സഹകരണ സര്‍വകലാശാല: ദേശീയോല്‍പാദനത്തിന്റെ പകുതിയും സഹകരണസംരംഭങ്ങളില്‍നിന്നാക്കല്‍ ലക്ഷ്യം

Deepthi Vipin lal

പുതുതായി സ്ഥാപിക്കുന്ന ത്രിഭുവന്‍ ദേശീയ സഹകരണസര്‍വകലാശാലയുടെ ലക്ഷ്യം ദേശീയോല്‍പാദനത്തിന്റെ (ജിഎന്‍പി) പകുതിയും സഹകരണ മേഖലയില്‍നിന്നാക്കല്‍. 2047-ഓടെ ഈ ലക്ഷ്യം കൈവരിക്കാനുതകുംവിധം ഗവേഷണം, പരിശീലനം, നയപ്രചാരണം എന്നിവയിലൂടെ സംരംഭകത്വം വര്‍ധിപ്പിക്കാനും തൊഴില്‍ സൃഷ്ടിക്കാനും സാമ്പത്തികപങ്കാളിത്തം പ്രോല്‍സാഹിപ്പിക്കാനും കഴിവുള്ള മനുഷ്യവിഭവശേഷി വളര്‍ത്തിയെടുക്കുക എന്നതു സര്‍വകലാശാലയുടെ ഒരു ഉദ്ദേശ്യമാണെന്ന്‌ ബിനോദ്‌ ആനന്ദ്‌ എഴുതിയ `സഹകരണനവോത്ഥാനം ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റി ബില്ലിലൂടെ’ എന്ന ലേഖനം വ്യക്തമാക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ്‌ എന്‍ജിഓസ്‌ ഓഫ്‌ റൂറല്‍ ഇന്ത്യയുടെ സെക്രട്ടറി ജനറലായ ബിനോദ്‌ ആനന്ദ്‌ ബില്‍ വിശകലം ചെയ്‌ത്‌ എഴുതിയ ലേഖനം കേന്ദ്രസഹകരണമന്ത്രാലയം ഫേസ്‌ബുക്കില്‍ പങ്കുവച്ചു.

സുസ്ഥിരവികസനലക്ഷ്യങ്ങളെ മുന്നോട്ടുകൊണ്ടുപോയും പാരിസ്ഥിതിക-സാമൂഹിക-ഭരണതത്വങ്ങളിലേക്കുള്ള പരിവര്‍ത്തനം നടപ്പാക്കിയും സര്‍വകലാശാല സഹകരണമേഖലയെ ദീര്‍ഘകാലസുസ്ഥിരത കൈവരിക്കാന്‍ പ്രാപ്‌തമാക്കുമെന്നു ലേഖനം പറയുന്നു. ഹരിതസാങ്കേതികവിദ്യകളും ധാര്‍മികമായ ബിസിനസ്‌ രീതികളും പങ്കാളിത്തഭരണശൈലിയും പ്രോല്‍സാഹിപ്പിച്ചുകൊണ്ട്‌ സര്‍വകലാശാല ഇന്ത്യയെ സുസ്ഥിരസഹകരണവികസനത്തിന്റെ ആഗോളനേതൃത്വത്തിലേക്കുകയര്‍ത്തും. സാമ്പത്തിക-സാമൂഹികമാറ്റങ്ങളുടെ മുഖ്യചാലകശക്തികളായി സഹകരണസ്ഥാപനങ്ങളെ പ്രതിഷ്‌ഠിച്ചുകൊണ്ട്‌ സഹകരണവിദ്യാഭ്യാസത്തെ പുനര്‍നിര്‍വചിക്കും. ആഗോളസഹകരണമാതൃകകളെക്കുറിച്ചും, സഹകരണസ്ഥാപനങ്ങളില്‍ ബ്ലോക്‌ചെയിനിനെക്കുറിച്ചും, മാര്‍ഗദര്‍ശന-ധനസഹായങ്ങളിലൂടെ സഹകരണസംരംഭങ്ങളെ വളര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഗവേഷണങ്ങള്‍ നടത്തും. സഹകരണപ്രസ്ഥാനത്തെ ശക്തമാക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന വിദഗ്‌ധപ്രൊഫഷണലുകളുടെ തലമുറയെ വാര്‍ത്തെടുക്കും. ഇന്ത്യ സാമ്പത്തികസ്വയംപര്യാപ്‌തതയിലേക്കു നീങ്ങുമ്പോള്‍ സുസ്ഥിരവികസനത്തിലും ഗ്രാമീണാഭിവൃദ്ധിയിലും സഹകരണമേഖല പ്രധാനപങ്കുവഹിക്കും.


സഹകരണവിദ്യാഭ്യാസം, ഗവേഷണം, മാനേജ്‌മെന്റ്‌ പരിശീലനം എന്നിവയ്‌ക്കു സര്‍വകലാശാല സ്വയംസമര്‍പ്പിതമാകും. സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യം കൈവരിക്കാനായി സഹകരണസംരംഭങ്ങളില്‍ നൂതനത്വവും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ സഹായകമായ വൈദഗ്‌ധ്യങ്ങള്‍ നല്‍കി പ്രൊഫഷണലുകളെ സജ്ജരാക്കും. ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്ക്‌ ജീവിതമാര്‍ഗമേകുന്ന സഹകരണമേഖല ഇന്ത്യയുടെ സാമ്പത്തിക-സാമൂഹികമേഖലയ്‌ക്കു വളരെ പ്രധാനമാണ്‌. ഇതു തിരിച്ചറിഞ്ഞ്‌ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും സുഘടിതമായ സംവിധാനമൊരുക്കുകയാണു സര്‍വകലാശാലയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്‌. മുഖ്യധാരാവിദ്യാഭ്യാസത്തില്‍ സഹകരണതത്വങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കും സഹകരണസംഘാംഗങ്ങള്‍ക്കും വ്യവസായപ്രൊഫഷണലുകള്‍ക്കും സ്‌പെഷ്യലൈസ്‌ഡ്‌ കോഴ്‌സുകള്‍ സര്‍വകലാശാല പ്രദാനം ചെയ്യും. നിലവിലുള്ള വിദ്യാഭ്യാസത്തിലെ പോരായ്‌മകള്‍ പരിഹരിക്കുന്നതും ഇന്ത്യയുടെ സഹകരണമേഖലയെ ആഗോളനിലവാരത്തോടെ ശക്തിപ്പെടുത്തുന്നതുമായ ഗവേഷണവികസനപ്രവര്‍ത്തനങ്ങള്‍ നടത്തും.

പുരാതനസാമ്പത്തികദര്‍ശനങ്ങളെ സമകാലമാനേജ്‌മെന്റ്‌ ടെക്‌നിക്കുകളുമായി സമന്വയിപ്പിക്കുന്നതാവും പാഠ്യപദ്ധതി. വേദപാരമ്പര്യത്തില്‍നിന്നു പ്രചോദനം ആര്‍ജിച്ച്‌ സുസ്ഥിരകൃഷിരീതികളെയും ധാര്‍മികമായ ബിസിനസ്‌ പെരുമാറ്റരീതികളെയും സമൂഹപ്രചോദിതമായ സാമ്പത്തികമാതൃകകളെയും പറ്റി പഠിപ്പിക്കും. ഇന്ത്യയൊട്ടാകെ സഹകരണവിദ്യാഭ്യാസത്തിന്‌ ഐകരൂപ്യം കൊണ്ടുവരലും ലക്ഷ്യമാണ്‌. ക്ഷീരവികസനം, മല്‍സ്യമേഖല, കൃഷി, ബാങ്കിങ്‌, വിപണനം എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ്‌, ഡിപ്ലോമ, ബിരുദകോഴ്‌സുകള്‍ നടത്തിയാവും സര്‍വകലാശാല സഹകരണവിദ്യാഭ്യാസത്തെ ക്രമീകരിക്കുക. ഇന്ത്യന്‍ കാര്‍ഷികഗവേഷണകൗണ്‍സിലിന്റെ കേന്ദ്രങ്ങള്‍, കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങള്‍, ശാസ്‌ത്രവ്യവസായഗവേഷണകൗണ്‍സില്‍ സ്ഥാപനങ്ങള്‍, ആരോഗ്യപരിചരണഇന്‍സ്റ്റിറ്റിയൂട്ടുകള്‍, മറ്റു സര്‍വകലാശാലകള്‍ എന്നിവയില്‍നിന്നുള്ള വിജ്ഞാനങ്ങളെ സമന്വയിപ്പിച്ച്‌ ഉപയോഗിക്കാനുള്ള കേന്ദ്രസ്ഥാപനമായും സര്‍വകലാശാല പ്രവര്‍ത്തിക്കും. പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളുടെ സെക്രട്ടറിമാര്‍ക്കു സര്‍വകലാശാല പരിശീലനം നല്‍കും.

സഹകരണവളര്‍ച്ചയ്‌ക്കു വിവിധവിഷയങ്ങള്‍ സമന്വയിപ്പിച്ചുള്ള സമീപനം ഉറപ്പാക്കി ദേശീയവികസനപരിപാടികള്‍ക്കു പിന്‍ബലമേകും. പരമ്പരാഗത എംഎസ്‌പി (കുറഞ്ഞതാങ്ങുവില)മാതൃകയ്‌ക്കപ്പുറം, കമ്പോളവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരങ്ങള്‍ കൈക്കൊളളാനും സ്വയംപര്യാപ്‌തമായ ബിസിനസ്‌ മാതൃകകള്‍ സ്വീകരിക്കാനും സര്‍വകലാശാല സഹകരണസ്ഥാപനങ്ങളെ സഹായിക്കും. ഗ്രാമീണആരോഗ്യപരിചരണരംഗത്തു സഹകരണമാതൃകകള്‍ വികസിപ്പിക്കാനും ചെലവുകുറഞ്ഞ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കാനും ആ രംഗത്തു സഹകരണമാതൃകകള്‍ സൃഷ്ടിക്കാന്‍ ആരോഗ്യപരിചരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ നടത്തും. കര്‍ഷകരുടെയും കരകൗശലകൈവേലക്കാരുടെയും സാമ്പത്തികാവകാശങ്ങള്‍ ഉറപ്പാക്കലും ലക്ഷ്യമാണെന്നും ലേഖനത്തിലുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Latest News