മാറുന്ന കയര്‍മേഖലയും തീരദേശ ജീവിതവും

[email protected]

കയറുപിരിക്കുന്ന തൊഴിലാളിയുടെ കഥ കേരളത്തിന്‍റെ വിപ്ലവ ബോധത്തെ ത്രസിപ്പിച്ചൊരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് ആലപ്പുഴയുടെ മണ്ണില്‍. വടക്കേ മലബാറിലെ ബീഡി വ്യവസായം പോലെ കിഴക്കിന്‍റെ വെനീസില്‍ കയര്‍ മേഖലയും പൊതുരാഷ്ട്രീയ ബോധത്തെ നിര്‍ണയിക്കുന്നതിന് പ്രചോദനമായിട്ടുണ്ട്. അതുകൊണ്ടാണ് ‘ കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്വലസമരകഥ’ – എന്ന് വയലാര്‍ പാടിയപ്പോള്‍ അത് കേരളം ഏറ്റുപാടിയത്.

ഒരുകാലത്ത് കേരളത്തിലെ തീരദേശ മേഖലയിലെ 250 വില്ലേജുകളിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമായിരുന്നു കയര്‍വ്യവസായം. പച്ചത്തൊണ്ട് കായലില്‍ ഇട്ട് മാസങ്ങളോളം അഴുകിയശേഷം തൊഴിലാളികള്‍ അത് തല്ലി ചകിരിയാക്കുന്നത് തീരനാടുകളിലെ നിത്യകാഴ്ചയായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അഞ്ചരലക്ഷത്തോളം പേര്‍ക്ക് ഉപജീവനമായിരുന്ന വ്യവസായം. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് തീരദേശത്തുള്ളെവര്‍. സമ്പാദ്യശീലം തീരെ കുറഞ്ഞവര്‍. ഇവര്‍ക്കിടയിലേക്കാണ് കൂട്ടായ്മയുടെ സന്ദേശം പകര്‍ന്ന് സഹകരണ സംഘങ്ങളെത്തിയത്. അത് തൊഴിലാളികളെ ഒന്നിപ്പിച്ചു. അവര്‍ക്ക് നാളെയും ജീവിക്കാനുള്ള കരുതല്‍ വേണമെന്ന് ഓര്‍മ്മിപ്പിച്ചു. തൊഴില്‍ നിലനിര്‍ത്താന്‍ സാമ്പത്തിക സഹായം ഉറപ്പാക്കി. ഉല്പന്നങ്ങള്‍ക്ക് വിലകിട്ടാന്‍ ഇടനിലക്കാരെ ഒഴിവാക്കി. വിപണി കണ്ടെത്താന്‍ കൂട്ടായ വിലപേശലിന് ശക്തി കൈവരിച്ചു. ഇതൊക്കെ കയര്‍വ്യവസായ രംഗത്തെ സഹകരണ സംഘങ്ങളുടെ സംഭാവനയാണ്.

എന്നാല്‍, 1980ന് ശേഷം കേരളത്തിലെ കയര്‍മേഖല കണ്ണീരിന്‍റെയും കഷ്ടപ്പാടിന്‍റെയും കഥപറയാന്‍ തുടങ്ങി. വ്യവസായ മേഖലയിലെ യന്ത്രവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും ഉള്‍ക്കൊള്ളാനാകാതെ കേരളത്തിലെ കയര്‍മേഖല തളര്‍ന്നു. തൊണ്ട് ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനമില്ലാതായി. ഇതോടെ , തൊണ്ടിന്‍റെ ലഭ്യതക്കുറവും ചകിരിയാക്കുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും കയര്‍വ്യവസായ രംഗത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കി. പരമ്പരാഗത തൊഴിലാളികളില്‍ പലരും ഈ തൊഴില്‍ ഉപേക്ഷിച്ചുപോയി. അധ്വാനത്തിനനുരിച്ച് വേതനം കിട്ടാതായതും സ്ഥിരമായ തൊഴില്‍ ലഭിക്കാത്തതും ഈ വ്യവസായത്തെ അനാകര്‍ഷകമാക്കി. തൊണ്ടുതല്ലലും കയര്‍പിരിയും ചില മേഖലയില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായി. ഇപ്പോഴും ഈ രംഗത്ത് തുടരുന്നവരുടെ കണക്കെടുത്താല്‍ അത് കഷ്ടിച്ച് 75,000 മാത്രമേ വരൂ. കാലത്തിന്‍റെ മാറ്റങ്ങളുള്‍ക്കൊണ്ട് മാറാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയാതെ പോയതാണ് ഈ തിരിച്ചടിക്ക് കാരണമായത്.

നായകത്വം ഏറ്റെടുത്ത് തമിഴ്നാട്

1980 കളുടെ അവസാനത്തോടെയാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് പച്ച, ഉണക്കത്തൊണ്ടുകള്‍ തല്ലാനുള്ള യന്ത്രങ്ങള്‍ നിര്‍മിച്ച് കയര്‍ വ്യവസായത്തിലേക്ക് കടന്നുവന്നത്. കേരളത്തിലെ കയര്‍മേഖല ക്ഷയിക്കാന്‍തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. കയറില്‍ മാത്രമല്ല, നാളികേര ഉല്‍പാദനത്തിലും തമിഴ്നാട് കുതിച്ചുചാട്ടമുണ്ടാക്കി. കിട്ടുന്ന തൊണ്ടുമുഴുവന്‍ യന്ത്രത്തില്‍ തല്ലി ചകിരിയാക്കി കേരളം ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങള്‍ക്കും ചൈന പോലുള്ള വിദേശ രാജ്യങ്ങളിലേക്കും അവര്‍ കയറ്റുമതി ചെയ്തു. അങ്ങനെ കേരം കൊണ്ടു പേരെടുത്ത കേരളം കയറുണ്ടാക്കാന്‍ തമിഴ്നാട് ഉല്‍പ്പാദിപ്പിക്കുന്ന ചകിരിയെ ആശ്രയിക്കേണ്ട നില വന്നു.

ഇന്നും കയര്‍ സഹകരണ സംഘങ്ങളുടെ കണക്കില്‍ കേരളമാണ് തമിഴ്നാടിനെക്കാളും മുന്നില്‍. പക്ഷേ, യന്ത്രവല്‍ക്കരണവും നവീകരണവും നടപ്പാക്കാന്‍ കേരളത്തിലെ സംഘങ്ങള്‍ക്ക് കഴിഞ്ഞില്ല. പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കേരളം കയറുല്‍പാദന രംഗത്ത് നിന്നുപോയതാണ് ക്ഷയിക്കാനിടയാക്കിയത്. കൈകൊണ്ട് തൊണ്ടു തല്ലിയുണ്ടാക്കിയ ചകിരികൊണ്ട് നിര്‍മിക്കുന്ന ഉല്‍പ്പനങ്ങള്‍ക്ക് ഗുണനിലവാരം കൂടി. പക്ഷേ, അതിനനുസരിച്ച് ആഗോള വിപണിയിലേക്ക് കേരളത്തിന്‍റെ കയറുല്പന്നങ്ങളെത്തിക്കാനായില്ല. ആവശ്യത്തിന് ചകിരിനാരുണ്ടാക്കാനും കഴിഞ്ഞില്ല. പുതിയ തലമുറ ഈ രംഗത്തേക്ക് വരാന്‍ മടിച്ചു. ഇതിനെയൊക്കെ മറികടക്കാനും വിദേശവിപണിയടക്കം കണ്ടെത്താനും കഴിഞ്ഞതാണ് തമിഴ്നാടിന്‍റെ നേട്ടം.

കേരളത്തിനുപോലും ചകിരിനാരിന് തമിഴ്നാടിനെ ആശ്രയിക്കേണ്ടിവന്നു. വന്‍കിടകമ്പനികള്‍ തമിഴ്നാട്ടില്‍ വ്യവസായം തുടങ്ങി. ചകിരിനാരിന് വില കൂടി. സര്‍ക്കാര്‍ സബ്സിഡി കിട്ടിയാലേ കേരളത്തിലെ സംഘങ്ങള്‍ക്ക് ചകിരിനാര് വാങ്ങാനാവൂ എന്ന സ്ഥിതിയെത്തി. ഏഴുവര്‍ഷമായി കയര്‍വ്യവസായത്തിന് ഊര്‍ജം നല്‍കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിയിട്ട്. അതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ‘ കൊയര്‍കേരള’ മേള കൊണ്ടുവന്നത്. കേരളത്തിന്‍റെ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര-വിദേശ വിപണികണ്ടെത്തുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. അതിന്‍റെ ഏഴാംപതിപ്പിലെത്തുമ്പോഴാണ് കയര്‍മേഖിയ്ക്കായി ഒരു പുനരുദ്ധാരണ പാക്കേജ് എന്ന നിലയില്‍ കയര്‍വ്യവസായ പുനസംഘടന നടപ്പാക്കുന്നത്.

ചാര്‍ട്ട്
കേരളം- 829(കയര്‍ സംഘങ്ങള്‍) – 2,88,070(അംഗങ്ങള്‍)
തമിഴ്നാട്- 75(കയര്‍ സംഘങ്ങള്‍) -14,524(അംഗങ്ങള്‍)
ആന്ധ്രപ്രദേശ്- 30(കയര്‍ സംഘങ്ങള്‍)- 4504(അംഗങ്ങള്‍)
കര്‍ണാടക- 45(കയര്‍ സംഘങ്ങള്‍) – 2700(അംഗങ്ങള്‍)
അവലംബം: കയര്‍ബോര്‍ഡ് വാര്‍ഷിക റിപ്പോര്‍ട്ട് (1983-84 to 1999-2000) എക്കണോമിക് റിവ്യൂ ( 1984-85 to 1998-99)

പുനസംഘടന ലക്ഷ്യമിടുന്നത്

പരമ്പരാഗത കയര്‍ത്തൊഴിലാളികള്‍ക്ക് മിനിമം 200 ദിവസം തൊഴില്‍ ഉറപ്പാക്കാനുള്ള സമഗ്രപദ്ധതിയാണ് കയര്‍ വ്യവസായ പുന:സംഘടനാ പാക്കേജ്. 1400 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ചകിരി ഉല്‍പാദനം, കയര്‍പിരി, ഉല്‍പന്ന നിര്‍മാണം എന്നീ മൂന്നു മേഖലകളിലെ യന്ത്രവല്‍ക്കരണത്തിനും ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിനും വേണ്ടിയാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവഴിക്കുന്നത്. ഇതു കഴിഞ്ഞാല്‍ ഏറ്റവും വലിയതുക നീക്കിവെക്കുന്നത് പരമ്പരാഗത മേഖലയിലെ തൊഴിലാളി പിരിക്കുന്ന കയറും കയര്‍ ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നതിനു വേണ്ടിയുള്ള വിപണനശൃംഖലയ്ക്കു രൂപം നല്‍കുന്നതിനും റിബേറ്റ് നല്‍കുന്നതിനുമാണ്.

കേരളത്തിന്‍റെ മണ്ണില്‍ കയര്‍ വ്യവസായം അന്യംനിന്നു പോകാതിരിക്കാനുള്ള ഇടപെടലാണ് പുന:സംഘടനാ പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍വ്യവസായ രംഗത്ത് ആധുനികവല്‍ക്കരണം ഏര്‍പ്പെടുത്തും. ശാസ്ത്രസാങ്കേതിക സംവിധാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേതടക്കമുള്ള സാങ്കേതികവിദഗ്ധരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും. സാങ്കേതികവിദ്യയുടെ ഉപയോഗം അഭ്യസ്തവിദ്യരായ നമ്മുടെ പുതുതലമുറയെക്കൂടി ഈ വ്യവസായത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍. ഇവരുടെ അറിവും കഴിവും ഉപയോഗപ്പെടുത്തി കയര്‍മേഖലയില്‍ വൈവിധ്യവല്‍ക്കരണവും നവീകരണവും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കയര്‍ വ്യവസായ രംഗത്തെ പ്രതിസന്ധിമൂലം മറ്റു തൊഴിലുകള്‍ തേടി പോയവരെക്കൂടി തിരികെ കൊണ്ടുവന്ന് കയര്‍മേഖലയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഒപ്പം , സമഗ്രമായ യന്ത്രവല്‍ക്കരണത്തിലൂടെ കയര്‍ മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള പദ്ധതികളും ആവിഷ്ക്കരിക്കും. കയര്‍ സഹകരണസംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. പരമ്പരാഗതമായി കയര്‍വ്യവസായ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായമേകാനും പുതിയ തലമുറയെ കയര്‍ വ്യവസായത്തിലേക്ക് ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും.

ഇലക്ട്രോണിക് റാട്ടിലേക്കു മാറ്റും

പരമ്പരാഗത റാട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് റാട്ടുകളിലേക്ക് തൊഴിലാളികളെ മാറ്റുന്നതാണ് നവീകരണത്തില്‍ പ്രധാനം. അടുത്ത മൂന്നുവര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ കയര്‍ തൊഴിലാളികളേയും ഇലക്ട്രോണിക് റാട്ടിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സഹകരണസംഘങ്ങള്‍ വഴി തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് റാട്ടുകളും അതുപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കിവരുന്നുണ്ട്.

കയര്‍ വ്യവസായ പുന:സംഘടനാ പദ്ധതിയെ പരമ്പരാഗത വ്യവസായത്തിന്‍റെ നവീകരണത്തിനുള്ള ഇടതുപക്ഷ ബദല്‍ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണമായ യന്ത്രവല്‍ക്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗതരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ മുഴുവന്‍ സര്‍ക്കാര്‍ കയര്‍ഫെഡ് വഴി സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യും. ഇത്തരത്തില്‍ പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും അവകാശങ്ങളും പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും ഈ പദ്ധതി നടപ്പാക്കുകയെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഹരിതകേരളാ മിഷന്‍റെ പ്രവര്‍ത്തനം എങ്ങനെ കയര്‍മേഖലയ്ക്ക് സഹായകമാകുന്നവിധം നടപ്പാക്കാനാകുമെന്ന പരീക്ഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. തോടുകള്‍, കുളങ്ങള്‍ എന്നിവയുടെ തിട്ട സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനും ഇതിനെ തൊഴിലുറപ്പ് പദ്ധതിയുമായി കണ്ണിചേര്‍ക്കുന്നതിനുമുള്ള പരിശ്രമമാണ് ഒരു കാര്യം. സംസ്ഥാനത്ത് നൂറിലധികം കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം മണ്ണ് , ജല സംരക്ഷണത്തിനുവേണ്ടി വാങ്ങുന്നതിനുള്ള കരാറില്‍ സംസ്ഥാനത്തെ 671 ഗ്രാമപ്പഞ്ചായത്തുകള്‍ ധാരണാപത്രം ഒപ്പിട്ടത് ഈ രീതിയിലുള്ള സര്‍ക്കാരിടപെടലിന്‍റെ ഫലമാണ്. ചകിരി, കയര്‍പിരി, കയര്‍ ഉല്‍പ്പന്ന മേഖലകളില്‍ തൊഴിലവസരമുണ്ടാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

പത്തുവര്‍ഷം, വരുമാനമുള്ള തൊഴിലും ആധുനിക മുഖവും

പത്തുവര്‍ഷംകൊണ്ട് മുഖം മാറ്റവും വളര്‍ച്ചയും ലക്ഷ്യമിടുന്നവിധം കയര്‍മേഖല പുന:സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള സമഗ്ര പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ 1300 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. 2025 ആണ് ലക്ഷ്യവര്‍ഷം. അപ്പോഴേക്കും 50,000 പേര്‍ക്ക് തൊഴിലുറപ്പാക്കാനുള്ള ആധുനിക സംവിധാനം കയര്‍മേഖലയിലുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിലെ യന്ത്രവര്‍ക്കരണവുമായി മത്സരിക്കാനാകാതെ ചകിരി ഉല്‍പാദനവും ടഫ്റ്റിങ് വ്യവസായവും ഇപ്പോള്‍ കൂടുതലും കേരളത്തിന് പുറത്താണ്. ഈ നില തുടര്‍ന്നാല്‍ കയര്‍ വ്യവസായം തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കയര്‍ പുന:സംഘടനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

13-ാം പഞ്ചവത്സര പദ്ധതിയും പരമ്പരാഗതവ്യവസായമായ കയറിനെ പരിഷ്കരിക്കേണ്ട ആവശ്യകത വ്യക്തമാക്കുന്നുണ്ട്. കയര്‍ വ്യവസായത്തിന്‍റെ പുനര്‍ജനി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപയാണ് പഞ്ചവത്സര പദ്ധതിയില്‍ കണക്കാക്കിയിട്ടുള്ളത്. ഇതിനുപുറമെ ദേശീയ സഹകരണ വികസന കോര്‍പ്പറേഷനില്‍നിന്ന് സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നുണ്ട്. എന്‍.സി.ഡി.സി.യില്‍നിന്ന് 200 കോടി രൂപ വായ്പ ലഭ്യമാക്കാനുള്ള പദ്ധതി രേഖ സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കയര്‍ത്തൊഴിലാളികളില്‍ മൂന്നില്‍ രണ്ടുഭാഗവും പ്രവര്‍ത്തിക്കുന്നത് കയര്‍ യാണ്‍ മേഖലയിലാണ്. ഈ രംഗത്തെ പരിവര്‍ത്തനത്തനത്തിനാണ് ഏറ്റവും കൂടുതല്‍ തുക മാറ്റിവെച്ചിട്ടുള്ളത്. 481 കോടിരൂപ ഇതിന് വരും. യന്ത്രവല്‍ക്കണത്തിന് പുറമെ തൊഴിലാളികളുടെ ക്ഷേമ സംരക്ഷണത്തിനുവേണ്ടിയും പണം അനുവദിക്കും. ക്ഷേമവും വികസനവും ഒരേപോലെ നടക്കണമെന്ന കാഴ്ചപ്പാടാണ് പുന:സംഘടനയിലൂടെ സര്‍ക്കാരിനുള്ളത്. കയര്‍ ഉല്പന്ന മേഖലയ്ക്ക് 308 കോടിയും തൊണ്ടു സംഭരണം, ചകിരി ഉല്പാദനം, ചകിരിച്ചോറ് എന്നിവയ്ക്ക് 261 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.

ഉല്‍പ്പന്ന മേഖലയിലെയും ചകിരി ഉല്‍പാദനം ഉള്‍പ്പെടെയുള്ള മറ്റ് വിവിധ മേഖലകളിലെയും അടക്കം യന്ത്രവല്‍ക്കരണത്തിനായി 336 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഏറക്കുറെ ഇതിന് തുല്യമായ തുക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും. പരമ്പരാഗത മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തിയാകും യന്ത്രവല്‍ക്കരണം. വിപണി വിപുലീകരണത്തിനായി 184 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ആഭ്യന്തര കമ്പോളത്തില്‍ ശക്തമായി ഇടപെടുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കുള്ള കയറും കയറുല്‍പ്പന്നങ്ങളും ലഭ്യമാക്കാനായാല്‍ ഈ മേഖലയില്‍ വലിയ മാറ്റത്തിന് വഴിവെക്കും. കേന്ദ്രീകൃത വിപണന സംവിധാനം ഇപ്പോള്‍ കാര്യക്ഷമമല്ല. കേരളത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടെത്തി, അതിനുള്ള ഉല്‍പ്പന്നം ഇവിടെത്തന്നെ നിര്‍മിക്കുന്ന സ്ഥിതിയിലേക്ക് മാറാനാണ് ശ്രമം. ഇപ്പോഴുള്ള ആവശ്യങ്ങള്‍പോലും നിവൃത്തിക്കാന്‍ ഇവിടുത്തെ കയര്‍വ്യവസായം കൊണ്ട് കഴിയുന്നില്ല. ആഭ്യന്തരവിപണിയിലിടപെടാനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രശ്നം. ഇതിന് മാറ്റം വരുത്തും. കയര്‍കേരള പോലുള്ള മേളകള്‍ ഇതിന്‍റെ ഭാഗമായാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യം മാത്രം മതി കേരളത്തിലെ കയര്‍മേഖലയില്‍ വളര്‍ച്ചയുണ്ടാക്കാന്‍. ജനകീയാസൂത്രണം പുതിയപതിപ്പായി കേരളത്തില്‍ നടപ്പാക്കാനൊരുങ്ങുകയാണ്. മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഭൂമി തരിശ്ശിടാതെ കൃഷി വ്യാപകമാക്കാനുള്ള പദ്ധതിയും സര്‍ക്കാരിന്‍റേതായിട്ടുണ്ട്. ഇതൊക്കെ കയര്‍മേഖലയ്ക്ക് ഊര്‍ജം പകരുന്നതാണ്. ഇതിനുവേണ്ടി ഉല്പാദനം മെച്ചപ്പെടുത്തണം. വൈവിധ്യവല്‍ക്കരണവും വേണം. പരമ്പരാഗത രീതിയെ തകര്‍ക്കാതെ യന്ത്രവല്‍ക്കരണം കൊണ്ടുവരണം. ഈ രീതിയിലാണ് സര്‍ക്കാരിന്‍റെ കര്‍മ്മപദ്ധതി. മൂന്നുവര്‍ഷം കൊണ്ട് ഒന്നരലക്ഷം പേര്‍ക്ക് 200 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തും. ഇതില്‍ 30 ശതമാനം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരായിരിക്കും. പിന്നീട് പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ വിരമിക്കുന്നതനുസരിച്ച് ആധുനികീകരണവും ഇതിനുള്ള വിഹിതവും വര്‍ദ്ധിപ്പിക്കും.

കുടുംബശ്രീകളും സംരംഭക ഗ്രൂപ്പുകളും

നാളികേരത്തിന്‍റെ നാടായിട്ടും ചകിരി നാരിന് മറുനാടിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കേരളത്തില്‍. ഇതുമാറ്റിയെടുക്കാന്‍ സമഗ്രപദ്ധതിയാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. എല്ലാജില്ലയിലും ചകിരിയൂണിറ്റുകളുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനായി 200 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കുന്നത്. 1000 യൂണിറ്റുകള്‍ ആദ്യഘട്ടത്തില്‍ തുടങ്ങും. ചെറുസംരംഭ ഗ്രൂപ്പുകളായാണ് ഇത് തുടങ്ങുക. കുടുംബശ്രീ അംഗങ്ങള്‍ക്കുപോലും സംരംഭയൂണിറ്റുകള്‍ തുടങ്ങാനാകും. നാലോ അഞ്ചോപേരുള്ള ഒരു ഗ്രൂപ്പുകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന ജോലി ചകിരിനാര് നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതിലൂടെ കഴിയും.

കേരളത്തിലെ തൊണ്ടുകളിലേറെയും ശേഖരിക്കാതെ നശിക്കുകയാണ്. ചകിരിനാര് കിട്ടാത്തതാണ് കയര്‍മേഖല നേരിടുന്ന വെല്ലുവിളിയും. ഇത് രണ്ടിനും പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ് സംരംഭയൂണിറ്റുകളിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. നാളികേര വിളവെടുപ്പിനനുസരിച്ച് തൊണ്ടുസംഭരണം നടത്താനുള്ള നടപടി സ്വീകരിക്കും. ഇതിനായി അഗ്രോ സര്‍വീസ് ടീമുകള്‍ രൂപവത്കരിക്കാനാണ് തീരുമാനം. കര്‍ഷകരുമായി ഈ സംവിധാനത്തെ ബന്ധിപ്പിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. ചകിരി മില്ലുകളും കയര്‍ഫെഡുടക്കം ഈ നെറ്റ് വര്‍ക്കിന്‍റെ ഭാഗമാകും. തൊണ്ടുശേഖരണമുതല്‍ ഉല്പന്ന വിതരണം വരെ ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒരു ലക്ഷത്തോളം വരുന്ന കയര്‍പിരിക്കാര്‍ക്ക് ആവശ്യമായ ചകിരിയുടെ 70 ശതമാനവും ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. കയര്‍ ഉല്‍പാദനം ഓട്ടോമാറ്റിക് സ്പിന്നിങ് സാങ്കേതിക വിദ്യയിലേക്ക് പടിപടിയായി മാറും. കയറിനെ പരമാവധി ഉല്‍പ്പന്നങ്ങളാക്കി മാറ്റും. സഹകരണ മേഖലയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കില്‍ യന്ത്രവല്‍ക്കരണവും ഉല്‍പ്പന വൈവിധ്യവല്‍ക്കരണവും കൊണ്ടുവരും. കയര്‍ഭൂവസ്ത്രം, റോഡ് നിര്‍മാണം, കടലാക്രമണ പ്രതിരോധം, കൃഷി തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. കയര്‍ കമ്പോസിറ്റുകള്‍, നീഡില്‍ ഫെല്‍റ്റ് പായകള്‍ എന്നിവയുടെ സാധ്യതകളും പരിശോധിക്കും. വിപണനത്തിനായി സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മാര്‍ക്കറ്റിങ് കമ്പനി രൂപവത്കരിക്കാനാണ് തീരുമാനം. ഈ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പഠന ഗവേഷണ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കും.

കാലത്തിന്‍റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കയര്‍ സംഘങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. വിപണിയിലെ ആവശ്യത്തിനനുസൃതമായ നിലയില്‍ വൈവിധ്യപൂര്‍ണ്ണമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഏറെ മത്സരമുള്ള ഒരു വിപണിയാണ് കയര്‍മേഖല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. കയര്‍ വ്യവസായമടക്കമുള്ള പരമ്പരാഗത വ്യവസായമേഖലകള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഓരോ വ്യവസായത്തിലെയും സാഹചര്യം പരിശോധിച്ച് അവയുടെ വികസനത്തിനാവശ്യമായ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും- മുഖ്യമന്ത്രി പിണറായി വിജയന്‍.

വരുന്നു കയര്‍ വ്യവസായ പൈതൃക മ്യൂസിയം

ആലപ്പുഴയാണ് കയര്‍ വ്യവസായത്തിന്‍റെ പ്രധാന കേന്ദ്രം. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന ജില്ലകൂടിയാണ് ആലപ്പുഴ. ആലപ്പുഴയുടെ ചരിത്രം പരമ്പരാഗത കയര്‍വ്യവസായത്തിന്‍റെയും അവിടുത്തെ തൊഴിലാളികളുടെയും കൂടി ചരിത്രമാണ്. അതിനാല്‍, സഞ്ചാരികള്‍ക്ക് ഇവകൂടി ബോധ്യപ്പെടുത്താന്‍ പാകത്തില്‍ പൈതൃക മന്ദിരങ്ങളെ ഉള്‍പ്പെടുത്തി ആലപ്പുഴയില്‍ കയര്‍ വ്യവസായ പൈതൃക മ്യൂസിയം സ്ഥാപിക്കും.

ആലപ്പുഴയിലെ കയര്‍ വ്യവസായത്തെ ടൂറിസവുമായി ബന്ധിപ്പിക്കുകയും വിനോദസഞ്ചാരികളെ ഒരുദിവസമെങ്കിലും ഇവിടെ തങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് മ്യൂസിയം സജ്ജീകരിക്കുന്നത്. കമേഴ്സ്യല്‍ കനാലിന്‍റെ വടക്കുവശത്ത് ഇപ്പോഴും അവശേഷിക്കുന്ന നാല് പാശ്ചാത്യ കമ്പനികളുടെ സമുച്ചയങ്ങളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുക. ആസ്പിന്‍വാള്‍ കമ്പനി, ബോംബെ കമ്പനി, വോള്‍കാട്ട് ബ്രദേഴ്സ്, ഡാര സ്മെയില്‍ എന്നിവയാണവ. ഇവിടെ നടക്കുന്ന വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ നിലനിറുത്തിക്കൊണ്ടായിരിക്കും മ്യൂസിയം സജ്ജമാക്കുക.

സജീവമായി നില്‍ക്കുന്ന മ്യൂസിയമായാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മോഡല്‍ കയര്‍ മാനുഫാക്ച്വറിംഗ് സഹകരണ സ്ഥാപനമായ പഴയ ബോംബെ കമ്പനിയില്‍ പഴയതും പുതിയതുമായ എല്ലാവിധ തറികളുടെയും മാതൃകകള്‍ക്കും ഉല്‍പന്നങ്ങള്‍ക്കുമൊപ്പം കയര്‍ നെയ്ത് നേരിട്ടുകാണാനുള്ള അവസരവുമൊരുക്കും. കയര്‍ കോര്‍പ്പറേഷന്‍റെ ആസ്ഥാനമായി മാറിയ പഴയ വോള്‍കാട്ട് ബ്രദേഴ്സില്‍ കയര്‍ വ്യവസായ ചരിത്ര മ്യൂസിയം സ്ഥാപിക്കും. വിദേശത്തേയും സ്വദേശത്തേയും കയര്‍ കമ്പനികളുടെ ചരിത്രത്തിനൊപ്പം കയറിന്‍റെ കമ്പോളമാറ്റങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. കയര്‍ ട്രേഡ് യൂണിയന്‍ ചരിത്രവും ഇവിടെ പ്രദര്‍ശിപ്പിക്കും.

കയര്‍ ഫെഡിന്‍റെ ആസ്ഥാനമായ പഴയ ഡാരാ സ്മെയില്‍ കയര്‍പിരി മേഖലയുടെ ചരിത്ര മ്യൂസിയമാക്കി മാറ്റും. ആസ്പിന്‍വാള്‍ കമ്പനി ഇപ്പോഴത്തെ ഉടമസ്ഥരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് സാംസ്കാരിക സമുച്ചയത്തിനു രൂപം നല്‍കും. പഴയ വാസ്തുശില്‍പശൈലി നിലനിറുത്തിക്കൊണ്ടാണ് ഈ മ്യൂസിയ ശൃംഖലയ്ക്ക് രൂപം നല്‍കുന്നത്. പുതുക്കി നിര്‍മിച്ച ചില ഭാഗങ്ങളെങ്കിലും ഇതിനായി പൊളിച്ചുമാറ്റേണ്ടിവരും. ആലപ്പുഴയിലെ കനാലുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുന്നതും അവയുടെ ഇരുവശത്തുമായി ഇരുപതോളം മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കനാലിലൂടെ ഒരുദിവസം സഞ്ചരിച്ച് മ്യൂസിയങ്ങള്‍ മുഴുവന്‍ കണ്ടുതീര്‍ക്കാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published.

Latest News