100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

moonamvazhi
ലോകത്തെ ഏറ്റവും വലിയ പള്ളിയായ ഇമാം റെസ ദേവാലയം സ്ഥിതി ചെയ്യുന്ന പുണ്യ നഗരം…അതാണ് മഷദ്. അവിടെ പതിനായിരങ്ങൾ നോക്കി നിൽക്കെ നിർത്തിയിട്ട കാറിന് മുകളിലേക്ക് ഓടിക്കയറി തന്റെ ശിരോവസ്ത്രം അഴിച്ച് വായുവിൽ ചുഴറ്റി അവൾ ഉറക്കെ വിളിച്ച് പറഞ്ഞു ‘ഏകാധിപതി തുലയട്ടെ’ !  ഇറാനിൽ ഹിജാബ് ധരിച്ചപ്പോൾ ചില മുടിനാരുകൾ പുറത്ത് കണ്ടുവെന്ന ‘കുറ്റത്തിന്’ മതപൊലീസായ ഗഷ്ത് ഇ ഇർഷാദിന്റെ കസ്റ്റഡിയിൽ 22 കാരിയായ മഹ്സ അമിനി ക്രൂരപീഡനങ്ങൾക്കൊടുവിൽ കൊല്ലപ്പെട്ടതോടെയാണ് ഇറാനിലെ ഹിജാബിനും മതപൊലീസിനും അവയെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനുമെതിരായ പ്രതിഷേധങ്ങൾ ലോകശ്രദ്ധ നേടുന്നത്.
മഹ്‌സ അമിനി മരണപ്പെടുന്ന 2022 സെപ്റ്റംബർ16 മുതലുള്ള രണ്ട് മാസക്കാലത്തിനിടെ, 19 നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിലായി, ഇതിനോടകം അതിക്രൂരന്മാരായ ഗഷ്ത്-ഇ ഇർഷാദ്, വെടിവച്ചും തല്ലിച്ചതച്ചും കൊലപ്പെടുത്തിയത് 233 സാധാരണക്കാരെയാണ്. ഇതിൽ 18 വയസിൽ താഴെയുള്ള 32 കുട്ടികളും ഉൾപ്പെടും. 14,000 ത്തോളം വരുന്ന ഇറാനികൾ, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയെന്ന ഒറ്റക്കാരണത്താൽ ഇന്ന് വെളിച്ചം പോലും കടക്കാത്ത ഇരുട്ടറകളിലാണ്. അവരിൽ എത്ര പേർ ഇന്ന് ജീവനോടെയുണ്ടെന്ന് ആർക്കറിയാം ?
അമേരിക്ക, ഓസ്‌ട്രേലിയ, ജർമനി, സ്വീഡൻ, ചിലി തുടങ്ങിയ ലോകരാജ്യങ്ങളെല്ലാം മഹ്‌സ അമിനിയുടെ മരണത്തിലും പ്രതിഷേധക്കാരെ വകവരുത്തുന്ന ഇറാന്റെ നിഷ്ടൂര അതിക്രമത്തിനുമെതിരെ നിലപാട് വ്യക്തമാക്കി. ലിംഗസമത്വത്തിനും സ്ത്രീ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന യുഎൻ കമ്മീഷൻ ഓൺ ദ സ്റ്റേറ്റസ് ഓഫ് വുമണിൽ നിന്ന് ഇറാനെ പുറത്താക്കാൻ അമേരിക്ക നീക്കം നടത്തി കഴിഞ്ഞു. ‘സ്ത്രീകളുടെ അവകാശങ്ങളെ നിരന്തരമായി അടിച്ചമർത്തുന്ന ഒരു രാജ്യത്തിന് ഇത്തരമൊരു സംഘടനയിൽ തുടരാൻ അവകാശമില്ല’- എന്നാണ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ദൃഢസ്വരത്തിൽ പറഞ്ഞത്.
19 നഗരങ്ങൾ….233 മരണങ്ങൾ…14,000 ത്തോളം അറസ്റ്റുകൾ….ഇത് കഴിഞ്ഞ രണ്ട്മാസത്തെ കണക്ക് മാത്രമാണ്. എന്നാൽ ഇറാനിൽ ഹിജാബിനെതിരായ പ്രതിഷേധം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല…അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്… ലക്ഷങ്ങളുടെ രക്തം ചൊരിഞ്ഞ, 43 വർഷമായി ഇറാൻ അനുഭവിക്കുന്ന അടിച്ചമർത്തലിന്റെ കനൽ പേറുന്ന ആ കഥ തുടങ്ങുന്നത് 1979 ലാണ്….
title montage – മുടിനാരിനാൽ മുറിവേറ്റവർ ( suggestion-  മുടിനാര് കൊണ്ട് പടപൊരുതിയവർ )
1979ൽ നടന്ന ഹിജാബ് പ്രതിഷേധത്തെ കുറിച്ച് പറയും മുൻപ് ഇറാന്റെ ഹിജാബ് ചരിത്രത്തെ കുറിച്ച് ചുരുക്കത്തിൽ പറഞ്ഞ് പോകാം. ഷിയ മുസ്ലിം രാഷ്ട്രമായ ഇറാനിൽ ഇസ്ലാം നിയമപ്രകാരം ഹിജാബ് ധരിച്ചാണ് സ്ത്രീകൾ ജീവിച്ചിരുന്നത്. എന്നാൽ 1924 ൽ റേസ ഷാ പഹ്ലാവി രാജാവായി അധികാരത്തിലേറിയതോടെ സ്ത്രീകളോട് ഹിജാബ് പൂർണമായും മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇറാൻ ആധുനിക വത്കരിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടുള്ള മാറ്റം… കാഷിഫ്-ഇ-ഹിജാബ് എന്ന നിയമമാണ് റേസ രാജാവ് അന്ന് പാസാക്കിയത്.
അത്ര നാൾ മൂടുപടത്തിന് പിന്നിൽ നാല് ചുവരുകൾക്ക് അകത്ത് ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകളോട് ഹിജാബ് ധരിക്കാതെ പരസ്യമായി പുരുഷന്മാർക്കൊപ്പം സൽകാര വിരുന്നുകളിൽ പങ്കെടുക്കണമെന്നും, പാശ്ചാത്യരെ പോലെ സ്പൂണും ഫോർക്കും ഉപയോഗിച്ച് കഴിക്കണമെന്നും മറ്റും രാജാവ് ശാഠ്യം പിടിച്ചു. ഹിജാബ് ഇല്ലാതെ പുറത്തിറങ്ങുന്നതിനെ കുറിച്ച് അന്ന് യാഥാസ്തിക വിഭാഗത്തിലെ സ്ത്രീകൾക്ക് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. വസ്ത്രമില്ലാതെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നതിന് തുല്യമായിരുന്നു ആ നീക്കം. റേസ രാജാവിന്റെ തീരുമാനം ഒറ്റ നോട്ടത്തിൽ അനുഗ്രഹമാണെന്ന് തോന്നാമെങ്കിലും സ്ത്രീകളുടെ ജീവിതം നിയന്ത്രിക്കുന്ന റിമോട്ട് കണ്ട്രോൾ മതപണ്ഡിതന്മാരിൽ നിന്ന് റേസ രാജാവിന്റെ കൈകളിലേക്ക് എത്തിപ്പെട്ടത് പോലെയായിരുന്നു അത്. പലരും ഇറാഖിലേക്ക് പാലായനം വരെ ചെയ്തു. എന്നാൽ റേസാ രാജാവ് പുരോഗമനവാദിയുടെ മുഖംമൂടി മാത്രമാണ് അണിഞ്ഞിരുന്നത്. 1929 ലെ ഇറാൻ സന്ദർശനത്തിനിടെ ഹിജാബ് ധരിക്കാതെ അഫ്ഗാൻ രാജ്ഞി സൊറായ തർസി എത്തിയപ്പോഴും ഇറാൻ രാജ്ഞി മറിയം മുഖം മറച്ചിരുന്നുവെന്നത് റേസ രാജാവിന്റെ ഇരട്ടത്താപ്പ് കൃത്യമായി വരച്ചുകാട്ടുന്നു.
സ്ത്രീകളോട് ഹിജാബ് ധരിക്കരുതെന്ന് മാത്രമല്ല, മറിച്ച് പുരുഷന്മാർ വെള്ളക്കാരെ പോലെ തൊപ്പി ധരിക്കുന്നതും നിർബന്ധമാക്കി. അതിനെതിരെ 1935 ൽ വലിയ പ്രതിഷേധങ്ങൾ നടന്നു. 100 ലേറെ പ്രതിഷേധക്കാരാണ് അന്ന് റേസ രാജാവിന്റെ സൈന്യത്താൽ കൊല്ലപ്പെട്ടത്.
1942 ൽ റേസ രാജാവ് അധികാരത്തിൽ നിന്നും തൂത്തെറിയപ്പെട്ടു. പകരം അദ്ദേഹത്തിന്റെ ഇളയ പുത്രൻ മുഹമ്മദ് റേസ ഷാ ഭരണംപിടിച്ചു. ഇറാനിലെ അവസാനത്തെ ഷാ രാജാവ്….
തലയിൽ നിന്ന് ഹിജാബ് മാറിയെങ്കിലും സ്ത്രീകളുടെ ജീവിതാന്തരീക്ഷം മെച്ചപ്പെട്ടിരുന്നില്ല. അവർ അപ്പോഴും പുരുഷന്മാരേക്കാൾ തീരെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്തും, വേശ്യാവൃത്തിയിലേക്ക് തള്ളപ്പെട്ടും മറ്റും കുടുംബം പുലർത്തിവന്നു.
വർഷം..1963… ഷാ രാജാവ് വൈറ്റ് റെവല്യൂഷൻ അവതരിപ്പിക്കുന്നത് ആ സമയത്താണ്. ഇറാനെ വ്യവസായവത്കരിക്കാനും മറ്റുമായിരുന്നു നീക്കം. ഒപ്പം സ്ത്രീകൾക്ക് വോട്ടവകാശം നൽകലും.
ഇറാനിലെ വെള്ള വിപ്ലവത്തിനെതിരെ മതപണ്ഡതന്മാരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം അരങ്ങേറി. ഈ പ്രതിഷേധങ്ങൾക്കെതിരെ വിദ്യാസമ്പന്നരായ വനിതാ ജീവനക്കാരുടെ മറു പ്രതിഷേധവും അരങ്ങേറി. ഷാ രാജാവ് വനിതകളുടെ ഈ പ്രതിഷേധത്തിന് പിന്തുണ നൽകി. എന്നാൽ വെള്ള വിപ്ലവം പറയത്തക്ക മാറ്റങ്ങളൊന്നും ഇറാനിൽ കൊണ്ടുവന്നില്ല. പക്ഷേ പാഴായിപോയ ഈ വിപ്ലവത്തിന് പിന്നാലെ ഇറാന്റെ സാമ്പത്തിക രംഗം കൂപ്പുകുത്തി. കാർഷിക രംഗവും, വ്യവസായങ്ങളും തകർന്നടിഞ്ഞു. വിലക്കയറ്റം രൂക്ഷമായി. സമ്പാദിക്കുന്നതെല്ലാം വാടക ഇനത്തിൽ നൽകേണ്ടി വരുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ.
ദൈവപാത പിന്തുടരുന്നത് ഈ ദുരിത ജീവിതത്തിൽ നിന്ന് മോക്ഷം നൽകുമെന്ന് ചിലർ കരുതി. അങ്ങനെ നൂറുകണക്കിന് സ്ത്രീകൾ ഇസ്ലാമിസ്റ്റ് നേതാവായ ആയത്തുല്ല ഖൊമെയ്നിയുടെ നേതൃത്വത്തിൽ ഷാ രാജാവിനെതിരായി വിപ്ലവം ആരംഭിച്ചു. ‘ഹിജാബ് ധരിക്കൂ, അല്ലെങ്കിൽ തലയറ്റ് പോകട്ടെ’ എന്ന മുദ്രാവാക്യം ഇറാനിൽ ഉയർന്നു.  ഈ ഇറാനിയൻ വിപ്ലവത്തിലാണ് ഷാ ഭരണം നിലംപതിച്ചത്…ഇറാനിൽ ആയത്തുള്ള ഖൊമെയ്‌നി യുഗം പിറന്നതും..
gfx card- ഹിജാബിന്റെ തിരിച്ചുവരവ്
1979 മാർച്ചിലാണ് ഇറാനിയൻ വനിതകളുടെ ജീവിതം കീഴ്മേൽ മറിച്ച ആ ഉത്തരവ് വരുന്നത്. പുതുതായി അധികാരമേറ്റ ആയത്തുള്ള ഖൊമെയ്നി ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയത് അന്നായിരുന്നു. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ജോലി സ്ഥലത്ത് കയറ്റില്ലെന്ന് അയാൾ കട്ടായം പറഞ്ഞു.
ഇഷ്ടമുള്ള വേഷം ധരിച്ച് നിരത്തിലിറങ്ങിയിരുന്ന സ്ത്രീകൾ അന്ന് മുതൽ  വിവേചനത്തിന്റെ കറുത്ത തുണിയാൽ മൂടപ്പെട്ടു…പക്ഷെ തങ്ങൾക്ക് മേൽ വിധിക്കപ്പെട്ട പാരതന്ത്ര്യത്തിൽ വിതുമ്പി ഒതിങ്ങിക്കൂടുന്നവരായിരുന്നില്ല ഇറാനിയൻ വനിതകൾ…1979 ലെ ഖൊമെയ്‌നിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ തന്നെ അവർ തെരുവുകൾ കൈയേറി…ആയത്തുള്ള ഖൊമെയ്നിക്കും പുതിയ ഹിജാബ് നിയമത്തിനുമെതിരെ ശബ്ദമുയർത്തി…പക്ഷേ പ്രതിഷേധക്കാരെ മനുഷ്യനെന്ന പരിഗണന പോലും നൽകാതെ അടിച്ചമർത്താൻ അന്ന് യാഥാസ്ഥികരുടെ ഒരു കൂട്ടമുണ്ടായിരുന്നു…ഇവരാണ് പിൽകാലത്ത് മഹ്സാ അമിനിയെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ ഗഷ്ത് ഇ ഇർഷാദ് എന്ന സദാചാര പൊലീസായി 2005ൽ രൂപാന്തരപ്പെട്ടത്.
ഗഷ്ത് -ഇ -ഇർഷാദ് എന്താണെന്ന് ചുരുക്കി പറയാം. ഇസ്ലാമിക നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ചുമതലപ്പെടുത്തിയ മതപൊലീസാണ് ഗഷ്ത്-ഇ ഇർഷാദ്. സ്ത്രീകളാണ് ഇവരുടെ പ്രധാന ഇര. തിരക്ക് നിറഞ്ഞ തെരുവുകൾ, ഷോപ്പിംഗ് മാളുകൾ, റെയിൽവേ സ്റ്റേഷനുകളിൽ എന്നിവിടങ്ങളിൽ നിലയുറപ്പിക്കുന്ന ഇവർ മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മർദിച്ചും, പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും. പത്ത് ദിവസം മുതൽ രണ്ട് മാസം വരെയാണ് ഇറാനിൽ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതൽ അഞ്ച് ലക്ഷം വരെ ഇറാനിയൻ റിയാലും പിഴയായി നൽകേണ്ടി വരും. 74 ചാട്ടയടി വേറെയും !
നിർബന്ധിത ഹിജാബ് നിയമത്തിൽ ഒതുങ്ങുന്നതായിരുന്നില്ല ഇറാൻ സർക്കാരിന്റെ വ്യക്തി ജീവിതത്തിലുള്ള കടന്നുകയറ്റം….വർഷാവർഷങ്ങളിലായി മില്ലിമീറ്റർ ബൈ മില്ലിമീറ്റർ അവർ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നിയമങ്ങൾ അവതരിപ്പിച്ച് പോന്നു. പുരുഷനും സ്ത്രീയും ഒരുമിച്ച് വിവാഹാഘോഷങ്ങൾ, പിറന്നാൾ സൽകാരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതും, ഇഷ്ടപ്പെട്ട വിദേശ സിനിമ കാണുക, പാട്ട് കേൾക്കുക, നായയെ വളർത്തുക..തുടങ്ങിയവയിലെല്ലാം ഇറാൻ ഭരകൂടം കൈകടത്തി. ആൺകുട്ടികളും പെൺകുട്ടികളും സ്‌കൂളിൽ ഒരുമിച്ച് പോകാതെയായി. എന്തിനേറെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കേണ്ടത് വേറെ വേറെ പാഠങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പാഠപുസ്തകത്തിൽ പോലും വിവേചനം കൊണ്ടുവരാൻ 2012ൽ ഇറാൻ ഭരണകൂടം തയാറെടുത്തു.
ഇറാനിലെ യാഥാസ്ഥിക വിശ്വാസികൾ മാത്രമാണ് ഹിജാബ് നിയമത്തെയും മറ്റ് പിന്തിരിപ്പൻ നിയമങ്ങളേയും ഇരുകൈയും നീട്ടി സ്വീകരിച്ചത്. മറ്റ് ഇറാനികളെല്ലാം അടിച്ചമർത്തലിന്റെ മൂടുപടത്തിൽ ശ്വാസം മുട്ടി ജീവിച്ചു. ഓരോതവണ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോഴും അവർ ഉമിത്തീയിലെന്ന പോലെ നീറി പുകഞ്ഞു.
2020 ൽ സ്വതന്ത്ര സംഘടനയായ ‘ദ ഗ്രൂപ്പ് ഫോർ അനലൈസിംഗ് ആന്റ് മെഷറിംഗ് ആറ്റിറ്റിയൂഡ്‌സ് ഇൻ ഇറാൻ’ അഥവാ ഗമാൻ പുറത്ത് വിട്ട സർവേ പ്രകാരം 58% ഇറാനികളും ഹിജാബ് ധരിക്കുന്നതിൽ വിശ്വസിക്കുന്നില്ല എന്ന് കണ്ടെത്തി. 72 % പേർ നിർബന്ധിത ഹിജാബ് ധാരണത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തി. 15% പേർ മാത്രമാണ് ഹിജാബ് ധരിക്കണമെന്ന് വിശ്വസിക്കുന്നതായി വ്യക്തമാക്കിയത്.
gfx card – മഹ്സ അമിനിയുടെ കൊലപാതകം
2022 സെപ്റ്റംബർ 13..വെറുക്കപ്പെട്ട ദിനമായ അന്നാണ് തെഹ്രാനിൽ താമസിക്കുന്ന സഹോദരനെ കാണാൻ കുടുംബവുമൊത്ത് സാഖസിൽ നിന്ന് മഹസ് അമിനി എന്ന 22 കാരി എത്തിയത്. മഹ്‌സ അമിനി ഷാഹിദ് ഹഗാനി എക്‌സ്പ്രസ് വേയിൽ എത്തിയപ്പോൾ മതപൊലീസിന്റെ റഡാറിൽ അവൾ പതിഞ്ഞു. കാരണം ഇറുക്കി കെട്ടിയിരുന്ന അവളുടെ ഹിജാബിന് പുറത്തേക്ക് രണ്ട് മുടിയിഴകൾ പാറി വീണിരുന്നു. പിന്നെ താമസിച്ചില്ല… മതവെറി പിടിച്ച ഗഷ്ത് ഇ ഇർഷാദ് പാഞ്ഞടുത്തു. അവളെ കാറിൽ നിന്ന് വലിച്ചിറക്കി പൊലീസ് വാനിൽ കയറ്റിക്കൊണ്ടുപോയി. ഒരു മണിക്കൂർ നേരത്തെ ഉപദേശ ക്ലാസിന് ശേഷം അവളെ വിട്ടയക്കാമെന്നാണ് മതപൊലീസ് സഹോദരനോട് പറഞ്ഞത്. പക്ഷേ പിന്നീട് മഹസയെ ആരും ജീവനോടെ കണ്ടില്ല. മഹ്‌സയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള ഫോൺ കോളാണ് രണ്ട് മണിക്കൂറിന് ശേഷം കുടുംബത്തെ തേടിയെത്തിയത്. ആ സമയത്താണ് പൊലീസ് വാനിൽ മഹ്‌സയ്ക്ക് അനുഭവിക്കേണ്ടി വന്ന കടുത്ത മർദന മുറകളെ കുറിച്ച് കുടുംബത്തോട് മഹ്‌സയുടെ സഹതടവുകാരിയും ബന്ധുവുമായിരുന്ന പെൺകുട്ടി വെളിപ്പെടുത്തിയത്. തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്ന് രണ്ട് ദിവസം മഹ്‌സ അമിനി കോമയിൽ കഴിഞ്ഞു. ഒടുവിൽ..സെപ്റ്റംബർ 16ന് മഹ്‌സ അമിനി വേദനകളുടെ ലോകത്തോട് വിടപറഞ്ഞു.
ഭരണകൂടക്കൊലയുടെ ഇരയായ മഹ്സ അമിനിയുടെ കഥ മാധ്യമപ്രവർത്തകരായ നിലൂഫർ മഹീദിയും ഇലാഹി മുഹമ്മദിയും പുറത്തുവിടുന്നതോടെ ഇറാനിലെ രംഗം മാറിമറിയുകയായിരുന്നു.
നാല് പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഇറാൻ ജനതയുടെ ചങ്കിലെ തീപ്പൊരിയായി മഹ്‌സ അമീനി.  അതുവരെ അടക്കി വച്ച രോഷമെല്ലാം ഇറാനികൾ തുറന്നുവിട്ടു…ഒരു പക്ഷേ മഹ്‌സയിൽ തങ്ങളുടെ സഹോദരിമാരുടേയോ, മക്കളുടേയോ സുഹൃത്തുക്കളുടേയോ, അതോ സ്വന്തം മുഖമോ അവർ കണ്ടിരിക്കണം… മഹ്സ അമിനിയുടെ സാഖസിലെ സംസ്‌കാര ചടങ്ങിൽ ആയിരങ്ങൾ തടിച്ചുകൂടി…ഒരുമിച്ചൊരേ സ്വരത്തിൽ വായുവിലേക്ക് മുഷ്ടി ഉയർത്തി ആ ജനസാഗരം അലറി വിളിച്ചു ‘വുമൻ, ലൈഫ്, ഫ്രീഡം’….1979 ന് ശേഷം വീണ്ടും ഇറാനിലെ ഹിജാബ് നിയമത്തിനും ഭരണകൂടത്തിനുമെതിരായ മുദ്രാവാക്യം ഉയരുന്നത് അന്നായിരുന്നു. തൊട്ടുപിന്നാലെ പ്രായ-ലിംഗ ഭേദമന്യേ ഇറാനികളെല്ലാം തെരുവിലേക്കിറങ്ങി…
ചരിത്രത്തിൽ ഇന്നോളം കാണാത്ത, നാം ഒരിക്കൽ പോലും കാണുമെന്ന് പ്രത്യാശിക്കുക പോലും ചെയ്യാത്ത കാഴ്ചകളാണ് പിന്നീട് ഇറാന്റെ ഓരോ കോണിലും അരങ്ങേറിയത്. സ്ത്രീകൾ തലയിൽകെട്ടിയ ഹിജാബ് പരസ്യമായി അഴിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു…ഹിജാബുകൾ നഗരമധ്യത്തിൽ കൂട്ടിയിട്ട് കത്തിച്ചു…പരസ്യമായി മുടി മുറിച്ച് പ്രതിഷേധം രേഖപ്പെടുത്തി…മതചിഹ്നമായ തൊപ്പി ധരിച്ച് നടക്കുന്ന മതപണ്ഡിതന്മാരുടെ തൊപ്പികൾ തട്ടിയെറിഞ്ഞ് ആയത്തുള്ള ഖമനെയ്‌നിയേയും ഭരണത്തിൽ നിന്ന് ഇത്ര അനായാസമായി തട്ടിയെറിയുമെന്ന് വെല്ലുവിളിച്ചു…ഒരു പക്ഷേ സ്‌കൂൾ കുട്ടികൾ പോലും ഒരു പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ അത് ഇറാന്റെ ഹിജാബ് പ്രതിഷേധത്തിലായിരിക്കും…അന്നോളം  പാഠഭാഗങ്ങൾ ഉരുവിടുന്ന ശബ്ദം മാത്രം പരിചിതമായിരുന്ന സ്‌കൂൾ ചുവരുകൾ ഏകാധിപതിയുടെ മരണം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളാൽ പ്രകമ്പനം കൊണ്ടു…ഹിജാബ് നിർബന്ധമാക്കുന്ന ഇറാനിയൻ അധികാരങ്ങളെ നാണം കെടുത്തി സ്‌കൂൾ അങ്കണത്തിൽ നിന്ന് പെൺകുട്ടികൾ ആട്ടിയോടിക്കുന്ന ധീര കാഴ്ചയും സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടു. ആയത്തുള്ള ഖൊമെയ്നിയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളി ഇറാനിൽ മുഴുവൻ മുഴങ്ങി…സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങളിലെ ജ്വലിക്കുന്ന ഏടായി മാറുകയാണ് ഇറാൻ…
2019 ൽ ഇതേ സമയം ഇറാനിൽ എന്താണ് സംഭവിച്ചതെന്ന് പ്രതിഷേധത്തിനിറങ്ങിയ ഓരോരുത്തർക്കും നന്നായി അറിയാം. 2019 നവംബറിൽ, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം നിലവിലെ ഭരണാധികാരി ആയത്തുള്ള ഖമനെയ്‌നിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോൾ കൈയൂക്കിന്റെ ഭാഷയിലാണ് ഭരണകൂടം ജനങ്ങളോട് സംവദിച്ചത്. അന്ന് തെരുവിൽ ചതഞ്ഞരഞ്ഞത് 1500 ജീവനുകളാണ്. ബ്ലഡി നവംബറെന്നാണ് ലോക മാധ്യമങ്ങൾ ഈ പ്രതിഷേധത്തെ വിളിച്ചത്. ഇറാനിയൻ സൈന്യത്തിന്റെ കിരാതവും ക്രൂരവുമായ മുറകളിൽ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന ഉറച്ച ബോധ്യത്തോടെ തന്നെയാണ് ഓറോ ഇറാനികളും ഹിജാബ് പ്രതിഷേധത്തിൽ ഖമനെയ്‌നിക്കെതിരെ തൊണ്ട കീറി മുദ്രാവാക്യം വിളിക്കുന്നത്.
ഇറാനിലെ പ്രതിഷേധം ലോകശ്രദ്ധ പിടിച്ചുപറ്റിയത് വളരെ വേഗമായിരുന്നു. ഓസ്‌കർ ജേതാക്കളായ നടി ജൂലിയറ്റ് ബിനോസ്, മരിയൺ കോടിലാർഡ്, ഫ്രഞ്ച്-ഇറാനിയൻ ആർട്ടിസ്റ്റായ മർജാൻ സത്രാപി, ടർകിഷ് ഗായിക മെലക് മോസോ, തുടങ്ങിയവർ ഇറാനിയൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുടി മുറിച്ചു. യൂറോപ്യൻ യൂണിയനിലെ പ്രസംഗത്തിനിടെ സ്വീഡിഷ് പ്രതിനിധിയും പരസ്യമായി മുടിമുറിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് വലിയ കൈയടി നേടിയിരുന്നു. ഇതിന് പുറമെ പ്രിയങ്ക ചോപ്ര, ബെല്ല ഹദീദ്, ആഞ്ചലീന ജോളി തുടങ്ങിയവരും ഇറാനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നു.
ജനരോക്ഷം ആളിക്കത്തിയപ്പോൾ ഇറാൻ സർക്കാരും വെറുതെയിരുന്നില്ല. കൂട്ട അറസ്റ്റുകളും മർദനമുറകളുമായി പൊലീസ് അഴിഞ്ഞാടി. ഇതിനോടകം ഇരുനൂറിലേറെ പേരാണ് ഇറാനിൽ പോരാട്ടത്തിനിടെ വെടിയേറ്റും തല്ലിച്ചതച്ചും കൊല്ലപ്പെട്ടത്..ഇതിൽ 13 ഉം, 14 ഉം 16 ഉം വയസുള്ള സ്‌കൂൾ കുട്ടികളും ഉൾപ്പെടും. മഹ്സ അമീനിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്ത രണ്ട് മാധ്യമപ്രവർത്തകരും ഇന്ന് ജയിലിലാണ്. സിഐഎ ഏജന്റുമാരാണെന്ന് മുദ്രകുത്തപ്പെട്ടാണ് ഇരുവരേയും വെളിച്ചംകാണാത്ത കൽതുറങ്കിലടച്ചിരിക്കുന്നത്.
hold
ഇറാനിൽ കഴിഞ്ഞ 43 വർഷമായി തുടരുന്ന ഈ പ്രതിഷേധം ഫലം കാണുമോ എന്നതാണ് ചോദ്യം. ലോകം മാറിമറിയുകയാണ്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിലുണ്ടാകുന്ന പ്രതിഷേധങ്ങൾ ചിലപ്പോൾ മാറ്റത്തിന് വഴിവെച്ചേക്കാമെന്ന് പ്രത്യാശിക്കുന്നവരുണ്ട്. അതിന് ചില കാരണങ്ങളും ഇവർ നിരത്തുന്നുണ്ട്…
ഒന്ന്, ഇറാനിലെ ഭൂരിഭാഗം സ്ത്രീകളും ഹിജാബ് ധരിക്കുന്നതിനെതിരെ ഭയമേതുമില്ലാതെ പരസ്യമായി തന്നെ രംഗത്ത് വന്ന് കഴിഞ്ഞു.
രണ്ട്, ഏതെങ്കിലുമൊരു വിഭാഗമോ, വിദ്യാസമ്പന്നരോ മാത്രമല്ല മാറ്റം ആഗ്രഹിക്കുന്നത്…മറിച്ച് സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, വിദ്യാസമ്പന്നരും അല്ലാത്തവരും, വ്യവസായികളും, കലാകാരന്മാരും, സാധാരണ ഓഫിസ് ജീവനക്കാരും കുട്ടികളും മുതിർന്നവരും തുടങ്ങി എല്ലാ ഇറാനികളും ഹിജാബിനെയും മാതാധിഷ്ടിതമായി പ്രവർത്തിക്കുന്ന ഭരണകൂടത്തെയും എതിർക്കുകയാണ്.
ഇതിന് മുൻപ് നടന്ന ഇറാൻ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ഭരണകൂടത്തിന് സാധിച്ചതിന് ഒരു കാരണം, അവയെല്ലാം വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങിയവയായിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ സൈന്യത്തെ ഉപയോഗിച്ച് ഈ പ്രതിഷേധങ്ങളെല്ലാം സർക്കാർ അനായാസം അടിച്ചമർത്തി. എന്നാൽ ഇന്ന് ഇറാൻ മുഴുവൻ ഒറ്റക്കെട്ടായി പ്രതിഷേധത്തിലാണ്. സൈന്യത്തിന്റെ ഇരട്ടിയിലധികം ജനങ്ങളാണ് തെരുവിൽ. ഒപ്പം ഇറാൻ ഭരണകൂടത്തിനകത്ത് നിന്ന് തന്നെ ഭിന്നസ്വരങ്ങളുണ്ട്. ഇത് പ്രത്യാശയ്ക്ക് ആക്കം കൂട്ടുന്നു.
രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച ചേരുവ സമയമാണ്. തകർന്നടിഞ്ഞ ഇറാനിയൻ സാമ്പത്തിക രംഗവും ഭരണകൂട വിരുദ്ധ വികാരവും കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ സമയമാണ് ഇറാനിൽ മാറ്റം കൊണ്ടുവരാൻ പറ്റിയ കാലം. ഒരു പക്ഷേ ഇറാനും സ്വാതന്ത്ര്യം രുചിച്ചേക്കാം.
ഇറാനിലെ പോരാട്ടം ഒരു മതത്തിനോ, വിശ്വാസത്തിനോ, വിശ്വാസികൾക്കോ എതിരല്ല…മറിച്ച് മതാധിഷ്ടിതമായി പ്രവർത്തിക്കുന്ന ഭരണകൂട വ്യവസ്ഥിതികൾക്ക് എതിരെയാണ്…. അടിച്ചേൽപ്പിക്കലുകൾക്കെതിരെയാണ്….കാലാ കാലങ്ങളായി സ്ത്രീകൾ എന്ത് ധരിക്കണം, ധരിക്കണ്ട…എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കുന്ന പുരുഷാധിപത്യത്തിനെതിരെയാണ്…ഒരു സ്ത്രീ ഹിജാബ് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവൾ തന്നെയാണ്…അതിൽ ആരും കൈ കടത്തേണ്ടതില്ല..

Leave a Reply

Your email address will not be published.

Latest News
error: Content is protected !!