പാരമ്പര്യേതരഊര്‍ജസംരംഭങ്ങളുമായി റെപ്‌കോസ്

moonamvazhi

– വി.എന്‍. പ്രസന്നന്‍

പാരമ്പര്യേതര ഊര്‍ജ രംഗത്തു പ്രവര്‍ത്തിക്കുന്ന
‘ഊര്‍ജമിത്ര’ സംരംഭകരുടെ സഹകരണ സംഘമായ
റെപ്‌കോസ് എറണാകുളത്തു രൂപം കൊണ്ടിട്ട് മൂന്നു വര്‍ഷമേ
ആയിട്ടുള്ളുവെങ്കിലും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം
ഒരു കോടി രൂപയുടെ വിറ്റുവരവാണു നേടിയത്. പാരമ്പര്യേതര
ഊര്‍ജ സ്രോതസ്സുകളുടെ വ്യാപനം പ്രോത്സാഹിപ്പിച്ച്
അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും നിയന്ത്രിക്കുന്ന
പദ്ധതികളില്‍ പങ്കാളികളാവുക എന്നതാണു സംഘത്തിന്റെ
ഉദ്ദേശ്യലക്ഷങ്ങളില്‍ ഒന്നാമത്തെത്.

പാരമ്പര്യേതര ഊര്‍ജ രംഗത്തു പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ സഹകരണ സംഘമാണു റെപ്‌കോസ് (REPCOS) എന്ന റിന്യൂവബിള്‍ എനര്‍ജി പ്രൊമോഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. എറണാകുളം ആസ്ഥാനമായ സംഘം സ്ഥാപിച്ചിട്ടു മൂന്നു വര്‍ഷമേ ആയുള്ളൂ. കടന്നുപോന്നതാകട്ടെ കോവിഡ് കാലത്തിലൂടെയും. എന്നിട്ടും 2021-22 സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയുടെ വിറ്റുവരവു നേടി. ഇതിലെ അംഗങ്ങള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പാരമ്പര്യേതര ഊര്‍ജമന്ത്രാലയത്തിലും അനര്‍ട്ടിലും (Agency for New and Renewable Energy Technology – ANERT) നിന്നു സൗരോര്‍ജപ്ലാന്റ് ഇന്‍സ്റ്റാളര്‍മാരായുള്ള അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്.

2019 ഒക്ടോബര്‍ 11ന് രജിസ്‌ട്രേഷന്‍ ലഭിച്ച സംഘത്തിന്റെ ഓഫീസ് എറണാകുളം പാര്‍ക്ക് അവന്യൂ റോഡ് റവന്യൂ ടവറിലെ എഫ് 9 എന്ന വിലാസത്തിലാണ്. എറണാകുളം ജില്ലയില്‍ പാരമ്പര്യേതര ഊര്‍ജ രംഗത്തു പ്രവര്‍ത്തിക്കുന്ന ‘ഊര്‍ജമിത്ര’ സംരംഭകരുടെ സഹകരണ സംഘമാണിത്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ പാരമ്പര്യേതര-പുനര്‍നവീകരണക്ഷമ ഊര്‍ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിച്ചു വൈദ്യുതി സ്വയംപര്യാപ്തത നേടാന്‍ അനര്‍ട്ടിന്റെ സഹായത്തോടെ എല്ലാ നിയമസഭാ മണ്ഡലത്തിലും ഊര്‍ജമിത്ര എന്ന അക്ഷയ ഊര്‍ജ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2018 ല്‍ ഊര്‍ജമിത്ര സംരംഭകത്വ പദ്ധതി നിലവില്‍ വരികയും ചെയ്തു. 140 നിയമസഭാ മണ്ഡലങ്ങളിലും ഊര്‍ജമിത്ര അക്ഷയ ഊര്‍ജ സര്‍വീസ് സെന്ററുകളുണ്ട്. പാരമ്പര്യേതര ഊര്‍ജ ഉപഭോക്താക്കള്‍ക്ക് അതിനായുള്ള സംവിധാനങ്ങള്‍ എത്തിച്ചു സ്ഥാപിച്ചുകൊടുക്കുകയും അവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് ഇവയുടെ പ്രധാന പ്രവര്‍ത്തനം. പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യന്‍മാരുടെയും ഈ രംഗത്തെ കോഴ്‌സുകള്‍ പാസ്സായവരുടെയുമൊക്കെ സേവനം ഇവര്‍ നല്‍കുന്നു. ഇവരില്‍ എറണാകുളം ജില്ലയിലെ ഊര്‍ജമിത്ര സംരംഭകരും ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധരും ടെക്‌നീഷ്യന്‍മാരും ഉപദേശകരും ചേര്‍ന്നു രൂപവല്‍ക്കരിച്ചതാണു റെപ്‌കോസ്.

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
പലത്

പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വ്യാപനം പ്രോത്സാഹിപ്പിച്ച് അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും നിയന്ത്രിക്കുന്ന പദ്ധതികളില്‍ പങ്കാളികളാവുക എന്നതാണു സംഘത്തിന്റെ ഉദ്ദേശ്യലക്ഷങ്ങളില്‍ ഒന്നാമത്തെത്. പ്രകൃതിസൗഹൃദവും ഊര്‍ജക്ഷമവുമായ വിവിധ വികസനപദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍, മറ്റു സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുമായി ചേര്‍ന്നു നടപ്പാക്കുക എന്ന ലക്ഷ്യവുമുണ്ട്. വൈദ്യുതി, പാരമ്പര്യേതര-പുനരുപയോഗ ഊര്‍ജം, അനുബന്ധ സാങ്കേതികമേഖല എന്നിവയില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങി തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കലും ലക്ഷ്യമാണ്. സൗരോര്‍ജ മേഖലയിലും അനുബന്ധ സാങ്കേതിക മേഖലയിലും വിവരസാങ്കേതിക മേഖലയിലും കണ്‍സള്‍ട്ടന്‍സി സേവനവും മേല്‍നോട്ടവും നല്‍കുക, ആ മേഖലകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും പൊതുമേഖലാ സ്ഥാപനങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളുമുണ്ട്. ജൈവവാതക പ്ലാന്റുകള്‍, ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ എന്നിവയുടെ സ്ഥാപനം പ്രോത്സാഹിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുക, ഊര്‍ജക്ഷമതയുള്ള അടുപ്പുകളുടെ നിര്‍മാണവും വിപണനവും നടത്തുക, സോളാര്‍ കുക്കറുകളുടെയും സോളാര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെയുമൊക്കെ നിര്‍മാണവും വിതരണവും നടത്തുക, ഊര്‍ജക്ഷമതാ ഉപകരണങ്ങളായ സൗരോര്‍ജ പ്ലാന്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ഇന്‍വര്‍ട്ടറുകള്‍, ഹോംലൈറ്റ് സിസ്റ്റം, ലാന്റേണ്‍, എല്‍.ഇ.ഡി. ബള്‍ബുകള്‍ എന്നിവയുടെ നിര്‍മാണവും വിതരണവും നടത്തുക, പാരമ്പര്യേതര പുനരുപയോഗ ഊര്‍ജമേഖലയിലും വൈദ്യുതോര്‍ജ മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും കരാര്‍ജോലികള്‍ എറ്റുടുത്തു നടത്തുക തുടങ്ങിയവയും ഉദ്ദേശ്യലക്ഷ്യങ്ങളില്‍പ്പെടുന്നു.

വിവിധ സ്ഥാപനങ്ങളുടെ സൗരോര്‍ജോപകരണങ്ങള്‍ ലഭ്യമാക്കി സ്ഥാപിച്ചുകൊടുക്കുകയാണ് ഈ സഹകരണ സംഘം ഇപ്പോള്‍ പ്രധാനമായും ചെയ്തുവരുന്നത്. വിവിധ സ്ഥാപനങ്ങളിലും വീടുകളിലുമായി ഒരു കിലോവാട്ടിന്റെ മുതല്‍ 150 കിലോവാട്ടിന്റെ വരെ സൗരോര്‍ജോപകരണങ്ങള്‍ ഇവര്‍ സ്ഥാപിച്ചുകൊടുത്തിട്ടുണ്ട്. ഉദാഹരണമായി പണ്ടപ്പിള്ളി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ 20 കിലോവാട്ടിന്റെ ഗ്രിഡ് കണക്ടഡ് ആയ സൗരോര്‍ജോല്‍പ്പാദന സംവിധാനം ഇവര്‍ സ്ഥാപിച്ചു. ശൃംഖലാബന്ധിതമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു ലൈനിലേക്കു പോകുന്നതാണു ഗ്രിഡ് കണക്ടഡ് സംവിധാനം. പള്ളിപ്പുറം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിലും 20 കിലോവാട്ടിന്റെ ഊര്‍ജോല്‍പ്പാദന സംവിധാനം സ്ഥാപിച്ചു. ചേരാനല്ലൂരില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലും ഇത്തരമൊന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ഞുമ്മല്‍ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലില്‍ 150 കിലോവാട്ടിന്റെ ശൃംഖലാബന്ധിത പവര്‍ പ്ലാന്റിന്റെ സ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

വൈദ്യുതിശേഖരണത്തിനുള്ള ബാറ്ററി സംവിധാനത്തോടുകൂടിയ ഓഫ്ഗ്രിഡ് സൗരോര്‍ജ ഉല്‍പ്പാദന സംവിധാനം പ്രധാനമായും വീടുകളിലാണ് ഏര്‍പ്പെടുത്താറ്. ആവശ്യകതയനുസരിച്ച് ഉപഭോക്താക്കള്‍ ഒരു കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ഊര്‍ജോല്‍പ്പാദന ശേഷിയുള്ളവ തിരക്കിവരാറുണ്ട്. നാലു ബാറ്ററിയോടുകൂടിയ മൂന്നു കിലോവാട്ട് ശേഷിയുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. വിവിധ കമ്പനികളുടെ സോളാര്‍ വാട്ടര്‍ ഹീറ്ററുകളും സ്ഥാപിച്ചുനല്‍കുന്നുണ്ട്. 100 ലിറ്റര്‍ മുതല്‍ 500 ലിറ്റര്‍ വരെ ശേഷിയുള്ളവയ്ക്കാണ് ആവശ്യക്കാര്‍.

സൗരോര്‍ജവിളക്ക്,
ചാര്‍ജിങ് സ്‌റ്റേഷന്‍

സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചുകൊടുക്കലാണു മറ്റൊരു പ്രവര്‍ത്തനം. ഇവയില്‍ തെരുവുവിളക്കുകളും ഗാര്‍ഡന്‍ ലൈറ്റുകളുമുണ്ട്. മുളവുകാട് ഗ്രാമപ്പഞ്ചായത്തില്‍ ഇത്തരം 50 തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. ആറു ലക്ഷം രൂപ ചെലവിലാണ് ഇതു നടപ്പാക്കിയത്. മൂന്നു വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികളും സംഘം നിര്‍വഹിക്കും. സംഘം വഴി ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡികള്‍ ലഭിക്കും എന്നതാണു പ്രത്യേകത. അതിനുള്ള സ്ഥാപനമായി സംഘത്തെ അനര്‍ട്ട് എംപാനല്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ എംപാനല്‍ ചെയ്ത് അക്രഡിറ്റേഷന്‍ നേടിയിട്ടുള്ള സ്ഥാപനങ്ങള്‍ മുഖേന ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാലേ സബ്‌സിഡി ലഭിക്കൂ. അത്തരത്തിലൊരു അക്രഡിറ്റഡ് ഏജന്‍സിയാണു സംഘം. 50 കിലോവാട്ടിന്റെ സൗരോര്‍ജ പ്ലാന്റിനു 10 ലക്ഷം രൂപ വരെയും ഡി.സി. ഫാസ്റ്റ് ചാര്‍ജറിന് രണ്ടര ലക്ഷം രൂപ വരെയും അനര്‍ട്ടില്‍നിന്നു സബ്‌സിഡി ലഭിക്കും.

വൈദ്യൂതിവാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ ഏര്‍പ്പെടുത്തിക്കൊടുക്കലാണു മറ്റൊരു പ്രധാന പ്രവര്‍ത്തനം. കൊച്ചി മെട്രോയുടെ ഭാഗമായ വാട്ടര്‍മെട്രോയ്ക്കു വേണ്ടിയുള്ള വൈറ്റിലയിലെ ചാര്‍ജിങ് സ്‌റ്റേഷന്റെ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതു റെപ്‌കോസാണ്. വൈദ്യുതബോട്ടുകള്‍ ചാര്‍ജു ചെയ്യുന്നതിനുള്ള സംവിധാനമാണിത്. വാട്ടര്‍ മെട്രോയുടെ പരീക്ഷണയാത്ര അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. സി.സി.എസ് 2 എന്ന ഇനത്തില്‍പ്പെട്ട 150 കിലോവാട്ട് ശേഷിയുള്ള രണ്ടു ഡി.സി. (direct current) ഫാസ്റ്റ് ചാര്‍ജറുകളാണു സ്ഥാപിച്ചത്.

എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടലിനു 50 കിലോവാട്ടിന്റെ സോളാര്‍ ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ സ്ഥാപിച്ചുകൊടുക്കാനുള്ള കരാര്‍ ലഭിച്ചിട്ടുണ്ടെന്നു സംഘം പ്രസിഡന്റ് ബിനു കുര്യന്‍ പറഞ്ഞു. കൂടാതെ കെ.എസ്.ടി.പി. റോഡുകളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പു സ്ഥാപിക്കപ്പെട്ടിരുന്ന 1600 ഓളം തെരുവുവിളക്കുകളുടെ പെര്‍ഫോമന്‍സ് സര്‍വേ അനര്‍ട്ടിനുവേണ്ടി ഏറ്റെടുത്തു നടത്തുകയുണ്ടായി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് റിന്യൂവബിള്‍ എനര്‍ജി വകുപ്പുമായും സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഊര്‍ജ മാനേജ്‌മെന്റ് കേന്ദ്രവുമായും പരിസ്ഥിതി-വികസനകേന്ദ്രവുമായും സഹകരിച്ചു വൈദ്യുതിവാഹന പ്രചരണത്തിനായി സംഘം ഊര്‍ജകിരണ്‍ എന്ന ‘ഗോ ഇലക്ട്രിക്'(Go Electric) കാംപെയ്ന്‍ സംഘടിപ്പിച്ചു. ഇത്തരം പ്രചരണങ്ങള്‍ തുടര്‍ന്നും നടത്തും. സര്‍ക്കാരിന്റെ സഹകരണത്തോടെ കാര്‍ബണ്‍ പ്രസരണം കുറയ്ക്കാനുള്ള വിവിധ പദ്ധതികളും ആലോചിച്ചുവരുന്നു.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ റിന്യൂവബില്‍ എനര്‍ജി വകുപ്പുമായി സഹകരിച്ചു വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കാന്‍ ധാരണയായിട്ടുണ്ട്. സംഘത്തിന്റെ ഡയരക്ടര്‍ ബോര്‍ഡംഗങ്ങള്‍ എല്ലാവരുംതന്നെ സൗരോര്‍ജ കാര്യങ്ങള്‍ സംബന്ധിച്ച പരിശീലനങ്ങള്‍ നേടിയവരും സര്‍ക്കാരിന്റെ ഇതിനായുള്ള ഇന്‍സ്റ്റാളര്‍ അക്രഡിറ്റേഷന്‍ ഉള്ളവരുമാണ്. വര്‍ഷങ്ങളായി സൗരോര്‍ജ മേഖലയില്‍ പ്രവൃത്തിപരിചയവുമുള്ളവരാണിവര്‍. ഇതുമായി ബന്ധപ്പെട്ട വിവിധ പരിശീലനങ്ങള്‍ നല്‍കാന്‍ പ്രാപ്തരുമാണ്.

െൈവദ്യുത
സ്‌കൂട്ടര്‍

ബിനു കുര്യന്‍ പ്രസിഡന്റും ഷാബു ജേക്കബ് സെക്രട്ടറിയുമായുള്ള ഭരണസമിതിയാണു സംഘത്തിനുള്ളത്. കൊച്ചിയില്‍ വൈദ്യുത സ്‌കൂട്ടര്‍ പ്രചരണത്തിനു സംഘം പദ്ധതി തയാറാക്കി വരികയാണെന്നു പ്രസിഡന്റ് ബിനു കുര്യന്‍ പറഞ്ഞു. ഇ.എം.സി.യുമായി ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തി. ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്കു നല്‍കുന്ന സംവിധാനമാണു പരിഗണിക്കുന്നത്. ഇതിനായി ഒരു മൊബൈല്‍ ആപ്പ് സൃഷ്ടിക്കും. മൊബൈലിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്തുകൊണ്ടുപോയി ഉപയോഗിക്കാം. ഒരാള്‍ യാത്ര അവസാനിപ്പിച്ചയിടത്തു വച്ചു മറ്റൊരാള്‍ക്ക് ഇതുപോലെത്തന്നെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് തുടര്‍ന്നു വാടകയ്‌ക്കെടുക്കാനാവും. കൊച്ചിന്‍ കോര്‍പറേഷനും റെസിഡന്റ്‌സ് അസോസിയേഷനുകളും എണ്ണക്കമ്പനികളുമായൊക്ക സഹകരിച്ചു പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇത്തരം സ്ഥാപനങ്ങളെക്കൊണ്ടു സ്‌കൂട്ടറുകള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കാനാവുമെന്നാണു പ്രതീക്ഷ.

10,000 രൂപയുടെ ഓഹരികള്‍ എടുത്തവരാണു സംഘത്തിലെ അംഗങ്ങള്‍. ഇത് എ ക്ലാസ് അംഗത്വത്തിന്റെ കാര്യമാണ്. ഒരാള്‍ക്കു പരമാവധി 10 ഓഹരികള്‍ വരെ എടുക്കാം. കൂടാതെ വിവിധ പദ്ധതികള്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ നിക്ഷേപങ്ങളും നടത്തേണ്ടിവരുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇങ്ങനെ നടത്തുന്ന നിക്ഷേപങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കിയശേഷം അതതു സമയങ്ങളില്‍ സംഘത്തിനായി നിശ്ചയിക്കുന്ന വിഹിതം കഴിച്ചുള്ള തുക മടക്കി നല്‍കും. കൂടാതെ ബി ക്ലാസ്, സി ക്ലാസ് അംഗത്വത്തിനും നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓഹരി ഒന്നിന് 2000 രൂപയാണ് ബി ക്ലാസ് അംഗത്വത്തിനുള്ള തുക. സി ക്ലാസ് അംഗത്വത്തിന് 1000 രൂപയും. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ അനര്‍ട്ടിന്റെ നേതൃത്വത്തില്‍ വിവിധ നിയോജകമണ്ഡലങ്ങളില്‍ ആരംഭിച്ചിട്ടുള്ള ഊര്‍ജമിത്ര സംരംഭകര്‍ക്കു സ്ഥാപന അംഗങ്ങളായി സി ക്ലാസ് അംഗത്വം എടുക്കാമെന്നും നിയമാവലിയിലുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!