എസ്.യു. രാജീവ് ചെയര്‍മാനായി സഹകരണ പരീക്ഷാ ബോര്‍ഡ് പുന:സംഘടിപ്പിച്ചു

Deepthi Vipin lal

എസ്.യു. രാജീവ് ( തിരുവനന്തപുരം ) ചെയര്‍മാനും അഡ്വ. കെ.പി. പ്രീത കുമാരി ( കണ്ണൂര്‍ ), എ.കെ. അഗസ്തി ( കോഴിക്കോട് ) എന്നിവര്‍ അംഗങ്ങളുമായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് കേരള സര്‍ക്കാര്‍ പുന:സംഘടിപ്പിച്ചു. അഞ്ചു വര്‍ഷമാണു ബോര്‍ഡിന്റെ കാലാവധി.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, പ്രാഥമിക വായ്പാ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ എന്നിവയിലേക്കു ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളിലേക്കു നേരിട്ടുള്ള നിയമനങ്ങള്‍ക്ക്് എഴുത്തുപരീക്ഷ നടത്തുകയാണു ബോര്‍ഡിന്റെ ചുമതല.

സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് രൂപവത്കരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന 1969 ലെ കേരള സഹകരണ സംഘം നിയമത്തിലെ സെക്ഷന്‍ 80 ബി യും ചട്ടത്തിലെ 182 ബി യുമനുസരിച്ച് 2022 ജൂലായ് ഏഴിലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടാണു പുതിയ ബോര്‍ഡംഗങ്ങളെ നിയമിച്ചിരിക്കുന്നത്. 2017 ജനുവരി ഏഴിനാണു ഇതിനു മുമ്പത്തെ പരീക്ഷാ ബോര്‍ഡ് രൂപവത്കരിച്ചത്. അഞ്ചു വര്‍ഷത്തെ കാലാവധി അവസാനിച്ചപ്പോള്‍ 2022 ജനുവരി ഏഴു മുതല്‍ ബോര്‍ഡിന്റെ കാലാവധി മൂന്നു മാസത്തേക്കു നീട്ടിക്കൊടുത്തു. തുടര്‍ന്ന്, ഏപ്രില്‍ ഏഴിനും മെയ് ഏഴിനും ജൂണ്‍ ഏഴിനും ജൂലായ് ഏഴിനും കാലാവധി വീണ്ടും ഓരോ മാസത്തേക്കുകൂടി നീട്ടി. ഇതവസാനിപ്പിച്ചുകൊണ്ടാണ് ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ആഗസ്റ്റ് ആറിനു പുതിയ പരീക്ഷാ ബോര്‍ഡ് രൂപവത്കരിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!