മള്‍ട്ടിസ്‌റ്റേറ്റ്‌ സംഘത്തോടു വിവരംതേടിയാല്‍ 30ദിവസത്തിനകം നല്‍കണം: ഓംബുഡ്‌സ്‌മാന്‍

Moonamvazhi

മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘത്തില്‍നിന്നു വിവരം തേടിക്കൊണ്ടുള്ള അപേക്ഷകളില്‍, 30ദിവസത്തിനകം മറുപടി നല്‍കണമെന്നു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ വ്യക്തമാക്കി. പുണെയിലെ എംഇഎസ്‌ എംപ്ലോയീസ്‌ ക്രെഡിറ്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിക്കെതിരെ ഒരു മുന്‍അംഗം നല്‍കിയ പരാതിയിലാണിത്‌. അപേക്ഷ കിട്ടി 30ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കേണ്ടതായിരുന്നുവെന്നു ഓംബുഡ്‌സ്‌മാന്‍ അലോക്‌ അഗര്‍വാള്‍ ഉത്തരവില്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം അപേക്ഷകളില്‍ സമയപരിധിക്കകം മറുപടി നല്‍കണം. വിനോദ്‌ ഡി ദേവാര്‍കര്‍ ആണ്‌ ഓംബുഡ്‌സ്‌മാനെ സമീപിച്ചത്‌. സംഘത്തിന്റെ സിഇഒനിയമനം സംബന്ധിച്ച ചട്ടം, അംഗത്വം റദ്ദാക്കാനുള്ള നടപടിക്രമം, പ്രാഥമികാംഗങ്ങളുടെയും ഇതരഅംഗങ്ങളുടെയും വിശദവിവരങ്ങള്‍, 2020മുതല്‍ ഡയറക്ടര്‍മാരുക്കു നല്‍കിയ ഹോണറേറിയത്തിന്റെ മറ്റും വിവരങ്ങള്‍, ഓഡിറ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍, 2010മുതലുള്ള വാര്‍ഷികറിപ്പോര്‍ട്ടുകളുടെയും പൊതുയോഗങ്ങള്‍ നടത്താന്‍വേണ്ടിവന്ന ചെലവുകള്‍ സംബന്ധിച്ച കണക്കുകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, 2017മുതലുള്ള സംഘംതിരഞ്ഞെടുപ്പുകളുടെ വിവരങ്ങള്‍, ഡയറക്ടര്‍മാരുടെ ബന്ധുക്കളില്‍നിന്നു സംഘത്തില്‍ നിയമനം നല്‍കപ്പെട്ടവരുടെ വിവരങ്ങള്‍, തന്റെ അംഗത്വം റദ്ദാക്കിയതു തന്നെ അറിയിക്കാതിരുന്നതിന്റെ കാരണം തുടങ്ങിയവ അദ്ദേഹം സംഘത്തോടു ചോദിച്ചിരുന്നു. 2002ലെ മള്‍ട്ടിസ്‌റ്റേറ്റ്‌ സഹകരണസംഘം നിയമത്തിന്റെ 106-ാംവകുപ്പിലെ രണ്ടാംഉപവകുപ്പു പ്രകാരമാണു ചോദ്യങ്ങള്‍.

സംഘത്തിലെ സഹകരണവിവരാവകാശഓഫീസറോടാണു വിവരങ്ങള്‍ തേടിയത്‌. വിവരം നല്‍കിയില്ല. മറുപടിയും നല്‍കിയില്ല. തുടര്‍ന്നാണ്‌ ഓംബുഡ്‌സ്‌മാനെ സമീപിച്ചത്‌. ഓംബുഡ്‌സ്‌മാന്‍ 2025 ജനുവരി 27നും ഏപ്രില്‍ മൂന്നിനും സംഘത്തിനു നോട്ടീസ്‌ അയച്ചു. ഏപ്രില്‍ 15നകം മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു. മറുപടി വന്നില്ല. ഏപ്രില്‍ 29ന്‌ പരാതിക്കാരനെയും സംഘത്തിന്റെ സിഇഒയെയും വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ വാദം കേള്‍ക്കാന്‍ വിളിച്ചു. സിഇഒ സുരീന്ദര്‍ കൗര്‍ ബട്ര ഹാജരായി. പരാതിക്കാന്‍ വന്നില്ല. ഫെബ്രുവരി 20നു മറുപടി സമര്‍പ്പിച്ചിരുന്നുവെന്നു സിഇഒ വാദിച്ചു. പരാതിക്കാരനോട്‌ ഓഫീസില്‍ വന്നു രേഖകള്‍ പരിശോധിക്കാന്‍ അഭ്യര്‍ഥിക്കുകയും അദ്ദേഹം വന്നപ്പോള്‍ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്‌തിരുന്നുവെന്നും അറിയിച്ചു. ഫെബ്രുവരി 20ലെ മറുപടിയുടെ കോപ്പി ഏപ്രില്‍ 29നകം ഇ-മെയിലില്‍ അയക്കാന്‍ സംഘത്തോടു നിര്‍ദേശിച്ചു. ഇത്‌ ഓംബുഡ്‌സ്‌മാന്റെ ഓഫീസില്‍ കിട്ടി.

പരാതിക്കാരന്‍ വിവരം തേടിയിട്ടു മറുപടി നല്‍കിയില്ലെന്നും ഓംബുഡ്‌സ്‌മാന്റെ രണ്ടു നോട്ടീസിനും മറുപടി കിട്ടിയില്ലെന്നും വ്യക്തമാണെന്ന്‌ ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി 20 തിയതിവച്ചു ലഭിച്ച കത്തിലാകട്ടെ തേടിയവിവരം സംബന്ധിച്ചു പരാതിക്കാരനോടു `ചര്‍ച്ച ചെയ്‌തു’ എന്നേയുള്ളൂ. ഈ കത്തിനോടൊപ്പം ഓംബുഡ്‌സ്‌മാനു വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. അപേക്ഷ കിട്ടി 30ദിവസത്തിനകം വിവരം നല്‍കാന്‍ എല്ലാ മള്‍ട്ടി സ്റ്റേറ്റ്‌ സഹകരണസംഘങ്ങളും ബാധ്യസ്ഥമാണ്‌്‌. സമര്‍പ്പിച്ച രേഖകളും വാദങ്ങളും നിയമവകുപ്പുകളും പരിശോധിച്ചശേഷമാണ്‌ 30ദിവസത്തിനകം വിവരം നല്‍കേണ്ടതായിരുന്നുവെന്നും ഇനി ഇത്തരം അപേക്ഷകളില്‍ സമയപരിധി പാലിക്കണമെന്നും ഫെബ്രുവരി 20ലെ കത്തിനോടൊപ്പമുള്ള രേഖകള്‍ പരാതിക്കാരനു കിട്ടിയെന്നു സംഘം ഉറപ്പാക്കി ഉടന്‍ സ്ഥീരീകരണറിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും ഓംബുഡ്‌സ്‌മാന്‍ ഉത്തരവായത്‌.

Moonamvazhi

Authorize Writer

Moonamvazhi has 453 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!