ഫാക്ടിനു കൂട്ടായി അഞ്ചു സഹകരണ സംഘങ്ങള്‍

- വി.എന്‍. പ്രസന്നന്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് ഉല്‍പ്പാദനം തുടങ്ങിയിട്ട് മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ടുകഴിഞ്ഞു. പൊതുമേഖലയ്ക്കു ജീവനക്കാരോടുള്ള കരുതലിന്റെ പ്രതീകമായി
ഈ സ്ഥാപനത്തില്‍ അഞ്ചു സഹകരണസ്ഥാപനങ്ങളുണ്ട്. എല്ലാം ജീവനക്കാരുടെ സഹകരണസംഘങ്ങള്‍. എല്ലാം ഫാക്ടിന്റെ സ്ഥലത്ത്. പല കെട്ടിടങ്ങളും നിര്‍മിച്ചുകൊടുത്തതു
ഫാക്ട്തന്നെ. ഫാക്ടിനോടൊപ്പം വളര്‍ന്ന ആ സംഘങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

 

കേരളത്തിന്റെ വ്യവസായതലസ്ഥാനമായ കൊച്ചിയിലെ ഏറ്റവും പ്രമുഖമായ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളില്‍ ഒന്നാണു ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (എഫ്.എ.സി.ടി). 1943 ല്‍ രൂപവത്കരിച്ച ഫാക്ടില്‍ 1947 ലാണ് ഉല്‍പ്പാദനം ആരംഭിച്ചത്. ഉല്‍പ്പാദനം ആരംഭിച്ചിട്ട് 75 വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷം നീളുന്ന 75-ാം വാര്‍ഷികാഘോഷനിറവിലാണ് ഇന്നു ഫാക്ട്. 2022 നവംബര്‍ അഞ്ചിനു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുണാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. പൊതുമേഖലാസ്ഥാപനങ്ങളുടെ പുഷ്‌കലകാലത്തു വളര്‍ച്ചയുടെയും കുതിപ്പിന്റെയും പടവുകള്‍ ചവിട്ടിക്കയറിയ ഈ സ്ഥാപനം പില്‍ക്കാലത്തു ഉദാരീകരണ-സ്വകാര്യവത്കരണനയങ്ങളുടെ കാലത്തു തിരിച്ചടികള്‍ നേരിട്ടു. തൊഴിലാളികള്‍ക്കു ഫാക്ടിനെ രക്ഷിക്കുക (സേവ് ഫാക്ട് ) എന്ന കാംപെയ്ന്‍ നടത്തേണ്ടിവന്നു. എങ്കിലും, അതൊക്കെ പിന്നിട്ട് ഇപ്പോള്‍ ഫാക്ട് മികവിന്റെ പാതയിലാണ്. 2022 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനിക്കുള്ള പുരസ്‌കാരങ്ങളിലൊന്നു (ബെസ്റ്റ് കമ്പനി ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സ്) ഫാക്ടിനാണ്. പൊതുമേഖലയില്‍ രാജ്യത്തെ പ്രമുഖ രാസവളം നിര്‍മാണശാലയായ ഫാക്ട് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവിലേക്കു നീങ്ങുകയാണ്. നടപ്പുസാമ്പത്തികവര്‍ഷം ആദ്യത്തെ മൂന്നു പാദങ്ങളില്‍ കമ്പനി നേടിയത് 4949 കോടി രൂപയുടെ വിറ്റുവരവാണ്. ലാഭം 447 കോടി. അവസാനപാദ കണക്കുകള്‍ വരുമ്പോള്‍ മൊത്തവരുമാനം 5000 കോടി കവിയുമെന്നാണു കണക്കുകൂട്ടല്‍. കുറെ വര്‍ഷം നഷ്ടത്തിലായിരുന്നെങ്കിലും ഫാക്ട് സമീപവര്‍ഷങ്ങളില്‍ മെച്ചപ്പെട്ട പ്രകടനമാണു നടത്തുന്നത്. പൊതുമേഖലയ്ക്കു ജീവനക്കാരോടുള്ള കരുതലിന്റെ പ്രതീകമായി ഈ സ്ഥാപനത്തില്‍ അഞ്ചു സഹകരണസ്ഥാപനങ്ങളുണ്ട്. എല്ലാം ജീവനക്കാരുടെ സഹകരണസംഘങ്ങള്‍. എല്ലാം പ്രവര്‍ത്തിക്കുന്നതു ഫാക്ടിന്റെ സ്ഥലത്ത്. പലതും ഫാക്ട് നിര്‍മിച്ചുനല്‍കിയ കെട്ടിടങ്ങളിലുമാണ്. ഫാക്ടിനോടൊപ്പം വളര്‍ന്ന ആ സഹകരണസ്ഥാപനങ്ങളുടെ ചരിത്രത്തിലേക്കും പ്രവര്‍ത്തനത്തിലേക്കും ഒന്നു കണ്ണോടിക്കാം.

ഫാക്ട് സഹകരണ
സംഘം

ഫാക്ടിനോടൊപ്പം തുടങ്ങിയതാണു ഫാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ഏലൂര്‍ നഗരസഭയിലാണിത് (അക്കാലത്തു പഞ്ചായത്തായിരുന്നു). മാനേജ്‌മെന്റ് നാമനിര്‍ദേശം ചെയ്യുന്ന നാലു പേരും ജീവനക്കാര്‍ തിരഞ്ഞെടുക്കുന്ന മൂന്നു പേരുമുള്ളതായിരുന്നു ഭരണസമിതി. സി.എസ്.പി. രമണി പ്രസിഡന്റും കെ.വി. ശ്രീനിവാസന്‍ ഓണററി സെക്രട്ടറിയുമായിരുന്ന ആദ്യസമിതിയില്‍ വേലുപ്പിള്ള, പോള്‍ പോത്തന്‍, എസ്. രാജഗോപാല്‍, കെ. രാമവര്‍മ, ആര്‍. വെങ്കട്ടരാമന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. 1946 സെപ്റ്റംബര്‍ 26 നു ഫാക്ട് ജംഗ്ഷനിലെ മാര്‍ക്കറ്റിങ് ഡിവിഷന്റെ കെട്ടിടത്തിലാണു തുടക്കം. 1947 ആഗസ്ത് 13 നു രജിസ്‌ട്രേഷന്‍ കിട്ടി. പിന്നീടു പോസ്റ്റ് ഓഫീസിനും ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിനും ഇടയ്ക്കുള്ള സ്ഥലത്തു കെട്ടിടം പണിത് അവിടേക്കു മാറി. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വില്‍പ്പന അന്നുണ്ടായിരുന്നു. ഒപ്പം, മെഡിക്കല്‍ ഷോപ്പും റേഷന്‍ കടയും ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റും സൂപ്പര്‍ മാര്‍ക്കറ്റും മലയാളികള്‍ക്കു പരിചിതമാകുന്നതിനും വളരെമുമ്പേ ഫാക്ട് സഹകരണസംഘം ഫലത്തില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്തന്നെ നടത്തിയിരുന്നു. ഇന്നു വ്യാപകമായ ഡോര്‍ ഡെലിവറി പണ്ടേ നടപ്പാക്കിയ ചരിത്രവും സംഘത്തിനുണ്ട്. പാസ്ബുക്കും പട്ടികയും കൊടുത്താല്‍ സാധനങ്ങള്‍ സൈക്കിളില്‍ വീട്ടിലെത്തിക്കാന്‍ നാലു ചുമട്ടുതൊഴിലാളികളെ നിയോഗിച്ചിരുന്നു. ഫാക്ട് ജീവനക്കാര്‍ക്കു സാധനങ്ങള്‍ കടം കൊടുത്തിരുന്നു. തുക ശമ്പളത്തില്‍നിന്ന് ഈടാക്കുകയാണു ചെയ്തിരുന്നത്.

1975 കാലത്തു ഫാക്ട് ടൗണ്‍ഷിപ്പില്‍ ഫാക്ട് ഹൗസിനു സമീപം സംഘത്തിന് ഒരു ശാഖയുമുണ്ടായിരുന്നു. കൂടാതെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഒരു ഷോപ്പും. പിന്നീട് രണ്ടും നിലച്ചു. റേഷന്‍കട, പൊടിമില്‍, മെഡിക്കല്‍ഷോപ്പ് എന്നിവയും പില്‍ക്കാലത്ത് ഇല്ലാതായി. ഡോര്‍ ഡെലിവറിയും നിന്നു. ഫാക്ടിന്റെ സുവര്‍ണകാലത്തു 42 സ്ഥിരംജീവനക്കാര്‍ വരെ സംഘത്തിനുണ്ടായിരുന്നെങ്കിലും പില്‍ക്കാലത്തു ഫാക്ട് നേരിട്ട ബുദ്ധിമുട്ടുകള്‍ സംഘത്തിലും പ്രതിഫലിച്ചു.

കുടുംബങ്ങള്‍ക്ക്
പാചകവാതകം

ഫാക്ട് ജീവനക്കാരുടെ കുടുംബങ്ങള്‍ക്കു സംഘം പാചകവാതകം ലഭ്യമാക്കുന്നുണ്ട്. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ വിതരണച്ചുമതലയാണു സംഘം ഏറ്റെടുത്തിട്ടുള്ളത്. പരമാവധി ചില്ലറവില്‍പ്പനവിലയിലും കുറഞ്ഞ വിലയ്ക്കാണു വില്‍പ്പന. ജീവനക്കാര്‍ക്കു പുറമെ ഫാക്ടിന്റെ സുരക്ഷാജോലികള്‍ക്കായി എത്തുന്ന കേന്ദ്രവ്യവസായ സുരക്ഷാസേനാംഗങ്ങള്‍ക്കും ഇതു നല്‍കുന്നു. ഇതിനായി അവര്‍ 500 രൂപ അനംഗ നിക്ഷേപം (നോണ്‍മെമ്പര്‍ ഡെപ്പോസിറ്റ്) അടയ്ക്കണം. വിരമിക്കുന്ന ഫാക്ട് ജീവനക്കാര്‍ക്കും ഈ നിക്ഷേപം നിലനിര്‍ത്തി പാചകവാതകം വാങ്ങാം. ഫാക്ട് ടൗണ്‍ഷിപ്പിലെ സ്ഥലത്താണു പാചകവാതകകേന്ദ്രം. എല്ലാ ചൊവ്വാഴ്ചയും ഉച്ചക്കുശേഷം ജീവനക്കാര്‍ക്കു വന്നു സിലിണ്ടര്‍ വാങ്ങാം.

2022 ഡിസംബര്‍ 21 നു കമ്പനിപ്പടിയില്‍ ഫാക്ട് നിര്‍മിച്ചുനല്‍കിയ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുകയും അവിടെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുകയും ചെയ്തു എന്നതാണു സംഘം അടുത്തകാലത്തു കൈവരിച്ച നേട്ടം. സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ 2020 ല്‍ തീരുമാനിച്ചതാണെങ്കിലും കോവിഡും അതുമൂലമുണ്ടായ നിയന്ത്രണങ്ങളും മൂലം നിര്‍മാണം നീണ്ടു. എങ്കിലും, ഫാക്ടിന്റെ മനുഷ്യവിഭവശേഷി, അഡ്മിനിസ്‌ട്രേഷന്‍, എസ്റ്റേറ്റ്, സിവില്‍ മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളുടെ സഹകരണത്തോടെ പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഫാക്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ റുംഗ്തയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ തുണിത്തരങ്ങളടക്കം എല്ലാത്തരം സാധനങ്ങളും കിട്ടും. പൊതുവിപണിയിലെക്കാള്‍ വിലക്കുറവുമുണ്ട്. പൊതുജനങ്ങള്‍ക്കും വാങ്ങാം. ഫാക്ട് ജീവനക്കാര്‍ക്കു കടം കൊടുക്കും. 40 ദിവസമാണു പരിധി. തുക ശമ്പളത്തില്‍നിന്നു പിടിക്കും. 10,000 രൂപയുടെവരെ സാധനങ്ങള്‍ കടം കിട്ടും. തുക കൊടുത്തു സാധനങ്ങള്‍ വാങ്ങുന്ന ഫാക്ട് ജീവനക്കാര്‍ക്കു വിലയില്‍ രണ്ടു ശതമാനം അധിക ഇളവു നല്‍കും. മാസം 20 ലക്ഷത്തില്‍പ്പരം രൂപയുടെ വിറ്റുവരവ് സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്. ലാഭത്തിലാണു സംഘം ഇപ്പോള്‍.

ഫാക്ട് മാനേജ്‌മെന്റ് നാമനിര്‍ദേശം ചെയ്ത എം.എ. ജോയി, കെ.എ. നന്ദകുമാര്‍, ഡി. സുനിത, റോളണ്ട് വര്‍ഗീസ് എന്നിവരും ജീവനക്കാര്‍ തിരഞ്ഞെടുത്ത കെ.ജെ. ബിന്ദുരാജ്, ഗീത. വി. മേനോന്‍, പി. സിന്ധു, എം.എ. ഷീല, തുളസീദാസ് എ.ജി, കെ.എസ്. സുനില്‍, അബ്ദുള്‍ സമദ് പി.എ എന്നിവരുമടങ്ങിയതാണു ഭരണസമിതി. ഇതില്‍ എം.എ. ജോയിയാണു പ്രസിഡന്റ്. അദ്ദേഹം ഫാക്ടില്‍ സാങ്കേതികസേവന വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്. സാന്ദ്ര ടി.യു. ആണു സെക്രട്ടറി ഇന്‍ ചാര്‍ജ്. എട്ടു താല്‍ക്കാലികജീവനക്കാരുമുണ്ട്.

ഫാക്ട് എംപ്ലോയീസ്
വായ്പാസംഘം

 

1978 ല്‍ രജിസ്റ്റര്‍ ചെയ്ത ഫാക്ട് എംപ്ലോയീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ ഒഴികെയുള്ളിടങ്ങളിലെ ജീവനക്കാര്‍ അംഗങ്ങളാണ്. അതായത് ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ ഡിവിഷന്‍, പെട്രോകെമിക്കല്‍സ് ഡിവിഷന്‍, ഫെഡോ (ഫാക്ട് എഞ്ചിനിയറിങ് ആന്റ് ഡിസൈനിങ് ഓര്‍ഗനൈസേഷന്‍), മാര്‍ക്കറ്റിങ് ഡിവിഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍. (കൊച്ചിന്‍ ഡിവിഷനില്‍ വേറെ വായ്പാ സഹകരണസംഘമുണ്ട്.) ജീവനക്കാര്‍ക്ക് എ ക്ലാസ് അംഗത്വവും വിരമിക്കുന്നവര്‍ക്കു സി ക്ലാസ് അംഗത്വവും നല്‍കും. ഇവരുടെ ആശ്രിതര്‍ക്കും സി ക്ലാസ് അംഗത്വം എടുക്കാം. 10 രൂപയാണു ഫീസ്. എ ക്ലാസ് ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ ലഭിച്ച ക്ലാസ് വണ്‍ സ്‌പെഷ്യല്‍ഗ്രേഡ് സംഘമാണിത്. ഫാക്ട് പണിത രണ്ടുനിലക്കെട്ടിടത്തിലാണു പ്രവര്‍ത്തനം. ഇതിനു ചെറിയ വാടകയുണ്ട്.

ഫാക്ട് ഓഫീസേഴ്‌സ് അസോസിയേഷന്റെ മുന്‍നേതാവ,് പൂഞ്ഞാര്‍ ജോസഫ് എന്നറിയപ്പെടുന്ന കെ.വി. ജോസഫ് ആണു സ്ഥാപകപ്രസിഡന്റ്. ഓയില്‍ ആന്റ് ഗ്യാസ് വിഭാഗത്തില്‍ മാനേജരായിരുന്ന അദ്ദേഹം വിരമിക്കുംവരെ 21 കൊല്ലം പ്രസിഡന്റായിരുന്നു. അക്കാലത്ത് ഉയര്‍ന്ന പലിശ നല്‍കി ഏറെ നിക്ഷേപം ആകര്‍ഷിച്ചു. പിന്നെ കുറച്ചുകാലം നഷ്ടമുണ്ടായി. 2011 ല്‍ പി.എം. ഷറഫുദീന്‍ പ്രസിഡന്റായി. കെമിസ്റ്റ് ആയിരുന്നു അദ്ദേഹം. അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംഘത്തെ വീണ്ടും ലാഭത്തിലാക്കി. 2022 ഏപ്രിലില്‍ അദ്ദേഹം വിരമിച്ചു. 2021 ഡിസംബര്‍ 22 നാണു നിലവിലുള്ള ഭരണസമിതി ചുമതലയേറ്റത.് സന്തോഷ് ബാബുവാണു പ്രസിഡന്റ്. അദ്ദേഹം സി.ഐ.ടി.യു. ആഭിമുഖ്യത്തിലുള്ള ഫാക്ട് എംപ്ലോയീസ് അസോസിയേഷന്റെ സെക്രട്ടറിയാണ്. ജയ്ശങ്കര്‍ എം (വൈസ് പ്രസിഡന്റ്), ഷാഹിദാബീവി എ, ഗീതാചന്ദ്രന്‍, മിനി കെ.എസ്, മജുമോന്‍ എം, ജയകുമാര്‍ ഡി, ദീപു ടി.ഇ, ബേസില്‍ ടി. ഗീവര്‍ഗീസ് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. ബീന എന്‍.വി.യാണു സെക്രട്ടറി.

വായ്പയുടെ പലിശ എല്ലാ മാസവും പിടിക്കുകയും വിരമിക്കുമ്പോള്‍ മുതലും പലിശയുമടക്കം വായ്പ പൂര്‍ണമായി പിടിക്കുകയുമാണു സംഘത്തിന്റെ രീതി. ഇതു മാനേജ്‌മെന്റ് ശമ്പളത്തിലും ആനുകൂല്യങ്ങളിലുംനിന്നു പിടിച്ചുനല്‍കും. വര്‍ഷം മൂന്നു തവണ പ്രത്യേകവായ്പ നല്‍കാറുണ്ട്. വിദ്യാഭ്യാസവായ്പ, ഉത്സവവായ്പ, പുതുവല്‍സരവായ്പ എന്നിവയാണിവ. ഒരു ലക്ഷം രൂപയാണു നല്‍കുക. രണ്ട് ആള്‍ജാമ്യത്തില്‍, സര്‍വീസ് ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ 17 ലക്ഷം രൂപ വരെ സാധാരണവായ്പ നല്‍കും. ഇതിനു 10 ശതമാനമാണു പലിശ. ഒരു ആള്‍ജാമ്യത്തില്‍ അഞ്ചു ലക്ഷം രൂപ വരെ ക്ഷേമ വായ്പ അനുവദിക്കും. വാഹനവായ്പയുമുണ്ട്. വാഹനം നല്‍കുന്ന സ്ഥാപനത്തിനാണു ചെക്ക് കൊടുക്കുക. ഒരു അംഗത്തിന് രണ്ടു ലക്ഷം രൂപ വരെ, ഒരു ആള്‍ജാമ്യത്തില്‍, ഓവര്‍ഡ്രാഫ്റ്റ്് അനുവദിക്കും. 10.5 ശതമാനമാണു പലിശ. വിരമിക്കാന്‍ നാലഞ്ചു വര്‍ഷം ബാക്കിയുള്ളവര്‍ക്ക് ആറു ലക്ഷം രൂപ വരെ ഒ.ഡി. കൊടുക്കും. സ്‌പെഷ്യല്‍ ഒ.ഡി.യായി എട്ടു ലക്ഷം രൂപ വരെ അനുവദിക്കാറുണ്ട്്. തിരിച്ചടവുശേഷി നോക്കിയാണു നല്‍കുക.

ആര്‍.ഡി. സ്‌കീമിന് ആറു ശതമാനം പലിശ, വിവിധയിനങ്ങളിലായി 25 ലക്ഷം രൂപ വരെ ഒരാള്‍ക്കു വായ്പ, അപേക്ഷിച്ചാലുടന്‍ ആറു ലക്ഷം രൂപ വരെ വായ്പ ലഭിക്കാന്‍ സൗകര്യം, വായ്പകള്‍ക്ക് ഇന്‍ഷുറന്‍സും റിസ്‌ക് ഫണ്ട് ആനുകൂല്യവും, സ്വര്‍ണപ്പണയത്തില്‍ മിതമായ പലിശക്ക് അഞ്ചു ലക്ഷം രൂപ വരെ വായ്പ, സ്വര്‍ണപ്പണ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്, പൗര്‍ണമി നിക്ഷേപം, 30,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ സലയുള്ള എം.എം.ബി.എസ.് ലേലച്ചിട്ടികള്‍ തുടങ്ങിയവയും സംഘം വാഗ്ദാനം ചെയ്യുന്നു.

പല സാമൂഹികസേവനങ്ങളും സംഘം നടത്തുന്നുണ്ട്. കെയര്‍ഹോം പദ്ധതിയില്‍ മൂന്നു വീടു പണിതു. ഇതില്‍ ഒരു ലക്ഷം രൂപ ഓരോ വീടിനും സംഘം ചെലവാക്കി. പ്രളയകാലത്ത് ആറു ലക്ഷം രൂപയും കോവിഡ് കാലത്ത് രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു നല്‍കി. കോവിഡ് കാലത്ത് 2021 ഏപ്രിലില്‍ ഏലൂര്‍ നഗരസഭയില്‍ നിര്‍ധനകുടുംബങ്ങള്‍ക്ക്് ആയിരം രൂപയുടെ സാധനങ്ങളും രണ്ടായിരം രൂപയും വീതം നല്‍കി. ഒരു അതിനിര്‍ധന കുടുംബത്തിന് എല്ലാ മാസവും 3500 രൂപയുടെ സാധനങ്ങള്‍ നല്‍കിവരുന്നു. ആ കുടുംബത്തിന്റെ പ്രതിമാസ മരുന്നു ചെലവുകളും വഹിക്കുന്നു. പ്രളയകാലത്തു വരാപ്പുഴയിലും നിര്‍ധനര്‍ക്കു ഫാക്ട് സഹകരണസംഘത്തില്‍നിന്നു സാധനങ്ങള്‍ വാങ്ങി നല്‍കി. ഏലൂര്‍ നഗരസഭയ്ക്കു കോവിഡ് കാലത്തു 12 സാനിറ്റൈസിങ് യന്ത്രങ്ങള്‍ നല്‍കി. കിടപ്പുരോഗികള്‍ക്കു വീടുവയ്ക്കാനും സഹായിച്ചു. സംഘാംഗങ്ങളുടെ മക്കള്‍ക്കു വിദ്യാഭ്യാസപുരസ്‌കാരങ്ങളും നല്‍കുന്നു.

2021-22ലെ കണക്കു പ്രകാരം 960 എ ക്ലാസ് അംഗങ്ങളുണ്ട്. 50,78,90,968 രൂപ പ്രവര്‍ത്തനമൂലധനമുണ്ട്. ലാഭം 22,95,835 രൂപ. 18 ശതമാനം ലാഭവിഹിതം നല്‍കി. ഓഫീസ് പൂര്‍ണകമ്പ്യൂട്ടര്‍വത്കൃതം. ഒരുകാലത്ത് 21 ജീവനക്കാര്‍വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ അഞ്ചു പേര്‍. 2018 ല്‍ പറവൂര്‍ താലൂക്കിലെ ഏറ്റവും മികച്ച വായ്പാസഹകരണസംഘത്തിനുള്ള പുരസ്‌കാരം കിട്ടി. മുമ്പും പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. സാമ്പത്തികസ്ഥിതി വിലയിരുത്തി കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘത്തിന് ഉദ്ദേശ്യമുണ്ട്. പ്രൊബേഷന്‍ കഴിഞ്ഞവര്‍ക്കാണു നിലവില്‍ അംഗത്വം. ജോലിയില്‍ പ്രവേശിക്കുന്ന ദിവസംമുതലേ അംഗത്വം നല്‍കാന്‍ അനുവദിക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അപ്പോള്‍ കൂടുതല്‍ നിക്ഷേപം കിട്ടും.

ഫാക്ട് എംപ്ലോയീസ്
ഭവനസംഘം

 

ഫാക്ട് ജീവനക്കാര്‍ക്കു സ്വന്തം വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ രൂപവത്കരിച്ച ഫാക്ട് എംപ്ലായീസ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ഷഷ്ടിപൂര്‍ത്തിയിലേക്കു കടക്കുകയാണ്. കൊച്ചിന്‍ ഡിവിഷനടക്കം ഫാക്ടിന്റെ എല്ലാ ഡിവിഷനിലെയും ജീവനക്കാര്‍ സംഘത്തില്‍ അംഗങ്ങളാണ്. 1963 മെയ് രണ്ടിനാണിതു രജിസ്റ്റര്‍ ചെയ്തത്. അന്നൊക്കെ കമ്പനി നാമനിര്‍ദേശം ചെയ്യുന്ന ഭരണസമിതിയായിരുന്നു. 1994 ലാണു ഭരണസമിതിയെ ജീവനക്കാര്‍ തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കിയത്. എം.എം. സാലി, ബി.എസ്. നായര്‍, കെ. പ്രദീപ്കുമാര്‍, ഹരോള്‍ഡ് നിക്കോള്‍സണ്‍ തുടങ്ങിയവര്‍ വിവിധ കാലങ്ങളില്‍ പ്രസിഡന്റുമാരായി. ഫാക്ട് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിയും ഹിന്ദിവിഭാഗം മേധാവിയുമായ കെ.എസ്. ഷീലയാണു നിലവില്‍ പ്രസിഡന്റ്. ഷിബു കെ.ബി (വൈസ് പ്രസിഡന്റ്), സജീവ്കുമാര്‍ ടി.വി, സന്തോഷ് എസ്, ഷൈജു ജെ, ഐശ്വര്യ ടി.വി, ഗായത്രീദേവി എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. ഗീതാജി പള്ളിപ്പാടനാണു സെക്രട്ടറി.

ഉദ്യോഗമണ്ഡലില്‍ കമ്പനിസ്ഥലത്തു കമ്പനി പണിത കെട്ടിടത്തിലാണു പ്രവര്‍ത്തനം. രണ്ടുനിലക്കെട്ടിടമാണ്. ആദ്യം ക്വാര്‍ട്ടേഴ്‌സില്‍ നാമമാത്രവാടകയ്ക്കായിരുന്നു പ്രവര്‍ത്തനം. 2008 ലാണ് ഇപ്പോഴത്തെ കെട്ടിടം നിര്‍മിച്ചത്. റാപ്പിഡ് ഹൗസ് എന്നാണു പേര്. 21 ദിവസംകൊണ്ടു നിര്‍മിച്ചതാണിത്. ഫാക്ടിന്റെ ഉപോല്‍പ്പന്നമായ ജിപ്‌സം പാനല്‍ കൊണ്ടാണു പണിതത്. ഫാക്ടും രാഷ്ട്രീയ ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സും (ആര്‍.സി.എഫ്.) ചേര്‍ന്നുണ്ടായിരുന്ന സംയുക്തസംരംഭത്തിന്റെ ഉല്‍പ്പന്നമായിരുന്നു ജിപ്‌സം പാനല്‍. 2008 മെയ് മൂന്നിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര രാസവളംമന്ത്രി രാംവിലാസ് പസ്വാന്റെയും മറ്റും സാന്നിധ്യത്തില്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. വൈദ്യുതിയും മറ്റു ചെലവുകളുമടക്കം 20,000 രൂപയാണു വാടക. 2013 ഒക്ടോബറില്‍ സംഘം സുവര്‍ണജൂബിലി ആഘോഷിച്ചു. അന്ന് എംപിയായിരുന്ന വ്യവസായമന്ത്രി പി. രാജീവ് ആഘോഷം ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനായിരുന്നു. 36,19,19,336 രൂപ പ്രവര്‍ത്തനമൂലധനവും 16,06,02,771 രൂപ വായ്പയുമുള്ള സംഘത്തിന്റെ ലാഭം 31,04,950 രൂപയാണ്. 25 ശതമാനം ലാഭവിഹിതം നല്‍കുന്നു. വായ്പ കുടിശ്ശികയില്ലാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക്, ലാഭത്തിന്റെ തോതനുസരിച്ച്, രണ്ടു മുതല്‍ ഏഴുവരെ ശതമാനം പലിശയിളവു കിട്ടും. ശമ്പളത്തില്‍നിന്നു പിടിക്കുന്നതായതിനാല്‍ ഏതാണ്ടെല്ലാവര്‍ക്കും ഇതു കിട്ടുന്നുണ്ട്.

962 എ ക്ലാസ് അംഗങ്ങളും 1893 ബി ക്ലാസ് അംഗങ്ങളുമാണുള്ളത്. ബി ക്ലാസ് അംഗത്വത്തിലൂടെ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ചിട്ടി, നിക്ഷേപ, വായ്പാസൗകര്യങ്ങള്‍ ലഭിക്കുന്നു. അടിയന്തരവായ്പ (രണ്ടു ലക്ഷം രൂപ), വിദ്യാഭ്യാസവായ്പ (ഒരു ലക്ഷം ), ഉത്സവ വായ്പ (ഒരു ലക്ഷം ), വീടുസൗന്ദര്യവത്കരണവായ്പ (അഞ്ചു ലക്ഷം), ഹയര്‍ പര്‍ച്ചേസ് വായ്പ (അഞ്ചു ലക്ഷം ), ഭൂമി വാങ്ങല്‍ വായ്പ (പത്തു ലക്ഷം ), വീട് അറ്റകുറ്റപ്പണി-നവീകരണവായ്പ (പത്തു ലക്ഷം ), ഭവനനിര്‍മാണവായ്പ (25 ലക്ഷം ) എന്നിവയാണു സംഘം നല്‍കുന്ന വായ്പകള്‍. ആദ്യത്തെ അഞ്ചു വായ്പക്കും ഒമ്പതു ശതമാനമാണു പലിശ. അവസാനത്തെ മൂന്നെണ്ണത്തിനു പത്തു ശതമാനവും. ഒരംഗത്തിനു മുപ്പതു ലക്ഷം രൂപ വരെ വായ്പ കിട്ടും.

മികച്ച ഭവന സഹകരണസംഘത്തിനുള്ള ഹൗസ്‌ഫെഡിന്റെ സംസ്ഥാന-ജില്ലാതല പുരസ്‌കാരങ്ങളും പറവൂര്‍ താലൂക്കിലെ മികച്ച ഭവനസഹകരണസംഘത്തിനുള്ള പുരസ്‌കാരവും പല തവണ ഫാക്ട് എംപ്ലോയീസ് ഭവനസംഘത്തിനു ലഭിച്ചിട്ടുണ്ട്. എ ക്ലാസ് ഓഡിറ്റ് ക്ലാസിഫിക്കേഷനുമുണ്ട്. നാലു ജീവനക്കാര്‍. പല സാമൂഹികപ്രവര്‍ത്തനങ്ങളും സംഘം നടത്തുന്നു. കെയര്‍ഹോമില്‍ മൂന്നു വീടു വച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്ല സംഭാവന നല്‍കി. എലൂര്‍ വടക്കുംഭാഗം എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോവിഡ്കാലത്തു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു മാസ്‌കും സാനിറ്റൈസറും നല്‍കി. ഏലൂര്‍ വടക്കുംഭാഗത്ത് ഒരാള്‍ക്കു വീടു പണിയാന്‍ ധനസഹായം കൈമാറി. അംഗങ്ങളുടെ മക്കള്‍ക്കു വിദ്യാഭ്യാസ പുരസ്‌കാരങ്ങളും നല്‍കുന്നു. സ്ഥലം വാങ്ങി പ്ലോട്ടുകളാക്കി വീടുകള്‍ പണിതുനല്‍കാന്‍ പദ്ധതിയുണ്ട്. നിര്‍മാണസാമഗ്രികള്‍ വന്‍തോതില്‍ വാങ്ങി അംഗങ്ങള്‍ക്ക് ആവശ്യമുള്ള തോതില്‍ ലഭ്യമാക്കാനുള്ളതാണു മറ്റൊരു ഭാവിപദ്ധതി.

ഫെഡോ എംപ്ലോയീസ്
സഹകരണസംഘം

1979 മാര്‍ച്ച് 17 നു രജിസ്റ്റര്‍ ചെയ്തു ജൂലായ് നാലിനു പ്രവര്‍ത്തനമാരംഭിച്ചതാണു ഫെഡോ എംപ്ലായീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കെ. ഗോപിനാഥ് പ്രസിഡന്റും പി.എക്‌സ്. ജെയിംസ് വൈസ് പ്രസിഡന്റും പി.ആര്‍. കുഞ്ഞിരാമന്‍ ഓണററി സെക്രട്ടറിയുമായിട്ടാണു തുടക്കം. ഉദ്യോഗമണ്ഡലില്‍ ഫാക്ടിന്റെ സ്ഥലത്തും കെട്ടിടത്തിലുമാണു പ്രവര്‍ത്തനം. കെട്ടിടത്തിനു നാമമാത്ര വാടകയുണ്ട്. ഫാക്ട് എഞ്ചിനിയേഴ്‌സ് ആന്റ് ഡിസൈനിങ് ഓര്‍ഗനൈസേഷനിലെ (ഫെഡോ) എഞ്ചിനിയര്‍മാരും മാനേജര്‍മാരും മാനേജീരിയല്‍ ഇതര ജീവനക്കാരുമാണ് അംഗങ്ങള്‍. അംഗസംഖ്യ 120. രണ്ടു ജീവനക്കാര്‍. അംഗങ്ങളുടെയും വിരമിക്കുന്നവരുടെയും നിക്ഷേപമാണു വരുമാനം. പുറമെനിന്നുള്ള നിക്ഷേപവും സ്വീകരിക്കും. സ്ഥിരനിക്ഷേപത്തിനു പുറമെ ചിട്ടികളുണ്ട്. ദീര്‍ഘകാല വായ്പകളും വിദ്യാഭ്യാസവായ്പകളും ഉത്സവവായ്പകളും അടിയന്തരവായ്പകളും നല്‍കുന്നുണ്ട്. പതിനായിരം രൂപയുടെ മുതല്‍ അഞ്ചു ലക്ഷം രൂപയുടെ വരെ വായ്പകളുണ്ട്. ഗഡുക്കള്‍ ശമ്പളത്തില്‍നിന്നു പിടിക്കും.

 

2017 മുതല്‍ മഞ്ജു എം. വാരിയരാണു പ്രസിഡന്റ്. മെറ്റീരിയല്‍സ് വിഭാഗം അസി. മാനേജരാണ് അവര്‍. പ്രോസസ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അശോക് കുമാര്‍ എസ്. വൈസ് പ്രസിഡന്റും ഇന്‍സ്ട്രുമെന്റേഷന്‍ ഡെപ്യൂട്ടി മാനേജര്‍ ശ്രീനാഥ് എം. ഓണററി സെക്രട്ടറിയുമാണ്. റെനി ആര്‍, ടിറ്റു അലഗു, അശ്വതി മോഹന്‍ എ, ഡാനിമോള്‍ പി.വി. എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. പുതുതായി നിയമിതരാകുന്നവരെ ആകര്‍ഷിക്കാനും ചിട്ടികള്‍ക്ക് അവര്‍ക്കിടയില്‍ പ്രചാരണം നല്‍കാനും കൂടുതല്‍ വായ്പകള്‍ നല്‍കാനും ഭാവിയില്‍ ഉദ്ദേശ്യമുണ്ട്.

ഫാക്ട് (സി.ഡി) എംപ്ലോയീസ്
വായ്പാസംഘം

മുകളില്‍ പറഞ്ഞ നാലു സംഘവും ഏലൂര്‍ നഗരസഭാപരിധിയില്‍, ഉദ്യോഗമണ്ഡലില്‍ ഫാക്ട് ആസ്ഥാനത്തിനു ചുറ്റുമാണെങ്കില്‍, മറ്റൊരിടത്തു വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ അമ്പലമേട്ടിലെ ഫാക്ട് കൊച്ചിന്‍ ഡിവിഷനിലുള്ള സംഘമാണു ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി. ഈ ഡിവിഷനിലെ ജീവനക്കാരാണ് അംഗങ്ങള്‍. സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മികച്ച സഹകരണസംഘത്തിനു പുരസ്‌കാരം നല്‍കുന്ന സഹകരണസംഘമാണിത്. .

1978 ഒക്ടോബറില്‍ സി.പി.ഐ. ആഭിമുഖ്യമുള്ള ഫാക്ട് സി.ഡി. എംപ്ലോയീസ് സംഘിന്റെ പ്രവര്‍ത്തകര്‍ തൃപ്പൂണിത്തുറ ഹില്‍പാലസിനടുത്ത് കെ.എം. കണ്ണേമ്പിള്ളിയുടെ വീട്ടില്‍ ഒത്തുകൂടി തൊഴിലാളികളുടെ സാമ്പത്തികബുദ്ധിമുട്ടും ബാങ്കുവായ്പക്കുള്ള പ്രയാസവും വട്ടിപ്പലിശക്കാരുടെ കഴുത്തറപ്പന്‍പലിശയും ചര്‍ച്ച ചെയ്തപ്പോഴാണു സഹകരണസംഘം വേണമെന്നു തോന്നിയത്. തുടര്‍ന്നു രജിസ്‌ട്രേഷനു വേണ്ട മുപ്പതു പേരെ കണ്ടെത്തി. സി. ഇന്ദുചൂഡന്‍ പ്രൊമോട്ടറായി അവര്‍ രൂപവത്കരിച്ച സംഘമാണിത്. ഫാക്ടിന്റെ ലേക് വ്യൂ ഹോസ്റ്റലിലെ 109 ാം മുറിയിലാണു തുടക്കം. രണ്ടു സുഹൃത്തുക്കളില്‍നിന്നു മുപ്പതു പേരുടെ വിഹിതമായ മൂവായിരം രൂപയും മറ്റു ചെലവുകള്‍ക്കായി അഞ്ഞൂറു രൂപയും കടംവാങ്ങുകയായിരുന്നു. ആ മൂവായിരം രൂപ ബാങ്കില്‍ അടച്ചു രജിസ്‌ട്രേഷന്‍ സമ്പാദിച്ചു. 1980 മാര്‍ച്ച് 28 നു രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ എട്ടിനു ഫാക്ട് സി.ഡി. ജനറല്‍ മാനേജരായിരുന്ന ആര്‍.കെ. വിജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി ജോസ് ജെ. പെട്ടയെ തിരഞ്ഞെടുത്തു. പിന്നീട് സി. ഇന്ദുചൂഡന്‍, കെ.പി. ഭാസ്‌കരന്‍, കെ.എം. മുകുന്ദന്‍ നായര്‍, സി.ആര്‍. സുകുമാരന്‍, സുഖദ തമ്പുരാന്‍, രാജേന്ദ്രന്‍ എന്‍.സി തുടങ്ങിയവര്‍ വിവിധകാലങ്ങളില്‍ പ്രസിഡന്റുമാരായിട്ടുണ്ട്.

അയ്യായിരം രൂപ വരെ വായ്പ നല്‍കിയായിരുന്നു തുടക്കം. 1982 മേയില്‍ ചിട്ടികള്‍ തുടങ്ങി. 82-83 ല്‍ അംഗങ്ങളുടെ മക്കള്‍ക്കു വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ നല്‍കിത്തുടങ്ങി. വിരമിക്കുന്നവര്‍ക്കായി 1984 ജനുവരി ഒന്നിനു റിട്ടയര്‍മെന്റ് റിലീഫ് സ്‌കീം ആരംഭിച്ചു. ആ വര്‍ഷം ഫാക്ട് സി.ഡി. ട്രെയിനിങ് സെന്ററിനോടു ചേര്‍ന്നുള്ള കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റി. ആധുനികസൗകര്യമുള്ള കെട്ടിടം പണിയാന്‍ 1989 ഒക്ടോബര്‍ 27 നു പൊതുയോഗം തീരുമാനിച്ചു. ഫാക്ട് മാനേജ്‌മെന്റിന്റെ അനുവാദത്തോടെ പ്രതിവര്‍ഷം 376 രൂപയ്ക്ക് അമ്പതു വര്‍ഷത്തേക്ക് എട്ടു സെന്റ് പാട്ടത്തിനു ലഭ്യമാക്കാന്‍ കേരളസര്‍ക്കാരിന്റെ അനുമതി നേടി. ഫാക്ട് സി.ഡി. സാങ്കേതികവിഭാഗത്തിന്റെ സഹായത്തോടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി. അഞ്ചു ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലിച്ചു. 1991 ജൂലായില്‍ അന്നത്തെ സംഘം പ്രസിഡന്റ് കെ.എം. മുകുന്ദന്‍ നായര്‍ നിര്‍മാണത്തിനു തുടക്കം കുറിച്ചു. സ്വര്‍ണപ്പണയവായ്പയും തുടങ്ങി. 1993 നവംബര്‍ 19 ന് അന്നത്തെ ഫാക്ട് സി.ഡി. ജനറല്‍ മാനേജര്‍ കെ.പി. ശ്രീനിവാസന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. വായ്പ നിലനില്‍ക്കെ അന്തരിക്കുന്ന അംഗങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ മെമ്പര്‍ എന്‍ഡോവ്‌മെന്റ് കം റിട്ടയര്‍മെന്റ് ബെനഫിറ്റ് സ്‌കീമും ആവിഷ്‌കരിച്ചു. വിരമിക്കുന്ന അംഗങ്ങള്‍ക്ക് അടച്ച തുകയും അതിന്റെ നിശ്ചിതശതമാനവും ആനുകൂല്യമായി അനുവദിക്കുന്നു. ചിട്ടിപ്രകാരമുള്ള എം.എം.ബി.എസില്‍ ചേര്‍ന്നു തുക കൈപ്പറ്റിയശേഷം അന്തരിക്കുന്ന അംഗങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ റിലീഫ് ഫണ്ടുമുണ്ട്. 1996 ജനുവരി 23ന് അംഗങ്ങളുടെ വായ്പ തിരിച്ചടക്കാന്‍ അനുവദിക്കുന്ന കാലപരിധി വര്‍ധിപ്പിച്ചു. അക്കാലത്തു സംഘം കമ്പ്യൂട്ടര്‍വത്കരിക്കുകയും ചെയ്തു.

ചീഫ് പ്രൊമോട്ടറും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന സി. ഇന്ദുചൂഡന്‍ 1997 ജൂലായ് 14ന് അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു ലക്ഷം രൂപയുടെ ഇന്ദുചൂഡന്‍ സ്മാരക എന്‍ഡോവ്‌മെന്റ് നിധി രൂപവത്കരിച്ച് എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സഹകരണസംഘത്തിന് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. ഇതു നല്‍കിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം എളന്തിക്കര വനിതാസഹകരണസംഘത്തിനാണ്. 2001 ല്‍ ഓഫീസിന് ഒന്നാംനില പണിതു. 2001 ജനുവരി 19 ന് ഫാക്ട് സി.ഡി. ജനറല്‍ മാനേജര്‍ ടി.ജെ. അബ്രഹാം കോശി ഇത് ഉദ്ഘാടനം ചെയ്തു. പരിസരങ്ങളിലെ സ്‌കൂളുകളിലെ നിര്‍ധനവിദ്യാര്‍ഥികള്‍ക്കു യൂണിഫോം, ആതുരാലയങ്ങള്‍ക്കും മാനസിക-ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ധനസഹായം, സഹകരണവിദ്യാഭ്യാസ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ സംഘം നടത്താറുണ്ട്. 2005 ല്‍ സംഘം രജതജൂബിലി ആഘോഷിച്ചു. 2005 ഫെബ്രുവരി 21 നു ഫാക്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എസ്. ബാലന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. സ്മരണികയും പ്രകാശനം ചെയ്തു.

 

1986 മുതല്‍ എ ക്ലാസ് അംഗീകാരമുള്ള ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി രണ്ടായിരം മുതല്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡാണ്. ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ പുരസ്‌കാരവും മറ്റും സംഘത്തിനു ലഭിച്ചിട്ടുണ്ട്. വീടുനവീകരണവായ്പ (10 ലക്ഷം രൂപ) സാധാരണവായ്പ (ആറു ലക്ഷം ), ഓവര്‍ഡ്രാഫ്റ്റ് (രണ്ടു ലക്ഷം), വാഹനവായ്പ (20 ലക്ഷം), സൗരോര്‍ജവായ്പ (ആറു ലക്ഷം ), സ്വര്‍ണപ്പണയവായ്പ (അഞ്ചു ലക്ഷം) എന്നിവ സംഘം നല്‍കുന്നു ആദ്യത്തെ മൂന്നു വായ്പയ്ക്കും ഒമ്പതു ശതമാനവും വാഹനവായ്പയ്ക്ക് ഏഴു ശതമാനവും സൗരോര്‍ജവായ്പയ്ക്ക് 6.5 ശതമാനവും സ്വര്‍ണപ്പണയവായ്പയ്ക്ക് എട്ടു ശതമാനവുമാണു പലിശ. 2023 ഫെബ്രുവരിയില്‍ അംഗത്വ കാംപെയ്‌നും വായ്പാമേളയും നടത്തി. വിവിധ സൗരോര്‍ജവാഹനങ്ങളുടെ പ്രദര്‍ശനവും വായ്പാമേളയുമുണ്ടായിരുന്നു. സഹകരണ റിസ്‌ക് ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാണ്. എം.എം.ബി.എസ്, സ്ഥിരനിക്ഷേപം, ത്രിഫ്റ്റ് ഡെപ്പോസിറ്റ്, ന്യൂ റെക്കറിങ് ഡെപ്പോസിറ്റ്, സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് എന്നിവയാണു നിക്ഷേപപദ്ധതികള്‍. രണ്ടു ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരുള്ള ഒരു നീതി മെഡിക്കല്‍ സ്റ്റോര്‍ സംഘത്തിനുണ്ട്. അമ്പലമേട് പോസ്റ്റ് ഓഫീസിനു സമീപമാണിത്. മരുന്നുകള്‍ക്കു 10 മുതല്‍ 40 വരെ ശതമാനം വിലക്കിഴിവുണ്ട്. ഫാക്ട് ജീവനക്കാര്‍ക്കു വായ്പാവ്യവസ്ഥയില്‍ മരുന്നു ലഭിക്കും. എം.കെ.കെ. നായര്‍ സ്മാരക സഹകരണവായനശാലയുമുണ്ട്.

ഓഫീസ് കെട്ടിടം അടുത്തകാലത്തു നവീകരിച്ചു. മുകളില്‍ ഇന്ദുചൂഡന്‍ സ്മാരകഹാളും സജ്ജമാക്കി. ഫാക്ട് കൊച്ചിന്‍ ഡിവിഷനില്‍ അസി. പ്ലാന്റ് മാനേജര്‍ (കോ-ഓര്‍ഡിനേഷന്‍) ആയ വിജയകുമാര്‍ വി.എ. ആണു നിലവില്‍ പ്രസിഡന്റ്. രാജേന്ദ്രന്‍ എന്‍.സി, പ്രസന്നന്‍ കെ.എസ്, അജിത്കുമാര്‍ കെ.ജി, സജി കെ.പി, സന്തോഷ് കെ, ജോസഫ് എം.വി, ജോബി പോള്‍ എ, മാര്‍ട്ടിന്‍ ഇ.ജെ, സുനിത പി.വി, മെര്‍സിലിന്‍ ഗീത എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. അമ്പിളി പി.എസ്. ആണു സെക്രട്ടറി. ഓഫീസ് അടുത്തകാലത്തു നവീകരിച്ചു. 386 എ ക്ലാസ് അംഗങ്ങളും 16 ബി ക്ലാസ് അംഗങ്ങളും 1873 സി ക്ലാസ് അംഗങ്ങളുമാണുള്ളത്. 22.41 കോടി രൂപയാണ് 2021-22 വര്‍ഷത്തെ നിക്ഷേപം. 8.39 കോടി രൂപയാണു വായ്പ. 22,62,762 രൂപ അറ്റലാഭമുണ്ട്. ലാഭത്തിന്റെ 15 ശതമാനം കരുതല്‍ധനമായും അഞ്ചു ശതമാനം സഹകരണവിദ്യാഭ്യാസഫണ്ടായും 10 ശതമാനം അംഗങ്ങള്‍ക്കുള്ള റിലീഫ് ഫണ്ടായും നീക്കിവയ്ക്കുന്നു. 25 ശതമാനം ലാഭവിഹിതം നല്‍കുന്നു.

എക്കാലവും സംഘം സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്തകാലത്ത് അമ്പലമുകള്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ഒരു വാട്ടര്‍ ടാങ്ക് നല്‍കി. സഹകരണവാരവും വിപുലമായി ആഘോഷിക്കാറുണ്ട്. വിദ്യാഭ്യാസപുരസ്‌കാരങ്ങളും നല്‍കിവരുന്നു. സംഘത്തിന്റെ മുന്‍പ്രസിഡന്റ് കെ.പി. ഭാസ്‌കരന്റെ സ്മരണയ്ക്കായാണു വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍. ഒരു മെഡിക്കല്‍ ലാബും വളംഡിപ്പോയും തുടങ്ങാന്‍ സംഘത്തിനു പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published.

Latest News