നിക്ഷേപം വര്‍ധിപ്പിച്ച് കേരള ബാങ്ക്: 1,06,396 കോടിയുടെ ഇടപാട്,18,200 കോടി വായ്പ

Deepthi Vipin lal

കേരള ബാങ്കില്‍ നിക്ഷേപവര്‍ധന. 2021 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ നിക്ഷേപത്തില്‍ 9.27 ശതമാനത്തിന്റെ വര്‍ധനയാണുണ്ടതെന്ന് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കില്‍ പറയുന്നു. 61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731 കോടിരൂപയായി ഉയര്‍ന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യ പൂര്‍ണ സാമ്പത്തിക വര്‍ഷമായിരുന്നു 2020-21. 2021 മാര്‍ച്ച് 31 വരെ 1,06,396 കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. അറ്റാദായം 61.99 കോടി രൂപയാണ്. ലയന സമയത്ത് 25 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 14.4 ശതമാനമായി കുറച്ചു. 5738 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്തി. കോവിഡ് മഹാമാരിക്കിടയിലാണ് ആകെ ബിസിനസില്‍ 9.27 ശതമാനം വര്‍ധന വരുത്തിയത്.

നബാര്‍ഡ് വഴിയുള്ള പുനര്‍വായ്പാ സൗകര്യം ലഭ്യമാക്കുന്നതിലും വന്‍ നേട്ടമാണുണ്ടാക്കിയത്. 2019 – 20 സാമ്പത്തിക വര്‍ഷം 4315 കോടി രൂപയായിരുന്ന പുനര്‍വായ്പാ സഹായം 6058 കോടി രൂപയായി ഉയര്‍ന്നു. 40.39 ശതമാനത്തിന്റെ വര്‍ധന. ലയന സമയത്തെ സഞ്ചിത നഷ്ടം 1151 കോടി രൂപയായിരുന്നു. ഇത് 714 കോടി രൂപയായി കുറച്ചു. മൂലധന സ്വയംപര്യാപ്തത ലയന സമയത്ത് 6.26 ശതമാനമായിരുന്നു. ഇപ്പോള്‍ 10.18 ശതമാനമായി വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് നിബന്ധന 9 ശതമാനം മാത്രമാണ്. കേരള സര്‍ക്കാര്‍ നടത്തിയ 400 കോടി രൂപയുടെ നിക്ഷേപത്തിന്റെ പിന്‍ബലത്തിലാണ് മൂലധന സ്വയംപര്യാപ്തത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്.

കേരള ബാങ്ക് രൂപവത്കരണത്തിന് ശേഷം മുന്‍ഗണനാ മേഖലകളായ കൃഷി, സര്‍വീസ്, കച്ചവടം, ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭങ്ങള്‍, മൈക്രോ ഫിനാന്‍സ്, ഗ്രാമീണ ഭവന നിര്‍മ്മാണ മേഖലകളിലെ ചെറുകിട വായ്പകള്‍ എന്നിവക്കാണ് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സഹകരണ സംഘങ്ങള്‍ വഴിയും നേരിട്ടും 18,200 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ബാങ്കിന്റെ ഓഹരി ഉടമകളായ 1500ല്‍പ്പരം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളില്‍ക്കൂടി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ഗ്രാമീണ വ്യവസായങ്ങള്‍, വാണിജ്യ മേഖല എന്നിവയ്ക്ക് വായ്പകള്‍ നല്‍കുന്നു.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവര്‍ധന എന്നിവ സാധ്യമാക്കുകവഴി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയെ നേരിടാനുള്ള ശക്തമായ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നിബന്ധനകള്‍ പാലിക്കുന്ന പദ്ധതികള്‍ക്ക് രണ്ട് കോടി രൂപ വരെ നാല് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും നല്‍കും. സഹകരണ സംഘങ്ങള്‍ക്ക് ഒരു ശതമാനം നിരക്കില്‍ വായ്പ ലഭ്യമാകും.

പുതുതായി കെബി മൈക്രോ ഫുഡ് പ്രോസസിങ് സ്‌കീം നടപ്പാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലുള്ള മൈക്രോ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിലേയ്ക്കായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് എം.എസ്.എം.ഇ. ഫിനാന്‍സ് പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക്കൂടി പ്രയോജനപ്രദമായ സേവിങ്സ് അക്കൗണ്ട് കെ.ബി. വിദ്യാനിധി എന്നിവ വൈകാതെ ആരംഭിക്കും. സഹകരണ മേഖല കാലാകാലങ്ങളില്‍ നടപ്പിലാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൂടാതെ റിസര്‍വ് ബാങ്ക് അനുശാസിക്കുന്നത് പോലുള്ള സ്ഥിരം സംവിധാനമായി പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നടപ്പിലാക്കും. ഐ.ടി. ഇന്റഗ്രേഷനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഡിജിറ്റല്‍, മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും. ഇന്റഗ്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ മികച്ച ബാങ്കുകളില്‍ പ്രഥമ സ്ഥാനത്ത് കേരള ബാങ്കുണ്ടാകുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!