സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 20 ശതമാനംവരെ ബോണസ്

moonamvazhi

സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 8.33 മുതല്‍ 20 വരെ ശതമാനം ബോണസ് അനുവദിക്കാവുന്ന വിധം 2023-24ലെ ബോണസ് നിബന്ധനകള്‍ (സര്‍ക്കുലര്‍ നമ്പര്‍ 22/2024)  സഹകരണസംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു. എല്ലാ സംഘവും ലാഭനഷ്ടംനോക്കാതെ മൊത്തവാര്‍ഷികവേതനത്തിന്റെ 8.33 ശതമാനം (മാസവേതനം പരമാവധി 7000 രൂപ എന്നു കണക്കാക്കി) ബോണസ് നല്‍കണം. സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ളതും ഉല്‍പാദനമേഖലയുമായി ബന്ധപ്പെടാത്ത സഹകരണസ്ഥാപനങ്ങളിലെ ശമ്പളനിരക്ക് ഓപ്റ്റ് ചെയ്തവരുമായ പാര്‍ട്‌ടൈം കണ്ടിജന്റ് ജീവനക്കാരും നീതിസ്റ്റോര്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലെ റെഗുലര്‍ തസ്തികയിലുള്ളവരും അടക്കമുള്ളവര്‍ക്ക് സര്‍ക്കുലര്‍ 22/2024 പ്രകാരമുള്ള ബോണസ് നിബന്ധനകള്‍ ബാധകമാണ്.

2023-24ല്‍ ബോണസ്‌നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്ര സംഖ്യ വിഭജിക്കാവുന്ന മിച്ചമുള്ള സംഘങ്ങള്‍ക്ക് 7000 രൂപവരെ മാസവേതനമുള്ള ജീവനക്കാര്‍ക്കു വാര്‍ഷികവേതനത്തിന്റെ 20 ശതമാനത്തില്‍കൂടാത്ത തുക ബോണസ് നല്‍കാം. 7000 രൂപയ്ക്കുമേല്‍ മാസവരുമാനമുള്ളവര്‍ക്കും മാസവേതനം 7000 രൂപ എന്നു കണക്കാക്കി അതിന്റെ 20 ശതമാനത്തില്‍ കൂടാത്ത തുക ബോണസ് നല്‍കാം. ബോണസ് വിഭജിക്കാവുന്ന മിച്ചത്തെക്കാള്‍ കൂടരുത്. വിഭജിക്കാവുന്ന മിച്ചം ഇല്ലെങ്കിലും 2023-24ല്‍ എല്ലാ നിയമാനുസൃത റിസര്‍വുകള്‍ക്കുശേഷം അറ്റലാഭമുണ്ടെങ്കില്‍ അതിന്റെ 40 ശതമാനത്തില്‍കൂടാത്ത തുക ബോണസിനു വിനിയോഗിക്കാം. നേരത്തേപറഞ്ഞ 7000 രൂപ പരിധിയുടെയും 20 ശതമാനം പരിധിയുടെയും നിബന്ധനകള്‍ ഇവിടെയും ബാധകമായിരിക്കും.

അപ്പക്‌സ് സഹകരണസ്ഥാപനങ്ങളും കണ്‍കറന്റ് ഓഡിറ്റുള്ള മറ്റു സഹകരണസ്ഥാപനങ്ങളും വിഭജിക്കാവുന്ന മിച്ചവും 2023-24 ലെ അറ്റലാഭവും സ്ഥാപനത്തിലെ കണ്‍കറന്റ് ഓഡിറ്റര്‍ (കണ്‍കറന്റ് ഓഡിറ്റര്‍ ഇല്ലാത്തിടങ്ങളില്‍ താലൂക്ക് അസി. രജിസ്ട്രാര്‍) പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയ പ്രകാരമാണു ബോണസ് നല്‍കുന്നതെന്ന് ഉറപ്പാക്കണം. കൃത്രിമലാഭം കാട്ടി  ബോണസ് അധികം നല്‍കിയാല്‍ ചീഫ് എക്‌സിക്യൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കും. അധികതുക ബന്ധപ്പെട്ട ജീവനക്കാരില്‍നിന്ന് ഈടാക്കും. ഇല്ലെങ്കില്‍ ഭരണസമിതിക്കെതിരെ സര്‍ചാര്‍ജും മറ്റു നടപടികളുമെടുക്കും. ബൈലോ വ്യവസ്ഥ എന്തായാലും ആദ്യംപറഞ്ഞ 8.33, 20 ശതമാനം നിരക്കുനിബന്ധനകളിലെതിനെക്കാള്‍ കൂടുതല്‍ ബോണസ് നല്‍കരുത്.

നിക്ഷേപ/വായ്പാകളക്ഷന്‍ ജീവനക്കാര്‍ക്കു കമ്മീഷനില്‍നിന്നു പ്രതിമാസശമ്പളപരിധിയായി 5000 രൂപ നിശ്ചയിച്ച് അതിന് ആനുപാതികമായി നേരത്തേ പറഞ്ഞ നിബന്ധനകള്‍ പ്രകാരം ബോണസ് നല്‍കാം. ഇതുതന്നെയാണു കമ്മീഷന്‍ വ്യവസ്ഥയിലുള്ള അപ്രൈസര്‍മാരുടെ ബോണസ്‌കാര്യവും. നിബന്ധനകള്‍ പ്രകാരമുള്ളതല്ലാതെ ഒരു തുകയും ബോണസായോ മറ്റെന്തെങ്കിലും പേരിലായോ അധികം നല്‍കരുത്.