ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് പള്ളിയാക്കല്‍ മാതൃക

moonamvazhi

വി.എന്‍. പ്രസന്നന്‍

(2020 മാര്‍ച്ച് ലക്കം)

ഉപ്പുവെള്ളം പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു പ്രദേശത്ത് കൃഷിയെക്കുറിച്ചൊക്കെ സ്വപ്‌നം കാണാന്‍ പ്രയാസമായിരിക്കും. എന്നാല്‍, നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പരിശ്രമങ്ങള്‍ വഴി എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ പ്രദേശത്ത് ആ സ്വപ്‌നം യാഥാര്‍ഥ്യമായി. ‘ പള്ളിയാക്കല്‍ മാതൃക ‘ എന്ന് അത് വാഴ്ത്തപ്പെട്ടു. ഇപ്പോഴിതാ, കാര്‍ഷിക മേഖലയുടെ ആധുനികീകരണത്തിന്റെ പാതയില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ ആദ്യ
മാതൃകയായി അതു മാറുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കേരള ഫുഡ് പ്ലാറ്റ്‌ഫോമിന്റെ ഇലക്ട്രോണിക് ആപ്പില്‍ ആദ്യമായി ഉള്‍പ്പെടുത്തുന്നത് പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പരിധിയിലെ കൃഷികളും കൃഷിക്കാരും കൃഷി വികസന തന്ത്രങ്ങളുമാണ്.

‘ ചെറുകിട അടിസ്ഥാനത്തിലുള്ള പഴം, പച്ചക്കറി ഉത്പാദനത്തില്‍ കുടുംബാവശ്യം കഴിഞ്ഞാല്‍ മിച്ചം ഒരു പ്ലാറ്റ്‌ഫോമില്‍ സമാഹരിക്കാം. ഇതിനായി കേരള ഡവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ( കെഡിസ്‌ക് ) യൂബര്‍ മാതൃകയില്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍, മറ്റുത്പാദകര്‍, വന്‍കിട-ചെറുകിട കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരെ ഒരു ശൃംഖലയില്‍ കൊണ്ടുവരുന്നു. പ്ലാറ്റ്‌ഫോമില്‍ ക്രയവിക്രയം ചെയ്യുന്ന ഉത്പന്നങ്ങള്‍ എപ്പോള്‍, എവിടെ, എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതിന്റെ വിശദാംശങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. പങ്കാളിത്ത ഗ്യാരണ്ടി സ്‌കീം അനുസരിച്ചുള്ള ഗുണമേന്‍മാ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം ഈ പ്ലാറ്റ്‌ഫോമിലുണ്ടാവും. എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സഹകരണ ബാങ്ക് നടപ്പാക്കിയിട്ടുള്ള സംയോജിത കൃഷി സംവിധാനം ഈ പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വടക്കാഞ്ചേരി മുനിസിപ്പല്‍ പ്രദേശത്തെ ഉത്പാദനം കൂടി പൈലറ്റ് അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് അനുഭവം പരിശോധിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ വ്യാപകമാക്കാനാണു പരിപാടി ‘ – ഈയിടെ ബജറ്റ് അവതരിപ്പിച്ച് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ ഈ പ്രഖ്യാപനം ഒരു കൊച്ചു സഹകരണ സംഘത്തിന്റെ വിജയമാതൃകയുടെ അംഗീകാരമാണ്. എറണാകുളം ജില്ലയില്‍ ഏഴിക്കര ഗ്രാമപ്പഞ്ചായത്തിന്റെ ആറ് വാര്‍ഡുകളില്‍ ഒതുങ്ങിക്കഴിയുന്ന പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 20 വര്‍ഷത്തെ മഹാവിജയം ഒരു കാര്‍ഷിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ പ്രഥമ മാതൃകയാവുകയാണ്. 1942 ല്‍ പ്രവര്‍ത്തനമാരംഭിച്ചശേഷം രണ്ടായിരാമാണ്ടു വരെ നഷ്ടം മാത്രം അനുഭവിച്ച സംഘത്തിനാണ് ഈ മുന്നേറ്റം.

കേരള ഫുഡ് പ്ലാറ്റ്‌ഫോം

‘ കേരള ഫുഡ് പ്ലാറ്റ്‌ഫോം ‘ എന്ന ഡിജിറ്റല്‍ സംവിധാനത്തിന്റെ കാര്യമാണു മന്ത്രി പറഞ്ഞത്. ‘ കെഡിസ്‌ക് ‘ എന്ന സര്‍ക്കാര്‍ ഏജന്‍സിക്കാണ് ഇതു നടപ്പാക്കാനുള്ള ചുമതല. ഉത്പാദകരെയും സംഭരിക്കുന്നവരെയും വിതരണക്കാരെയും ഉപഭോക്താക്കളെയുമൊക്കെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്നതാണു ലക്ഷ്യം. ഇതിനായി യൂബര്‍ മാതൃകയില്‍ സ്മാര്‍ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ് ഉണ്ടാവും. ‘ സണ്‍ടെക് ‘ എന്ന സ്ഥാപനമാണ് ഇതിന്റെ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നത്. ഇതിനായി പള്ളിയാക്കലിലെ വിവരങ്ങള്‍ ശേഖരിച്ച് എല്ലാ കര്‍ഷകരുടെയും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു. ഈ പ്ലാറ്റ്‌ഫോമില്‍ വരുന്ന ഗുണമേന്‍മയുള്ള കാര്‍ഷികോത്പന്നങ്ങള്‍ ലോകത്ത് എവിടെയുമുള്ള ആവശ്യക്കാര്‍ക്കു മുന്നിലും അവതരിപ്പിക്കപ്പെടും. ഏത് ഉത്പന്നം എങ്ങനെ, എവിടെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നു കൃത്യമായി അറിയാന്‍ കഴിയുന്ന ട്രേസബിലിറ്റി ഇതിന്റെ പ്രത്യേകതയായിരിക്കും. ഭക്ഷ്യസുരക്ഷയ്ക്കാണ് ഇതില്‍ ഊന്നല്‍. ഇപ്പോള്‍ ഉത്പാദകരില്‍നിന്ന് ഉപഭോക്താവിലെത്തുമ്പോള്‍ ഉത്പന്നത്തിന്റെ മൂല്യ ശൃംഖലയില്‍ അമ്പതു ശതമാനത്തോളം നഷ്ടപ്പെടുന്നുണ്ട്. ഇതു 30-40 ശതമാനമായി കുറയ്ക്കാന്‍ ഡിജിറ്റല്‍ വേദിക്കു കഴിയും. ഡിജിറ്റല്‍ ആപ്പ് ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കി വരികയാണ്.

‘ തദ്ദേശീയ കാര്‍ഷികോത്പാദനം പ്രോത്സാഹിപ്പിക്കുകയും അതുവഴി ഗുണമേന്‍മയുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉയര്‍ത്തുകയും ചെയ്യുന്ന ബിസിനസ് പ്ലാറ്റ്‌ഫോം ‘ എന്നാണു കേരള ഫുഡ് പ്‌ളാറ്റ്‌ഫോമിനെ അതിന്റെ പ്രചരണത്തിനായി തയാറാക്കിയ പോസ്റ്ററില്‍ വിശേഷിപ്പിക്കുന്നത്. ‘ ഒത്തൊരുമിക്കുക, യോജിച്ചു പ്രവര്‍ത്തിക്കുക, ഒരുമിച്ചു വളരുക ‘ എന്നതാണു പ്രധാന മുദ്രാവാക്യം. ‘ എല്ലാ കാര്‍ഷികാവശ്യങ്ങളും ഒരിടത്ത് ‘ എന്നതാണു മറ്റൊരു മുദ്രാവാക്യം. കാര്‍ഷികവായ്പ, ഇന്‍ഷുറന്‍സ്, വില്‍ക്കല്‍/വാങ്ങല്‍, ബാങ്കിംഗ് തുടങ്ങിയവയ്‌ക്കൊക്കെ ഇതില്‍ ഇടമുണ്ടെന്നര്‍ഥം.

ചരിത്രം ഇതുവരെ

1943 ഫെബ്രുവരി 16 ന് 2232-ാം നമ്പരായി പറവൂര്‍ താലൂക്കില്‍ രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘമാണു പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക്. ഏഴിക്കര പഞ്ചായത്തിന്റെ രണ്ടു വാര്‍ഡിലായിരുന്നു പ്രവര്‍ത്തനം. ചാത്തനാട് പള്ളിവികാരി ഫാ. ലയോറോച്ച, കെപി ജോര്‍ജ്, കെ.എസ.് ബാലകൃഷ്ണപിള്ള തുടങ്ങിയവരാണു സംഘം രൂപവത്കരിച്ചത്. കെട്ടുതെങ്ങു വായ്പയും റേഷന്‍ കടയുമായിരുന്നു പ്രവര്‍ത്തനം. 1965 ല്‍ ഏഴിക്കര വിവിധോദ്ദേശ്യ സഹകരണസംഘം ലിക്വിഡേറ്റ് ചെയ്തു. അപ്പോള്‍ അതിന്റെ പരിധി കൂടി ഈ സംഘത്തിന്റെ കീഴില്‍ വന്നു. ചാത്തനാട് മുതല്‍ കുണ്ടേക്കാവ് പാലം വരെയാണു ബാങ്കിന്റെ പ്രവര്‍ത്തനപരിധി. പലപ്പോഴും കടുത്ത പ്രതിസന്ധി നേരിട്ടു. 85 ല്‍ സ്വന്തം കെട്ടിടം പണിതത് പ്രതിസന്ധി വര്‍ധിപ്പിച്ചു. 94 മുതല്‍ നില അല്‍പം മെച്ചപ്പെട്ടങ്കെിലും നഷ്ടം തന്നെയായിരുന്നു. രണ്ടായിരത്തില്‍ 40 ലക്ഷം രൂപയായിരുന്നു നഷ്ടം. ആ വര്‍ഷം കാര്‍ഷിക പദ്ധതികള്‍ ഏറ്റെടുത്തതാണു വഴിത്തിരിവായത്. തെങ്ങും കവുങ്ങും കൃഷി ചെയ്തിരുന്ന ഭൂമിയില്‍ ഇടവിളയായി പച്ചക്കറിക്കൃഷി കൂടി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി തയാറാക്കി. കൃഷിയിലും മീന്‍പിടിത്തത്തിലുമുണ്ടായ തകര്‍ച്ചയില്‍നിന്നു ജനങ്ങളെ രക്ഷിക്കാനായിരുന്നു ഇത്.

സ്വയം സഹായ ഗ്രൂപ്പുകള്‍

രണ്ടായിരത്തില്‍ തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി 1999 ഡിസംബറില്‍ പച്ചക്കറി, പാല്‍, പൊക്കാളി, മത്സ്യം, ഔഷധസസ്യം, മുട്ടക്കോഴി-താറാവ് വളര്‍ത്തല്‍ സഹകരണ സ്വാശ്രയ സ്വയം സഹായ ഗ്രൂപ്പുകള്‍ ( എസ്.എച്ച്.ജി.) രൂപവത്കരിച്ചിരുന്നു. പ്രവര്‍ത്തനങ്ങളുടെ ഫലമായി 2004 ല്‍ ആദ്യമായി സംഘം ലാഭത്തിലായി. വര്‍ഷങ്ങളായി ലാഭവിഹിതം കൊടുക്കുന്ന സംഘത്തിന് ഇപ്പോള്‍ 50 ലക്ഷത്തില്‍പ്പരം രൂപ അറ്റലാഭമുണ്ട്. പൊക്കാളി എസ്.എച്ച്.ജി. യിലെ കര്‍ഷകര്‍ക്കു പലിശ രഹിത വായ്പ നല്‍കാന്‍ ബാങ്കിനു കഴിയുന്നു. മറ്റ് എസ്.എച്ച്.ജി. കളിലെ കര്‍ഷകര്‍ക്കു നാലു ശതമാനം പലിശയ്ക്കു വായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡും അനുവദിക്കുന്നു. പാലും പാലുത്പന്നങ്ങളും, കുറ്റിമുല്ല, ഔഷധസസ്യങ്ങള്‍, പഴം-പച്ചക്കറി, താറാവുമുട്ട, കോഴിമുട്ട തുടങ്ങിയവയൊക്കെ ബാങ്ക് സംഭരിച്ച് വില്‍ക്കുന്നുണ്ട്. പറവൂര്‍ താലൂക്കില്‍ മികച്ച പ്രവര്‍ത്തനത്തിനം നടത്തുന്ന സഹകരണ എസ്.എച്ച്.ജി. കള്‍ക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായി ഈ ബാങ്കിനു ലഭിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ തുടരാനും മെച്ചപ്പെടുത്താനും കൃഷി, പാല്‍, കുറ്റിമുല്ല, മുട്ടക്കോഴി-താറാവ് മേഖലകളില്‍ മോണിറ്ററിംഗ് കമ്മറ്റികളുണ്ട്. എം.വി. വര്‍ഗീസ്, പി.കെ. ദാസന്‍, വിജയമ്മ അശോക് കുമാര്‍, അജിതാ മുരളി എന്നിവരാണു വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍മാര്‍. പാലിന്റെയും മുട്ടയുടെയും പച്ചക്കറികളുടെയും വിപുലമായ വിതരണത്തിന് ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്കും പുറത്ത്, പറവൂരില്‍ ഗാന്ധി സ്മാരക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ മുറി വാടകയ്‌ക്കെടുത്ത് വില്‍പനശാല തുറന്നിട്ടുണ്ട്.

2000 മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി കാര്‍ഷികോത്പാദനരംഗത്ത് 35 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ബാങ്കിലൂടെ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. 50 കോടിയോളം രൂപയുടെ അധികോത്പാദനവും കൈവരിക്കാനായി. ആയിരത്തോളം കുടുംബങ്ങള്‍ ബാങ്ക് മുന്‍കൈയെടുത്തു നടപ്പാക്കിയ ഉത്പാദനപ്രക്രിയകളില്‍ പങ്കാളികളാണ്. 10 ജീവനക്കാരാണുളളത്. 9646 അംഗങ്ങളുണ്ട്.

2018-19 ല്‍ 2,48,36,603 രൂപ ഓഹരി മൂലധനവും 68,58,24,966 രൂപ നിക്ഷേപവും 46,74,22,530 രൂപയുടെ വായ്പകളും 61,00,579 രൂപ അറ്റലാഭവും ബാങ്കിനുണ്ട്. 2019-20ല്‍ ഓഹരി മൂലധനം 2,64,87,000 രൂപയും നിക്ഷേപം 75,33,46,000 രൂപയുമായി വര്‍ധിച്ചിട്ടുണ്ട്.

ബാങ്കിന്റെ നേട്ടങ്ങള്‍ വിദേശികളുടെപോലും ശ്രദ്ധയാകര്‍ഷിച്ചു. കേരളത്തിലും പുറത്തും വിദേശത്തും നിന്നുള്ളവര്‍ പള്ളിയാക്കലിലെത്തി പ്രവര്‍ത്തനങ്ങള്‍ കണ്ടു. സ്വീഡനിലെ ഹെര്‍സ്ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും അധ്യാപകരുമായ 25 പേര്‍ എത്തി. ജപ്പാനിലെ സോഫിയ സര്‍വകലാശാലയില്‍ നിന്നുള്ള സംഘവും വന്നു. വേറെയും നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ആരാഞ്ഞു. അതുകൊണ്ട് ഈ രംഗത്തെ ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താന്‍ ബാങ്ക് ഒരുങ്ങുകയാണ്. ഉത്തരവാദ ടൂറിസത്തിനുള്ള അക്രഡിറ്റേഷനും ലഭിച്ചു. വിനോദ സഞ്ചാരികളെക്കൂടി കൃഷിപരിപാടികളില്‍ പങ്കാളികളാക്കി പദ്ധതി രസകരവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തവുമാക്കാമെന്നാണു പ്രതീക്ഷ. ഉദാഹരണമായി, മത്സ്യക്കൃഷിയുടെ കാര്യത്തില്‍ ടൂറിസ്റ്റുകള്‍ക്കുതന്നെ മത്സ്യം പിടിച്ച് പാകം ചെയ്തു കഴിക്കാന്‍ സൗകര്യമൊരുക്കും.

സി.പി.എം. ഏരിയാ സെക്രട്ടറിയായിരുന്ന കെ.കെ. ഗോപി 16 വര്‍ഷം ഈ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹം അസുഖബാധിതനായതിനെത്തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം പി.കെ. വാസുദേവന്‍ നായര്‍ പ്രസിഡന്റായി. തുടര്‍ന്ന് പത്തു വര്‍ഷത്തോളം പി.പി. ഏലിയാസ് ആയിരുന്നു പ്രസിഡന്റ്. രണ്ടര വര്‍ഷമായി എം.എസ്. ജയചന്ദ്രനാണ് പ്രസിഡന്റ്. എം.പി. വിജയനാണ് സെക്രട്ടറി. പി.വി. രവി, കെ.പി. ദാമോദരന്‍, എം.ബി. ചന്ദ്രബോസ്, എന്‍.പി. സന്തോഷ്‌കുമാര്‍, എ.എം. അസീസ്, വി.ബി. മന്‍മഥന്‍ പിള്ള, എം.ഡി. ജോസഫ്, സുധര്‍മ രാജു, ലസിത മുരളി, മിനി ഡേവിഡ്, എ.സി. രേണുക എന്നിവരാണു ഭരണ സമിതിയംഗങ്ങള്‍.

പഴം, പച്ചക്കറിക്കൃഷി

പഴം, പച്ചക്കറിക്കൃഷി രംഗത്ത് ധൈര്യമായി പ്രവേശിച്ചതോടെയാണു പള്ളിയാക്കലിനു നല്ല വളര്‍ച്ചയുണ്ടായത്. ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് പഴം, പച്ചക്കറിക്കൃഷിക്ക് അധികമാരും ധൈര്യപ്പെട്ടിരുന്നില്ല. ഉപ്പുവെള്ളത്തിന്റെ പ്രശ്‌നമില്ലാത്തിടങ്ങള്‍ കണ്ടെത്തി വേണമായിരുന്നു കൃഷി ചെയ്യാന്‍. താത്പര്യമുള്ളവരെ കണ്ടെത്തി ഓരോ വാര്‍ഡിലും അവരുടെ യോഗം വിളിച്ചു. പിന്നെ സ്വയം സഹായ ഗ്രൂപ്പുകളുണ്ടാക്കി. അന്നത്തെ പ്രസിഡന്റ് കെ.കെ. ഗോപി, പി.വി. രവി, എം.ബി. ചന്ദ്രബോസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. കൃഷിപുരസ്‌കാര ജേതാവായ എ.പി. വേണുഗോപാല്‍ എന്ന കര്‍ഷകനെ മാസ്റ്റര്‍ കര്‍ഷകനാക്കുകയും കൃഷിക്കാര്‍ക്കു നിലമൊരുക്കല്‍ മുതലുള്ള കാര്യങ്ങളില്‍ ക്ലാസെടുക്കുകയും ചെയ്തു. പറപ്പിള്ളി ഇല്ലത്തെ നീലകണ്ഠന്‍ ഇളയത് മൂന്നേക്കര്‍ കൃഷിക്കായി വിട്ടുനല്‍കി. ഇതു മറ്റു ഭൂവുടമകള്‍ക്കും പ്രചോദനമായി. 27 ഏക്കര്‍ അങ്ങനെ ലഭിച്ചു. പാട്ടരഹിതമായാണ് ഭൂമിയൊക്കെ വിട്ടുകിട്ടിയത്. നിരവധി തരിശുഭൂമികളില്‍ ജൈവക്കൃഷി രീതിയില്‍ ചീരയും ചേനയും വെണ്ടയും മത്തനും തക്കാളിയും മുളകും കുമ്പളവും വഴുതനയുമൊക്കെ കൃഷിചെയ്തു. അനവധി വര്‍ഷങ്ങളായി ഏഴിക്കരയില്‍ ഇല്ലാതിരുന്ന ഏത്തവാഴക്കൃഷിയും നടത്തി. മറ്റിനം വാഴക്കൃഷികളുമുണ്ട്. ഏറ്റവും നല്ല നടീല്‍ വസ്തുക്കളും വളവും സംഘടിപ്പിച്ചു കൊടുത്തത് കാര്‍ഷിക വിജയത്തില്‍ നിര്‍ണായകമായി.

വികസന തന്ത്രങ്ങള്‍

വിവിധ കാലങ്ങളിലായി നടപ്പാക്കിയ വികസന തന്ത്രങ്ങള്‍ കൂടുതല്‍ വളര്‍ച്ചയിലേക്കു സംഘത്തെ നയിച്ചു. പ്രത്യേകതയാര്‍ന്ന വായ്പാരീതി മുതല്‍ ഹരിതസേന വരെയുള്ള കാര്യങ്ങള്‍ ഇതില്‍പ്പെടുന്നു. കൃഷിക്കാര്‍ക്കു നല്‍കിയ വായ്പയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പണമായല്ല വായ്പ നല്‍കിയത്. സാധനങ്ങളും സേവനങ്ങളുമാണു നല്‍കിയത്. അല്ലാതെയുള്ള ആവശ്യങ്ങള്‍ക്കു മാത്രമേ പണം നല്‍കിയുള്ളൂ. തിരിച്ച് ഉത്പന്നം ബാങ്ക് സംഭരിച്ച് വിപണനം നടത്തി. ഇങ്ങനെ ബാങ്ക് ലാഭമെടുക്കാതെ ഇടനിലക്കാരനായത് കര്‍ഷകര്‍ക്കു വലിയ മെച്ചമായി.

സാങ്കേതിക സഹായവും മറ്റും നല്‍കാന്‍ വിരമിച്ച ഒരു കൃഷി ഓഫീസറെ നിയോഗിച്ച് ഒരു അഗ്രിക്ലിനിക് തുടങ്ങി. ഒരു കര്‍ഷക സേവന കേന്ദ്രവും ആരംഭിച്ചു. വിത്തു മുതല്‍ ട്രാക്ടര്‍ വരെയുള്ള വസ്തുക്കള്‍ സംഭരിച്ചു. 23 അംഗങ്ങളുള്ള ഹരിത സേന ( ഭക്ഷ്യ സുരക്ഷാസേന ) യുണ്ടാക്കി. അവര്‍ക്കു മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരിശീലനം നല്‍കി. പരമ്പരാഗത കര്‍ഷകരുടെ അറിവും പ്രയോജനപ്പെടുത്തി. ഹരിതസേനയിലേക്കു പിന്നെ ഏഴുപേരെക്കൂടി നിയോഗിച്ചു.

ത്രിതല പഞ്ചായത്തുകളുടെ പദ്ധതിസഹായം സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നഷ്ടപ്പെടാതിരിക്കാനുള്ള വഴിയും തേടി. ഇതിനായി സ്വയം സഹായസംഘങ്ങളെ പഞ്ചായത്തിന്റെ പദ്ധതികളുമായി കൂട്ടിയിണക്കി. ആദ്യവര്‍ഷം തന്നെ എസ.്എച്ച്.ജി. കള്‍ രൂപവത്കരിച്ചുകൊണ്ടുള്ള കൃഷി വിജയമായിരുന്നു. അതു നല്ല നിലയില്‍ തുടരുകയും വളരുകയും ചെയ്യുന്നുണ്ട്. പച്ചക്കറി സഹകരണ എസ്.എച്ച്.ജി. യിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിച്ചു വില്‍ക്കാന്‍ പച്ചക്കറി സംഭരണ വിപണനകേന്ദ്രമുണ്ട്. 2018-19ല്‍ 23.82 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ ഇങ്ങനെ സംഭരിച്ചു വിറ്റു.

പശു വളര്‍ത്തലുകാരുടെ ഗള്‍ഫ്

‘ പശുവളര്‍ത്തലുകാരുടെ ഗള്‍ഫ് ‘ എന്ന പേര് ഇപ്പോള്‍ പള്ളിയാക്കലിനുണ്ട്. പശുക്കളെ വളര്‍ത്തി പാല്‍ വിറ്റു ജീവിച്ചിരുന്നവര്‍ പാലിനു നല്ല വില കിട്ടാതെയും മുഴുവന്‍ പാലും ചെലവാകാതെയും കഷ്ടപ്പെട്ടപ്പോള്‍ 19 കൊല്ലം മുമ്പാണ് അവരെ സഹായിക്കാന്‍ ബാങ്ക് ക്ഷീര കര്‍ഷകരുടെ സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചത്. തുടക്കത്തില്‍ത്തന്നെ 88 ക്ഷീരകര്‍ഷകര്‍ വന്നു. വിപണിയാണ് അവര്‍ പ്രധാനമായി ആവശ്യപ്പെട്ടത്. മില്‍മ പാല്‍ എടുക്കുന്നതിനു നിയന്ത്രണമുളള കാലം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഏറ്റെടുത്തുവില്‍ക്കാനുള്ള ഏജന്‍സിയായി സഹകരണസംഘങ്ങള്‍ക്കു പ്രവര്‍ത്തിക്കാമെന്ന വകുപ്പ് ബാങ്ക് പ്രയോജനപ്പെടുത്തി. കര്‍ഷകര്‍ക്കു ബോധവത്കരണവും പരിശീലനവും നല്‍കി. മില്‍മയും മറ്റു പഞ്ചായത്തുകളിലെ സംഘങ്ങളും നല്‍കുന്നതിലും മികച്ച വില കര്‍ഷകര്‍ക്കു നല്‍കി പാല്‍ സംഭരിച്ചു. ശുദ്ധമായ പശുവിന്‍പാല്‍ ബാങ്ക് പരിധിയിലും സമീപ പ്രദേശങ്ങളിലും എത്തിക്കാനും കര്‍ഷകരെ ചൂഷണത്തില്‍ നിന്നു മുക്തരാക്കി കൂടുതല്‍ തൊഴിലും വരുമാനവും നല്‍കാനും ഇതുവഴി കഴിഞ്ഞു. 2018-19 ല്‍ 2,21,293 ലിറ്റര്‍ പാല്‍ സംഭരിച്ചു. പശുപരിപാലനത്തിനായി ഓരോ പശുവിനും 2000 രൂപ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രകാരം സഹായം നല്‍കി. സബ്‌സിഡി നിരക്കില്‍ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി. ലിറ്ററിന് 50 പൈസ നിരക്കില്‍ ഉത്പാദന ബോണസും നല്‍കുന്നു. കെ.എസ്, ആവണി എന്നീ സ്ഥാപനങ്ങളുടെ ഏജന്‍സി ബാങ്ക് എടുത്തിട്ടുണ്ട്. അതുവഴി കര്‍ഷകര്‍ക്കു കുറഞ്ഞ നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നു.

ലിറ്ററിനു 49 രൂപയാണു ബാങ്ക് കര്‍ഷകര്‍ക്കു നല്‍കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍വില ക്ഷീരകര്‍ഷകര്‍ക്കു നല്‍കുന്നതു തങ്ങളാണെന്നു ബാങ്ക് അവകാശപ്പെടുന്നു. തീറ്റപ്പുല്‍ക്കൃഷി വ്യാപിപ്പിക്കാനും നടപടികള്‍ എടുത്തുവരുന്നു. 60 വയസ്സു പൂര്‍ത്തിയാകുന്ന ക്ഷീരകര്‍ഷകര്‍ക്കു 500 രൂപ മുതല്‍ 2000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. കര്‍ഷകരും ബാങ്കും വിഹിതം നിക്ഷേപിച്ച് ഫണ്ട് ലഭ്യമാക്കുന്നതാണു പദ്ധതി.

ദിവസവും രാവിലെ എണ്ണൂറോളം ലിറ്ററും വൈകിട്ട് നാനൂറോളം ലിറ്ററും പാല്‍ എത്തുന്നു. വായ്പയുടെ തിരിച്ചടവും പാലായിട്ടാണു ശേഖരിക്കുന്നത്. പാല്‍ വീടുകളിലും മറ്റും കൊണ്ടുചെന്നു വില്‍ക്കാന്‍ നാലു സെയില്‍സ്മാന്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അറുപതോളം ക്ഷീര കര്‍ഷകരുണ്ട്. ഇവരുടെ ഇരുനൂറ്റമ്പതോളം പശുക്കളുടെ പാലാണു സംഭരിക്കുന്നത്. കിടാരികളും മറ്റും കൂടിയാകുമ്പോള്‍ നാനൂറോളം കന്നുകാലികളെ ക്ഷീരകര്‍ഷകര്‍ വളര്‍ത്തുന്നുണ്ട്.

കുറ്റിമുല്ലക്കൃഷി

സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കാനാണു കുറ്റിമുല്ലക്കൃഷി നടപ്പാക്കിയത്. ബാങ്ക് പരിധിയില്‍ 80 പേര്‍ കുറ്റിമുല്ലക്കൃഷി നടത്തുന്നുണ്ട്. ബന്തി, വാടാമുല്ല, തുളസി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. പുഷ്പക്കൃഷി രംഗത്ത് അഞ്ച് എസ.്എച്ച്.ജി. കളുണ്ട്. പറവൂര്‍ താലൂക്കില്‍ പുഷ്പക്കൃഷിചെയ്യുന്നവരുടെ കൂട്ടായ്മയായ ‘ മംഗല്യ ‘ യിലൂടെയാണു വില്‍പന.

പൊക്കാളിക്കൃഷി

ഭൗമസൂചിക ( ജി.ഐ ) അംഗീകാരം ലഭിച്ച നെല്‍വിത്തായ പൊക്കാളിയുടെ പ്രോത്സാഹനത്തിനായി നടത്തിയ ശ്രമങ്ങള്‍ ബാങ്കിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. 2002 ലെ കേരളപ്പിറവി ദിനത്തിലാണ് പൊക്കാളി കര്‍ഷകരുടെ എസ്.എച്ച്.ജി. രൂപവത്കരിച്ച് ഇതു തുടങ്ങിയത്. അരിയാഹാരം കുറയ്‌ക്കേണ്ട പ്രമേഹ രോഗികള്‍ക്ക് മറ്റ് അരികളെക്കാള്‍ ആശ്രയിക്കാവുന്നതാണു പൊക്കാളി അരി എന്നും മറ്റു വിധത്തിലും ഇതിന് ഔഷധ ഗുണങ്ങളുണ്ടെന്നും ബാങ്ക് സെക്രട്ടറി എം.പി. വിജയന്‍ പറഞ്ഞു. തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളുടെ ചില ഭാഗങ്ങളിലും എറണാകുളം ജില്ലയിലെ ഏഴിക്കര, കടമക്കുടി, കുഴുപ്പിള്ളി, ചെല്ലാനം തുടങ്ങിയ പ്രദേശങ്ങളിലുമായി 34 ഗ്രാമപ്പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും മാത്രമുള്ള ഒരു തനതു നെല്ലിനമാണിത്. ഈ നെല്‍ച്ചെടിയുടെയും കൃഷിയിടത്തിന്റെയും പ്രത്യേകത മൂലം കൊയ്ത്തടക്കമുള്ള കാര്യങ്ങളില്‍ കാര്യമായി യന്ത്രവത്കരണം പറ്റില്ല. അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്നാണു പൊക്കാളി നെല്ലു കൊയ്യുന്നത്. ( പൊക്കാളിയുടെ ചില ഇനങ്ങളുടെ കാര്യത്തില്‍ മാത്രമാണു കൊയ്ത്തില്‍ യന്ത്രവത്കരണം കുറച്ചു പ്രയോജനപ്പെട്ടിട്ടുള്ളത്). പൂര്‍ണമായി മനുഷ്യാധ്വാനത്തില്‍ അധിഷ്ഠിതമാണ് ഈ കൃഷി. പ്രകൃതിയെ മാത്രം അശ്രയിച്ചു നടത്തുന്ന പരമ്പരാഗത ജൈവക്കൃഷിയാണിത്. മെതിക്കു മാത്രമാണു യന്ത്രം ഉപയോഗിക്കാനാവുക. ഓരുജലത്തിനടിയില്‍ ആറു മാസം കഴിയുന്ന പൊക്കാളിപ്പാടങ്ങളില്‍ വര്‍ഷകാലത്ത് ലവണാംശം കഴുകി മാറ്റപ്പെടുന്നതോടെയാണു പൊക്കാളിക്കൃഷി സാധ്യമാകുക. വര്‍ഷത്തില്‍ ആറു മാസമാണ് ഈ കൃഷി നടത്തുക. ബാക്കി ആറുമാസം ആ പാടത്ത് മത്സ്യകൃഷി ( മുഖ്യമായും ചെമ്മീന്‍കൃഷി ) യായിരിക്കും. പൊക്കാളിക്കൃഷിയുടെ അവശിഷ്ടങ്ങള്‍ മത്സ്യത്തിനു തീറ്റയാകും. മത്സ്യക്കൃഷിയുടെ അവശിഷ്ടങ്ങള്‍ പൊക്കാളിക്കു വളമാകും. ഇങ്ങനെ പരസ്പര പൂരകമാണു പൊക്കാളി, മത്സ്യക്കൃഷികള്‍. തൊഴിലാളികളെ കിട്ടാതാവുകയും കൃഷിച്ചെലവ് വര്‍ധിക്കുകയും ഉത്പാദനച്ചെലവിനനുസരിച്ചു വില കിട്ടാതാവുകയും ചെയ്ത് കൃഷി നഷ്ടമായതിനാല്‍ നല്ലൊരു ഭാഗം പേരും ഈ രംഗം വിട്ടപ്പോഴാണ് ബാങ്ക് കര്‍ഷകരെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്. പലരും ചെമ്മീന്‍കെട്ട് എന്നറിയപ്പെടുന്ന മത്സ്യക്കൃഷി നടത്താന്‍ വേണ്ടി മാത്രമാണു പൊക്കാളിക്കൃഷി നിലനിര്‍ത്തിയിരുന്നത്. പൊക്കാളിക്കൃഷി നഷ്ടമായാലും മത്സ്യക്കൃഷിയിലെ ലാഭം കൊണ്ടു നിലനിന്നുപോകാമായിരുന്നു എന്നുമാത്രം.

തൊഴിലാളികളുടെ കൂലിപ്രശ്‌നവും ബാങ്കിടപെട്ട് പരിഹരിച്ചു. കൂലി പതമ്പ് ആയി മാത്രമേ നല്‍കാനാവൂ എന്ന നിലപാടിലായിരുന്നു കര്‍ഷകര്‍. പണമായി വേണമെന്നു തൊഴിലാളികളും. കര്‍ഷകരില്‍നിന്നു പതമ്പ് ബാങ്ക് സ്വീകരിച്ചുകൊണ്ട് പകരം കൂലി ബാങ്ക് തൊഴിലാളികള്‍ക്കു പണമായി നല്‍കിയാണു പ്രശ്‌നം പരിഹരിച്ചത്. പൊക്കാളിക്കൃഷി കര്‍മസേനകളുമുണ്ടാക്കി. 570 കൊയ്ത്തു തൊഴിലാളികളെയും ബാങ്ക് നല്‍കി. കര്‍ഷകത്തൊഴിലാളികള്‍ക്കു പണിയായുധങ്ങളും നല്‍കി.

ഒരു വര്‍ഷം സംഭരിക്കുന്നത് 40 ടണ്‍ പൊക്കാളി നെല്ല്

ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നാല്‍പതോളം കര്‍ഷകര്‍ ഇപ്പോള്‍ പൊക്കാളിക്കൃഷിയില്‍ സജീവമാണ്. പ്രതിവര്‍ഷം നാല്‍പതോളം ടണ്‍ പൊക്കാളി നെല്ല് സംഭരിക്കുന്നുണ്ട്. കിലോയ്ക്ക് 48 രൂപ കൊടുത്താണ് ഇപ്പോള്‍ സംഭരണം. നൂറു ശതമാനം ജൈവക്കൃഷിയാണിതെന്ന സാക്ഷ്യപത്രം നേടാന്‍ ബാങ്കിനു കഴിഞ്ഞു. ആലുവ കേന്ദ്രമാക്കിയുള്ള ജൈവോത്പന്ന സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ ‘ഇന്‍ഡോസെര്‍ട്ട്’ വഴിയാണ് ഈ സാക്ഷ്യപത്രം നേടിയത്. നല്ല വില ലഭിക്കാന്‍ ഇതു സഹായകമായി. ‘ ഏഴിക്കര പൊക്കാളി ‘ എന്ന ബ്രാന്‍ഡ്് നാമം നല്‍കിയാണു ബാങ്ക് പൊക്കാളിയരി വിപണിയിലെത്തിച്ചത്. പൊക്കാളിയരിയില്‍നിന്നുള്ള മൂല്യസംവര്‍ധിതോത്പന്നങ്ങളും ബാങ്ക് വിപണിയിലിറക്കിയിട്ടുണ്ട്. ഡല്‍ഹി പ്രഗതി മൈതാനില്‍ ഈയിടെ നടന്ന ദേശീയ സഹകരണോത്പന്ന മേളയില്‍ സംഘം ഇവ അവതരിപ്പിച്ചിരുന്നു.

2002 ല്‍ പൊക്കാളി കര്‍ഷക സ്വാശ്രയ സ്വയം സഹായ സംഘം രൂപവത്കരിച്ചശേഷം ബാങ്ക് നേരിട്ട് കര്‍ഷകരില്‍നിന്ന് കമ്പോളവിലയുടെ മൂന്നിരട്ടി വില നല്‍കിയാണു നെല്ലു സംഭരിച്ചത്. സ്വന്തമായി സംസ്‌കരണ സംവിധാനങ്ങളില്ലാതിരുന്നതിനാല്‍ തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് സഹകരണ ബാങ്കിന്റെ മില്ലില്‍ കൊണ്ടുപോയാണ് നെല്ലു കുത്തി അരിയാക്കിയത്. പൊക്കാളി പച്ചരി, ഉണക്കലരി, അവല്‍, തവിട്, പൊടിയരി, പുട്ടുപൊടി, അവലോസുണ്ട തുടങ്ങി 22 മൂല്യസംവര്‍ധിതോത്പന്നങ്ങള്‍ തയ്യാറാക്കി. 2002 ഡിസംബര്‍ 21 ന് എറണാകുളത്തു വിപണനം ആരംഭിച്ചു. അന്നു കിലോയ്ക്കു 18 രൂപയ്ക്കായിരുന്നു വില്‍പന. തുടര്‍ന്ന് ഒരു സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ പൊക്കാളിയരി വില്‍പന നടത്തി. 2004ല്‍ മിത്ര പ്രൊഡ്യൂസേഴ്‌സ് കമ്പനിയുമായി ചേര്‍ന്നു ബാങ്ക് പുതിയ വിപണികള്‍ക്കായി ശ്രമങ്ങള്‍ നടത്തി. അങ്ങനെ അതുവരെ പൊതുവിപണിക്കു കാര്യമായി പരിചയമില്ലാതിരുന്ന പൊക്കാളിഅരി ഒരു പ്രധാന ഇനമായി.

ആദ്യവര്‍ഷം തന്നെ കര്‍ഷകര്‍ക്കു ലാഭവീതം നല്‍കാനായി. ഇതു കൂടുതല്‍ കര്‍ഷകരെ എസ്.എച്ച്.ജി. യിലേക്ക് ആകര്‍ഷിച്ചു. 2005 ല്‍ കുന്നുകരയില്‍ അരിമില്‍ വാടകയ്‌ക്കെടുത്ത് സംസ്‌കരണം തുടങ്ങി. അവല്‍ ഉത്പാദനത്തിന് ഇടിയന്ത്രം വാങ്ങാന്‍ 50,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. 2017 ആയപ്പോഴേക്കും പൊക്കാളി നെല്ലിന് അന്നുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന വിലയായ 35 രൂപ കിലോയ്ക്കു നല്‍കിക്കൊണ്ടാണു ബാങ്ക് കര്‍ഷകരില്‍നിന്നു നെല്ലു സംഭരിച്ചത്. സീഡ് ബാങ്കും ആരംഭിച്ചു.

‘ അഗ്രോനേച്ചര്‍ ‘ എന്ന മാനേജ്‌മെന്റ് വിദഗ്ധ സ്ഥാപനത്തെ കണ്‍സള്‍ട്ടന്റായി നിയമിച്ച് അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തനങ്ങള്‍. സ്വന്തം റൈസ്മില്‍ സ്ഥാപിക്കാന്‍ 2018 ല്‍ സ്ഥലം ഏറ്റെടുത്തു. പൊക്കാളി വ്യാപനത്തിന് 2018 ഫെബ്രുവരി 15ന് സമ്പൂര്‍ണ പൊക്കാളി പ്രഖ്യാപനം നടത്തി. കിലോയ്ക്ക് 48 രൂപയ്ക്കാണു 2018 ല്‍ പൊക്കാളിനെല്ല് സംഭരിച്ചത്. പൊക്കാളിപ്പാടങ്ങളിലെ നെല്ലിക്കോഴി ശല്യം പരിഹരിക്കാനും നടപടിയെടുത്തു. എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷം പൊക്കാളിക്ക് തിരിച്ചടിയുണ്ടായി. 2018 ലെ കൊടുംപ്രളയം പൊക്കാളിക്കൃഷിയെ ബാധിച്ചു. 2019 ലാകട്ടെ കാലവര്‍ഷം വളരെ വൈകി.

ബാങ്കിന്റെ മുന്‍കൈയില്‍ ഇരുന്നൂറോളം ഏക്കറിലാണു പൊക്കാളിക്കൃഷി. പൊക്കാളിയുടെ കാര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണു ബാങ്ക്. ഏറ്റെടുത്ത സ്ഥലത്ത് സ്വന്തമായി അത്യാധുനിക റൈസ്മില്‍ സ്ഥാപിക്കലാണ് അടുത്ത ലക്ഷ്യം. ഇതിനു സഹകരണവകുപ്പ് 90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 40 ലക്ഷം രൂപ സബ്‌സിഡിയാണ്. അരി തരംതിരിച്ച് കല്ലുകളഞ്ഞ് ശുചീകരിച്ച് പാക്ക് ചെയ്തു വരുന്ന തരം യന്ത്രമാണു സ്ഥാപിക്കുക. ബോയിലര്‍, അഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് സംവിധാനം, മഴവെള്ള സംഭരണി എന്നിവ ഇതോടുചേര്‍ന്ന് ഉണ്ടാകും.

മുട്ടക്കോഴി-താറാവ് വളര്‍ത്തല്‍

ഗുണമേന്‍മയുള്ള കോഴി, താറാവു മുട്ടകള്‍ പ്രാദേശികമായി ഉത്പാദിപ്പിക്കാനാണ് ഈ രംഗത്തു പ്രവേശിച്ചത്. മുട്ടക്കോഴികളെയും താറാവുകളെയും വളര്‍ത്താന്‍ താത്പര്യമുള്ള വീട്ടമ്മാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതിയാണിത്. ഏഴ് എസ്.എച്ച്.ജി. കളിലായി ഇരുന്നൂറ്റി എഴുപതോളം പേര്‍ ഈ രംഗത്തു സജീവമാണ്. ബാങ്ക് തന്നെയാണു താറാവുകളെയും കോഴികളെയും നല്‍കാന്‍ ഏര്‍പ്പാടു ചെയ്യുന്നത്. തീറ്റ വാങ്ങാന്‍ ധനസഹായം പണമായി നല്‍കും. 2018-19 ല്‍ 32.26 ലക്ഷം രൂപയുടെ മുട്ട ഉത്പാദിപ്പിച്ചു. ഇതില്‍ 34.68 ലക്ഷം രൂപയുടെയും വില്‍പ്പന ബാങ്കു വഴിയാണു നടന്നത്.

ഔഷധസസ്യക്കൃഷി

താത്പര്യമുള്ള 29 പേരെ ചേര്‍ത്താണ് ഔഷധസസ്യക്കൃഷിക്കുള്ള എസ.്എച്ച്.ജി. രൂപവത്കരിച്ചത്. ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാനുള്ള പച്ചമരുന്നുകളാണു കൃഷി ചെയ്യുന്നത്. ഇവ ഉപയോഗിച്ച് മൂല്യസംവര്‍ധിതോത്പന്നങ്ങളായി ‘ സഞ്ജീവനി ‘ ആയുര്‍വേദസോപ്പ്, ഔഷധഎണ്ണ, കര്‍ക്കിടക ഔഷധക്കഞ്ഞിക്കിറ്റ് എന്നിവയും ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. ഇവര്‍ പച്ചക്കറിക്കൃഷിക്കുള്ള ജൈവ കീടനാശിനികളും ഉണ്ടാക്കുന്നു.

ബാങ്കിന് മത്സ്യക്കൃഷിയുമുണ്ട്. 31 അംഗങ്ങളുള്ള എസ്.എച്ച്.ജി. യാണ് ഈ രംഗത്തുള്ളത്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. കരിമീന്‍, ഞണ്ട്, പിലോപ്പി, തിരുത, കണമ്പ് തുടങ്ങിയവയെയാണു വളര്‍ത്തുന്നത്. കൂടുകൃഷിയുമുണ്ട്. മത്സ്യവിപണനത്തിന് 21 അംഗങ്ങളുള്ള മറ്റൊരു എസ്.എച്ച്.ജി.യുണ്ട്. ഇവര്‍ക്കു കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കും. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കാന്‍ ഇവരുടെ പ്രവര്‍ത്തനം സഹായകമാണ്. 21 അംഗങ്ങളുള്ള മത്സ്യ സംസ്‌കരണ എസ്.എച്ച.്ജി. യുമുണ്ട്.

ചെറുകിടവ്യാപാരം

ബാങ്കിന്റെ പരിധിയിലെ ചെറുകിട വ്യാപാരികളെ സംഘടിപ്പിച്ച് 2009 ല്‍ ‘ മഹാത്മാഗാന്ധി വ്യാപാരിസഹകരണ എസ്.എച്ച്.ജി. ‘ രൂപീവത്കരിച്ചു. അന്ന് 64 പേരുണ്ടായിരുന്നു. ഇന്നു 90 പേരുണ്ട്. ഇതിലെ അംഗങ്ങള്‍ക്ക് പ്രതിദിന അടവ് വ്യവസ്ഥയില്‍ പരസ്പര ജാമ്യത്തില്‍ ഒന്നര ലക്ഷം രൂപ വരെ കച്ചവട വായ്പ, ഓവര്‍ ഡ്രാഫ്റ്റ് എന്നിവ നല്‍കുന്നുണ്ട്. അമിത പലിശക്കാരുടെ ചൂഷണം തടയുകയാണ് ഉദ്ദേശ്യം.

കര്‍ഷക സേവനകേന്ദ്രം

കടക്കരക്കവലയില്‍ ബാങ്കിന്റെ പ്രഭാത, സായാഹ്ന ശാഖയോടു ചേര്‍ന്നാണ് കര്‍ഷക സേവനകേന്ദ്രം. നേരത്തേ സംസ്ഥാനത്തെ അഞ്ചു മാതൃകാസഹകരണ ബാങ്കുകളില്‍ ഒന്നായി പള്ളിയാക്കല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ പറവൂര്‍ ബ്ലോക്ക് പ്രദേശത്തു കാര്‍ഷികോത്പാദന വര്‍ധനവിനായി കര്‍ഷക സേവനകേന്ദ്രം തുടങ്ങാന്‍ ബാങ്കിന് അനുമതി നല്‍കി. ഇതിനായി 23 അംഗ ഭക്ഷ്യ സുരക്ഷാ യൂണിറ്റ് രൂപവത്കരിച്ചു. അവര്‍ക്കു കാര്‍ഷിക സര്‍വകലാശാലയില്‍ ആധുനിക രീതിയിലുള്ള പരിശീലനം നല്‍കി. 2014 ഒക്ടോബറില്‍ കേന്ദ്രം തുടങ്ങി. തുടര്‍ന്നു ഭക്ഷ്യ സുരക്ഷാ സേനയ്ക്കു പല തവണ തുടര്‍പരിശീലനങ്ങള്‍ നല്‍കി.

2018-19 ല്‍ ഏഴു പേരെക്കൂടി കാര്‍ഷിക സര്‍വകലാശാലയില്‍ പരിശീലനത്തിനയച്ച് സേവനത്തിനു സജ്ജരാക്കി. ഇവരുടെ സേവനം ഭൂവുടമകള്‍ക്കും കര്‍ഷകര്‍ക്കും കിട്ടും. കൂടാതെ, ഇവരുടെ നേതൃത്വത്തില്‍ ഏഴിക്കരയിലും കോട്ടുവള്ളിയിലും കൃഷിഭൂമി കണ്ടെത്തി മാതൃകാ വാഴ-പച്ചക്കറിത്തോട്ടങ്ങള്‍, മുല്ല-പുഷ്പക്കൃഷിത്തോട്ടങ്ങള്‍, പുല്‍കൃഷി, ഡെയറിഫാം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷക സേവനകേന്ദ്രത്തിന്റെ മികച്ച പ്രവര്‍ത്തനത്തിനായി ഭരണസമിതിയംഗം എം.ബി. ചന്ദ്രബോസ് ( ചീഫ്‌കോ-ഓര്‍ഡിനേറ്റര്‍ ), അസിസ്റ്റന്റ് സെക്രട്ടറി വി.വി. സനില്‍ ( എക്‌സിക്യൂട്ടീവ് ഓഫീസര്‍ ), പി.വി. മമ്മു ( മാസ്റ്റര്‍ കര്‍ഷകന്‍ ), റിട്ട. കൃഷി ഓഫീസര്‍ വി.ബി. പ്രദീപ് ( ഫാം കണ്‍സള്‍ട്ടന്റ് ), എം.എന്‍.പി. നായര്‍ ( മുഖ്യ ഉപദേശകന്‍ ) എന്നിവരടങ്ങിയ പ്രത്യേകസമിതിയുണ്ട്.

വിത്ത്, നടീല്‍ വസ്തുക്കള്‍, ഗ്രോബാഗ്, ജൈവ വളം, ജൈവ കീടനാശിനി എന്നിവ വിറ്റ് 2018-19 ല്‍ 29.88 ലക്ഷം രൂപയുടെ വരുമാനം ഈ കേന്ദ്രം സമ്പാദിച്ചു. മനുഷ്യാധ്വാനവും യന്ത്രങ്ങളുടെ വാടകയുമായി മറ്റൊരു 6.81 ലക്ഷം രൂപ കൂടി നേടാനായി. 5.95 ലക്ഷം രൂപ പൊക്കാളി അരി വിറ്റും നേടി. കാര്‍ഷിക സേവനകേന്ദ്രത്തില്‍ ‘ ഗ്രാമശ്രീ സൂപ്പര്‍മാര്‍ക്കറ്റു ‘ ണ്ട്. നിത്യോപയോഗ സാധനങ്ങള്‍ ഇവിടെ മിതമായ നിരക്കില്‍ കിട്ടും. അംഗങ്ങള്‍ക്കു സ്വന്തം ജാമ്യത്തില്‍ 5000 രൂപവരെ 40 ദിവസത്തേക്ക് പലിശരഹിത വായ്പയും ഇവിടെ ലഭിക്കും. 2018-19 ല്‍ 79,40,133 രൂപയുടെ വില്‍പന ഗ്രാമശ്രീ സൂപ്പര്‍മാര്‍ക്കറ്റ് വഴി ലഭിച്ചു.

പ്രഭാത , സായാഹ്ന ശാഖകളും സേവനകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ത്തന്നെ സ്മാര്‍ട്ട് ക്ലാസ് റൂമും ഒരുക്കിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് കെ.കെ. ഗോപിയുടെ സ്മാരകമാണിത്. കര്‍ഷകരുടെ പ്രാപ്തിവികാസത്തിനായി കാര്‍ഷിക വിദഗ്ധരെയും പ്രൊഫഷണലുകളെയും കൊണ്ട് ഇവിടെ ക്ലാസുകള്‍ നടത്താറുണ്ട്. ചാത്തനാട്, പള്ളിയാക്കല്‍, ഏഴിക്കര തെക്കുംഭാഗം, കടക്കര, ഏഴിക്കര വടക്കുംഭാഗം എന്നിവിടങ്ങളില്‍ കാര്‍ഷികക്ലബ്ബുകള്‍ ബാങ്ക് രൂപവത്കരിച്ചിട്ടുണ്ട്. കുട്ടികളില്‍ കൃഷിതാത്പര്യം വളര്‍ത്താന്‍ എട്ടു ബാലകാര്‍ഷിക ക്ലബ്ബുകളും ഉണ്ടാക്കി. 108 കുട്ടികള്‍ ഇതില്‍ ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്കു വിത്തും വളവും കാര്‍ഷികോപകരണങ്ങളും സൗജന്യമായി നല്‍കുന്നു.

ഗ്രൂപ്പുനിക്ഷേപം, വായ്പകള്‍, ഉത്സവകാലചന്തകള്‍

വിവിധ കാലാവധിയുള്ള 34 ഗ്രൂപ്പ് നിക്ഷേപ വായ്പാ പദ്ധതികള്‍ ബാങ്കിനുണ്ട്. സേവിംഗ്‌സ് ബാങ്ക്, സ്ഥിരനിക്ഷേപം, റെക്കറിംഗ് നിക്ഷേപം, മരണാവശ്യ സഹായ ഫണ്ട് തുടങ്ങിയവയുമുണ്ട്. സഹകരണ സ്വാശ്രയ സഹായഗ്രൂപ്പ് വായ്പകള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ചെമ്മീന്‍ കൃഷിക്കുള്ള ചെമ്മീന്‍കെട്ട് വായ്പ എന്നീ കാര്‍ഷിക വായ്പകള്‍ക്കു പുറമെ സാധാരണ വായ്പ, ഗൃഹോപകരണ വായ്പ, സ്വയംതൊഴില്‍ വായ്പ, ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, നിത്യപ്പിരിവ് അടിസ്ഥാനത്തില്‍ കച്ചവട വായ്പ, ഓവര്‍ ഡ്രാഫ്റ്റ് വായ്പ, ഗൃഹലക്ഷ്മി വായ്പ, വിവാഹ വായ്പ, ചികിത്സാവായ്പ, സ്വര്‍ണ നിധി വായ്പ, വെള്ളപ്പൊക്ക ദുരിതാശ്വാസ വായ്പ, കാര്‍ഷിക സ്വര്‍ണ വായ്പ എന്നിവയാണുള്ളത്. ഓണത്തിനു സംസ്ഥാന ഉപഭോക്തൃ ഫെഡറേഷന്റെ സഹായത്തോടെ സബ്‌സിഡി നിരക്കില്‍ കുറഞ്ഞ വിലയ്ക്കു നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ബാങ്ക് വിവിധ സ്ഥലങ്ങളില്‍ ചന്തകള്‍ നടത്താറുണ്ട്. 2018-19 ല്‍ ഓരോ അംഗത്തിന്റെയും വീട്ടില്‍ അഞ്ചു കിലോ വീതം അരി സൗജന്യമായി നല്‍കി.

ഭാവിപദ്ധതികള്‍

റൈസ്മില്‍ സ്ഥാപനവും കാര്‍ഷിക പദ്ധതികളുടെ വിപുലീകരണവും അവയുടെ ടൂറിസം സാധ്യതകളുടെ പ്രയോജനപ്പെടുത്തലുമാണ് ഭാവിപരിപാടികളെന്ന് പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രന്‍ പറഞ്ഞു. റൈസ്മില്ലിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടെണ്ടര്‍ ഘട്ടത്തിലാണ്. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനവും സംഭരണവും സംസ്‌കരണവും വിപണനവും വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മെച്ചപ്പെടുത്താനുള്ള പദ്ധതി രാഷ്ട്രകൃഷിവികാസ് യോജന പ്രകാരം സമര്‍പ്പിച്ചു. ജൈവഗ്രാമ കൃഷിയിട ബന്ധിത ടൂറിസത്തില്‍ റിക്രിയേഷന്‍ മൈതാനം, കണ്‍വെന്‍ഷന്‍ സെന്റര്‍, ഫുഡ്‌കോര്‍ട്ട്, മ്യൂസിയം, സാംസ്‌കാരിക കേന്ദ്രം, സ്‌പോര്‍ട്‌സ് കേന്ദ്രം, ഹോംസ്‌റ്റേ എന്നിവ ലക്ഷ്യമിടുന്നു. മുന്നോടിയായി ഒരു ട്രയല്‍ഫാം ആരംഭിച്ചിട്ടുണ്ട്. പ്രൊഫഷണലിസവും മൂല്യസംവര്‍ധിതോത്പന്നങ്ങളും ആധുനികീകരണവും വഴി കര്‍ഷകര്‍ക്കു കൂടുതല്‍ മികച്ച വരുമാനം നേടിക്കൊടുക്കുംവിധം പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!