മാറ്റത്തിനൊരുങ്ങി സഹകരണമേഖല – കിരണ്‍ വാസു

- കിരണ്‍ വാസു

കേരളത്തിലെ സഹകരണമേഖല വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ്. പ്രതിസന്ധികളില്‍നിന്നു
കരകയറാന്‍ വിലപിച്ചതുകൊണ്ട് കാര്യമില്ലെന്നു തിരിച്ചറിഞ്ഞ സഹകരണവകുപ്പ് നിലവിലെ
സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു മുന്നേറ്റത്തിനാണു തുടക്കം കുറിക്കുന്നത്.
നിക്ഷേപം, വായ്പ എന്നിവയിലധിഷ്ഠിതമായ സഹകരണ വായ്പാമേഖലയുടെ സ്വഭാവത്തില്‍
ഗുണകരമായ പരിഷ്‌കാരമാണ് ഇതിലൂടെ വരാനിരിക്കുന്നത്. ലക്ഷ്യം കണ്ടാല്‍
ഇവിടെ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ അതു സഹായിക്കും.

 

അപകടസൂചനകള്‍ ആവര്‍ത്തിച്ചുണ്ടാകുമ്പോഴും വെറുതെ നോക്കിനില്‍ക്കുന്ന രീതി സഹകരണ മേഖലയില്‍ പ്രകടമായിട്ട് നാളേറെയായി. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍, കേന്ദ്രനിയമത്തിലുണ്ടാകുന്ന മാറ്റം, സംസ്ഥാന നിയമത്തിലെ പരിഷ്‌കരണം, ആദായനികുതി വകുപ്പിന്റെ ഇടപെടല്‍ എന്നിവയെല്ലാം സഹകരണ മേഖലയില്‍ ആശങ്കയുണ്ടാക്കിത്തുടങ്ങിയിട്ട് നാളേറെയായി. ഇതിനൊപ്പംതന്നെ സഹകരണ വായ്പാമേഖലയില്‍ പ്രകടമായ മാറ്റവും ഉണ്ടായിത്തുടങ്ങി. സഹകരണ സംഘങ്ങളിലെ വായ്പാതിരിച്ചടവ് ഗണ്യമായി കുറഞ്ഞു. പല കാരണത്താല്‍ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ മൊറട്ടോറിയം സഹകരണ സംഘങ്ങളുടെ വായ്പകള്‍ക്കുണ്ടായി. വായ്പ തിരിച്ചുപിടിക്കാനുള്ള സംഘങ്ങളുടെ ശ്രമങ്ങള്‍ക്കു സര്‍ക്കാര്‍തന്നെ വിലക്കിടുന്നു. സംഘങ്ങളുടെ മിച്ചഫണ്ടുകളെല്ലാം സര്‍ക്കാര്‍നിര്‍ദേശമനുസരിച്ച് ചെലവഴിക്കേണ്ടിവന്നു. കേരള ബാങ്കിന്റെ വായ്പാവിതരണത്തിനുള്ള ഏജന്‍സി എന്ന നിലയിലേക്കു പ്രാഥമിക സംഘങ്ങള്‍ മാറിത്തുടങ്ങി. ഇത്തരം കാര്യങ്ങളെല്ലാം സഹകരണ മേഖലയെബാധിച്ചുതുടങ്ങിയിട്ടുണ്ട്.

പ്രാഥമിക സഹകരണ ബാങ്കുകളെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണു കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ല്. ലാഭക്ഷമത, ആ ലാഭത്തില്‍നിന്നു സാമൂഹികസേവന മേഖലയില്‍ ഇടപെടുന്ന രീതി, സാധാരണക്കാരെപ്പോലും നിക്ഷേപകരാക്കുന്ന സമീപനം, ഉദാരമായ വായ്പാരീതി എന്നിവയെല്ലാം പ്രാഥമിക സഹകരണ ബാങ്കുകളെ കൂടുതല്‍ ജനകീയമാക്കി. ഓരോ നിക്ഷേപ സമാഹരണയജ്ഞം നടത്തുമ്പോഴും ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നിക്ഷേപം സഹകരണ മേഖലയിലേക്ക് എത്തുന്നതിന്റെ കാരണം ഈ ജനകീയ ഇടപെടലുണ്ടാക്കിയ വിശ്വാസ്യതയാണ്. എന്നാല്‍, പ്രാഥമിക സഹകരണ ബാങ്കുകളുടെ നഷ്ടക്കണക്കുകള്‍ കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് 726 പ്രാഥമിക സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണ്. ചെറുതും വലുതുമായ സഹകരണ സംഘങ്ങളില്‍ 164 എണ്ണത്തിനു നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത സ്ഥിതിയുണ്ടെന്നാണു സഹകരണ മന്ത്രി നിയമസഭയില്‍ നല്‍കിയ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോഴും ഇടപാടുരീതിയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍, പ്രതിസന്ധികളാണു വരാനിരിക്കുന്നതെന്നു കരുതാനാകും.

നിലവിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ വിലാപം ഒരു പ്രതിസന്ധിക്കും പരിഹാരമല്ലെന്ന നിലപാടാണു സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് സ്വീകരിച്ചിട്ടുള്ളത്. സഹകരണ നിക്ഷേപത്തിന്റെ കാര്യക്ഷമമായ വിന്യാസം, തിരിച്ചടവ് ഉറപ്പാക്കുന്ന മൂലധനനിക്ഷേപം, സാമൂഹികമുന്നേറ്റം സാധ്യമാകുന്ന അടിസ്ഥാന സൗകര്യവികസനം ഏറ്റെടുക്കല്‍, സഹകരണ മേഖലയിലൂടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വഹണം, കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനം, വിതരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കു സഹായകമായ പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവയാണു നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനു രജിസ്ട്രാര്‍ നിര്‍ദേശിക്കുന്ന ഒറ്റമൂലി. ഇതില്‍ ചില പ്രായോഗിക സമീപനങ്ങളുണ്ട്. നിക്ഷേപം, വായ്പ എന്നിവയിലധിഷ്ഠിതമായ സഹകരണ വായ്പാമേഖലയുടെ സ്വഭാവത്തില്‍ നല്ല പരിഷ്‌കാരമാണ് ഇതിലൂടെ വരാനിരിക്കുന്നത്. ലക്ഷ്യം കണ്ടാല്‍ നല്ല മാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന രീതിയാണിത്.

കേന്ദ്രകാര്‍ഷിക
നിധിയുടെ സാധ്യത

രാജ്യത്തു കാര്‍ഷികോല്‍പ്പന്നങ്ങളുടെ 30 ശതമാനമെങ്കിലും ഉപയോഗിക്കാതെ നശിച്ചുപോകുന്നുവെന്നാണു കണക്ക്. വേണ്ടത്ര ശേഖരണ സംവിധാനമില്ലായ്മ, വിപണന സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്ന സംരംഭങ്ങളുടെ കുറവ് എന്നീ മൂന്നു കാരണങ്ങളാണ് അടിസ്ഥാനപരമായി ഇതിനുള്ളത്. ഈ പ്രശ്‌നം പരിഹരിക്കാനും കര്‍ഷകനു പരമാവധി വില, ഉല്‍പ്പന്നങ്ങള്‍ക്കു പരമാവധി വിപണി എന്ന ലക്ഷ്യത്തിലേക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനുമാണു കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. കാര്‍ഷികാടിസ്ഥാന സൗകര്യ വികസനനിധി എന്നാണ് ഇതിന്റെ പേര്. വിളവെടുപ്പിനുശേഷമുള്ള കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണു പദ്ധതി. കാര്‍ഷികാടിസ്ഥാന സൗകര്യ മേഖലയിലേക്കു കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപവത്കരിച്ച ധനസഹായ പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം ശീതീകരണ സംഭരണികള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാര്‍ഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനു സഹായം ലഭിക്കും. ഇതിലൂടെ, വിളവെടുപ്പിനുശേഷമുള്ള നഷ്ടം പരമാവധി കുറയ്ക്കാന്‍ ഈ പദ്ധതി വഴിയൊരുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

2020-21 മുതല്‍ 13 വര്‍ഷത്തേക്കാണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് 2032-33 ല്‍ പദ്ധതി അവസാനിക്കും. ഒരു ലക്ഷം കോടി രൂപ രാജ്യത്താകെ ചെലവഴിക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഓരോ സംസ്ഥാനത്തിനും വിഹിതം നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിനു 2520 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ട് കോടി രൂപവരെയുള്ള വായ്പകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. അതിനാല്‍, പ്രത്യേക ഈട് നല്‍കേണ്ടതില്ല. രണ്ടു വര്‍ഷം മൊറട്ടോറിയമാണ്. ഇതടക്കം ഏഴു വര്‍ഷമാണു വായ്പയുടെ കാലാവധി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ഇതില്‍ കിട്ടും.

വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, എന്‍.ബി.എഫ്.സി., എന്‍.സി.ഡി.സി., കേരള ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണു വായ്പ ലഭ്യമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ പോര്‍ട്ടല്‍ വഴി അതിവേഗത്തില്‍ വായ്പ ലഭ്യമാക്കുന്നു. കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതിന്റെ ഗുണഭോക്താക്കളാകാം. സൂക്ഷ്മ കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ജൈവ ഉത്തേജന ഉല്‍പ്പാദന യൂണിറ്റ്, ജൈവവള നിര്‍മാണം, വിതരണ ശൃംഖലകളുടെ അടിസ്ഥാന സൗകര്യം, പാക്ക് ഹൗസ്, കാര്‍ഷികവിളകളുടെ വൃത്തിയാക്കല്‍, ഉണക്കല്‍, തരംതിരിക്കല്‍, ഗ്രേഡിങ് എന്നിവ, സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, ഇ-മാര്‍ക്കറ്റിങ്ങിനുള്ള വിതരണശൃംഖല, സോളാര്‍ പാനല്‍ നിര്‍മാണം, റൈസ് ആന്റ് ഫ്‌ളോര്‍മില്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ പൊടിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഈ ഫണ്ട് ഉപയോഗപ്പെടുത്തി ചെയ്യാനാകും.

നാലു ശതമാനം പലിശയ്ക്കു ഫണ്ട് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സഹകരണ സംഘങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഏറ്റെടുക്കുന്ന പദ്ധതിക്കു മൂന്നു ശതമാനം പലിശസബ്‌സിഡി നബാര്‍ഡ് നല്‍കുന്നുണ്ട്. ഈ പദ്ധതിയുടെ ഇളവും കാര്‍ഷികാടിസ്ഥാന സൗകര്യവികസന നിധിക്കു ലഭിക്കും. അതായത് ഒരു ശതമാനം പലിശയ്ക്കു സഹകരണ സംഘങ്ങള്‍ക്കു പണം ലഭിക്കും. ഇത്രയും സാധ്യതയുണ്ടായിട്ടും കേരളത്തിലെ സഹകരണ സംഘങ്ങള്‍ ഇതുപയോഗപ്പെടുത്തുന്നതു വളരെ കുറവാണ്. ഒരു ശതമാനം പലിശയ്ക്കു ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് സംരംഭം തുടങ്ങിയാല്‍ അതില്‍ രണ്ടു ശതമാനം വരുമാനം ലഭിച്ചാലും സംഘങ്ങള്‍ക്കു ലാഭമാണ്. ആ സംരംഭം നാടിനു വലിയ സഹായമാകും. തൊഴിലവസരമുണ്ടാകും. കര്‍ഷകനു വരുമാനം കൂടും. അതിനാല്‍, ഇത്തരം സംരംഭങ്ങളിലേക്കു സഹകരണ സംഘങ്ങള്‍ മുന്നിട്ടിറങ്ങുന്നത് ഒരു സാമൂഹികപ്രവര്‍ത്തനമായി മാറേണ്ടതാണ്. സംഘങ്ങള്‍ക്കു പദ്ധതിരേഖ തയാറാക്കാനുള്ള കഴിവില്ലായ്മ, നല്ല സംരംഭങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷിക്കുറവ് എന്നിവയെല്ലാം ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനു തടസ്സമായി മാറുന്നുണ്ട്. ഇതു പരിഹരിച്ച് കാര്‍ഷികാടിസ്ഥാന സൗകര്യ വികസനനിധി പരമാവധി സഹകരണ സംഘങ്ങളുടെ സംരംഭങ്ങള്‍ക്കുള്ള മൂലധനമാക്കി മാറ്റാനുള്ള ആസൂത്രണമാണു രജിസ്ട്രാര്‍ നടത്തിയത്.

1380 കോടിയുടെ
കാര്‍ഷികപദ്ധതി

കാര്‍ഷികപദ്ധതികള്‍ സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കാനുള്ള ആസൂത്രണം സംസ്ഥാനതലത്തിലാണു സഹകരണ വകുപ്പ് നടത്തിയത്. കേന്ദ്രം അനുവദിച്ച 2520 കോടി രൂപയും ഉപയോഗപ്പെടുത്തണമെങ്കില്‍ വന്‍കിടപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടിവരും. ഇതുവരെ 78 കോടി രൂപയുടെ പദ്ധതിമാത്രമാണു സംസ്ഥാനത്തിനു നല്‍കാനായത്. സഹകരണ സംഘങ്ങളുടെ ആസൂത്രണത്തിലുള്ള പദ്ധതികള്‍ പരമാവധി 10 കോടിയിലധികം വരാനിടയില്ല. ഇതു പരിഹരിക്കാന്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് വന്‍കിടപദ്ധതികള്‍ ഏറ്റെടുക്കാനുള്ള ശ്രമമാണ് ആദ്യത്തേത്. ഇതിനു നബാര്‍ഡിന്റെ അംഗീകാരം കിട്ടിയിട്ടില്ല. കാര്‍ഷികാടിസ്ഥാന സൗകര്യനിധി കണ്‍സോര്‍ഷ്യത്തിനു നല്‍കാനുള്ള വ്യവസ്ഥയില്ല. ഇതിനുള്ള തീരുമാനം വൈകുന്നതിനാല്‍ നിലവിലെ വ്യവസ്ഥയനുസരിച്ച് പരമാവധി പദ്ധതികള്‍ സംസ്ഥാനതലത്തില്‍ ആസൂത്രണം ചെയ്യുകയെന്നതാണു രജിസ്ട്രാറുടെ നേതൃത്വത്തില്‍ സ്വീകരിച്ച സമീപനം. കേന്ദ്രീകൃത പദ്ധതി തയാറാക്കി ഓരോ ജില്ലയിലും സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്ന വിധത്തിലാണ് ആസൂത്രണം. കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനം, ശേഖരണം, സംഭരണം, വിപണനം എന്നിവ അടിസ്ഥാനമാക്കിയാണു പദ്ധതി തയാറാക്കിയിട്ടുള്ളത്. 1380 കോടി രൂപയുടെ പദ്ധതികള്‍ തയാറാക്കി. പത്തു വിളകള്‍ അടിസ്ഥാനമാക്കി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റിനു 1000 കോടിയുടെ പദ്ധതികൂടി പരിഗണനയിലാണ്. പദ്ധതി തയാറാക്കി നബാര്‍ഡ് അംഗീകരിക്കുന്നതിനനുസരിച്ചാകും പണം അനുവദിക്കുക.

 

കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ വിലയിരുത്തിയാണു സഹകരണപദ്ധതികള്‍ തയാറാക്കിയത്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍, സംഭരണശേഷി മെച്ചപ്പെടുത്തല്‍, ശീതീകരണ സംഭരണിയുള്ള വാഹനങ്ങളുടെ അഭാവം എന്നിവയെല്ലാം കണക്കിലെടുത്താണു പദ്ധതിക്കു രൂപം നല്‍കിയത്. ഇതില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകളുടെ പദ്ധതി തയാറാക്കിയിട്ടില്ല. തേങ്ങ, റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ചക്ക എന്നിങ്ങനെ പത്തു വിളകള്‍ അടിസ്ഥാനമാക്കിയാണു സംരംഭങ്ങള്‍ തുടങ്ങുക. ഇത്തരത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പാദനസംരംഭങ്ങളുടെ 1000 കോടിയുടെ പദ്ധതി തയാറാക്കാനാണു ലക്ഷ്യമിടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, മണ്‍വിള കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേപ്പിന് കീഴിലെ ഒമ്പതു എന്‍ജിനീയറിങ്് കോളേജുകള്‍ എന്നിവയെ വിശദമായ പദ്ധതിരേഖ തയാറാക്കാനുള്ള ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.

നിലവില്‍ തയാറാക്കിയ പദ്ധതികളെല്ലാം നബാര്‍ഡിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചുകഴിഞ്ഞു. കാര്‍ഷിക-ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ താലൂക്കടിസ്ഥാനത്തില്‍ അത്യാധുനിക സംഭരണകേന്ദ്രങ്ങള്‍ തുടങ്ങുക എന്നതാണ് ഇതിലൊന്ന്. പ്രാഥമിക സഹകരണ ബാങ്കകള്‍ക്കു കീഴിലായിരിക്കും സംരംഭണകേന്ദ്രങ്ങള്‍ തുടങ്ങുക. അതതു ബാങ്കുകളുടെ പേരിലാണ് ഇതിനുള്ള പദ്ധതിരേഖ തയാറാക്കുക. ആറ് കോടി രൂപയാണ് ഒരു സംഭരണകേന്ദ്രത്തിനു ചെലവ് കണക്കാക്കിയിട്ടുള്ളത്. നിലവില്‍ ഉപഭോക്തൃസാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണശാലകള്‍ക്കു നല്‍കുന്ന വാടക സംഘങ്ങള്‍ക്കു ഗ്രാന്റായി നല്‍കുന്ന കാര്യവും പരിഗണിക്കണമെന്ന നിര്‍ദേശം രജിസ്ട്രാര്‍ സര്‍ക്കാരിനു മുമ്പില്‍ വെച്ചിട്ടുണ്ട്. അതനുവദിച്ചാല്‍ സര്‍ക്കാരിനും സംഘങ്ങള്‍ക്കും സഹായകമാകും. പാലക്കാട്ടും ആലപ്പുഴയിലുമായി 30 കൊയ്ത്തുയന്ത്രം സ്ഥാപിക്കുകയാണു മറ്റൊന്ന്. ഇതും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കീഴിലാകും. വിളവെടുപ്പിനുശേഷമുള്ള അറ്റകുറ്റപ്പണിക്കു പ്രത്യേക അലവന്‍സ് സര്‍ക്കാര്‍ അനുവദിക്കും. നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം ഇപ്പോള്‍ സര്‍ക്കാരിനു തലവേദനയാണ്. വിളവെടുപ്പും സംഭരണവും ശേഖരണവുമെല്ലാം പ്രതിസന്ധിയിലാണ്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നെല്ല് സംഭരണത്തിനായി 30 കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും 250 ടണ്‍ നെല്ല് സംഭരിച്ചുവെക്കാനാകും. മില്ലുകാര്‍ നെല്ല് സംഭരിക്കുന്നതു വൈകിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നം കണക്കിലെടുത്താണ് ഈ പദ്ധതി.

സഹ. ബാങ്കിനു കീഴില്‍
ലേബര്‍ഷോപ്പ്

ഓരോ പഞ്ചായത്തിലും ലേബര്‍ഷോപ്പ് സ്ഥാപിക്കുന്നതാണു മറ്റൊരു പദ്ധതി. ബ്ലോക്കടിസ്ഥാനത്തില്‍ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ തുടങ്ങുമെന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൃഷിവകുപ്പിനു കീഴില്‍ ഇതു നടപ്പാക്കാനുള്ള സാമ്പത്തികബാധ്യതയും പരിപാലനച്ചെലവും ഏറെയാണ്. എന്നാല്‍, കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കീഴില്‍ ലേബര്‍ഷോപ്പ് എന്ന രീതിയില്‍ ഈ പദ്ധതി മാറ്റാനാണ് ആലോചിക്കുന്നത്. ഓരോ പ്രദേശത്തിന്റെ സാഹചര്യം അടിസ്ഥാനമാക്കി കാര്‍ഷികയന്ത്രങ്ങള്‍ ഇവിടെനിന്നു കര്‍ഷകര്‍ക്കു വാടകയ്‌ക്കെടുക്കാം. കൃഷിവകുപ്പിന്റെ സഹായവും സഹകരണ ബാങ്കുകള്‍ക്കു ലഭ്യമാക്കും. ഹോര്‍ട്ടി കോര്‍പ്പ് അടക്കം സംഭരിച്ച പച്ചക്കറി കൊണ്ടുപോകുന്നതിനു ശീതീകരണ സംഭരണിയുള്ള 30 വാഹനങ്ങള്‍ വാങ്ങാനുള്ള മറ്റൊരു പദ്ധതിയുണ്ട്. ഇത് ഏതു സഹകരണ സംഘത്തിനും തുടങ്ങാമെന്നാണു രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനു നാഫെഡിനും പദ്ധതിയുണ്ട്. ഇതു പൂര്‍ണമായും ഗ്രാന്റായാണു നല്‍കുന്നത്. ഈ പദ്ധതിയും ഉപയോഗപ്പെടുത്താനുള്ള ശ്രമം സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസ് നടത്തുന്നുണ്ട്.

മാറാന്‍ മടിക്കുന്ന
കേരള ബാങ്ക്

 

സഹകരണ സംഘങ്ങളുടെ സംരംഭകപദ്ധതികള്‍ക്ക് ഒരു ശതമാനം പലിശയ്ക്കു വായ്പ നല്‍കാനുള്ള സൗകര്യം പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമമല്ല കേരള ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നതു നിര്‍ഭാഗ്യകരമാണ്. വികസനപദ്ധതികളിലും നാടിന്റെ മുന്നേറ്റത്തിലും സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും രാഷ്ട്രീയം കാണുന്ന രീതിയില്ല. എന്നാല്‍, മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായില്ലെന്ന ഒറ്റക്കാരണത്താല്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികാടിസ്ഥാന സൗകര്യവികസന നിധി മലപ്പുറം ജില്ലയ്ക്കു നിഷേധിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ അപ്പക്‌സ് ബാങ്ക് ഇപ്പോഴും കേരള ബാങ്കാണ്. നേരത്തെ നബാര്‍ഡ് സഹായം സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ ബാങ്കുകളിലൂടെയാണു പ്രാഥമികതലത്തില്‍ വിതരണം ചെയ്തിരുന്നത്. മലപ്പുറത്ത് അതേരീതിയില്‍ ഇപ്പോഴും ഈ പദ്ധതിഫണ്ട് വിതരണം ചെയ്യാവുന്നതേയുള്ളൂ. ഒന്നുകില്‍ മലപ്പുറം ജില്ലാ ബാങ്കിനുള്ള പലിശവിഹിതം കൂടുമായിരിക്കും. എന്നാലും അതു സഹകരണ സംഘങ്ങള്‍ക്കു ഗുണകരമാണ്. 2520 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടും 78 കോടി രൂപയുടെ പദ്ധതിയാണു കേരളത്തിനു തയാറാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനു മലപ്പുറം ജില്ലയ്ക്കു കേരള ബാങ്ക് വിലക്കിടുന്നത് എന്നറിയുമ്പോള്‍ ഈ നിലപാട് സങ്കുചിതമാണെന്നു മാത്രമല്ല, സഹകരണ രീതിയല്ലെന്നുകൂടി പറയേണ്ടിവരും.

 

കോവിഡ് ആഘാതമേല്‍പ്പിച്ചിട്ടുള്ള ഗ്രാമീണജനതക്കും കര്‍ഷകര്‍ക്കുമായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച അടിയന്തര സാമ്പത്തികസഹായവും കേരള ബാങ്ക് മലപ്പുറം ജില്ലയ്ക്കു നല്‍കിയിട്ടില്ല. ഓരോ സംസ്ഥാനത്തെയും സംസ്ഥാന സഹകരണ ബാങ്കുകളിലൂടെയാണു കേന്ദ്രസര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും സഹായപദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാന ബാങ്കിനൊപ്പം ഏതെങ്കിലും ജില്ലാ ബാങ്കുകള്‍ക്കു നേരിട്ട് സഹായം നല്‍കുന്ന രീതി ഇപ്പോള്‍ നബാര്‍ഡിനില്ല. നേരത്തേ ജില്ലാ ബാങ്കുകള്‍ നബാര്‍ഡ്‌സഹായത്തിനു നേരിട്ട് അപേക്ഷിച്ചാലും നല്‍കുന്നതിന് അവര്‍ക്കു തടസ്സമുണ്ടായിരുന്നില്ല. കോഴിക്കോട് ജില്ലാ ബാങ്ക് മുമ്പ് കാര്‍ഷിക പുനര്‍വായ്പ ഈ രീതിയില്‍ നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ബാങ്കുവഴിയല്ലാതെ ജില്ലാ ബാങ്കുകള്‍ നേരിട്ടുവാങ്ങുന്ന കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് നബാര്‍ഡ് അതില്‍നിന്നു പിന്മാറിയത്. ഇപ്പോള്‍ അതേ സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മുഖം മാറ്റിയപ്പോഴാണ് ഒരു ജില്ലയ്ക്ക് അവരിലൂടെ വിതരണം ചെയ്യേണ്ട കേന്ദ്രസഹായം നിഷേധിക്കുന്നത്.

കേരളത്തില്‍ 13 ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചാണു കേരള ബാങ്ക് രൂപവത്കരിച്ചത്. മലപ്പുറം ഇതിനു തയാറായില്ല. നിര്‍ബന്ധലയനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുമില്ല. ലയനം നടന്നില്ലെങ്കിലും കേരള ബാങ്കിനു മലപ്പുറം ജില്ലാ ബാങ്കുവഴി ഈ ധനസഹായ പദ്ധതികളെല്ലാം മലപ്പുറത്തെ കര്‍ഷകര്‍ക്കും കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും നല്‍കാവുന്നതേയുള്ളൂ. കാര്‍ഷികവായ്പയ്ക്കു നബാര്‍ഡ് നല്‍കുന്ന പലിശസബ്സിഡി കേരള ബാങ്ക് മലപ്പുറം ജില്ലാ ബാങ്കുവഴി മലപ്പുറത്തെ സഹകരണ സംഘങ്ങള്‍ക്കു നല്‍കുന്നുണ്ട്. കാര്‍ഷികപദ്ധതികളാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികാടിസ്ഥാന സൗകര്യ വികസനനിധി പദ്ധതിയനുസരിച്ച് മൂന്നു ശതമാനം വീണ്ടും പലിശയിളവ് ലഭിക്കും. ഫലത്തില്‍, ഒരു ശതമാനം പലിശയ്ക്കു നാടിനും കര്‍ഷകര്‍ക്കും ഗുണകരമായ സേവനകേന്ദ്രങ്ങളൊരുക്കാനുള്ള അവസരമാണു മലപ്പുറത്തിനു നിഷേധിക്കുന്നത്. കേരള ബാങ്ക് വഴിയല്ലാതെ വാണിജ്യ ബാങ്കുവഴിയും മലപ്പുറത്തെ സഹകരണ സംഘങ്ങളുടെ സംരംഭങ്ങള്‍ക്കു കേന്ദ്രഫണ്ട് ലഭിക്കും. ഇതിനു കേരള ബാങ്കില്‍നിന്നുള്ള മൂന്നു ശതമാനം പലിശസബ്‌സിഡി ലഭിക്കില്ല. ഇതാണു മാറ്റം. ഇപ്പോള്‍ കേരള ബാങ്ക് സ്വീകരിക്കുന്ന സമീപനം സംഘങ്ങള്‍ക്ക് അധികച്ചെലവാണുണ്ടാക്കുന്നത്. മലപ്പുറത്തിനുകൂടി ഫണ്ട് ലഭ്യമാക്കണമെന്നു നബാര്‍ഡിലെ ഉദ്യോഗസ്ഥര്‍ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു തീരുമാനമില്ലെന്നും അതിനാല്‍ കഴിയില്ലെന്നുമാണു നല്‍കിയ വിശദീകരണം. മലപ്പുറത്തെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും കേന്ദ്രധനസഹായം ലഭ്യമാക്കുന്നതിനു സാങ്കേതിക തടസ്സമില്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് നബാര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എങ്കിലും, മലപ്പുറം ജില്ലയ്ക്കു മാത്രം നബാര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പദ്ധതികള്‍ നിഷേധിക്കുന്ന കാര്യം നബാര്‍ഡിന്റെ കേന്ദ്രഓഫീസിനെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇതിലൊന്നിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. സഹകരണ മേഖലയ്ക്ക് ഉണര്‍വ് നല്‍കാനുള്ള സഹകരണ സംഘം രജിസ്ട്രാറുടെ പുതിയ ചുവടുവെപ്പ് കേരള ബാങ്കിനും മനംമാറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം.

അടിമുടി മാറ്റി
കോ-ഓപ് മാര്‍ട്ട്

 

ഭക്ഷ്യസംസ്‌കരണവും ഉല്‍പ്പാദന യൂണിറ്റുകളും വര്‍ധിക്കുന്നതിനനുസരിച്ച് സഹകരണോല്‍പ്പന്നങ്ങളുടെ വിപണിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു സഹകരണ വകുപ്പ് വിലയിരുത്തുന്നു. ഇതിന് ഏറ്റവും ഫലപ്രദമായ പദ്ധതിയാണു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച കോ-ഓപ് മാര്‍ട്ട്. ഓരോ പഞ്ചായത്തിലും കോ-ഓപ് മാര്‍ട്ട് തുടങ്ങുകയെന്നതായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രഖ്യാപനം. എന്നാല്‍, നാലെണ്ണം മാത്രം തുടങ്ങി പ്രവര്‍ത്തനം മരവിപ്പിച്ച അവസ്ഥയിലായി. എല്ലാ ജില്ലയിലും ഒന്ന് എന്ന നിലയിലാണ് ഇപ്പോള്‍ കോ-ഓപ് മാര്‍ട്ടിന്റെ സ്ഥിതി. എല്ലാ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കീഴിലും കോ-ഓപ് മാര്‍ട്ട് തുടങ്ങുകയെന്ന ലക്ഷ്യം നേടണമെന്നാണു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി കോ-ഓപ് മാര്‍ട്ട് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സഹകരണ സംഘം പ്രതിനിധികളുടെയും യോഗം രജിസ്ട്രാര്‍ വിളിച്ചുചേര്‍ത്തിരുന്നു. സഹകരണോല്‍പ്പന്നങ്ങള്‍ ഗുണപരിശോധന ഉറപ്പാക്കി എല്ലായിടത്തും ലഭ്യമാക്കുന്ന വിതരണശൃംഖലയാണു കോ-ഓപ് മാര്‍ട്ടിലൂടെ രജിസ്ട്രാര്‍ ഉദ്ദേശിക്കുന്നത്. ഇതായിരുന്നു ആ പദ്ധതിയുടെ യഥാര്‍ഥ ഉദ്ദേശ്യമെങ്കിലും അത് ഉദ്യോഗസ്ഥതലത്തില്‍ വികലമാക്കി നടപ്പാക്കാനാണു ശ്രമിച്ചത്. പരമാവധി സംരംഭങ്ങള്‍, ആ സംരംഭങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കു നല്ല വിപണി, ആ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളതാണെന്നു സര്‍ക്കാര്‍ തന്നെ ഉറപ്പാക്കി കോ-ഓപ് കേരളമുദ്ര, ജനങ്ങള്‍ക്കു മായമില്ലാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിശ്വസിച്ചുവാങ്ങാന്‍ കോ-ഓപ് മാര്‍ട്ട് – ഇതാണു രജിസ്ട്രാര്‍ നിര്‍ദേശിക്കുന്ന പദ്ധതിയുടെ മൊത്തത്തിലുള്ള കാഴ്ച്ചപ്പാട്.

ഈ പദ്ധതി സഹകരണ മേഖലയിലുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. സഹകരണ വായ്പകള്‍ സംരംഭങ്ങളിലേക്കു കൂടുതലായി കേന്ദ്രീകരിക്കുന്നതോടെ അതു തൊഴില്‍സാധ്യതയുണ്ടാക്കും. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കു സഹകരണമേഖലയില്‍ത്തന്നെ വിപണി ഉറപ്പാക്കുന്നതിനാല്‍ വായ്പയ്ക്കു തിരിച്ചടവ് മുടങ്ങുന്നത് ഇല്ലാതാകും. കുടിശ്ശികയില്ലാത്ത വായ്പകള്‍ സംഘത്തിന്റെ വരുമാനശേഷി കൂട്ടും. ഇതു സഹകരണ സംഘങ്ങളെ യഥാര്‍ഥത്തിലുള്ള സ്വാശ്രയ-സ്വയംപര്യാപ്തതാ കൂട്ടായ്മകളാക്കി മാറ്റും. റിസര്‍വ് ബാങ്കിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ നയമാറ്റത്തിലുള്ള ഭീഷണിപോലും ഒരു പരിധിവരെ മറികടക്കാന്‍ സംഘങ്ങളുടെ ഈ സ്വയംപര്യാപ്തത സഹായിക്കും. അതിനാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഇപ്പോള്‍ നടത്തുന്ന പരിഷ്‌കാരം വിപ്ലവകരമായ ഒരു ചുവടാണെന്നു പറയാതിരിക്കാനാവില്ല.

 

 

 

Leave a Reply

Your email address will not be published.

Latest News