സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരമാവധി 16,800 രൂപ ബോണസ്

[email protected]

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ബോണസ് അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറങ്ങി. പരമാവധി 16,800 രൂപയാണ് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ലഭിക്കാവുന്ന ബോണസ്. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈവര്‍ഷം ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ സഹകരണ സംഘം ജീവനക്കാര്‍ക്കുള്ള ബോണസ് എങ്ങനെയാണെന്നതിനെക്കുറിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് പറയുന്നുണ്ട്. അതനുസരിച്ചാണ് ബോണസ് നിശ്ചയിച്ച് സര്‍ക്കുലറിങ്ങിയത്. 12 നിബന്ധനകളാണ് സര്‍ക്കുലറിലുള്ളത്.

എല്ലാ സഹകരണ സംഘങ്ങളും ലാഭ-നഷ്ടം നോക്കാതെ മൊത്തം വാര്‍ഷിക ശമ്പളത്തിന്റെ 8.33 ശതമാനം ബോണസായി നല്‍കാനാണ് നിര്‍ദ്ദേശം. വാര്‍ഷിക ശമ്പളം കണക്കാക്കുമ്പോള്‍ പരമാവധി 7000 രൂപയാണ് മാസശമ്പളമായി പരിഗണിക്കാവുന്നത്. അതായത് ബോണസിന് കണക്കാക്കുന്ന പരമാവധി വാര്‍ഷിക ശമ്പളം 84,000രൂപയായിരിക്കും.

എന്നാല്‍, ബോണസ് ആക്ടില്‍ നിര്‍ദ്ദേശിക്കുന്നവിധം മതിയായ സംഖ്യ അലോക്കബിള്‍ സര്‍പ്ലസുള്ള സംഘങ്ങളില്‍ 20 ശതമാനം വരെ ബോണസ് നല്‍കാം. 7000 രൂപവരെ മാസവരുമാനമുള്ളവര്‍ക്ക് വാര്‍ഷിക വേതനത്തിന്റ 20 ശതമാനത്തില്‍ അധികരിക്കാത്ത തുക നല്‍കാം. 7000ന് മുകളില്‍ മാസവരുമാനമുള്ളവര്‍ക്ക് ഏഴായിരം രൂപയാണ് പരമാവധി മാസശമ്പളമായി കണക്കാക്കി അതിന്റെ 20ശതമാനം ബോണസ് നല്‍കാമെന്നാണ് നിര്‍ദ്ദേശം.

അലോക്കബിള്‍ സര്‍പ്ലസില്‍ അധികരിച്ച സംഖ്യ ബോണസായി നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അലോക്കബിള്‍ സര്‍പ്ലസ് ഇല്ലാതിരിക്കുകയും എല്ലാകരുതലുകളും മാറ്റിയശേഷം അറ്റലാഭത്തിലായ സംഘങ്ങള്‍ക്ക് ലാഭത്തിന്റെ 40ശതമാനത്തില്‍ കൂടാത്തവിധം ബോണസ് നല്‍കാം. എന്നാല്‍, ഇതും നേരത്തെ നിര്‍ദ്ദേശിച്ച രീതിയില്‍ ശമ്പളം കണക്കാക്കിയാവണം ജീവനക്കാര്‍ക്ക് നല്‍കേണ്ടത്.

അപ്പക്‌സ് സ്ഥാപനങ്ങള്‍, ജില്ലാസഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കണ്‍കറന്റ് ഓഡിറ്റര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ബോണസ് നല്‍കേണ്ടത്. കണ്‍കറന്റ് ഓഡിറ്ററുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്. തെറ്റായ കണക്കില്‍ അധികമായ ബോണസ് നല്‍കിയാല്‍ അതിന്റെ ഉത്തരവാദിത്തം ചീഫ് എക്‌സിക്യുട്ടീവിനും ഭരണസമിതിക്കുമായിരിക്കും. ഇവരില്‍നിന്ന് അധികമായി നല്‍കിയ തുക തിരിച്ചുപിടിക്കുമെന്നും രജിസ്ട്രാറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിക്ഷേപപിരിവുകാര്‍ക്ക് 4000 രൂപയും അപ്രൈസര്‍മാക്ക് 3000രൂപയും മാസശമ്പളം കണക്കാക്കി ബോണസ് അനുവദിക്കാം. പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, നീതി സ്്‌റ്റോര്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ റഗുലര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ ഇവര്‍ക്കെല്ലാം ബോണസിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!