നികുതിഇളവ്‌ കോട്ടണ്‍-കാലിത്തീറ്റ സംഘങ്ങള്‍ക്കും:കേന്ദ്രബജറ്റ്‌

Moonamvazhi
  • എല്ലാജില്ലയിലും വനിതാഹോസ്‌റ്റല്‍
  • 10000കോടിയുടെ എസ്‌എംഇ വളര്‍ച്ചാനിധി
  • വാഹനാപകടക്ലെയിമിന്റെ പലിശക്കു നികുതിയില്ല

കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ ഞായറാഴ്‌ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ ആദായനികുതിനിരക്കുകളില്‍ മാറ്റമില്ല. 2025ല്‍കൊണ്ടുവന്ന പുതിയ ആദായനികുതിബില്‍ ഏപ്രില്‍ ഒന്നിനു നിലവില്‍വരും. ആദായനികുതിഫോമുകള്‍ ലളിതമാക്കിയിട്ടുണ്ട്‌.

പാല്‍വിതരണരംഗത്തും എണ്ണക്കുരുക്കൃഷിയിലും പഴംപച്ചക്കറിരംഗത്തും പ്രവര്‍ത്തിക്കുന്ന പ്രാഥമികസഹകരണസംഘങ്ങള്‍ക്കുള്ള ആദായനികുതിഡിഡക്ഷന്‍ കാലിത്തീറ്റ ഉണ്ടാക്കുന്ന സംഘങ്ങള്‍ക്കും കോട്ടണ്‍സീഡ്‌ ഉണ്ടാക്കുന്ന സംഘങ്ങള്‍ക്കുംകൂടി ബാധകമാക്കി. പുതിയനികുതിസംവിധാനംപ്രകാരം സഹകരണസംഘങ്ങള്‍ തമ്മിലുളള ലാഭവിഹിതവരുമാനത്തിനുള്ള ആദായനികുതിഡിഡക്ഷന്‍ അത്‌ അംഗങ്ങള്‍ക്കു വിതരണംചെയ്യുന്ന തോതുപ്രകാരമുള്ള തുകയ്‌ക്കായിരിക്കും. ദേശീയസഹകരണഫെഡറേഷനുകള്‍ 2026 ജനുവരി 31വരെ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍നിന്നുള്ള ലാഭവിഹിതവരുമാനത്തെ മൂന്നുകൊല്ലത്തേക്കു നികുതിയില്‍നിന്ന്‌ ഒഴിവാക്കി. ലാഭവീതംഅംഗസംഘങ്ങള്‍ക്കു പുനര്‍വിതരണം ചെയ്യുന്നതിന്റെ തോതനുസരിച്ചുമാത്രമായിരിക്കും ഈ ഇളവു നല്‍കുക. ഇരട്ടനികുതിയുടെ പ്രശ്‌നം ഒഴിവാക്കാനാണ്‌ അംഗങ്ങള്‍ക്കു പുനര്‍വിതരണം ചെയ്യുന്ന തോതനുസരിച്ചു ഡിഡക്ഷന്‍ അനുവദിക്കുന്നത്‌.

കേന്ദ്രസഹകരണമന്ത്രാലയത്തിനുള്ള വിഹിതം 1186.29 കോടിയില്‍നിന്ന്‌ 1744.74 കോടിയായി വര്‍ധിച്ചു. ഇതില്‍ 47.77 കോടി മന്ത്രാലയത്തിന്റെ ചെലവുകള്‍ക്കാണ്‌. മന്ത്രാലയത്തിന്റെ സെക്രട്ടേറിയറ്റ്‌, കേന്ദ്രസഹകരണരജിസ്‌ട്രാര്‍ഓഫീസ്‌, കേന്ദ്രതിരഞ്ഞെടുപ്പ്‌ അതോറിട്ടി, ഓംബുഡ്‌സ്‌മാന്‍ ഓഫീസ്‌ എന്നിവയുടെതടക്കമാണിത്‌. ദേശീയസഹകരണവികസനകോര്‍പറേഷന്‌ 500 കോടിയുണ്ട്‌. ദേശീയസഹകരണകയറ്റുമതി ലിമിറ്റഡിന്‌ 450 കോടി, പ്രാഥമികസഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍കരണത്തിന്‌ 364 കോടി, ശേഷിവികസന-വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കായി 300 കോടി, ദേശീയസഹകരണപരിശീലനകൗണ്‍സിലിന്‌ 46.96 കോടി, വൈകുണ്‌ഠമേത്ത സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിന്‌ 10 കോടി, എന്നിങ്ങനെയാണു സഹകരണമേഖലയുടെ വിഹിതങ്ങള്‍.

മറ്റുമേഖലകളിലേക്കു വരുമ്പോള്‍, വനിതാസംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ ഷീമാര്‍ട്ടുകള്‍ക്കു പദ്ധതിയുണ്ട്‌. സെല്‍ഫ്‌ ഹെല്‍പ്‌ എന്റര്‍ പ്രണര്‍ എന്നതിന്റെ ചുരുക്കമാണ്‌ ഇവിടെ ഷീ. ഇതു കൂട്ടുടമസ്ഥതയിലുള്ള ചില്ലറവില്‍പനശാലകളായിരിക്കും.

നാളികേരവികസനത്തിനും പ്രത്യേകപദ്ധതിയുണ്ട്‌. ഉല്‍പാദനക്ഷമതയില്ലാത്ത തെങ്ങുകള്‍ വെട്ടിമാറ്റി പകരം പുതിയതു വച്ചുപിടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമാണ്‌. കശുവണ്ടി, കൊക്കോ കൃഷികളെ പ്രോല്‍സാഹിപ്പിക്കാനും നിര്‍ദേശങ്ങളുണ്ട്‌. ഈ രംഗത്തു സ്വയംപര്യാപ്‌തത കൈവരിക്കലും സംസ്‌കരണസൗകര്യങ്ങള്‍ വര്‍ധിപ്പിക്കലും മല്‍സരമികവ്‌ ഉയര്‍ത്തലുമാണു ലക്ഷ്യം. 2030-ഓടെ ഇന്ത്യയില്‍നിന്നു കൊക്കോയുടെയം കശുവണ്ടിയുടെയും രംഗത്ത്‌ ആഗോളബ്രാന്റുകള്‍ വളര്‍ത്തിയെടുക്കുന്നതും ലക്ഷ്യമാണ്‌.

മൃഗസംരക്ഷണമേഖലയില്‍ വായ്‌പാഅധിഷ്‌ഠിതസബ്‌സിഡി വഴിയും കന്നുകാലിവളര്‍ത്തുസംരംഭങ്ങളുടെ ആധുനികീകരണം വഴിയും കന്നുകാലി-പൗള്‍ട്രിഅധിഷ്‌ഠിതസംരംഭങ്ങളുടെ മൂല്യശൃംഖലകളുടെ വര്‍ധന വഴിയും കന്നുകാലിവളര്‍ത്തുകര്‍ഷകരുടെ ഫാര്‍മര്‍ പ്രൊഡൂസര്‍ കമ്പനികളുടെ പ്രോല്‍സാഹനം വഴിയും ആ രംഗത്തു തൊഴിലവസരങ്ങളും സംരംഭകത്വവും മെച്ചപ്പെടുത്തും. മൃഗസംരക്ഷണമേഖലയില്‍ 20000 പ്രോഫഷണലുകളെക്കൂടി ലഭ്യമാക്കാന്‍ വെറ്ററിനറി, പാരാവെറ്ററിനറി കോളേജുകളും വെറ്ററിനറി ഹോസ്‌പിറ്റലുകളും ലാബുകളും സ്ഥാപിക്കാന്‍ മൂലധനസബ്‌സിഡിയോടെ വായ്‌പാസൗകര്യങ്ങള്‍ ഒരുക്കും.

സഹകരണമേഖല ശക്തമായ ടെക്‌സ്‌റ്റൈല്‍ മേഖലക്കായും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. സില്‍ക്ക്‌, വൂള്‍, ചണം, മനുഷ്യര്‍ നിര്‍മിക്കുന്ന നൂലുകള്‍ തുടങ്ങിയവയ്‌ക്കായി ഒരു ദേശീയഫൈബര്‍ സ്‌കീം ആവിഷ്‌കരിക്കും. പരമ്പരാഗത ക്ലസ്റ്റുകള്‍ക്കു മൂലധനവും സാങ്കേതികവിദ്യയും പരീക്ഷണസൗകര്യങ്ങളും സര്‍ട്ടിഫിക്കേഷളുമായി ടെക്‌സ്റ്റൈല്‍ വികസന തൊഴില്‍ദാന പദ്ധതി നടപ്പാക്കും. മെഗാടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ക്കും പദ്ധതിയുണ്ട്‌. ഖാദി, കൈത്തറി, കരകൗശലോല്‍പന്നങ്ങളെ ശക്തിപ്പെടുത്താന്‍ മഹാത്മഗാന്ധി ഗ്രാംസ്വരാജ്‌ സംരംഭം തുടങ്ങും. 200പരമ്പരാഗതവ്യവസായക്ലസ്റ്ററുകള്‍ പുനരുദ്ധരിക്കുന്ന ഒരു സ്‌കീമിനും തുടക്കമിടും. ചെലവു കുറയ്‌ക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയുമാണു ലക്ഷ്യം. ദേശീയ ഫൈബര്‍ സ്‌കീം, ടെക്‌സ്റ്റൈല്‍ വികസന-തൊഴില്‍ദാന പദ്ധതി, ദേശീയകൈത്തറി-കരകൗശലപദ്ധതി, ടെക്‌സ്‌-എക്കോ സംരംഭം, സമര്‍ഥിന്റെ രണ്ടാംഘട്ടം എന്നിവയാണു കൈത്തറി-നെയ്‌ത്ത്‌-കരകൗശലമേഖലയുമായി ബന്ധപ്പെട്ടു നടപ്പാക്കുക.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില ധാതുസമ്പത്ത്‌ ഉപയോഗപ്പെടുത്താന്‍ റെയര്‍ എര്‍ത്ത്‌ പെര്‍മനന്റ്‌ മാഗ്നറ്റ്‌സ്‌ സ്‌കീമില്‍ റെയര്‍ എര്‍ത്ത്‌ കോറിഡോര്‍പ്‌ദധതി നടപ്പാക്കും. ഒഡിഷ, കേരളം, തമിഴ്‌നാട്‌, ാന്ധ്‌പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളാണ്‌ ഇതില്‍ വരിക.

ചെറുകിടവ്യവസായങ്ങളുടെ വികസനത്തിനായി ചാമ്പ്യന്‍എസ്‌എംഇകള്‍ എന്ന സ്‌കീം കൊണ്ടുവരും. എസ്‌എംഇകളുടെ വികസനത്തിനായി പതിനായി കോടിരൂപയുടെ വളര്‍ച്ചാനിധി ഇതു പ്രകാരം രൂപവല്‍കരിക്കും.വാഹനാപകടനഷ്ടപരിഹാരക്ലെയിമുകളുടെ പലിശക്ക്‌ ആദായനികുതി ഒഴിവാക്കി. ഈ അക്കൗണ്ടില്‍നിന്നുള്ള ടിഡിഎസും ഒഴിവാക്കും.

ജൈവവാതകം ചേര്‍ത്ത സിഎന്‍ജിയുടെ കേന്ദ്രഎക്‌സൈസ്‌ ഡ്യൂട്ടി കണക്കാക്കുമ്പോള്‍ ജൈവവാതകത്തിന്റെ വില പൂര്‍ണമായി ഒഴിവാക്കും.സാംസ്‌കാരികടൂറിസവും ക്ഷേത്രനഗരങ്ങളുടെ രൂപവല്‍കരണവും പ്രോല്‍സാഹിപ്പിക്കും. 20പ്രധാനടൂറിസ്റ്റുകേന്ദ്രങ്ങള്‍ക്കായി പതിനായിരം ഗൈഡുകള്‍ക്കു പരിശീലനം നല്‍കും. ദേശീയഹോസ്‌പിറ്റാലിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കും.

വിദ്യാഭ്യാസരംഗത്ത്‌ അഞ്ചു സര്‍വകലാശാലാടൗണ്‍ഷിപ്പുകള്‍ വളര്‍ത്തിയെടുക്കും.പ്രധാനപ്പെട്ട വ്യവസായ-ലോജിസ്‌റ്റിക്‌സ്‌ ഇടനാഴികള്‍ക്കു സമീപമായിരിക്കും ഇത്‌. ആസൂത്രണം ചെയ്‌തു നടപ്പാക്കുന്ന ഈ സര്‍വകലാശാലാമേഖലകളില്‍ വിവിധസര്‍വകലാശാലകളും കോലേജുകളും ഗവേഷണസ്ഥാപനങ്ങള്‍ വൈദഗ്‌ധ്യവികസനകേന്ദ്രങ്ങളും പാര്‍പ്പിച്ചശൃംഖലകളുമുണ്ടാകും.

എല്ലാ ജില്ലയിലും ഓരോ ഗേള്‍സ്‌ ഹോസ്‌റ്റലുകള്‍ സ്ഥാപിക്കും.ചികില്‍സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അഞ്ചു മേഖലാമെഡിക്കല്‍ ഹബ്ബുകള്‍ വികസിപ്പിക്കും. സ്വകാര്യമേഖലയുമായി ചേര്‍ന്നായിരിക്കും ഇത്‌.

നഗരങ്ങളുടെ സാമ്പത്തികവളര്‍ച്ചക്കായി നഗരസാമ്പത്തികമേഖലകള്‍ വികസിപ്പിക്കും. ടിയര്‍ രണ്ട്‌, ടിയര്‍ മൂന്ന്‌ നഗരങ്ങളിലായിരിക്കും ഇത്‌. ഓരോ നഗരസാമ്പത്തികമേഖലയ്‌ക്കും വളരാനാവശ്യമായ തങ്ങളുടെതായ പദ്ധതി തയ്യാറാക്കി നടപ്പാക്കാം. ഓരോ സിഇആറിനും 5000 രൂപ ഇതിനായി നല്‍കും.പുതിയ ഫ്രൈറ്റ്‌ കോറിഡോറുകളും 20 പുതിയ ദേശീയജലപാതകളും രൂപവല്‍കരിക്കും. ചെറുകിടസംരംഭങ്ങളുടെ വളര്‍ച്ചക്കായി പതിനായിരംകോടിരൂപയുടെ എസ്‌എംഇ വളര്‍ച്ചാനിധി വികസിപ്പിക്കും.

ലിബറലൈസ്‌ഡ്‌ റെമിറ്റന്‍സ്‌ സ്‌കീം പ്രകാരം വിദ്യാഭ്യാസആവശ്യങ്ങള്‍ക്കും ചികില്‍സാആവശ്യങ്ങള്‍ക്കുമുള്ള ടി.സി.എസ്‌. അഞ്ചുശതമാനത്തില്‍നിന്നു രണ്ടുശതമാനമാക്കി. ഐടിആര്‍ ഒന്നും ഐടിആര്‍ രണ്ടും സമര്‍പ്പിക്കാനുള്ള അവസാനതിയതി ജൂലൈ 31 ആയി തുടുരും. നോണ്‍ ഓഡിറ്റഡ്‌ ബിസിനസ്‌ സംവിധാനങ്ങളും ട്രസ്‌റ്റുകളും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്‌ ഓഗസ്റ്റ്‌ 31നകമായിരിക്കും. നോണ്‍റെസിഡന്റ്‌ ആയവരുടെ സ്ഥാവരവസ്‌തുവിന്റെ വില്‍പനയിലുള്ള ടിഡിഎസ്‌ കുറക്കും. ഇതു ടാനിനു പകരം റെസിഡന്റ്‌ ആയ വാങ്ങുന്നയാളിന്റെ പാനിലൂടെ നിക്ഷേപിക്കാം.നഗരസാമ്പത്തികമേഖലകള്‍ രൂപവല്‍കരിക്കാന്‍ 5000 കോടി വകയിരുത്തി. അഞ്ചുകൊല്ലംകൊണ്ടാണിതു നടപ്പാക്കുക.ബാങ്കിങ്ങിനും വികസിതഭാരതത്തിനുമായി നിലവിലുള്ള പദ്ധതികളുടെ ഫലം വിലയിരുത്താനും പുതിയ കാര്യങ്ങള്‍ ശുപാര്‍ശചെയ്യാനുമായി ഒരു ഉന്നതതലസമിതി രൂപവല്‍കരിക്കും.ഊര്‍ജധനകാര്യകോര്‍പറേഷനും ഗ്രാമവൈദ്യുതീകരണകോര്‍പരറേഷനും പുനസംഘടിപ്പിക്കും.1000 കോടിയില്‍പരം രൂപയുടെ മുന്‍സിപ്പല്‍ ബോണ്ടുകള്‍ ഇറക്കുന്നതിനു 100 കോടിരൂപയുടെ ഇന്‍സന്റീവ്‌ ഉണ്ടാകും. അഞ്ചുകൊല്ലംകൊണ്ടു ഒരുലക്ഷം അനുബന്ധ ആരോഗ്യപ്രൊഫഷണലുകളെ സൃഷ്ടിക്കും.അഞ്ചു റീജണല്‍ മെഡിക്കല്‍ ഹബ്ബുകള്‍ സ്ഥാപിക്കും.ആയുര്‍വേദത്തില്‍ മുന്ന്‌ അഖിലേന്ത്യാഇന്‍സ്റ്റിറ്റിയൂട്ടുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളും ബജറ്റിലുണ്ട്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 912 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!