സഹകരണ സംഘങ്ങള്‍ക്ക് പ്രതീക്ഷയേകി കാര്‍ഷിക അടിസ്ഥാന സൗകര്യനിധി

- വി.എന്‍. പ്രസന്നന്‍

കേരളത്തില്‍ കാര്‍ഷികാടിസ്ഥാന സൗകര്യവികസനത്തിനു ( എ.ഐ.എഫ് ) 2520 കോടി രൂപ ലഭ്യമാക്കുന്ന കേന്ദ്രപദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ 2023 ജനുവരിയില്‍ പുതുക്കിയിരിക്കുകയാണ്. ഒരു ലക്ഷം കോടി രൂപയുടെ ഈ നിധി ആദ്യം പ്രഖ്യാപിച്ചത് 2020 ലാണ്.
സഹകരണസ്ഥാപനങ്ങള്‍ക്കും മറ്റും ഏറെ പ്രയോജനപ്പെടുത്താന്‍
കഴിയുന്ന പദ്ധതിയാണ് എ.ഐ.എഫ്. പ്രത്യേകിച്ച്, പട്ടികജാതി-വര്‍ഗ
സഹകരണസംഘങ്ങള്‍ക്കും വനിതാ സഹകരണസംഘങ്ങള്‍ക്കും.

മുഖ്യമായും സഹകരണസ്ഥാപനങ്ങള്‍ക്കു പ്രയോജനപ്പെടുത്താനാവുംവിധം, കേരളത്തില്‍ കാര്‍ഷികാടിസ്ഥാന സൗകര്യവികസനത്തിനു 2520 കോടി രൂപ ലഭ്യമാക്കുന്ന കേന്ദ്രപദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. 2023 ജനുവരിയിലാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. കാര്‍ഷികാടിസ്ഥാന സൗകര്യനിധി ( അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് -എ.ഐ.എഫ് ) പ്രകാരം സാമ്പത്തികസഹായത്തിനുള്ള കേന്ദ്രമേഖലാ പദ്ധതി (സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം) യുടെ മാര്‍ഗനിര്‍ദേശങ്ങളാണു മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയത്.

2020 ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷികാടിസ്ഥാന സൗകര്യനിധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു രൂപവത്കരിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുതുക്കിനിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളും കര്‍ഷികോല്‍പ്പാദനസംഘടനകളുമൊക്കെ ഇതു പ്രയോജനപ്പെടുത്തുന്നുണ്ട്. ( ഉദാഹരണമായി എറണാകുളം ജില്ലയിലെ പ്രശസ്തമായ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് 2022 ജൂലായ് 30ന് ഉദ്ഘാടനം ചെയ്ത പൊക്കാളി റൈസ്മില്‍ സ്ഥാപിച്ചത് എ.ഐ.എഫ്. സഹായംകൂടി പ്രയോജനപ്പെടുത്തിയാണ്. മില്‍ സ്ഥാപിക്കാന്‍ വേണ്ടിവന്ന അഞ്ചു കോടി രൂപയില്‍ മൂന്നു കോടി ഇങ്ങനെ കേരള ബാങ്ക് വഴി നബാര്‍ഡില്‍നിന്നു ലഭിച്ചു). സഹകരണസ്ഥാപനങ്ങള്‍ക്കും മറ്റും ഏറെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒന്നാണ് എ.ഐ.എഫ്. പ്രത്യേകിച്ച് പട്ടികജാതി-വര്‍ഗ സഹകരണസംഘങ്ങള്‍ക്കും വനിതാ സഹകരണസംഘങ്ങള്‍ക്കും. ഗ്രാന്റ്‌സ്-ഇന്‍-എയ്ഡുകളുടെ 24 ശതമാനം പട്ടികജാതി-വര്‍ഗ സംരംഭകര്‍ക്കായി ഉപയോഗിക്കണമെന്നും സ്ത്രീകളിലും മറ്റു ദുര്‍ബലവിഭാഗങ്ങളിലുംനിന്നുള്ള സംരംഭകര്‍ക്കു മുന്‍ഗണന നല്‍കണമെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

അടിസ്ഥാനസൗകര്യ
വികസനം അനിവാര്യം

കാര്‍ഷികോല്‍പ്പാദനവികസനത്തിന്റെ അടുത്ത ഘട്ടത്തിന് അടിസ്ഥാനസൗകര്യം വികസിപ്പിക്കാതെ പറ്റില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു മാര്‍ഗനിര്‍ദേശങ്ങള്‍. വിളവെടുപ്പിനുശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയാലേ ഉല്‍പ്പന്നം പരമാവധി ഉപയോഗിക്കാനും കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കാനും കഴിയൂ എന്നാണു നിഗമനം. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍, പ്രാദേശികവ്യത്യാസങ്ങള്‍, മനുഷ്യവിഭവശേഷിവികസനം, വിഭവങ്ങളുടെ പരമാവധി ഉപയോഗം എന്നിവ കണക്കിലെടുത്താണു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. കര്‍ഷകരെ വിപണിയുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ കുറവായതിനാല്‍ വിളവിന്റെ 15-20 ശതമാനം പാഴായിപ്പോകുന്നതിനാലാണ് ഇതു കൊണ്ടുവന്നത്.

2020 മെയ് 15 നാണു കേന്ദ്രധനമന്ത്രാലയം കാര്‍ഷികാടിസ്ഥാന സൗകര്യവികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിധി പ്രഖ്യാപിച്ചത്. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍, കര്‍ഷകരുടെ ഉല്‍പ്പാദനസംഘങ്ങള്‍ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ് – എഫ്.പി.ഒ), കാര്‍ഷികസംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയ്ക്കു പ്രയോജനപ്പെടുംവിധമാണിത്. ഇതിനായി കേന്ദ്ര കൃഷി-കര്‍ഷകക്ഷേമവകുപ്പ് (ഡി.എ. ആന്റ് എഫ്.ഡബ്ലിയു) കേന്ദ്രമേഖലാപദ്ധതി (സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം- സി.എസ്.എസ് ) ആവിഷ്‌കരിച്ചു. ഇതനുസരിച്ചു വിളവെടുപ്പനന്തര പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യലുമായും കൂട്ടായ കാര്‍ഷികാസ്തികളുമായും ബന്ധപ്പെട്ട ഫലപ്രദമായ പദ്ധതികള്‍ക്ക് ഇടക്കാല-ദീര്‍ഘകാല ധനസഹായങ്ങള്‍ നല്‍കാന്‍ ആവിഷ്‌കരിച്ചതാണു സി.എസ്.എസ്. 2021 ഫെബ്രുവരി ഒന്നിലെ ബജറ്റില്‍ ഇത് എ.പി.എം.സി.കള്‍ക്കു ( കാര്‍ഷികോല്‍പ്പാദന വിപണനസമിതി ) കൂടി ഏര്‍പ്പെടുത്തി.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളും (ജഅഇട) എഫ്.പി.ഒ.കളും വിപണന സഹകരണസംഘങ്ങളും വിവിധോദ്ദേശ്യ സഹകരണസംഘങ്ങളും സഹകരണസ്ഥാപനങ്ങളുടെ സംസ്ഥാന-ദേശീയ ഫെഡറേഷനുകളും എഫ്.പി.ഒ.കളുടെ ഫെഡറേഷനുകളും സ്വയംസഹായസംഘങ്ങളുടെ ഫെഡറേഷനുകളും സംസ്ഥാന ഏജന്‍സികളും കാര്‍ഷികോല്‍പ്പന്നവിപണീസമിതികളും (മണ്ഡികള്‍) ഒക്കെ സഹായത്തിന് അര്‍ഹരായിരിക്കും. കര്‍ഷകര്‍ക്കു നേരിട്ടു വലിയ തോതില്‍ ഉപഭോക്താക്കള്‍ക്ക്് ഉല്‍പ്പന്നങ്ങള്‍ വിറ്റു വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുംവിധം വിപണന അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തലാണു ലക്ഷ്യം. ഇതിനായി വിളവെടുപ്പനന്തരനഷ്ടവും ഇടനിലക്കാരുടെ എണ്ണവും കുറക്കാന്‍ കഴിയുന്ന ലോജിസ്റ്റിക്‌സ് ഏര്‍പ്പെടുത്താനുള്ള നിക്ഷേപം വളര്‍ത്തും. ആധുനിക പാക്കേജിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍ പ്രാപ്തമാക്കുകയും ചെയ്താല്‍ കൂടുതല്‍ ഉയര്‍ന്ന വരുമാനം കിട്ടുംവിധം എപ്പോള്‍ സാധനങ്ങള്‍ വില്‍ക്കണമെന്നു തീരുമാനിക്കാന്‍ കര്‍ഷകര്‍ക്കു കഴിയും.

പലിശയിളവും ഇന്‍സന്റീവും വായ്പാഗ്യാരണ്ടിയും വഴി നിലവില്‍ ലാഭകരമല്ലാത്ത പദ്ധതികളിലെ വായ്പകള്‍ക്കു മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിനു കഴിയും. ഇതു കാര്‍ഷികമേഖലയില്‍ നൂതന സംരംഭങ്ങള്‍ക്കും സ്വകാര്യനിക്ഷേപത്തിനും വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. വിളവെടുപ്പനന്തര അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നതു കുറയ്ക്കാന്‍ സര്‍ക്കാരിനു കഴിയും. കാര്‍ഷികാടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പൊതു-സ്വകാര്യപങ്കാളിത്ത (പി.പി.പി) പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും സാധിക്കും. ഫലപ്രദമായ ധനസഹായം ലഭിക്കുന്നതോടെ സംരംഭകര്‍ക്കു കാര്‍ഷികമേഖലയില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും നിര്‍മിതബുദ്ധിയും അടക്കമുള്ള ആധുനികനേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സംരംഭങ്ങള്‍ തുടങ്ങാനാവും. സര്‍ക്കാരിന്റെ വായ്പാഗാരണ്ടിയും മറ്റും മൂലം വായ്പാസ്ഥാപനങ്ങളുടെ റിസ്‌ക് കുറയുകയും ഉപഭോക്തൃഅടിത്തറ വിപുലമാവുകയും ചെയ്യും. പുനര്‍വായ്പാ സൗകര്യം സഹകരണബാങ്കുകളുടെയും ഗ്രാമീണമേഖലാ ബാങ്കുകളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കും. ഉപഭോക്താക്കള്‍ക്കു വിപണിയില്‍ കൂടുതല്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും മികച്ച വില നേടാനും കഴിയും.

വായ്പാ തിരിച്ചടവ്
ഏഴു വര്‍ഷത്തിനകം

2032-33 വരെ പദ്ധതി പ്രാബല്യത്തിലുണ്ടാകും. ഈ പദ്ധതിപ്രകാരമുള്ള വായ്പാവിതരണം 2025-26 നകം പൂര്‍ത്തിയാക്കും. 2022 ഡിസംബര്‍ 31ലെ കണക്കുപ്രകാരം 14,118 കോടി രൂപ അനുവദിച്ചു. 9117 കോടി വിതരണം ചെയ്തു. രണ്ടു വര്‍ഷം വരെ കടാശ്വാസം അനുവദിക്കും. അതടക്കം ഏഴുവര്‍ഷത്തിനകമാണു വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടത്.

ഈ പദ്ധതിയിലെ രണ്ടു കോടി രൂപ വരെയുള്ള എല്ലാ വായ്പക്കും വര്‍ഷം മൂന്നു ശതമാനം പലിശയിളവു ലഭിക്കും. വായ്പ രണ്ടു കോടിയില്‍ കൂടുതലുണ്ടെങ്കിലും രണ്ടു കോടിക്കേ പലിശയിളവു കിട്ടൂ. ഏഴു വര്‍ഷംവരെ പലിശയിളവു കിട്ടും. രണ്ടു കോടി രൂപയ്ക്കു വരെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പാഗാരണ്ടി നിധി ട്രസ്റ്റ് ( ക്രെഡിറ്റ് ഗാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് -ഇഏഠങടഋ ) വഴി വായ്പാഗാരണ്ടിയും കിട്ടും. ഈ പരിരക്ഷയ്ക്കുള്ള ഫീസ് സര്‍ക്കാര്‍ അടയ്ക്കും. എഫ്.പി.ഒ.കള്‍ക്കു വായ്പാഗാരണ്ടി കിട്ടുക ഡി.എ. ആന്റ ്എഫ.്ഡബ്ലിയു.വിന്റെ എഫ്.പി.ഒ. പ്രോത്സാഹനപദ്ധതിയില്‍നിന്നായിരിക്കും. എഫ്.പി.ഒ.കള്‍ക്ക് എ.ഐ.എഫ.് പദ്ധതിയില്‍നിന്നു വായ്പഗാരണ്ടിത്തുക തിരികെ ലഭിക്കാനും അര്‍ഹതയുണ്ടായിരിക്കും.

കേന്ദ്രതലത്തില്‍ പി.എം.യു. (പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്) പ്രവര്‍ത്തനം നടത്തുക ഡി.എ. ആന്റ് എഫ്.ഡബ്ലിയു.വിന്റെ കര്‍ഷകക്ഷേമപരിപാടി നടത്തിപ്പു സംഘം (ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ സൊസൈറ്റി) ആയിരിക്കും. ഡി.എ. ആന്റ് എഫ്.ഡബ്ലിയു.വിന്റെ ധനസഹായത്തോടെ ഓരോ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും അതതിടങ്ങളില്‍ പി.എം.യു.കള്‍ രൂപവത്കരിക്കും. ബോധവത്കരണവും ക്ലസ്റ്ററുകള്‍ നിര്‍ണയിക്കലും അപേക്ഷകള്‍ ശേഖരിക്കലും താല്‍പ്പര്യവിഭാഗങ്ങളെ വിലയിരുത്തലും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കലുമാണു പി.എം.യു.കളുടെ ചുമതല.

ഒരു ലക്ഷം കോടി
രൂപ വായ്പ

മൊത്തം ഒരു ലക്ഷം കോടി രൂപ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചേര്‍ന്നു വായ്പ നല്‍കും. പാക്‌സ്, വിപണന സഹകരണസംഘങ്ങള്‍, കര്‍ഷകരായ ഉല്‍പ്പാദകരുടെ സംഘങ്ങള്‍ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ് -എഫ്.പി.ഒ), സ്വയംസഹായസംഘങ്ങള്‍ (സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് -എസ്.എച്ച്.ജി), കര്‍ഷകര്‍, സംയുക്ത ബാധ്യതാസംഘങ്ങള്‍ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്‌സ് -ജെ.എല്‍.ജി), വിവിധോദ്ദേശ്യ സഹകരണസംഘങ്ങള്‍, കാര്‍ഷികസംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ആഭിമുഖ്യത്തിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ (പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് പ്രോജക്ട്‌സ് – പി.പി.പി), സംസ്ഥാന ഏജന്‍സികള്‍, കാര്‍ഷികോല്‍പ്പാദന വിപണീസമിതികള്‍ (മണ്ഡി), സഹകരണസ്ഥാപനങ്ങളുടെ ദേശീയ-സംസ്ഥാന ഫെഡറേഷനുകള്‍, എഫ്.പി.ഒ.കളുടെ ഫെഡറേഷനുകള്‍, സ്വയംസഹായസംഘങ്ങളുടെ ഫെഡറേഷനുകള്‍, എ.പി.എം.സി.കള്‍ എന്നിവയ്ക്കാണു വായ്പ നല്‍കുക. ഡിജിറ്റലായ പാക്‌സുകള്‍ക്കു ഇതു കിട്ടാന്‍ മുന്‍ഗണന നല്‍കും.

സാധാരണഗതിയില്‍ ഒരു പ്രദേശത്തെ പദ്ധതിക്കാണു രണ്ടു കോടിരൂപ വരെയുള്ള വായ്പക്ക് പലിശയിളവു ലഭിക്കുക. ഒരു പ്രദേശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രത്യേക പ്രാദേശിക സര്‍ക്കാര്‍ ഡയറക്ടറി കോഡ് ( ലോക്കല്‍ ഗവണ്‍മെന്റ് ഡയറക്ടറി കോഡ് – എല്‍.ജി.ഡി ) ഉള്ള ഗ്രാമമോ നഗരമോ ആണ്. ഓരോ പദ്ധതിയും വെവ്വേറെ എല്‍.ജി.ഡി. കോഡ് ഉള്ളവയായിരിക്കണം. ഒരു പ്രദേശത്തെ വിവിധ പദ്ധതികള്‍ക്കായി മൊത്തത്തിലും രണ്ടു കോടി രൂപ വരെയുള്ള വായ്പക്കു പലിശയിളവിന് അപേക്ഷിക്കാം. ഒരു സ്ഥാപനം വ്യത്യസ്ത പ്രദേശങ്ങളില്‍ നടത്തുന്ന പദ്ധതികള്‍ക്കെല്ലാംകൂടിയും പലിശയിളവ് അനുവദിക്കും. ഇവിടെയും പരമാവധി രണ്ടു കോടി രൂപയ്ക്കുവരെ മാത്രമേ പലിശയിളവ് അനുവദിക്കൂ. സഹകരണസ്ഥാപനങ്ങള്‍ അടക്കമുള്ള ഗ്രൂപ്പുകള്‍ക്ക് ഇതിനായി എത്ര പദ്ധതികളെ വേണമെങ്കിലും ഒരുമിച്ചു കണക്കാക്കി പലിശയിളവിന് അപേക്ഷിക്കാം. എന്നാല്‍, അതല്ലാത്ത കര്‍ഷകര്‍, കാര്‍ഷികസംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കു പരമാവധി 25 പദ്ധതികള്‍വരെ മാത്രമേ ഇങ്ങനെ ഒന്നിച്ചുചേര്‍ത്തു പലിശയിളവിന് അപേക്ഷിക്കാവൂ. എ.പി.എം.സി.കള്‍ക്കു തങ്ങളുടെ നിര്‍ദിഷ്ട വിപണന മേഖലയില്‍ വ്യത്യസ്ത അടിസ്ഥാനസൗകര്യ വിഭാഗങ്ങളില്‍പ്പെടുന്ന വിവിധ പദ്ധതികള്‍ക്കു പലിശയിളവിന് അപേക്ഷിക്കാവുന്നതാണ്. ഇവയുടെ കാര്യത്തില്‍ വ്യത്യസ്ത അടിസ്ഥാന സൗകര്യവിഭാഗത്തില്‍പ്പെടുന്ന ഓരോ പദ്ധതിക്കും പരമാവധി രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്കു പലിശയിളവ് അനുവദിക്കും.

നബാര്‍ഡുമായോ ഡി.എ. ആന്റ് എഫ്.ഡബ്ലിയു.വുമായോ ധാരണാപത്രം ഒപ്പുവയ്ക്കുന്ന എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് സഹകരണബാങ്കുകള്‍ക്കും മേഖലാ ഗ്രാമീണബാങ്കുകള്‍ക്കും (റീജണല്‍ റൂറല്‍ ബാങ്ക് -ആര്‍.ആര്‍.ബി), ചെറുകിട ധനസഹായ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ കമ്പനികള്‍ക്കും (നോണ്‍ ബാങ്കിങ് ഫൈനാന്‍ഷ്യല്‍ കമ്പനികള്‍ -എന്‍.ബി.എഫ്.സി.കള്‍), ദേശീയ സഹകരണ വികസന കോര്‍പ്പറേഷനും ( എന്‍.സി.ഡി.സി ) ഇതുപ്രകാരമുള്ള ആനുകൂല്യങ്ങളുള്ള വായ്പകള്‍ നല്‍കാവുന്നതാണ്. സഹകരണബാങ്കുകളും മേഖലാ ഗ്രാമീണബാങ്കുകളുമടക്കം ഇത്തരം വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നബാര്‍ഡ് പുനര്‍ധനസഹായം അനുവദിക്കും.

വായ്പാനിരക്കുപരിധി വായ്പാസ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും. നിരക്ക് ബന്ധപ്പെട്ടവരെയൊക്കെ അറിയിക്കും. പദ്ധതിനടത്തിപ്പു സംബന്ധിച്ച് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ ഡി.എ. ആന്റ് എഫ്.ഡബ്ലിയു.വുമായോ നബാര്‍ഡുമായോ ധാരണാപത്രം ഒപ്പുവയ്‌ക്കേണ്ടതാണ്. വായ്പാനിരക്കുകള്‍ നീതിപൂര്‍വകമാകാന്‍ പരമാവധി വായ്പാനിരക്ക് എത്രയായിരിക്കണം എന്നതു സംബന്ധിച്ച് ഡി.എ. ആന്റ് ഡബ്ലിയു. അല്ലെങ്കില്‍ നബാര്‍ഡ് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തും.

ഓണ്‍ലൈന്‍
പ്ലാറ്റ്‌ഫോം

വായ്പ അനുവദിക്കാനുള്ള ക്രമീകരണങ്ങളും മറ്റു വിവരങ്ങളും നല്‍കാന്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം രൂപവത്കരിക്കും. ഓണ്‍ലൈനായുള്ള ഒരു എം.ഐ.എസ് (മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) പ്ലാറ്റ്‌ഫോം വഴിയായിരിക്കും കാര്‍ഷികാടിസ്ഥാന സൗകര്യനിധി കൈകാര്യം ചെയ്യപ്പെടുന്നതും മേല്‍നോട്ടം വഹിക്കപ്പെടുന്നതും. ഇതു യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്കു നിധിയില്‍നിന്നു വായ്പയ്ക്ക് അപേക്ഷിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കും. വിവിധ ബാങ്കുകളുടെ പലിശനിരക്കുകള്‍ സംബന്ധിച്ചു സുതാര്യത ഉറപ്പാക്കല്‍, പലിശയിളവും വായ്പാഗാരണ്ടിയുമടക്കമുള്ള പദ്ധതിവിവരങ്ങള്‍ നല്‍കല്‍, രേഖകള്‍ സമര്‍പ്പിക്കാന്‍ സഹായിക്കല്‍, അംഗീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കല്‍, മറ്റു പദ്ധതികളിലെ ആനുകൂല്യങ്ങളുമായുള്ള സംയോജനം എന്നിവയും ഇതു ചെയ്യും. ഒടുവില്‍ ജില്ലയിലെമ്പാടുമുള്ള വിവിധ ഡാഷ്‌ബോര്‍ഡുകള്‍ കാണാനുള്ള സൗകര്യം, ആകെ ലഭിച്ച പലിശയിളവിന്റെ വിവരങ്ങള്‍, വായ്പാസ്റ്റേറ്റ്‌മെന്റിന്റെ ചുരുക്കം, വായ്പ വാങ്ങിയവരുടെ ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങള്‍, പദ്ധതികളുടെ സ്വഭാവങ്ങള്‍ എന്നിവയും നല്‍കും..

യൂണിറ്റ് സ്ഥാപിക്കാന്‍ വേണ്ടിവരുന്ന ചെലവുകള്‍ സൂചിപ്പിക്കുന്ന പദ്ധതിറിപ്പോര്‍ട്ടുകള്‍ കേന്ദ്ര -സംസ്ഥാന പി.എം.യു.കള്‍ തയാറാക്കും. ഗുണഭോക്താക്കള്‍ക്കും വായ്പാദാതാക്കള്‍ക്കും ഇതു പ്രയോജനപ്പെടും. ഇത്തരം പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കും. ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്ന പദ്ധതികള്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ളതോ ഭാവിയില്‍ വരാവുന്നതോ ആയ മറ്റ് ഏതു പദ്ധതിഗ്രാന്റും സബ്‌സിഡിയും ഉപയോഗിക്കാന്‍ തടസ്സമില്ല. അതായത് ഈ ആനുകൂല്യത്തോടൊപ്പം എം.ഐ.ഡി.എച്ച്, പി.എം.എഫ്.എം.ഇ. തുടങ്ങിയവയുടെ ആനുകൂല്യങ്ങളും കൈപ്പറ്റാം. മൂലധന സബ്‌സിഡിയുടെ കാര്യത്തില്‍ ആ തുക പ്രൊമോട്ടറുടെ വിഹിതമായി കണക്കാക്കും. എന്നാല്‍, പദ്ധതിച്ചെലവിന്റെ പത്തു ശതമാനം പ്രൊമോട്ടര്‍ നിര്‍ബന്ധമായും വഹിച്ചിരിക്കണം.

പദ്ധതിയില്‍
മാറ്റം വരുത്താം

പദ്ധതിപ്രകാരം 20,000 കോടി രൂപ വിതരണം ചെയ്തശേഷം എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് പദ്ധതി വീണ്ടും വിലയിരുത്തി വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്തും. ആവശ്യമുള്ളപ്പോള്‍ മൂന്നാം കക്ഷിയെക്കൊണ്ടു സ്വതന്ത്രവിലയിരുത്തലും നടത്തിക്കും. പദ്ധതിക്കു യഥാസമയം മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര-സംസ്ഥാന-ജില്ലാതല മേല്‍നോട്ടസമിതികള്‍ ( മോണിറ്ററിങ് കമ്മറ്റികള്‍ ) ഉണ്ടാവും. പദ്ധതിയുടെ എല്ലാ സ്വത്തുക്കളും ജിയോടാഗ് ചെയ്തിരിക്കും. ജില്ലാ മേല്‍നോട്ട സമിതിയും വായ്പ നല്‍കുന്ന സ്ഥാപനവും ജിയോടാഗ് ചെയ്ത ആസ്തികളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കും. മേല്‍നോട്ടസംവിധാനത്തിന്റെ ഭാഗമായി ഉല്‍പ്പന്ന-ഫലനിരീക്ഷണ സംവിധാനം ( ഔട്ട്പുട്ട് ആന്റ് ഔട്ട്കം മോണിറ്ററിങ് ഫ്രെയിംവര്‍ക്ക് – ഛഛങഎ) ഉണ്ടാകും. പ്രവര്‍ത്തനഫലം കാലാകാലങ്ങളില്‍ ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള മേല്‍നോട്ടസമിതികള്‍ വിലയിരുത്തും.

പി.എഫ്.എം.എസ് (പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം) വഴിയാണു പലിശയിളവുതുകയും വായ്പാഗാരണ്ടിത്തുകയും വായ്പാസ്ഥാപനങ്ങള്‍ക്കു നല്‍കുക. ആധാര്‍ബന്ധിത ബാങ്ക് അക്കൗണ്ടുകളിലൂടെയാണു വായ്പാസ്ഥാപനങ്ങള്‍ പണം നല്‍കുക. നബാര്‍ഡുമായും മേല്‍നോട്ടസമിതികളുമായും പി.എം.യു.കളുമായും ആലോചിച്ചും പദ്ധതിയുടെ ഫലക്ഷമത വിലയിരുത്തിയും നിഷ്‌ക്രിയസ്വത്ത് ഒഴിവാക്കാന്‍ കഴിയുന്നവിധത്തിലുമായിരിക്കും വായ്പാസ്ഥാപനങ്ങള്‍ വായ്പ കിട്ടാന്‍ അര്‍ഹതയുള്ളവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക.

ഏതെങ്കിലും പദ്ധതിക്കു ഫലക്ഷമതാവിടവ് ധനസഹായം ( വയബിലിറ്റി ഗാപ് ഫിനാന്‍സ് ) വേണമെന്നു കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ സാമ്പത്തികകാര്യവകുപ്പു പി.പി.പി. പദ്ധതികള്‍ക്കു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം അത് അനുവദിക്കും. പദ്ധതിപ്രകാരമുള്ള ഗ്രാന്റ്‌സ്-ഇന്‍-എയ്ഡുകളുടെ 24 ശതമാനം പട്ടികജാതി-വര്‍ഗ സംരംഭകര്‍ക്കുവേണ്ടി (16 ശതമാനം പട്ടികജാതിക്കാര്‍ക്കും എട്ടു ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും) ഉപയോഗിക്കും. സ്ത്രീകളിലും മറ്റു ദുര്‍ബലവിഭാഗങ്ങളിലുംനിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന നല്‍കണമെന്നുണ്ട്.

കേരളത്തിനു
2520 കോടി കിട്ടും

അതതു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കാര്‍ഷികോല്‍പ്പാദന മൊത്തമൂല്യത്തിന്റെയും അനുബന്ധമേഖലകളുടെ മൂല്യത്തിന്റെയും അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ അവയ്ക്കുള്ള തുക വകയിരുത്തല്‍ സംബന്ധിച്ച് താത്കാലികമായി ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം കേരളത്തിനു 2520 കോടി രൂപ കിട്ടാന്‍ അര്‍ഹതയുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ലക്ഷദ്വീപിനു 11 കോടിയും. അയല്‍സംസ്ഥാനങ്ങളായ ആന്ധപ്രദേശിനു 6540 കോടിയും തമിഴ്‌നാടിനു 5990 കോടിയും കര്‍ണാടകത്തിനു 4525 കോടിയും തെലങ്കാനയ്ക്കു 3075 കോടിയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിക്കു 48 കോടിയും കിട്ടാന്‍ അര്‍ഹതയുണ്ട്.

ധനസഹായത്തിന് അര്‍ഹതയുള്ള പദ്ധതികളെ രണ്ടായി തിരിച്ചിട്ടുണ്ട്. വിപണീമൂല്യശൃംഖലയില്‍ നിര്‍ണായകപ്രാധാന്യമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്താനും ആധുനികീകരിക്കാനുമുള്ള പദ്ധതികള്‍ക്കാണു സഹായം. ഇതില്‍ ഒരു വിഭാഗം പദ്ധതികള്‍ക്കു സഹകരണസ്ഥാപനങ്ങള്‍, എഫ്.പി.ഒ.കള്‍, പാക്‌സ്, എസ്.എച്ച്.ജി.കള്‍, ജെ.എല്‍.ജി.കള്‍, സഹകരണസ്ഥാപനങ്ങളുടെ ദേശീയ-സംസ്ഥാന ഫെഡറേഷനുകള്‍, എഫ്.പി.ഒ.കളുടെ ഫെഡറേഷനുകള്‍, എസ്.എച്ച്.ജി.കളുടെ ഫെഡറേഷനുകള്‍, കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ എന്നിവ പോലുള്ള ഗ്രൂപ്പുകള്‍ക്കു മാത്രമാണ് അര്‍ഹത. മറ്റൊരു വിഭാഗം പദ്ധതികളുടെ കാര്യത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ക്കു പുറമെ സ്വകാര്യസ്ഥാപനങ്ങള്‍ക്കും അര്‍ഹതയുണ്ട്.

ഗ്രൂപ്പുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും ധനസഹായത്തിന് അര്‍ഹതയുള്ള പദ്ധതികളെ വീണ്ടും വിളവെടുപ്പനന്തര മാനേജ്‌മെന്റ് പദ്ധതികള്‍ (പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്‌സ്) എന്നും സമൂഹക്കൃഷി ആസ്തികള്‍ (കമ്മൂണിറ്റി ഫാമിങ് അസറ്റ്‌സ്) എന്നും തിരിച്ചിട്ടുണ്ട്. ഇ-വിപണന പ്ലാറ്റ്‌ഫോമുകള്‍ അടക്കമുള്ള വിതരണശൃംഖലാസേവനങ്ങള്‍, സംഭരണശാലകളും ധാന്യപ്പുരകളും നിര്‍മിക്കല്‍, ശീതീകരണസ്റ്റോറുകളും ശീതീകരണശൃംഖലകളും ഏര്‍പ്പെടുത്തല്‍, പാക്കേജിങ് യൂണിറ്റുകള്‍ സജ്ജമാക്കല്‍, രാസപരിശോധനായൂണിറ്റുകള്‍ ഒരുക്കല്‍, തരംതിരിച്ചു ഗ്രേഡ് ചെയ്യുന്ന കേന്ദ്രങ്ങള്‍ നിര്‍മിക്കല്‍, റഫ്രിജറേറ്റഡ് വാനുകളും കവചിതവാഹനങ്ങളും പോലുള്ള ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, പഴുപ്പിക്കല്‍ ചേമ്പറുകള്‍ ഉണ്ടാക്കല്‍, കൃഷിയിടഅവശിഷ്ടങ്ങളും മാലിന്യവും സംസ്‌കരിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, പ്രാഥമിക സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണു വിളവെടുപ്പനന്തര മാനേജ്‌മെന്റ് പദ്ധതികളില്‍ ധനസഹായത്തിന് അര്‍ഹത.

ഇതില്‍ത്തന്നെ ഒടുവില്‍ പറയുന്ന പ്രാഥമിക സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ വിവിധതരം ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പ്രാഥമിക സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായത്തിനര്‍ഹമായ പദ്ധതികളെ സംബന്ധിച്ചാണെങ്കിലും, അവയില്‍ ധനസഹായത്തിനര്‍ഹമായ പദ്ധതികളുടെയും അര്‍ഹതയില്ലാത്ത പദ്ധതികളുടെയും വിശദമായ പട്ടികയുണ്ട്. ഉദാഹരണമായി അരി, ഗോതമ്പ്, ബാര്‍ളി, ഓട്‌സ്, ചോളം തുടങ്ങിയവയുടെ കാര്യത്തില്‍ ശുദ്ധീകരണം, കല്ലും മണ്ണും നീക്കല്‍, തരംതരിച്ചു ഗ്രേഡ് ചെയ്യല്‍, കുത്തല്‍, പൊടിക്കല്‍, ഉണക്കല്‍, പാക്ക് ചെയ്യല്‍, സ്റ്റോര്‍ ചെയ്യല്‍ തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ സഹായത്തിനര്‍ഹമാണ്. എന്നാല്‍, പുളിപ്പിക്കല്‍, ബേക്കിങ്, പഫിങ്, വറുക്കല്‍, ബ്രഡ്ഡും ബിസ്‌ക്കറ്റുമൊക്കെ ഉണ്ടാക്കല്‍ പോലുള്ള സമ്പുഷ്ടീകരണം തുടങ്ങിയവ അര്‍ഹമല്ല. ഇങ്ങനെ പഴംപച്ചക്കറികള്‍, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കാപ്പിയും തേയിലയും തേങ്ങയും റബ്ബറും പരുത്തിയും കരിമ്പും ചണവുമൊക്കെ അടങ്ങുന്ന നാണ്യവിളകള്‍, കശുവണ്ടിയും ബദാമും അടക്കമുള്ള പരിപ്പുകള്‍, ചന്ദനവും ബ്രഹ്മിയും യൂക്കാലിപ്റ്റസും അടക്കമുള്ള ജൈവ-ഔഷധ-സുഗന്ധവിളകള്‍, മുള, അടക്ക, കാലിത്തീറ്റയായി ഉപയോഗിക്കുന്ന സസ്യങ്ങള്‍, മധുരക്കിഴങ്ങു പോലുള്ള കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തിലും സഹായത്തിനു അര്‍ഹതയുള്ളതും അര്‍ഹതയില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്.

സമൂഹക്കൃഷി
ആസ്തി

സമൂഹക്കൃഷി ആസ്തികളില്‍ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുന്നു. മണ്ണിര കമ്പോസ്റ്റിങ് പോലുള്ള ജൈവവസ്തുക്കളുടെ ഉല്‍പ്പാദനം, കംപ്രസ് ചെയ്ത ജൈവവാതക പ്ലാന്റ്, ജൈവോത്തേജിത ഉല്‍പ്പാദന യൂണിറ്റുകള്‍, സ്മാര്‍ട്ട്-പ്രിസിഷന്‍ കൃഷിക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍, ഡ്രോണുകള്‍ വാങ്ങല്‍, കൃഷിയിടങ്ങളില്‍ സ്‌പെഷ്യലൈസ്ഡ് സെന്‍സറുകള്‍ വയ്ക്കല്‍, കൃഷിയില്‍ ബ്ലോക്ക് ചെയിനും നിര്‍മിതബുദ്ധിയും ഉപയോഗപ്പെടുത്തല്‍, ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനും ജി.ഐ.എസ്. ആപ്പുകളിലൂടെയുള്ള കാര്‍ഷികോപദേശങ്ങള്‍ തേടലുംപോലുള്ള റിമോട്ട് സെന്‍സിങ്ങും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്ും ഉപയോഗിക്കല്‍, നഴ്‌സറി, ടിഷ്യു കള്‍ച്ചര്‍, വിത്തു സംസ്‌കരണം, കാര്‍ഷികോപകരണകേന്ദ്രങ്ങള്‍, കൃഷിയുടെയും വിളവെടുപ്പിന്റെയും യന്ത്രവത്കരണം, സൗരോര്‍ജ പമ്പിങ് സംവിധാനം ഏര്‍പ്പെടുത്തല്‍, ഗ്രിഡ് ബന്ധിത കാര്‍ഷികപമ്പിന്റെ സൗരോര്‍ജവത്കരണം, സംയോജിത സ്പിരുലിന (ുെശൃൗഹശിമ) ഉല്‍പ്പാദന-സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, പട്ടുനൂല്‍പ്പുഴു സംസ്‌കരണം, തേന്‍ സംസ്‌കരണം, സമ്പര്‍ക്കരഹിത സസ്യകേന്ദ്രം (പ്ലാന്റ് ക്വാറന്റൈന്‍ യൂണിറ്റ്) ഒരുക്കല്‍, കയറ്റുമതി ക്ലസ്റ്ററുകളടക്കം വിളകളുടെ ക്ലസ്റ്ററുകള്‍ക്കു വിതരണശൃംഖലാ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍, കേന്ദ്ര-സംസ്ഥാന-പ്രാദേശികസര്‍ക്കാരുകളും അവയുടെ ഏജന്‍സികളും സമൂഹക്കൃഷിആസ്തികള്‍ക്കും വിളവെടുപ്പനന്തര മാനേജ്‌മെന്റിനുമായി പി.പി.പി. പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവയാണ് ഈ പദ്ധതികള്‍.

ഹൈഡ്രോപോണിക് കൃഷി, കൂണ്‍കൃഷി, ലംബമാനക്കൃഷി, എയറോപോണിക് കൃഷി, പോളിഹൗസുകളും ഗ്രീന്‍ഹൗസുകളും ഏര്‍പ്പെടുത്തല്‍, റഫ്രിജറേറ്റഡ് അല്ലാത്ത വാഹനങ്ങളും കവചിതമല്ലാത്ത വാഹനങ്ങളും അടക്കമുള്ള ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ട്രാക്ടറുകള്‍ വാങ്ങല്‍ എന്നിവയ്ക്കു ധനസഹായത്തിനു നേരത്തെ പറഞ്ഞ സഹകരണസ്ഥാപനങ്ങളും എഫ്.പി.ഒ.കളും പോലുള്ള ഗ്രൂപ്പുകള്‍ക്കു മാത്രമാണ് അര്‍ഹത. ഗ്രൂപ്പുകള്‍ക്കു മാത്രം അര്‍ഹതയുള്ള വിഭാഗത്തിലായാലും ഗ്രൂപ്പുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഒരുപോലെ അര്‍ഹതയുള്ള വിഭാഗത്തിലായാലും അടിസ്ഥാനസൗകര്യം സൗരോര്‍ജവത്കരിക്കാനും ഡിജിറ്റല്‍ കണക്ടിവിറ്റി ഏര്‍പ്പെടുത്താനും ഓപ്റ്റിക് ഫൈബര്‍ അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്താനും ധനസഹായം ലഭിക്കും.

മേല്‍നോട്ട
സമിതികള്‍

ഡി.എ. ആന്റ് എഫ്.ഡബ്ലിയു. സെക്രട്ടറിയായിരിക്കും ദേശീയ മേല്‍നോട്ടസമിതിയുടെ (നാഷണല്‍ ലെവല്‍ മോണിറ്ററിങ് കമ്മറ്റി – എന്‍.എല്‍.എം.സി ) ചെയര്‍മാന്‍. ചെറുകിടകര്‍ഷകരുടെ കാര്‍ഷികബിസിനസ് കണ്‍സോര്‍ഷ്യത്തിന്റെ (സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം -എസ്.എഫ്.എ.സി ) മാനേജിങ് ഡയറക്ടര്‍, എന്‍.സി.ഡി.സി. മാനേജിങ് ഡയറക്ടര്‍, ഡി.എ. ആന്റ് എഫ.്ഡബ്ലിയു. സ്‌പെഷ്യല്‍ സെക്രട്ടറി, ഡി.എഫ്.എസ്. അഡീഷണല്‍ സെക്രട്ടറി, ഡി.എ. ആന്റ് എഫ.്ഡബ്ലിയു. അഡീഷണല്‍ സെക്രട്ടറി, നബാര്‍ഡ് ചെയര്‍മാന്‍ (അല്ലെങ്കില്‍ പ്രതിനിധി), നാലു സംസ്ഥാനങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ (ചാക്രികാടിസ്ഥാനത്തില്‍), നാലു സംസ്ഥാനങ്ങളുടെ നോഡല്‍ ഓഫീസര്‍മാര്‍ (ചാക്രികാടിസ്ഥാനത്തില്‍), ഡി.എ. ആന്റ് എഫ്.ഡബ്ലിയു. ജോയിന്റ് സെക്രട്ടറിയും കര്‍ഷകക്ഷേമപരിപാടിയുടെ നടത്തിപ്പിനുള്ള സംഘത്തിന്റെ സി.ഇ.ഒ.യും ആയ വ്യക്തി (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളുമായിരിക്കും. പദ്ധതിക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി നടത്തിപ്പിനെ നയിക്കുന്നത് ഈ സമിതിയായിരിക്കും.

അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരംതന്നെയാണു നടത്തിപ്പെന്ന് ഉറപ്പാക്കേണ്ടതും എന്‍.എല്‍.എം.സി. തന്നെ. അതിനു താഴെ ചീഫ് സെക്രട്ടറി ചെയര്‍മാനും കാര്‍ഷികോല്‍പ്പാദനക്കമ്മീഷണര്‍ ( അല്ലെങ്കില്‍ കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ), സഹകരണവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി, സഹകരണസംഘങ്ങളുടെ രജിസ്ട്രാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍, എന്‍.സി.ഡി.സി. മേഖലാ ഡയറക്ടര്‍, സംസ്ഥാനസര്‍ക്കാര്‍ നോമിനികള്‍ (പരമാവധി മൂന്നു പേര്‍), എസ്.എല്‍.ബി.സി. കണ്‍വീനര്‍, സംസ്ഥാന നോഡല്‍ ഓഫീസര്‍ (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളുമായി സംസ്ഥാനതല മേല്‍നോട്ടസമിതി (എസ്.എല്‍.എം.സി) ഉണ്ടാവും.

എന്‍.എല്‍.എം.സി. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നതും എന്‍.എല്‍.എം.സി.ക്കു റിപ്പോര്‍ട്ടു നല്‍കുന്നതും എസ.്എല്‍.എം.സി.യായിരിക്കും. സംസ്ഥാനത്തു പദ്ധതിനടത്തിപ്പിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും നയിക്കേണ്ടതും എസ്.എല്‍.എം.സി.യുടെ ചുമതലയാണ്. ജില്ലാതല മേല്‍നോട്ട സമിതികളുമായി ( ഡി.എല്‍.എം.സി )ആലോചിച്ച്് ഉള്‍പ്പെടുത്തേണ്ട പദ്ധതികളെയും ഗുണഭോക്താക്കളെയും തിരഞ്ഞെടുത്ത് അംഗീകരിക്കേണ്ടതും എസ്.എല്‍.എം.സി. തന്നെ. ഊംഫ് (ഛഛങജഒ) പ്രകാരം കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതും പുരോഗതി കാലാകാലം വിലയിരുത്തുന്നതും എസ്.എല്‍.എം.സി.യായിരിക്കും.

ജില്ലാകളക്ടര്‍ ചെയര്‍മാനായ ഡി.എല്‍.എം.സി.യില്‍ ജില്ലാപഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (വൈസ് ചെയര്‍മാന്‍), ജില്ലാകൃഷി ഓഫീസര്‍, സഹകരണസംഘങ്ങളുടെ ജില്ലാ രജിസ്ട്രാര്‍, സംസ്ഥാനസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ (പരമാവധി മൂന്നു പേര്‍), ഡി.എല്‍.ബി.സി.യുടെ ലീഡ് ജില്ലാമാനേജര്‍, നബാര്‍ഡ് ജില്ലാമാനേജര്‍ ( മെമ്പര്‍ സെക്രട്ടറി ) എന്നിവര്‍ അംഗങ്ങളായിരിക്കും. ഇതിനായിരിക്കും ജില്ലകളില്‍ നടത്തിപ്പിന്റെയും മേല്‍നോട്ടത്തിന്റെയും ചുമതല. എസ്.എല്‍.എം.സി.യുമായി ആലോചിച്ചു പദ്ധതിലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതും പി.എം.യു.വിന്റെ സഹായത്തോടെ പുരോഗതി വിലയിരുത്തുന്നതും ഡി.എല്‍.എം.സി. യായിരിക്കും. ജില്ലകളില്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന്റെ ചുമതല ഡി.എല്‍.എം.സി.ക്കായിരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതു ഡി.എല്‍.എം.സി.യാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിനു ജില്ലാഭരണകൂടത്തിന്റെ സഹായമുണ്ടാകും.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!