എച്ച്‌ഡിസി ആന്റ്‌ ബിഎം കോഴ്‌സിന്‌ അപേക്ഷിക്കാം; ജൂലൈ 15 അവസാനതിയതി

Moonamvazhi

സംസ്ഥാനസഹകരണയൂണിയന്‍ സഹകരണത്തിലും ബിസിനസ്‌ മാനേജ്‌മെന്റിലുമുള്ള ഹയര്‍ ഡിപ്ലോമകോഴ്‌സിലേക്ക്‌ (എച്ച്‌ഡിസി ആന്റ്‌ ബിഎം) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനസര്‍ക്കാരിന്റെയും കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെയും സഹകരണപരീക്ഷാബോര്‍ഡിന്റെയും അംഗീകാരമുള്ള കോഴ്‌സാണിത്‌. സഹകരണസംഘം രജിസ്‌ട്രാര്‍ ചെയര്‍മാനായുള്ള കേന്ദ്രപരീക്ഷാബോര്‍ഡാണു പരീക്ഷ നടത്തി ഡിപ്ലോമസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌. ആറുമാസംവീതമുള്ള രണ്ടുസെമസ്റ്ററിലായി 12മാസമാണു കോഴ്‌സ്‌. അപേക്ഷിക്കാനുള്ള പ്രായപരിധി 40വയസ്സാണ്‌. ഒബിസിക്കാര്‍ക്കു 43വയസ്സുവരെയും പട്ടികജാതി-വര്‍ഗക്കാര്‍ക്കു 45വയസ്സുവരെയും അപേക്ഷിക്കാം. 2025 ജൂണ്‍ ഒന്നു വച്ചാണു പ്രായപരിധി കണക്കാക്കുന്നത്‌. ജീവനക്കാരുടെ വിഭാഗത്തില്‍നിന്നുള്ള അപേക്ഷകര്‍ക്കു പ്രായപരിധി ബാധകമല്ല. ബിരുദമോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍നിന്നു ബിരുദമെടുത്തവര്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നു തുല്യതാസര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. സഹകരണസംഘം ജീവനക്കാര്‍ അപേക്ഷിക്കുമ്പോള്‍ 2025 ജൂണ്‍ ഒന്നിന്‌ ഒരുകൊല്ലമെങ്കിലും സര്‍വീസ്‌ പൂര്‍ത്തിയാക്കിയിരിക്കണം.

സംസ്ഥാനസഹകരണയൂണിയന്റെ വെബ്‌സൈറ്റായ www.scu.kerala.gov.in ല്‍ ഓണ്‍ലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. പൊതുവിഭാഗം അപേക്ഷകര്‍ 250രൂപയും സഹകരണസംഘംജീവനക്കാരായ അപേക്ഷകര്‍ 350രൂപയും പട്ടികജാതി-വര്‍ഗക്കാരായ അപേക്ഷകര്‍ 85 രൂപയും ഫീസ്‌ അടയ്‌ക്കണം. ജൂലൈ 15 വൈകിട്ട്‌ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഓരോവര്‍ഷത്തെയും ഓരോ സെമസ്‌റ്ററിലെയും ഭാഷാവിഷയങ്ങളുടെയും ഇതരവിഷയങ്ങളുടെയും മാര്‍ക്ക്‌ലിസ്‌റ്റ്‌, ഗ്രേഡ്‌പോയിന്റുകളും ഗ്രേഡ്‌ മാര്‍ക്കുകളും ഗ്രേഡ്‌ ശതമാനവും കണ്‍വെര്‍ട്ട്‌ ചെയ്‌തു കണക്കാക്കുന്നതിനുള്ള മാര്‍ക്ക്‌ലിസ്റ്റ്‌പേജ്‌ ഉണ്ടെങ്കില്‍ അത്‌, കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളില്‍നിന്നുള്ള ബിരുദമാണെങ്കില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ്‌, ഗ്രേസ്‌ മാര്‍ക്കിനര്‍ഹമായ പി.ജി. സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ അത്‌, ജനനത്തിയതി തെളിയിക്കാന്‍ എസ്‌എസ്‌എല്‍സി ബുക്കിന്റെ പകര്‍പ്പ്‌, ഭിന്നശേഷിക്കാരാണെങ്കില്‍ 40ശതമാനമെങ്കിലും ഭിന്നശേഷിവിഭാഗത്തിലാണെന്നു തെളിയിക്കുന്ന ബന്ധപ്പെട്ട അധികാരിയുടെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌, എക്‌സ്‌സര്‍വീസ്‌മെന്നോ അവരുടെ ഭാര്യയോ മകളോ മകനോ ആണെങ്കില്‍ സൈനികക്ഷേമഡയറക്ടറില്‍നിന്നോ ജില്ലാസൈനികക്ഷേമഓഫീസറില്‍നിന്നോ അതു തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, സഹകരണജീവനക്കാരാണെങ്കില്‍ തൊഴിലുടമയായ സംഘത്തിന്റെ ബോര്‍ഡിന്റെ പ്രമേയത്തിന്റെ കോപ്പിയും സേവനകാലത്തിന്റെയും നിയമനം അംഗീകരിച്ചതിന്റെയും നിര്‍ദിഷ്ടമാതൃകയിലുള്ള താലൂക്കുതല സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാറുടെയോ (ജനറല്‍) താലൂക്കുതലവ്യവസായ-ഫിഷറീസ്‌-ഡയറി തുടങ്ങിയ വകുപ്പുകളുടെയോ താലൂക്കതല ഓഫീസറുടെ സാക്ഷ്യപത്രവും, (ഈ സംഘങ്ങള്‍ സംസ്ഥാനസഹകരണയൂണിയന്‍ അംഗങ്ങളും അംഗത്വം പുതുക്കിക്കൊണ്ടിരിക്കുന്നവരുമായിരിക്കണം), സാമ്പത്തികദുര്‍ബലവിഭാഗം (ഇഡബ്ലിയുഎസ്‌) അപേക്ഷകരാണെങ്കില്‍ 2020 ഫെബ്രുവരി 12ലെ ജിഒ എംഎസ്‌ നമ്പര്‍ 2/2020 പിആന്റ്‌ എ വിജ്ഞാപനപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. സ്‌പോര്‍ട്‌സ്‌ ക്വാട്ട അപേക്ഷകരാണെങ്കില്‍ പൊതുവിഭാഗത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം അപ്‌ലോഡ്‌ ചെയ്‌ത അപേക്ഷയുടെ സര്‍ട്ടിഫൈ ചെയ്‌ത പകര്‍പ്പ്‌ സ്‌പോര്‍ട്‌സ്‌ ക്വാട്ടയില്‍ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹരാണെന്നു തെളിയിക്കുന്ന ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളോടൊപ്പം സെക്രട്ടറി, കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയച്ചുകൊടുക്കണം.

മേല്‍പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളില്ലാത്ത അപേക്ഷകള്‍ നിരസിക്കും. പ്രവേശനസമയത്ത്‌ എല്ലാ രേഖകളുടെയും ഒറിജിനലുകള്‍ കൊണ്ടുവരണം. അപേക്ഷ സമര്‍പ്പിച്ചശേഷം തകരാറുകള്‍ തിരുത്താന്‍ അനുവദിക്കില്ല.
ഭാഷാവിഷയങ്ങളിലെയും മറ്റുവിഷയങ്ങളിലെയും മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ശതമാനക്കണക്കാണ്‌ എടുക്കുക. ബിരുദാനന്തരബിരുദത്തിനു ഗ്രേസ്‌ മാര്‍ക്കുണ്ട്‌. ജീവനക്കാരുടെ വിഭാഗത്തിലെ അപേക്ഷകരുടെ കാര്യത്തില്‍ ആകെ സ്ഥിരസേവനകാലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. അപേക്ഷയില്‍ ആകെ മാര്‍ക്കിന്റെ ഭാഗത്ത്‌ രേഖപ്പെടുത്തേണ്ടത്‌ കണ്‍സോളിഡേറ്റഡ്‌ മാര്‍ക്ക്‌ ലിസ്‌റ്റ്‌ പ്രകാരമുള്ള മാര്‍ക്കാണ്‌. അതായത്‌ ഭാഷാവിഷയങ്ങള്‍ക്കും മറ്റുവിഷയങ്ങള്‍ക്കുമായി എല്ലാ സെമസ്റ്ററുകളിലും എല്ലാ വര്‍ഷങ്ങളിലുമായി ലഭിച്ച മാര്‍ക്കുകള്‍. ഗ്രേഡ്‌ പോയിന്റുകളോ ഗ്രേഡ്‌ മാര്‍ക്കുകളോ ഗ്രേഡ്‌ശതമാനമോ എഴുതരുത്‌. ബിരുദത്തിനു കിട്ടിയ ആകെമാര്‍ക്കും ബിരുദാനന്തരബിരുദമുള്ളവര്‍ക്ക്‌ അതിനു കിട്ടുന്ന ഗ്രേസ്‌മാര്‍ക്കും കൂട്ടിയാണു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുക. ജീവനക്കാരുടെ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ സ്ഥിരംജീവനക്കാരായിരിക്കണം. ദിവസവേതനജിവനക്കാരും ഹോണററി സേവനം ചെയ്യുന്നവരും കമ്മീഷന്‍ ഏജന്റുമാരും അപ്രന്റീസുമാരും ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. സേവനകാലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജീവനക്കാരുടെ വിഭാഗത്തില്‍നിന്നുള്ള തിരഞ്ഞെടുപ്പ്‌.

കോളേജ്‌അടിസ്ഥാനത്തിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും പൊതുവിഭാഗം സീറ്റുകളിലെ തിരഞ്ഞെടുപ്പ്‌. സംവരണസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇങ്ങനെതന്നെ. ഏതെങ്കിലും കോളേജില്‍ ആവശ്യത്തിന്‌ അപേക്ഷ ലഭിച്ചില്ലെങ്കില്‍ അവിടെ ഒഴിവുള്ള സീറ്റുകളിലേക്കു സംസ്ഥാനതലയോഗ്യതാപ്പട്ടികയില്‍നിന്നു പ്രവേശനം നടത്തും.
ആകെ സീറ്റുകളില്‍ 10% പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കും, അഞ്ചുശതമാനം മറ്റുപിന്നാക്കക്കാര്‍ക്കും (ഒബിസി), അഞ്ചുശതമാനം എക്‌സ്‌ സര്‍വീസ്‌മെന്‍ വിഭാഗത്തിനും (എക്‌സ്‌ സര്‍വീസ്‌ മെന്നും അവരുടെ ഭാര്യയും മകളും മകനും), അഞ്ചുശതമാനം ഭിന്നശേഷിക്കാര്‍ക്കും, 10 ശതമാനം സഹകരണസംഘങ്ങളിലെയും സഹകരണവകുപ്പിലെയും ഡയറി വകുപ്പിലെയും ഫിഷറീസ്‌ വകുപ്പിലെയും വ്യവസായവകുപ്പിലെയും മറ്റും ജീവനക്കാര്‍ക്കും, 10 ശതമാനം ഇഡബ്ലിയുഎസ്‌ വിഭാഗക്കാര്‍ക്കും സംവരണമുണ്ട്‌. എല്ലാ കോളേജിലും ഒരു സീറ്റ്‌ സ്‌പോര്‍ട്‌സ്‌ ക്വാട്ടയാണ്‌. ഇതിലേക്കു പ്രവേശനം കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തയ്യാറാക്കുന്ന പട്ടികയില്‍നിന്നായിരിക്കും. കോട്ടയത്തെ എന്‍.എസ്‌.എസ്‌. സഹകരണപരിശീലനകോളേജില്‍ 50 ശതമാനം സീറ്റുകള്‍ മാനേജ്‌മെന്റ്‌ ക്വാട്ടയാണ്‌. ബാക്കി 50ശതമാനമായിരിക്കും അവിടെ മെരിറ്റ്‌ സീറ്റ്‌.


23,990രൂപയാണു രണ്ടു സെമസ്റ്ററിലുംകൂടി ഫീസ്‌. ചേരുമ്പോള്‍ 15340 രൂപയാണ്‌ അടയ്‌ക്കേണ്ടത്‌. ഇതില്‍ ആദ്യസെമസ്റ്റര്‍ ഫീസിനുപുറമെ പാഠപുസ്‌തകങ്ങള്‍ക്കുള്ള 1350 രൂപയും ഉള്‍പ്പെടുന്നു. ഫീസിനത്തിലെ ബാക്കി 10000 രണ്ടാംസെമസ്റ്റിന്റെ ആദ്യമാസം അടക്കണം.
അഭിമുഖസമയത്ത്‌ ടി.സി, മുമ്പു പഠിച്ച സ്ഥാപനത്തിന്റെ മേധാവിയില്‍നിന്നോ ഗസറ്റഡ്‌ ഓഫീസറില്‍നിന്നോ സ്വഭാവസര്‍ട്ടിഫിക്കറ്റ്‌, ബിരുദസര്‍ട്ടിഫിക്കറ്റ്‌, ബിരുദാനന്തരബിരുദമുണ്ടെങ്കില്‍ അത്‌. ബിരുദപ്പരീക്ഷയിലെ ഭാഷാവിഷയങ്ങളുടെയും മറ്റുവിഷയങ്ങളുടെയും മാര്‍ക്കുലിസ്റ്റ്‌, ജീവനക്കാരാണെങ്കില്‍ സ്ഥാപനത്തില്‍നിന്നുള്ള റിലീവിങ്‌ ഓര്‍ഡര്‍, ജാതിസര്‍ട്ടിഫിക്കറ്റ്‌ (ബാധകമെങ്കില്‍), എസ്‌എസ്‌എല്‍സി ബുക്ക്‌, രണ്ടു പാസ്‌പോര്‍ട്‌ സൈസ്‌ ഫോട്ടോ എന്നിവ കൊണ്ടുവരണം.

രണ്ടാംസെമസ്‌റ്ററില്‍ 10ദിവസം ഏതെങ്കിലും സഹകരണസ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ്‌ ഉണ്ടാകും. 1300 മാര്‍ക്കില്‍ 850 മാര്‍ക്ക്‌ പരീക്ഷകളിലെ മികവിനും ബാക്കി ഇന്റേണല്‍ ഇവാല്യുവേഷന്‍, ഇന്റേണ്‍ഷിപ്പ്‌, വൈവാവോസി ഇന്റേണ്‍ഷിപ്പിലുള്ള സഹകരണവകുപ്പിന്റെ വിലയിരുത്തല്‍, പൊതുവൈവാവോസി എന്നിവയ്‌ക്കുമായിരിക്കും.കവടിയാര്‍ (തിരുവനന്തപുരം), അവണൂര്‍ (കൊട്ടാരക്കര-കൊല്ലം), ആറന്‍മുള (പത്തനംതിട്ട), ചേര്‍ത്തല (ആലപ്പുഴ), തിരുനക്കര (കോട്ടയം. ഇത്‌ എന്‍എസ്‌എസ്സിന്റെതാണ്‌), പാലാ (കോട്ടയം), വടക്കന്‍പറവൂര്‍ (എറണാകുളം), അയ്യന്തോള്‍ (തൃശ്ശൂര്‍), മാവുംകുന്ന്‌ (തിരൂര്‍-മലപ്പുറം), തളി (കോഴിക്കോട്‌), മണ്ണയാട്‌ (തലശ്ശേരി-കണ്ണൂര്‍), കാഞ്ഞങ്ങാട്‌ (കാസര്‍ഗോഡ്‌), പാലക്കാട്‌ എന്നിവിടങ്ങളിലാണു സഹകരണപരിശീലനകോളേജുകള്‍ ഉള്ളത്‌. ഇവയുടെ മേല്‍വിലാസവും ഫോണ്‍നമ്പരുകളും സംസ്ഥാനസഹകരണയൂണിയന്റെ വെബ്‌സൈറ്റില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 442 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!