‘ട്രേഡ് എക്‌സ്‌പോ’യുമായി കോലഞ്ചേരിപ്രവാസിസംഘം

moonamvazhi

രണ്ടു കമ്പനികള്‍ സ്വന്തമായി നടത്തുന്ന കോലഞ്ചേരി ഏരിയ പ്രവാസി
സഹകരണ സംഘം സെപ്റ്റംബറില്‍ കലൂരില്‍ ട്രേഡ് എക്‌സ്‌പോ
സംഘടിപ്പിക്കുകയാണ്. പ്രവാസിക്ഷേമം, പുനരധിവാസം എന്നിവ
ലക്ഷ്യമിട്ടു രണ്ടു വര്‍ഷം മുമ്പു തുടങ്ങിയതാണ് ഈ സംഘം.
പ്രവാസികളെ കേരളത്തിലുടനീളം ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍
പ്രാപ്തരാക്കുക എന്നതും പ്രവാസി സഹകരണ സംഘത്തിന്റെ
ലക്ഷ്യങ്ങളില്‍പ്പെടുന്നു.

 

വലിയൊരു വ്യാപാരമേള നടത്താനുള്ള തിരക്കിലാണു കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണ സംഘം. ( ഗീഹലിരവലൃ്യ അൃലമ ജൃമ്മശെ ഇീീുലൃമശേ്‌ല ടീരശല്യേ ഘറേ- ഗഅജട). സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയപരിസരത്തു നടത്തുന്ന ‘ട്രേഡ് എക്‌സ്‌പോ -2022 ആണു മേള. വ്യവസായവകുപ്പിന്റെ ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ടു പ്രവാസി സഹകരണ സംഘം ഈ മേള സംഘടിപ്പിക്കുന്നത് ‘ബിസിനസ് കേരള’യുമായും ‘ഐകോണ്‍ മീഡിയ അക്കാദമി’യുമായും സഹകരിച്ചാണ്. സഹകരണ വകുപ്പ്, നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടു നടത്തുന്ന ‘ട്രേഡ് എക്‌സ്‌പോ’യുടെ മാഗസിന്‍ പാര്‍ട്ണര്‍ ധനം ബിസിനസ് മാഗസിനും റേഡിയോ ചാനല്‍ പാര്‍ട്ണര്‍ ‘റെഡ് എഫ്.എം. 93.5’ ഉം ആണ്.

പ്രവാസിക്ഷേമവും
പുനരധിവാസവും

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി രൂപവത്കൃതമായതാണു കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘമെന്നു ട്രേഡ് എക്‌സ്‌പോയുടെ ബ്രോഷര്‍ വ്യക്തമാക്കുന്നു. കേരളത്തിലേക്കു മടങ്ങിയെത്തുന്ന പ്രവാസികളെ സംരംഭകരാക്കി മാറ്റി നാട്ടില്‍ അവര്‍ക്കൊരു നിലനില്‍പ്പുണ്ടാക്കിക്കൊടുക്കുകയാണു ട്രേഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ്യ
മെന്നും അതിലുണ്ട്. ”ഒരു വര്‍ഷത്തിനകം ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പ്രവാസി സഹകരണ സംഘത്തിന്റെ ഭാഗത്തുനിന്നു നടത്തുന്ന ഒരു എളിയ യത്‌നമാണ് ഈ സംരംഭം. പ്രവാസിസമൂഹം ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സന്നദ്ധരാണെങ്കിലും സംരംഭങ്ങളെപ്പറ്റിയുള്ള ബോധവത്കരണത്തിന്റെ അഭാവം മൂലം അതിനു പലപ്പോഴും തടസ്സം നേരിടുന്നു. വ്യവസായ സെമിനാറുകളും ആഴത്തിലുള്ള സംരംഭകത്വ ചര്‍ച്ചകളും വിപുലമായ ബിസിനസ് പഠനാവസരങ്ങളും ബിസിനസ് സംരംഭകരുമായുള്ള മുഖാമുഖങ്ങളും ബിസിനസ് സംരംഭങ്ങള്‍ പരിചയപ്പെടാനും അവയില്‍ പങ്കെടുക്കാനുമുള്ള അവസരങ്ങളും വിവിധങ്ങളായ തൊഴില്‍സാധ്യതകളെപ്പറ്റി അറിയാനുള്ള സാഹചര്യവുമുള്ള ‘ട്രേഡ് എക്‌സ്‌പോ’ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ പര്യാപ്തമാവുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പുതിയ സംരംഭകര്‍ക്കു പരിശീലനം നല്‍കലും കേരളത്തിലൂടനീളം ബിസിനസുകള്‍ ആരംഭിക്കാന്‍ അവരെ സഹായിക്കലും പ്രവാസി സഹകരണ സംഘത്തിന്റെ പ്രഥമലക്ഷ്യങ്ങളില്‍ ഒന്നാണ്” – സംഘം വ്യക്തമാക്കുന്നു.

അഞ്ചു ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെയാണു മേള. മടങ്ങിവരുന്ന പ്രവാസികള്‍ക്കു ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പരിചയക്കുറവു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ തങ്ങളുടെതുപോലുള്ള ഒരു സഹകരണ സംഘവുമായി കൈകോര്‍ക്കുക വഴി കഴിയുമെന്നു സംഘം കരുതുന്നു. അനാവശ്യമായ പല സാമ്പത്തികനഷ്ടവും ഒഴിവാക്കാന്‍ ഇതുകൊണ്ടു പ്രവാസികള്‍ക്കു കഴിയുമെന്നാണു സംഘത്തിന്റെ അഭിപ്രായം. പ്രവാസി ക്ഷേമപദ്ധതികളെപ്പറ്റി ബോധവത്കരിക്കുന്ന പ്രവര്‍ത്തനവും സംഘം നടത്തുന്നുണ്ട്.

ഉല്‍പ്പന്ന-സേവനങ്ങള്‍ വിപണിയിലിറക്കല്‍, ബിസിനസ് ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍, ഫ്രാഞ്ചൈസി-വിതരണം, സ്റ്റാര്‍ട്ടപ്പ്-നിക്ഷേപ സഹായം, ഉല്‍പ്പന്നാവതരണം, ബിസിനസ് സെമിനാറുകള്‍ തുടങ്ങിയവയ്ക്കു മേളയിലെ സ്റ്റാളുകള്‍ വേദിയൊരുക്കും. യന്ത്രസാമഗ്രികള്‍, ഫര്‍ണിച്ചര്‍, യാത്ര-വിനോദ സഞ്ചാരം, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണം, നിര്‍മാണം, സൗന്ദര്യവര്‍ധന, ആരോഗ്യപരിചരണം, വിവര സാങ്കേതികവിദ്യ, റിയല്‍ എസ്റ്റേറ്റ്, എഫ്.എം.സി.ജി, കൃഷി, വിദ്യാഭ്യാസം, പലവക എന്നിങ്ങനെ തിരിച്ചാണു സ്റ്റാളുകള്‍. വാഹന എക്‌സ്‌പോയും ഉണ്ടാകും. വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ സര്‍വകലാശാലകളും കോളേജുകളും സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളും ട്യൂഷന്‍ സെന്ററുകളും മറ്റും പങ്കെടുക്കും. വൈവാഹിക എക്‌സ്‌പോയില്‍ വേദി അലങ്കരണം, ഫോട്ടോ-വീഡിയോ ഷൂട്ടിങ്ങുകള്‍, സേവ് ദി ഡേറ്റ് ട്രയലുകള്‍, മധുവിധു പാക്കേജുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഉണ്ടാവുക. തൊഴില്‍മേളയില്‍ വിവരസാങ്കേതികവിദ്യാ കമ്പനികളും ധനകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങളും റീട്ടെയ്‌ലുകളും ഫാക്ടറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അണിനിരക്കും.

രണ്ടു വര്‍ഷമായി എറണാകുളം ജില്ലയിലെ പെരിങ്ങാല ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരികയാണു കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘം. സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാകാനും അതുവഴി 60 വയസു തികയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കാനും ഉതകുന്ന പ്രവാസി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യാനുമുള്ള സൗകര്യം സംഘം ഒരുക്കിയിട്ടുണ്ട്. സംഘത്തില്‍ ഓഹരികളെടുത്തു സംഘം ഒരുക്കുന്ന ബിസിനസ് സംരംഭങ്ങളില്‍ പങ്കാളികളാകാവുന്നതുമാണ്.

ബിസിനസ്
സംരംഭങ്ങള്‍

പ്രവാസികളെ കൂട്ടിയോജിപ്പിച്ചു ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുക, നവസംരംഭകരായ പ്രവാസികള്‍ക്കു ധനസഹായവും സാങ്കേതികസഹായവും ലഭ്യമാക്കുക എന്നിവയാണു സംഘത്തിന്റെ ലക്ഷ്യങ്ങള്‍. കാര്‍ഷികേതര ധനകാര്യ വായ്പകളും മറ്റു നിക്ഷേപ പദ്ധതികളും ലഭ്യമാണ്. കേരളത്തിനു പുറത്തു രണ്ടു വര്‍ഷത്തിലധികം ജോലിചെയ്തിട്ടുള്ളവരെയാണു പ്രവാസിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുന്നത്തുനാട് താലൂക്കിലെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, കിഴക്കമ്പലം, തിരുവാണിയൂര്‍, പൂതൃക്ക, വടവുകോട് പുത്തന്‍കുരിശ്, വാഴക്കുളം എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ പ്രവാസികളാണു സംഘത്തിലെ അംഗങ്ങള്‍.

സ്വയംസഹായ സംഘം വഴി കെട്ടുറപ്പുള്ള ബിസിനസുകളില്‍ പങ്കാളിത്തം, പുതുസംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കു പരിചയക്കുറവുകൊണ്ടുള്ള ധനനഷ്ടം ഒഴിവാക്കാനുതകുന്ന ബിസിനസ് പരിശീലനം, പ്രവാസി സംരംഭകര്‍ക്കു ബിസിനസ് തുടങ്ങാന്‍ സാങ്കേതിക സഹായം, പ്രവാസി ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം, പ്രവാസി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രവാസി സേവാകേന്ദ്രം, ബിസിനസ് സംരംഭങ്ങള്‍ വഴി ലഭിക്കുന്ന ലാഭവീതം, ഓഹരിയുടമകള്‍ക്കു വായ്പകള്‍ തുടങ്ങിയവയാണു സംഘം അംഗങ്ങള്‍ക്കു മുന്നില്‍ വയ്ക്കുന്ന പ്രയോജനങ്ങള്‍.

നിസാര്‍ ഇബ്രാഹിമാണു സംഘം പ്രസിഡന്റ്. കുന്നത്തുനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തംഗവും സി.പി.എം. ലോക്കല്‍ക്കമ്മറ്റിയംഗവുമാണ് നിസാര്‍. ജോഷി വര്‍ഗീസ് ( വൈസ് പ്രസിഡന്റ് ), പി.പി. മത്തായി ( ഓണററി സെക്രട്ടറി ), ടോജി തോമസ്, റീന റെജി, അന്തിലു. ഇ.വി, ഇ.കെ. അബ്ദുള്‍ സലാം, ടി.സി. മുഹമ്മദ്, പി.എ. ബഷീര്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. പി.കെ. ഉസ്മാന്‍ ചെയര്‍മാനായി ഒരു ഉപദേശകസമിതിയുമുണ്ട്.

വിവിധ നിക്ഷേപ പദ്ധതികളും കാര്‍ഷികേതര വായ്പാപദ്ധതികളും സംഘത്തിനുണ്ട്. ഒരു സ്വയംസഹായ സംഘം രൂപവത്കരിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംഘം നോര്‍ക്കയുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ബാങ്കിങ് സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ കേരള ബാങ്കിന്റെ സഹായത്തോടെയാണ് ഏകോപിപ്പിക്കുന്നതെന്നു സംഘം വ്യക്തമാക്കുന്നു.

2021 ജൂലായിലും ആഗസ്റ്റിലും പെരിങ്ങാല ജെ.ആര്‍.ആര്‍. ഓഡിറ്റോറിയത്തില്‍ സംഘം മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലായിലേതു ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് സൊസൈറ്റി ഹോസ്പിറ്റലും കൊച്ചി ഇന്‍ഫ്രാസ്ട്രക്ചര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണു സംഘടിപ്പിച്ചത്. ആഗസ്റ്റിലേത് അമൃതാ ആശുപത്രിയുമായി ചേര്‍ന്നു കിഴക്കമ്പലം ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയും. 2022 മെയ് ഏഴിനു സംഘം ഒരു പ്രവാസി കുടുംബ സംഗമവും വ്യവസായ സംഗമവും സംഘടിപ്പിച്ചു. മികച്ച വ്യവസായികളെ അതില്‍ ആദരിച്ചു. ഇതടക്കം, ബിസിനസ് പരിശീലനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി രണ്ടു വ്യവസായ സംഗമങ്ങള്‍ നടത്തിയിട്ടുണ്ട്.

സംഘം രൂപവത്കരിച്ചിട്ടുള്ള പ്രവാസി സേവാ കേന്ദ്രം പ്രവാസി ക്ഷേമനിധിയില്‍ ആളുകളെ ചേര്‍ക്കല്‍, പ്രവാസി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കല്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു നിരാശ്രയര്‍ക്കു സഹായങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓണ്‍ലൈനായി സേവനങ്ങള്‍ നല്‍കുന്നുണ്ട്.

രണ്ടു കമ്പനികള്‍
സ്വന്തം

സംഘത്തിലെ അംഗങ്ങളായ പ്രവാസികളെ സംഘടിപ്പിച്ച് സംഘം ഒരു കമ്പനി ഏറ്റെടുത്തു നടത്താന്‍ ആരംഭിക്കുകയും മറ്റൊരു കമ്പനി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അഹുവാന്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആദ്യം ഏറ്റെടുത്തത്. ഇതു മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു. 28 ജീവനക്കാരാണ് അഹുവാന്‍ ഇന്‍ഡസ്ട്രീസിലുള്ളത്. ക്ലീനിങ് ഉല്‍പ്പന്നങ്ങളായ ഡിഷ് വാഷ്, ടോയ്‌ലറ്റ് ക്ലീനര്‍, ഫ്‌ളോര്‍ ക്ലീനര്‍ തുടങ്ങിയവ കമ്പനി ‘മെജോള്‍’ എന്ന ബ്രാന്റ് നാമത്തില്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ‘സുരക്ഷിത ഭവനത്തിന്റെ സന്തോഷത്തിനു മെജോള്‍’ ( ങലഷീഹ എീൃ ഠവല ഖീ്യ ഛള ടമളല ഒീാല ) എന്ന മുദ്രാവാക്യവുമായാണ് ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയലെത്തിക്കുന്നത്.

”ജിലുജിലും ജിലുജിലും ജിലു
ജിലുജിലും പതകള്‍
ഈ കൊഴുകൊഴുത്ത ജെല്ലില്‍
തിളങ്ങണു പളപളാപ്പാത്രം ”എന്ന സംഗീതമധുരമായ വരികളോടെയുള്ള ‘മെജോള്‍’ ഉല്‍പ്പന്നങ്ങളുടെ യുട്യൂബ് പരസ്യം ഏറെ ആകര്‍ഷകമാണ്. ഉല്‍പ്പാദനം പൂര്‍ണമായും ഓട്ടോമേറ്റഡാണെന്നും ഗുണമേന്മ ഉറപ്പുവരുത്തുന്നതില്‍ തങ്ങളുടെ ഗവേഷണ വികസന വിഭാഗം പ്രതിജ്ഞാബദ്ധമാണെന്നും ‘മെജോളി’ന്റെ ബ്രോഷര്‍ വ്യക്തമാക്കുന്നു. ക്ലീനിങ്ങിനുള്ള വിവിധയിനം ബ്രൂമുകള്‍, ബ്രഷുകള്‍ തുടങ്ങിയവയും ലഭ്യം. 1600 ല്‍ പരം കടകളില്‍ ‘മെജോള്‍’ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണെന്നു സംഘം അറിയിച്ചു. നിലവില്‍ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നുണ്ട്. ഇതിനു പുറമെ, എണ്ണൂറിലധികം ഉല്‍പ്പന്നങ്ങളുടെ വിതരണവും നടത്തിവരുന്നുണ്ട്. ‘സതേണ്‍ പ്ലാസ്റ്റിക്‌സി’ന്റെ ഉല്‍പ്പന്നങ്ങളുടെ എറണാകുളം ജില്ലയിലെ വിതരണാവകാശവും ഈ കമ്പനിക്കാണ്.

ക്ലീനിങ്
സ്ഥാപനം

‘ക്ലീന്‍ ക്ലബ്ബ് പ്രൈവറ്റ് ലിമിറ്റഡ’് എന്നൊരു സ്ഥാപനവും സംഘത്തിനുണ്ട്. അത്യന്താധുനികോപകരണങ്ങള്‍ ഉപയോഗിച്ചു മികച്ച രീതിയില്‍ ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനമാണിത്. ചുരുങ്ങിയ ചെലവിലാണു തങ്ങള്‍ ഇതു നിര്‍വഹിച്ചുകൊടുക്കുന്നതെന്നു സംഘം അറിയിക്കുന്നു. ഈ കമ്പനിയിലെ അംഗങ്ങള്‍ പ്രവാസികളാണ്. പ്രവാസി സഹകരണ സംഘം ഈ കമ്പനിയുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഓഫീസുകള്‍, ഫ്‌ളാറ്റുകള്‍, കമ്പനികള്‍, മറ്റു പൊതുഇടങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലുംപെട്ട സ്ഥാപനങ്ങള്‍ കമ്പനി ജീവനക്കാര്‍ ക്ലീന്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഇരുപതോളം ജീവനക്കാരാണു ക്ലീന്‍ ക്ലബ്ബിലുള്ളത്. ഡീപ് ക്ലീനിങ്, നോര്‍മല്‍ ക്ലീനിങ്, പോസ്റ്റ് കണ്‍സ്ട്രക്ഷന്‍ ക്ലീനിങ്, കാര്‍വാഷ്, വാട്ടര്‍ടാങ്ക് ക്ലീനിങ,് സോഫാ ക്ലീനിങ്, കാര്‍പറ്റ് ഷാംപൂ, സൈന്‍ബോര്‍ഡ് ക്ലീനിങ് എന്നിവ ചെയ്തുകൊടുക്കുമെന്നു ക്ലീന്‍ക്ലബ്ബിന്റെ ബ്രോഷര്‍ വ്യക്തമാക്കുന്നു.

വ്യവസായ പാര്‍ക്ക്, നീതി ലാബുകള്‍ തുടങ്ങിയ രംഗങ്ങളിലേക്കു കടക്കാനും കോലഞ്ചേരി പ്രവാസി സഹകരണ സംഘത്തിന് ആലോചനയുണ്ട്. സംഘത്തിന്റെ ഉദ്ഘാടനവേളയില്‍ അവതരിപ്പിക്കപ്പെട്ട ആശയമാണ് ഒരു വ്യവസായപാര്‍ക്ക് സ്ഥാപിക്കുക എന്നത്. വ്യവസായപാര്‍ക്ക് സ്ഥാപിക്കാന്‍ പത്തേക്കറില്‍ കുറയാത്ത സ്ഥലം മതിയാവുമെന്ന തരത്തില്‍ മിനിമം സ്ഥലനിബന്ധന ഇളവു ചെയ്യുന്നതിനോടു വ്യവസായവകുപ്പ് അനുകൂലസമീപനം പ്രകടിപ്പിച്ചത് ഇക്കാര്യത്തില്‍ ഗുണകരമാവുമെന്നു സംഘം കരുതുന്നു. പാര്‍ക്ക് തുടങ്ങുന്നതു സംബന്ധിച്ച് ഒരു സംരംഭകനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നീതി ലാബുകള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിച്ചുവരുന്നു.

സെപ്റ്റംബറില്‍ നടത്തുന്ന ‘ട്രേഡ് എക്‌സ്‌പോ’ യുടെ രക്ഷാധികാരികളായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍, വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, പി.വി. ശ്രീനിജന്‍ എം.എല്‍.എ, കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, ജി.സി.ഡി.എ. മുന്‍ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, ആസ്റ്റര്‍ ഡി.എം. സ്ഥാപകനും ചെയര്‍പേഴ്‌സണുമായ ആസാദ് മൂപ്പന്‍, സിന്തൈറ്റ് വ്യവസായ ഗ്രൂപ്പിന്റെ എം.ഡി.യും ചെയര്‍മാനുമായ വിജു ജേക്കബ്, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് എന്നിവരെ നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുള്‍റഹ്മാന്‍, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!