സഹകരണ അക്കാഡമി (കേപ്പ്) ബി.ടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പതിനയ്യായിരം രൂപയുടെ സ്കോളര്‍ഷിപ്പ്

[email protected]

കേപ്പില്‍ ഈ വര്‍ഷം (2018-19) മുതല്‍ മെറിറ്റ് മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15000/- രൂപ സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനം. പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിക്കുകയും വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാതിരിക്കുകയും മറ്റ് സ്കോളര്‍ഷിപ്പോ സാമ്പത്തിക സഹായമോ ലഭിക്കാത്തതുമായ കേപ്പിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിവര്‍ഷം 15000/- രൂപ നിരക്കില്‍ സ്കോളര്‍ഷിപ്പ് നല്‍കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിവര്‍ഷം ഈ സ്കോളര്‍ഷിപ്പ് നല്‍കുന്നതായിരിക്കും. ഈ വര്‍ഷം പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പൊതുവില്‍ സ്കോളര്‍ഷിപ്പ് അനുവദിക്കാറില്ല. പ്ലസ് ടുവിന് 85 ശതമാനമോ കൂടുതലോ മാര്‍ക്ക് കരസ്ഥമാക്കിയെങ്കിലും എന്‍ട്രന്‍സ് റാങ്ക് കുറഞ്ഞ കാരണത്താല്‍ മാനേജ്മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ കുട്ടികളെയും സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നതാണ്. സഹകരണമേഖലയിലെ സ്ഥാപനങ്ങളുടെ ഉന്നമനത്തിനുവേണ്ടി രൂപീകരിച്ച കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ ഫണ്ടില്‍ നിന്നും കേപ്പിന് ലഭിക്കുന്ന ധനസഹായം വിനിയോഗിച്ചാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.

സഹകരണ അക്കാഡമിയിലെ എഞ്ചിനീയറിംഗ് പ്രവേശനത്തിന് എന്‍.ആര്‍.ഐ സീറ്റില്‍ നിലവിലുണ്ടായിരുന്ന റീഫണ്ടബിള്‍ ഡെപ്പോസിറ്റായ 1,25,000/- രൂപ ഒഴിവാക്കുകയും എം.ടെക്ക് മെരിറ്റ് സീറ്റിലെ സെമസ്റ്റര്‍ ഫീസ് 45,000 ത്തില്‍ നിന്നും 12,000 രൂപയും സ്പോണ്‍സേര്‍ഡ് ക്യാറ്റഗറിയില്‍ 55,000 ത്തില്‍ നിന്നും 25,000 രൂപയായും കുറച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എം.സി.എയ്ക്ക് ഫീസില്‍ വലിയ തോതില്‍ ഇളവും അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!