ഇടനിലക്കാരെ ഒഴിവാക്കി മത്സ്യവിതരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കുന്നു

[email protected]

മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നു. തൊഴിലാളികളില്‍നിന്ന് മീന്‍ വാങ്ങി മാര്‍ക്കറ്റില്‍ എത്തിക്കുന്നതിലാണ് ഇടനിലക്കാരുടെ ഇടപെടലുണ്ടാകുന്നത്. ഈ വിതരണം സഹകരണ സംഘങ്ങളെ ഏല്‍പിക്കാനാണ് ശ്രമമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യഫെഡ് വഴി ഇത്തരമൊരു ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളിക്ക് മീനിന്റെ വില നിശ്ചയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

മത്സ്യഫെഡിന് എല്ലാ ഹാര്‍ബറുകളിലും നേരിട്ട് ലേലത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനമുണ്ടാക്കും. തീരദേശസംഘങ്ങളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും, മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തിന് വില നിശ്ചയിച്ച് ഇടനിലക്കാരെ ഒഴിവാക്കി മാര്‍ക്കറ്റില്‍ എത്തിക്കുന്ന വിധത്തില്‍ സംവിധാനം പരിഷ്‌കരിക്കുകയും ചെയ്യും. ലേലത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയത്തക്കവിധം മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിനായുള്ള വായ്പ മത്സ്യഫെഡ് വഴി നല്‍കാനാണു പദ്ധതി.

സംസ്ഥാനത്തെ മത്സ്യസമ്പത്ത് ലേലം ചെയ്യുന്നതും വിപണിയിലെത്തിക്കുന്നതും ഗുണനിലവാരം സംരക്ഷിക്കുന്നതും സംബന്ധിച്ച പുതിയ ഒരു ബില്‍ കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വില്‍ക്കുന്ന മത്സ്യത്തിന് വില നിശ്ചയിക്കാന്‍ മത്സ്യത്തൊഴിലാളിക്ക് അവകാശം നല്‍കുന്നതായിരിക്കും ബില്‍. പുതിയനിയമത്തില്‍ മത്സ്യസമ്പത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും. ഐസ് ഫാക്ടറികളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യസമ്പത്ത് സംസ്ഥാനത്തിലെത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്ത് വില്‍ക്കുന്നതിനെതിരെ കര്‍ശനമായ ശിക്ഷ നടപ്പാക്കുമെന്ന് മേഴ്‌സ്കുട്ടിഅമ്മ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!