കുതിച്ചും കിതച്ചും രാജ്യാന്തര വ്യാപാരം

Deepthi Vipin lal

സിദ്ധാര്‍ഥന്‍

(2021 മെയ് ലക്കം)

വിപണിയെന്നതു രാജ്യാതിര്‍ത്തിക്കപ്പുറമുള്ള കമ്പോളമായി മാറിയിട്ട് നാളേറെയായി. 1991 മുതല്‍ ഇന്ത്യ സ്വീകരിച്ച നവ ഉദാരീകരണ നയം പ്രാദേശിക വിപണിയെ ആഗോളമാക്കി മാറ്റി. മത്സരം അതിജീവനത്തിന്റെ അടയാളമായി. തിരൂരിലെ വെറ്റിലയും തൃശ്ശൂരിലെ വാഴക്കുലയുമെല്ലാം വിദേശ വിപണികളിലെ ആവശ്യത്തിനനുസരിച്ച് വിലയിടുന്ന ഉല്‍പ്പന്നങ്ങളായി മാറിയത് കര്‍ഷകര്‍ക്കും ഏറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഓരോ കാലഘട്ടത്തിലും കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നയങ്ങളും കോവിഡ് വ്യാപനം പോലെ രാജ്യങ്ങളെ ആകെയുലയ്ക്കുന്ന മഹാമാരികളും രാജ്യാന്തര വ്യാപാരത്തിനു തിരിച്ചടിയാകുന്നുണ്ട്. കേന്ദ്രനയങ്ങള്‍ ഓരോ സംസ്ഥാനത്തെയും ബാധിക്കുന്ന രീതി വ്യത്യസ്തമാണ്. കയറ്റുമതിയില്‍ ഇന്ത്യ നേട്ടമുണ്ടാക്കിയപ്പോള്‍ കേരളത്തിനു അതു തിരിച്ചടിയായെന്ന ഒടുവിലത്തെ കണക്കുകള്‍തന്നെ ഇതിനു ഉദാഹരണമാണ്.

ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി 2021 മാര്‍ച്ചിലെ കണക്കനുസരിച്ച് 60.29 ശതമാനം കുതിച്ചെന്നാണു കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. 3445 കോടി ഡോളറാണു മാര്‍ച്ചിലെ വരുമാനം. ഇറക്കുമതി 53.74 ശതമാനം ഉയര്‍ന്നു 4,838 കോടി ഡോളറിലുമെത്തി. അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തെ ആകെ കണക്കില്‍ കയറ്റുമതിയുടെ തോതു കുറയുകയാണ് ചെയ്തിട്ടുള്ളത്. 7.26 ശതമാനം കുറവാണു കണക്കാക്കിയിട്ടുള്ളത്. 29,063 കോടി ഡോളറാണു 2020-21 വര്‍ഷത്തെ ഇന്ത്യയുടെ കയറ്റുമതി വരുമാനം.

പഴം, പച്ചക്കറി, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാമാണു കേരളത്തില്‍നിന്നു കയറ്റുമതി ചെയ്യുന്നത്. ഭീമമായ കണ്ടെയ്‌നര്‍ സൂക്ഷിപ്പ് വാടക, ശീതീകരണ കണ്ടെയ്‌നറിന്റെ കുറവ്, വിദേശ ചരക്കു വിമാന സര്‍വീസുകള്‍ക്കു കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ‘ഓപ്പണ്‍ സ്‌കൈ’ നയം എന്നിവയെല്ലാം കേരളത്തില്‍നിന്നുള്ള കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലെ നേന്ത്രക്കുലയ്ക്ക് യൂറോപ്യന്‍ വിപണിയില്‍ പ്രിയം കൂടിയത് ഈ പ്രതിസന്ധിക്കിടയിലും രാജ്യാന്തര വ്യാപാരത്തില്‍ നേരിയ പ്രതീക്ഷയുണ്ടാക്കിയ കാര്യമാണ്.

പൊള്ളുന്ന കണ്ടെയ്‌നര്‍ വാടക

കേരളത്തിലെ ഇറക്കുമതിക്കാരെ വെട്ടിലാക്കുന്ന വിധത്തില്‍ കണ്ടെയ്‌നര്‍ സൂക്ഷിപ്പ് വാടക ( ഡിറ്റന്‍ഷന്‍ ചാര്‍ജ് ) ഉയരുന്നുവെന്നതാണു മറ്റൊരുപ്രശ്‌നം. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കു വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ഭീമമായ കണ്ടെയ്‌നര്‍ വാടക ചുമത്തുന്നത്. കൊച്ചിയില്‍ ഇതു പലപ്പോഴും തര്‍ക്കങ്ങളിലേക്കുവരെ എത്തുന്നുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തില്‍ നിരവധി ഇറക്കുമതിക്കാര്‍ക്കു ലക്ഷങ്ങളാണു ഇത്തരത്തില്‍ ഡിറ്റന്‍ഷന്‍ ചാര്‍ജ് എന്ന പേരില്‍ കണ്ടെയ്‌നര്‍ സൂക്ഷിപ്പ് വാടകയായി നല്‍കേണ്ടി വന്നിട്ടുള്ളതെന്നു ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ പറയുന്നു. ഓരോ സംഭവത്തിലും പരാതികള്‍ ഉയരുമ്പോള്‍ വിവിധ വ്യാപാര സംഘടനകളും ബന്ധപ്പെട്ട അതോറിറ്റികളും ഇടപെടുന്നുണ്ടെങ്കിലും പരാതിക്കു മാത്രം പരിഹാരമാവുന്നില്ല.

നിയമപരമായി 14 ദിവസം വരെ ഡിറ്റന്‍ഷന്‍ ചാര്‍ജ് നല്‍കേണ്ടതില്ല. വിവിധ കാരണങ്ങളാല്‍ കപ്പല്‍ എത്താന്‍ വൈകുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ഇറക്കുമതിക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണു ഈ ഫ്രീ ടൈം നല്‍കുന്നത്. ഈ സമയപരിധി കഴിഞ്ഞാല്‍ പ്രതിദിന വാടകയിനത്തില്‍ ഭീമമായ തുക കപ്പല്‍ക്കമ്പനികള്‍ക്കു നല്‍കേണ്ടി വരും. എന്നാല്‍, ഇറക്കുമതിക്കാരുടേതല്ലാത്ത കാരണത്തിനു ഭീമമായ നിരക്കു നല്‍കേണ്ടി വരുന്നതു ഖേദകരമാണെന്നും 2018 ലെ സീ കാര്‍ഗോ മാനിഫെസ്റ്റ് ട്രാന്‍ഷിപ്‌മെന്റ് റെഗുലേഷന്‍ ആക്ടിനു വിരുദ്ധമായാണു ബില്‍ ഇഷ്യു ചെയ്യുന്നതെന്നും ചേംബര്‍ പ്രതിനിധികള്‍ പറയുന്നു.

ഇറാനിലെ ബന്ദര്‍ അബ്ബാസില്‍നിന്ന് പത്ത് കണ്ടെയ്‌നര്‍ ഫ്‌ളോട്ട് ഗ്ലാസും ക്ലിയര്‍ ഗ്ലാസും ഇറക്കുമതി ചെയ്തപ്പോള്‍ കൊച്ചിയിലെ ഒരു വ്യവസായിക്കു 8.86 ലക്ഷത്തിന്റെ വാടക ബില്ലാണു കിട്ടിയത്. ഡിറ്റന്‍ഷന്‍ ചാര്‍ജും തുറമുഖ സൂക്ഷിപ്പ് വാടകയും ജി.എസ്.ടി.യും അടക്കമുള്ള തുകയാണിത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയാണു ഇത്രയും തുകയുടെ ബില്‍ നല്‍കിയത്. മാര്‍ച്ച് അഞ്ചിനാണു കണ്ടെയ്‌നറുകള്‍ കൊച്ചിയിലെത്തിയത്. കപ്പല്‍ കമ്പനിയുടെ മുംബൈ ഓഫീസും കൊച്ചിയിലെ ഏജന്‍സിയും തമ്മിലുള്ള ആശയവിനിമയത്തില്‍ വന്ന കാലതാമസവും ബന്ധപ്പെട്ട അനുമതിരേഖകള്‍ കിട്ടാന്‍ വൈകിയതുമാണു ഇറക്കുമതിക്കമ്പനിക്കു തിരിച്ചടിയായത്. ബില്ലില്‍ പറഞ്ഞ തുക അടച്ചില്ലെങ്കില്‍ ഡെലിവറി ഓര്‍ഡര്‍ കൊടുക്കില്ലെന്നായിരുന്നു കപ്പല്‍ക്കമ്പനിയുടെ ആദ്യ പ്രതികരണം. എന്നാല്‍, ചേംബറിന്റെ ഇടപെടലിലും മറ്റും തുക കുറച്ചുകൊടുത്തു. ഇത്തരത്തില്‍ കേരളത്തിലെ ഇറക്കുമതി രംഗത്തു നേട്ടങ്ങളേക്കാള്‍ പ്രശ്‌നങ്ങളാണു കൂടുന്നത്.

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ പ്രതിസന്ധി

ആഗോളതലത്തില്‍ കോവിഡ് രണ്ടാം വ്യാപനം, ചരക്കു കടത്തുകൂലിയില്‍ 300 ശതമാനം വരെ വര്‍ധന, ശീതീകൃത ( റീഫര്‍ ) കണ്ടെയ്‌നറുകളുടെ ദൗര്‍ലഭ്യം എന്നിങ്ങനെ ഒരുമിച്ചെത്തിയ തിരിച്ചടികളുടെ പ്രതിസന്ധിയെ നേരിടുകയാണു സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖല. പടിപടിയായി ഉയരുകയായിരുന്ന ചരക്കു കടത്തുകൂലി ഏപ്രിലില്‍ കുത്തനെ ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുണ്ടായില്ലെങ്കില്‍ കയറ്റുമതി മേഖല ഗുരുതര പ്രതിസന്ധിയിലാകും. ആഗോളതലത്തില്‍ ഷിപ്പിങ് കമ്പനികള്‍ സംഘടിതമായി നിലകൊള്ളുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലല്ലാതെ പ്രശ്‌നപരിഹാരത്തിനു വേറെ വഴിയില്ലെന്നാണു ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍ യു.എസ്സും ചൈനയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കാര്യമായ കുറവുണ്ടായി. പിന്നീട്, സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടെങ്കിലും കസ്റ്റംസ് ക്ലിയറന്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. കോവിഡ് ആദ്യ തരംഗത്തില്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയ്ക്കുണ്ടായ നഷ്ടം കോടികളാണ്. ക്രിസ്മസ്, പുതുവര്‍ഷ സീസണുകള്‍ പൂര്‍ണമായി നഷ്ടമായി. ഈ വര്‍ഷമാകട്ടെ, ഈസ്റ്റര്‍ സീസണും കാര്യമായ നേട്ടം നല്‍കിയില്ല. അതിനിടയിലാണു ഷിപ്പിങ് കമ്പനികള്‍ ചരക്കുകൂലി ഉയര്‍ത്തുന്നത്.

കുറെക്കാലം മുമ്പു വരെ കൊച്ചിയില്‍ നിന്നു രണ്ടര ലക്ഷം രൂപയ്ക്കു വിവിധ യു.എസ്.-യൂറോപ്യന്‍ തുറമുഖങ്ങളിലേക്കു കണ്ടെയ്‌നര്‍ അയയ്ക്കാന്‍ കഴിയുമായിരുന്നു. ഇപ്പോഴതു ഏഴര ലക്ഷം രൂപ വരെയായി. മൂന്നിരട്ടിയോളം വര്‍ധനവാണു ഒരു വര്‍ഷത്തിനിടയിലുണ്ടായത്. കുറഞ്ഞ വിലയുള്ള മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ അയക്കുമ്പോള്‍ ചരക്കിന്റെ മൂല്യത്തേക്കാള്‍ കൂടുതല്‍ തുക കടത്തു കൂലിയായി നല്‍കേണ്ട സ്ഥിയുണ്ടാകുന്നുണ്ടെന്നു സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയവയാണു കേരളത്തില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങളുടെ പ്രധാന ആവശ്യക്കാര്‍. കോവിഡ് രണ്ടാം തരംഗമെത്തിയതോടെ കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണു ഈ രാജ്യങ്ങള്‍. അതിനിടെ, ലോകമെങ്ങും കോവിഡ് വാക്‌സിനേഷന്‍ വ്യാപകമായതോടെ ശീതീകൃത കണ്ടെയ്‌നറുകളുടെ ക്ഷാമം കൂടി. വാക്‌സിന്‍ കുപ്പികള്‍ സൂക്ഷിക്കാന്‍ ഇവ അത്യാവശ്യമാണ്. കയറ്റുമതി കുറയുന്നതും സമുദ്രോല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നതും വ്യവസായികളെ പേടിപ്പെടുത്തുന്നുണ്ട്.

‘ഓപ്പണ്‍ സ്‌കൈ’ തിരിച്ചടിച്ചു

വിദേശ ചരക്കു വിമാന സര്‍വീസുകള്‍ക്കു കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ‘ഓപ്പണ്‍ സ്‌കൈ’ നയം സംസ്ഥാനത്തെ പഴം , പച്ചക്കറി കയറ്റുമതിക്കാര്‍ക്കു തിരിച്ചടിയായിത്തുടങ്ങി. വിഷു , റംസാന്‍ സീസണില്‍ ഇതുവഴി ഭീമമായ നഷ്ടമാണു സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. 2019 ല്‍ വിഷു , റംസാന്‍ സീസണില്‍ പ്രതിദിനം ശരാശരി 116 ടണ്‍ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്ത സ്ഥാനത്തു 2021 ല്‍ ഇതു 83.7 ടണ്ണായി കുറഞ്ഞു. 2020 ഒക്ടോബറിലാണു പുതുക്കിയ ‘ഓപ്പണ്‍ സ്‌കൈ’ നയം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതുപ്രകാരം ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ ആറ് വിമാനത്താവളങ്ങളില്‍ മാത്രമാണു വിദേശ ചരക്കു വിമാന സര്‍വീസുകള്‍ക്കു അനുമതിയുള്ളത്. ഇതു കേരളത്തിലെ പഴം, പച്ചക്കറി കയറ്റുമതിയെ മാത്രമല്ല, കാര്‍ഷികോല്‍പ്പന്ന, സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്യാന്തര വിപണിയെയും കാര്യമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍നിന്നു ആഴ്ചയില്‍ ആറ് ദിവസവും സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് ചരക്കുവിമാനങ്ങള്‍ സിവില്‍ ഏവിയേഷന്റെ തീരുമാനം വന്നതോടെ നിര്‍ത്തി. എമിറേറ്റ്സും ഖത്തര്‍ എയര്‍വേയ്സും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുവിമാനങ്ങള്‍ ലോക്ഡൗണ്‍ കാലത്തുപോലും ഇവിടെ എത്തിയിരുന്നുവെന്നതുകൂടി ഓര്‍മിക്കേണ്ടതുണ്ട്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കണക്ഷന്‍ വിമാനങ്ങളില്ലാത്തതിനാല്‍ അധികം ചരക്കെടുക്കാന്‍ കഴിയില്ല. വിദേശ വിമാനങ്ങള്‍ക്കാകട്ടെ മിക്ക രാജ്യങ്ങളിലേക്കും കണക്ഷന്‍ വിമാനങ്ങളുള്ളതിനാല്‍ ഇവിടെനിന്നയയ്ക്കുന്ന ചരക്ക് ലോകമാകെ എത്തും.

യാത്രാവിമാനങ്ങളില്‍ ചരക്കു കയറ്റാനായി നീക്കിവച്ചിരിക്കുന്ന ഭാഗം ഉപയോഗിച്ചാണു ഇപ്പോള്‍ പേരിനെങ്കിലും കയറ്റുമതി. കാര്‍ഗോ വിമാനത്തില്‍ 50 ടണ്‍ ചരക്കു കയറുമ്പോള്‍ യാത്രാവിമാനത്തില്‍ 15 ടണ്‍ വരെയേ കയറ്റൂ. ഇവിടെനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെത്തിച്ചു കയറ്റി അയയ്ക്കുന്നതു ചെലവു കൂട്ടുമെന്നു കയറ്റുമതി ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കപ്പലില്‍ ചരക്ക് അയയ്ക്കാമെന്നു വച്ചാല്‍ ദുബായിലെത്താന്‍ ഏഴ് ദിവസം വേണ്ടി വരും. കേരളത്തില്‍നിന്നു പ്രതിദിനം 150 ടണ്‍ ചരക്കാണു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ കയറ്റി അയയ്ക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പച്ചക്കറിയും പഴവര്‍ഗങ്ങളുമാണ്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കു ഇപ്പോള്‍ ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണു സംസ്ഥാനത്തെ കയറ്റുമതിക്കാര്‍. മാത്രമല്ല, ഇതിനായുള്ള ചെലവും കൂടുതലാണ്.

നിലവില്‍, കുറഞ്ഞ തോതില്‍ യാത്രാ വിമാനങ്ങളിലാണു കേരളത്തില്‍നിന്നു ചരക്ക് കയറ്റി അയയ്ക്കുന്നത്. ഇതിനുള്ള ചെലവും വ്യാപാരികള്‍ക്കു അമിത ഭാരമുണ്ടാക്കുന്നുണ്ട്. വിദേശ സര്‍വീസുകളില്‍ നിന്നുള്ള മത്സരം നിലച്ചതോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ നിരക്കു കൂട്ടിയതാണു ഇതിനു കാരണം. ആഭ്യന്തര വിമാനങ്ങളില്‍ ചരക്ക് കയറ്റി അയയ്ക്കുന്നതിനു മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടി നിരക്ക് കൊടുക്കേണ്ടി വരുന്നുണ്ടെന്നും കയറ്റുമതിക്കാര്‍ പറയുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടാത്തതു കേരളത്തില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കു ഗള്‍ഫ്, യൂറോപ്യന്‍ മേഖലയിലെ വിപണികള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്ന ആശങ്കയാണു ഇപ്പോഴുള്ളത്. ഇതു കേരളത്തിലെ കാര്‍ഷികമേഖലയെയും ഗുരുതരമായി ബാധിക്കും.

തളിര്‍ ബ്രാന്‍ഡില്‍ കേരളത്തിന്റെ നേന്ത്രന്‍

കയറ്റുമതി മേഖലയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടയിലും പ്രതീക്ഷകള്‍ക്കു വകയുള്ള ചില ശുഭവാര്‍ത്തകളും രാജ്യാതിര്‍ത്തിക്കപ്പുറത്തുനിന്നു കേള്‍ക്കുന്നുണ്ട്. കേരളത്തിലെ നേന്ത്രക്കുല യൂറോപ്യന്‍ വിപണിയില്‍ പ്രിയപ്പെട്ടതാകുന്നുവെന്നതാണത്. ആറു മാസം മുമ്പാണു കേരളത്തിലെ നേന്ത്രക്കുലയ്ക്ക് യൂറോപ്യന്‍ വിപണിയിലെ സാധ്യത തേടിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ലണ്ടനിലേക്കു നടത്തിയ കയറ്റുമതി വിജയിച്ചുവെന്നു മാത്രമല്ല യൂറോപ്യന്‍ വിപണിക്കു നേന്ത്രന്‍ പ്രിയപ്പെട്ടതുമായി. ഗുണമേന്മയും വിലക്കുറവുമാണു കേരള നേന്ത്രനെ താരമാക്കിയത്. യൂറോപ്പിനു പുറമേ അറബ് രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകളുണ്ട്. തളിര്‍ എന്ന ബ്രാന്‍ഡിലാണു കയറ്റുമതി. കുവൈത്തിലേക്കുള്ള ഏഴര മെട്രിക്ക് ടണ്‍ പഴമാണു ഏപ്രില്‍ അവസാനം കടല്‍ കടന്നത്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലാണു ( വി.എഫ്.പി.സി ) നേന്ത്രന്‍ കയറ്റുമതിക്കു മുന്നിട്ടിറങ്ങിയത്. ഇതിനായി തൃശ്ശൂര്‍, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ കര്‍ഷകരെ പരിശീലനം നല്‍കി ഏകോപിച്ച് കൃഷി നടത്തി. മൂപ്പെത്തുമ്പോള്‍ കര്‍ഷകര്‍ വിളവെടുത്തു ഗുണമേന്മയോടെ പായ്ക്കു ചെയ്ത് വി.എഫ്.പി.സി.യ്ക്കു കൈമാറും. ഇതാണു കയറ്റുമതി ചെയ്യുന്നത്. 10,000 കര്‍ഷകരാണു പദ്ധതിയില്‍ നേരിട്ട് ഭാഗമാകുന്നത്. സ്വകാര്യ കമ്പനികള്‍ വിദേശത്തേക്കു കേരളത്തില്‍നിന്നു വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തു ആദ്യമായാണു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം നേരിട്ട് ഇതു ഏറ്റെടുത്തു നടത്തുന്നത്.

ആഫ്രിക്കയില്‍ നിന്നു കുറഞ്ഞ വിലയുള്ള വാഴപ്പഴങ്ങള്‍ യൂറോപ്പിലേക്കു എത്തുന്നുണ്ട്. ഇതിനു കേരളത്തിന്റെ നേന്ത്രനോളം ഗുണവും രുചിയുമില്ലെന്നതാണു വിപണി പിടിക്കാന്‍ സഹായകമായത്. ഗുണമേന്മയുള്ള കേരളപ്പഴത്തിനു വിപണിയിലെ സ്വീകാര്യത നിലനിറുത്തണമെങ്കില്‍ വിലയും ആകര്‍ഷകമാകണം. ഇതു കണക്കിലെടുത്താണു ചെലവു കൂടിയ വ്യോമമാര്‍ഗം ഒഴിവാക്കി ചെലവു കുറഞ്ഞ കടല്‍മാര്‍ഗമുള്ള കയറ്റുമതി സ്വീകരിച്ചത്. യൂറോപ്യന്‍ വിപണി സജീവമായാല്‍ കേരളത്തിലെ കര്‍ഷകര്‍ക്കു 20 ശതമാനം വരെ ലാഭം നേടാനാകുമെന്നാണു കണക്കാക്കുന്നത്. യു.എ.ഇ.യിലേക്കു കപ്പലില്‍ നേന്ത്രക്കായ അയച്ചതു വന്‍ വിജയമായിരുന്നു. 85 ശതമാനം മൂപ്പെത്തിയ കുലകള്‍ തോട്ടത്തില്‍ നിന്നുതന്നെ പടലതിരിച്ച് പായ്ക്കു ചെയ്യുന്ന കേന്ദ്രത്തില്‍ എത്തിക്കും. ഇവ കഴുകി ഈര്‍പ്പം മാറ്റി വാക്വം പായ്ക്കറ്റില്‍ കാര്‍ട്ടന്‍ ബോക്‌സിലാക്കിയാണു കയറ്റുമതി ചെയ്യുന്നത്. പഴത്തില്‍ പതിച്ച ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ കര്‍ഷകന്റെ പേരും കൃഷിരീതികളും അറിയാം. കര്‍ഷകന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ ഐ.ഡിയും ഇതോടൊപ്പം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!