സംസ്ഥാനബജറ്റ്‌: സഹകരണഭവനപദ്ധതി വരുന്നു; ഭവനവായ്‌പാപലിശയിളവിന്‌ 20 കോടി

Deepthi Vipin lal
  • തൊഴിലധിഷ്‌ഠിതപദ്ധതിയുള്ള സഹകരണസ്ഥാപനങ്ങള്‍ക്കായി 21.72 കോടി
  • കൈത്തറിസംഘങ്ങളെ സഹായിക്കാന്‍ 5കോടി
  • പ്രീമിയം കൈത്തറിഉല്‍പന്നസഹായത്തിനു പുതിയ പദ്ധതി
  • ഹാന്റക്‌സിന്റെ പുനരുജ്ജീവനത്തിന്‌ 20 കോടിയുടെ പുതിയ പദ്ധതി
  • സഹകരണസ്‌പിന്നിങ്‌ മില്ലുകള്‍ക്ക്‌ 6കോടി
  • ഗഹാന്‍നിരക്കുകള്‍ പരിഷ്‌കരിച്ചു

ഭവനനിര്‍മാണമേഖലയെ ഉത്തേജിപ്പിക്കാന്‍ വിപുലമായ സഹകരണഭവനപദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വെള്ളിയാഴ്‌ച നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാനബജറ്റില്‍ പ്രഖ്യാപിച്ചു. പാര്‍പ്പിടസമുച്ചയങ്ങളുടെ നിര്‍മാണത്തിലും വികസനത്തിലും ഉപഭോക്താക്കളുടെ സഹകരണസംഘത്തിന്‌ ഡവലപ്പറുടെ ചുമതലയുണ്ടാകും. സഹകരണ,തദ്ദേശ സ്വയംഭരണ,ഭവനവകുപ്പുകള്‍ സഹകരിച്ചു വിശദമായ പദ്ധതി രൂപവല്‍ക്കരിക്കും. പദ്ധതിയുടെ ഭാഗമായി ഭവനവായ്‌പകള്‍ക്കു പലിശയിളവു നല്‍കാന്‍ 20കോടിരൂപ വകയിരുത്തി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇടത്തരക്കാര്‍ക്കു താങ്ങാവുന്ന ചെലവില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ വികസിപ്പിക്കും. രണ്ടുവര്‍ഷത്തിനകം നഗരങ്ങളില്‍ ഒരുലക്ഷം ഭവനങ്ങളെങ്കിലും നിര്‍മിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്കും വലിയതോതില്‍ പദ്ധതി സഹായകമാകും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഭവനപദ്ധതികളുടെ മാതൃകയില്‍ ബഹുനിലഅപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയങ്ങളും കുറഞ്ഞത്‌ 20 ഭവനങ്ങളുള്ള റസിഡന്‍ഷ്യല്‍ ക്ലസ്റ്റുകളും നിര്‍മിക്കും.


തൊഴിലധിഷ്‌ഠിതപരിപാടികള്‍ നടപ്പാക്കുന്ന വിവിധതരം സഹകരണസ്ഥാപനങ്ങള്‍ക്കു വായ്‌പ, ഓഹരിമൂലധനം, പ്രവര്‍ത്തനഗ്രാന്റ്‌, സബ്‌സിഡി എന്നിവയിലായി 21.72 കോടിരൂപ വകയിരുത്തിയിട്ടുണ്ട്‌. പട്ടികജാതി-വര്‍ഗസഹകരണസംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തി ലാഭകരമാക്കാന്‍ ഏഴുകോടി രൂപ വകയിരുത്തി. കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനുള്ള പുതിയ പദ്ധതിക്കായി 7.50 കോടി വകയിരുത്തി. വയനാട്‌ ബ്രഹ്മഗിരി വികസനസംഘത്തിനു പ്രവര്‍ത്തനമൂലധനത്തിനും നവീകരണത്തിനുമായി 10 കോടി വകയിരുത്തി. റബ്‌കോയുടെ നവീകരണത്തിനു പ്രവര്‍ത്തനമൂലധനത്തിനുമായി 10 കോടി വകയിരുത്തിയിട്ടുണ്ട്‌.
കൈത്തറി യന്ത്രത്തറി മേഖലയ്‌ക്ക്‌ 56.89 കോടിരൂപ വകയിരുത്തി. കൈത്തറി സഹകരണസംഘങ്ങള്‍, ഹാന്റെക്‌സ്‌, ഹാന്‍വീവ്‌ എന്നിവയ്‌ക്കുള്ള സര്‍ക്കാര്‍ വിഹിതമായ 5.30 കോടിരൂപയും ഹാന്റെക്‌സിന്റെയും ഹാന്‍വീവിന്റെയും മൂലധനാടിത്തറ ശക്തമാക്കാന്‍ 4.50 കോടിരൂപയും സമഗ്രകൈത്തറിഗ്രാമം സ്ഥാപിക്കല്‍പോലുള്ള പ്രോല്‍സാഹന വികസനപദ്ധതികള്‍ക്കായി 6.95 കോടിരൂപയും കൈത്തറിയന്ത്രത്തറി മേഖലയിലെ ഉല്‍പാദനത്തിനും വിപണനത്തിനും പരിശീലനത്തിനുമുള്ള 11.20 കോടിരൂപയുംഇതില്‍ പെടും. കൈത്തറിസഹകരണസംഘങ്ങളെ സഹായിക്കാന്‍ അധികമായി അഞ്ചുകോടിരൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


കൈത്തറിമേഖലയിലെ പ്രീമിയം ഉല്‍പന്നങ്ങള്‍ക്കുള്ള ഉല്‍പന്ന വികസനസഹായം എന്ന പുതിയപദ്ധതി തുടങ്ങും. ഇതിനായി അഞ്ചുകോടി വകയിരുത്തി. ഹാന്റക്‌സിന്റെ പുനരുജ്ജീവനത്തിനുള്ള പുതിയപദ്ധതിക്കായി 20 കോടി വകയിരുത്തി. ടെക്‌സ്‌ഫെഡിന്റെ കീഴിലുള്ള സഹകരണസ്‌പിന്നിങ്‌ മില്ലുകളുടെ പുനരുദ്ധാരണത്തിനുള്ള സമഗ്രപദ്ധതിക്കായി ആറുകോടി വകയിരുത്തി. കൈത്തറിസഹകരണസംഘങ്ങള്‍ക്കായി മൂന്നുകോടിരൂപ വകയിരുത്തി.കയര്‍സഹകരണസംഘങ്ങളുടെ പുനരുജ്ജീവനപദ്ധതിക്കായി 13.50 കോടിരൂപ വകയിരുത്തി. കയര്‍വ്യവസായത്തിലെ യന്ത്രവല്‍കരണത്തിനും നിയന്ത്രിത യന്ത്രവല്‍കരണത്തിനും പശ്ചാത്തലവികസനത്തിനുമായി 22 കോടിരൂപയും കയര്‍ ഉല്‍പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഉറപ്പാക്കാന്‍ 38 കോടിരൂപയും ചകിരിച്ചോറ്‌ വ്യവസായവികസനപദ്ധതിക്ക്‌ അഞ്ചുകോടിയും ഉള്‍പ്പെടുത്തി.കേരളത്തെ ഉയര്‍ന്ന മൂല്യമുള്ളഹോര്‍ട്ടികള്‍ച്ചര്‍ ഹബ്‌്‌ ആക്കാന്‍ ബജറ്റ്‌ വിഭാവനം ചെയ്യുന്നു. സാങ്കേതികവിദ്യാധിഷ്‌ഠിതകൃഷിക്കായുള്ള സഹകരണസംരംഭം (സിറ്റ) സ്‌കീമില്‍ ഇതിനായി 30കോടി വകയിരുത്തി.


സമഗ്രനെല്ലുവികസനപദ്ധതി നടപ്പാക്കുമെന്നു ബജറ്റിലുണ്ട്‌. വിവിധപദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും ഇത്‌. ഇതിനു 150കോടി വകയിരുത്തി. ഇതില്‍ സുസ്ഥിരനെല്‍കൃഷിവികസനത്തിന്‌ ഉല്‍പാദനോപാധികള്‍ക്കുള്ള സഹായമായി ഹെക്ടറിന്‌ 5500 രൂപയും നെല്‍വയല്‍ ഉടമകള്‍ക്കു നെല്‍വയല്‍സംരക്ഷണത്തിന്‌ ഹെക്ടറിന്‌ 3000രൂപയും റോയല്‍റ്റി നല്‍കും. ഇതിന്‌ 80 കോടി വകയിരുത്തി. സമഗ്രപച്ചക്കറിവികസനപദ്ധതിക്ക്‌ 78.45 കോടിരൂപ വകയിരുത്തി. വിഎഫ്‌പിസികെ വഴി പച്ചക്കറിക്കൃഷി പ്രോല്‍സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള 18 കോടി അടക്കമാണിത്‌. നാളികേരവികസനത്തിന്‌ 78.45 കോടി, സുഗന്ധവിള വികസനത്തിന്‌ 7.60 കോടി, പഴവര്‍ഗങ്ങളുടെയും പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും വികസനത്തിന്‌ 18.92 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്‌. കാര്‍ഷികമേഖലയിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി 727.40 കോടിരൂപയാണു വകയിരുത്തിയിട്ടുള്ളത്‌. കേന്ദ്രസഹായമായി 115.50 കോടിരൂപയും പ്രതീക്ഷിക്കുന്നു. വിളപരിപാലനത്തിനായി 535.90 കോടി വകയിരുത്തിയിട്ടുണ്ട്‌.ഫാംയന്ത്രവര്‍ക്രണ പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികസേവനകേന്ദ്രങ്ങളും കാര്‍ഷികകര്‍മസേനകളും കസ്റ്റംഹയറിങ്‌ സെന്ററുകളും ശക്തിപ്പെടുത്താന്‍ 10കോടിയുണ്ട്‌. വിളഇന്‍ഷുറന്‍സിനു സര്‍ക്കാര്‍വിഹിതമായി 33.14 കോടി നല്‍കും. കാര്‍ഷികവിപണനവും സംഭരണവും വെയര്‍ഹൗസിങ്ങും മറ്റും നടത്താന്‍ 157.31 കോടിയുണ്ട്‌. കര്‍ഷകഉല്‍പാദകസംഘടനകളെ നവീകരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും എട്ടുകോടിരൂപ വകയിരുത്തിയിട്ടുണ്ട്‌.
നബാര്‍ഡിന്റെ സഹായംകൂടി ഉള്‍പ്പെടുത്തി മലപ്പുറം മൂര്‍ക്കനാട്‌ 131കോടിരൂപ ചെലവില്‍ മില്‍മയുടെ പാല്‍പ്പൊടി ഫാക്ടറി സ്ഥാപിക്കാനായകാര്യം ബജറ്റില്‍ എടുത്തുപറഞ്ഞു. ക്ഷീരവികസനത്തിനായി 120.93 കോടി വകയിരുത്തിയിട്ടുണ്ട്‌. നെട്ടുകാല്‍ത്തേരിയില്‍ പുതിയ കാലിത്തീറ്റഫാം സ്ഥാപിക്കാന്‍ 10 കോടിരൂപ വകയിരുത്തി. ധര്‍മടത്ത്‌ ഗ്ലോബല്‍ ഡയറി വില്ലേജ്‌ സ്ഥാപിക്കും. മൂന്നുഘട്ടമായാണ്‌ നടപ്പാക്കുക. 130 കോടി ചെലവു വരും. 2025-26ലേക്കായി 10 കോടിരൂപ ഇതിനു വകയിരുത്തി.


കടലോരമല്‍സ്യബന്ധനബൃഹത്‌പദ്ധതിക്കായി 41.10കോടിരൂപയും ഉള്‍നാടന്‍ മല്‍സ്യബന്ധനപദ്ധതികള്‍ക്കായി 80.91 കോടിയും വകയിരുത്തി. അക്വാകള്‍ച്ചര്‍ ഉല്‍പാദന വര്‍ധിപ്പിക്കാന്‍ 67.50 കോടിരൂപയുണ്ട്‌.കുടുംബശ്രീയുടെ സൂക്ഷ്‌മസംരംഭങ്ങള്‍, പ്രാദേശികസാമ്പത്തികവികസനം തുടങ്ങിയ മെച്ചപ്പെടുത്താന്‍ 270 കോടി വകയിരുത്തിയിട്ടുണ്ട്‌.വ്യവസായങ്ങള്‍ സ്ഥാപിക്കാനായി ഭൂമി വാങ്ങാനും വില്‍ക്കാനും പാട്ടത്തിനുകൊടുക്കാനും സഹായകമായി ക്ലിക്ക്‌ (വ്യവസായവികസനഇടനാഴിക്കുള്ള കേരളഭൂബാങ്ക്‌) എന്ന പോര്‍ട്ടല്‍ ആരംഭിക്കുമെന്നു ബജറ്റിലുണ്ട്‌. സഹകരണസംഘങ്ങള്‍ വ്യവസായപാര്‍ക്കുകള്‍ തുടങ്ങുമെന്നു സഹകരണവകുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇത്‌ സഹകരണവ്യവസായപാര്‍ക്കുകള്‍ വരുന്നതിനു സഹായകമാകും. വ്യവസായപാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള ഭൂപരിധി നേരത്തേതന്നെ പത്തേക്കറായി കുറച്ചിട്ടുണ്ട്‌. വ്യാവസായികമേഖലയ്‌ക്കാവശ്യമായ ഭൂലഭ്യത ഉറപ്പാക്കാന്‍ 31 സ്വകാര്യവ്യവസായപാര്‍ക്കുകള്‍ക്കു ഡവലപ്പര്‍ പെര്‍മിറ്റ്‌ നല്‍കിയതായി ബജറ്റ്‌ വ്യക്തമാക്കുന്നു.ഇന്ത്യയെ ലോകകളിപ്പാട്ടനിര്‍മാണഹബ്ബായി മാറ്റുമെന്ന കേന്ദ്രബജറ്റ്‌ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച്‌ കേരളത്തിലെ സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച്‌ പ്രാദേശികമായി കളിപ്പാട്ട ഉല്‍പാദനത്തിന്‌ പദ്ധതികള്‍ ആവിഷ്‌കരിക്കും എന്ന സംസ്ഥാനബജറ്റിലുണ്ട്‌. ഇതിനായി അഞ്ചുകോടിരൂപ വകയിരുത്തിയിട്ടുണ്ട്‌. കളിപ്പാട്ടങ്ങള്‍ അടക്കമുളള കരകൗശലോല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ആര്‍ടിസാന്‍സ്‌ സഹകരണസംഘങ്ങള്‍ക്കും കരകൗശലകൈവേലക്കാര്‍ അംഗങ്ങളായ ആര്‍ട്‌കോ പോലുള്ള സഹകരണസംരംഭങ്ങള്‍ക്കും ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവും. കരകൗശലവ്യവസായമേഖലയ്‌ക്കായി 4.11 കോടിരൂപ വകയിരുത്തിയിട്ടുണ്ട്‌.

സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള പ്രത്യേകപാക്കേജിനായി നീക്കിവച്ചിട്ടുള്ള 48.01 രൂപയും സഹകരണസ്ഥാപനങ്ങളുടെ ഇത്തരം സംരംഭങ്ങള്‍ക്കു പ്രയോജനപ്പെടും.
സഹകരണബാങ്കുകള്‍ ചമയ്‌ക്കുന്ന ഗഹാനുകളും ഗഹാന്‍ റിലീസുകളും സബ്രജിസ്‌ട്രാര്‍ ഓഫീസുകളില്‍ ഫയല്‍ ചെയ്യുന്ന ഫയലിങ്‌ഫീസ്‌ സ്ലാബ്‌ വ്യവസ്ഥയില്‍ പരിഷ്‌കരിക്കും. നിലവില്‍ ഗഹാനുകള്‍ക്കും ഗഹാന്‍ റിലീസുകള്‍ക്കും 100രൂപയാണ്‌ ഈടാക്കുന്ന ഫീസ്‌. ഇത്‌ രണ്ടുലക്ഷംരൂപവരെയുള്ളവയ്‌ക്കു 100രൂപ, അതിനുമുകളില്‍ 10ലക്ഷംവരെ 200രൂപ, അതിനുമുകളില്‍ 20ലക്ഷംവരെ 300രൂപ, അതിനുമുകളില്‍ 30ലക്ഷംവരെ 400രൂപ, അതിനുമുകളില്‍ 500 രൂപ എന്നിങ്ങനെ വര്‍ധിപ്പിക്കും. ഇതുവഴി 15 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു.152351.67 കോടിരൂപ റവന്യൂവരവും 179476.20 കോടിരൂപ ചെലവും 27124.53 കോടിരൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ അവതരിപ്പിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

Latest News