ലിജ്ജത് പപ്പട്: 80 രൂപയില്‍ നിന്ന് 1600 കോടിയിലേക്ക്

moonamvazhi

മായാ പണിക്കര്‍ , മുംബൈ

61 വര്‍ഷം മുമ്പ് വെറും 80 രൂപ മുതല്‍മുടക്കിലാണ് ലിജ്ജത് പപ്പടം നിര്‍മാണം തുടങ്ങിയത്. സാധാരണക്കാരായ ഏഴ് ഗുജറാത്തി വനിതകളായിരുന്നു ഈ സംരംഭത്തിനു പിന്നില്‍. ലോകമാകെ അറിയപ്പെടുന്ന ലിജ്ജത് ഇപ്പോള്‍ 45,000 സ്ത്രീകളുടെ ഉപജീവന മാര്‍ഗമാണ്. സംഘത്തിന്റെ ഇപ്പോഴത്തെ വിറ്റുവരവ് 1600 കോടി രൂപ.

ലിജ്ജത് എന്നു കേള്‍ക്കുമ്പോള്‍ പപ്പടത്തിന്റെ പേരാണ് ഓര്‍മ വരികയെങ്കിലും ഗുജറാത്തിയില്‍ അതിന് രുചിയെന്നാണ് അര്‍ഥം. ഇന്ത്യന്‍ ഭക്ഷണമേശയിലെ രുചിയായി ലിജ്ജത്  മാറിയിട്ട് 61 വര്‍ഷം പൂര്‍ത്തിയായി. മുംബൈയിലെ സാധാരണക്കാരായ സ്ത്രീകള്‍ നിവര്‍ന്നു നില്‍ക്കാന്‍ തുനിഞ്ഞതാണ് ഇന്ത്യ മുഴുവന്‍ പടര്‍ന്നു കിടക്കുന്ന പ്രസ്ഥാനമായി മാറിയത്. സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകകളിലൊന്നായി ലോകം ലിജ്ജതിനെ വാഴ്ത്തുന്നു. ഏഴു സ്ത്രീകള്‍ തുടക്കമിട്ട ചെറിയൊരു സംരംഭം ഇന്ന് നാല്‍പ്പത്തി അയ്യായിരത്തോളം സ്ത്രീകളുടെ പങ്കാളിത്തമുള്ള വലിയൊരു ശൃംഖലയായി മാറിക്കഴിഞ്ഞു. ഇവരാണ് ലിജ്ജതിന് കരുത്തും ശക്തിയും ഒപ്പം കുതിപ്പും നല്‍കുന്നത്.

ലിജ്ജത് എന്ന വനിതാ കൂട്ടായ്മയുടെ പിറവിക്കു പിന്നില്‍ രണ്ടു പുരുഷന്മാരുടെ സാന്നിധ്യവുമുണ്ട്. ലിജ്ജതിലെ സഹോദരിമാര്‍ ബഹുമാനത്തോടെ ‘ പിതാമഹ ‘ എന്നു വിശേഷിപ്പിക്കുന്ന പുരുഷോത്തം ദാമോദര്‍ ദത്താനിയും ഛഗന്‍ ലാല്‍ പരേഖ് എന്ന ഛഗന്‍ ബപ്പയും. രണ്ടു പേരും തുടക്കകാലത്ത് ഈ സംരംഭത്തിനു നേര്‍വഴി കാണിച്ചുകൊടുത്തവരും കൂടെ നിന്നവരുമാണ്.

ലിജ്ജത് പപ്പടം മാത്രമല്ല ഉല്‍പ്പാദിപ്പിക്കുന്നത്. നിരവധി ഉല്‍പ്പന്നങ്ങള്‍ ലിജ്ജതിന്റെതായുണ്ട്. എണ്‍പത് രൂപ മൂലധനത്തില്‍ തുടങ്ങിയ ഈ സഹകരണ സ്ഥാപനത്തിന്റെ ഇന്നത്തെ വാര്‍ഷിക വിറ്റുവരവ് 1600 കോടി രൂപയിലധികമാണ്. സ്ത്രീകൂട്ടായ്മയുടെ വലിയ വിജയമായാണ് ലിജ്ജത് പ്രസ്ഥാനത്തെ എല്ലാവരും വിലയിരുത്തുന്നത്.

ടെറസ്സിലെ തുടക്കം

മുംബൈ വികസിക്കാത്ത കാലം. അന്നു ഗിര്‍ഗാവില്‍ ഉണ്ടായിരുന്നത് അഞ്ച്് കെട്ടിടങ്ങള്‍ മാത്രം . അതിലൊന്നായ ലോഹാനെ നിവാസില്‍ താമസിച്ചിരുന്ന ഗുജറാത്തികളായ ഏഴു വനിതകള്‍ ചേര്‍ന്നാണ് പപ്പട നിര്‍മാണത്തിന് തുടക്കം കുറിച്ചത്്. അവര്‍ പപ്പടം പരത്തി ഉണക്കിയെടുത്തിരുന്നത് കെട്ടിടത്തിന്റെ ടെറസ്സിലാണ് . പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഈ ഏഴു പേരില്‍ ഒരാള്‍ക്കും എന്തെങ്കിലും തരത്തിലുള്ള കച്ചവടം നടത്തി പരിചയമുണ്ടായിരുന്നില്ല. എന്നാല്‍, കച്ചവടത്തിന്റെ മര്‍മമറിയുന്ന ഗുജറാത്തി രസതന്ത്രം അവര്‍ക്ക് ഹൃദിസ്ഥമായിരുന്നു.

പുരുഷോത്തം ദാമോദര്‍ ദത്താനി

 

തങ്ങള്‍ക്ക് കിട്ടുന്ന പണം കുടുംബത്തെ സഹായിക്കാന്‍ ഉപകരിക്കുമല്ലോ എന്നതായിരുന്നു ആ സ്ത്രീകളുടെ ചിന്ത. അവരുടെ ഉള്ളിലെ ഈ എളിയ ആഗ്രഹമാണ് അവരറിയാതെ തിടം വെച്ചു വലിയ പ്രസ്ഥാനമായി മാറിയത്്. അവരുടെ പേരുകള്‍ ലിജ്ജത് നിലനില്‍ക്കുന്ന കാലത്തോളം തുടിച്ചു നില്‍ക്കും. ജസ്‌വന്തിബെന്‍ ജംനാദാസ് പോപറ്റ്, പാര്‍വതിബെന്‍ രാംദാസ് തോടാനി, ഉജാംവെന്‍ നരന്‍ദാസ് കുണ്ടാലിയ, ബനുബെന്‍ എന്‍. തന്ന, ലഘുബെന്‍ അമൃത്‌ലാല്‍ കോക്കാനി, ജയബെന്‍.വി. വിത്തലാനി, ചുതട്‌ബെന്‍ അമിഷ് ഗവാഡെ എന്നിവരാണ് ഈ ഏഴു പേര്‍.
1959 മാര്‍ച്ച് 15 ന് അവര്‍ ഏഴു പേരും തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ടെറസ്സില്‍ ഒത്തുചേര്‍ന്നു. അവരുണ്ടാക്കിയ നാല് പാക്കറ്റ് പപ്പടം ആ കൈകളിലുണ്ടായിരുന്നു. ബുലേശ്വറിലെ ഒരു കച്ചവടക്കാരന് അവര്‍ ആ പപ്പടം വിറ്റു. പിന്നീടുണ്ടാക്കിയ പപ്പടം വില്‍ക്കാന്‍ ഈ സ്ത്രീ കൂട്ടായ്മയെ സഹായിച്ചത്് പുരുഷോത്തം ദാമോദര്‍ ദത്താനിയാണ്. അദ്ദേഹം പപ്പടവുമായി കടകള്‍ കയറിയിറങ്ങി. തുടക്കത്തില്‍ ആള്‍ക്കാര്‍ വാങ്ങാന്‍ മടിച്ചു. ദത്താനി നിരാശനായില്ല. ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം, ഗിര്‍ഗാവിലെ സ്‌റ്റോറായ ആനന്ദ്ജി പ്രേംജി ആന്‍ഡ് കമ്പനി പപ്പടം വാങ്ങി. സ്ത്രീകളുടെ കൂട്ടായ്മയില്‍ വിശ്വാസമര്‍പ്പിച്ചാണ് സ്റ്റോറുടമ പപ്പടം വാങ്ങിയത്. പപ്പടം സ്റ്റോറില്‍ വെച്ച ദിവസം തന്നെ മുഴുവനും വിറ്റുപോയി. ഇത് സംരംഭകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. കൂടുതല്‍ തുക മുടക്കി അവര്‍ കൂടുതല്‍ പപ്പടമുണ്ടാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പപ്പടത്തിനു വന്‍പ്രിയമായിരുന്നു. ആനന്ദ്ജി പ്രേംജി സ്റ്റോറില്‍ മാത്രം ഒരു ദിവസം 25 കിലോ പപ്പടം വരെ വിറ്റുപോകുന്ന അവസ്ഥയുണ്ടായി. അക്കാലത്ത് പപ്പടത്തിന് ബ്രാന്റ് നെയിമൊന്നുമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞാണ് ലിജ്ജത് എന്ന പേര് ജനിച്ചത്.

ആദ്യം കിട്ടിയത് എട്ടണ

ഏഴംഗ വനിതാ സംഘത്തിന് ആദ്യ ദിവസം പപ്പടം വിറ്റുകിട്ടിയത്് എട്ടണയാണ്. പിറ്റേന്ന് രണ്ട് കിലോ പപ്പടം വിറ്റു. അതിന് ഒരു രൂപ കിട്ടി. ഇത് സ്ത്രീകള്‍ക്കിടയില്‍ വാര്‍ത്തയായി. അങ്ങനെ കേട്ടറിഞ്ഞ് ഈ സംഘത്തിലേക്ക് പല ഭാഗത്തുനിന്നും സ്ത്രീകള്‍ എത്തുകയായിരുന്നുവെന്ന് അന്നത്തെ കൂട്ടായ്മയുടെ ഭാഗമായിരുന്ന ജസ്‌വന്തിബെന്‍ പറഞ്ഞു. പപ്പടമുണ്ടാക്കുന്ന സ്ത്രീകളുടെ എണ്ണം നാലു മാസത്തിനുള്ളില്‍ ഇരുനൂറായി. ടെറസ്സില്‍ പപ്പടമുണ്ടാക്കാന്‍ ഇടം പോരാതെ വന്നപ്പോള്‍ പലരും സാധനങ്ങള്‍ വാങ്ങി സ്വന്തം വീടുകളില്‍ നിന്ന് പപ്പടമുണ്ടാക്കി കൊണ്ടുവരാന്‍ തുടങ്ങി. എവിടെ നിന്നുണ്ടാക്കിയാലും ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് സംഘാംഗങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗിര്‍ഗാവിനു പുറമെ വഡാലയിലും ഓഫീസ് തുറന്നു. 1959 ല്‍ത്തന്നെ മൊത്തം വിറ്റുവരവ് 6196 രൂപയിലെത്തി. എട്ടണയില്‍ നിന്നുള്ള കുതിപ്പ്.

ഛഗന്‍ ബപ്പ

 

തങ്ങളുടെ സംരംഭത്തിന് ആരില്‍ നിന്നും സംഭാവന സ്വീകരിക്കില്ലെന്നു ഏഴംഗ സംഘം ആദ്യമേ തീരുമാനമെടുത്തിരുന്നു. നഷ്ടം വന്നാല്‍ പ്പോലും ആ തീരുമാനം മാറ്റില്ലെന്നും ഇവര്‍ ദൃഢനിശ്ചയമെടുത്തിരുന്നു. സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഛഗന്‍ലാല്‍ പരേഖ് എന്ന ഛഗന്‍ ബപ്പയാണ് ഗുണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നു സംഘത്തെ ഉപദേശിച്ചത്. തുടക്കത്തില്‍ സംഘം രണ്ടു തരം പപ്പടമുണ്ടാക്കിയിരുന്നു. ഒന്ന് ഗ്രാമങ്ങളില്‍ വില്‍ക്കാന്‍. മറ്റൊന്ന് നഗരപ്രദേശങ്ങളില്‍ കൊടുക്കാനും. ഛഗന്‍ ബപ്പ അതു വിലക്കി. എല്ലായിടത്തും വില്‍ക്കാന്‍ ഒറ്റ പപ്പടം മതി എന്നദ്ദേഹം ഉപദേശിച്ചു. ഗുണനിലവാരം കര്‍ശനമായി പാലിക്കണമെന്നും ബപ്പ ആവശ്യപ്പെട്ടു.

സഹകരണ മേഖലയിലെ വലിയൊരു തൊഴില്‍സ്ഥാപനത്തിന് ഇവിടെ തുടക്കം കുറിക്കുകയായിരുന്നു. പതിനെട്ട് വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികളെ മാത്രമേ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയുള്ളൂ എന്നതുള്‍പ്പെടെ കുറെ നിബന്ധനകള്‍ പപ്പട നിര്‍മാണ സംഘം മുന്നോട്ടുവെച്ചു. അത് അനുസരിക്കാന്‍ തയാറുള്ളവരെ മാത്രം സംഘത്തില്‍ ചേര്‍ത്തു.

തുടങ്ങിയ വര്‍ഷം , അതായത് 1959 ല്‍, 6196 രുപ മൊത്തം വിറ്റുവരവുണ്ടാക്കിയ സംഘത്തെ അടുത്ത വര്‍ഷം മഴ ചതിച്ചു. ബോംബെയില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴ പപ്പട നിര്‍മാണത്തെ ബാധിച്ചു. പപ്പടത്തിന്റെ പണി നാലു മാസത്തോളം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. വെയിലില്‍ ഉണക്കിയെടുക്കുന്ന പപ്പടം മഴക്കാലത്ത്് എങ്ങനെയുണ്ടാക്കാനാവും എന്ന ചിന്ത പിന്നീടവരെ പുതിയ വഴികളിലേക്ക് നയിച്ചു. കട്ടിലില്‍ പപ്പടം വിതറി അതിനടിയില്‍ സ്റ്റൗ കത്തിച്ചുവെച്ച് അവര്‍ ഉണക്കിയെടുത്തു. സംഘത്തെപ്പറ്റി കേട്ടറിഞ്ഞ് പുതുതായി അംഗങ്ങള്‍ വന്നുകൊണ്ടിരുന്നു. ആരെയും നിരാശപ്പെടുത്തിയില്ല. അംഗസംഖ്യ ക്രമേണ ഉയര്‍ന്ന് 300 കവിഞ്ഞു.

1961 ല്‍ പശ്ചിമ ബോംബെയിലെ മലാഡില്‍ പപ്പട നിര്‍മാണ സംഘം പുതിയ കേന്ദ്രം തുടങ്ങി. അതുവരെ പപ്പടത്തിനു പ്രത്യേകം പേരുണ്ടായിരുന്നില്ല. ഒരു പേരുണ്ടാകുന്നത് ബിസിനസ്സിനു നല്ലതായിരിക്കുമെന്ന് എല്ലാവര്‍ക്കും തോന്നി. പേരിനുവേണ്ടി മത്സരം നടത്താന്‍ തീരുമാനിച്ചു. യോജിച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് അഞ്ചു രൂപ സമ്മാനം നല്‍കാനും ധാരണയായി. രുചി എന്നതിന്റെ ഗുജറാത്തി വാക്കായ ലിജ്ജത് രൂപപ്പെട്ടത് ഇങ്ങനെയാണ്. ധീരജ്‌ബെന്‍ രൂപരേലേയാണ് ഈ പേര് നിര്‍ദേശിച്ചത്. പ്രസ്ഥാനത്തിന് ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് എന്ന പേര് നല്‍കി. 1962-63 ല്‍ സംഘത്തിന്റെ വിറ്റുവരവ് 1,82,000 രൂപയായി ഉയര്‍ന്നു. 1966 ജൂലായില്‍ ബോംബെ പബ്ലിക് ട്രസ്റ്റ്‌സ് ആക്ട്, സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് എന്നിവ പ്രകാരം സംഘം രജിസ്റ്റര്‍ ചെയ്തു. മഹാത്മജി വിഭാവനം ചെയ്ത ട്രസ്റ്റീഷിപ്പ് മാതൃകയിലാണ് സംഘത്തിന്റെ ഘടന. തൊഴിലാളി തന്നെ ഉടമയുമാകുന്ന രീതി. എല്ലാ സമ്പത്തും സമൂഹത്തിന്റേതാണെന്നും വ്യാപാരമെന്നത് സേവനത്തിന്റെ ഉദാത്ത രൂപമാണെന്നുമാണ് ട്രസ്റ്റീഷിപ്പിന്റെ സങ്കല്‍പ്പം. ലാഭവും നഷ്ടവും അംഗങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു.

ശാഖകള്‍ , പുതിയ ഉല്‍പ്പന്നങ്ങള്‍

1966 ല്‍ ഗുജറാത്തിലെ വലോഡില്‍ ഈ സഹകരണ സ്ഥാപനത്തിന്് ശാഖയുണ്ടായി. പപ്പടത്തിനു പുറമെ മറ്റു പല ഉല്‍പ്പന്നങ്ങളും ലിജ്ജത് ഉണ്ടാക്കുന്നുണ്ട്. ഉലുവ അടങ്ങിയ ഗുജറാത്തി പലഹാരം കാക്ക്്‌റ 1974 ല്‍ വിപണിയിലെത്തിച്ചു. 1976 ല്‍ വിവിധ മസാലകള്‍, 79 ല്‍ ഗോതമ്പിന്റെ ആട്ട, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവ പുറത്തിറക്കി. സംഘത്തിലെ അംഗങ്ങള്‍ ലിജ്ജത് സഹോദരിമാര്‍ എന്നാണറിയപ്പെടുന്നത്. സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദൃഢമായ കണ്ണിയാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നത്്. ഇന്ന്് ലിജ്ജതിന് ഇന്ത്യ മുഴുവന്‍ 82 ബ്രാഞ്ചുകളുണ്ട്. പതിനഞ്ചോളം രാജ്യങ്ങളിലേക്ക് ലിജ്ജത് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അമേരിക്ക, യു.കെ, ഹോളണ്ട്, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ ഇതില്‍ പ്രമുഖമാണ്.

തുടങ്ങിയ കാലത്തുള്ള അതേ ഗുണനിലവാരം ഇന്നും നിലനിര്‍ത്തുന്നു എന്നതാണ് തങ്ങളുടെ വളര്‍ച്ചയുടെ പ്രധാന കാരണമെന്നു ശ്രീ മഹിള ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പടിന്റെ ഇപ്പോഴത്തെ അധ്യക്ഷ സ്വാതി ആര്‍. പരാഡ്കര്‍ അഭിമാനത്തോടെ പറയുന്നു. ഉപഭോക്താവിന്റെ മനസ്സില്‍ ഇടം പിടിക്കാന്‍ ലിജ്ജതിനായി എന്നതാണ് ഞങ്ങളുടെ വിജയം – അവര്‍ പറഞ്ഞു.

പപ്പടത്തിന് ഉപയോഗിക്കുന്ന ഉഴുന്നു പരിപ്പ് മ്യാന്‍മറില്‍ നിന്നും കായം അഫ്ഗാനിസ്ഥാനില്‍ നിന്നും കുരുമുളക് കേരളത്തില്‍ നിന്നുമാണ് എത്തിക്കുന്നത്. വാഷി, നാസിക് എന്നിവിടങ്ങളിലാണ് കുരുമുളകുപൊടിയും മറ്റു പൊടികളുമുണ്ടാക്കുന്നത്. ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുന്ന വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കാന്‍ മുംബൈയില്‍ത്തന്നെ സ്വന്തം ലബോറട്ടറികളും സംഘം സജ്ജമാക്കിയിട്ടുണ്ട്്.

ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം 21 പേരടങ്ങിയ മാനേജിങ് കമ്മിറ്റിക്കാണ്. ഇവര്‍ പ്രവര്‍ത്തനം വിലയിരുത്തുകയും അപ്പപ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഉല്‍പ്പാദനം മുതല്‍ പാക്കിങ്ങും വിതരണവും വരെ അതത് ബ്രാഞ്ചുകളുടെ ചുമതലയാണ്. പപ്പടമുണ്ടാക്കാന്‍ വേണ്ട വസ്തുക്കള്‍ സമാഹരിക്കുന്നതും ബ്രാഞ്ചുകളിലേക്ക് വിതരണം ചെയ്യുന്നതും മുംബൈയിലെ മുഖ്യ ഓഫീസില്‍ നിന്നാണ്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇതു സഹായിക്കുന്നു. വീട്ടിലിരുന്നുകൊണ്ടുതന്നെ തൊഴില്‍ ചെയ്ത് സമ്പാദിക്കാന്‍ ലിജ്ജത് സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നു. രണ്ടു വ്യവസ്ഥകളേയുള്ളു. അംഗങ്ങളുടെ വീടും പരിസരവും വൃത്തിയുള്ളതാവണം. അവിടെ പപ്പടം ഉണക്കാനുള്ള സൗകര്യവുമുണ്ടായിരിക്കണം. ഇതു രണ്ടുമില്ലാത്തവരാണെങ്കില്‍ അവര്‍ക്ക് പാക്കിങ് വിഭാഗത്തിലോ ഗുണപരിശോധനാ വിഭാഗത്തിലോ ജോലി ചെയ്യാം. ആഴ്ചയിലാണ് വേതനം നല്‍കുന്നത്. വേതനത്തിനു പുറമേ സംഘത്തിന്റെ ലാഭവിഹിതവും ഇവര്‍ക്ക് തുല്യമായി കിട്ടുന്നു. അതുകൊണ്ടുതന്നെ എല്ലാവരും സംതൃപ്തരാണ്.

പാവപ്പെട്ട കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്നതുള്‍പ്പെടെ ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ശ്രീ മഹിള ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് നടത്തുന്നുണ്ട്. സമുഹ വിവാഹങ്ങള്‍ക്ക്്് ധനസഹായം നല്‍കുക, രക്തദാന , ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുക എന്നിവ സേവനപ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഗ്രാമീണരെ പുനരധിവസിപ്പിക്കാനുള്ള 58 വീടുകള്‍ സംഘം നിര്‍മിച്ചുനല്‍കി. ഗുജറാത്തിലെ ഭൂകമ്പബാധിതര്‍ക്കു അരക്കോടിയോളം രൂപ സഹായമായി നല്‍കി.

നേതൃനിരയില്‍ എന്നും സ്ത്രീകള്‍

സ്ത്രീകള്‍ തന്നെയാണ് എന്നും സംഘത്തിന്റെ നേതൃനിരയില്‍ വരുന്നത്. പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, രണ്ട് സെക്രട്ടറിമാര്‍, രണ്ട് ട്രഷറര്‍മാര്‍ എന്നിവരുള്‍പ്പെട്ടതാണ് ഇരുപത്തിയൊന്നംഗ മാനേജിങ് കമ്മിറ്റി. എല്ലാ വര്‍ഷവും പൊതുയോഗമുണ്ടാവും. ഇന്ത്യയിലെ എല്ലാ ഡിവിഷനിലെ ആളുകളും ഈ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കും.

ലിജ്ജത് സംഘത്തില്‍ മുംബൈയില്‍ മാത്രം 12,000 അംഗങ്ങളുണ്ട്. മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളില്‍ 22,000 പേരാണുള്ളത്. ബാക്കിയുള്ളവര്‍ ഗുജറാത്തിലാണ്.

അക്കൗണ്ടന്റ്, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരായ ചില ശമ്പളക്കാരൊഴികെ ഈ സഹകരണ സംഘത്തിലെ ബാക്കിയെല്ലാവരും സ്ത്രീകളാണ്. കൂടുതല്‍ പപ്പടം ആവശ്യമായി വരുമ്പോള്‍പ്പോലും സംഘം യന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല. പകരം, കൂടുതലാളുകളെ ജോലിക്കു വെക്കും. പപ്പടം പരത്താനെത്തുന്ന ഏതു സ്ത്രീക്കും ഉത്സാഹിച്ചാല്‍ ബ്രാഞ്ച് മേധാവി ( സഞ്ചാലിക ) വരെ ഉയരാം. ഓരോ ശാഖയിലും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക വിഭാഗമുണ്ട്. ഇവര്‍ അംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഗുണനിലവാരം ഉറപ്പു വരുത്തും. അതുപോലെ വൃത്തിയുള്ള അന്തരീക്ഷത്തിലാണോ സാധനങ്ങളുണ്ടാക്കുന്നത് എന്നും പരിശോധിക്കും.

ഏഴു തരത്തിലുള്ള പപ്പടമാണ് നാട്ടില്‍ വില്‍ക്കുന്നത്. കയറ്റി അയക്കുന്നത് 14 വ്യത്യസ്തയിനം പപ്പടങ്ങളാണ്. മുളക് പൊടി , കുരുമുളക് പൊടി ഉള്‍പ്പെടെ നിരവധി മസാലകളും ഗരം മസാല, ചായ മസാല ഉള്‍പ്പെടെയുള്ള റെഡി മിക്‌സ് മസാലകളും ജീരാ പപ്പടവും സംഘത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. ഉഴുന്നും അരിയും ചേര്‍ത്തുള്ള പൊടിക്ക് തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ പ്രിയമുണ്ട്. ഗോതമ്പു പൊടി, ചപ്പാത്തി, ദ്രവരൂപത്തിലും പൊടിയായും കിട്ടുന്ന ഡിറ്റര്‍ജന്റുകള്‍ എന്നിവയും ലിജ്ജതിന്റെ ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു.

ലിജ്ജത് അധ്യക്ഷ സ്വാതി ആര്‍. പരാഡ്കര്‍ ‘ മൂന്നാംവഴി ‘ യോട് സംസാരിക്കുന്നു 

സ്ത്രീകളുടെ വലിയ പ്രസ്ഥാനമായി ലിജ്ജത് മാറിയതില്‍ അഭിമാനമുണ്ട്. സ്ത്രീകള്‍ നല്‍കുന്ന അധ്വാനം തന്നെയാണ് ലിജ്ജതിന്റെ സമ്പാദ്യവും കരുത്തും. പപ്പടം കൈകൊണ്ട് പരത്തുകയാണ്. ഇതിനു മെഷീന്‍ ഉപയോഗിക്കാത്തത്് സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുമെന്നതിനാലാണ്. നാല്‍പ്പത്തി അയ്യായിരം വരുന്ന സ്ത്രീകളാണ് ഞങ്ങളുടെ ശക്തി.

എനിക്ക് പത്തു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മ ഞങ്ങളെ വളര്‍ത്തിയത് ലിജ്ജതിന്റെ ഭാഗമായാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത അമ്മ പിന്നീട് ബ്രാഞ്ചിന്റെ ചുമതലക്കാരി ( സഞ്ചാലിക ) വരെയായി. ലിജ്ജതിന്റെ വലിയ പദവികള്‍ വഹിച്ചു. ആ പാതയിലാണ് ഞാനും ലിജ്ജതിന്റെ അധ്യക്ഷസ്ഥാനത്തുവരെ എത്തിയത്. ഇപ്പോള്‍ 1600 കോടിയുടെ വ്യാപാരം ലിജ്ജത് നടത്തുന്നുണ്ട്.

 

സ്വാതി ആര്‍. പരാഡ്കര്‍

ലിജ്ജതിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍ പ്രസ്ഥാനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് ജോലി ചെയ്യാമെന്ന് ആദ്യം പ്രതിജ്ഞയെടുക്കണം. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തണമെന്നത് നിര്‍ബന്ധമാണ്. അതില്‍ വിട്ടുവീഴ്ച അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ അംഗീകരിക്കുന്നതോടെ അവര്‍ പ്രസ്ഥാനത്തിന്റെ ഉടമയും കൂടിയായി മാറുകയാണ്. ഇത്തരത്തില്‍ വലിയ അത്മവിശ്വാസമാണ് ലിജ്ജത് ഓരോ സഹോദരിക്കും നല്‍കുന്നത്. ലിജ്ജതിലെ ഓരോ അംഗവും ഞങ്ങളുടെ കുടുംബാംഗമാണ്.

തയാറാക്കുന്ന പപ്പടം ആദ്യം പാക്കറ്റിലാക്കും. പിന്നെയത് ബോക്‌സിലേക്ക് മാറ്റും. ഓരോ ബോക്‌സും 13.6 കിലോ വരും. ഓരോ സെന്ററില്‍ നിന്നും ശേഖരിക്കുന്ന ബോക്‌സുകള്‍ ഡിപ്പോവിലേക്ക് മാറ്റും. മുംബൈയില്‍ പത്ത് ഡിപ്പോകളുണ്ട്. അവിടെ നിന്നാണ് വിതരണക്കാരിലെത്തിക്കുന്നത്. മുംബൈയില്‍ മാത്രം 67 ബ്രാഞ്ചുകളുണ്ട്. രാജ്യത്ത് കേരളമടക്കം 17 സംസ്ഥാനങ്ങളിലായി 35 ഡിവിഷനുകളുണ്ട്. ഗുണമേ•യാണ് ഞങ്ങളുടെ മുദ്രാവാക്യം. അതില്‍ നിന്ന്  പിറകോട്ടു പോയാല്‍പ്പിന്നെ ലിജ്ജത് നിലനില്‍ക്കില്ല. വ്യത്യസ്ത രുചികളിലുള്ള നിരവധി പപ്പടങ്ങള്‍ ലിജ്ജത് പുറത്തിറക്കുന്നുണ്ട്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ലിജ്ജതിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോവുന്നുണ്ട്. ഒപ്പം വിദേശരാജ്യങ്ങളിലും. ഞങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്് പ്രമുഖര്‍ വരാറുണ്ട്. വിവിധ രാജ്യങ്ങളില്‍ നടന്ന ശില്‍പ്പശാലകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് ലിജ്ജത് പത്രിക എന്ന പേരില്‍ മാഗസിന്‍ പുറത്തിറക്കുന്നുണ്ട്. ഇംഗ്ലീഷ്, ഗുജറാത്തി, മറാഠി, ഹിന്ദി ഭാഷകളിലാണിത് പ്രസിദ്ധീകരിക്കുന്നത്.

ലിജ്ജതില്‍ ആര്‍ക്കും റിട്ടയര്‍മെന്റില്ല

ലിജ്ജതില്‍ ആര്‍ക്കും പിരിയാനുള്ള പ്രായം നിശ്ചയിച്ചിട്ടില്ല. ആരോഗ്യത്തോടെ ജോലി ചെയ്യാന്‍ കഴിയുന്ന കാലത്തോളം അവര്‍ ലിജ്ജതിന്റെ ഭാഗമാണ്. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും ഓഫീസ് രേഖകള്‍ സൂക്ഷിക്കാനും മാത്രമാണ് കമ്പ്യുട്ടര്‍ ഉപയോഗിക്കുന്നത്. സ്ത്രീകളെ സാക്ഷരരാക്കാനുള്ള കാമ്പയിനും ഞങ്ങള്‍ നടത്തുന്നുണ്ട്. ഇതിലെ അംഗങ്ങളുടെ കുട്ടികളുടെ പഠനത്തിനു വേണ്ടി സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഛഗന്‍ ബപ്പ സ്മൃതി സ്‌കോളര്‍ഷിപ്പ് എന്നാണ് പേര്. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പെണ്‍കുട്ടികള്‍ക്ക്് വേണ്ടിയാണ് സ്‌കോളര്‍ഷിപ്പ്. ഓരോ വര്‍ഷവും അഞ്ഞുറിലധികം കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published.

Latest News