ഏജന്‍സികമ്മീഷന്‍ കൂട്ടി; സര്‍ക്കാര്‍ഇടപാടുകളില്‍നിന്നു ബാങ്കുകള്‍ക്കു വരുമാനം കൂടും

Moonamvazhi

സര്‍ക്കാര്‍ഇടപാടുകളിലൂടെയുള്ള ബാങ്കുകളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിക്കൊണ്ട്‌ സര്‍ക്കാര്‍ഇടപാടുകള്‍ക്കുള്ള ഏജന്‍സിബാങ്കുകളുടെ കമ്മീഷന്‍ റിസര്‍വ്‌ ബാങ്ക്‌ വര്‍ധിപ്പിച്ചു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കു വിവിധയിനങ്ങളില്‍ ലഭിക്കേണ്ട വരുമാനം സ്വീകരിക്കുകയും സര്‍ക്കാരുകള്‍ കൊടുക്കേണ്ട പണം നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനം, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കുവേണ്ടി നടത്തുന്ന പെന്‍ഷന്‍ പേമെന്റുകള്‍, ഏജന്‍സി കമ്മീഷന്‌ അര്‍ഹമെന്നു റിസര്‍വ്‌ ബാങ്ക്‌ വിലയിരുത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍, ബാങ്കുകളിലൂടെ അടയ്‌ക്കുന്ന സ്റ്റാമ്പ്‌ ഡ്യൂട്ടി (ചാര്‍ജ്‌ ഈടാക്കുന്നതല്ലാത്തതോ സംസ്ഥാനസര്‍ക്കാരില്‍നിന്നു പ്രതിഫലം കിട്ടാത്തവയോ ആണെങ്കില്‍) എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ കമ്മീഷനാണു വര്‍ധിപ്പിച്ചത്‌. ഇലക്ട്രോണിക്‌ മാതൃകയിലല്ലാത്ത ഇടപാടുകളുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചിട്ടില്ല.

കമ്മീഷന്‍ വര്‍ധനയ്‌ക്കായി, ഈ വര്‍ഷം ഏപ്രില്‍ ഒന്നിനു റിസര്‍വ്‌ ബാങ്ക്‌ ഇറക്കിയ ബൃഹത്‌ സര്‍ക്കുലറില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്‌. സര്‍ക്കുലറിന്റെ 13-ാംഖണ്ഡികയിലാണു മാറ്റം വരുത്തിയിട്ടുള്ളത്‌. ഇലക്ട്രോണിക്‌ മാതൃകയിലല്ലാതെയുള്ള ഇടപാടുകള്‍ക്ക്‌ ഒരു ഇടപാടിന്‌ 40 രൂപയാണു ഏജന്‍സി കമ്മീഷന്‍ നിരക്ക്‌. ഇതു നിലനിര്‍ത്തുകയാണു ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ ഇലക്ട്രോണിക്‌ മാതൃകയി്‌ലുള്ളവയ്‌ക്ക്‌ ഒരു ഇടപാടിന്‌ 12 രൂപയാക്കി കമ്മീഷന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്‌. നേരത്തേ ഇത്‌ ഒമ്പതുരൂപയായിരുന്നു. പെന്‍ഷന്‍ പേമെന്റുകളുടെ കാര്യത്തില്‍ ഒരിടപാടിന്‌ 80രൂപവച്ചു കമ്മീഷന്‍ നല്‍കും. 75രൂപയില്‍നിന്നാണ്‌ 80രൂപയായി വര്‍ധിപ്പിച്ചിട്ടുള്ളത്‌. പെന്‍ഷന്‍ഇതര പേമെന്റുകള്‍ക്ക്‌ 100രൂപയ്‌ക്ക്‌ ഏഴുപൈസ എന്നതോതിലായിരിക്കും പുതിയ കമ്മീഷന്‍. മുന്‍പ്‌ ഇത്‌ ആറര പൈസയായിരുന്നു. ഏജന്‍സി ബാങ്കുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ പേമെന്റ്‌ ഇടപാടുകള്‍ക്കും ഏജന്‍സി കമ്മീഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ മുന്‍കൂറായി പണം നല്‍കപ്പെട്ട-പ്രീഫണ്ട്‌ഡ്‌-കാര്യങ്ങള്‍ക്ക്‌ അല്ലെങ്കില്‍ ഏജന്‍സി ബാങ്കുകള്‍ക്കു സര്‍ക്കാര്‍ ഏതെങ്കിലും വിധത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യങ്ങള്‍ക്കു കമ്മീഷന്‍ നല്‍കില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കമ്മീഷന്‍വര്‍ധന ബാങ്കുകള്‍ക്കു പ്രോല്‍സാഹനമാകും എന്നാണു പ്രതീക്ഷ. ഇ-ഗവേണന്‍സും ഡിജിറ്റല്‍ പേമെന്റ്‌ സംവിധാനങ്ങളും വര്‍ധിപ്പിക്കലും ലക്ഷ്യമാണ്‌. സര്‍ക്കാര്‍പണം കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ കൃത്യതയും വേഗതയും സുതാര്യതയും വരുത്താനും കമ്മീഷന്‍വര്‍ധന സഹായകമാകുമെന്നു കരുതുന്നു.

കമ്മീഷന്‍ ലഭിക്കാന്‍ ബാങ്കുകള്‍ നിര്‍ദിഷ്ടമാതൃകയില്‍ അപേക്ഷ നല്‍കണം. ജിഎസ്‌ടി വിശദവിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇതിലുണ്ടായിരിക്കണം. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമ്മീഷന്‍ ആര്‍ബിഐയുടെ നാഗപൂര്‍ സിഎഎസിലേക്കും സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമ്മീഷന്‍ ആര്‍ബിഐയുടെ അതാത്‌ മേഖലാഓഫീസുകളിലേക്കുമാണ്‌ അയക്കേണ്ടത്‌. ജിഎസ്‌ടിയുമായും മറ്റും ബന്ധപ്പെട്ട കമ്മീഷന്‍ ക്ലെയിമുകള്‍ ആര്‍ബിഐയുടെ മുംബൈ ഓഫീസിലാണു തീര്‍പ്പാക്കുന്നത്‌.

Moonamvazhi

Authorize Writer

Moonamvazhi has 433 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!