സഹകരണ വായ്പാ മേഖലയും നിക്ഷേപ – വായ്പാ അനുപാതവും

moonamvazhi

 

ബി.പി. പിള്ള  (മുന്‍ ഡയരക്ടര്‍ , എ.സി.എസ്.ടി.ഐ., തിരുവനന്തപുരം)

 

(2021 ജനുവരി ലക്കം)

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ നിക്ഷേപ – വായ്പാ അനുപാതം 68 ശതമാനമാണ്. എന്നാല്‍, ദേശീയ തലത്തില്‍ ഇത് 86.5 ശതമാനമാണ്. സംസ്ഥാനത്ത് വായ്പാ വിതരണം കൂട്ടേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

സഹകരണ സംഘങ്ങളുടെ തരംതിരിവു നടത്തിയിട്ടുള്ള സഹകരണച്ചട്ടം 15 പ്രകാരം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും കേരള സംസ്ഥാന സഹകരണ ബാങ്കും ഹ്രസ്വകാല, മധ്യകാല വായ്പാ സംഘങ്ങളാണ്. ഒരു വായ്പാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം വായ്പാ വിതരണമാണ്. നിക്ഷേപ സമാഹരണം ലക്ഷ്യം കൈവരിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണ് . കേരള സംസ്ഥാന സഹകരണ ബാങ്കിനെ സംബന്ധിച്ചിടത്തോളം നിക്ഷേപത്തിന്റെ മൂന്നു ശതമാനം കരുതല്‍ ധന അനുപാതവും ( കാഷ് റിസര്‍വ് റേഷ്യോ ) 18 ശതമാനം എസ് .എല്‍.ആറു ( സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ ) മാണ്. ഇതു കഴിച്ചുള്ള നിക്ഷേപത്തിന്റെ 79 ശതമാനമാണ് വായ്പാ വിതരണത്തിനുള്ള ഭാഗം. എന്നാല്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കാര്യം പരിശോധിച്ചാല്‍ അവയുടെ നിക്ഷേപത്തില്‍ കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപം നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കാതെയും പുതുക്കാതെയുമുണ്ടെങ്കില്‍ ഈ ഭാഗത്തിന് നൂറു ശതമാനവും ബാക്കി ഡിമാന്റ് /ടൈം നിക്ഷേപങ്ങള്‍ക്ക് 20 ശതമാനവും സഹകരണച്ചട്ടം 63 പ്രകാരം തരളധനം സൂക്ഷിക്കണം. ശേഷിക്കുന്ന 80 ശതമാനം വരുന്ന ഡിമാന്റ് /ടൈം നിക്ഷേപമാണ് വായ്പ നല്‍കാനായി ലഭ്യമായിട്ടുള്ളത്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിക്ഷേപത്തിന്റെ 20 ശതമാനം ഏതൊക്കെ വിധം തരളധനമായി സൂക്ഷിക്കാമെന്നു വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.

തരളധന നിക്ഷേപം

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ബഹുഭൂരിഭാഗം സംഘങ്ങളും അവയുടെ തരളധന നിക്ഷേപത്തിലൂടെ പരമാവധി പലിശവരവുണ്ടാക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. എന്നുമാത്രമല്ല, തരളധനത്തിന്റെ നല്ലൊരു ഭാഗവും കാഷ് ബാലന്‍സായും കേരള ബാങ്കിലും വാണിജ്യ ബാങ്കുകളിലും കറന്റ് , സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. സ്ഥിര നിക്ഷേപം നടത്തുന്നതില്‍ത്തന്നെ പകുതി ഭാഗത്തോളം ഒരു വര്‍ഷത്തിനുള്ളിലെ സ്ഥിര നിക്ഷേപങ്ങളാണ്. മേല്‍ സൂചിപ്പിച്ച വിധം അനാരോഗ്യകരമായി തരളധനം കൈകാര്യം ചെയ്യുന്നതിനാല്‍ സംഘങ്ങളുടെ തരളധന നിക്ഷേപത്തില്‍ നിന്നു വര്‍ഷം തോറും ലഭിക്കുന്ന പലിശവരവ് നിരക്ക് അവയുടെ നിക്ഷേപപ്പലിശ ചെലവു നിരക്കിനെക്കാള്‍ കുറവും പലിശ നഷ്ടം അനിവാര്യമാവുകയും ചെയ്യുന്നു. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കാര്യത്തില്‍ കാഷ് ബാലന്‍സ് കരുതല്‍ ധന അനുപാതമായി പരിഗണിക്കാത്തതിനാല്‍ നിക്ഷേപത്തിന്റെ മൂന്നു ശതമാനം റിസര്‍വ് ബാങ്കില്‍ കറന്റ് അക്കൗണ്ടില്‍ത്തന്നെ സൂക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നു. റിസര്‍വ് ബാങ്കില്‍ കറന്റ് അക്കൗണ്ടിലുള്ള ബാലന്‍സും മറ്റു ബാങ്കുകളിലെ കറന്റ് അക്കൗണ്ടിലെ ബാലന്‍സും കാഷ് ബാലന്‍സും കൂടി കേരള ബാങ്കില്‍ നിക്ഷേപത്തിന്റെ അഞ്ച് ശതമാനത്തോളം തുക വരുമാനമില്ലാത്തവിധം സൂക്ഷിക്കുന്നുണ്ട്. നിക്ഷേപത്തിന്റെ 18 ശതമാനം വരുന്ന എസ്.എല്‍.ആറില്‍ നിന്നു ലഭിക്കുന്ന ശരാശരി പലിശച്ചെലവു നിരക്കാകട്ടെ ബാങ്കിന്റെ നിക്ഷേപ പലിശച്ചെലവു നിരക്കിനെക്കാള്‍ കുറവുമാണ്. മേല്‍ സൂചിപ്പിച്ച രണ്ടുതരം സ്ഥാപനങ്ങളും അവരുടെ തരളധനവും കരുതല്‍ ധനവും എസ്.എല്‍.ആറും സൂക്ഷിക്കുന്നതിലൂടെ സംഭവിക്കുന്ന പലിശനഷ്ടം കൂടി വായ്പയിലെ പലിശവരവു കൊണ്ട് പരിഹരിക്കേണ്ടിയിരിക്കുന്നു.

വായ്പാ സംഘങ്ങളുടെ വായ്പാ മേഖല പരിശോധിച്ചാല്‍ നിക്ഷേപത്തില്‍ വായ്പ നല്‍കാനായി ഉപയോഗിക്കാന്‍ കഴിയുന്ന ഭാഗം പൂര്‍ണമായി വായ്പ നല്‍കാന്‍ സാധിക്കാതെ വരുന്നതിനാല്‍ മിച്ചഫണ്ട് കുറഞ്ഞ പലിശ നിരക്കില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമാവുകയും മൊത്തം ആസ്തികളില്‍ നിന്നും വരുമാനമുള്ള ആസ്തികളില്‍ നിന്നും യഥാര്‍ഥത്തില്‍ ലഭിക്കുന്ന ശരാശരി പലിശ വരവു നിരക്ക് കുറഞ്ഞ നിലവാരത്തിലാവുകയും ചെയ്യുന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ 2020 മാര്‍ച്ച് 31ലെ ബാക്കിപത്രപ്രകാരം നിക്ഷേപം 61,038 കോടി രൂപ ഉണ്ടായിരുന്നപ്പോള്‍ വായ്പകള്‍ 40,157 കോടി രൂപയായിരുന്നു. ഈ വായ്പത്തുകയില്‍ നബാര്‍ഡ് പോലുള്ള ദേശീയ ധനകാര്യ ഏജന്‍സികളില്‍ നിന്നുള്ള കടമായ 5996 കോടി രൂപ ഒഴിവാക്കിയാല്‍ നിക്ഷേപം ഉപയോഗിച്ചുള്ള വായ്പ 34,161 കോടി രൂപയായിരുന്നു. ഇതാകട്ടെ നിക്ഷേപത്തുകയുടെ 55.97 ശതമാനം മാത്രമാണ്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകള്‍ പ്രകാരം 2019 ഡിസംബറില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകളുടെ ശാഖകള്‍ക്ക് നിക്ഷേപത്തിന്റെ 70 ശതമാനവും കേരള ഗ്രാമീണ്‍ ബാങ്കിന് 104.69 ശതമാനവും സ്വകാര്യ വാണിജ്യ ബാങ്കുകള്‍ക്ക് 62.26 ശതമാനവും നിക്ഷേപ – വായ്പ അനുപാതം ഉണ്ടായിരുന്നു. കേരളത്തിലുള്ള പൊതുമേഖല ബാങ്കുകള്‍ സംസ്ഥാനത്തുനിന്നു 2,76,749 കോടി രൂപ നിക്ഷേപം സ്വീകരിച്ചപ്പോള്‍ 1,93,747 കോടി രൂപ വായ്പയായി നല്‍കി. എന്നാല്‍, കേരളം ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യ ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് , കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ കേരളത്തില്‍ നിന്നു 1,54,732 കോടി രൂപ നിക്ഷേപം സമാഹരിച്ചപ്പോള്‍ 75,381 കോടി രൂപ മാത്രമാണ് വായ്പ നല്‍കിയത്. അതായത് ഇവയുടെ നിക്ഷേപ – വായ്പ അനുപാതം 48. 7 ശതമാനം മാത്രമാണ്. വാണിജ്യ ബാങ്കുകളെപ്പോലെത്തന്നെ നിക്ഷേപത്തില്‍ വായ്പാ വിതരണത്തിനായി ഉപയോഗിക്കേണ്ട വിഭവം വായ്പാ മേഖലയില്‍ വിനിയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ കേരള ബാങ്കും അനുവദനീയ മേഖലയില്‍ നിക്ഷേപം നടത്താന്‍ നിര്‍ബന്ധിതമാകുന്നു. ഈ തുകയാകട്ടെ സംസ്ഥാനത്തിനു പുറത്തേക്ക് പോകുന്നതുമാണ്.

നിക്ഷേപ – വായ്പാ അനുപാതം കുറവ്

സംസ്ഥാനത്തെ 1625 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് 2019 മാര്‍ച്ച് 31 ന് 95,478 കോടി രൂപ നിക്ഷേപമുണ്ടായിരുന്നപ്പോള്‍ അവയുടെ വായ്പകള്‍ 64,900 കോടി രൂപയായിരുന്നു. നിക്ഷേപ -വായ്പാ അനുപാതം 68 ശതമാനം. ഇതില്‍ത്തന്നെ ഒരു ഭാഗം വായ്പാ സംഘങ്ങള്‍ കേരള ബാങ്കില്‍ നിന്നു കാര്‍ഷിക , കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് കടമെടുത്തിട്ടുള്ളതാണ്. ദേശീയ തലത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിക്ഷേപ- വായ്പാ അനുപാതം 86.5 ശതമാനമുണ്ടെന്നറിയുമ്പോഴാണ് കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ സി.ഡി. റേഷ്യോയിലെ ബലഹീനതയുടെ ഗൗരവം ബോധ്യപ്പെടുന്നത്. നിക്ഷേപത്തില്‍ വായ്പാ വിതരണത്തിനുള്ള ഭാഗം വായ്പാ മേഖലയില്‍ വിനിയോഗിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ സ്ഥാപനങ്ങളുടെ പലിശവരവിനെയും നിലവാരത്തെയും ലാഭക്ഷമതയെയും ബാധിക്കുന്ന വിഷയമാണ്. വായ്പാ മേഖലയില്‍ നിന്നു ശരാശരി 10 ശതമാനത്തിനുമേല്‍ പലിശ വരവുള്ളപ്പോള്‍ നിക്ഷേപ മേഖലയില്‍ നിന്നുള്ള ശരാശരി പലിശവരവുനിരക്ക് ആറ് ശതമാനത്തില്‍ ചുവടെയാണ് എന്ന വസ്തുത മനസ്സിലാകുമ്പോഴാണ് വായ്പാ വിതരണ വര്‍ധനവിന്റെ പ്രാധാന്യം കൂടുന്നത്.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നില്‍പ്പുവായ്പയില്‍ 10 ശതമാനമേ ഹ്രസ്വകാല കാര്‍ഷിക വായ്പകളുള്ളൂ. ശേഷിക്കുന്ന 90 ശതമാനം വായ്പയും കാര്‍ഷികാനുബന്ധ കാര്‍ഷികേതര വായ്പകളും സ്വര്‍ണപ്പണയ വായ്പകളുമാണ്. ഒരു വായ്പാ അക്കൗണ്ടില്‍ ഒരംഗത്തിനു 75 ലക്ഷം രൂപ വായ്പത്തുക നല്‍കാന്‍ കഴിയുന്ന സംഘങ്ങള്‍ സംസ്ഥാനത്തുണ്ട്. വായ്പക്കാരന്റെ കാഴ്ചപ്പാടില്‍ സഹകരണ വായ്പ ആകര്‍ഷകമാണോ എന്നതാണ് പരിശോധിക്കേണ്ടത്. വായ്പയുടെ പലിശ നിരക്ക,് പലിശയിതര ചെലവുകള്‍ , വായ്പ ലഭിക്കാന്‍ വേണ്ടിവരുന്ന സമയം, വായ്പാ വിതരണത്തിലെ രഹസ്യാത്മകത, വായ്പക്കാരനോടുള്ള ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയ ഘടകങ്ങള്‍ വായ്പാ വിതരണത്തെ ബാധിക്കുന്നതാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും നല്‍കിക്കൊണ്ടിരിക്കുന്ന വിവിധ വായ്പകളുടെ പലിശനിരക്ക് പരിശോധിച്ചാല്‍ താരതമ്യേന ഉയര്‍ന്ന നിലവാരത്തിലാണെന്നു കാണാം. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലുണ്ടാകുന്ന കുറവുകള്‍ക്കനുസൃതമായി വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നില്ല എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. നിക്ഷേപത്തിനു നല്‍കുന്ന പരമാവധി പലിശ നിരക്കും വായ്പകള്‍ക്ക് ഈടാക്കുന്ന പരമാവധി പലിശ നിരക്കും തമ്മില്‍ അഞ്ച് ശതമാനത്തിനു മേല്‍ അന്തരം ഇപ്പോഴുണ്ട് . എന്നാല്‍, ഇത് നാല് ശതമാനത്തിനുള്ളിലായിരുന്നു മുന്‍പുണ്ടായിരുന്നത്. നിക്ഷേപകര്‍ക്ക് പരമാവധി പലിശ നല്‍കുക എന്നതല്ല, മറിച്ച് വായ്പക്കാര്‍ക്ക് പരമാവധി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുക എന്നതാണ് വായ്പാ സംഘങ്ങളുടെ യഥാര്‍ഥ പ്രവര്‍ത്തന ലക്ഷ്യം. ഈ കാഴ്ചപ്പാടിനു രണ്ട് ന്യായീകരണങ്ങളുണ്ട്. ഒന്നാമതായി, വരുമാനത്തില്‍ ദൈനംദിന ചെലവുകള്‍ വഹിച്ച് മിച്ചം വെയ്ക്കാന്‍ കഴിയുന്നവരാണ് നിക്ഷേപം നടത്തുന്നവരെങ്കില്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വരുമാനം മതിയാകാതെ വരുന്നവരാണ് വായ്പയ്ക്ക് വരുന്നത്. വായ്പാ സംഘങ്ങള്‍ കൂടുതല്‍ പ്രതിബദ്ധത കാട്ടേണ്ടത് മേല്‍ സൂചിപ്പിച്ച കാരണത്താല്‍ വായ്പക്കാരോടായിരിക്കണം. രണ്ടാമതായി, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ വായ്പക്കാരില്‍ സ്വര്‍ണപ്പണയ വായ്പക്കാരും സ്ഥിര നിക്ഷേപ ഈടിന്‍മേലുള്ള വായ്പക്കാരും ഒഴികെ മറ്റു വായ്പക്കാരെല്ലാം അവയിലെ വോട്ടവകാശമുള്ള അംഗങ്ങളും സംഘത്തിന്റെ ഉടമസ്ഥരുമാണ്. വോട്ടവകാശമുള്ള അംഗങ്ങളുടെ നിക്ഷേപങ്ങള്‍ മാത്രമെ സംഘങ്ങള്‍ സ്വീകരിക്കാവൂ എന്നു നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും 70 ശതമാനത്തിനുമേല്‍ നിക്ഷേപകര്‍ അംഗങ്ങള്‍ അല്ലാത്തവരോ അല്ലെങ്കില്‍ നാമമാത്ര അംഗങ്ങളോ ആണ്.

നിക്ഷേപത്തിലെ വായ്പാ വിതരണത്തിനായി ലഭിക്കുന്ന ഭാഗം, ആര്‍ജിത ലാഭം, ഓഹരി മൂലധനം , സ്വതന്ത്ര കരുതലുകള്‍ തുടങ്ങിയ ആന്തരിക വിഭവങ്ങളും കടമെടുക്കുന്ന തുകയുമൊക്കെയാണ് വായ്പ നല്‍കാനുപയോഗിക്കുന്ന വിഭവങ്ങള്‍. ഇതില്‍ നിക്ഷേപവും കടമെടുപ്പും ഒഴികെയുള്ള വിഭവങ്ങളെല്ലാം പലിശച്ചെലവില്ലാത്തതും ബാഹ്യ ബാധ്യത അല്ലാത്തതുമാണ്. വായ്പ നല്‍കാനുപയോഗിക്കുന്ന ഫണ്ടില്‍ പലിശ ച്ചെലവില്ലാത്തതും ബാഹ്യ ബാധ്യതയല്ലാത്തതുമായ സ്വന്തം ഫണ്ടുകള്‍ ഉള്‍പ്പെടുന്ന വിഭവത്തിന്റെ അനുപാതം വലിയൊരളവില്‍ വായ്പാ ഫണ്ടിന്റെ പലിശച്ചെലവിനെ സ്വാധീനിക്കുന്നതാണ്. ലെന്‍ഡബിള്‍ ഫണ്ടില്‍ സ്വന്തം ഫണ്ടിന്റെ അനുപാതം കൂടുതലുള്ള സംഘങ്ങള്‍ക്ക് വായ്പാ വിതരണത്തിനുള്ള ഫണ്ടിന്റെ പലിശച്ചെലവ് കുറവും മറിച്ചുള്ള സംഘങ്ങളുടെ പലിശച്ചെലവ് കൂടുതലുമായിരിക്കും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ഓരോ വര്‍ഷത്തെ അറ്റലാഭത്തില്‍ നിന്നും നിയമാവലി വ്യവസ്ഥയ്ക്ക് വിധേയമായി പരമാവധി തുക സ്വതന്ത്ര കരുതലുകളിലേയ്ക്ക് മാറ്റി വയ്ക്കുന്ന സംഘങ്ങള്‍ക്ക് ലെന്‍ഡബിള്‍ ഫണ്ടില്‍ സ്വന്തം ഫണ്ടിന്റെ അനുപാതം കൂടുതലായിരിക്കും. എന്നാല്‍, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ അംഗങ്ങളുടെ ഓഹരി മൂലധനത്തിനു പരമാവധി 25 ശതമാനം ലാഭവീതം വര്‍ഷം തോറും നല്‍കുകയും സ്വതന്ത്ര കരുതലുകളിലേക്ക് ലാഭത്തില്‍ നിന്നു വകമാറ്റാതിരിക്കുകയും ചെയ്യുന്നവയ്ക്ക് വായ്പാ വിതരണത്തിനുള്ള ഫണ്ടില്‍ സ്വന്തം ഫണ്ടിന്റെ അനുപാതം കുറവും അതിന്റെ ശരാശരി പലിശച്ചെലവ് ഉയര്‍ന്ന നിലവാരത്തിലുമായിരിക്കും. ഓഹരി മൂലധനത്തിനു ഉയര്‍ന്ന നിരക്കില്‍ ലാഭവീതം നല്‍കുക എന്നത് വായ്പാ സംഘങ്ങളുടെ ലക്ഷ്യമല്ല. ഓഹരി മൂലധനത്തിനു പരിമിതമായ പ്രതിഫലം എന്ന തത്വംതന്നെ മുന്‍കാലങ്ങളില്‍ സഹകരണ തത്വമായി അംഗീകരിച്ചിരുന്നു.

പ്രവര്‍ത്തന ലാഭവും ലാഭവീതം നല്‍കാനുള്ള ശേഷിയും സംഘത്തിനു ഉണ്ടാക്കിക്കൊടുക്കുന്നത് എടുത്ത വായ്പകള്‍ കുടിശ്ശിക വരുത്താതെ കൃത്യമായി അടയ്ക്കുന്ന വായ്പക്കാരാണ് . നിര്‍ഭാഗ്യകരമെന്നു പറയട്ടെ, 25 ശതമാനം ലാഭവീതം പ്രഖ്യാപിക്കുമ്പോള്‍ എടുത്ത വായ്പ അടയ്ക്കാന്‍ ശേഷി ഉണ്ടായിട്ടും അറിഞ്ഞുകൊണ്ട് കുടിശ്ശിക വരുത്തുന്ന അംഗങ്ങള്‍ക്കും കുടിശ്ശിക വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പരമാവധി ആനുകൂല്യം സംഘത്തില്‍ നിന്നു പിടിച്ചുവാങ്ങുന്ന വില്‍ഫുള്‍ ഡീഫോള്‍ട്ടര്‍മാര്‍ക്കും ( മന:പൂര്‍വം വീഴ്ച വരുത്തുന്നവര്‍ ) സംഘവുമായി ഒരു ബിസിനസും നടത്താത്ത നിഷ്‌ക്രിയരായ അംഗങ്ങള്‍ക്കും ലാഭം ഉണ്ടാക്കാന്‍ സഹായിച്ച നല്ല വായ്പക്കാര്‍ക്ക് ലഭിക്കുന്ന അതേ നിരക്കില്‍ ഉയര്‍ന്ന ലാഭവീതം ലഭിക്കുന്നു എന്നത് തികച്ചും അനീതിയാണ്. ലാഭവീതം നല്‍കുമ്പോള്‍ പ്രവര്‍ത്തന ലാഭത്തില്‍ നിന്നു ‘ ഔട്ട് ഫ്‌ളോ ‘ ആണുണ്ടാകുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷ്വേര്‍ഡ് സഹകരണ ബാങ്കുകള്‍ ഓഹരി മൂലധനത്തിന് എട്ട് – പത്ത് ശതമാനത്തില്‍ അധികരിക്കാതെ ലാഭവീതം നിയന്ത്രിച്ച് അറ്റലാഭം പരമാവധി സ്വതന്ത്ര ഫണ്ടുകളാക്കി മാറ്റുകയും മൂലധന പര്യാപ്തത ( കാപ്പിറ്റല്‍ ടു റിസ്‌ക് വെയിറ്റഡ് അസറ്റ് റേഷ്യോ ) ഒന്‍പതു ശതമാനത്തില്‍ കുറയാതെ നിലനിര്‍ത്താന്‍ കാപ്പിറ്റല്‍ ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നത്.

കേരള ബാങ്കിലെ ഓഹരിപ്പണം

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തുക അംഗങ്ങളായ ഉടമസ്ഥരുടെ മുടക്കുമുതലാണ്. സഹകരണ നിയമ-സംഘ നിയമാവലി വ്യവസ്ഥകള്‍ അനുസരിച്ച് മൂന്നു വര്‍ഷം പൂര്‍ത്തിയായ ശേഷം അംഗങ്ങള്‍ തിരികെ ആവശ്യപ്പെട്ടാല്‍ മടക്കിക്കൊടുക്കാന്‍ ബാധ്യസ്ഥമായ വിഭവമാണ് ഓഹരി മൂലധനം. സാധാരണ ഗതിയില്‍ അംഗങ്ങള്‍ അവരുടെ ഓഹരി മൂലധനം തിരികെ ആവശ്യപ്പെടാറില്ല. പ്രത്യേകിച്ചും, ലാഭവീതം നല്‍കുന്ന സംഘങ്ങളിലെ അംഗങ്ങള്‍. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത ബാധകമാക്കിയ ശേഷം അവരുടെ കാപ്പിറ്റല്‍ ഫണ്ട് വര്‍ധനവിനായി സംഘങ്ങള്‍ ഭീമമായ തുക ജില്ലാ ബാങ്ക് ഓഹരിയില്‍ മുതല്‍ മുടക്ക് നടത്തിയിട്ടുണ്ട്. പല സംഘങ്ങളും അംഗങ്ങളില്‍ നിന്നു പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനത്തുകയില്‍ കൂടുതല്‍ തുക ജില്ലാ ബാങ്കിന്റെ ഓഹരിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. കേരള സഹകരണ സംഘ നിയമ പ്രകാരം സംഘം ജില്ലാ ബാങ്കില്‍ എടുത്തിരുന്നതും ഇപ്പോള്‍ കേരള ബാങ്കിന്റെ വിഭവമായി മാറിയതുമായ ഓഹരി മൂലധനം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതാണെങ്കില്‍ തിരിച്ചു ലഭിക്കാന്‍ സംഘങ്ങള്‍ക്ക് അവകാശമുണ്ട് – കേരള ബാങ്ക് നിയമാവലിയില്‍ എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും. എന്നാല്‍ , ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ 2020 ല്‍ വരുത്തിയ ഭേദഗതി സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിക്കഴിഞ്ഞാല്‍ കേരള ബാങ്കിലെ ഓഹരിപ്പണം സംഘങ്ങള്‍ക്ക് തിരികെ ലഭിക്കുന്നതല്ല. ഓഹരി മൂലധനം ബാഹ്യബാധ്യതയല്ലാത്തതും ദീര്‍ഘകാല ഉപയോഗത്തിനു ലഭിക്കുന്നതും പലിശച്ചെലവില്ലാത്തതുമായ വിഭവമാണെങ്കിലും സംഘങ്ങളുടെ ബാക്കിപത്രത്തില്‍ ഓഹരി മൂലധന ബാധ്യതത്തുകയെക്കാള്‍ കൂടുതലായി ഓഹരി മൂലധന മുതല്‍മുടക്ക് സംസ്ഥാന സഹകരണ ബാങ്കിലുള്ള സംഘങ്ങള്‍ക്ക് ലെന്‍ഡബിള്‍ ഫണ്ടില്‍ സ്വന്തം ഫണ്ട് താരതമ്യേന കുറവായിരിക്കും. ലെന്‍ഡബിള്‍ ഫണ്ടിന്റെ പലിശച്ചെലവ് ഉയര്‍ന്ന നിലവാരത്തിലുമായിരിക്കും.

വായ്പാ വിതരണത്തിനുള്ള വിഭവത്തിന്റെ സിംഹഭാഗവും നിക്ഷേപ ഭാഗമാണ്. നിക്ഷേപത്തിന്റെ പലിശ നിരക്ക് , നിക്ഷേപ ഘടന തുടങ്ങിയ ഘടകങ്ങള്‍ മൊത്തം നിക്ഷേപത്തിന്റെ പലിശച്ചെലവിനെ സ്വാധീനിക്കുന്നതാണ്. കേരള ബാങ്കിന്റെ നിക്ഷേപത്തില്‍ 14.6 ശതമാനം കറന്റ് സേവിങ്‌സ് ബാങ്ക് നിക്ഷേപമാണെങ്കില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ അത് ശരാശരി 10 ശതമാനമാണ്. എന്നാല്‍, സംസ്ഥാനത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നിക്ഷേപത്തിന്റെ 25-30 ശതമാനം കറന്റ് സേവിങ്‌സ് ബാങ്ക് നിക്ഷേപമുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ പകുതിച്ചെലവുപോലും സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിനു പലിശച്ചെലവായുണ്ടാവുകയില്ല. മൊത്തം നിക്ഷേപത്തില്‍ കറന്റ് – സേവിങ്‌സ് ബാങ്ക് നിക്ഷേപ അനുപാതം കൂട്ടുന്നതനുസരിച്ച് മൊത്തം നിക്ഷേപത്തിന്റെ ശരാശരി പലിശച്ചെലവു കുറയുകയും കാസാ നിക്ഷേപം ( കറന്റ് – സേവിങ്‌സ് നിക്ഷേപം ) അനുപാതം കുറയുന്നതനുസരിച്ച് ശരാശരി പലിശച്ചെലവ് കൂടുകയും ചെയ്യുന്നു. കാസാ നിക്ഷേപം പലിശ നിരക്ക് റിസ്‌ക്ക് ഇല്ലാത്തതും സ്ഥിരതയുള്ള ഭാഗം 70-80 ശതമാനമുള്ളതും ധനച്ചെലവ് കുറവുള്ളതുമാണ്. നിക്ഷേപകര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ വൈവിധ്യം, ഗുണ നിലവാരം, സേവനങ്ങള്‍ ലഭ്യമാക്കാന്‍ എടുക്കുന്ന സമയം, ആധുനിക വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ആധുനിക സേവനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിന്റെ നിലവാരത്തെ സ്വാധീനിക്കുന്നതാണ്.

അവഗണന നേരിടുന്ന നിക്ഷേപകര്‍

സഹകരണ സംഘം രജിസ്ട്രാറുടെ 42/2007 -ാം നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിനു ആറ് ശതമാനം വരെ പലിശ നല്‍കാനും സര്‍ക്കുലര്‍ നമ്പര്‍ 19/2012 പ്രകാരം ഒരു ലക്ഷം രൂപയില്‍ കുറയാതെ ഒരു വര്‍ഷം മാസ ശരാശരി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സുള്ള നിക്ഷേപകര്‍ക്ക് അഞ്ച് ശതമാന പ്രകാരം ദിനം തോറുമുള്ള ബാലന്‍സിനു പലിശ കണക്കാക്കി ആറ് മാസം കൂടുമ്പോള്‍ പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തുകൊടുക്കാനും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഒട്ടുമിക്ക സംഘങ്ങളും മൂന്നു മുതല്‍ നാല് ശതമാനം വരെ മിനിമം ബാലന്‍സിനു പലിശ കണക്കാക്കി വര്‍ഷത്തിലൊരിക്കല്‍ മാത്രം പലിശ അക്കൗണ്ടില്‍ വരവു വച്ചു കൊടുത്തുകൊണ്ട് സേവിങ്‌സ് ബാങ്ക് നിക്ഷേപം അനാകര്‍ഷകമാക്കുന്നു. സേവിങ്‌സ് ബാങ്ക് നിക്ഷേപകര്‍ക്ക് എ.ടി.എം. സൗകര്യം നല്‍കാന്‍ അഞ്ചു ശതമാനം സംഘങ്ങള്‍ക്കുപോലും കഴിയുന്നില്ല. ചെക്കുമായി പണം പിന്‍വലിക്കാന്‍ സംഘത്തിലെത്തുന്ന നിക്ഷേപകനു 15 -20 മിനിറ്റ് എടുത്താണ് ചെക്ക് പാസാക്കി പണം നല്‍കുന്നത്. നിക്ഷേപകരില്‍ സ്ഥിര നിക്ഷേപകര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഒരംശം പോലും സേവിങ്‌സ് ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കുന്നില്ല. മേല്‍ സൂചിപ്പിച്ച കാരണങ്ങളാലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിക്ഷേപത്തില്‍ സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ അനുപാതം കുറയുന്നതും മൊത്തം നിക്ഷേപത്തിന്റെ ശരാശരി പലിശച്ചെലവ് ഉയര്‍ന്ന നിരക്കില്‍ത്തന്നെ തുടരുകയും ചെയ്യുന്നത്. സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപങ്ങളുടെ ശരാശരി പലിശച്ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഉയര്‍ന്ന നിലവാരത്തിലായിരുന്നു. പ്രവര്‍ത്തന ഫണ്ടില്‍ ഓരോ നൂറു രൂപയില്‍ നിന്നും 1.26 രൂപ പ്രകാരമാണ് ബാങ്കിനു മാര്‍ജിന്‍ ലഭിച്ചത്. പ്രവര്‍ത്തന ഫണ്ടിനു ശരാശരി ചെലവ് 7.32 ശതമാനവും ശരാശരി വരവ് 8.58 ശതമാനവുമായിരുന്നു.

എന്‍.ആര്‍.ഐ. നിക്ഷേപം

കേരളത്തിലെ വാണിജ്യ ബാങ്കുകളുടെ 6584 ശാഖകളിലായി 5,44,372 കോടി രൂപ 2020 മാര്‍ച്ച് 31 ന് മൊത്തം നിക്ഷേപം ഉണ്ടായിരുന്നതില്‍ 38.34 ശതമാനം വരുന്ന 2,08,698 കോടി രൂപ വിദേശമലയാളികളുടെതായിരുന്നു. താരതമ്യേന പലിശച്ചെലവു കുറവുള്ള ഈ നിക്ഷേപം കേരള ബാങ്കിനില്ല. റിസര്‍വ് ബാങ്കിന്റെ് അനുവാദം ലഭിച്ചശേഷമേ വിദേശ മലയാളികളുടെ നിക്ഷേപം സ്വീകരിക്കാന്‍ കഴിയൂ. സ്ഥിര നിക്ഷേപത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5-4 ശതമാനം പലിശ നല്‍കുമ്പോള്‍ കേരള ബാങ്കിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലും അത് 7.25 ശതമാനമാണ്. അനാരോഗ്യകരമായ നിക്ഷേപ ഘടന, നിക്ഷേപത്തിന്റെ ഉയര്‍ന്ന പലിശ നിരക്ക് , കറന്റ് – സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ താഴ്ന്ന അനുപാതം , ലെന്‍ഡബിള്‍ ഫണ്ടില്‍ പലിശ ച്ചെലവില്ലാത്ത സ്വന്തഫണ്ടിന്റെ ദുര്‍ബല നിലവാരം, എന്‍.ആര്‍.ഐ. നിക്ഷേപത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ വായ്പാ വിതരണത്തിനുള്ള വിഭവത്തിന്റെ ശരാശരി ചെലവ് സഹകരണ സംഘങ്ങളില്‍ താരതമ്യേന കൂടുതലാണ്.

കേരള ബാങ്ക് നേരിട്ടു നല്‍കുന്ന വായ്പകളുടെയും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പകളുടെയും പലിശനിരക്ക് നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കപ്പെടേണ്ടത്. ലെന്‍ഡബിള്‍ ഫണ്ടിന്റെ ഫിനാന്‍ഷ്യല്‍ കോസ്റ്റ്, എസ്.എല്‍.ആര്‍. ഇന്‍വെസ്റ്റ്‌മെന്റിലൂടെ പലിശനഷ്ടം ഉണ്ടാകുന്നെങ്കില്‍ ആ പലിശ നഷ്ടം , ജീവനക്കാരുടെ ശമ്പളച്ചെലവും തന്‍ചെലവും ഉള്‍പ്പെടുന്ന മാനേജ്‌മെന്റ് ചെലവ് , വായ്പ നിഷ്‌ക്രിയ വായ്പയാകുന്നതിലൂടെ ഉണ്ടാകുന്ന പ്രൊവിഷന്‍ ചെലവായ റിസ്‌ക് കോസ്റ്റ് എന്നിവയാണ് ഈ ഘടകങ്ങള്‍. ഈ നാലുതരം ചെലവുകള്‍ വഹിക്കാന്‍ പര്യാപ്തമായ വായ്പപ്പലിശ ഒരു ബ്രേക്ക് ഈവന്‍ ലെവലാണ്. വായ്പകള്‍ക്ക് 50 ശതമാനം മുതല്‍ 125 ശതമാനം വരെ റിസ്‌ക്ക് വെയിറ്റേജ് ഉള്ളതിനാല്‍ വായ്പകളുടെ റിസ്‌ക് വെയിറ്റഡ് വാല്യൂവിന്റെ ഒന്‍പത് ശതമാനം കാപ്പിറ്റല്‍ ഫണ്ട് വേണ്ടതിനാല്‍ ബ്രേക്ക് ഈവന്‍ ലെവലിലെ പലിശ നിരക്ക് വായ്പകളില്‍ നിന്നു ലഭിച്ചാല്‍ പോരാ, വായ്പത്തുകയുടെ ഒരു ശതമാനത്തില്‍ കുറയാതെ ലാഭവും ഉണ്ടാകണം.

വ്യക്തികള്‍ക്ക് നേരിട്ടു നല്‍കുന്ന വായ്പകള്‍ക്കും സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്കും ഉപയോഗിക്കുന്ന ഫണ്ടിനുണ്ടാകുന്ന പലിശച്ചെലവ് ഒരേ നിരക്കാണ്. എന്നാല്‍, വായ്പ വിതരണവുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് ചെലവും റിസ്‌ക് ചെലവും വ്യക്തിഗത വായ്പകളില്‍ കൂടുതലും സംഘ വായ്പകളില്‍ വളരെ കുറവുമാണ്. വ്യക്തിഗത വായ്പകളില്‍ കൂടുതലും സംഘ വായ്പകളില്‍ വളരെ കുറവുമാണ്. വ്യക്തിഗത വായ്പകളില്‍ വായ്പത്തുകയുടെ ഒന്നര ശതമാനം മാനേജ്‌മെന്റ് ചെലവും 0.5 ശതമാനം റിസ്‌ക് ചെലവും ശരാശരി ഉണ്ടാകുമ്പോള്‍ സംഘവായ്പകളില്‍ റിസ്‌ക് ചെലവ് ഉണ്ടാകാറില്ലെന്നതും മാനേജ്‌മെന്റ് ചെലവ് 0.50 ശതമാനത്തില്‍ അധികരിക്കുകയില്ല എന്നതും ഈ രണ്ടുതരം വായ്പകളുടെ പലിശ നിരക്ക് നിര്‍ണയിക്കുമ്പോള്‍ പരിഗണിക്കേണ്ടതാണ്. കേരള ബാങ്ക് വ്യക്തികള്‍ക്കും സഹകരണേതര സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്പകളുടെ പലിശ നിരക്കില്‍ 1.5 ശതമാനം കുറഞ്ഞ നിരക്കിനു പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കഴിയുന്നതാണ്. ( കേരള ബാങ്കിന്റെ എന്‍.പി.എ. 15.26 ശതമാനമുള്ളതില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ വായ്പ നാമമാത്രമാണ്.)

ഭവനവായ്പ ആകര്‍ഷകമല്ല

വാണിജ്യ ബാങ്കുകള്‍ 7.5 ശതമാനം മുതല്‍ എട്ടു ശതമാനം വരെയുള്ള പലിശ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുമ്പോള്‍ കേരള ബാങ്കിന്റെ ഭവന വായ്പപ്പലിശ ഒന്‍പത് ശതമാനം മുതല്‍ 9.5 ശതമാനം വരെയാണ്. ഈ കാരണത്താല്‍ കേരള ബാങ്കിന്റെ ഭവന വായ്പ നല്ല വായ്പക്കാരന്റെ കാഴ്ചപ്പാടില്‍ അനാകര്‍ഷകമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ കേരള ബാങ്ക് നേരിട്ടു വ്യക്തികള്‍ക്കു നല്‍കുന്ന വായ്പയുടെ പലിശ നിരക്കിനെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ സംഘങ്ങള്‍ക്ക് നല്‍കുന്ന ചില വായ്പകള്‍ക്ക് പലിശ ഈടാക്കുന്നു എന്നത് സംഘങ്ങളുടെ കാഴ്ചപ്പാടിലും കേരള ബാങ്ക് വായ്പ അനാകര്‍ഷകമാക്കുന്നു.

ഹ്രസ്വകാല കാര്‍ഷിക വായ്പ ഒഴികെയുള്ള വായ്പകള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങള്‍ ഈടാക്കുന്ന പലിശ നിരക്കുകള്‍ വാണിജ്യ ബാങ്ക് വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്. അതിനുപരിയായി വായ്പക്കാരന്‍ വായ്പത്തുകയുടെ രണ്ട് ശതമാനം തുകയ്ക്ക് ഓഹരി എടുക്കണമെന്നതും ഒരു ഭാരമാണ്. വായ്പ അനുവദിക്കേണ്ടത് ഭരണ സമിതിയായതിനാല്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം കമ്മിറ്റി മീറ്റിങ്ങുകള്‍ കൂടുന്ന സംഘങ്ങളില്‍ വായ്പ അനുവദിക്കാന്‍ കാലതാമസം ഉണ്ടാകുന്നു. വായ്പയ്ക്കു വരുന്ന വ്യക്തി സംഘത്തിന്റെ ഉടമസ്ഥനായ അംഗം ആണെന്ന വസ്തുത നിലനില്‍ക്കെ വായ്പക്കാരനു ലഭിക്കുന്ന പരിഗണന ഒരിക്കലും നിക്ഷേപകനു ലഭിക്കുന്ന നിലവാരത്തില്‍ എത്തുന്നില്ല. സംഘത്തിന്റെ കാഴ്ചപ്പാടില്‍ നിക്ഷേപകരാണ് ഇന്നും പ്രധാനപ്പെട്ട കസ്റ്റമര്‍. വായ്പ രഹസ്യമായിരിക്കണമെന്നാഗ്രഹിക്കുന്ന അംഗങ്ങളെ സംബന്ധിച്ചിടത്തോളം ആ രഹസ്യാത്മകത സംഘങ്ങളില്‍ ലഭിക്കാറുമില്ല. നിക്ഷേപപ്പലിശ നിരക്കുകള്‍ ചെറിയ ഇടവേളകളില്‍ തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ എടുത്ത വായ്പയിലെ പലിശ നിരക്ക് കാലാകാലങ്ങളില്‍ നിക്ഷേപപ്പലിശ നിരക്കിലെ വ്യതിയാനത്തിനനുസൃതമായി മാറുന്നതിനു സഹായകമായ ഫ്‌ളക്‌സിബിള്‍ നിരക്കിലുള്ള പലിശ വാണിജ്യ ബാങ്കുകളിലുള്ളതുപോലെ കേരള ബാങ്കിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലും ഇല്ല എന്നതും സഹകരണ വായ്പയുടെ അനാകര്‍ഷകത്വമാണ്.

2020 മാര്‍ച്ചില്‍ ഇന്ത്യയിലെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് അവരുടെ ടയര്‍ വണ്‍ കാപ്പിറ്റല്‍ ഫണ്ടിന്റെ 15 ശതമാനം തുക ഒരു വായ്പാ അക്കൗണ്ടില്‍ വായ്പ നല്‍കാന്‍ അനുവാദം നല്‍കുകയുണ്ടായി. 100 കോടി രൂപ ടയര്‍ വണ്‍ കാപ്പിറ്റല്‍ ഫണ്ടുള്ള ഒരു അര്‍ബന്‍ ബാങ്കിന് 15 കോടി രൂപ ഒരു അക്കൗണ്ടില്‍ വായ്പ നല്‍കാം. എന്നാല്‍, 2000 കോടി രൂപയോളം ടയര്‍ വണ്‍ കാപ്പിറ്റല്‍ ഫണ്ടുള്ള കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു വായ്പ അക്കൗണ്ടില്‍ പരമാവധി 60 ലക്ഷം രൂപ മാത്രമേ വായ്പ നല്‍കാന്‍ അനുവാദമുള്ളൂ. നബാര്‍ഡ് റേറ്റിങ്ങില്‍ എ റേറ്റിങ്ങുള്ള സംസ്ഥാന – ജില്ലാ സഹകരണ ബാങ്കിനു ഒരു അക്കൗണ്ടില്‍ പരമാവധി 60 ലക്ഷവും ബി റേറ്റിങ്ങുള്ള ബാങ്കിന് 40 ലക്ഷവും സി റേറ്റിങ്ങുള്ളവക്ക് 25 ലക്ഷവും ഒരു വായ്പാ അക്കൗണ്ടില്‍ പരമാവധി തുകയായി വായ്പ നല്‍കാമെന്നത് നബാര്‍ഡ് 25 വര്‍ഷം മുമ്പ് നിശ്ചയിച്ച മാനദണ്ഡമാണ്. ബാങ്കുകളുടെ മൂലധന പര്യാപ്തത, എന്‍.പി.എ. നിലവാരം , മാനേജ്‌മെന്റ് , വരുമാനക്ഷമത, ലിക്വിഡിറ്റി, നടപടിക്രമങ്ങള്‍, കംപ്ലയന്‍സ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥനത്തിലാണ് സഹകരണ ബാങ്കുകളുടെ റേറ്റിങ് നടത്തുന്നത്. സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 50 ഇരട്ടിവരെ വര്‍ധന ഈ മാനദണ്ഡം നടപ്പാക്കിയ ശേഷം ഉണ്ടായെങ്കിലും നല്‍കാവുന്ന വായ്പത്തുകയില്‍ നാളിതുവരെ വര്‍ധന വരുത്തിയിട്ടില്ല. കേരള ബാങ്കിന്റെ നിക്ഷേപ – വായ്പാ അനുപാതം കുറവാകാന്‍ നബാര്‍ഡ് നയവും കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!