വായ്‌പപരിധികളും കാലാവധിയും ഉയര്‍ത്തി

Moonamvazhi

പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ബാങ്കിങ്‌ റെഗുലേഷന്‍ ആക്ടില്‍ പെടാത്ത കാര്‍ഷികേതരവായ്‌പാസംഘങ്ങള്‍ക്കും ബൈലോപ്രകാരം വായ്‌പ നല്‍കുന്ന മറ്റുസംഘങ്ങള്‍ക്കും നല്‍കാവുന്ന വിവിധവായ്‌പകളും ഒരംഗത്തിനു പരമാവധി നല്‍കാവുന്ന വായ്‌പകളും കാലാവധികളും ഉയര്‍ത്തി. ഈടുവ്യവസ്ഥകളും മാറ്റി (സര്‍ക്കുലര്‍ 41/2025). പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍/ബാങ്കുകള്‍ എന്നിവയില്‍നിന്ന്‌ ഒരംഗത്തിനു നല്‍കാവുന്ന കാര്‍ഷിക-കാര്‍ഷികാനുബന്ധവായ്‌പകളുടെയും പരിധി, ഈടുവ്യവസ്ഥകള്‍ എന്നിവ മാറ്റിയിട്ടുണ്ട്‌ (സര്‍ക്കുലര്‍ 40/2025)

വിവിധവായ്‌പകളും കാലാവധിയും ചുവടെ(സര്‍ക്കുലര്‍ 41/2025):

  • പരമാവധി കൊടുക്കാവുന്ന സ്വയംതൊഴില്‍വായ്‌പ 15ലക്ഷമാക്കി. 10ലക്ഷമായിരുന്നു.പരമാവധി കാലാവധി 10 കൊല്ലംതന്നെ.
  • വ്യവസായവായ്‌പ 40ലക്ഷത്തില്‍നിന്ന്‌ 50ലക്ഷമാക്കി.കാലാവധി 10കൊല്ലം.
  • ഭൂസ്വത്തു വാങ്ങാനുള്ള പരിധി 50ലക്ഷമായി തുടരുമെങ്കിലും കാലാവധി 10കൊല്ലത്തില്‍നിന്നു 15 കൊല്ലമാക്കി.
  • സ്വര്‍ണപ്പണയവായ്‌പയുടെ പരിധി 50ലക്ഷമായും കാലാവധി ഒരുകൊല്ലമായും തുടരും.
  • വിദ്യാഭ്യാസവായ്‌പ അഞ്ചുലക്ഷത്തില്‍നിന്നു 10ലക്ഷവും കാലാവധി അഞ്ചുകൊല്ലത്തില്‍നിന്നു 10 കൊല്ലവുമാക്കി.
  • പ്രൊഫഷണല്‍ വിദ്യാഭ്യാസവായ്‌പ 20ലക്ഷത്തില്‍നിന്നു 30ലക്ഷമാക്കി. കാലാവധി 10കൊല്ലംതന്നെ.
  • വിവാഹവായ്‌പാപരിധി 10ലക്ഷവും കലാവധി അഞ്ചുകൊല്ലവുമായി തുടരും.
  • വീട്‌ അറ്റകുറ്റപ്പണി വായ്‌പ 10ലക്ഷവും കാലാവധി 10ലക്ഷവുമായി തുടരും.
  • ചികില്‍സാ/മരണാനന്തരച്ചെലവുകള്‍ക്കുള്ള വായ്‌പ ഒന്നരലക്ഷത്തില്‍നിന്നു രണ്ടുലക്ഷമാക്കി. കാലാവധി രണ്ടുകൊല്ലമായി തുടരും.
  • ഭവനവായ്‌പ 40ലക്ഷത്തില്‍നിന്ന്‌ 50ലക്ഷമാക്കി. കാലാവധി 20കൊല്ലവും.
  • വീടും ഭൂസ്വത്തും വാങ്ങാനുള്ള വായ്‌പ (വ്യക്തികള്‍ക്കു ഫ്‌ളാറ്റു വാങ്ങാനുള്‍പ്പെടെ) 50ലക്ഷമായി തുടരും. കാലാവധി 20ലക്ഷം.
  • വീട്ടുപകരണങ്ങള്‍ വാങ്ങാനുള്ള വായ്‌പ അഞ്ചുലക്ഷമായും കാലാവധി അഞ്ചുകൊല്ലമായും തുടരും.
  • വിദേശജോലിക്കുള്ള വായ്‌പ 10ലക്ഷമായും കാലാവധി അഞ്ചുകൊല്ലമായും തുടരും.
  • വാനഹവായ്‌പ (ലൈറ്റ്‌ വാഹനം) 20ലക്ഷത്തില്‍നിന്നു 30ലക്ഷമാക്കി. കാലാവധി 10 കൊല്ലം തന്നെ.
  • ഹെവി വാഹനവായ്‌പ 40ലക്ഷത്തില്‍നിന്ന്‌ 50ലക്ഷമാക്കി. കാലാവധി 10 കൊല്ലംതന്നെ.
  • ക്യാഷ്‌ക്രെഡിറ്റ്‌/ ഓവര്‍ഡ്രാഫ്‌റ്റ്‌ 10ലക്ഷത്തില്‍നിന്ന്‌ 20ലക്ഷമാക്കി. കാലാവധി ഒരുകൊല്ലംതന്നെ.ബിസിനസ്‌ (സംരംഭക) വായ്‌പ 20ലക്ഷത്തില്‍നിന്ന്‌ 25ലക്ഷമാക്കി. കാലാവധി 10 കൊല്ലംതന്നെ.
  • അക്കൗണ്ടുള്ള കുടുംബശ്രീ, സ്വയംസഹായസംഘങ്ങള്‍ക്കുള്ള വായ്‌പ 10ലക്ഷത്തില്‍നിന്ന്‌ 25 ലക്ഷമാക്കി. കാലാവധി അഞ്ചുകൊല്ലംതന്നെ.
  • മുറ്റത്തെമുല്ല ലഘുവായ്‌പ 20ലക്ഷത്തില്‍നിന്ന്‌ 25 ലക്ഷമാക്കി. കാലാവധി ഒരുകൊല്ലംതന്നെ.
  • ഭൂമിയില്ലാത്തവര്‍ക്കു ഭൂമി വാങ്ങാനുള്ള വായ്‌പ 10ലക്ഷമായും കാലാവധി 10കൊല്ലമായും തുടരും.
  • സാധാരണവായ്‌പ 50ലക്ഷമായും കാലാവധി 10കൊല്ലമായും തുടരും.
  • പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ കോര്‍പറേഷനിലോ മൂന്നുസെന്റുള്ളവര്‍ക്കു വീടുപണിയാനുള്ള വായ്‌പ മൂന്നുലക്ഷത്തില്‍നിന്ന്‌ അഞ്ചുലക്ഷമാക്കി. കാലാവധി അഞ്ചുകൊല്ലമായി തുടരും.
  • വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള വായ്‌പ 20ലക്ഷത്തില്‍നിന്ന്‌ 25ലക്ഷമാക്കി. കാലാവധി അഞ്ചുകൊല്ലമായി തുടരും.
  • ഇതരസഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള വായ്‌പയും 20ലക്ഷത്തില്‍നിന്ന്‌ 25 ലക്ഷമാക്കി. എന്നാല്‍ കാലാവധി 10കൊല്ലത്തില്‍നിന്ന്‌ എട്ടുകൊല്ലമാക്കി.
  • വ്യക്തിഗതവായ്‌പ അരലക്ഷമായി തുടരും. ഇതിനു രണ്ടുകൊല്ലമെന്നു കാലാവധി നിശ്ചയിച്ചു.
  • ഒരുകോടിവരെ നിക്ഷേപമുള്ള സംഘത്തിന്‌ ഒരംഗത്തിനു നല്‍കാവുന്ന പരമാവധിവായ്‌പ അഞ്ചുലക്ഷമായി തുടരും.
  • ഒരുകോടിക്കുമുകളില്‍ 10കോടിവരെ നിക്ഷേപമുള്ളവയ്‌ക്കു നല്‍കാവുന്ന വ്യക്തിഗതവായ്‌പ 15ലക്ഷത്തില്‍നിന്ന്‌ 20ലക്ഷമാക്കി.
  • 10കോടിക്കുമുകളില്‍ 25കോടിവരെയുള്ളവക്കു 35ലക്ഷംവരെ കൊടുക്കാം. (നേരത്തേ 30ലക്ഷമായിരുന്നു)
  • 25കോടിക്കുമുകളില്‍ 50കോടിവരെയുളളവയ്‌ക്ക്‌ കൊടുക്കാവുന്നത്‌ 45ലക്ഷത്തില്‍നിന്ന്‌ 50ലക്ഷമാക്കി.
  • 50കോടിക്കുമുകളില്‍ 100കോടിവരെയുള്ളവയ്‌ക്ക്‌ 75ലക്ഷംവരെ കൊടുക്കാം. (50ലക്ഷമായിരുന്നു).
  • 100 കോടിക്കുമുകളിലുള്ളവക്ക്‌ ഒരുകോടിവരെ കൊടുക്കാം. (75ലക്ഷമായിരുന്നു).

അരലക്ഷംരൂപവരെ കാര്‍ഷികേതരവായ്‌പ അംഗങ്ങളുടെ പരസ്‌പരജാമ്യത്തില്‍ കൊടുക്കാം. അതിനുമുകളില്‍ 10ലക്ഷംവരെ വസ്‌തുവോ കേന്ദ്ര-സംസ്ഥാന-അര്‍ധസര്‍ക്കാര്‍ശമ്പളസര്‍ട്ടിഫിക്കറ്റോ ഈടു വാങ്ങി കൊടുക്കാം. അഞ്ചുലക്ഷത്തിനുമുകളിലാണെങ്കില്‍ രണ്ടുജാമ്യക്കാരുടെയെങ്കിലും ശമ്പളസര്‍ട്ടിഫിക്കറ്റ്‌ വേണം. 10ലക്ഷത്തിനുമുകളിലുള്ള എല്ലാ വായ്‌പക്കും വസ്‌തുഈടോ മതിയായമറ്റ്‌ ഈടുകളോ ഉറപ്പാക്കണം.തിരിച്ചടവുശേഷിയും ശമ്പളസര്‍ട്ടിഫിക്കറ്റിന്റെ കൃത്യതയും ഉറപ്പാക്കണം. ഇതു ഭരണസമിതിയും സെക്രട്ടറിയുമാണു ചെയ്യേണ്ടത്‌. ഭവന-ഭൂസ്വത്തുവായ്‌പകള്‍ സര്‍ക്കാരിളവുകള്‍ക്കു വിധേയമായിരിക്കും. പുതിയവായ്‌പാപദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ബന്ധമായി ഉപനിബന്ധനകള്‍ക്ക്‌ അംഗീകാരം വാങ്ങിയിരിക്കണം. പലിശനിരക്കു സഹകരണരജിസ്‌ട്രാര്‍ നിശ്ചയിക്കും. സര്‍ക്കുലറിലെ പരിധിയില്‍ കൂടുതല്‍ വായ്‌പ കൊടുക്കണമെങ്കില്‍ സഹകരണരജിസ്‌ട്രാറുടെ പ്രത്യേകാനുമതി വേണം.

ബാങ്കിങ്‌ റെഗുലേഷനിലുള്ള ബാങ്കുകള്‍ നബാര്‍ഡിന്റെയും റിസര്‍വ്‌ ബാങ്കിന്റെയു വായ്‌പാപരിധികള്‍ പാലിക്കണം.വസ്‌തുവാണ്‌ ഈടെങ്കില്‍ മതിപ്പുവിലയുടെ 50ശതമാനംവരെ വ്യക്തിഗതവായ്‌പാപരിധിക്കുള്ളില്‍ കൊടുക്കാം. അടച്ചുതീര്‍ക്കുന്ന മുറക്ക്‌ വസ്‌തുവിലുള്ള ചാര്‍ജ്‌ ഒഴിവാക്കിക്കൊടുക്കണം. സി ക്ലാസ്‌ അംഗങ്ങള്‍ക്കു സ്വര്‍ണവായ്‌പയേ കൊടുക്കാവൂ. ആറുമാസവായ്‌പക്കു സ്വര്‍ണത്തിന്റെ കമ്പോളവിലയുടെ 80%വരെയും അതിനുമകളില്‍ ഒരുവര്‍ഷംവരെയുള്ളതിന്‌ 75%വരെയും വായ്‌പ കൊടുക്കാം.ജാമ്യം വേണ്ടാത്തവയൊഴിച്ചുള്ള എല്ലാവായ്‌പയും നിയമാനുസൃതവും വ്യക്തവുമായ ജാമ്യവ്യവസ്ഥകളിലേ കൊടുക്കാവൂ. ഇവ കര്‍ശനമായി നടപ്പാക്കയും വേണം. ജില്ലാസാങ്കേതികസമിതിയുടെ വായ്‌പത്തോതുമാനദണ്ഡങ്ങളും നോക്കണം.

കാര്‍ഷിക,കാര്‍ഷികാനുബന്ധ വായ്‌പകളുടെ വിവരം ചുവടെ (സര്‍ക്കുലര്‍ 40/2025):

  • ഹ്രസ്വകാലകാര്‍ഷികവായ്‌പകളുടെ പരിധി അഞ്ചുലക്ഷത്തില്‍നിന്ന്‌ ഏഴരലക്ഷമാക്കി. കാലാവധി മാറ്റമില്ല (ഒരുവര്‍ഷം)
  • മധ്യകാലവായ്‌പ അഞ്ചുലക്ഷത്തില്‍നിന്നു പത്തുലക്ഷമാക്കി. കാലാവധി അഞ്ചുകൊല്ലമെന്നു നിജപ്പെടുത്തി.
  • കാര്‍ഷികാനുബന്ധവായ്‌പ മൂന്നുലക്ഷത്തില്‍നിന്ന്‌ അഞ്ചുലക്ഷമാക്കി. കാലാവധി അഞ്ചുകൊല്ലമെന്നു നിജപ്പെടുത്തി.
  • ജൈവവാതകപ്ലാന്റുവായ്‌പ 20000രൂപയില്‍നിന്ന്‌ അരലക്ഷമാക്കി. കാലാവധി ഒന്നരക്കൊല്ലത്തില്‍നിന്നു രണ്ടുകൊല്ലമാക്കി.
  • കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണവായ്‌പ മൂന്നുലക്ഷത്തില്‍നിന്ന്‌ അഞ്ചുലക്ഷമാക്കി. കാലാവധി ഒരുകൊല്ലമായി തുടരും.
  • കാര്‍ഷികാനുബന്ധവായ്‌പകള്‍ക്കുള്ള സ്വര്‍ണവായ്‌പ മൂന്നുലക്ഷത്തില്‍നിന്നു പത്തുലക്ഷമാക്കി. കാലാവധി ഒരുകൊല്ലമായി തുടരും.
  • വ്യക്തിഗതകാര്‍ഷികവായ്‌പ ഒരുലക്ഷമായും കാലാവധി ഒരുകൊല്ലമായും തുടരും.

ഒരുലക്ഷംരൂപവരെയുള്ള കാര്‍ഷിക,കാര്‍ഷികാനുബന്ധവായ്‌പക്ക്‌ അംഗങ്ങളുടെ പരസ്‌പരജാമ്യം മതി. അതിനുമുകളില്‍ 10ലക്ഷംവരെ കൊടുക്കാന്‍ വസ്‌തുഈടോ മതിയായ മറ്റുജാമ്യമോ ഉറപ്പായി വേണം. കേന്ദ്ര-സംസ്ഥാനപദ്ധതിവായ്‌പകള്‍ക്കു സര്‍ക്കാര്‍നിബന്ധനകള്‍ ബാധകമായിരിക്കും. മൂന്നുലക്ഷംവരെയുള്ള ഹ്രസ്വകാലകാര്‍ഷികവായ്‌പക്കേ നബാര്‍ഡ്‌ വഴി പലിശയിളവു കിട്ടൂ. കോഴി-താറാവ്‌-മീന്‍-ആട്‌-മാട്‌ വളര്‍ത്തലിനും സംസ്‌കരണയൂണിറ്റുകള്‍ക്കും സൗരഡ്രയര്‍യൂണിറ്റുകള്‍ക്കുമാണു കാര്‍ഷികാനുബന്ധ വായ്‌പ കൊടുക്കേണ്ടത്‌. ആറുമാസത്തേക്കു സ്വര്‍ണവായ്‌പാപരിധി, ജാമ്യം, വായ്‌പത്തോതുമാനദണ്ഡം, പുതിയവായ്‌പാപദ്ധതി, പലിശ എന്നിവക്കുള്ള വ്യവസ്ഥകള്‍ കാര്‍ഷികേതരവായ്‌പക്കുള്ളവ തന്നെ.

 

Moonamvazhi

Authorize Writer

Moonamvazhi has 715 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!