റിസര്‍വ് ബാങ്കിന്റെ പരിഷ്‌കാരങ്ങള്‍ കേരളത്തെ വരിഞ്ഞു മുറുക്കുന്നു

Deepthi Vipin lal

‘- കിരണ്‍ വാസു

സഹകരണ മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള കേരളത്തെ വരിഞ്ഞുമുറുക്കുന്ന പരിഷ്‌കാരങ്ങളാണു കേന്ദ്രം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അര്‍ബന്‍ സഹകരണ ബാങ്കുകളെ പൂര്‍ണമായി സഹകരണമുക്തമാക്കുക എന്ന രീതി റിസര്‍വ് ബാങ്ക് തുടങ്ങിക്കഴിഞ്ഞു. ഭരണപരമായ കാര്യങ്ങളിലേക്കാണ് ഇപ്പോഴത്തെ ഇടപെടല്‍. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പ്രവര്‍ത്തനപരിധി വേണ്ടതില്ലെന്ന നയമാണ് റിസര്‍വ് ബാങ്കിനുള്ളത്. സഹകരണ ഫണ്ട് സംസ്ഥാന അതിരുകളില്‍ ഒതുക്കിനിര്‍ത്തുന്നതു ഗുണപരമല്ലത്രെ. സഹകരണ ബാങ്കുകള്‍ ലാഭക്ഷമത എന്ന കോര്‍പ്പറേറ്റ് കാഴ്ചപ്പാടിലേക്കു മാറണമെന്ന സന്ദേശവും പുതിയ നടപടികളിലുണ്ട്.

 

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിക്കുശേഷം സഹകരണ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളാണു റിസര്‍വ് ബാങ്ക് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അര്‍ബന്‍ സഹകരണ ബാങ്കുകളെ പൂര്‍ണമായി സഹകരണമുക്തമാക്കുക എന്ന രീതി ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു. നേരത്തെ ബാങ്കിങ് കാര്യങ്ങളില്‍ മാത്രമായിരുന്നു റിസര്‍വ് ബാങ്ക് ഇടപെട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ ഭരണപരമായ കാര്യങ്ങളിലേക്കും അതു കടന്നു. മാനേജിങ് ഡയരക്ടറെ നിയമിക്കുന്നതിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നു. ഇങ്ങനെ നിയമിക്കുന്ന മാനേജിങ് ഡയരക്ടര്‍ ഭരണസമിതിയില്‍ അംഗമാകും. ഭരണസമിതിയുടെ നിയന്ത്രണാധികാരവും അവര്‍ക്കു ലഭിക്കും. ഇതോടെ, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുന്ന സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതിക്ക് അധികാരമില്ലാത്ത സ്ഥിതിവന്നു. സംസ്ഥാന സര്‍ക്കാരിനും അര്‍ബന്‍ ബാങ്കുകളിലെ ഇടപെടലിന് ഇപ്പോള്‍ പരിധിയുണ്ട്. ബാങ്ക് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനും പൊതുയോഗം നടത്തുന്നതിനുമെല്ലാമുള്ള നടപടിക്രമങ്ങളുടെ മേല്‍നോട്ടച്ചുമതല മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. ഈ ഭരണസമിതിയെ പിരിച്ചുവിടാനും ബാങ്കിനെത്തന്നെ മറ്റൊരു ബാങ്കില്‍ ലയിപ്പിക്കാനും റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പ്രവര്‍ത്തന പരിധി വേണ്ടതില്ലെന്ന നയമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്കിനുള്ളത്. നിക്ഷേപത്തിന്റെ തോതു നോക്കി അര്‍ബന്‍ ബാങ്കുകള്‍ക്കു സംസ്ഥാനത്തിനു പുറത്തും, രാജ്യത്താകെയും രാജ്യാന്തരമായും, പ്രവര്‍ത്തിക്കാവുന്ന വിധത്തില്‍ അനുമതി നല്‍കണമെന്ന ശുപാര്‍ശ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്. ഇതുകൂടി നടപ്പാകുന്നതോടെ സംസ്ഥാന സഹകരണ നിയമത്തിലെ ‘പ്രവര്‍ത്തന പരിധി’ എന്ന വ്യവസ്ഥ അര്‍ബന്‍ ബാങ്കുകള്‍ക്കു ബാധകമല്ലാതാകും.

പ്രാഥമിക ബാങ്കുകള്‍ക്ക് മുന്നറിയിപ്പ്

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലെങ്കിലും പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും ആര്‍.ബി.ഐ. ഇടപെട്ടുതുടങ്ങി. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ നടപടിയും. ബാങ്ക് എന്നു പേരിനൊപ്പം ചേര്‍ക്കാര്‍ പാടില്ലെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ട് ആര്‍.ബി.ഐ. ഉത്തരവിറക്കിക്കഴിഞ്ഞു. സര്‍ക്കാരിനു കത്തു നല്‍കിയതിനു പിന്നാലെയാണിത്. ഇതില്‍നിന്ന് ഒരു പടികൂടി കടന്ന് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളുമായി ഇടപാട് പാടില്ലെന്ന നിര്‍ദേശവും ആര്‍.ബി.ഐ.യുടെ പുതിയ ഉത്തരവിലുണ്ട്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളെ മാത്രമല്ല മറ്റെല്ലാ സംഘങ്ങളെയും ബാധിക്കുന്നതാണു റിസര്‍വ് ബാങ്കിന്റെ ഈ നിര്‍ദേശം. വോട്ടവകാശമുള്ള അംഗങ്ങളെ മാത്രമേ സഹകരണ സംഘങ്ങളിലെ അംഗങ്ങളായി കണക്കാക്കാനാകൂവെന്നും ആര്‍.ബി.ഐ. പറയുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനല്‍, അസോസിയേറ്റ് അംഗങ്ങളാണ്. ഇവരുടെ നിക്ഷേപത്തിനു വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കും. കേരളത്തിലെ സഹകരണ നിയമമനുസരിച്ച് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെയും സഹകരണ സ്ഥാപനത്തിലെ അംഗങ്ങളായിത്തന്നെയാണു നിര്‍വചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചില അവകാശങ്ങളില്‍ മാത്രമാണു നിയന്ത്രണമുള്ളത്. ഇതു സംഘത്തിന്റെ നിലനില്‍പ്പിന് അനിവാര്യവുമാണ്. അതിനാല്‍, കേരളത്തെയാണ് ഈ നിര്‍ദേശം ഏറെ ബാധിക്കുക.

ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ചാണു റിസര്‍വ് ബാങ്ക് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സഹകരണ സംഘങ്ങളുടെ അംഗങ്ങള്‍ ആരാണെന്നതിനു നിര്‍വചനം നല്‍കിയിട്ടില്ല. സഹകരണം സംസ്ഥാന വിഷയമായതിനാലാണിത്. ഇതു നിലനില്‍ക്കെയാണ് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ സഹകരണ സംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന ഉത്തരവ് റിസര്‍വ് ബാങ്ക് ഇറക്കുന്നത്. ഈ ഭേദഗതിയനുസരിച്ച് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്നു വിലക്കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 2020 സപ്തംബര്‍ 29 ന് ഈ നിയമം നിലവില്‍ വന്നെങ്കിലും കേരളത്തില്‍ ഇതു നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണു പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്നു പേരിനൊപ്പം ചേര്‍ത്താല്‍ നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്.

അര്‍ബന്‍ ബാങ്കുകളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ കേരള ബാങ്കിലേക്കും വ്യാപിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരണവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതും ഇപ്പോള്‍ത്തന്നെ റിസര്‍വ് ബാങ്കിന്റെ കീഴിലായിക്കഴിഞ്ഞു. എന്നാല്‍, കേരള ബാങ്ക് എന്നതു സഹകരണ സ്ഥാപനങ്ങളുടെ അപ്പക്‌സ് ബാങ്കായും സഹകരണ മേഖലയിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു സാമ്പത്തിക സ്രോതസ് നല്‍കുന്ന ധനകാര്യ സ്ഥാപനമായും കണക്കാക്കുന്നതിനാല്‍ അര്‍ബന്‍ ബാങ്കിലെ പരിഷ്‌കാരം അതേരീതിയില്‍ കേരള ബാങ്കില്‍ കൊണ്ടുവരില്ലെന്നാണു സഹകരണ സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എങ്കിലും, മറ്റു നിയന്ത്രണങ്ങള്‍ കൂടുതല്‍ വന്നേക്കുമെന്ന സൂചന ഇവര്‍ നല്‍കുന്നുണ്ട്. സഹകരണ ബാങ്കുകള്‍ ലാഭക്ഷമത എന്ന കോര്‍പ്പറേറ്റ് കാഴ്ചപ്പാടിലേക്കു മാറണമെന്ന സന്ദേശവും ഈ നടപടികളിലുണ്ട്. കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ ഘടനയും സാമ്പത്തിക വിനിമയ രീതിയും തകര്‍ക്കുന്ന പരിഷ്‌കാരമാണ് ഇതിലൂടെ കേന്ദ്രം മുന്നോട്ടുവെക്കുന്നത്.

നബാര്‍ഡിന്റെ ഏജന്‍സി

നബാര്‍ഡിന്റെ സാമ്പത്തിക വിതരണ ഏജന്‍സിയായാണ് ഓരോ സംസ്ഥാനത്തും സംസ്ഥാന സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെ വാണിജ്യ ബാങ്ക് എന്ന രീതിയില്‍ മാത്രമായി കണക്കാക്കുന്നതു ഗുണകരമായ സമീപനമാവില്ലെന്ന നിലപാടാണു നബാര്‍ഡിനുള്ളത്. ഉദാഹരണത്തിനു കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറുകിട – ഇടത്തരം സംരംഭങ്ങളും കച്ചവടക്കാരും കാര്‍ഷിക മേഖലയുമെല്ലാം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇവയെ പുനരുജ്ജീവിപ്പിക്കേണ്ടതു സാമ്പത്തിക മേഖലയുടെ വീണ്ടെടുക്കലിന് അനിവാര്യമാണെന്നു റിസര്‍വ് ബാങ്ക് തന്നെ വിലയിരുത്തിയതാണ്. 25,000 കോടി രൂപ ഈ മേഖലയിലേക്ക് അടിയന്തരമായി നല്‍കിയാല്‍ മാത്രമേ പുനരുജ്ജീവനം സാധ്യമാകൂവെന്നു കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്രയും തുക ഗ്രാമീണ മേഖലയിലേക്കും കാര്‍ഷിക- സംരംഭക രംഗത്തേക്കും നല്‍കാന്‍ റിസര്‍വ് ബാങ്ക് നബാര്‍ഡിനോടു നിര്‍ദേശിക്കുകയും ചെയ്തു. 2500 കോടി രൂപയാണ് ഇതിലൂടെ കേരളത്തിനു ലഭിച്ചത്. ഗ്രാമീണ – കര്‍ഷക മേഖലയിലേക്കു പണമെത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു പണം നല്‍കുക എന്നതാണ്. അതിനായി, 1500 കോടി രൂപയാണു നബാര്‍ഡ് കേരള ബാങ്കിനും അതുവഴി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നല്‍കിയത്. ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ചാലക സ്ഥാപനമായാണു കേരള ബാങ്കിനെ നബാര്‍ഡ് കാണുന്നത് എന്നതുകൊണ്ടാണു കടുത്ത പരിഷ്‌കാരങ്ങള്‍ ഇവിടേക്കു വരില്ലെന്ന വാദം ഉയര്‍ത്തുന്നത്. പക്ഷേ, അര്‍ബന്‍ ബാങ്കുകളടക്കമുള്ള പരിഷ്‌കാരങ്ങള്‍ കേരള ബാങ്കിനെയും കേരളത്തിലെ സഹകരണ മേഖലയെയാകെയും ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

അംബ്രല്ല ഓര്‍ഗനൈസേഷന്റെ ലക്ഷ്യം

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ ഓരോ നീക്കവും വളരെ ഗൗരവത്തോടെ നിരീക്ഷിക്കേണ്ട ഘട്ടമാണിത്. അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള അംബ്രല്ല ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. അപ്പക്‌സ് കോ-ഓപ് ഫിനാന്‍സ് ആന്റ് ഡവലപ്മെന്റ് ലിമിറ്റഡ് എന്നതാണിതിന്റെ പേര്. ഇതിലൂടെ എന്തൊക്കെ പരിഷ്‌കാരങ്ങളാണ് ഇനി വരാനിരിക്കുന്നത് എന്നതു കാത്തിരുന്നു കാണേണ്ടതാണ്. പ്രത്യക്ഷത്തില്‍ ഗുണപരമെന്നു തോന്നിക്കാവുന്ന നിര്‍ദേശങ്ങളാണ് ഇതിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. അര്‍ബന്‍ ബാങ്കുകള്‍ക്കു വേണ്ടി ട്രേഡിങ് രംഗത്ത് ഒരു ഏജന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കുക, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തുള്ള നൂതന സാധ്യതകള്‍ പൊതുവായി ലഭ്യമാക്കുക, അര്‍ബന്‍ ബാങ്കുകള്‍ക്കു വേണ്ടി വിദേശ വിനിമയം നടത്താനുള്ള ഏജന്‍സിയാവുക എന്നിങ്ങനെയൊക്കെയാണു അംബ്രല്ല ഓര്‍ഗനൈസേഷന്റെ ലക്ഷ്യമായി പറയുന്നത്. ഒരു ബാങ്കിനു മാത്രം ചെയ്യാനാകാത്തതും എന്നാല്‍, ബാങ്കിന്റെ പ്രവര്‍ത്തനത്തെ ഗുണപരമായി ബാധിക്കുന്നതുമായ കാര്യങ്ങളാണ് ഈ പറഞ്ഞതെല്ലാം. ഇതിന് ഒരു അംബ്രല്ല ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നു പ്രത്യക്ഷത്തില്‍ത്തന്നെ നമുക്കു തോന്നും. എന്നാല്‍, റിസര്‍വ് ബാങ്കില്‍നിന്നും നബാര്‍ഡില്‍നിന്നും സഹകരണ ബാങ്കുകള്‍ക്കുള്ള സഹായം ലഭ്യമാക്കുന്ന ഏജന്‍സിയായി ഈ അംബ്രല്ല ഓര്‍ഗനൈസേഷന്‍ മാറുമെന്ന നിര്‍ദേശമാണ് ഇതു കേരള ബാങ്കിനെ ബാധിക്കുന്നതാണല്ലോ എന്ന തോന്നല്‍ നമുക്കുണ്ടാക്കുന്നത്.

ഈ തോന്നല്‍ അസ്ഥാനത്തുള്ളതല്ല. സഹകരണ മേഖലയിലെ പണം പുനരുല്‍പ്പാദനശേഷിയില്ലാതെ കെട്ടിക്കിടക്കുന്നു എന്ന വിലയിരുത്തല്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തിനുണ്ട്. ഈ സാമ്പത്തികശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധത്തില്‍ അംബ്രല്ല ഓര്‍ഗനൈസേഷനെ മാറ്റിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സഹകരണ മേഖലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സംസ്ഥാനം കേരളമാണ്. അതിനാല്‍, കേന്ദ്രത്തിന്റെ പുതിയ നീക്കം ഏറ്റവും ബാധിക്കുന്നതും കേരളത്തെയാകും. സഹകരണ നിയമത്തില്‍ നിന്നു മാറി, ഒരു കമ്പനിയായാണ് ഈ അപ്പക്‌സ് ബോഡി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കോര്‍പ്പറേറ്റ് രീതിയിലേക്കു സഹകരണ നിക്ഷേപത്തെ വഴിമാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഈ കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ വായിക്കുമ്പോള്‍ ബോധ്യമാകും. അര്‍ബന്‍ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷന്‍ എന്നാണു റിസര്‍വ് ബാങ്കടക്കം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, സംസ്ഥാന സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍, ക്രെഡിറ്റ് സൊസൈറ്റികള്‍ എന്നിവയും ഇതിന്റെ പരിധിയില്‍ വരുമെന്നു കമ്പനി രേഖകളില്‍ നിന്നു വ്യക്തമാണ്. അതായത്, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ ബാങ്കുകളെ ആദ്യം ഇതിന്റെ ഭാഗമാക്കുകയും പിന്നീട് സഹകരണ വായ്പാ സംഘങ്ങളെ മുഴുവനായും നിയന്ത്രണത്തിലാക്കുകയുമാണ് ഈ കേന്ദ്ര പരിഷ്‌കാരത്തിന്റെ ലക്ഷ്യമെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം കേരളത്തില്‍ത്തന്നെ ചെലവിടുന്ന നിയമസംവിധാനമാണ് ഇവിടെയുള്ളത്. പ്രാഥമിക സംഘങ്ങളുടെ നിക്ഷേപം അവയുടെ അപ്പക്‌സ് സ്ഥാപനത്തിലാണു നല്‍കുന്നത്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനു പ്രായോഗികമായി വഴിതിരിച്ചുവിടാവുന്ന ഒരു സാമ്പത്തിക ഘടനയാണു കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനുള്ളത്. നിക്ഷേപ – വായ്പാ അനുപാതം കുറവായതിനാല്‍ സഹകരണ സംഘങ്ങളിലെ നിക്ഷേപം കെട്ടിക്കിടക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ആ പണം കോര്‍പ്പറേറ്റ് രീതിയില്‍ ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിലടക്കം ട്രേഡിങ് നടത്തി ലാഭമുണ്ടാക്കുന്ന രീതിയിലേക്കു മാറ്റുന്നതു ഗുണപരമായ സമീപനമാവില്ല. സഹകരണ മേഖലയിലെ നിക്ഷേപം സംരംഭകത്വത്തിലേക്കു മാറ്റാനുള്ള ശ്രമമാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതു സാമൂഹിക മാറ്റത്തിനും സാമ്പത്തിക ഉദ്ദീപനത്തിനും വഴിവെക്കുന്ന പരിഷ്‌കാരമാണ്. എന്നാല്‍, കേന്ദ്ര കാഴ്ചപ്പാട് സഹകരണ ഫണ്ട് സംസ്ഥാന അതിരുകളില്‍ ഒതുക്കിനിര്‍ത്തുന്നതു ഗുണപരമല്ല എന്നതാണ്. സഹകരണ ബാങ്കുകള്‍ ലാഭക്ഷമത എന്ന കോര്‍പ്പറേറ്റ് കാഴ്ചപ്പാടിലേക്കു മാറണമെന്ന സന്ദേശവും ഈ നടപടികളിലുണ്ട്. കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ ഘടനയും സാമ്പത്തിക വിനിമയ രീതിയും തകര്‍ക്കുന്ന പരിഷ്‌കാരമാണ് ഇതിലൂടെ കേന്ദ്രം മുന്നോട്ടുവെക്കുന്നത്. മാത്രവുമല്ല, സംസ്ഥാനത്തു മാത്രം വിനിമയം ചെയ്യപ്പെട്ടിരുന്ന സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപ ഇനി കേന്ദ്രത്തിലേക്കു മാറ്റേണ്ടിയും വരും. സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണവും ‘സഹകരണം’ എന്ന വിഷയവും സംസ്ഥാനങ്ങളുടെ അവകാശത്തില്‍പ്പെട്ടതാണെന്നു സുപ്രീംകോടതി വിധിപറഞ്ഞിട്ട് ഏറെ നാളായില്ല. അതിനു പിന്നാലെയാണു കേന്ദ്രാധികാരം ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളുടെ ജനാധിപത്യ ഭരണസംവിധാനത്തെ ഇല്ലാതാക്കാനും സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പങ്കു ചോദിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കേരള ബാങ്ക് നിക്ഷേപത്തിനു വിലക്കു വന്നേക്കും

റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹകരണ പരിഷ്‌കാരങ്ങളില്‍ കേരള ബാങ്ക് ഒരു പ്രധാന ഘടകമായി വന്നില്ലെങ്കിലും ഇവയെല്ലാം കേരള ബാങ്കിനെയും ബാധിക്കും. അര്‍ബന്‍ ബാങ്കുകള്‍ കേരള ബാങ്കിലെ അംഗസംഘമാണ്. അതനുസരിച്ച് റിസര്‍വുകള്‍, ലാഭത്തില്‍നിന്നുള്ള നീക്കിയിരിപ്പുകള്‍ എന്നിവയെല്ലാം കേരള ബാങ്കിലാണു നിക്ഷേപിക്കുന്നത്. ഇതു കേരള ബാങ്കിന്റെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സുമാണ്. ഈ രീതി തുടരേണ്ടതില്ലെന്ന നിര്‍ദേശം റിസര്‍വ് ബാങ്കില്‍നിന്ന് ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള അംബ്രല്ല ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനലക്ഷ്യവുമായി ചേര്‍ത്തുവായിക്കുമ്പോഴാണ് ഇതില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുക. അര്‍ബന്‍ ബാങ്കുകളിലെ പണം ഓഹരി വിപണിയിലടക്കം ചെലവിട്ട് ബാങ്കുകള്‍ ലാഭമുണ്ടാക്കണമെന്നതാണു കേന്ദ്ര നിലപാട്. ഇത്തരത്തില്‍ സഹകരണ ബാങ്കുകള്‍ക്കു വേണ്ടി ട്രേഡിങ് നടത്തുന്നത് ഇനി കേന്ദ്ര അപ്പക്‌സ് ബോഡിയായിരിക്കും. ഇതിനായി സഹകരണ ബാങ്കുകള്‍ അവയുടെ പണം കേന്ദ്ര സ്ഥാപനത്തിനു നല്‍കേണ്ടിവരും. ഇതിലേക്ക് അര്‍ബന്‍ ബാങ്കുകളുടെ ലാഭത്തില്‍നിന്നു മാറ്റിവെച്ച് കേരള ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയും ഉള്‍പ്പെടും. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലാണു ലാഭത്തില്‍നിന്നു നിശ്ചിത ശതമാനം കരുതലായി മാറ്റിവെക്കണമെന്നും അത് അപ്പക്‌സ് സ്ഥാപനത്തില്‍ നിക്ഷേപിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുള്ളത്. 300 കോടിയോളം രൂപയാണ് ഈ രീതിയില്‍ അര്‍ബന്‍ ബാങ്കുകളുടെ വിഹിതമായി കേരള ബാങ്കിലുള്ളത്. ഈ നിക്ഷേപരീതിക്കു വിലക്കു കൊണ്ടുവരാന്‍ റിസര്‍വ് ബാങ്കിനാകും. അതിനു സംസ്ഥാന നിയമത്തിലെ വ്യവസ്ഥ തടസ്സവുമാവില്ല. ഈ റിസര്‍വ് ഫണ്ട് കേന്ദ്ര അപ്പക്‌സ് ബോഡിയിലേക്കു മാറ്റാന്‍ അര്‍ബന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായേക്കും.

മാറി നില്‍ക്കാന്‍ ആവുമോ ?

ഇതില്‍നിന്നെല്ലാം കേരളത്തിനു മാറിനില്‍ക്കാന്‍ കഴിയുമോയെന്നതാണ് അടുത്ത പ്രശ്‌നം. ഇവിടെയാണു റിസര്‍വ് ബാങ്കിന്റെ ഓരോ പരിഷ്‌കാരവും കേരളത്തെ വലിച്ചുമുറുക്കുന്നതാണെന്നു നമ്മള്‍ തിരിച്ചറിയേണ്ടത്. അംബ്രല്ല ഓര്‍ഗനൈസേഷന്‍ രൂപവത്കരണത്തിനു പിന്നാലെയാണു റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന എന്‍.എസ്. വിശ്വനാഥന്‍ അധ്യക്ഷനായ ഒരു സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ ഏര്‍പ്പെടുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയാണിത്. ഈ സമിതിയുടെ റിപ്പോര്‍ട്ട്കൂടി ചേര്‍ത്തുവായിക്കുമ്പോഴാണു കേന്ദ്ര അപ്പക്‌സ് ബോഡി രൂപവത്കരണത്തിനു പിന്നിലെ ലക്ഷ്യം ശരിയായി ബോധ്യപ്പെടുക. അര്‍ബന്‍ ബാങ്കുകളെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നാലായി തിരിക്കുകയും അവയുടെ സഹകരണ സ്വഭാവം മാറ്റുകയുമാണു കമ്മിറ്റി ശുപാര്‍ശയുടെ അന്ത:സത്ത. 100 കോടി രൂപ വരെ നിക്ഷേപമുള്ളവ ടയര്‍-1, 100 കോടിക്കു മുകളില്‍ 1000 കോടി വരെ ടയര്‍-2, 1000 കോടിക്കു മുകളില്‍ 10,000 കോടി വരെ ടയര്‍-3, 10,000 കോടിക്കു മുകളില്‍ നിക്ഷേപമുള്ളവ ടയര്‍-4 എന്നിങ്ങനെയാണു നാലു വിഭാഗങ്ങള്‍. ഇതില്‍ മൂന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അര്‍ബന്‍ ബാങ്കുകളെ ഇന്ത്യയിലാകെ പ്രവര്‍ത്തനപരിധിയാക്കി കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരും. നാലാം വിഭാഗത്തിലുള്ളവയെ വാണിജ്യ ബാങ്കുകളുടെ മാതൃകയില്‍ കോര്‍പ്പറേറ്റ് സ്വഭാവത്തിലാക്കുകയും പ്രവര്‍ത്തനപരിധി പൂര്‍ണമായി ഒഴിവാക്കി, വിദേശത്തടക്കം ശാഖകള്‍ തുടങ്ങാനും വിദേശ ബാങ്കുകളുമായി നേരിട്ട് ഇടപാടു നടത്താനുമാകുന്ന രീതിയിലേക്കു മാറ്റും. ഫലത്തില്‍, ഈ അര്‍ബന്‍ ബാങ്കുകളുടെ നിയന്ത്രണവും കേന്ദ്രത്തിനു കീഴിലാകും. നിലവില്‍ ആദ്യത്തെ മൂന്നു വിഭാഗത്തില്‍പ്പെടുന്ന അര്‍ബന്‍ ബാങ്കുകളാണു കേരളത്തിലുള്ളത്. അതില്‍ത്തന്നെ നാലോ അഞ്ചോ അര്‍ബന്‍ ബാങ്കുകള്‍ മൂന്നാം വിഭാഗത്തില്‍ വരുന്നതാണ്. നിക്ഷേപം കൂടുതലുള്ളതും മികച്ച പ്രവര്‍ത്തനം നടത്തുന്നതുമായ ഈ അര്‍ബന്‍ ബാങ്കുകളെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍നിന്നു മാറ്റി കേന്ദ്രം ഏറ്റെടുക്കും.

ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍

ബാങ്കിങ് മേഖലയിലെ പരാതികള്‍ പരിശോധിക്കുന്നതിനുള്ള നിയമപരമായ സംവിധാനമാണു ഓംബുഡ്‌സ്മാന്‍. നേരത്തെ സഹകരണ ബാങ്കുകള്‍ പൂര്‍ണമായി കേന്ദ്ര ബാങ്കിങ് ഓംബുഡ്‌സ്മാന്റെ പരിധിയിലായിരുന്നില്ല. കേരളത്തില്‍ സഹകരണ മേഖലയ്ക്കുവേണ്ടി മാത്രമായി ഒരു ഓംബുഡ്‌സ്മാന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. റിസര്‍വ് ബാങ്കിന്റെ ഏറ്റവും ഒടുവിലത്തെ സഹകരണ പരിഷ്‌കാരമാണു ഇന്റഗ്രേറ്റഡ് ( സംയോജിത ) ഓംബുഡ്‌സ്മാന്‍ എന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ ബാങ്കുകളും ഇനി കേന്ദ്ര ബാങ്കിങ് ഓംബുഡ്‌സ്മാന്റെ പരിധിയിലാവും. നിലവില്‍ ബാങ്കിങ് ഓംബുഡ്സ്മാന്‍, എന്‍.ബി.എഫ്.സി. ഓംബുഡ്സ്മാന്‍, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഓംബുഡ്സ്മാന്‍ എന്നിങ്ങനെ വ്യത്യസ്ത നിയമ സംവിധാനമായിട്ടാണു പ്രവര്‍ത്തിച്ചിരുന്നത്. ഇവയെല്ലാം ഇനി ഒറ്റ ഓംബുഡ്‌സ്മാനായി മാറും. പരാതികളുടെ എണ്ണം കൂടുന്നതും ബാങ്കിങ് – ധനകാര്യ സ്ഥാപനങ്ങളെല്ലാം പൊതുസ്വഭാവത്തിലേക്കു മാറിയതുമാണ് ഇത്തരത്തില്‍ സംയോജിത സ്‌കീം നടപ്പാക്കുന്നതിനു റിസര്‍വ് ബാങ്ക് നല്‍കുന്ന വിശദീകരണം. 2017-18 ല്‍ ഉപഭോക്തൃ പരാതികള്‍ 1.64 ലക്ഷമായിരുന്നു. 2019-20 ല്‍ ഇത് 3.3 ലക്ഷത്തിലെത്തി. കേന്ദ്രത്തിന്റെ ‘വണ്‍ നേഷന്‍, വണ്‍ ഓംബുഡ്സ്മാന്‍’ കാമ്പയിനില്‍ അധിഷ്ഠിതമാണു റിസര്‍വ് ബാങ്കിന്റെ ‘ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍’ സ്‌കീമും. ഇടപാടുകാര്‍ക്ക് ഒറ്റ പോര്‍ട്ടലില്‍ രേഖകള്‍ സഹിതം പരാതി നല്‍കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഫീഡ്ബാക്കും നല്‍കാം. സഹായങ്ങള്‍ക്കായി ബഹുഭാഷാ ടോള്‍ഫ്രീ നമ്പറും ലഭ്യമാക്കും.

ഇത്തരമൊരു സംവിധാനത്തിലേക്കു പ്രാദേശിക സ്വഭാവമുള്ള സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തിയതിനും ഏറെ പ്രാധാന്യമുണ്ട്. ഇടപാടുകാരുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നതില്‍ ഒരു തര്‍ക്കവും ആര്‍ക്കുമില്ല. അതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നതും നല്ലതാണ്. സഹകരണ ബാങ്കുകളെക്കുറിച്ചുള്ള പരാതികള്‍ മൂടിവെക്കേണ്ടതുമല്ല. പക്ഷേ, ധനകാര്യ- ബാങ്കിങ് മേഖലയാകെ റിസര്‍വ് ബാങ്ക് ഒറ്റ കാഴ്ചപ്പാടിലേക്കു കൊണ്ടുവരുന്നുവെന്നതിന്റെ സന്ദേശംകൂടി ഇതിലുണ്ട്. അതിനാല്‍, സഹകരണ ബാങ്കുകള്‍ക്കും വായ്പാ സംഘങ്ങള്‍ക്കും പ്രാദേശിക സ്വഭാവം നിലനിര്‍ത്തി പ്രവര്‍ത്തിക്കുക എന്നതു വരുംകാലത്തു ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതി വരും. ഇതില്‍നിന്നൊന്നും കേരളത്തിനു മാറിനില്‍ക്കാനാവാത്ത തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ അടിക്കടി വന്നുകൊണ്ടേയിരിക്കും. കേരളം നിഷേധിച്ച എല്ലാ പരിഷ്‌കാരങ്ങളും പുതിയ രീതിയില്‍ നമുക്കു നിര്‍ബന്ധിതമായി അംഗീകരിക്കേണ്ടി വന്നിട്ടുണ്ടെന്നതു യാഥാര്‍ഥ്യമാണ്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച കേരളത്തിന് ആ കമ്മിറ്റി നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും കേരള ബാങ്ക് രൂപവ്തകരണത്തിനായി മറ്റൊരു രീതിയില്‍ നടപ്പാക്കേണ്ടിവന്നു.

നിര്‍ബന്ധിത അംഗത്വം

കേന്ദ്രം രൂപവത്കരിച്ച അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗമാകാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ തയാറായിരുന്നില്ല. കോര്‍പ്പറേറ്റ് സ്വഭാവത്തില്‍ ഒരു കമ്പനി നിയന്ത്രിക്കുന്ന അപ്പക്‌സ് ബോഡിയില്‍ സഹകരണ ജനാധിപത്യത്തിനു ശബ്ദമുണ്ടാവില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വൈമുഖ്യം കേരളം കാണിച്ചത്. എന്നാല്‍, ഇതിനെ മറികടക്കാനുള്ള നിര്‍ദേശങ്ങളാണു റിസര്‍വ് ബാങ്ക് നിയോഗിച്ച വിശ്വനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. നിലവില്‍ സഹകരണ ബാങ്കുകള്‍ക്കു ഒമ്പതു ശതമാനം മൂലധന പര്യാപ്തത വേണമെന്നാണു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്. കേന്ദ്ര അപ്പക്‌സ് ബോഡിയില്‍ അംഗമായില്ലെങ്കില്‍ അര്‍ബന്‍ ബാങ്കുകള്‍ക്കു 11.5 ശതമാനം മൂലധന പര്യാപ്തത വേണമെന്നാണു വ്യവസ്ഥ. അതായതു നിര്‍ബന്ധിത അംഗത്വം എന്ന രീതിയിലേക്കു കേന്ദ്ര ഇടപെടല്‍ മാറുന്നു. കേരളത്തിനു മാറിനില്‍ക്കാനാകാത്ത സഹകരണ പരിഷ്‌കാരങ്ങളാണു റിസര്‍വ് ബാങ്കിലൂടെയും കേന്ദ്ര സഹകരണ മന്ത്രാലയത്തിലൂടെയും വരുന്നതും വരാനിരിക്കുന്നതും.

 

Leave a Reply

Your email address will not be published.

Latest News