സംഘങ്ങളെ ബാധിക്കും; ജി.എസ്.ടി. ഇ-ഇന്‍വോയ്‌സിങ് പരിധി കുറച്ചു

Deepthi Vipin lal

ഏകീകൃത ചരക്ക് സേവന നികുതിക്ക് (ജി.എസ്.ടി.) കീഴിലുള്ള ഇ-ഇന്‍വോയ്‌സിങ് പരിധി മാറ്റുന്നു. 10 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഇ- ഇന്‍വോയിസിങ് നിര്‍ബന്ധമാക്കി. ഒക്ടോബര്‍ ഒന്നുമുതലാണ് ഈ മാറ്റം നിലവില്‍ വരിക. സഹകരണ സംഘങ്ങളെ ഈ മാറ്റം ബാധിക്കും. ഇ-ഇന്‍ഫോയിസ് നല്‍കുന്നതിന് സഹകരണ സംഘങ്ങളിലെ സോഫ്റ്റ് വെയര്‍ അടക്കം മാറ്റേണ്ടി സ്ഥിതിയുണ്ടാക്കുമെന്നാണ് പറയുന്നത്.

ചില്ലറ വില്‍പനയ്ക്ക് ഇ- ഇന്‍വോയിസ് ബാധകമല്ല. ‘ബിസിനസ് ടു ബിസിനസ്’ (ബി ടു ബി) ഇടപാടുകള്‍ക്കാണ് ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. നിലവില്‍ 20 കോടി രൂപയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് ഇതിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്. ആ ഘട്ടത്തില്‍ ഒരുവിഭാഗം മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്ക് മാത്രമായിരുന്നു ബാധകമായിരുന്നു. പരിധി 10 കോടിയായപ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ സേവന വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്ന സ്ഥിതിയായി.

2020 ഒക്ടോബറില്‍ ഇ-ഇന്‍വോയ്‌സിങ് നടപ്പാക്കുമ്പോള്‍ വിറ്റുവരവ് പരിധി 500 കോടി രൂപയായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇ-ഇന്‍വോയ്‌സിങ് പരിധി 500 കോടി രൂപയില്‍നിന്ന് 10 കോടി രൂപയാക്കി കുറച്ചത്. 2022 ഏപ്രില്‍ ഒന്നുമുതല്‍ പരിധി 20 കോടി രൂപയാക്കി ചുരുക്കി. 2023 ജനുവരിയോടെ ഇ – ഇന്‍വോയ്‌സിങ് പരിധി അഞ്ച് കോടി രൂപയാക്കി ചുരുക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

സഹകരണ സംഘങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളിലേറെയും നേരിട്ട് ജി.എസ്.ടി. ബാധകമായ ഇ-ഇന്‍വോയ്‌സ് തയ്യാറാക്കാന്‍ പറ്റുന്നതല്ല. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് വിവിധ ഐ.ടി. കമ്പനികള്‍ സോഫ്റ്റ് വെയറുകള്‍ നല്‍കുന്നുണ്ട്. ഇതാണ് സംഘങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് ജി.എസ്.ടി.ക്ക് പറ്റുന്ന രീതിയില്‍ ക്രമീകരിച്ചവയല്ല. ഇതുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ ഇ-ഇന്‍വോയിസ് നല്‍കാന്‍ വേണ്ടിമാത്രം മറ്റൊരു സോഫ്റ്റ് വെയര്‍ സംഘങ്ങള്‍ ഉപയോഗിക്കേണ്ടിവരും.

ഒക്ടോബര്‍ മുതല്‍ 10 കോടി രൂപയോ അതിലധികമോ വിറ്റുവരവുള്ള എല്ലാ വ്യാപാരികള്‍ക്കും ബി ടു ബി ഇടപാടുകള്‍ നടത്തുമ്പോള്‍ ഇഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് (സി.ബി.ഐ.സി.)ഉത്തരവിറക്കിയിട്ടുണ്ട്. നികുതി വെട്ടിപ്പ് തടയുകയാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യം. ബില്ല് തയ്യാറാക്കുമ്പോള്‍ തന്നെ അതില്‍ ഒടുക്കേണ്ട നികുതിയുടെ കണക്ക് ജി.എസ്.ടി.വകുപ്പിന് ലഭിക്കുമെന്നതാണ് ഇ-ഇന്‍വോയ്‌സിന്റെ പ്രത്യേകത.

ജൂലായില്‍ 13.21 കോടി ഇ-ഇന്‍വോയ്‌സുകളുണ്ടായി. ഇതിന്റെ പരിധിയില്‍ മാറ്റം വരുത്തുന്നതോടെ ഒക്ടോബര്‍ മുതല്‍ ഇ-ഇന്‍വോയ്‌സിന്റെ എണ്ണം മൂന്നിരട്ടിയിലധികും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!