്യമാണ്. എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കുന്നതിലും മുന്നില്‍ സഹകരണ സംഘങ്ങള്‍ തന്നെയാണ്. ഇതൊക്കെ പലപ്പോഴും അത്തരം ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് പിന്തുണയുമായി റിട്ട: അഡീഷണല്‍ രജിസ്ട്രാര്‍ വി. നൗഷാദ്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

സഹകരണ സംഘങ്ങളില്‍ ചിലത് പ്രതിനന്ധിയിലാണ് എന്നത് സത്യമാണ്. അതെല്ലാം കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് കാരണമുണ്ടായതാണ് എന്ന പ്രചാരണം ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. മറ്റു ബാങ്കുകളെ അപേക്ഷിച്ച് സഹകരണ സംഘങ്ങളുടെ പ്രത്യേകത അവ സമൂഹവുമായി ഏറെ ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വായ്പകള്‍ കൊടുക്കുന്നതിനും കൊടുത്തവ തിരിച്ചു പിടിക്കുന്നതിനും മറ്റു ബാങ്കുകള്‍ കാട്ടുന്ന മര്‍ക്കടമുഷ്ടി സഹകരണ സംഘങ്ങള്‍ക്കില്ല. ജപ്തി നടപടികളെ തുടര്‍ന്നും വായ്പ നിഷേധിച്ചതിന്റെ പേരിലും വ്യക്തികളും കുടുംബം ഒന്നടങ്കവും ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ ചരിത്രമെടുത്താല്‍ നൂറുകണക്കിനാണുള്ളത്. രാജ്യത്തിന്റെ സ്വന്തം ബാങ്കുകളില്‍ നിന്ന് കോടികളെടുത്ത് മുങ്ങി രാജ്യം വിട്ടവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ശ്രമിക്കുന്ന ഭരണാധികാരികളുള്ള നാടാണിത്. എന്നാല്‍ ഈ കൊച്ചു കേരളത്തില്‍ നിന്ന് സഹകരണ ബാങ്കുകള്‍ സമാഹരിക്കുന്ന ഒരു ചില്ലിക്കാശ് പോലും വാളയാര്‍ ചുരം കടന്നിട്ടില്ല എന്ന് ഉറപ്പ് പറയാനാവും. ഇത് കോര്‍പ്പറേറ്റ് സംഘമല്ല, കോ -ഓപ്പറേറ്റീവ് സംഘമാണ്. കോടികളുടെ അഴിമതി സംഭവങ്ങള്‍ എണ്ണത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ എത്രയോ ഇരട്ടിയുള്ള സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ ? ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായേക്കാം. മകളുടെ വിവാഹം ഉറപ്പിച്ച ഒരു പിതാവ് അതിനുള്ള പണം കണ്ടെത്താനാവാതെ നെഞ്ചിലെരിയുന്ന നേരിപ്പോടുമായി നെട്ടോട്ടമൊടുമ്പോള്‍ അയാള്‍ക്ക് ഒരുപക്ഷേ ആവശ്യമുള്ള തുകയ്ക്ക് പര്യാപ്തമായ രേഖകള്‍ ഈടായി നല്കാനില്ലെങ്കിലും ഉള്ള രേഖകള്‍ വാങ്ങി വെച്ചിട്ട് ആവശ്യമുള്ള പണം കൊടുക്കാന്‍ ഇവിടെ ഒരു പൊതുമേഖലാ ബാങ്കും തയ്യാറാവില്ല. അത് ചെയ്യാന്‍ ആ പ്രദേശത്തുള്ള ഒരു സഹകരണ സംഘം മുന്നോട്ടു വന്നേക്കാം. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിച്ച ചില ആളുകളുടെ നേര്‍ക്ക് നീട്ടുന്ന മാധ്യമങ്ങളുടെ മൈക്ക് മുകളില്‍ പറഞ്ഞ ഗുണം ലഭിച്ച ആളുകളുടെ നേര്‍ക്കും നീട്ടുക. അതുപോലെ എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കുന്നതിലും മുന്നില്‍ സഹകരണ സംഘങ്ങള്‍ തന്നെയാണ്. ഇതൊക്കെ പലപ്പോഴും അത്തരം ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. അത് ബാങ്കിങ് അറിയാത്തവര്‍ അവയുടെ തലപ്പത്ത് ഇരിക്കുന്നതുകൊണ്ടല്ല. അതിലും ഉപരിയായി സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ പരിഗണിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഇന്നും നാട്ടിന്‍പുറത്തെ ഒരു കര്‍ഷകനോ മറ്റു സാധാരണക്കാരനോ ഒരു ആശ്രയത്തിനായി ഓടിച്ചെല്ലാന്‍ സാധിക്കുന്നത് ആ ദേശത്തെ സഹകരണ സംഘങ്ങളിലേക്കാണ്. അല്ലാതെ കേരളത്തില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് കേരളത്തിന് പുറത്ത് വായ്പ നല്‍കാന്‍ ഉത്സാഹിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ ശാഖയിലേക്കല്ല. ഇന്ന് സഹകരണ സംഘങ്ങള്‍ക്കെതിരെ ആയുധമെടുത്ത് സമൂഹമാധ്യമങ്ങളില്‍ ഉറഞ്ഞു തുള്ളുന്ന ഓരോരുത്തരും നെഞ്ചില്‍ കൈവച്ച് ഒരുവട്ടം ചിന്തിക്കണം. തനിക്കോ തന്റെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കളില്‍ ഒരാള്‍ക്കെങ്കിലുമോ എന്നെങ്കിലുമൊരിക്കല്‍ ഇന്ന് മാധ്യമങ്ങള്‍ പ്രതിസ്ഥാനത്ത് നിങ്ങള്‍ നിര്‍ത്തിയിരിക്കുന്ന സഹകരണ സംഘങ്ങള്‍ കൈത്താങ്ങായിട്ടുണ്ടോ എന്ന്. ഒരു മുഷിഞ്ഞ കൈലിമുണ്ടുമുടുത്ത് തോളില്‍ വിയര്‍പ്പു നാറുന്ന ഒരു തോര്‍ത്തുമായി ഒരു സാധാരണ കര്‍ഷകന് സങ്കോചം കൂടാതെ കയറിച്ചെല്ലാന്‍ സാധിക്കുന്നത് ഇന്നും നമ്മുടെ സഹകരണ സംഘങ്ങളിലേക്ക് മാത്രമാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്തുകാട്ടി ഈ ജനകീയ പ്രസ്ഥാനത്തെ ഇല്ലാതാക്കരുത്. ശരീരത്തിലുള്ള ലക്ഷക്കണക്കിന് കോശങ്ങളില്‍ ചിലതില്‍ അര്‍ബുദ ബാധയുണ്ടായേക്കാം. അതിനെ മാത്രം നീക്കം ചെയ്യുന്നതാണ് ചികിത്സ. അല്ലാതെ രോഗത്തെ ഇല്ലാതെയാക്കാന്‍ ഒരിക്കലും രോഗിയെ കത്തിച്ചു ചാമ്പലാക്കുകയല്ല. അഴിമതിക്കാരായവരെ പുറംതള്ളാന്‍ രാഷ്ട്രീയ നേതൃത്വവും ആര്‍ജ്ജവം കാണിക്കണം. ആരെയും അക്കോമഡേറ്റ് ചെയ്യാനുള്ള ഇടമല്ല സഹകരണ സംഘം ഭരണസമിതികള്‍. സഹകരണമെന്നത് ഒരു സംസ്‌കാരമാണ് , ഒരു ജീവിത രീതിയും . അപൂര്‍വ്വം ചിലര്‍ അതിനകത്ത് പുഴുക്കുത്തുകളായുണ്ടാവും. എന്ന് കരുതി വളരെ നല്ല നിലയില്‍ ജനകീയ ബാങ്കിംഗ് പ്രവര്‍ത്തനം നടത്തുന്നവയെ കൂടി പ്രതിസ്ഥാനത്ത് നിര്‍ത്താതിരിക്കുക. ചിലര്‍ ഇന്ന് സഹകരണ സംഘങ്ങള്‍ക്കെതിരെ നടത്തുന്ന വ്യാപക പ്രചരണവും അതിനു ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളുടെ അത്യുത്സാഹവും എന്തിനാണെന്നറിയാന്‍ ഏറെയൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. ജനകീയ സര്‍ക്കാരുകള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് , സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളില്‍ കണ്ണ് വെച്ച് വികസന അജണ്ടകള്‍ നിശ്ചയിക്കുന്നത് അപകടകരമാവും. കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങള്‍ അത് സംഘങ്ങള്‍ക്കുണ്ടാക്കും. മറിച്ച് പ്രാദേശിക അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ പ്രാദേശിക സംഘങ്ങളെ പങ്കാളിയാക്കാനുള്ള തീരുമാനം സംഘങ്ങള്‍ക്ക് നല്‍കുക. തിരിച്ചടവ് ഉറപ്പ് വരുത്താനത് സഹായിക്കും. തിരിച്ച് കിട്ടാന്‍ വൈകുന്ന ഒരു നിക്ഷേപവും ഗുണകരമല്ലെന്ന് പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാവും.

‘ സഹകരണംവിജയിച്ചേ തീരൂ. അത് പരാജയപ്പെട്ടാല്‍ മാനവരാശിയുടെ നാശമാവും’
(വി.നൗഷാദ് – റിട്ട: അഡീഷണല്‍ രജിസ്ട്രാര്‍, സഹകരണ വകുപ്പ് )

Leave a Reply

Your email address will not be published.

Latest News