ജനോപകാരപ്രദവും അഴിമതിരഹിതവുമായ സിവില്‍ സര്‍വീസിനായി ജീവനക്കാര്‍ യത്‌നിക്കണം- മുഖ്യമന്ത്രി

Deepthi Vipin lal

ജനോപകാരപ്രദവും കാര്യക്ഷമവും അഴിമതിരഹിതവുമായ സിവില്‍ സര്‍വീസിനായി സര്‍ക്കാര്‍ ജീവനക്കാര്‍ യത്‌നിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വില്ലേജ്തലം വരെയുള്ള സര്‍ക്കാര്‍ഓഫീസുകളിലെ ഫയലുകള്‍ തീര്‍പ്പാക്കാനായി ജൂണ്‍ 15 നാരംഭിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു ജീവനക്കാരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും നടപ്പാക്കുന്നതു സര്‍ക്കാര്‍ജീവനക്കാര്‍ മുഖേനയാണ്. ഭരണനിര്‍വഹണം ജനോപകാരപ്രദമാവുക, ജനങ്ങളോട് സൗഹൃദം പുലര്‍ത്താനാവുക, കാര്യക്ഷമവും അഴിമതിരഹിതവുമാവുക – ഇത്തരത്തിലൊരു സിവില്‍ സര്‍വീസാണു നമുക്കു വേണ്ടത് – മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സിവില്‍ സര്‍വീസ് രൂപീകൃതമായതു ജനാധിപത്യ കാലഘട്ടത്തിലല്ല. എന്നാല്‍, കാലാനുസൃതമായി വന്ന മാറ്റങ്ങളുണ്ട്. അതുള്‍ക്കൊണ്ട് ജീവനക്കാരുടെ സമഗ്രമായ പുനര്‍നിര്‍വചനം ആവശ്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന രൂപവത്കരണത്തിനു ശേഷം വിവിധ ഘട്ടങ്ങളില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. നാലു ഭരണപരിഷ്‌കാരക്കമ്മീഷനുകളുടെ സമഗ്രമായ പഠനവും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുമൊക്കെ ഇതിന്റെ ഭാഗമാണ്. സമഗ്രമായ രീതിയില്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണു കേരളം. അതിന്റെ നേട്ടങ്ങള്‍ നമുക്കു കാണാന്‍ കഴിയുന്നുണ്ട്. ഇപ്പോള്‍ സിവില്‍ സര്‍വീസിനു പുതിയൊരു ഊര്‍ജ്ജം പകരാനായി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപവത്കരിക്കാന്‍ നമുക്കു കഴിഞ്ഞു. അതിലേക്കുളള ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയായി. ഈ മാറ്റങ്ങളൊക്കെ കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തോടെയാണു നടന്നിട്ടുളളത്. പക്ഷേ, അതിനനുസൃതമായ മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്നു നമ്മള്‍ പരിശോധിക്കണം. മാറ്റമുണ്ടായിട്ടില്ല എന്നല്ല. പക്ഷേ, ആഗ്രഹിച്ചവിധം അതു പൂര്‍ണ്ണതയില്‍ എത്തിയിട്ടുണ്ടോ? അതു ജീവനക്കാര്‍തന്നെ പരിശോധിക്കേണ്ട കാര്യമാണ്. ആ പരിശോധനയുടെ ഭാഗമായി നിങ്ങളുടെ മുന്നില്‍ വരുന്ന ഫയലും നിവേദനങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സമീപനം എങ്ങനെയാവണം എന്നുകൂടി നാം വ്യക്തമായി കാണണം- മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒന്നാമത്

വലിയൊരു അംഗീകാരം കേരളത്തിലെ സിവില്‍ സര്‍വീസിനു നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഈയാഴ്ച പുറത്തിറങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഗവേണന്‍സ് റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ സംസ്ഥാനമാണ് ഇ- ഗവേണന്‍സ് കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളമാണ് ഒന്നാമത്. വിവര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സര്‍ക്കാര്‍ സേവനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട നിര്‍വ്വഹണം സാധ്യമാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഈ നേട്ടമുണ്ടായത്. ഇതിലുള്ള സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു- മുഖ്യമന്ത്രി ജീവനക്കാരോട് പറഞ്ഞു.

സര്‍ക്കാര്‍ നയപരിപാടികള്‍ നടപ്പാക്കുന്നതു ജീവനക്കാരിലൂടെയാണ.് അപ്പോള്‍ കാര്യക്ഷമവും ശുഷ്‌കാന്തിയുളളതുമായ സിവില്‍ സര്‍വീസ് ഏതൊരു ഭരണത്തിന്റെയും പ്രതിച്ഛായ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ജീവനക്കാരുടെ പ്രവൃത്തികളാണു ജനങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ എടുക്കുന്ന തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ട്. കോവിഡിന്റെ പ്രത്യാഘാതം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സാധാരണ രീതിയിലേക്കു നാം തിരിച്ചുവരികയാണ്. അത്തരമൊരു ഘട്ടത്തിലാണു ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംഘടനകളുടെയും സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണം. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ ഭൂരിഭാഗവും ഇ-ഓഫീസ് സംവിധാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതോടെ നല്ല തോതില്‍ ഇ-ഓഫീസ് സംവിധാനം കാര്യക്ഷമമാകും. അതുകൊണ്ട് ഇപ്പോള്‍ ബാക്കി കിടക്കുന്ന ഫയലുകള്‍ മുഴുവനായിത്തന്നെ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ സാധിക്കണം. പിന്നീട് സ്വാഭാവികമായും ഇ-ഓഫീസ് സംവിധാനത്തിലേക്കായിരിക്കും നാം നീങ്ങുന്നത്.

സെക്രട്ടറിയേറ്റ് മുതല്‍ വില്ലേജ് ഓഫീസില്‍ വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അതതു ഓഫീസ് മേധാവിമാരുടെ ചുമതലയിലാണു ഫയല്‍ തീര്‍പ്പാക്കല്‍ നടപടി നടക്കേണ്ടത്. പ്രാദേശികമായ ഓഫീസുകളുടെ പ്രവര്‍ത്തന പുരോഗതി ജില്ലാ റീജണല്‍ ഓഫീസുകള്‍ വിലയിരുത്തണം. വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പ് മേധാവി വിലയിരുത്തണം. സെക്രട്ടറിയേറ്റിലെ തീര്‍പ്പാക്കലിന്റെ ചുമതല ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്കായിരിക്കും. ഇതില്‍ സംസ്ഥാന തലത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിനായിരിക്കും- മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഫയല്‍ തീര്‍പ്പാക്കല്‍
യാന്ത്രികമാവരുത്

വകുപ്പ് തലത്തിലുള്ള ഫയല്‍തീര്‍പ്പാക്കലിനോടൊപ്പം ജില്ലാ തലത്തിലും ഇതിനു മേല്‍നോട്ട സംവിധാനമുണ്ടാവും. ഓരോ ജില്ലയ്ക്കും ചാര്‍ജ്ജുള്ള മന്ത്രിമാരുണ്ട്. അവരുടെ നേതൃത്വത്തിലും പരിശോധന നടക്കും. ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കരുത്. ഓരോ ഓഫീസിലും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം ആദ്യം തയാറാക്കണം. ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം. ഇതിനായി ഒരു പദ്ധതിയും ആക്ഷന്‍ പ്ലാനും ഉള്‍പ്പെടെ തയാറാക്കി ഉദ്യോഗസ്ഥ – ഭരണ പരിഷ്‌കാര വകുപ്പ് ജൂണ്‍ നാലിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണം.

ജനങ്ങള്‍ക്ക് സേവനം വേഗത്തില്‍ ലഭ്യമാക്കുക എന്നതിനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മാസത്തിലെ ഒരു അവധിദിവസം ഫയല്‍ തീര്‍പ്പാക്കലിനായി മാറ്റിവയ്ക്കുന്ന കാര്യം ജീവനക്കാര്‍ ആലോചിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിയമസഭാചോദ്യങ്ങള്‍ക്കുള്ള മറുപടികളും നിയമസഭാസമിതി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകളും സമയത്തു നല്‍കണം. അതേപോലെ കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേല്‍നോട്ടത്തിലുമുള്ള കാര്യക്ഷമത ഉറപ്പാക്കാന്‍ ഓരോ വകുപ്പിലും വകുപ്പുമേധാവിയുടെ ഓഫീസിലും പ്രത്യേക സംവിധാനമൊരുക്കണം.

സര്‍ക്കാര്‍ സംവിധാനം മുഴുവനായി എടുത്താല്‍ ജീവനക്കാരുടെ എണ്ണം ആവശ്യത്തിനുണ്ട്. എന്നാല്‍, ചില സീറ്റുകളില്‍ ജോലി കൂടുതല്‍ ചിലതില്‍ കുറവ് എന്നിങ്ങനെ ഒരു അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതു വകുപ്പുതലത്തില്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം. സര്‍വീസിനാവശ്യമായ തസ്തികകള്‍ കൂട്ടുന്നതിനും അനിവാര്യമല്ലാത്ത തസ്തികകള്‍ കുറവ് വരുത്തി ക്രമീകരിക്കുന്നതിനും ഇതു സഹായിക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതു സര്‍ക്കാരിന്റെ നയമല്ല. ജീവനക്കാരുടെ കാര്യക്ഷമത പ്രധാനപ്പെട്ട വിഷയമാണ്. സങ്കീര്‍ണമായ വിഷയങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ യാന്ത്രികമായ ചോദ്യങ്ങളോ സംശയങ്ങളോ ഉന്നയിച്ചു താഴെത്തട്ടിലേക്കോ മുകള്‍ത്തട്ടിലേക്കോ അയക്കുന്നത് അനഭിലഷണീയമായ പ്രവൃത്തിയാണ് – മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

സേവനം
ജനങ്ങളിലേക്ക്

ഫയലുകളെ പലയിനങ്ങളായി തരം തിരിച്ച് ഒരു പട്ടിക ഉണ്ടാക്കുന്നതു കാര്യക്ഷമമായ ഫയല്‍ തീര്‍പ്പാക്കലിനു സഹായകമാകും.
ഒരു തരംതിരിവ് നടത്തി മുന്‍ഗണന നിശ്ചയിക്കുന്നതു ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തെ ഫലപ്രദമാക്കാന്‍ വളരെ സഹായിക്കും. ജനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തേടി ഓഫീസുകളില്‍ എത്തുന്നതാണു നേരത്തെയുളള ശീലം. അതു മാറ്റി സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക. ഇത്തരത്തിലുള്ള ഒരു സുവ്യക്തമായ നയമാണു സര്‍ക്കാരിനുള്ളത്. സര്‍ക്കാരിന്റെ സേവനങ്ങളും ആനുകൂല്യങ്ങളും പൊതുജനങ്ങളുടെ അവകാശമാണ്. സര്‍ക്കാരോ ജീവനക്കാരോ നല്‍കുന്ന ഔദാര്യമല്ല. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം സേവന ലഭ്യതയ്ക്കായി മുമ്പു നിഷ്‌കര്‍ഷിച്ചിരുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയെന്നു തീരുമാനിച്ചത്. സര്‍ക്കാര്‍സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിനുളളതാണ് ഇ-സേവനവും എം സേവനവും. ഇതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണം. സിവില്‍ സര്‍വീസ് അഴിമതിരഹിതമാവണം. സര്‍ക്കാര്‍സേവനങ്ങള്‍ക്കു വില നിശ്ചയിക്കുന്ന ഏര്‍പ്പാടിനോട് ഒരു തരത്തിലും പൊരുത്തപ്പെടാനാവില്ല. പൊതു സേവനത്തില്‍ അഴിമതി തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്- മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റില്‍
മൂന്നു ലക്ഷം ഫയല്‍

സെക്രട്ടേറിയറ്റില്‍ എടുത്ത കണക്കനുസരിച്ച് മൂന്നു ലക്ഷത്തോളം ഫയലുകള്‍ അവിടെ തീര്‍പ്പാകാനുണ്ടെന്നാണു മനസ്സിലായതെന്നു മുഖ്യമന്ത്രിക്കു മുമ്പു സംസാരിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. ജൂണ്‍ രണ്ടിലെ മന്ത്രിസഭായോഗത്തിലാണു ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ പത്തിനകം യജ്ഞത്തിന്റെ പുരോഗതിറിപ്പോര്‍ട്ട് സമാഹരിച്ച് പ്രസിദ്ധപ്പെടുത്തും – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News